ഏകജാതനും ആദ്യജാതനും

ക്രിസ്തുവിനെ ഏകജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കയാൽ, യഥാർത്ഥത്തിൽ അവൻ ദൈവത്തിൻ്റെ ഏകപുത്രനാണെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ അധികവും. അപ്പോൾത്തന്നെ, അവനെ ആദ്യജാതനെന്ന് വിളിച്ചിരിക്കുന്ന കാര്യം ബോധപൂർവ്വം അവർ മറക്കുകയും ചെയ്യുന്നു. യേശുവിനെ, ഏകജാതനെന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9). ആദ്യജാതനെന്ന് നാലുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (റോമ, 8:29; കൊലൊ, 1:15; 1:18; വെളി, 1:5). ഏകജാതനെന്നാൽ, സഹോദരങ്ങളില്ലാത്തവൻ അഥവാ, ഒറ്റപ്പുത്രൻ എന്നാണ്. ആദ്യജാതനെന്നാൽ, ആദ്യത്തെ പുത്രൻ അഥവാ, മക്കളിൽ മൂത്തപുത്രൻ ആണ്. യഥാർത്ഥത്തിൽ ആണെങ്കിൽ, ക്രിസ്തുവിനു എങ്ങനെ ദൈവത്തിൻ്റെ ഏകപുത്രനും മൂത്തപുത്രനും ഒരുപോലെ ആകാൻ കഴിയും? ഒരു മകനും, അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിപ്പാൻ കഴിയില്ല. എന്നാൽ, ക്രിസ്തു ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനുമാണ്. സ്വന്തം പ്രസ്ഥാനത്തിൻ്റെ ഉപദേശം സ്ഥാപിക്കാൻ പലരും ബൈബിളിനെ വ്യജമായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. എന്തെന്നാൽ, അതവൻ്റെ അസ്തിത്വമല്ല, അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. ആദ്യം നമുക്ക് ബൈബിളിലെ ഏകജാതൻ ആദ്യജാതൻ എന്നീ പ്രയോഗങ്ങളെക്കുറിച്ച് നോക്കാം:

പഴയനിയമത്തിൽ ഏകജാതനെന്ന പ്രയോഗം ആറ് പ്രാവശ്യമുണ്ട്. (ഉല്പ, 22:2;12,16; യിരെ, 6;26; ആമോ, 8:10; സെഖ, 12:10). അതിൽ ആദ്യത്തെ മൂന്നു പ്രയോഗം, അബ്രാഹാമിൻ്റെ സന്തതിയായ യിസ്ഹാക്കിനെ കുറിക്കുന്നതാണ്. യഥാർത്ഥത്തിൽ യിസ്ഹാക്ക് അബ്രാഹാമിൻ്റെ ഏകജാതനല്ല. വാഗ്ദത്ത സന്തതിയെന്ന നിലയിൽ ദൈവം അവനു കൊടുത്ത പദവിയാണത്. അബ്രാഹാമിനു മിസ്രയീമ്യ ദാസിയിൽ ജനിച്ച മൂത്തമകനായ യിശ്മായേൽ ഉള്ളപ്പോഴാണ് ദൈവം യിസ്ഹാക്കിനെ ഏകജാതനെന്നു വിശേഷിപ്പിച്ചത്. (ഉല്പ, 22:2,12,16). തുടർന്ന്, സാറ മരിച്ചശേഷം വെപ്പാട്ടിയായ കെതൂറായിൽ ആറ് മക്കൾകൂടി അബ്രാഹാമിനു ജനിച്ചു. (ഉല്പ, 25:1 2; 1ദിന, 1:32). കെതൂറായിൽ മാത്രമല്ല മക്കളുണ്ടായിരുന്നത്; വെപ്പാട്ടികളുടെ മക്കൾക്ക് അബ്രാഹാം ദാനങ്ങൾ കൊടുത്തതായി പറയുന്നുണ്ട്. (ഉല്പ, 25:6). ഹാഗാറിനെ അബ്രാഹാമിൻ്റെ വെപ്പാട്ടിയായി പറഞ്ഞിട്ടില്ല; അവൾ സാറായിയുടെ ദാസിയായിരുന്നു. (ഉല്പ, 16:1). സാറായി അവളെ അബ്രാഹാമിനു ഭാര്യയായി കൊടുക്കുകയായിരുന്നു. (ഉല്പ, 16:3). അതിനാൽ, അബ്രാഹാമിനു ഒന്നിലധികം വെപ്പാട്ടികളും അവരിൽ മക്കളും ഉണ്ടായിരുന്നതായി മനസ്സിലാക്കാം. എന്നാൽ, കുറഞ്ഞത് എട്ടു മക്കളെങ്കിലും ഉള്ളവനായ അബ്രാഹാമിൻ്റെ വിശ്വാസത്തെ പരാമർശിക്കുമ്പോൾ, എട്ടു മക്കളിൽ ഒരാളായ യിസ്ഹാക്കിനെ ഏകജാതൻ എന്നുതന്നെയാണ് എബ്രായലേഖകനും വിശേഷിപ്പിക്കുന്നത്. (11:18). അതിനാൽ, യിസ്ഹാക്കിനെ ഏകജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത് അബ്രാഹാമിൻ്റെ ഏകപുത്രനായതുകൊണ്ടല്ല, അതൊരു സവിശേഷ പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? അടുത്ത മൂന്ന് പ്രയോഗം, യിസ്രായേലിന്റെ വിശ്വാസത്യാഗത്തോടുള്ള ബന്ധത്തിൽ ആലങ്കാരികമായി പറയുന്നതാണ്. അതായത്, പഴയനിയമത്തിൽ ഒരിടത്തും ഏകജാതനെന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ പ്രയോഗിച്ചിട്ടില്ല. മൂന്നുപ്രാവശ്യം പദവിയായിട്ടും മൂന്നുപ്രാവശ്യം ആലങ്കാരികമായും പ്രയോഗിച്ചിട്ടുണ്ട്.

പുതിയനിയമത്തിൽ ഏകസന്തതിയെ കുറിക്കുന്ന മൊണാഗെനെസ് (monogenes) എന്ന ഗ്രീക്കുപദം ഒൻപത് പ്രാവശ്യമുണ്ട്. നയിനിലെ വിധവയുടെ മകൻ (ലൂക്കൊ, 7:12), പള്ളിപ്രമാണിയായ യായിറൊസിൻ്റെ മകൾ (ലൂക്കൊ, 8:42), അശുദ്ധാത്മാവ് ബാധിച്ച ഒരു ബാലൻ (ലൂക്കൊ, 9:38). യിസ്ഹാക്ക് (എബ്രാ, 11:18), യേശുക്രിസ്തു (യോഹ, 1:14,18;3:16,18; 1യോഹ, 4:9). പുതിയനിയമത്തിലെ ഒൻപത് പ്രയോഗങ്ങളിൽ, ആദ്യത്തെ മൂന്ന് പ്രയോഗങ്ങൾ അക്ഷരാർത്ഥത്തിലും, അടുത്ത ആറ് പ്രയോഗങ്ങൾ സവിശേഷ പദവിയായിട്ടുമാണ് ഉപയോഗിച്ചിരിക്കുന്നത്.

പഴയനിയമത്തിൽ ആദ്യജാതനെന്ന പ്രയോഗം നൂറ്റിയിരുപതോളം പ്രാവശ്യമുണ്ട്. ആദ്യപ്രയോഗം, കനാൻ്റെ ആദ്യജാതനായ സീദോനെ കുറിക്കുന്നു. (ഉല്പ, 10:15). പഴയനിയമത്തിൽ ആദ്യജാതൻ അധികം സ്ഥാനത്തും അക്ഷരാർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. എന്നാൽ, സവിശേഷ പദവിയായിട്ടും ആദ്യജാതൻ പ്രയോഗിച്ചിട്ടുണ്ട്. യിസ്രായേൽ ദൈവത്തിൻ്റെ ആദ്യജാതനാണ്. (പുറ, 4:22). യിസ്രായേൽ ജാതിയെ മുഴുവനായി ദൈവം ഏക മകനായിട്ടും ആദ്യ മകനായിട്ടുമാണ് കാണുന്നത്. (പുറ, 4:22-23). ദൈവം യിസ്രായേലിനെ ആദ്യജാതനെന്ന് വിശേഷിപ്പിക്കുമ്പോൾ, അതൊരു സവിശേഷ പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? എഫ്രയീം ദൈവത്തിൻ്റെ ആദ്യജാതനാണ്. (യിരെ, 31:9). എഫ്രയീം അപ്പനായ യോസേഫിൻ്റെപോലും ആദ്യജാതനല്ല. അതിനാൽ, ദൈവം അവനു കൊടുത്ത പദവിയാണെന്ന് മനസ്സിലാക്കാമല്ലോ? ദൈവം ദാവീദിനെ ആദ്യജാതനാക്കും എന്ന് ഭാവികാലത്തിൽ പറഞ്ഞിട്ടുണ്ട്. (സങ്കീ, 89:27). ആദ്യജാതനാക്കും എന്ന് പറഞ്ഞാൽ, അതുമൊരു പദവിയാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാമല്ലോ?

പുതിയനിയമത്തിൽ ആദ്യജാതനെ കുറിക്കുന്ന പ്രൊട്ടൊട്ടൊക്കൊസ് (prototokos) എന്ന ഗ്രീക്കുപദം എട്ട് പ്രാവശ്യമുണ്ട്. യേശുവിനെ മറിയയുടെ ആദ്യജാതനെന്ന് രണ്ടു പ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). യിസ്രായേലിൻ്റെ കടിഞ്ഞൂലുകൾ അഥവാ, ആദ്യജാതന്മാർ (എബ്രാ, 11:28, ആദ്യജാതന്മാരുടെ സഭ (എബ്രാ, 12:23), യേശുക്രിസ്തു (റോമ, 8:29; കൊലൊ, 1:15; 1:18; വെളി, 1:5). യേശു മറിയയുടെ മൂത്തമകനായിട്ടാണ് ജനിച്ചത്. (ലൂക്കൊ, 2:7; മത്താ, 1:25). അതിനാലാണ്, അവനെ മറിയയുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മറിയയ്ക്ക് യേശുവിനെക്കൂടാതെ യോസേഫിൽ കുറഞ്ഞത് ആറ് മക്കളെങ്കിലും ഉള്ളതായി പറഞ്ഞിട്ടുണ്ട്: (മത്താ, 13:55,56; മോക്കൊ, 6:3. ഒ.നോ: മത്താ, 12:46-47; മർക്കൊ, 3:31-32; ലൂക്കാ, 8:19-20; യോഹ, 2:12; 7:3-5). അങ്ങനെ നോക്കിയാൽ, ആദ്യജാതനെ കുറിക്കുന്ന പുതിയനിയമത്തിലെ എട്ട് പ്രയോഗങ്ങളിൽ മറിയയുടെ ആദ്യജാതനെന്ന പ്രയോഗവും യിസ്രായേലിൻ്റെ കടിഞ്ഞൂലുകൾ എന്ന പ്രയോഗമൊഴികെ, ബാക്കിയെല്ലാം സവിശേഷമായ പദവിയാണെന്ന് മനസ്സിലാക്കാം.

ക്രിസ്തുവിനെ സംബന്ധിച്ച് ഏകജാതനെന്ന പ്രയോഗവും ആദ്യജാതനെന്ന പ്രയോഗവും യഥാർത്ഥത്തിലാണെങ്കിൽ അത് പൂർവ്വാപരവൈരുദ്ധ്യമാണ്. ഒരു മകനും അപ്പൻ്റെ ഏകജാതനും (ഏകപുത്രൻ) ആദ്യജാതനും (മൂത്തപുത്രൻ) ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ഇനി, രണ്ട് സ്ഥാനപ്പേരുകളിൽ ഒരെണ്ണം അക്ഷരാർത്ഥത്തിൽ മനസ്സിലാക്കാമെന്ന് വെച്ചാലോ, അതിനും വചനം സമ്മതിക്കില്ല. ആദ്യം ഏകജാതൻ നോക്കാം: യേശുവിനെ ദൈവത്തിൻ്റെ ഏകപുത്രൻ എന്ന് പറയാൻ കഴിയുമോ? ഇല്ല. ഒന്നാമത്, “ഏകജാതൻ” എന്നത് യോഹന്നാൻ മാത്രം ഉപയോഗിക്കുന്ന പദമാണ്. യേശു യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഏകജാതൻ ആയിരുന്നെങ്കിൽ, എല്ലാ എഴുത്തുകാരും അതുപയോഗിക്കുമായിരുന്നു. രണ്ടാമത്, ദൈവത്തിനു് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിന് മക്കളുണ്ട്. പിന്നെങ്ങനെ അവൻ ദൈവത്തിൻ്റെ ഏകജാതനാണെന്ന് പറയാൻ പറ്റുന്നത്? മൂന്നാമത്, ക്രിസ്തു ഏഴുപേരുടെ പുത്രനാണെന്ന് പറഞ്ഞിട്ടുണ്ട്. ദൈവപുത്രൻ (മത്താ, 8:29). മനുഷ്യപുത്രൻ (മത്താ, 8:20). അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1). ദാവീദിൻ്റെ പുത്രൻ (മത്താ, 1:1). മറിയയുടെ പുത്രൻ (മർക്കൊ, 6:3). യോസേഫിൻ്റെ പുത്രൻ (യോഹ, 1:45). സ്ത്രീയുടെ സന്തതി അഥവാ, യിസ്രായേലിൻ്റെ പുത്രൻ. കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്. (ഗലാ, 4:4; മീഖാ, 5:2-3; റോമ, 9:5). ഏഴുപേരുടെ പുത്രൻ എങ്ങനെയാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഏക പുത്രൻ ആകുന്നത്? ഒന്നാമത്, ഒരുത്തനെ ഏഴുപേരുടെ പുത്രനാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, അവൻ ആരുടെയും സാക്ഷാൽ പുത്രനല്ല എന്നാണർത്ഥം. രണ്ടാമത്, ഒരുത്തനെ പലരുടെയും പുതനായി പറഞ്ഞിട്ടുണ്ടെങ്കിൽ, “പുത്രൻ” എന്നത് അവൻ്റെ അസ്തിത്വമല്ല (Existence); പദവി (Title) ആണെന്ന് മനസ്സിലാക്കാം. പിന്നെങ്ങനെ അവൻ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഏകജാതനായ പുത്രനാകും?

