യെഹെസ്ക്കേൽ

യെഹെസ്ക്കേൽ പ്രവാചകന്റെ പുസ്തകം (Book of Ezekiel)

പഴയനിയമത്തിലെ ഇരുപത്താറാമത്തെ പുസ്തകം; എബ്രായ കാനോനിൽ പിൻപ്രവാചകന്മാരിൽ മൂന്നാമത്തേത്. ഗ്രന്ഥകർത്താവിന്റെ പേരിൽ അറിയപ്പെടുന്നു. പുരോഹിത പാരമ്പര്യത്തിലുൾപ്പെട്ട യെഹെസ്ക്കേൽ പ്രവാചകൻ യെരുശലേമിലാണ് ജീവിച്ചിരുന്നത്. ബൂസി എന്ന പുരോഹിതന്റെ പുത്രനായ ഇദ്ദേഹവും ഒരു പുരോഹിതനായിരുന്നു. (യെഹ, 1:3). ബി.സി. 597-ൽ യെഹോയാഖീൻ രാജാവിനോടൊപ്പം ബാബിലോണിൽ പ്രവാസിയായിപ്പോയി. (1:1). ബാബിലോണിൽ തെക്കുകിഴക്കുള്ള കെബാർ നദീതീരത്തു തേൽ-അബീബിൽ പാർത്തു. (3:15). പ്രവാസത്തിന്റെ അഞ്ചാം വർഷം നാലാം മാസമാണ് പ്രവചിക്കുവാനായി യെഹെസ്ക്കേൽ വിളിക്കപ്പെട്ടത്. (1:1,2). ഈ പ്രവചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒടുവിലത്തെ കാലം ഇരുപത്തേഴാം വർഷം ഒന്നാം മാസം ഒന്നാം തീയതിയാണ്. (29:17). അദ്ദേഹത്തിന്റെ ശുശ്രൂഷ ഇരുപത്തിരണ്ടു വർഷം അതായത് ബി.സി. 571 വരെ നീണ്ടുനിന്നു. ദാനീയേൽ പ്രവാചകനെ യെഹെസ്ക്കേൽ പ്രവാചകൻ അറിഞ്ഞിരുന്നു. (14:14, 20; 28:35).

ഗ്രന്ഥകർത്താവും കാലവും: പ്രവചനത്തിന്റെ കർത്തൃത്വത്തെക്കുറിച്ചും കാലത്തേക്കുറിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ അഭിപ്രായഭേദം ഉണ്ടായിരുന്നില്ല. ബി.സി. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ബെൻസീറായുടെ പട്ടികയിൽ യെഹെസ്ക്കേൽ പ്രവചനത്തിനു അനിഷേധ്യമായ സ്ഥാനം നല്കിയിട്ടുണ്ട്. എന്നാൽ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ പുസ്തകത്തെ ഒഴിവാക്കാനുള്ള ശ്രമം നടന്നതായി കാണുന്നു. അതിനു പ്രധാനമായും മൂന്നു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1. പതിനാറാം അദ്ധ്യായം പരസ്യവായനയ്ക്ക് പറ്റിയതല്ല. 2. ഒന്നാമദ്ധ്യായവും സമാന്തരഭാഗങ്ങളും അപകടകരമായ ദർശനങ്ങൾക്കും സിദ്ധാന്തങ്ങൾക്കും ഇടനല്കും. 3. 40-48 അദ്ധ്യായങ്ങളിലെ വിശദാംശങ്ങൾ മോശെയുടെ മാറ്റമില്ലാത്ത ന്യായപ്രമാണത്തിനു വിരുദ്ധമാണ്. ന്യായപ്രമാണം അനുസരിച്ചു മാസാരംഭങ്ങളിൽ (അമാവാസി) ഹോമയാഗത്തിനു രണ്ടു കാളക്കിടാവിനെയും ഒരു ആടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അർപ്പിക്കണം. (സംഖ്യാ, 20:11). എന്നാൽ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനെയും മാത്രമേ യെഹെസ്ക്കേൽ (46:6) പ്രവാചകൻ നിർദ്ദേശിച്ചിട്ടുള്ളൂ. എന്നാൽ ഹനന്യാബെൻ ഹെസക്കിയ മുന്നൂറു ഭരണി എണ്ണ കത്തിച്ചു കുത്തിയിരുന്നു വൈരുദ്ധ്യങ്ങൾ പരിഹരിച്ചു എന്നും തുടർന്നു പ്രവചനത്തെ കാനോനിൽ അംഗീകരിച്ചു എന്നും തലമൂദ് പാരമ്പര്യം പറയുന്നു. എന്നാൽ ഈ ശ്രമം പൂർണ്ണ വിജയമായിരുന്നു എന്നു പറയുവാൻ നിവൃത്തിയില്ല. യെഹെസ്ക്കേൽ പ്രവചനവും പഞ്ചഗ്രന്ഥവും തമ്മിലുള്ള വ്യത്യാസം ഏലീയാവു വന്നു (മലാ, 4:5) വിശദമാക്കിത്തരുമെന്നു തമൂദിൽ പറയുന്നുണ്ട്. തുടർന്നു ഈ പ്രവചനത്തിന്റെ ഏകത്വവും അധികാരവും വിരളമായി മാത്രമേ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ 1924 മുതൽ സ്ഥിതി മാറി. ബി.സി. 230-നടുപ്പിച്ചാണ് പ്രവചനം എഴുതപ്പെട്ടതെന്നു സി.സി. ടോറി പ്രസ്താവിച്ചു. ബി.സി. 200-നടുത്തു ഒരു എഡിറ്റർ പുസ്തകത്തിനു ഇന്നത്തെ രൂപം നല്കി. ഭാഷാപരമായ തെളിവുകൾ ചൂണ്ടിക്കാട്ടി ബറോസ് എന്ന പണ്ഡിതൻ ഇതേകാലം അംഗീകരിക്കുന്നു. അലക്സാണ്ടർ ചക്രവർത്തിയുടെ കാലത്താണ് ഇതു രചിക്കപ്പെട്ടതെന്നു എൽ.ഈ ബ്രൗൺ അഭിപ്രായപ്പെട്ടു. 

ടോറി പറയുന്ന കാലം ഏറെപ്പേർ അംഗീകരിക്കുന്നില്ലെങ്കിലും പ്രവചനത്തിൽ അധികഭാഗവും പലസ്തീനിൽ വച്ചു എഴുതപ്പെട്ടതാണെന്നു ധാരാളം പേർ വിശ്വസിക്കുന്നു. ബി.സി. 597-ൽ യെഹെസ്ക്കേൽ പ്രവാചകൻ പ്രവാസിയായിപ്പോയാലും ഇല്ലെങ്കിലും ബി.സി. 586-ൽ യെരുശലേം നശിപ്പിക്കപ്പെടുന്നതു വരെ യെരുശലേമിലോ പ്രാന്തപ്രദേശത്തിലോ അദ്ദേഹം പ്രവചിക്കുകയായിരുന്നു എന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. യെഹെസ്ക്കേൽ പ്രവാചകന്റെ പദ്യവും ഗദ്യവും തമ്മിലുള്ള വ്യത്യാസം അടിസ്ഥാനമാക്കി 1273 വാക്യങ്ങളിൽ 170 വാക്യങ്ങൾ മാത്രം അദ്ദേഹം എഴുതിയതായി ഹോൾഷർ പറയുന്നു. ബി.സി. 500-നും 450-നും ഇടയ്ക്കു ജീവിച്ചിരുന്ന ഒരു ലേവ്യ എഡിറ്ററാണു ബാക്കി എഴുതിയത്. 250 വാക്യങ്ങൾ യെഹെസ്ക്കേലിന്റെ വകയായി ഇർവിങ് അംഗീകരിക്കുന്നു. 40-48 അദ്ധ്യായങ്ങൾ യെഹെസ്ക്കേലിന്റേതായി പലരും അംഗീകരിക്കുന്നില്ല. 35 വർഷത്തോളം നീണ്ടുനിന്ന വിമർശന പഠനങ്ങൾ നിഷ്ഫലമായി തീരുകയാണുണ്ടായത്. ഇന്ന് ഏറെക്കുറെ പരമ്പരാഗത ധാരണയാണ് ബൈബിൾ പണ്ഡിതന്മാർക്കുള്ളത്. 

പ്രതിപാദ്യം: മറ്റു പ്രവാചകന്മാരുടെ എഴുത്തുകളെപ്പോലെതന്നെ ഇതും ദൈവശാസ്ത്രം പഠിപ്പിക്കുവാനുള്ള ഒരു പാഠപുസ്തകം അല്ലെന്നും മറിച്ചു പ്രവാസത്തിൽ കഷ്ടപ്പെടുന്ന ജനത്തോടുള്ള ദൈവവചനമാണെന്നും മനസ്സിലാക്കേണ്ടതാണ്. യെഹെസ്ക്കേൽ പ്രവചനത്തിനു വ്യക്തമായ മൂന്നുഭാഗങ്ങളുണ്ട്. ആദ്യത്തെ 24 അദ്ധ്യായങ്ങളും യെരുശലേമിന്റെ വീഴ്ചയ്ക്കു മുമ്പു പ്രവചിച്ചതാണ്. യെരുശലേമിനും യെഹൂദയ്ക്കും ആസന്നമായ ശിക്ഷാവിധി പ്രവചിക്കുന്നു. ആദ്യത്തെ മൂന്നു അദ്ധ്യായങ്ങളിൽ യെഹെസ്ക്കേൽ പ്രവാചകന്റെ വിളിയും നിയോഗവും വ്യക്തമാക്കുന്നു. 4-1 അദ്ധ്യായങ്ങളിൽ യെരുശലേമിന്റെ നാശത്തെ പ്രതീകങ്ങളിലൂടെ അഭിനയിച്ചു കാണിക്കുന്നു. തുടർന്നു പ്രവാചകനെ ആത്മാവിൽ യെരുശലേമിലേക്കു കൊണ്ടുചെന്നു യെരുശലേമിന്റെ അതിക്രമത്തിന്റെ ദർശനം കാണിച്ചുകൊടുക്കുന്നു. അതിവിശുദ്ധസ്ഥലത്തു പ്രത്യക്ഷപ്പെട്ട ദൈവമഹത്വം പ്രവാചകൻ കണ്ടു. (8:4). ഈ മഹത്വം ദൈവാലയത്തെയും പട്ടണത്തെയും വിട്ടു പോയി. (9:3; 10:4, 19; 11:22, 23). വിശ്വാസത്യാഗികളായ ജനത്തെ ദൈവം ഉപേക്ഷിച്ചുവെന്നു ഇതു ചൂണ്ടിക്കാണിക്കുന്നു. യെഹെസ്ക്കേൽ പ്രവാചകൻ ആത്മാവിൽ ബാബിലോണിലേക്കു വന്നു. തുടർന്നു യെരുശലേമിന്റെ വീഴ്ചയെക്കുറിച്ചുള്ള പ്രവചനങ്ങളാണ് 12-24 അദ്ധ്യായങ്ങൾ. പ്രവാസത്തിലേക്കു പോകുന്നതിനെ പ്രവാചകൻ നടിച്ചു കാണിക്കുന്നു. (12:1-7). ജനത്തിന്റെ വിശ്വാസത്യാഗത്തെക്കുറിച്ചുള്ള രണ്ടു വെളിപ്പാടുകളാണ് 16-ഉം 23-ഉം അദ്ധ്യായങ്ങൾ. 18-ാം അദ്ധ്യായത്തിൽ വ്യക്തിപരമായ ഉത്തരവാദിത്വം വെളിപ്പെടുത്തുന്നു. ഒടുവിലായി യെരൂശലേമിന്റെ നിരോധനം പ്രവചിക്കുന്നു. അന്നു വൈകിട്ടു തന്നെ പ്രവാചകന്റെ ഭാര്യ മരിച്ചു. (24 അ.). 

