ഫേലിക്സ്

ഫേലിക്സ് (Felix)

പേരിനർത്ഥം – സന്തോഷം

കുമാനുസിന്റെ പിൻഗാമിയായി എ.ഡി 52-60 വരെ യെഹൂദയിലെ ദേശാധിപതിയായിരുന്നു. യെരൂശലേമിൽ പൗലൊസ് ബന്ധനസ്ഥനാകുകയും ഫേലിക്സിന്റെ മുമ്പിൽ വിസ്തരിക്കപ്പെടുകയും ചെയ്തു. നീറോ ചക്രവർത്തി ഫെലിക്സിനെ മടക്കിവിളിച്ചപ്പോൾ പൗലൊസിനെ കാരാഗൃഹത്തിൽ വിട്ടിട്ടു പോയി. (പ്രവൃ, 23:24-24:27).

അന്തോണിയസ് ക്ലൗദ്യൊസ് എന്ന പേരോടു കൂടിയ ഫെലിക്സും സഹോദരനായ പല്ലാസും അടിമകളായിരുന്നു. രാജപ്രീതി നേടിയ ഇവരെ ക്ലൗദ്രൊസ് കൈസർ സ്വതന്ത്രരാക്കി. കുമാനുസിനെ നാടുകടത്തിയപ്പോൾ ഫെലിക്സിനെ യെഹൂദ്യയിലെ ദേശാധിപതിയായി നിയമിച്ചു. ചക്രവർത്തി അയാൾക്കു അനേകം സൈനിക ബഹുമതികൾ കൊടുത്തതായി സ്യൂട്ടോണിയസ് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെലിക്സ് മൂന്നു രാജകീയ പ്രഭ്വിമാരെ വിവാഹം കഴിച്ചു എന്നും സ്യൂട്ടോണിയസ് പറയുന്നു. ഫേലിക്സിന്റെ ഒരു ഭാര്യ അഗിപ്പാ രണ്ടാമന്റെ സഹോദരിയായ ദ്രുസില്ലയാണ്. ഭർത്താവായ അസിസൂസിൽ നിന്നും വേർപെടുത്തിയ ശേഷമാണ് ദ്രുസില്ലയെ ഫെലിക്സ് വിവാഹം കഴിച്ചത്. അവർക്കു ജനിച്ച പുത്രന്റെ പേർ അഗ്രിപ്പാ എന്നായിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു ഭാര്യ ആന്റണിയുടെയും ക്ലിയോപാട്രയുടെയും ചെറുമകൾ ആയിരുന്നു. മൂന്നാമത്തെ ഭാര്യയെക്കുറിച്ചു വിവരമൊന്നുമില്ല. മനസ്തോഭം കൂടാതെ ഏതു ദുഷ്ടതയും പ്രവർത്തിക്കുവാൻ തനിക്കു കഴിയുമെന്നു ഫെലിക്സ് വിശ്വസിച്ചിരുന്നതായി റോമൻ ചരിത്രകാരനായ താസിറ്റസ് (Tacitus) എഴുതുന്നു. യെഹൂദ്യയിൽ ദേശാധിപതിയായിരുന്ന കാലത്ത് രാജകീയാധികാരം പ്രയോഗിച്ചു അടിമയുടെ മനോഭാവത്തോടുകൂടി സർവ്വ വിധത്തിലുള്ള ക്രൂരതയും വിഷയലമ്പടത്വവും ഫേലിക്സ് കാട്ടി. കട്ടാരക്കാർ എന്നറിയപ്പെടുന്ന കൊള്ളക്കാരെ വശത്താക്കി മഹാപുരോഹിതനായ യോനാഥാനെ കൊലപ്പെടുത്തി. പൗലൊസ് ഫെലിക്സിനോടു സംസാരിക്കുമ്പോൾ ദ്രുസില്ല ഒപ്പമുണ്ടായിരുന്നു. (പ്രവൃ, 24:25). ഫേലിക്സിന്റെ മറ്റൊരു ഭാര്യയായ മറ്റൊരു ദ്രുസില്ലയെക്കുറിച്ചു താസിറ്റസ് പറഞ്ഞിട്ടുണ്ട്.