ഇനി, ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതൻ ആകുമോന്ന് നോക്കാം: ഏഴ് വിഭാഗങ്ങളിലായി ദൈവത്തിനു് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രന്മാരും പുത്രിമാരുമുണ്ടെന്ന് വചനം പറയുന്നു. ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ ദൂതന്മാരാണ്. (ഇയ്യോ, 1:6; 2:1 – നെഹെ, 9:6). രണ്ടാമത്തെ പുത്രൻ, ദൈവം തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ആദാമാണ്. (ഉല്പ, 1:27; ലൂക്കൊ, 3:38). മൂന്നാമത്തെ പുത്രന്മാർ ശേത്തിൻ്റെ സന്തതികളാണ്. (ഉല്പ, 6:2,4). നാലാമത്തെ പുത്രൻ യിസ്രായേലാണ്. (പുറ, 4:22). അഞ്ചാമത്തെ പുത്രൻ യോസേഫിൻ്റെ മകൻ എഫ്രയീമാണ്. (യിരെ, 31:9). ആറാമത്തെ പുത്രൻ യേശുക്രിസ്തു. (മത്താ, 3:17). ഏഴാമത്തേത് പുത്രീപുത്രന്മാരാണ്, ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). ദൈവത്തിന് ഇത്രയധികം മക്കൾ ഉണ്ടായിരിക്കെ, ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതനാണെന്ന് എങ്ങനെ പറയും? ആദ്യം ജനിക്കുകയോ, സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നവനെയാണല്ലോ യഥാർത്ഥത്തിൽ ആദ്യജാതനെന്ന് പറയുന്നത്. എന്നാൽ ക്രിസ്തുവിനെ ആദ്യം ജനിപ്പിച്ചുവെന്നോ, സൃഷ്ടിച്ചുവെന്നോ ബൈബിൾ പറയുന്നില്ല. ദൈവത്തിൻ്റെ ആദ്യത്തെ പുത്രന്മാർ സൃഷ്ടികളായ ദൂതന്മാരാണ്. സ്വർഗ്ഗാധിസ്വർഗ്ഗവും ദൂതന്മാരും ഉൾപ്പെടുന്ന അദൃശ്യലോകത്തെയാണ് ദൈവം ആദ്യം സൃഷ്ടിച്ചത്. (നെഹെ, 9:6). ദൈവം ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ ദൂതന്മാർ ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്നു. (ഇയ്യോ, 38:6). ബൈബിളിൽ പറഞ്ഞിരിക്കുന്ന പുത്രന്മാരുടെ ക്രമത്തിൽ ആറാം സ്ഥാനമാണ് ക്രിസ്തുവിനുള്ളത്. ക്രിസ്തു ജനിക്കുന്നതിനുമുമ്പെ ലക്ഷോപലക്ഷം മക്കൾ ദൈവത്തിനുണ്ട്. പിന്നെങ്ങനെ അവൻ ദൈവത്തിൻ്റെ ആദ്യജാതനാകും?

യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിക്കുന്നത് നിഖ്യാ വിശ്വാസപ്രമാണം പഠിപ്പിക്കുന്നപോലെ, സർവ്വകാലങ്ങൾക്ക് മുമ്പേയുമല്ല, കന്യകയായ മറിയയുടെ ഉദരത്തിൽ നിന്നുമല്ല, യോർദ്ദാനിൽ വെച്ചാണ്. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ, വിശേഷാൽ മറിയയുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; ലൂക്കോ, 1:35; 2:7; 2കൊരി, 5: 21). മറിയ പ്രസവിച്ച കുഞ്ഞിനെ എല്ലാ യെഹൂദാ പുരുഷ പ്രജയെയും പോലെ, എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും, ദൈവകല്പനപോലെ, യേശു എന്ന് പേർ വിളിക്കുകയും ചെയ്തു. (ലൂക്കോ, 2:21). യേശു മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ, ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങളും ചെയ്തു. (ലേവ്യാ, 12:2-6; ലൂക്കോ, 2:22-24. അനന്തരം, ആത്മാവിൽ ബലപ്പെട്ട് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ ഏകദേശം മുപ്പത് വയസ്സായപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കോ, 2:40,52; 3:22; പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്. (ലൂക്കൊ, 1ൻ:32,35; 3:22). ദൂതൻ്റെ ഒന്നാമത്തെ പ്രവചനം: “നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും, അവനു യേശു എന്ന് പേർ വിളിക്കേണം. അവൻ വലിയവൻ ആകും, അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും.” (ലൂക്കൊ, 1:31,32). മറിയയോട് ദൂതൻ പറഞ്ഞത്, നീ ദൈവപുത്രനെ പ്രസവിക്കുമെന്നല്ല. പ്രത്യുത, നീ ഒരു മകനെ പ്രസവിക്കും എന്നാണ്. ലൂക്കൊസ് 2:7-ൽ പറയുന്നത്, അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു എന്നാണ്. അതായത്, പരിശുദ്ധാത്മാവിനാൽ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവപുത്രനെയോ അല്ല. അവളുടെ മൂത്തമകനെയാണ്. അടുത്തഭാഗം: അവൻ വലിയവനാകും അത്യുന്നതന്റെ അഥവാ, ദൈവത്തിൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും. ലൂക്കൊസ് 2:52-ൽ പറയുന്നത്, യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു എന്നാണ്. അതായത്, കന്യകയായ മറിയയുടെ മകനായി ജനിച്ച യേശുവെന്ന പാപമറിയാത്ത ശിശു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നു വലുതായി ഏകദേശം 30 വയസ്സായപ്പോഴാണ് ദൈവപുത്രൻ എന്ന് വിളിക്കപ്പെട്ടത്. ദൂതൻ്റെ രണ്ടാമത്തെ പ്രവചനം: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും, ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:35). ഇവിടെയും, മറിയയിൽ നിന്ന് ദൈവപുത്രൻ ഉത്ഭവിക്കുമെന്നല്ല, അവളിൽനിന്നു ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും പ്രവചിക്കുകയാണ് ചെയ്യുന്നത്. അതായത്, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന രണ്ടു പ്രവചനങ്ങളാണ്, അവൻ ജനിച്ച് ഏകദേശം 30 വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് നിവൃത്തിയായത്. ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ് പ്രവചനം. (സംഖ്യാ, 24:14). ഒരു പ്രവചനം നിവൃത്തിയായി കഴിയുമ്പോഴാണ് അത് ചരിത്രം ആകുന്നത്. അതായത്, എ.എം 3755-ൽ (ബി.സി. 6) മറിയയുടെ മൂത്തമകനായി ജനിച്ച യേശു എ.ഡി. 29-ൽ യോർദ്ദാനിൽവെച്ച് പ്രവചനനിവൃത്തിയായിട്ടാണ് ക്രിസ്തുവും ദൈവപുത്രനുമായത്. അവനെങ്ങനെ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനും ആകും? അതിനാൽ ഏകജാതനെന്നതും ആദ്യജാതനെന്നതും ക്രിസ്തുവിൻ്റെ സ്ഥാനപ്പേരുകളാണെന്ന് മനസ്സിലാക്കാം. ഇനി അറിയേണ്ടത്, ഏകജാതൻ ആദ്യജാതൻ എന്നീ പദവികൾക്ക് അടിസ്ഥാനം എന്നാണെന്നാണ്.