പ്രവചനത്തിലെ രണ്ടാം ഭാഗം ജാതികളുടെ മേലുള്ള ശിക്ഷാവിധികളാണ്. (25-32 അ.). പ്രവചനത്തിന്റെ മൂന്നാം ഭാഗം യിസ്രായേലിന്റെ പുന:സ്ഥാപനമാണ്. യെരൂശലേമിന്റെ പതനത്തിനുശേഷമാണ് ഈ രണ്ടു ഭാഗങ്ങളും എഴുതപ്പെട്ടത്. ദൈവം തന്റെ ജനത്തെ സ്വന്തം ദേശത്തു മടക്കിക്കൊണ്ടുവരുകയും ദാവീദിന്റെ പുത്രൻ അവരെ ഭരിക്കുകയും ചെയ്യും. ദൈവം അവർക്കു ഒരു പുതിയ ഹ്യദയം നല്കും. (34,36). ഉണങ്ങിയ അസ്ഥികളുടെ താഴ്വരയെക്കുറിച്ചുള്ള ദർശനമാണ് 37-ാം അദ്ധ്യായം. യിസ്രായേലിന്റെ പുന:സ്ഥാപനത്തെ പ്രതീകരൂപത്തിൽ വർണ്ണികുന്നു. ജാതീയ ശക്തികളായ ഗോഗ്-മാഗോഗ് എന്നിവയെക്കുറിച്ചുള്ള ദർശനമാണ് 38-ാം അദ്ധ്യായം. പുന:സ്ഥാപിക്കപ്പെട്ട യിസ്രായേലിൽ നിർമ്മിക്കപ്പെടേണ്ട ദൈവാലയത്തിന്റെ വിവരണമാണ് 40-48 അദ്ധ്യായങ്ങൾ. ദൈവത്തിന്റെ തേജസ്സ് ദൈവാലയത്തിലേക്കു മടങ്ങിവരും. (43:2, 4, 5; 44:4). ‘നഗരത്തിനു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.’ (48:35). 

പ്രധാന വാക്യങ്ങൾ: 1. “കേട്ടാലും കേൾക്കാഞ്ഞാലും–അവർ മത്സരഗൃഹമല്ലോ–തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അവർ അറിയേണം. നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുതു; പറക്കാരയും മുള്ളും നിന്റെ അരികെ ഉണ്ടായിരുന്നാലും തേളുകളുടെ ഇടയിൽ നീ പാർത്താലും അവരുടെ വാക്കു പേടിക്കരുതു; അവർ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്കു പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.” യേഹേസ്കേൽ 2:5,6.

2. “എന്നാൽ യഹോവയുടെ മഹത്വം കെരൂബിന്മേൽനിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.” യേഹേസ്കേൽ 10:4.

3. “സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.” യേഹേസ്കേൽ 18:4.

4. “എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.” യേഹേസ്കേൽ 33:11.

5. “അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.” യേഹേസ്കേൽ 48:35.

ബാഹ്യഹ്യരേഖ: I. യെരുശലേമിനും യെഹൂദയ്ക്കും ആസന്നമായ ശിക്ഷാവിധി: 1:1-24-27. 

1. പ്രവാചകന്റെ വിളിയും നിയോഗവും: 1:1-3:27.

2. യെരുശലേമിന്റെ നാശത്തെ പ്രതീകങ്ങളിലൂടെ നാടകീയമായി കാണിക്കുന്നു: 4:1-7:27.

3. യെരൂശലേമിന്റെ അതിക്രമത്തെക്കുറിച്ചുള്ള ദർശനം: 8:18-11:25.  

4. വ്യാജോപദേശത്തിനും കള്ളപ്രവാചകന്മാർക്കുമായി യെരൂശലേം ഉപേക്ഷിക്കപ്പെടുന്നു: അ . 12:1-28-14:23. 

5. അനിവാര്യവും അനിരോദ്ധ്യവുമായ ശിക്ഷാവിധി: 15:1-8-17:24.

6. വ്യക്തിയോടു ദൈവം നീതിയിൽ ഇടപെടുന്നു: 18:1-32. 

7. യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചുള്ള വിലാപം: 19:1-14. 

8. യെരൂശലേമിന്റെ നാശത്തിനു മുമ്പു അന്ത്യമുന്നറിയിപ്പ്: 20:49-24:27.

II. ശിക്ഷാവിധി വിദേശീയരുടെ മേൽ: 25:17-32:32.

1. അമ്മോന്യരുടെ മേൽ: 25:1-7.

2. മോവാബിന്റെ മേൽ: 25:8-11.

3. ഏദോമിന്മേൽ: 25:12-14.

4. ഫെലിസ്ത്യരുടെ മേൽ: 25:15-17. 5. സോരിന്റെ മേൽ: 26:1-28:19. 

6. സീദോനുമേൽ: 28:20-26. 

7. മിസ്രയീമിനു മേൽ: 29:1-32:32.

III. യിസ്രായേലിന്റെ യഥാസ്ഥാപനം; യെരുശലേമിന്റെ പതനത്തിനു ശേഷമുള്ള പ്രവചനങ്ങൾ: 33:1-48:35. 

1. പുതിയ ഉടമ്പടി, പാപിയോടുള്ള ദൈവസ്നേഹം: 33:1-33.

2. ആടുകൾക്കു വേണ്ടിയുള്ള ദൈവത്തിന്റെ കരുതൽ: 34:1-31.

3. ഏദോമിന്റെ നാശം: 35:1-15.

4. യിസ്രായേലിനു നിർമ്മലഹൃദയവും പുതിയ ആത്മാവും: 36:1-38.

5. ഉണങ്ങിയ അസ്ഥികളുടെ താഴ്വരയെക്കുറിച്ചുള്ള ദർശനം; യിസ്രായേലിന്റെ യഥാസ്ഥാപനം പ്രതീകരുപത്തിൽ: 37:1-28.

6. മാഗോഗ് ദേശത്തിലെ ഗോഗിനെക്കുറിച്ചുള്ള പ്രവചനം: 38:1-39:24.

7. യഥാസ്ഥാനപ്പെട്ട ജനത്തെക്കുറിച്ചുള്ള ദർശനം: 39:25-29.

8. പുന:സ്ഥാപിത യിസ്രായേലിൽ നിർമ്മിക്കപ്പെടേണ്ട ദൈവാലയത്തിന്റെ വിവരണം: 40:1-48:35.

വിലാപങ്ങൾ

വിലാപങ്ങളുടെ പുസ്തകം (Book of Lamentations)

പഴയനിയമത്തിലെ ഇരുപത്തഞ്ചാമത്തെ പുസ്തകം. എബ്രായകാനോനിലെ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കൈത്തുവീം) പെട്ടതാണ് വിലാപങ്ങൾ. മെഗില്ലോത്ത് അഥവാ അഞ്ചു ചുരുളുകളിൽ മൂന്നാമത്തേതാണിത്. അബ് മാസം 9-നുള്ള ഉപവാസത്തിൽ സിനഗോഗിലെ പ്രഭാത സന്ധ്യാരാധനകളിൽ വിലാപങ്ങൾ പാരായണം ചെയ്യും. ബി.സി. 587-ൽ കല്ദായരും എ.ഡി. 70-ൽ തീത്തൂസിന്റെ കീഴിൽ റോമാക്കാരും വിശുദ്ധനഗരം നശിപ്പിച്ചതിന്റെ സ്മാരകദിനമാണ് അബ്മാസം ഒമ്പതാം തീയതി. അയ്യോ എങ്ങനെ എന്നർത്ഥം വരുന്ന ‘ഏഹാഹ്’ ആണ് എബ്രായ പേര്. ഈ പദം കൊണ്ടാണ് എബായയിൽ വിലാപങ്ങൾ ആരംഭിക്കുന്നത്. പാരമ്പര്യമനുസരിച്ച് യിരെമ്യാവാണ് എഴുത്തുകാരൻ. പ്രവാചകൻ യഹോവയുടെ നീതിയെ വാഴ്ത്തുകയും യിസ്രായേൽ ജനത്തിന്റെ അതിക്രമത്തിൽ ദു:ഖിക്കുകയും ചെയ്യുന്നു. അനുതപിക്കുവാൻ അദ്ദേഹം ജനത്തെ ആഹ്വാനം ചെയ്യുന്നു. ദുഷ്ടത ഹേതുവായിട്ടാണ് യഹോവ സ്വന്തം ജനത്തെ ഉപേക്ഷിക്കുകയും വിശുദ്ധമന്ദിരം ജാതികൾക്കു ഏല്പിച്ചു കൊടുക്കുകയും ചെയ്തത്. 

