നോഹ

നോഹ (Noah)

പേരിനർത്ഥം – വിശ്രമം

ആദാമിൽ നിന്നു പത്താം തലമുറക്കാരനും ലാമേക്കിന്റെ പുത്രനും. (ഉല്പ, 5:28,29). 500 വയസ്സായ ശേഷം നോഹ ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ ജനിപ്പിച്ചു. (ഉല്പ, 5:32; 6:10). ദുഷ്ടതയുടെ ആധിക്യം നിമിത്തം ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതിൽ യഹോവ അനുതപിച്ചു. ഈ കാലത്താണ് ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ ഭാര്യമാരായി എടുത്തത്. മനുഷ്യന്റെ അതിക്രമം കൊണ്ട് ഭൂമി നിറഞ്ഞ കാരണത്താൽ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കുമെന്നു യഹോവ അരുളിച്ചെയ്തു. (ഉല്പ, 6:13). എന്നാൽ 120 വർഷത്തെ പരിശോധനാകാലം യഹോവ നല്കി. ഈ കാലംമുഴുവൻ മനുഷ്യനെ ദൈവത്തിലേക്കു മടക്കി വരുത്തുന്നതിനു നോഹ ശ്രമിച്ചു. (ഉല്പ, 6:1-9; 1പത്രൊ, 3:20; 2പത്രൊ, 2:5).

യഹോവയുടെ കല്പനയനുസരിച്ച് നോഹ ഗോഫർ മരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി. അതിനു 300 മുഴം നീളവും 50 മുഴം വീതിയും 30 മുഴം ഉയരവും ഉണ്ടായിരുന്നു. നോഹയും ഭാര്യയും മൂന്നു പുത്രന്മാരും അവരുടെ ഭാര്യമാരുമായി എട്ടുപേർ പെട്ടകത്തിൽ പ്രവേശിച്ചു. അപ്പോൾ നോഹയ്ക്ക് 600 വയസ്സ് പ്രായമുണ്ടായിരുന്നു. സകല ജീവികളിൽ നിന്നും ആണും പെണ്ണുമായി രണ്ടു വീതവും ശുദ്ധിയുളളവയിൽനിന്ന് ഏഴുവീതവും പെട്ടകത്തിൽ കടന്നു. യഹോവ പെട്ടകത്തിന്റെ വാതിൽ അടച്ചു. (ഉല്പ, 7:16). നോഹയുടെ ആയുസ്സിന്റെ അറുനൂറാം വർഷം രണ്ടാം മാസം പതിനേഴാം തീയതി ജലപ്രളയം ആരംഭിച്ചു. 40 ദിവസം മഴ ഇടവിടാതെ പെയ്തു. നൂറ്റമ്പതു ദിവസം വെളളം പൊങ്ങിക്കൊണ്ടിരുന്നു. ഭൂമി വെള്ളത്താൽ മൂടി. (ഉല്പ, 6:13-7:24). ഏഴാം മാസം പതിനേഴാം തീയതി അരരാഞ്ഞ് പർവ്വതത്തിൽ പെട്ടകം ഉറച്ചു. നാല്പതു ദിവസത്തിനു ശേഷം ഒരു മലങ്കാക്കയെയും ഏഴുദിവസം ഇടവിട്ട് പ്രാവിനെയും പുറത്തുവിട്ട്, ജലപ്രളയത്തിന്റെ സ്ഥിതിമനസ്സിലാക്കി. 60-ാം വർഷം ഒന്നാം മാസം ഒന്നാം തീയതി വെളളം വറ്റിയിരുന്നു. (ഉല്പ, 8:13). നോഹയും കുടുംബവും പെട്ടകത്തിൽനിന്ന് പുറത്തിറങ്ങി. ശുദ്ധിയുള്ള മൃഗങ്ങളിൽ നിന്നും പറവകളിൽ നിന്നും ചിലതെടുത്തു യാഗം കഴിച്ചു. നോഹയുടെ യാഗം സൗരഭ്യവാസനയായി കൈക്കൊണ്ട് ഇനിയൊരിക്കലും ഭൂമിയെ പ്രളയജലംകൊണ്ടു നശിപ്പിക്കയില്ല എന്ന് യഹോവ വാഗ്ദത്തം ചെയ്തു. ഭൂമിയുളള കാലത്തോളം ഋതുഭേദങ്ങൾക്ക് മാറ്റം വരുകയില്ലെന്നു യഹോവ അരുളിചെയ്തു. (ഉല്പ, 8:20-22). യഹോവ നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചു. രക്തം കൂടാതെ മാംസം ഭക്ഷിക്കുവാൻ അനുവാദം നല്കി. വധശിക്ഷ ഏർപ്പെടുത്തി. നോഹയോടും പുത്രന്മാരോടും യഹോവ നിയമം ചെയ്തു. അതിന്റെ അടയാളമായി തന്റെ വില്ല് മേഘത്തിൽ വച്ചു. (ഉല്പ, 9:1-17).

ജലപ്രളയത്തിനുശേഷം നോഹ ഭൂമിയിൽ കൃഷി ചെയ്തു. നോഹ വീഞ്ഞുകുടിച്ചു മത്തനായി, വിവസ്ത്രനായി കൂടാരത്തിൽ കിടന്നു. പിതാവിന്റെ നഗ്നത കണ്ടിട്ടു നഗ്നത മറയ്ക്കാൻ ശ്രമിക്കാതെ ഹാം വിവരം മറ്റു സഹോദരന്മാരെ അറിയിച്ചു. ശേമും യാഫെത്തും പിതാവിന്റെ നഗ്നത കാണാതവണ്ണം വന്ന് അവന്റെ നഗ്നത മറച്ചു. നോഹ കനാനെ ശപിക്കുകയും മറ്റു പുത്രന്മാരെ അനുഗ്രഹിക്കുകയും ചെയ്തു. (ഉല്പ, 9:20-27). ജലപ്രളയത്തിനുശേഷം നോഹ 350 വർഷം ജീവിച്ചിരുന്നു. അവന്റെ ആയുഷ്ക്കാലം 950 വർഷമായിരുന്നു. (ഉല്പ, 9:28,29). നീതിമാനായ നോഹ തന്റെ തലമുറയിൽ നിഷ്ക്കളങ്കനായിരുന്നു. അവൻ ദൈവത്തോടു കൂടെ നടന്നു. (ഉല്പ, 6:9). പുതിയനിയമത്തിൽ നോഹയെ നീതി പ്രസംഗി എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. (2പത്രൊ, 2:5). നോഹയുടെ വിശ്വാസത്ത എബ്രായ ലേഖനത്തിൽ പ്രശംസിച്ചിട്ടുണ്ട്. (11:7). തന്റെ പുനരാഗമനത്തിന്റെ അടയാളമായി നോഹയുടെ കാലത്തിന്റെ ആവർത്തനം യേശു സൂചിപ്പിച്ചു. (മത്താ, 24:37-39). ജലപ്രളയത്തിനു ശേഷമുള്ള സകല മനുഷ്യരും നോഹയുടെ സന്തതികളാണ്. പ്രളയത്തിനുശേഷം നോഹയുടെ മൂന്നു പുത്രന്മാരിൽ നിന്നുണ്ടായ 70 ജാതികളാണ് ഭൂമിയിൽ നിറഞ്ഞത്. (ഉല്പ, 10:132).

Leave a Reply

Your email address will not be published. Required fields are marked *