യോഹന്നാൻതന്നെ അത് പറഞ്ഞിട്ടുണ്ട്: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” (യോഹ, 1:14). ക്രിസ്തുവിനെ വചനം അഥവാ, ലോഗോസ് (Logos) ജഡമായിത്തീർന്നവൻ ആയിട്ടാണ് യോഹന്നാൻ തൻ്റെ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്: (യോഹ, 1:14). യോഹന്നാൻ 1:1-ൽ പറയുന്ന “വചനം” (logos) അഥവാ, “ദബാർ” (dabar) ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ച തൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ്: (സങ്കീ, 33:6). “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർ‍ത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11. ഒ.നോ: 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; 59:21; യിരെ, 9:20; യെഹെ, 3:17; 33:7). ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ടതും താൻ ആകാശവും ഭൂമിയും സൃഷ്ടിച്ചതുമായ വചനത്തിന് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ടാണ് യോഹന്നാൻ തൻ്റെ സുവിശേഷം സമാരംഭിക്കുന്നത്: (യോഹ, 1:1). ആ വചനം ജഡമായിത്തീർന്നു എന്നാണ് യോഹന്നാൻ 1:14-ൽ പറയുന്നത്. “വചനം ജഡമായിത്തീർന്നു” എന്ന് അവൻ പറയുന്നത് യഥാർത്ഥത്തിലല്ല; ആത്മീയമായിട്ടാണ്. യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷമാണ്. യേശു വചനമോ, യഥാർത്ഥത്തിൽ വചനത്തിൻ്റെ ജഡാവസ്ഥയോ അല്ല; പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അതാണ്, ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: (1Tim, 3:16; Col, 2:2). അഥവാ, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). എന്നാൽ തൻ്റെ സുവിശേഷം ആത്മീയമായതുകൊണ്ടാണ് “വചനം ജഡമായിത്തീർന്നവനായി” യേശുവിനെ അവതരിപ്പിക്കുന്നത്. [കാണുക: യേശു വചനമല്ല; വെളിച്ചമാണ്, ക്രിസ്തു വചനത്തിൻ്റെ ജഡാവസ്ഥയോ; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടോ?]. “ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.” എന്ന് പറയുന്നതിൻ്റെ അർത്ഥം “ഏകജാതനെ” കുറിക്കുന്ന അടുത്ത വാക്യത്തിൽക്കാണാം. അടുത്തവാക്യം: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” ഈ വേദഭാഗത്ത് പറയുന്ന, ‘മടി’ ശരിയായ പരിഭാഷയല്ല. Bosom മടിയല്ല; നെഞ്ച്, മാറിടം, ഹൃദയം, മനസ്സ് മുതലായവയാണ്. ഇതേപദത്തെ യോഹന്നാൻ 13:23-ൽ “മാർവ്വിടം” എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ദൈവത്തിനു് അനേകം പുത്രന്മാരിൽ പിതാവിനെ വെളിപ്പെടുത്തുന്നവൻ എന്നനിലയിലാണ് “ഏകജാതനായ പുത്രൻ” എന്നവനെ വിശേഷിപ്പിക്കുന്നത്. അതായത്, ക്രിസ്തുവിൻ്റെ നിസ്തുല്യതയെ വിശേഷിപ്പിക്കാൻ യോഹന്നാൻ മാത്രം ഉപയോഗിക്കുന്ന പദമാണ് ഏകജാതൻ: (യോഹ, 1:14,18; 3:16,18; 1യോഹ, 4:9). [കാണുക: പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ]. എന്നത് ആത്മീയ പ്രയോഗമാണ്. യഥാർത്ഥത്തിൽ ക്രിസ്തു വചനം ജഡമായവനല്ല; ഏകസത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷം അയതിനാലാണ്, ക്രിസ്തുവിനെ “വചനം ജഡമായിത്തീർന്നവൻ” ആയി അവൻ അവതരിപ്പിക്കുന്നതാണ്. [കാണുക: വചനം ജഡമായിത്തീർന്നു]