ഗ്രന്ഥകർത്താവും കാലവും: എബ്രായയിൽ പുസ്തകത്തിന്റെ പേരിനോടൊപ്പം എഴുത്തുകാരന്റെ പേർ ചേർത്തിട്ടില്ല. ‘യെരൂശലേമിനെക്കുറിച്ചു യിരെമ്യാവു ഈ വിലാപം വിലപിച്ചു’എന്ന ആമുഖക്കുറിപ്പ് സെപ്റ്റജിന്റിലുണ്ട്. യിരെമ്യാവിന്റെ കർത്തൃത്വത്തെ നിഷേധിക്കുന്ന പല പണ്ഡിതന്മാരുമുണ്ട്. അവരുടെ നിഗമനത്തിൽ പാരമ്പര്യം വിശ്വാസയോഗ്യമല്ല. യിരെമ്യാവിന്റെ മറ്റു രചനകളുമായി തുലനം ചെയ്യുമ്പോൾ ആന്തരികമായ തെളിവും ചരിത്രപരമായ ചില സൂചനകളും യിരെമ്യാവിന്റെ കർത്തൃത്വത്തിന്നെതിരാണ്. അവരുടെ അഭിപ്രായത്തിൽ പലർ ചേർന്നെഴുതിയതാണ് വിലാപങ്ങൾ. ഈ പുസ്തകത്തിനു അന്തിമരൂപം നല്കിയതു് ബാരൂക്കാണെന്നു കരുതുന്നവരുമുണ്ട്. എന്നാൽ യിരെമ്യാവിന്റെ കർത്തൃത്വം നിഷേധിച്ചുകഴിഞ്ഞാൽ ഇതിന്റെ കർത്താവായി ചൂണ്ടിക്കാണിക്കപ്പെടാവുന്ന ഒരു സമകാലീന വ്യക്തിയില്ല. യിരെമ്യാവാണ് എഴുത്തുകാരൻ എന്ന് ദീർഘകാലമായി നിലനിന്നുപോരുന്ന പാരമ്പര്യം ഒരടിസ്ഥാനവുമില്ലാതെ ഉണ്ടായതാവാൻ ഇടയില്ല. പദസഞ്ചയത്തിലെ വ്യത്യാസം അടിസ്ഥാനമാക്കിയുള്ള വാദം നിലനില്പ്പുള്ളതല്ല. ഈ പാരമ്പര്യമാകട്ടെ ഗ്രീക്കു വിവർത്തനത്തിന്റെ കാലം മുതൽ നിലനിന്നു വരുന്നതാണ്. വുൾഗാത്ത, യോനാഥാന്റെ തർഗും, സഭാപിതാക്കന്മാർ എന്നിങ്ങനെ സാക്ഷികളുടെ പിൻബലം പാരമ്പര്യത്തിനുണ്ട്. വിലാപങ്ങളിലെ വർണ്ണന ഒരു ദൃക്സാക്ഷിയുടേതാണ്. ബി.സി. 587-ലെ ദുരന്തത്തിനു എഴുത്തുകാരൻ സാക്ഷിയായിരുന്നു എന്ന് രണ്ടും നാലും അദ്ധ്യായങ്ങൾ സൂചിപ്പിക്കുന്നു. പുസ്തകത്തിന്റെ ശേഷിച്ച ഭാഗം പ്രവാസത്തിന്റെ ആരംഭകാലത്ത് ബാബിലോണിൽ വച്ചെഴുതിയിരിക്കാം. യിരെമ്യാ പ്രവാചകന്റെ വികാര നിർഭരമായ ഹൃദയമാണ് വിലാപങ്ങളിൽ തുടിക്കുന്നത്.

ഉദ്ദേശ്യം: ബി.സി. 587-ൽ വിശുദ്ധനഗരത്തിനു നേരിട്ട നാശത്തെക്കുറിച്ചു ദു:ഖിച്ചെഴുതിയ അഞ്ചു വിലാപകവിതകളാണ് ഉള്ളടക്കം. ആദ്യത്തെ രണ്ടിലും (ഒന്നും രണ്ടും അദ്ധ്യായങ്ങൾ) വാക്യം തുടങ്ങുന്നത് എബായ അക്ഷരമാലാ ക്രമത്തിലാണ്. മൂന്നാമത്തെ അദ്ധ്യായത്തിൽ ഓരോ അക്ഷരത്തിലും മൂന്നു വാക്യം വീതമുണ്ട്. ഒരേ അക്ഷരം കൊണ്ടു തന്നെയാണ് ഓരോ മൂന്നു വാക്യങ്ങളും ആരംഭിക്കുന്നത്. അഞ്ചാമത്തെ ഗീതത്തിന് ഇരുപത്തിരണ്ടു വാക്യങ്ങളുണ്ടെങ്കിലും അത് അക്ഷരമാലാ ക്രമത്തിലല്ല. വിലാപഗാനം എന്നതിലേറെ അതൊരു പ്രാർത്ഥനയാണ്. യഹൂദയുടെ നിരന്തരവും അനുതാപമില്ലാത്തതുമായ വിഗ്രഹാരാധനയുടെ ഫലമായി, യെരൂശലേം നഗരം ഉപരോധിക്കാനും കൊള്ളയടിക്കാനും നശിപ്പിക്കാനുമായി ദൈവം ബാബിലോണിയരെ അനുവദിച്ചു. ഏകദേശം 400 വർഷമായി നിലനിന്നിരുന്ന ശലോമോന്റെ ദൈവാലയം ശത്രുക്കൾ തീവെച്ച് നശിപ്പിച്ചു. ഈ സംഭവങ്ങളുടെ ദൃക്സാക്ഷിയായ യിരെമ്യാ പ്രവാചകൻ യഹൂദയ്ക്കും യെരൂശലേമിനും സംഭവിച്ചതിന്റെ വിലാപമായിട്ടാണ് ഈ ഗ്രന്ഥം എഴുതുന്നത്. യിരമ്യാപ്രവചനങ്ങളുടെ ഒരു അനുബന്ധം എന്ന രീതിയിലാണ് ഈ പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്. യെരുശലേമിന്റെയും ആലയത്തിന്റെയും നാശത്തിങ്കലുള്ള പ്രവാചകന്റെ അഗാധമായ ദുഃഖമാണ് അതിൽ വിവരിച്ചിരിക്കുന്നത്. തന്റെ പ്രവചനങ്ങൾ നിവൃത്തിയായതിൽ ആവേശഭരിതനാകാതെ, തന്റെ ജനത്തിന്റെ കഷ്ടതയോർത്ത് താൻ കയ്പോടെ കരയുകയാണ് ചെയ്യുന്നത്.

പ്രധാന വാക്യങ്ങൾ: 1. “യഹോവ നിർണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു; പുരാതനകാലത്തു അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു; അവൻ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയർത്തിയിരിക്കുന്നു.” വിലാപങ്ങൾ 2:17.

2. “നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.” വിലാപങ്ങൾ 3:22,23.

3. “യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു? യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ.” വിലാപങ്ങൾ 5:19-21.

ബാഹ്യരേഖ: I. യെരുശലേമിന്റെ ഭയങ്കരമായ ശൂന്യത: 1:1-11.

II. ജനത്തിന്റെ ദാരുണമായ അവസ്ഥ: 1:12-22.

1. കരച്ചിൽ: 1:12-17.

2. അനുതാപം: 1:18,19.

3. പ്രാർത്ഥന: 1:20-22. 

III. യെരുശലേമിന് എതിരെയുള്ള ദൈവത്തിൻ്റെ കോപം: 2:1-22.

1. ദൈവകോപത്തിന്റെ ഫലങ്ങൾ: 2:1-13.

2. ദൈവകോപത്തിന്റെ കാരണം; ജനത്തിനു താക്കീതു നൽകുന്നതിലെ കള്ളപ്രവാചകന്മാരുടെ പരാജയം: 2:14.

3. കാഴ്ചക്കാരുടെ പരിഹാസം: 2:15,16.

4. ദൈവികമുന്നറിയിപ്പുകളുടെ നിവൃത്തീകരണം: 2:17.

5. അനുതാപത്തിനായുള്ള ക്ഷണം: 2:18,19.

6. ദൈവിക കരുണയ്ക്കു വേണ്ടിയുള്ള പ്രാർത്ഥന: 2:20-22. 

IV. ശേഷിപ്പിന്റെ ദുഃഖവും അനുതാപവും പ്രവാചകന്റെ വാക്കുകളിൽ: 3:1-66.

1. ദൈവത്തിന്റെ ന്യായവിധികൾ: 3:1-18.

2. ദൈവത്തിന്റെ കരുണ: 3:19-39.

3. ആത്മീയ പുതുക്കത്തിനായുള്ള ക്ഷണം: 3:40-42. 

4. യെരുശലേമിനെ കുറിച്ചുള്ള യിരമ്യാവിന്റെ ദുഖം: 3:43-51.

5. ശത്രുക്കളിൽ നിന്നുള്ള വിടുതലിനു വേണ്ടിയുള്ള പ്രവാചകന്റെ പ്രാർത്ഥന: 3:52-66.

V. യഹൂദയുടെ കഴിഞ്ഞകാലവും ഇപ്പോഴത്തെ അവസ്ഥയും:  4:1-20.

VI. നശിപ്പിക്കപ്പെടുന്ന ഏദോമും, പുനരുദ്ധരിക്കപ്പെടുന്ന യഹുദയും: 4:21,22.

VIl. കരുണയ്ക്കും പുനരുദ്ധാരണത്തിനുമായി ശേഷിപ്പ് ദൈവത്തോട് അപേക്ഷിക്കുന്നു: 5:1-22.

യിരെമ്യാവ്

യിരെമ്യാ പ്രവാചകന്റെ പുസ്തകം (Book of Jeremiah)

പഴയനിയമത്തിലെ ഇരുപത്തിനാലാമത്തെ പുസ്തകം; വലിയ പ്രവാചകന്മാരിൽ രണ്ടാമത്തേതും. പ്രവാചകന്റെ പേരിൽ പുസ്തകം അറിയപ്പെടുന്നു. സങ്കീർത്തനങ്ങൾ കഴിഞ്ഞാൽ ബൈബിളിലെ ഏറ്റവും ദീർഘമായ പുസ്തകം ഇതാണ്. യിർമെയാഹു അഥവാ യിർമെയാഹ് എന്നാണ് എബ്രായരൂപം. യെഹൂദാ ചരിത്രത്തിലെ അവസാന വർഷങ്ങളിലാണ് യിരെമ്യാവ് പ്രവചിച്ചത്. 

