യോനാ

യോനായുടെ പുസ്തകം (Book of Jonah)

പഴയനിയമത്തിലെ മുപ്പത്തിരണ്ടാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ അഞ്ചാമത്തേതും. എഴുത്തുകാരന്റെ പേരിൽ പുസ്തകം അറിയപ്പെടുന്നു. ദൈവത്തിനു വിജാതീയരോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന പുസ്തകമാണിത്. മറ്റു പ്രവചന പുസ്തകങ്ങളിൽ നിന്നും ഇതിനു പ്രകടമായ വ്യത്യാസമുണ്ട്. പ്രവാചകന്റെ ചരിത്രമാണ് ഇതിലധികവും; പ്രവചനം അല്പവും. ചില വിമർശകന്മാർ ഈ പുസ്തകത്തെ വെറും സാങ്കല്പികമായി കരുതുന്നു. എന്നാൽ ക്രിസ്തു ഇതിന്റെ ചരിത്രസാധുതയെ അംഗീകരിച്ചു. യോനായുടെ ചരിത്രം ക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങൾക്കു നിഴലാണ്. (മത്താ, 12:40-41). യോനായുടെ ചരിത്രത്തിനു സമസ്ഥാനീയമായി ക്രിസ്തു ശലോമോൻ രാജാവിന്റെയും ശൈബാ രാജ്ഞിയുടെയും കാര്യം പ്രസ്താവിക്കുകയുണ്ടായി. ശലോമോന്റെയും ശൈബാ രാജ്ഞിയുടെയും ചരിത്രം വാസ്തവമായിരിക്കുന്നതു പോലെ യോനയുടെ ചരിത്രവും വാസ്തവമാണ്. 

ഗ്രന്ഥകർത്താവും കാലവും: എഴുത്തുകാരനെക്കുറിച്ചു ഈ പുസ്തകം യാതൊരു സുചനയും നല്കുന്നില്ല. യോനാ തന്നെ എഴുതിയതായിരിക്കണം ഇത്; എന്നാൽ പുസ്തകം ഒരിടത്തും ഉത്തമപുരുഷ സർവ്വനാമം ഉപയോഗിക്കുന്നില്ല എന്നതു പ്രസ്താവ്യമാണ്. നീനെവേ ഉന്മൂലമാകും (3:4) എന്ന സൂചന 8-ാം നൂറ്റാണ്ടിനു ശേഷമായിരിക്കും ഇതിന്റെ രചന എന്നു കാണിക്കുന്നു. നീനെവേ ബി.സി. 612-ൽ നശിപ്പിക്കപ്പെട്ടു. യോനാ അല്ല ഇതെഴുതിയതെങ്കിൽ പിന്നെ ആരാണ് ഇതിന്റെ എഴുത്തുകാരൻ എന്നു പറയുവാൻ ആർക്കും കഴിയുകയില്ല. ഈ പുസ്തകത്തിൽ കാണപ്പെടുന്ന സാർവ്വ ലൗകിക ചിന്താഗതി എസ്രായുടെ കാലശേഷം യെഹൂദന്മാർക്കുണ്ടായ അതിരുകടന്ന ദേശീയബോധത്തിനു എതിരെയുള്ള പ്രതിഷേധമായി പല പണ്ഡിതന്മാരും കരുതുന്നു. എന്നാൽ സാർവ്വലൗകിക ചിന്താഗതി എട്ടാം നൂറ്റാണ്ടിൽ തന്നെ പ്രവാചകന്മാരുടെ എഴുത്തുകളിൽ ദൃശ്യമാണ്. (ഉദാ; യെശ, 2:2). 

ഗ്രന്ഥത്തിന്റെ ഏകത്വം: പുസ്തകത്തിന്റെ ഏകത്വം പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. രണ്ടാം അദ്ധ്യായത്തിലെ സങ്കീർത്തനം പ്രക്ഷിപ്തമാണെന്ന ഒരു വാദമുണ്ട്. 2:1-നു ശേഷം 2:10-നു സ്വാഭാവികമായ തുടർച്ചയുണ്ടെന്നും ഇടയ്ക്കുള്ള സങ്കീർത്തനം (2:2-9) തന്മൂലം പ്രക്ഷിപ്തമാണെന്നുമാണു അഭിപ്രായപ്പെടുന്നത്. ഇന്നു ഈ വാദത്തിനു അത പ്രസക്തിയില്ല. ആ സ്ഥാനത്ത് സങ്കീർത്തനം അപ്രസക്തമാണെന്നു പറയുവാൻ കാരണവും കാണുന്നില്ല. ഈ സങ്കീർത്തനം ഗ്രന്ഥകർത്താവു സ്വയം രചിച്ചതല്ലെങ്കിൽ തന്നെയും സന്ദർഭത്തിനു അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുത്തു കൂട്ടിച്ചേർത്തു എന്നു കരുതുന്നതിലും അപാകതയൊന്നുമില്ല.