ആദ്യജാതനെന്ന പദവിയുടെ അടിസ്ഥാനമെന്താണെന്ന് നോക്കാം: ആദ്യജാതനെന്ന പ്രയോഗം വ്യത്യസ്ത അർത്ഥങ്ങളിലാണ് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. 1. സഹോദരന്മാരിൽ ആദ്യജാതൻ: “ദൈവം മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ദൈവം, ക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുത്തതു കൊണ്ടാണ് അവനെ ആദ്യജാതനെന്ന് വിളിച്ചിരിക്കുന്നത്. “തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിനു അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.” (എഫെ, 1:5-6). ദൈവം, ലോകസ്ഥാപനത്തിനു മുമ്പാണ് ക്രിസ്തുവിലൂടെ നമ്മെ കാണുകയും തിരഞ്ഞെടുക്കുകയും ചെയ്തത്. (എഫെ, 1:4). നാമിനി അവൻ്റെ പുനരുത്ഥാനത്തിൻ്റെ സാദൃശ്യത്തോടും ഏകീഭവിക്കും. (റോമ, 6:5). ക്രിസ്തു മുഖാന്തരം നാം ദൈവത്തിൻ്റെ മക്കളും അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും ആയപ്പോൾ, ക്രിസ്തുവിന് ദൈവത്തിൻ്റെ ആദ്യജാതനെന്ന പദവി കൈവന്നു. (യോഹ, 3:16; റോമ, 8:17; 1യോഹ, 3:2). ആ അർത്ഥത്തിൽ ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതനും വിശ്വാസികളെല്ലാവരും അനന്തര ജാതന്മാരുമാണ്.

2. സർവ്വസൃഷ്ടിക്കും ആദ്യജാതൻ: “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.” (കൊലൊ, 1:15). ഈ വാക്യപ്രകാരം ക്രിസ്തു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് യഹോവസാക്ഷികളും ദൈവം ആദ്യം ജനിപ്പിച്ച പുത്രനാണെന്ന് ട്രിനിറ്റിയും വിശ്വസിക്കുന്നു. ആദ്യജാതനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അഭിധാനമാണെന്ന് മുകളിൽ നാം കണ്ടതാണ്. എന്നാൽ, സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന അഭിധാനത്തിന് അടിസ്ഥാനമെന്താണെന്ന് നാം അറിയണം. ക്രിസ്തു സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ് അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സൃഷ്ടി മുഴുവൻ ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ ഈറ്റുനോവോടിരിക്കുന്നു എന്നാണ് പൗലോസ് പറയുന്നത്. (റോമ, 8:20-22). ആദാമിൻ്റെ ലംഘനം നിമിത്തമാണ് സർവ്വസൃഷ്ടികളും ദ്രവത്വത്തിനും നാശത്തിനും വിധേയമായത്. (ഉല്പ, 3ൻ്റെ17-19; റോമ, 5:12-19). എന്നാൽ, സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ്. (റോമ, 5:12-19). അങ്ങനെയാണവൻ സർവ്വസൃഷ്ടിക്കും ആദ്യജാതനായത്. [കാണുക: സർവ്വസൃഷ്ടിക്കും ആദ്യജാതൻ]