ഗ്രന്ഥകർത്താവ്: ബെന്യാമീൻ ദേശത്തു അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവ് (1:1) ആണ് ഗ്രന്ഥകാരൻ എന്നതിന് ഉപോദ്ബലകമായി വേണ്ട തെളിവുകളുണ്ട്. തന്റെ ശുശ്രൂഷയുടെ ആരംഭം മുതൽ യെഹോയാക്കീം രാജാവിന്റെ ഭരണത്തിന്റെ നാലാം വർഷം വരെയുള്ള പ്രവചനങ്ങൾ യിരെമ്യാവ് പറഞ്ഞു കൊടുക്കുകയും എഴുത്തുകാരനായ ബാരൂക്ക് രേഖപ്പെടുത്തുകയും ചെയ്തു. (36:1-4). ഈ ചുരുളിനെ യെഹോയാക്കീം നശിപ്പിച്ചപ്പോൾ കൂടുതൽ പ്രവചനങ്ങൾ ചേർത്തു മറ്റൊരു ചുരുൾ യിരെമ്യാവ് പറഞ്ഞുകൊടുത്തു ബാരുക്ക് എഴുതി. (36:32). യിരെമ്യാ പ്രവചനം മുഴുവനും ആ ചുരുൾ ഉൾക്കൊണ്ടിരുന്നില്ല. പ്രവചനത്തിൽ പല ഭാഗങ്ങളും ഈ സംഭവത്തിനു ശേഷം എഴുതിയതാണ്. 52-ാം അദ്ധ്യായം പ്രവാചകന്റേത് ആയിരിക്കണമെന്നില്ല. 2രാജാക്കന്മാർ 24:18-25:30 വരെയുള്ള ഭാഗം എടുത്തു ചേർത്തതായിരിക്കണം. 

യിരെമ്യാവിന്റെ ഗ്രന്ഥകർത്തൃത്വത്തിനു ബാഹ്യ തെളിവുകളുമുണ്ട്. യിരെമ്യാ പ്രവാചകന്റെ പുസ്തകത്തെ പേരുപറഞ്ഞു അതിൽ നിന്നും ദാനീയേൽ ഉദ്ധരിച്ചിട്ടുണ്ട്. (ദാനീ, 9:2; യിരെ, 25:11-14; 29:10). യിരെമ്യാവിന്റെ പ്രവചനത്തിനും കാലത്തിനും 2ദിന, 36:21; എസ്രാ 1:1 എന്നീ ഭാഗങ്ങളിൽ നിന്നും സ്ഥിരീകരണം ലഭിക്കുന്നു. യിരെമ്യാ പ്രവാചകന്റെ പ്രവചനവും മുന്നറിയിപ്പും നിഷേധിച്ചത് കൊണ്ടാണ് യെരുശലേമിനു നാശം സംഭവിച്ചതെന്നു പ്രഭാഷകനിൽ കാണുന്നു. “അവർ യിരെമ്യാ പ്രവചിച്ചതുപോലെ, വിശുദ്ധസ്ഥലം സ്ഥിതിചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട നഗരം അഗ്നിക്കിരയാക്കി; അതിന്റെ തെരുവുകൾ ശൂന്യമാക്കി. അവർ യിരെമ്യായെ പീഡിപ്പിച്ചിരുന്നു; പക്ഷെ, പിഴുതെടുക്കാനും പീഡിപ്പിക്കാനും നശിപ്പിക്കാനും അതുപോലെ തന്നെ നിർമ്മിക്കാനും നട്ടു പിടിപ്പിക്കാനും മാതാവിന്റെ ഉദരത്തിൽ വച്ചുതന്നെ പ്രവാചകനായി അഭിഷേചിക്കപ്പെട്ടവനായിരുന്നു അയാൾ.” (പ്രഭാ, 49:6,7). ജൊസീഫസും തല്മൂദും ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമത്തിൽ യിരെമ്യാ പ്രവചനത്തിൽ നിന്നുള്ള ഉദ്ധരണികൾ ഉണ്ട്. 1. (മത്താ, 2:17,18 – യിരെ, 31:15); 2. (മത്താ, 21:13; മർക്കൊ, 11:17;  ലൂക്കൊ, 19:46 – യിരെ, 7:11). 3. (റോമ, 11:27 – യിരെ, 31:3-34);  4. (എബാ, 8:8-13 – യിരെ, 31:31-34). 

സംവിധാനം: യിരെമ്യാ പ്രവചനത്തിലെ ഉള്ളടക്കം കാലാനുക്രമത്തിലല്ല നിബന്ധിച്ചിരിക്കുന്നത്. എന്നാൽ സാകല്യമായി ഒരു ക്രമം വിഷയത്തിൽ ദൃശ്യമാണ്. 1-25 അദ്ധ്യായങ്ങൾ ഒരു പ്രത്യേക ഭാഗമാണ്. 26-45 അദ്ധ്യായങ്ങൾ മറ്റൊരു ഭാഗമാണ്. ഈ ഭാഗം പ്രവാചകന്റെ വ്യക്തിപര ജീവിതത്തെ സംബന്ധിക്കുന്നതാണ്. അതിന്റെ ആഖ്യാനം ഉത്തമപുരുഷ ഏകവചനത്തിലത്രേ. 46-51-ൽ കാണുന്ന ജാതീയ ദേശങ്ങൾക്കെതിരെയുള്ള പ്രവചനങ്ങൾ മൂന്നാമതൊരു ഗണമാണ്; 52-ാം അദ്ധ്യായം ചരിത്രപരമായ അനുബന്ധവും. ഈ ഐക്യം ഗ്രന്ഥസംവിധാനത്തിൽ കാണാമെങ്കിലും ചില ഖണ്ഡങ്ങൾ എന്തുകൊണ്ടാണ് പ്രസ്തുത സ്ഥാനത്ത് ചേർത്തിരിക്കുന്നു എന്നതു വിശദമാക്കാൻ സാധ്യമല്ല. ചരിത്രപശ്ചാത്തലത്തിൽ പ്രവചനത്തെ പിൻവരുമാറു പുനസ്സംവിധാനം ചെയ്യാം:

1. യോശീയാവിന്റെ കാലം: 1:1-19; 2:1-3:5; 3:6-6:30; 7:1-10:25; 18:1-20:18.

2. യെഹോവാഹാസിന്റെ കാലം: ഇല്ല.

3. യെഹോയാക്കീമിന്റെ കാലം: 11:1-13:14; 14:1-15:21; 16:1-17:2; 22:1-30; 23:1-8,9-40; 25:1-14; 15:38; 26:1-24; 35:1-19; 36:1-32; 45:1-5; 46:1-12,13-28; 47:1-7; 48:1-47.

4. യെഹോയാഖീന്റെ കാലം: 31:15-27.

5. സിദെക്കീയാവിന്റെ കാലം: 21:1-22:30; 24:1-10; 27:1-22; 28:1-17; 29;1-32; 30:1-31:40; 32:1-44; 33:1-26; 34:1-7,8-11,12-22; 37:1-21; 38:1-28; 39:1-18; 49:1-22,23-33,34-39; 50:1-51:64.

6. ഗെദല്യാവിന്റെ കാലം: 40:1-42:22; 43:1-44:30.

7. ചരിത്രപരമായ അനുബന്ധം: 52:1-34.

സെപ്റ്റ്വജിന്റു പാഠവും എബ്രായപാഠവും: പഴയനിയമത്തിൽ എബ്രായപാഠവും സെപ്റ്റ്വജിന്റു പാഠവും തമ്മിൽ സാരമായ വ്യത്യാസമുള്ള ഒരു പുസ്തകമാണു യിരെമ്യാപ്രവചനം. സെപ്റ്റ്വജിന്റു പാഠത്തിൽ എബ്രായ പാഠത്തിലുള്ളതിനെക്കാൾ 2700 വാക്കുകൾ കുറവാണ്. എബ്രായ പാഠത്തിലില്ലാത്ത നൂറോളം വാക്കുകൾ സെപ്റ്റജിന്റിൽ കൂടുതലുണ്ട്. അധിക പദങ്ങൾ അത്ര പ്രാധാന്യമുള്ളവയല്ല. എബ്രായ പാഠത്തിലെ പല ആവർത്തനങ്ങളും സെപ്റ്റജിന്റ് വിട്ടുകളഞ്ഞു. അന്യജനതകളെക്കുറിച്ചുള്ള അരുളപ്പാടുകൾ സെപ്റ്റ്വജിന്റിൽ യിരെമ്യാവ് 25:13-നു ശേഷമാണ്. എബ്രായയിലെ 14-ാം വാക്യം സെപ്റ്റ്വജിൻ്റിൽ ഉപേക്ഷിച്ചു. ഈ അരുളപ്പാടുകൾക്കു ശഷം സെപ്റ്റ്വജിന്റു 25:15 മുതൽ തുടങ്ങുന്നു. എബ്രായ പാഠത്തിൽ 46-51 അദ്ധ്യായങ്ങളിലാണ് അന്യജാതികൾക്കെതിരെയുള്ള പ്രവചനങ്ങൾ.

പ്രധാന വാക്യങ്ങൾ: 1. “യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.” യിരേമ്യാവ് 1:4,5.

2. “ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവെക്കു ബഹുമാനം കൊടുപ്പിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിന്നു കാത്തിരിക്കെ അവൻ അന്ധതമസ്സും കൂരിരുട്ടും വരുത്തും. നിങ്ങൾ കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻ കൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.” യിരേമ്യാവു 13:1617.

3. “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ? യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.” യിരേമ്യാവ് 17:9,10.

4. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു. നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.” യിരേമ്യാവ് 29:10,11.

ബാഹ്യരേഖ: I. യെഹൂദയ്ക്കും യെരൂശലേമിനും എതിരെയുള്ള പ്രവചനങ്ങൾ: 1:1-25:38.

1. പ്രവാചകന്റെ വിളി: 1:1-19.

2. യെഹൂദയുടെ പാപവും അവിശ്വസ്തതയും: 2:1-3:5.

3. വടക്കുനിന്നു വരുന്ന നാശം: 3:6-6:30.

4. പ്രവാസഭീഷണി: 7:1-10:25.

5. ലംഘിക്കപ്പെട്ട നിയമം: 11:1-23.

6. യിരെമ്യാവിന്റെ പരാതിയും ദൈവത്തിന്റെ മറുപടിയും: 12:1-17. 

7. ചണനൂൽക്കച്ച: 13:1-27.

8. യെഹൂദയുടെമേൽ ന്യായവിധി: 14:1:15:21.

9. യിരെമ്യാവിനോടു വിവാഹം കഴിക്കരുതെന്നു കല്പിക്കുന്നു: 16അ. 

10. ശബ്ബത്തുലംഘനം: 17 അ.

11. കുശവന്റെ ഉപമ: 18:1-17.

12. യിരെമ്യാവിനെതിരെയുള്ള ഗൂഢാലോചന: 18:18-23.

13. പ്രതീകാത്മക പ്രവൃത്തികളും ബന്ധനവും: 19:1-20:18.

14. യെഹൂദയെ സംബന്ധിച്ചുള്ള അരുളപ്പാടുകൾ: 21:1-23:8.

15. പ്രവാചകന്മാരെ സംബന്ധിച്ചുള്ളവ: 23:9-40.

16. യെഹൂദയ്ക്കുള്ള താക്കീതുകൾ: 24:1-25:38.