ഉദ്ദേശ്യം: യോനായുടെ പ്രവചനത്തിന്റെ ഉദ്ദേശ്യം ധർമ്മോദ്ബോധനമാണെന്നു പൊതുവെ കരുതപ്പെടുന്നു. വെല്ലുവിളിക്കുന്ന ഒരു ചോദ്യത്തോടെയാണു പുസ്തകം അവസാനിക്കുന്നത്. (യോനാ, 4:11, ലൂക്കൊ, 10:36 ഒ.നോ). യെഹൂദമതത്തിന്റെ സങ്കുചിതത്വത്തിനെതിരെയുള്ള എതിർപ്പു, മിഷണറി പ്രവർത്തനങ്ങൾക്കുള്ള വെല്ലുവിളി, അന്യരാജ്യങ്ങൾക്കെതിരെയുള്ള പൂർവ്വകാലപ്രവാചക വെളിപ്പാടുകളുടെ സാഫല്യമില്ലായ്മയ്ക്കുള്ള വിശദീകരണം എന്നിങ്ങനെ പല ഉദ്ദേശ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. പുസ്തകം രചിച്ച ചുറ്റുപാടുകൾ അറിയാതെ ഒരു തീരുമാനത്തിലെത്തുക സാദ്ധ്യമല്ല. ദൈവത്തിന്റെ സ്നേഹത്തെയും, സാർവ്വതികാധികാരത്തെയും, കരുണയെയും യോനാപ്രവചനം ഊന്നിപ്പറയുന്നു എന്ന വസ്തുത നിഷേധിക്കാവുന്നതല്ല. 

വ്യാഖ്യാനഭേദങ്ങൾ: പുസ്തകത്തിന്റെ സ്വഭാവത്തെക്കുറിച്ചു വളരെയേറെ അഭിപ്രായഭേദങ്ങളുണ്ട്. പുരാണകഥ, ദൃഷ്ടാന്തകഥ, ഉപമ, ചരിത്രം എന്നിങ്ങനെ പല രീതികളിലാണ് പണ്ഡിതന്മാർ യോനാപ്രവചനത്തെ മനസ്സിലാക്കുന്നത്. യോനായുടെ കഥ ഉപമയായി മനസ്സിലാക്കുന്നവർ ദാവീദിനോടു നാഥാൻ പ്രവാചകൻ പറഞ്ഞ ദൃഷ്ടാന്തത്തോടും (2ശമു, 12:1) കർത്താവു പറഞ്ഞ നല്ല ശമര്യന്റെ ഉപമയോടും (ലൂക്കൊ, 10:30) അതിനെ സാമ്യപ്പെടുത്തുന്നു. എന്നാൽ ഈ കഥയുടെ ദൈർഘ്യം ഉമ്മയുടെ സ്വരൂപത്തിനു ചേരുന്നതല്ല. പുസ്തകത്തിന്റെ ആശയവുമായി ഒത്തിണങ്ങുന്നതാണ് ചരിത്രപരമായ വ്യാഖ്യാനം. ഉപമയിലെ കഥാപാത്രങ്ങൾ അജ്ഞാത നാമാക്കളാണ്. അമിത്ഥായിയുടെ മകനായ യോനാ ഒരു ചരിത്ര പുരുഷനാണ്. യെഹൂദ പാരമ്പര്യവും നമ്മുടെ കർത്താവും യോനായുടെ കഥയെ ചരിത്രമായിത്തന്നെ അംഗീകരിച്ചിരിക്കുന്നു. മത്സ്യത്തെ സംബന്ധിക്കുന്ന അത്ഭുതം, നീനെവേയ്ക്കാരോപിച്ചിരിക്കുന്ന അമിത വലുപ്പം, നീനെവേയിലെ രാജാവും പ്രജകളും ഒരു എബ്രായപ്രവാചകനെ ശ്രദ്ധിക്കുക, മാത്രമല്ല മാനസാന്തരപ്പെട്ടു എന്ന പ്രസ്താവന, ആവണക്കിന്റെ അപ്രതീക്ഷിതമായ വളർച്ച എന്നിവ ചരിത്രപരമായ വ്യാഖ്യാനത്തിനു വിഘ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മത്സ്യത്തെ സംബന്ധിക്കുന്ന കഥയും ആവണക്കിന്റെ വളർച്ചയും അത്ഭുതങ്ങൾ തന്നെയാണ്. എന്നാൽ യോനായെ മത്സ്യം വിഴുങ്ങിയതുപോലുള്ള സംഭവങ്ങൾ ആധുനികകാലത്തു അപൂർവ്വമായെങ്കിലും അറിയപ്പെട്ടിട്ടുണ്ട്. നീനെവേയുടെ വലിപ്പം (യോനാ, 3:3) പട്ടണത്തെക്കാൾ വിശാലമായ പ്രദേശത്തെ ഉൾക്കൊള്ളുവാൻ ഉദ്ദേശിച്ചുള്ളതാകണം. 3:6-ൽ നീനെവേ രാജാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതിൽ നിന്നു അതു വ്യക്തമാണ്. മറ്റു പഴയനിയമ എഴുത്തുകാർ അശ്ശൂർ രാജാക്കന്മാരെക്കുറിച്ചാണു പറഞ്ഞിട്ടുള്ളത്. അശ്ശൂരിന്റെ ഒടുവിലത്തെ തലസ്ഥാനമാണ് നീനെവേ. തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ (745) സ്ഥാനാരോഹണത്തിനു മുമ്പു അശ്ശൂരിന്റെ മോശമായ ചുറ്റുപാടിൽ വരാൻ പോകുന്ന നാശത്തെക്കുറിച്ചുള്ള എബ്രായ പ്രവാചകന്റെ മുന്നറിയിപ്പു ജനം കേൾക്കുക സ്വാഭാവികമാണ്. ബഹുദൈവവിശ്വാസം പുലർത്തുന്ന മതമായിരുന്നു അവരുടേത്. അതിനാൽ അജ്ഞാതവും അന്യവുമായ ദൈവത്തോടു ഇടയാതിരിക്കുവാൻ അവർ ശ്രമിച്ചിരിക്കണം. ആകെക്കൂടി ചരിത്രപരമായ വ്യാഖ്യാനം അസാധുവാണെന്നു വിധിക്കുക എളുപ്പമല്ല. 

