ഫെസ്തൊസ്

ഫെസ്തൊസ് (Festus)

പേരിനർത്ഥം – ആഘോഷം

ഫേലിക്സിനുശേഷം യെഹൂദയെ ഭരിച്ച റോമൻ ദേശാധിപതിയാണ് പൊർക്ക്യുസ് ഫെസ്തൊസ്. നീറോ ചക്രവർത്തിയാണ് ഫെസ്തൊസിനെ നിയമിച്ചത്. കൈസര്യയിലെത്തി മൂന്നു ദിവസത്തിനുശേഷം ഫെഹാതൊസ് യെരൂശലേമിലേക്കു ചെന്നു. മഹാപുരോഹിതനും യെഹൂദന്മാരുടെ പ്രമാണിമാരും പൗലൊസിന് എതിരെയുള്ള കുറ്റം ബോധിപ്പിച്ചു. പൗലൊസിനെ യെരൂശലേമിലേക്കു കൊണ്ടുവരുവാൻ (ന്യായാധിപസംഘത്തിന്റെ മുമ്പിൽ വിചാരണ ചെയ്യുവാൻ വേണ്ടിയാകണം) അനുവദിക്കണമെന്നു അവർ ഫെസ്തൊസിനോട് അപേക്ഷിച്ചു. വഴിയിൽ വച്ച് പൗലൊസിനെ വധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഫെസ്തൊസ് അനുവാദം നല്കിയില്ല. കൈസര്യയിൽ വന്നു അന്യായം ബോധിപ്പിക്കുവാൻ ഫെസ്തൊസ് യെഹൂദന്മാരോടു കല്പിച്ചു. എട്ടോ പത്തോ ദിവസത്തിനു ശേഷം പൗലൊസിനെ ഫെസ്തോസിന്റെ മുമ്പിൽ കൊണ്ടുവന്നു. യെരൂശലേമിൽ പോകുവാൻ താൽപര്യം ഉണ്ടോ എന്നു ഫെസ്തൊസ് ചോദിച്ചു. എന്നാൽ അതിനു സമ്മതിക്കാതെ റോമാപൗരൻ എന്ന നിലയിൽ പൗലൊസ് കൈസറെ അഭയം ചൊല്ലി. അതിനാൽ പൗലൊസിനെ റോമയിലേക്കയക്കുവാൻ തീരുമാനിച്ചു. അഗ്രിപ്പാ രാജാവും സഹോദരി ബർന്നീക്കയും കൈസര്യയിൽ സന്ദർശനത്തിനെത്തി. ഫെസ്തൊസ് പൗലൊസിന്റെ കാര്യം അഗ്രിപ്പായെ അറിയിക്കുകയും പൗലൊസിനെ അവരുടെ മുമ്പിൽ കൊണ്ടുവരികയും ചെയ്തു. പൗലൊസ് അവരുടെ മുമ്പിൽ ഒരു പ്രഭാഷണം നടത്തി. പൗലൊസ് നിരപരാധി എന്നു തെളിഞ്ഞു എങ്കിലും കൈസരെ അഭയം ചൊല്ലിയതു നിമിത്തം റോമിലേക്കു അയച്ചു. ഉദ്യോഗത്തിൽ ഇരിക്കുമ്പോൾ തന്നെ രണ്ടു വർഷത്തിനുശേഷം ഫെസ്തൊസ് മരിച്ചു. ഒരു പണ്ഡിതനും നീതിമാനുമായ ഭരണാധികാരിയായിരുന്നു ഫെസ്തൊസ് എന്നു ജൊസീഫസ് പറയുന്നു. (പ്രവൃ, 24:27-26:32).

Leave a Reply

Your email address will not be published. Required fields are marked *