II. യിരെമ്യാവിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ: 26-45 അ. 

1. മതനേതാക്കന്മാരുമായുള്ള സംഘർഷം: 26:1-29:32.

2. ആശ്വാസത്തിന്റെ അരുളപ്പാടുകൾ: 30:1-31:40.

3. യിരെമ്യാവു നിലം വാങ്ങുന്നു: 32:1-44.

4. മശീഹയുടെ കീഴിൽ പുന:സ്ഥാപനം: 33:1-26.

5. സിദെക്കീയാവിന്റെ പാപവും രേഖാബ്യരുടെ വിശ്വസ്തതയും: 34:1-35:19.

6. പ്രവചനച്ചുരുളുകൾ: 36:1-32.

7. യെരൂശലേമിന്റെ നിരോധനവും പതനവും: 37:1-40:6.

8. ഗെദല്യാവിന്റെ ഭരണം: 40:7-41-18.

9. മിസയീമിലേക്കുള്ള പലായനം: 42:1-43 ?:7.

10. പ്രവാചകൻ മിസ്രയീമിൽ: 43:8-44:30.

11. ബാരൂക്കിനോടുള്ള ദൂത്: 45:1-5.

III. അന്യദേശങ്ങൾക്കെതിരായ പ്രവചനങ്ങൾ: 46:1 ?-51:54.

1. മിസയീം: 46:1-28.

2. ഫെലിസ്ത്യ: 47:1-7.

3. മോവാബ്: 48:1-47.

4. അമ്മോന്യർ: 49:1-6.

5. ഏദോം: 49:7-22.

6. ദമ്മേശെക്ക്: 49:23-27.

7. അറബിദേശം: 49:28-33.

8. ഏലാം: 49:34-39.

9. ബാബിലോൻ: 50:1:51:64.

IV. ചരിത്രപരമായ അനുബന്ധം: 52-1-34. 

1. യെഹൂദയുടെ പതനവും പ്രവാസവും: 52:1-30.

2. യെഹോയാഖീന്റെ മോചനം: 52:31-34.

യെശയ്യാവ്

യെശയ്യാ പ്രവാചകന്റെ പുസ്തകം (Book of Isaiah)

പഴയനിയമത്തിലെ ഇരുപത്തിമൂന്നാമത്തെ പുസ്തകം. എബ്രായ കാനോനിൽ പിൻപ്രവാചകന്മാരിലെ ആദ്യ പുസ്തകമാണ്. എബ്രായ പ്രവാചകന്മാരിൽ അദ്വിതീയനാണ് യെശയ്യാവ്. ശൈലിയുടെ മനോഹാരിത, വിഷയവൈവിധ്യം, ഭാവനാവൈഭവം എന്നിവയിൽ യെശയ്യാ പ്രവചനം അതുല്യമാണ്. യെഹൂദാ രാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്ക്കീയാവു എന്നീ നാലു പേരുടെ വാഴ്ചക്കാലത്താണ് യെശയ്യാവ് പ്രവചിച്ചത്. പ്രവചന കാലം 740-700 ബി.സി. 

ഗ്രന്ഥകർത്താവ്: പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം വരെ മുഴുവൻ പ്രവചനത്തിന്റെയും കർത്താവായി യെശയ്യാവ് സർവ്വാദൃതനായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി പുസ്തകത്തിന്റെ ഏകത്വം വിവാദ വിഷയമായി തീർന്നിരിക്കുകയാണ്. കാരണം പുതിയ രേഖകളുടെ കണ്ടു പിടിത്തമല്ല, പ്രത്യുത പ്രവചനത്തിന്റെ നേർക്കുള്ള ആധുനിക വീക്ഷണമാണ്. പ്രവാചകൻ തന്റെ കാലത്തുള്ള തലമുറയോടാണ് സംസാരിക്കുന്നതെന്നും ഭാവി തലമുറയോടല്ലെന്നും ഉള്ളതാണ് ഈ നവവീക്ഷണം. യെശയ്യാവ് 40-66 അദ്ധ്യായങ്ങൾ യെശയ്യാവിന്റെ രചനയല്ലെന്നു എ.ഡി. 1775-ൽ ജെ.സി. ഡോഡർ ലൈൻ വാദിച്ചു. അതോടുകൂടി ഒരു രണ്ടാം യെശയ്യാവിനെക്കുറിച്ചുള്ള ധാരണ പരന്നു. ബാബേൽ പ്രവാസത്തിന്റെ അന്ത്യത്തിനു തൊട്ടുമുമ്പു (550-539 ബി.സി.) അജ്ഞാതനായ ഈ എഴുത്തുകാരൻ രണ്ടാം ഭാഗം എഴുതി. യെശയ്യാവ് 55-66 അദ്ധ്യായങ്ങളുടെ എഴുത്തുകാരൻ ഒരു മൂന്നാം യെശയ്യാവാണെന്നു ഡ്യൂം (Duhm) വാദിക്കുകയുണ്ടായി. പലസ്തീനിൽ ജീവിച്ചിരുന്ന ഒരു ഏഴുത്തുകാരനായിരുന്നു 34-66 അദ്ധ്യായങ്ങൾ (36-39 അ. ഒഴികെ) എഴുതിയതെന്നു 1928-ൽ സി.സി. ടോറി തന്റെ :രണ്ടാം യെശയ്യാവു’ എന്ന ഗ്രന്ഥത്തിൽ സിദ്ധാന്തിച്ചു. 40-66 വരെയുള്ള അദ്ധ്യായങ്ങൾ ഒരു ഏകകമാണെന്നും അതിന്റെ രചനാസ്ഥലം പലസ്തീനാണെന്നും ഉള്ളതിനു മതിയായ തെളിവുകൾ ടോറി അവതരിപ്പിച്ചു. ചുരുക്കത്തിൽ യെശയ്യാവ് 1-39 അദ്ധ്യായങ്ങൾ ആമോസിന്റെ മകനായ യെശയ്യാവും 40-66 അദ്ധ്യായങ്ങൾ ബാബേൽ പ്രവാസത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന ഒരജ്ഞാതനാമാവായ ഗ്രന്ഥകാരനും എഴുതി എന്നതാണ് നിരൂപകന്മാരുടെ വാദം. തെളിവായി മൂന്നു വാദമുഖങ്ങൾ അവർ ഉന്നയിക്കുന്നു: 

1. 40-66 അദ്ധ്യായങ്ങൾ ബാബേൽ പ്രവാസത്തെ സംബന്ധിക്കുന്നതാകയാൽ ആമോസിന്റെ മകനായ യെശയ്യാവല്ല പ്രസ്തുത ഭാഗം എഴുതിയത്. പ്രവചനത്തിന്റെ ചരിത്രപരമായ ധർമ്മം യെശയ്യാവിന്റെ കർത്തൃത്വത്തിനെതിരാണ്. ഭാവി തലമുറയോടു ഭാവി കാര്യങ്ങൾ സംസാരിക്കുവാൻ ഒരു പ്രവാചകൻ പ്രവചനാത്മാവിനാൽ ഭാവിയിലേക്കു നയിക്കപ്പെടുകയില്ല. പ്രവചനത്തിന്റെ ഭാവികത്വം നിരൂപകർ നിഷേധിക്കുന്നു. തന്മൂലം പ്രവചനത്തിന്റെ രണ്ടാം ഭാഗത്തിന്റെ കർത്താവു യെശയ്യാവാണ് എന്ന പരമ്പരാഗത ധാരണയെ അവർ അംഗീകരിക്കുന്നില്ല. 

ഭാവികാര്യങ്ങൾ പ്രവചിക്കുക എന്നത് ദൈവത്തിന്റെ പ്രത്യേക പ്രവൃത്തിയാണ്. പ്രവാചകന്മാർ ഭാവികാര്യങ്ങൾ പ്രവചിക്കുകയും അവരുടെ കാലത്തും പില്ക്കാലത്തും അവ നിറവേറുകയും ചെയ്തതിന്റെ തെളിവുകൾ തിരുവെഴുത്തുകളൽ ഉടനീളം കാണാം. പ്രവാസത്തിന്റെ 20-ാം വർഷത്തിൽ യെഹെസ്ക്കേൽ പ്രവാചകൻ ബാബിലോണിൽ നിന്നും യിസ്രായേൽ ദേശത്തേക്കു ദിവ്യദർശനങ്ങളിൽ നയിക്കപ്പെടുകയും സഹസ്രാബ്ദവാഴ്ചയിൽ യെരൂശലേമിൽ പണിയപ്പെടേണ്ട ആലയത്തിന്റെ ദർശനം കാണുകയും ചെയ്തു. (യെഹെ, 40-48). യഹോവയുടെ ആത്മാവിൽ യെഹെസ്ക്കേൽ പ്രവാചകനെ പുറപ്പെടുവിച്ചു അസ്ഥികൾ നിറഞ്ഞിരുന്ന താഴ്വരയുടെ നടുവിൽ നിറുത്തി (37:1) യിസ്രായേലിന്റെ ചിതറലും യഥാസ്ഥാപനവും കാണിച്ചു കൊടുത്തു. യോഹന്നാൻ അപ്പൊസ്തലനെ കർത്താവിന്റെ ദിവസത്തിലേക്കു കുട്ടിക്കൊണ്ടുപോയി, ഭാവി സംഭവങ്ങൾ മുഴുവൻ കാട്ടി ക്കൊടുത്തു. (വെളി, 4:1). പൗലൊസ് അപ്പൊസ്തലൻ മുന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു. (2കൊരി, 12:2-4). ഭാവികാര്യങ്ങൾ പ്രവചിച്ചിരിക്കുന്നതുകൊണ്ടു 40-66 അദ്ധ്യായങ്ങളുടെ എഴുത്തുകാരൻ യെശയ്യാവല്ല എന്നു സിദ്ധാന്തിക്കുകയാണെങ്കിൽ 1-39 വരെയുള്ള അദ്ധ്യായങ്ങളുടെ എഴുത്തുകാരനും യെശയ്യാവല്ലെന്നു പറയേണ്ടിവരും. കാരണം ആദ്യഭാഗത്തും അനേകം ഭാവിപ്രവചനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ ചിലത് ഏറെത്താമസിയാതെയും ചിലതു വളരെ പിന്നീടും നിറവേറുകയുണ്ടായി. സൻഹേരീബിൽ നിന്നുള്ള മോചനം (യെശ, 37), ദമ്മേശെക്കിന്റെ പരാജയം (8:4, 7), മേദ്യർ ബാബിലോൺ കീഴടക്കുന്നത് (13:17), ബാബിലോണിന്റെ ശൂന്യാവസ്ഥ (13:19-20) എന്നിവ നോക്കുക. 