പൗലൊസിനെ യെരുശലേമിൽ വച്ചു ബന്ധിച്ചശേഷം കൈസര്യയിൽ ഫെലിക്സിന്റെ അടുക്കലേക്കു അയച്ചു. വാദികൾ എത്തുന്നതുവരെ പൗലൊസിനെ അഞ്ചുദിവസം ഹെരോദാവിന്റെ ആസ്ഥാനത്തിൽ സൂക്ഷിച്ചു. അഞ്ചു ദിവസത്തിനു ശേഷം മഹാപുരോഹിതനായ അനന്യാസ് വ്യവഹാരജ്ഞനായ തെർത്തുല്ലൊസിനോടും മൂപ്പന്മാരോടും കൂടെ എത്തി. തെർത്തുല്ലൊസ് ഇപ്രകാരം പറഞ്ഞു: “രാജശീ ഫെലിക്സേ, നീ മുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്കു ഏറിയ ഗുണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ നന്ദിയോടും കൂടെ അംഗീകരിക്കുന്നു.” (അപ്പൊ, 24:3). തുടർന്നു തെർത്തുല്ലൊസ് മൂന്നു കുറ്റങ്ങളാണ് പ്രധാനമായും പൗലൊസിന്റെ മേൽ ആരോപിച്ചത്: 1. പൗലൊസ് ഒരു ബാധയാണ്. 2. നസറായമതത്തിനു മുമ്പനും യെഹൂദന്മാരുടെ ഇടയിൽ കലഹം ഉണ്ടാക്കുന്നവനുമാണ്. 3. ദൈവാലയം തീണ്ടിക്കാൻ അഥവാ അശുദ്ധമാക്കുവാൻ ശ്രമിച്ചു. (പ്രവൃ, 24:5,6). ന്യായപ്രമാണം അനുസരിച്ചു വിസ്തരിക്കപ്പെടേണ്ടതിനു പൗലൊസിനെ തങ്ങളെ ഏല്പിക്കുവാൻ ഫെലിക്സിനെ പ്രേരിപ്പിക്കാൻ കരുതിക്കൂട്ടിയായിരുന്നു ഈ കുറ്റാരോപണം. അപ്രകാരം ഏല്പിച്ചിരുന്നുവെങ്കിൽ പൗലൊസിന്റെ വധം സുസാദ്ധ്യമാകുമായിരുന്നു. തുടർന്നു ഫെലിക്സ് പൗലൊസിനു സംസാരിക്കുവാൻ അനുവാദം കൊടുത്തു. ഈ ജാതിക്കു നീ അനേക സംവത്സരമായി ന്യായാധിപതിയായിരിക്കുന്നു എന്ന മുഖവുരയോടു കൂടി തെർത്തുല്ലൊസിന്റെ വാദമുഖങ്ങളെ ഒന്നൊന്നായി പൗലൊസ് ഖണ്ഡിച്ചു. ഈ മാർഗ്ഗത്തെക്കുറിച്ചു സൂക്ഷ്മമായ അറിവുണ്ടായിരുന്നിട്ടും ലൂസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെകാര്യം തീർച്ചപ്പെടുത്തുമെന്നു പറഞ്ഞു അവധിവച്ചു. പൗലൊസിനെ സൂക്ഷിക്കേണ്ടതിനു ശതാധിപനെ ഏല്പിച്ചു. (പ്രവൃ, 24:10-23). ചില നാളുകൾക്കുശേഷം ഭാര്യ ദ്രുസില്ലയുമായി ഫെലിക്സ് വന്നു. പൗലൊസ് അവരുടെ മുന്നിൽ പ്രസംഗിച്ചു. നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിച്ചപ്പോൾ ഫെലിക്സ് ഭയപരവശനായി. തൽക്കാലം പോകാം എന്നു പറഞ്ഞു ഒരു തീരുമാനമെടുക്കാതെ പൗലൊസിനെ വിട്ടേച്ചു പോയി. മോചനത്തിനുവേണ്ടി പൗലൊസ് ദ്രവ്യം കൊടുക്കുമെന്നു കരുതി പലപ്രാവശ്യം പൗലൊസിനെ വരുത്തി അവനോടു സംസാരിച്ചു. അഭിലാഷം സാധിക്കാത്തതുകൊണ്ടു രണ്ടുവർഷം പൗലൊസിനെ തടവിൽ വച്ചു. (പ്രവൃ, 24:27).

യെഹൂദ്യയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ വഷളായി. കൈസര്യയിലെ തെരുവുകളിൽ പ്രക്ഷുബ്ധരംഗങ്ങൾ അരങ്ങേറി. ഫെലിക്സിനെ റോമിലേക്കു മടക്കി വിളിച്ചു. തങ്ങളുടെ കുറ്റാരോപണങ്ങളുമായി യെഹൂദന്മാർ അയാൾക്കു പിന്നാലെ പോയി. സഹോദരനായ പല്ലാസിന്റെ സ്വാധീനം കൊണ്ടു മാത്രമാണ് ശിക്ഷയിൽ നിന്നു ഫേലിക്സ് രക്ഷപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *