നെഹെമ്യാവ്

നെഹെമ്യാവ് (Nehemiah)

പേരിനർത്ഥം – യഹോവ ആശ്വസിപ്പിക്കുന്നു

ഹഖല്യാവിന്റെ മകൻ. നെഹെമ്യാവിന്റെ വംശാവലിയെക്കുറിച്ച് ഒരറിവുമില്ല. പിതാവു ഹഖല്യാവും ഒരു സഹോദരൻ ഹനാനിയുമായിരുന്നു. (നെഹെ, 1:1,2; 7:2). ബാബേൽ പ്രവാസകാലത്ത് അർത്ഥഹ്ശഷ്ടാ രാജാവിന്റെ പാനപാത്ര വാഹകനായിരുന്നു. (നെഹെ, 2:1). യെഹൂദന്മാരുടെ കഷ്ടതകൾ മനസ്സിലാക്കിയ നെഹെമ്യാവ് അവരുടെ സ്ഥിതി മെച്ചപ്പെടുത്തുവാൻ യെരൂശലേമിലേക്കു പോകുവാൻ തീരുമാനിച്ചു. യെരൂശലേമിൽ മടങ്ങിച്ചെന്നു, യെരൂശലേം പുതുക്കിപ്പണിയുന്നതിന് രാജാവിൽനിന്നും അനുമതി വാങ്ങി. രാജാവു നെഹെമ്യാവിനെ യെരൂശലേമിലെ ദേശാധിപതിയായി നിയമിച്ചു. രാജാവിനോടു മടങ്ങിച്ചെല്ലാൻ ഒരവധി പറഞ്ഞു, യെഹൂദയിൽ എത്തുന്നതുവരെ തന്നെ കടത്തിവിടേണ്ടതിന് ദേശാധിപതിമാർക്കു എഴുത്തുകളും പണിക്കുവേണ്ട മരം നല്കേണ്ടതിന് രാജാവിന്റെ വനവിചാരകനായ ആസാഫിന് എഴുത്തും വാങ്ങി നെഹെമ്യാവു യെരുശലേമിലേക്കു തിരിച്ചു. രാജാവ് പടനായകന്മാരെയും കുതിരച്ചേവകരെയും നെഹെമ്യാവിനോടൊപ്പം അയച്ചു. (2:1-10).

യെരൂശലേമിൽ എത്തിച്ചേർന്ന നെഹെമ്യാവു 52 ദിവസംകൊണ്ട് മതിലിന്റെ പണിതീർത്തു. (6:15). സൻബെല്ലത്തും തോബിയാവും അവരെ പുച്ഛിക്കുകയും നിന്ദിക്കുകയും മാത്രമല്ല ആയുധങ്ങളോടുകൂടെ എതിർത്തു പണി തടയുവാനും ശ്രമിച്ചു. ദൈവത്തിന്റെ സഹായത്താൽ ശത്രുക്കളുടെ എതിർപ്പുകൾ നിഷ്ഫലമായി. പട്ടണത്തിന് കാവല്ക്കാരെ നിയമിച്ചു എല്ലാം ക്രമീകരിച്ചു. നെഹെമ്യാവിനെ യെരുശലേമിൽ നിന്നു മടക്കി അയക്കുന്നതിനും കഴിയുമെങ്കിൽ വധിക്കുന്നതിനും ശ്രമങ്ങൾ നടത്തി. മതിൽപ്പണി പൂർത്തിയായിക്കഴിയുമ്പോൾ സ്വയം രാജാവാകുവാൻ നെഹെമ്യാവു ശ്രമിക്കുന്നു എന്ന സംശയം രാജാവിൽ ഉളവാക്കുവാൻ അവർക്കു കഴിഞ്ഞു. സൻബെല്ലത്ത് അയച്ച പ്രത്രികയുടെ അടിസ്ഥാനത്തിൽ വീണ്ടും ഒരു ഉത്തരവു നല്കുന്നതുവരെ രാജാവു് പണി തടഞ്ഞു. (എസ്രാ, 4:21). എസ്രായുടെ സഹകരണവും നെഹെമ്യാവിന് ഉണ്ടായിരുന്നു. ജനത്തിന്റെ ദാരിദ്ര്യം നിമിത്തം നെഹെമ്യാവു ദേശാധിപതിക്കുളള അഹോവൃത്തി വാങ്ങിയില്ല. (നെഹെ, 5:14).

പന്ത്രണ്ടു വർഷത്തെ സേവനത്തിനുശേഷം നെഹെമ്യാവു പാർസി രാജാധാനിയിലേക്കു മടങ്ങിപ്പോയി. (5:14; 13;6). ഈ കാലയളവിൽ യെരൂശലേം നിവാസികൾ മതപരമായ ക്രമീകരണങ്ങൾ താറുമാറാക്കി. അതുകൊണ്ടു കുറേനാൾ കഴിഞ്ഞിട്ടു രാജാവിനോടു അനുവാദം വാങ്ങി നെഹെമ്യാവു യെരുശലേമിലേക്കു മടങ്ങിവന്നു. (13:7). എത്രനാൾ നെഹെമ്യാവു യെരൂശലേമിൽ ഇല്ലായിരുന്നു എന്നതു വ്യക്തമല്ല. മടങ്ങിവന്നശേഷം നെഹെമ്യാവ് സമ്മിശ്രജാതികളെ യിസ്രായേല്യരിൽനിന്ന് വേർപിരിച്ചു. (13:1,2,3). എല്യാശീബ് തോബീയാവിനു ദൈവാലയത്തിന്റെ പ്രാകാരത്തിൽ ഒരുക്കിക്കൊടുത്തിരുന്ന അറയിൽനിന്ന് അവനെ പുറത്താക്കി. ദൈവാലയത്തിൽ ശുശ്രൂഷിക്കുന്നവരെ സഹായിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ദൈവാലയ ശുശ്രുഷകളെ ഉപേക്ഷിച്ചു നിലങ്ങളിലേക്കു പോയവരെ മടക്കിവരുത്തി. ശബ്ബത്താചരണവും ക്രമപ്പെടുത്തി. വിജാതീയ സ്ത്രീകളുമായുള്ള വിവാഹം വിലക്കി. (13:4-27). ബി.സി. 405-വരെ നെഹെമ്യാവു യെരൂശലേമിൽ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്നു. നെഹെമ്യാവിന്റെ മരണകാലവും സ്ഥലവും അജ്ഞാതമാണ്. നിഷ്ക്കളങ്ക സ്വഭാവമായിരുന്നു നെഹെമ്യാവിന്റേത്. രാജസന്നിധിയിലും സ്വന്തം ജനത്തിന്റെ മധ്യത്തിലും ഒന്നുപോലെ ആദരിക്കപ്പെട്ടിരുന്നു. സ്വന്തം ജനത്തിന്റെ കഷ്ടതയിൽ പങ്കുകൊണ്ടു. പ്രവൃത്തിയിൽ ആത്മാർത്ഥതയും ശുഷ്ക്കാന്തിയും കാട്ടി. ദൈവികകാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുങ്ങിയില്ല. യഹോവയുടെ കൈ എനിക്കു അനുകൂലം ആയിരുന്നതുകൊണ്ട് എന്നു ആവർത്തിച്ചു പറയുവാൻ തക്കവണ്ണം ഭക്തനായിരുന്നു. ദൈവാലയത്തിന്റെ വിശുദ്ധിക്കും ജനത്തിന്റെ വിശുദ്ധ ജീവിതത്തിനും പ്രാധാന്യം നല്കി.

Leave a Reply

Your email address will not be published. Required fields are marked *