പാർസിരാജാവായ കോരെശിനെ (539-530 ബി സി) പേരിനാൽ നിർദ്ദേശിച്ചിരിക്കുന്നതാണ് യെശയ്യാവ് 40-55-ന്റെ രചനയെ പ്രവാസകാലവുമായി ബന്ധിപ്പിക്കുവാനൊരു കാരണം. യെശയ്യാവ് 44:28-ലും 45:1-ലും കോരെശിന്റെ പേർ പറഞ്ഞിട്ടുണ്ട്. മൂന്നു പരിഹാര മാർഗ്ഗങ്ങളാണ് ഈ പ്രശ്നത്തിനു നിർദ്ദേശിച്ചിട്ടുള്ളതാ. 1. ഈ ഭാഗം പ്രവാസകാല രചനയെന്നു കണക്കാക്കുക. 2. യാഥാസ്ഥിതിക പണ്ഡിതന്മാർ പരിഗണിക്കുന്നതു പോലെ ഈ ഭാഗം കോരെശ് ചക്രവർത്തിയെക്കുറിച്ചുള്ള പ്രാവചനിക പരാമർശം എന്നു ചിന്തിക്കുക. യോശീയാ രാജാവിന്റെ പേർ ജനനത്തിനു മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പു പ്രവചിച്ചിരുന്നതു പോലെ (1രാജാ, 13:2) കോരെശിന്റെ പേർ ഒന്നര നൂറ്റാ ണ്ടുകൾക്കു മുമ്പു പ്രവചിച്ചിരുന്നു എന്നു മനസ്സിലാക്കുന്നതിൽ അപാകതയൊന്നുമില്ല. യെശയ്യാ പ്രവാചകന്റെ സമകാലികനായ മീഖാ മശീഹയുടെ ജനനസ്ഥലം ബേത്ത്ലേഹമാണെന്നു കൃത്യമായി പ്രവചിച്ചു. (മീഖാ, 5:2; മത്താ, 2:6). 3. പ്രവാസാനന്തരകാലത്തു ജീവിച്ചിരുന്ന ഒരു പകർപ്പെഴുത്തുകാരൻ വിശദീകരണക്കുറിപ്പായി കോരെശിന്റെ പേർ ചേർത്തു എന്നു കരുതുക. അടുത്തടുത്ത വാക്യങ്ങളിൽ കോരെശിന്റെ പേർ കാണപ്പെടുന്നത് തങ്ങളുടെ വാദത്തിനനുകൂലമായി ഈ ചിന്താഗതിയെ പിന്താങ്ങുന്നവർ ചൂണ്ടിക്കാണിക്കുന്നു. 

2. യെശയ്യാവു 1-39 അദ്ധ്യായങ്ങളിലെ ശൈലിയും 40-66 അദ്ധ്യായങ്ങളിലെ ശൈലിയും വ്യത്യസ്തമാണ്. തന്മൂലം ഇരു ഭാഗങ്ങളുടെയും കർത്താവു ഒരാളല്ല. 

യെശയ്യാവിന്റെ പ്രവചനകാലം 40 വർഷത്തോളം ദീർഘമാണ്. ഈ നീണ്ട കാലയളവിനുള്ളിൽ ശൈലിയിൽ ഉണ്ടാകുന്ന മാറ്റം സ്വാഭാവികമാണ്. വിഷയത്തിന്റെ സ്വഭാവമനുസരിച്ചു ശൈലി മാറ്റുക എന്നതും ഒരു നല്ല എഴുത്തുകാരന്റെ സവിശേഷതയാണ്. സാഹിത്യകൃതികൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. യെശയ്യാ പ്രവചനത്തിന്റെ ഒന്നാം ഭാഗത്തും രണ്ടാം ഭാഗത്തും കാണപ്പെടുന്ന ശൈലീ സാമ്യങ്ങൾ ശ്രദ്ധേയമാണ്.  ‘യിസ്രായേലിന്റെ പരിശുദ്ധൻ’ എന്നു യെശയ്യാവു ദൈവത്തെ വിശേഷിപിക്കുന്നു. ഈ പ്രയോഗം ആദ്യത്തെ 39 അദ്ധ്യായങ്ങളിൽ 12 പ്രാവശ്യവും ഒടുവിലത്തെ 27 അദ്ധ്യായങ്ങൾളിൽ 14 പ്രാവശ്യവും കാണുന്നു. പ്രവചനത്തിന്റെ ഏകത്വം വ്യക്തമാക്കുന്ന തെളിവാണിത്. ചില വാക്യങ്ങളും വാക്യാംഗങ്ങളും ഇരുഭാഗത്തും ഒന്നുപോലെ കാണപ്പെടുന്നുണ്ട്. ഉദാ: 1. യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു. (യെശ, 1:20; 40:5). 2. അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും. (യെശ, 35:10; 51:11). 3. യിസായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കും. (യെശ, 11:12; 56:8). 

3. ഇരുഭാഗങ്ങളിലെയും ദൈവശാസ്ത്രപരമായ ധാരണകളുടെ വൈവിധ്യം ചില വിമർശകർ ചൂണ്ടിക്കാണിക്കുന്നു. 1. ഒന്നാം ഭാഗത്തു ദൈവത്തിന്റെ മഹത്വമാണു വർണ്ണിക്കപ്പെടുന്നത്; രണ്ടാം ഭാഗത്തു ദൈവത്തിന്റെ അനന്തതയും. ആദ്യഭാഗത്തു യഹോവ അന്യദേവന്മാരെക്കാൾ ഉയർന്നിരിക്കുന്നതായി പറയുമ്പോൾ, രണ്ടാം ഭാഗത്തു അന്യദേവന്മാരുടെ അസ്തിത്വത്തെ നിഷേധിച്ചിരിക്കുന്നു. 2. ഒരു ശേഷിപ്പിനെക്കുറിച്ചുള്ള ഊന്നൽ ഒന്നാം ഭാഗത്തുണ്ട്. അവർ യെരൂശലേമിലെ വിശ്വസ്തരാണ്. എന്നാൽ രണ്ടാം ഭാഗത്തു പറയപ്പെടുന്ന ശേഷിപ്പു പ്രവാസത്തിൽ നിന്നു മടങ്ങി വരാനിരുന്ന വിശ്വസ്തരായ പ്രവാസിഗണമാണ്. 3. ആദ്യഭാഗത്തു പ്രവചിക്കപ്പെട്ട മശീഹാരാജാവ് രണ്ടാം ഭാഗത്തു ദാസനായി മാറുന്നു. ഈ വാദഗതികൾ ബാലിശമെന്നേ പറയേണ്ടതുള്ളൂ. സന്ദർഭവുമായി പൊരുത്തപ്പെടാത്ത ഉൗന്നലും ആവർത്തനവും ഗ്രന്ഥത്തിന്റെ സംവിധാന ശൈഥില്യത്തിനു കാരണമാവുകയേ ഉള്ളൂ. 

പ്രവചനത്തിന്റെ ഏകത്വം: യെശയ്യാപ്രവചനത്തിന്റെ ഏകത്വം പുതിയനിയമം വ്യകതിമായി അംഗീകരിക്കുന്നു. പുതിയ നിയമത്തിൽ ഏറ്റവും അധികം ഉദ്ധരിക്കപ്പെടുന്ന പ്രവചനം യെശയ്യാവിന്റേതാണ്. യെശയ്യാ പ്രവാചകൻ പറഞ്ഞു, എഴുതി എന്നിങ്ങനെയുള്ള അനുബന്ധ വാക്യത്തോടു കൂടി യെശയ്യാ പ്രവചനത്തിൽ നിന്നുള്ള 21 ഉദ്ധരണികൾ പുതിയനിയമത്തിലുണ്ട്. 

ക്രമസംഖ്യ – പുതിയനിയമം – യെശയ്യാവു 

1. മത്താ, 3:6       — യെശ, 40:3.

2. മത്താ, 8:17     — യെശ, 5:3,4.

3. മത്താ, 12:17   — യെശ, 42:1.

4. മത്താ, 13:14   — യെശ, 6:9,10.

5. മത്താ, 15:7     — യെശ, 29:13.

6. മർക്കൊ, 1:2   — യെശ, 40:3.

7. മർക്കൊ, 7:6   — യെശ, 29:13.

8. ലൂക്കൊ, 3:4    — യെശ, 40:3-5.

9. ലൂക്കൊ, 4:17  — യെശ, 61:1,2.

10. യോഹ, 1:23  — യെശ, 40:3.

11. യോഹ, 12:38 — യെശ, 53:1.

12. യോഹ, 12:39 — യെശ, 6:9,10.

13. യോഹ, 12:41 — യെശ, 53:1

14. പ്രവൃ, 8:28      — യെശ, 53:7,8.

15. പ്രവൃ, 8:30      — യെശ, 53:7,8.

16. പ്രവൃ, 8:32      — യെശ, 53:7,8.

17. പ്രവൃ, 28:25.   — യെശ, 6:9,10.

18. റോമ, 9:27.    — യെശ, 10:22,23.

19. റോമ, 9:29     — യെശ, 1:9.

20. റോമ, 10:16.  — യെശ, 53:1.

21. റോമ, 10:20.  — യെശ, 65:1.

യോഹന്നാൻ 12:38-41-ൽ യെശയ്യാ പ്രവചനത്തിൽ നിന്നും രണ്ടുദ്ധരണികൾ (53:1; 6:9,10) ഒരുമിച്ചു ചേർത്തിരിക്കുകയാണ്. ഇതു യെശയ്യാ പ്രവചനത്തിന്റെ ഏകത്വത്തെ വ്യക്തമാക്കുന്നു. റോമ, 9:27-ൽ; യെശ, 10:2, 23 എന്നീ വാക്യങ്ങളും, റോമ, 10:16, 20-ൽ യെശ, 53:1; 65:1 എന്നീ വാക്യങ്ങളും ഉദ്ധരിച്ചുകൊണ്ടു ‘യെശയ്യാവു പറഞ്ഞു’ എന്നു പൗലൊസ് രേഖപ്പെടുത്തി. പേർ പറയാതെ തന്നെ ഈ പ്രവചനത്തിൽ നിന്നുള്ള അനേകം ഉദ്ധരണികളും പരാമർശങ്ങളും പുതിയ നിയമത്തിലുണ്ട്. പഴയനിയമത്തിലെ സുവിശേഷകൻ എന്നാണ് യെശയ്യാവ് അറിയപ്പെടുന്നത്. നസറെത്തിൽ വച്ചു യേശു പരസ്യശുശ്രൂഷ ആരംഭിച്ചതുതന്നെ യെശയ്യാവ് 61-ൽ നിന്നു വായിച്ചു, അതു തന്നെ  ചൂണ്ടിക്കാണിക്കുന്നു എന്നു പ്രസ്താവിച്ചുകൊണ്ടാണ്. (ലൂക്കൊ. 4:17-21). 