3. മരിച്ചവരിൽ നിന്നുള്ള ആദ്യജാതൻ: “അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു, സകലത്തിലും താൻ മുമ്പനാകേണ്ടതിനു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.” (കൊലൊ, 1:18). “അവൻ മരിച്ചവരിൽ നിന്നുള്ള ആദ്യജാതനും ആകുന്നു” എന്നാണ് ശരിയായ പ്രയോഗം. ക്രിസ്തു മരിച്ചവരിൽനിന്ന് ആദ്യജാതനായി എഴുന്നേറ്റത്, ക്രിസ്തു സകലത്തിലും മുമ്പൻ ആയതുകൊണ്ടല്ല; മുമ്പൻ ആകേണ്ടതിനാണ് മരിച്ചവരിൽ ആദ്യജാതനായി എഴുന്നേറ്റത്. അഥവാ, മുമ്പൻ ആകാൻ വേണ്ടിയാണ്. in all things he might have the preeminence. ക്രിസ്തുവിൻ്റെ ക്രൂശീകരണത്തിനു മുമ്പും പിമ്പും അനേകർ മരിക്കുകയും ഉയിർക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പാപത്തിൽ മരിച്ചവരായ മാനവകുലത്തിനു നിത്യജീവൻ നല്കാൻ, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയിട്ട്, ആദ്യനായി ഉയിർത്തവൻ ക്രിസ്തുവാണ്. (എബ്രാ, 2:14-15). മരണത്തിന്നു ഇനി അവൻ്റെമേൽ കോത്തൃത്വമില്ല: (റോമ, 6:9). അങ്ങനെയാണ് അവൻ മരിച്ചവരിൽ നിന്നുള്ള ആദ്യജാതനായത്.

4. ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യജാതൻ: “വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (വെളി, 1:5). സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ, മരിച്ചവരില്‍നിന്ന് ആദ്യമായി ഉത്ഥാനം ചെയ്തവൻ എന്നും, ഓശാന നൂതന പരിഭാഷയിൽ, മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യം ഉയിർത്തെഴുന്നേറ്റവൻ എന്നും, ഇ.ആർ.വി പരിഭാഷയിൽ, ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യൻ എന്നുമാണ്. കൊരിന്ത്യലേഖനത്തിൽ, പുനരുത്ഥാന നിരയുടെ ഒരു ക്രമം പറഞ്ഞിട്ടുണ്ട്: “ഓരോരുത്തനും താന്താന്റെ നിരയിലത്രേ, ആദ്യഫലം ക്രിസ്തു, പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ, പിന്നെ അവസാനം, അന്ന് അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.” (1കൊരി, 15:23). വെളിപ്പാട് 1:5 കൊലൊസ്യർ 1:18-നു തുല്യമാണ്. അവിടെയും ക്രിസ്തു  മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റവരിൽ ആദ്യജാതനാണ്. ഈ നിലയിലാണ് ക്രിസ്തുവിനെ ഏകജാതനെന്നും ആദ്യജാതനെന്നും ബൈബിൾ വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാതെ, അവൻ യഥാർത്ഥത്തിൽ ആരുടെയും ഏകജാതനും ആദ്യജാതനുമല്ല; അവൻ ഏക സത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപരിഹിതനാഎ മനുഷ്യനായിരുന്നു: (യഹ, 8:40; 1യുഹ, 3:5). അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!

[കാണുക: ദൈവഭക്തിയുടെ മർമ്മം]

2 thoughts on “ഏകജാതനും ആദ്യജാതനും”

Leave a Reply

Your email address will not be published. Required fields are marked *