പ്രധാന വാക്യങ്ങൾ: 1. “എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു യാഫോവിലേക്കു ചെന്നു, തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്നു അവരോടുകൂടെ തർശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി.” യോനാ 1:3.

2. “യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.” യോനാ 1:17.

3. “ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.” യോനാ 2:2.

4. “അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.” യോനാ 3:10.

ബാഹ്യരേഖ: 1. യോനയുടെ അനുസരണക്കേടും അനന്തരഫലവും: അ 1. 

2. മത്സ്യത്തിന്റെ വയറ്റിനകത്തു യോനയുടെ പ്രാർത്ഥന: അ 2. 

3. യോനയുടെ പ്രസംഗവും പട്ടണത്തിന്റെ മാനസാന്തരവും: അ 3.

4. യോനയുടെ ആവലാതി: അ 4.

പൂർണ്ണവിഷയം

ദൈവം യോനായ്ക്കു നൽകിയ
ആജ്ഞ, യോനായുടെ യാത്ര 1:1-3
കൊടുങ്കാറ്റ് 1:4-7
താൻ ആരെന്ന് യോനാ ഏറ്റുപറയുന്നു 1:8-12
മത്സ്യത്തിന്റെ ഉദരത്തിൽ വച്ച് യോനാ പ്രാര്‍ത്ഥിക്കുന്നത് 2:1-10
നീനെവേയിൽ യോനാ ദൈവത്തിന്റെ സന്ദേശം പ്രസിദ്ധപ്പെടുത്തുന്നു 3:1-5
രാജാവ് അനുതപിക്കുകയും തന്റെ ജനങ്ങൾ അനുതപിക്കുന്നതിന്
ആവശ്യപ്പെടുകയും ചെയ്യുന്നു 3:6-9
ദൈവം താൻ പ്രഖ്യാപിച്ച അനര്‍ത്ഥത്തെക്കുറിച്ച് അനുതപിക്കുന്നു 3:10
ദൈവത്തിന്റെ കരുണയെക്കുറിച്ച് യോനാ കോപിക്കുന്നു 4:1-4
സസ്യവും പുഴുവും 4:5-8
ദൈവം യോനായെ ശാസിക്കുന്നു 4:9-11

Leave a Reply

Your email address will not be published. Required fields are marked *