അപ്പോക്രിഫാ ഗ്രന്ഥമായ പ്രഭാഷകനിൽ യെശയ്യാവ് 40:1, 61:1,2 എന്നീ ഭാഗങ്ങൾ ഉദ്ധരിച്ചശേഷം യെശയ്യാവ് സീയോനിൽ വിലപിച്ചവരെ സമാശ്വസിപ്പിച്ചുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥം. അതിൽ നിന്നും ബി.സി. രണ്ടാം നൂറ്റാണ്ടിൽ തന്നെ പ്രവചനത്തിന്റെ ഗ്രന്ഥകാരൻ യെശയ്യാവാണെന്നു വിശ്വസിച്ചിരുന്നതായി കാണാം. കോരെശ് ചക്രവർത്തി തന്നെക്കുറിച്ചു യെശയ്യാ പ്രവചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങൾ (44:26-28; 45:1-6) വായിക്കുകയും പ്രവാസികൾക്കു മടങ്ങിപ്പോകുവാൻ അനുവാദം നല്കുകയും ചെയ്തു എന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചാവുകടൽ ചുരുളുകളിൽ 66 അദ്ധ്യായങ്ങളും തുടർച്ചയായി കാണപ്പെടുന്നു. പ്രവാസത്തിനു മുമ്പു ജീവിച്ചിരുന്ന സെഫന്യാവ്, നഹും, യിരെമ്യാവ് തുടങ്ങിയവർ യെശയ്യാ പ്രവചനത്തിന്റെ രണ്ടാം ഭാഗത്തു നിന്നും സൂചനകളോ ഉദ്ധരണികളോ നല്കുന്നുണ്ട്. (നഹും, 1:15 – യെശ, 52:7; യിരെ, 31:35 – യെശ, 51:15; യിരെ, 10:1-16 – യെശ, 41:7; 44:15-25; സെഫ, 2:15 – യെശ, 47:8, 10). മേല്പറഞ്ഞ പ്രവാചകന്മാരുടെ കാലത്തിനു മുമ്പു തന്നെ യെശയ്യാ പ്രവചനത്തിലെ അവസാന അദ്ധ്യായങ്ങൾ എഴുതപ്പെട്ടു കഴിഞ്ഞു എന്നു ഈ ഉദാഹരണങ്ങളിൽ നിന്നു മനസ്സിലാക്കാം. ബാബേൽ പ്രവാസികളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ പ്രവചനങ്ങൾ (യെശ, 40-66അ.) നല്കിയ ഒരു പ്രവാചകൻ സ്വന്തം പേരു വെളിപ്പെടുത്താതെ അപ്രത്യക്ഷനായി എന്നതു അത്ഭുതമായിരിക്കുന്നു. അതിലേറെ അത്ഭുതകരമാണ് അജ്ഞാത കർത്തൃകങ്ങളായ രണ്ടോ മൂന്നോ രചനകൾ ഒരു ആമോസിന്റെ മകനായ യെശയ്യാവിന്റെ തലയിൽ ചുമത്തി എന്നത്. ഈ വൈരുദ്ധ്യകഥനങ്ങൾക്കു പരിഹാരം യെശയ്യാപ്രവചനത്തിന്റെ ഐക്യം അംഗീകരിക്കുക മാത്രമാണ്. 

പ്രധാന പ്രമേയം: യെശയ്യാപ്രവചനത്തിലെ പ്രധാനപ്രമേയം വീണ്ടെടുപ്പാണ്. ദൈവത്തിന്റെ മഹത്വം, പരിശുദ്ധി, പാപത്തോടുള്ള വെറുപ്പ്, വിഗ്രഹാരാധനയുടെ മൗഢ്യം, ദൈവത്തിന്റെ കൃപയും, കനിവും, ആർദ്രസ്നേഹവും, അനുസരണത്തിൻ്റെ അനുഗ്രഹങ്ങൾ എന്നിവ ആവർത്തിക്കപ്പെടുന്ന പ്രമേയങ്ങളാണ്. വാഗ്ദത്ത മശീഹയുടെ സ്വഭാവം വെളിപ്പെടുത്തുന്ന പ്രയോഗങ്ങൾ യെശയ്യാ പ്രവചനത്തിൽ സുലഭമാണ്. അത്ഭുതമന്ത്രി (9:6, ഒ.നോ. 25:1; 28:29; 29:14; 19:17; 40:10, 13), വീരനാം ദൈവം (9:6, ഒ.നോ. 30:29; 33:13; 40:17, 26; 42:13), നിത്യപിതാവു (9:6, ഒ.നോ. 26:4; 40:28; 45:17), സമാധാന പ്രഭു (9:6, ഒ.നോ. 26:12; 45:7; 52:7; 53:5:55:12; 57:19; 66:12). പ്രകൃതി സൗന്ദര്യത്തിന്റെ കറയറ്റ വർണ്ണന പ്രവചനത്തിന്റെ പല ഭാഗങ്ങളിലും ദൃശ്യമാണ്. ഉദാ: 35അ. ‘പെരുവഴി’ പ്രവചനത്തിലിടയ്ക്കിടെ കാണാം. (11:16; 19:23; 33:8; 35:8; 36:2; 40:3; 49:11; 57:14; 62:10). രാജാവിന്റെയും രാജ്യത്തിന്റെയും ആഗമനത്തിനു വിഘ്നമായി നില്ക്കുന്ന എല്ലാ ദുർഘടങ്ങളും മാറുകയും യഹോവയുടെ മഹത്വം വെളിപ്പെടുകയും സകല ജഡവും ഒരുപോലെ അതിനെ കാണുകയും ചെയ്യും. (40:5).

പ്രധാന വാക്യങ്ങൾ: 1. “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടയിൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” യെശയ്യാ 6:8.

2. “അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും.” യെശയ്യാ 7:14.

3. “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” യെശയ്യാ 9:6.

4.  സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” യെശയ്യാ 45:22.

5. “സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.” യെശയ്യാ 53:4-6.

6. “ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർ‍പ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർ‍വ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” യെശയ്യാ 65:25.

7. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർ‍ഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?” യെശയ്യാ 66:1.

8. “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും എന്നു യഹോവയുടെ അരുളപ്പാടു.” യെശയ്യാ 66:22.

വിഷയാപഗ്രഥനം: I. യെഹൂദയെയും യെരൂശലേമിനെയും സംബന്ധിക്കുന്ന പ്രവചനങ്ങൾ: 1:1-12:6.

1. പൊതു മുഖവുര: 1:1:31.

2.  യിസ്രായേലിന്റെ ശുദ്ധീകരണവും സഹൃസാബ്ദ അനുഗ്രഹങ്ങളും: 2:1-4:6.

3. മുന്തിരിത്തോട്ടത്തെ കുറിച്ചുള്ള ഗീതം അഥവാ ഉപമ: 5:1-30.

4. പ്രവാചകന്റെ ദർശനവും നിയോഗവും: 6:1-13.

5. ഇമ്മാനുവേലിനെ കുറിച്ചുള്ള പ്രവചനം: 7:1-25.

6. അശ്ശൂർ ആക്രമണത്തെ കുറിച്ചുള്ള പ്രവചനം: 8:1-22.

7. മശീഹയെക്കുറിച്ചുള്ള പ്രവചനം: 9:1-21.

8. അശ്ശൂരിന്റെ ശിക്ഷ: 10:1-34.

9. മശീഹയുടെ വാഴ്ച: 11:1-12:6. ദേശം നാശത്തിലേക്ക്; രക്ഷകൻ രക്ഷിക്കുന്നു: 9:8-10:34. യിസ്രായേലിന്റെ ഭാവി പ്രത്യാശ: മശീഹയുടെ ഭരണം: 11:1-12:6. 

ll. ജാതികൾക്കെതിരെയുള്ള പ്രവചനങ്ങൾ: 13:1-23:18.

1. ബാബിലോൺ: 13:1-14:23 

2. അശ്ശൂർ: 14:24-27.

3. ഫെലിസ്ത്യ: 14:28-32.

4. മോവാബ്: 15:1-16:14.

5. ദമ്മേശെക്ക്: 17:1-14.

6. കുശ്: 18:1-7.

7. മിസ്രയീം: 19:1-25.

8. അശ്ശൂർ ആക്രമണം: 20:1-6.

9. മരുഭൂമി പ്രദേശങ്ങൾ: 21:1-22:25.

10. സോർ: 23:1-18.

Ill. രാജ്യസ്ഥാപനത്തെ സംബന്ധിച്ചുള്ള പ്രവചനം: 24:1-27:13 . 

IV. യെഹൂദയെയും അശ്ശൂരിനെയും സംബന്ധിച്ചുള്ള പ്രവചനങ്ങൾ: 28:1-35:10.

1. അപകടവും വീണ്ടെടുപ്പം: 28:1-33:24.

2. യഹോവയുടെ ദിവസം: 34:1-17.

3. സഹസ്രാബ്ദ വാഴ്ചയിലെ അനുഗ്രഹങ്ങൾ: 35:1-10.

V. ഹിസ്ക്കീയാ രാജാവിന്റെ വാഴ്ചയിലെ സംഭവങ്ങൾ: 36:1-39:8.

1. സൻഹേരീബിന്റെ ആക്രമണം: 36:1-37:38.

2. ഹിസ്കീയാവിന്റെ രോഗം, ശാന്തി ൾ, സ്തോത്രഗീതം: 38:1-22.

3. ഹിസ്കീയാവിന്റെ അഹങ്കാരം: 39:1-8.

VI . യിസ്രായേലിന്റെ ഭാവി മഹത്വം: 40:1-66:24. 

1. യിസ്രായേലിനു ആശ്വാസവും സുരക്ഷയും: 40:1-41:29.

2. യഹോവയുടെ ദാസൻ: 42:1-25. 

3. യിസായേലിന്റെ യഥാസ്ഥാപനം: 43:1-45:25.

4. ബാബിലോന്യ വിഗ്രഹങ്ങളുടെയും ബാബിലോണിന്റെയും തകർച്ച: 46:1-47:15.

5. യിസ്രായേലിന്റെ അവിശ്വസ്തത: 48:1-22.

VII. വീണ്ടെടുപ്പുകാരനായ മശീഹാ: 49:1-57:21.

1. മശീഹയുടെ വിളിയും വേലയും: 49:1-26.

2. അവന്റെ അനുസരണം: 50:1-11. 

