സൊദോം

സൊദോം (Sodom)

സമഭൂമിയിലെ പട്ടണങ്ങൾ എന്നറിയപ്പെടുന്നവയിൽ ഒന്ന്. ഇതിനോടൊപ്പമുള്ള മറ്റു നഗരങ്ങളാണ് ആദ്മ, ഗൊമോര, സെബോയീം, സോവർ എന്നിവ. ഈ പ്രദേശങ്ങളെല്ലാം ഫലഭൂയിഷ്ഠവും ജനനിബിഡവുമായിരുന്നു. തുടർന്നു ഈ സ്ഥലങ്ങൾ ഉപേക്ഷിക്കപ്പെട്ടതിനു പുരാവസ്തു വിജ്ഞാനീയമായ തെളിവുകൾ അനുകൂലമാണ്. മുമ്പു ചാവുകടലിനു വടക്കുഭാഗത്താണ് ഈ നഗരങ്ങൾ എന്നു കരുതപ്പെട്ടിരുന്നു. ഇന്നാകട്ടെ ഇവ സിദ്ദീം താഴ്വരയിൽ ആണെന്നതിനെക്കുറിച്ചു പൊതുവെ അഭിപ്രായൈക്യം ഉണ്ട്. (ഉല്പ, 14:3). സിദ്ദീം താഴ്വര ചാവുകടലിന്റെ തെക്കെ അറ്റത്താണ്. ബി.സി. 21-ാം നൂറ്റാണ്ടോടുകൂടി ഈ പ്രദേശം വെള്ളത്തിനടിയിലായി. ഇവിടെ കീൽകുഴികൾ ധാരാളം ഉണ്ട്. (ഉല്പ, 14:10). 

ബേഥേലിൽ നിന്നു നോക്കിയാൽ സൊദോം മുഴുവൻ കാണാൻ കഴിയും. ലോത്ത് സൊദോമിനെ തിരഞ്ഞെടുത്തത് ഇവിടെ നിന്നും നോക്കിയാണ്. (ഉല്പ, 13:10-12). തങ്ങളുടെ ഇടയന്മാർക്കു തമ്മിലുള്ള കലഹം ഒഴിവാക്കുന്നതിനു വേണ്ടി അബ്രാഹാമും ലോത്തും പരസ്പരം പിരിഞ്ഞു പോകുവാനൊരുങ്ങിയപ്പോൾ ലോത്ത് കിഴക്കോട്ടു ചെന്ന് സൊദോം വരെ കൂടാരം നീക്കി അടിച്ചു. സൊദോം നിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു എന്ന് ലോത്ത് വളരെ വേഗം മനസ്സിലാക്കി. (ഉല്പ, 13:5-13; 2പത്രൊ 2:7,8). ഏലാം രാജാവായ കെദൊർലായോമെരിനു പ്രന്ത്രണ്ടുവർഷം കീഴടങ്ങിയിരുന്നതിനു ശേഷം സൊദോമിലും മറ്റു നാലു പട്ടണങ്ങളിലും ഉണ്ടായിരുന്നവർ മത്സരിച്ചു. അടുത്തവർഷം കെദൊർലായോമെരും കൂട്ടരും ചേർന്ന് സൊദോം രാജാവായ ബേരയെയും അവന്റെ കൂട്ടാളികളെയും തോല്പിച്ചു. ലോത്തും കൂട്ടാളികളും ബദ്ധരായി. (ഉല്പ, 14:1-12). അബ്രാഹാമിന്റെ സൈന്യം കെദൊർലായോമെരിനെ പരാജയപ്പെടുത്തി ലോത്തിനെയും കുടുംബത്തെയും രക്ഷപ്പെടുത്തി. സൊദോം രാജാവ് അബ്രാഹാമിനോടു സമ്പത്തു മുഴുവൻ എടുത്തുകൊണ്ടു ആളുകളെ മടക്കിക്കൊടുക്കുന്നതിന് അപേക്ഷിച്ചു. എന്നാൽ സൊദോം രാജാവ് അബ്രാഹാമിനെ സമ്പന്നനാക്കിയെന്നു പറയാതിരിക്കുവാൻ അബ്രാഹാം ഒന്നും സ്വീകരിച്ചില്ല. (ഉല്പ, 14:22). 

പുരുഷമൈഥുനത്തിനു കുപ്രസിദ്ധിയാർജ്ജിച്ച പട്ടണമായിരുന്നു സൊദോം. രണ്ടു ദൂതന്മാരെ ലോത്ത് തന്റെ വീട്ടിൽ രാപാർപ്പിച്ചു. ലോത്ത് അവർക്ക് വിരുന്നു നല്കി. അന്നു രാത്രി അവർ ഉറങ്ങുവാൻ പോകുന്നതിനു മുമ്പ് പട്ടണത്തിലെ പുരുഷന്മാരും മറ്റും ലോത്തിന്റെ വീടു വളഞ്ഞ് ദൈവദൂതന്മാരെ വിട്ടുകൊടുക്കുന്നതിന് ആവശ്യപ്പെട്ടു. പിറ്റെദിവസം ലോത്തും ഭാര്യയും രണ്ടു പെൺമക്കളും സൊദോം വിട്ടശേഷം ദൈവം ഇവയെ അഗ്നിയും ഗന്ധകവും വർഷിപ്പിച്ചു നശിപ്പിച്ചു. (ഉല്പ, 19:1-29; ലൂക്കൊ, 17:28,29). അനന്തരം ദൈവത്തിൽ നിന്നുള്ള ഉന്മൂല നാശത്തിന്റെ പര്യായമായി തീർന്നു സൊദോമും ഗൊമോറയും. (ആവ, 29:3; യെശ, 1:9; 10:3-9; 13:19; യിരെ, 23:14; 49:18; 50:40; വിലാ, 4:6; യെഹ, 16:46, 48,49, 53, 55; ആമോ, 4:11; സെഫ, 2:9; മത്താ, 10:15; ലൂക്കൊ, 17:29; റോമ, 9:29; 2പത്രൊ, 2:6; യൂദാ, 7; വെളി, 11:8). രണ്ടു സാക്ഷികളുടെ ശവം ആത്മീയമായി സൊദോമും മിസ്രയീമും എന്നു വിളിക്കുന്ന നഗരവീഥിയിൽ കിടക്കുമെന്നു വെളിപ്പാട് 11:3-ൽ കാണാം. യെശയ്യാവ് സീയോനെ അഥവാ യെരൂശലേമിനെ സൊദോമിനോടും ഗൊമോറയോടും സാദൃശ്യപ്പെടുത്തുകയും യെരൂശലേമിൻ്റെ ഭരണകർത്താക്കളെ സൊദോം അധിപതികൾ എന്നു വിളിക്കുകയും ചെയ്യുന്നു. (യെശ, 1:8-10).

Leave a Reply

Your email address will not be published. Required fields are marked *