3. യിസ്രായേലിന്റെ വീണ്ടെടുപ്പ്: 51:1-52:12.

4. മശീഹയുടെ കഷ്ടാനുഭവം: 52:13-53:12.

5. വീണ്ടെടുക്കപ്പെട്ട യിസ്രായേലിന്റെ സന്തോഷം: 54:1-17.

6. ആഗോള രക്ഷ: 55:1-13.

7. നീതിയ്ക്കായുള്ള ആഹ്വാനം: 56:1-57:21.

VII. അന്തിമ സംഘർഷവും ഭാവി മഹത്വവും: 58:1-66:24.

1. യഥാർത്ഥ അനുതാപം: 58:1-14.

2. സീയോന്റെ വീണ്ടെടുപ്പുകാരൻ: 59:1-21.

3. സീയോന്റെ ഭാവി മഹത്വം: 60:1-22.

4. പീഡിതർക്കു സദ്വർത്തമാനം: 61:1-11.

5. യെരുശലേമിന്റെ ഭാവി മഹത്വം: 62:1-11.

6. യിസ്രായേലിന്റെ ശത്രുക്കളുടെമേൽ മശീഹയുടെ ജയം: 63:1-14.

7. ശേഷിപ്പിന്റെ പ്രാർത്ഥന: 63:15-64:12.

8. പുതിയ ആകാശവും പുതിയ ഭൂമിയും: 65:1-25.

9. സീയോന്റെ ഭാവി പ്രത്യാശ: 66:1-24.

ഉത്തമഗീതം

ഉത്തമഗീതം (Song of Songs)

പഴയനിയമത്തിലെ ഇരുപത്തിരണ്ടാമത്തെ പുസ്തകം. എബ്രായ ബൈബിളിൽ ഉത്തമഗീതം ഷീർഹഷ്ഷീറീം (പാട്ടുകളുടെ പാട്ട്) എന്ന പേരിലറിയിപ്പെടുന്നു. ഇയ്യോബിനുശേഷം വരുന്ന മെഗില്ലോത്ത് അഥവാ ചുരുളുകളിൽ ആദ്യത്തേതാണിത്. സെപ്റ്റ്വജിന്റിലും അതിനെ പിന്തുടരുന്ന പരിഭാഷകളിലും സഭാപ്രസംഗിക്കു ശേഷമാണ് ഉത്തമഗീതത്തിന്റെ സ്ഥാനം. സെപ്റ്റ്വജിന്റിൽ ‘അസ്മഅസ്മറ്റോൻ’ എന്നും ലത്തീൻ വുൾഗാത്തയിൽ canticum canticorum എന്നും വിളിക്കുന്നു. ഈ പേരുകളെല്ലാം തന്നെ ഷീർഹഷ്ഷീറിം എന്ന എബ്രായ സംജ്ഞയുടെ പദാനുപദ വിവർത്തനമാണ്. നാമപദത്തിന്റെ ദ്വന്ദ്രപ്രയോഗം അത്യുത്തമാർത്ഥം വിവക്ഷിക്കുന്നു. എബ്രായ ബൈബിളിൽ എഴുത്തുകൾ (കെത്തുവീം) എന്ന വിഭാഗത്തിൽ യെഹൂദന്മാരുടെ പെരുനാളുകളിൽ വായിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അഞ്ചു ചുരുളുകളിൽ (മെഗില്ലോത്ത്) ഒന്നാമത്തേതാണിത്. രൂത്ത്, വിലാപങ്ങൾ, സഭാപ്രസംഗി, എസ്ഥേർ എന്നിവയാണ് മറ്റുനാലു ചുരുളുകൾ. പെസഹാ പെരുനാളിലാണ് ഉത്തമഗീതം വായിച്ചിരുന്നത്. 

കാനോനികത്വം: ബൈബിൾ കാനോനിൽ ഏറ്റവുമൊടുവിൽ അംഗീകാരം കിട്ടിയ പുസ്തകമാണിത്. വളരെയധികം വിവാദങ്ങൾക്കു ശേഷമാണ് ഉത്തമഗീതത്തിന് അംഗീകാരം ലഭിച്ചത്. റബ്ബി യെഹൂദ ഉത്തമഗീതത്തിന് അംഗീകാരം നല്കി. എന്നാൽ റബ്ബി യോസെ അതിനെ എതിർത്തു. അക്കിബാ റബ്ബി അത്യുത്തമ പദാവലിയിൽ ഇതിന്റെ കാനോനികത്വം അംഗീകരിച്ചുകൊണ്ടു പറഞ്ഞു; “പാട്ടുകളുടെ പാട്ട് (ഉത്തമഗീതം) യിസ്രായേലിനു നല്കിയ ദിവസത്തിനുള്ള മൂല്യം മുഴുവൻ ലോകത്തിനുമില്ല. എഴുത്തുകളെല്ലാം വിശുദ്ധമാണ്; പാട്ടുകളുടെ പാട്ടു അതിവിശുദ്ധവും (holiest of holies).” ഉത്തമഗീതത്തിൽ കാണപ്പെടുന്ന മാനുഷിക തലത്തിലുള്ള രതിയാണു കാനോനികത്വം നല്കുന്നതിനു പ്രതിബന്ധമായി നിന്നത്. എന്നാൽ ശലോമോന്റെ കർത്തൃത്വത്തെക്കുറിച്ചുള്ള പാരമ്പര്യവും റബ്ബിമാരുടെയും ക്രൈസ്തവരുടെയും അന്യാപദേശപര വ്യാഖ്യാനവും ഉത്തമഗീതത്തെ വെറും ഐന്ദ്രിയതലത്തിൽ നിന്നും ആത്മീയതലത്തിലേക്കു ഉയർത്തുകയുണ്ടായി. 

ഗ്രന്ഥകർത്താവ്: ശലോമോന്റെ ഉത്തമഗീതം (ഷീർ ഹഷ്ഷീറിം അഷർ ലിഷ്ലോമോ) എന്ന് ശീർഷകത്തിൽ പറഞ്ഞിട്ടുണ്ട്. ശലോമോൻ ആയിരത്തഞ്ചു ഗീതങ്ങൾ രചിച്ചു. അവയിൽ ഏറ്റവും മെച്ചമാണ് ഉത്തമഗീതം. (1രാജാ, 4:32). ശലോമോന്റെ പേർ പുസ്തകത്തിൽ ആറുസ്ഥാനങ്ങളിലുണ്ട്. (1:5; 3:7, 9, 11; 8:11,12). ഒന്നാമത്തെയും ഒടുവിലത്തെ രണ്ടും പരാമർശങ്ങൾ ശലോമോന്റെ അമിത സമ്പത്തിനെക്കുറിച്ചുള്ളതാണ്. പ്രിയ സ്വയം ശലോമോന്റെ തിരശ്ശീലകളെപ്പോലെ കറുത്തവളാണെന്നു പറയുന്നു. (1:5). മൂന്നാമദ്ധ്യായത്തിൽ ശലോമോന്റെ പേർ മുന്നുപ്രാവശ്യം പറയുന്നുണ്ട്. രാജാവിനെക്കുറിച്ചുള്ള മൂന്നു പരാമർശങ്ങളും (1:4, 12; 7:6) ശലോമോനുമായി ബന്ധപ്പെട്ടതാണ്. പക്ഷേ ഇവിടെ ഒരിടത്തും ശലോമോൻ സംസാരിക്കുന്നില്ല. ലിഷ്ലോമോ എന്ന പ്രയോഗത്തിന് ശലോമോനാൽ എന്നും ശലോമോനു വേണ്ടി എന്നും അർത്ഥം പറയാവുന്നതാണ്. ശലോമോന്റെ കർത്തൃത്വം നിഷേധിക്കുന്നവർ ശലോമോനുവേണ്ടിയുള്ളത് എന്ന അർത്ഥമ്മാണ് സ്വീകരിക്കുന്നത്. ഉത്തമഗീതത്തിന് ശലോമോന്റെ മറ്റു രചനകളോടു സാമ്യമുണ്ട്. സസ്യമൃഗാദികളെക്കുറിച്ചുള്ള വിവരണം ശലോമോന്റെ കർത്തൃത്വത്തെ ഉറപ്പിക്കുകയാണ്.  “ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പു വരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.” (1രാജാ, 4:33). നൂറ്റിപ്പതിനാറു വാക്യങ്ങളുള്ള ഉത്തമഗീതത്തിൽ ഇരുപത്തൊന്നിനം സസ്യങ്ങളെക്കുറിച്ചും പതിനഞ്ചിനം മൃഗങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഫറവോന്റെ രഥത്തിനു കെട്ടുന്ന പെൺകുതിരയോടു പ്രിയതമയെ ഉപിമിച്ചിരിക്കുന്നു. മിസ്രയീമിൽനിന്ന് കുതിരകളെകൊണ്ടു വന്നതു് ശലോമോനാണ്. (1രാജാ, 10:28). കൂടാതെ ശലോമോൻ ഫറവോന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. (1രാജാ, 11:1). യിസ്രായേലിന്റെ വിഭജനത്തിനു മുമ്പുള്ള കാലത്തെയാണ് ഉത്തമഗീതം പ്രതിഫലിപ്പിക്കുന്നത്. യെരൂശലേം, കർമ്മേൽ, ശാരോൻ, ലെബാനോൻ, ഏൻ-ഗെദി, ഹെർമ്മോൻ, ഗിലെയാദ് തുടങ്ങിയ സ്ഥലങ്ങൾ ഒരു രാജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി പ്രസ്താവിക്കുന്നു. ഇവയെല്ലാം ശലോമോന്റെ കർത്തൃത്വത്തിനുള്ള തെളിവുകളാണ്.

എഴുതിയ കാലം: ഉത്തമഗീതത്തിന്റെ രചനാകാലത്തെക്കുറിച്ചും അഭിപ്രായൈക്യമില്ല. ശലോമോന്റെ കർത്തൃത്വം അംഗീകരിച്ചു കഴിഞ്ഞാൽ ബി.സി. പത്താം നൂറ്റാണ്ടിലാണ് കാലം. ഫീഫർ പ്രേമഗീതങ്ങളുടെ സമാഹാരമായി ഉത്തമഗീതത്തെ കാണുകയും രചനാകാലം ബി.സി 250 ആയി കണക്കാക്കുകയും ചെയ്യുന്നു. ഈ പുസ്തകത്തിലെ ഒരു പേർഷ്യൻ പദവും (പാർദേസ്=തോട്ടം 4:12), ഒരു ഗ്രീക്കു പദവും (അപ്പിര്യോൻ=പല്ലക്ക്  3:9) ചൂണ്ടിക്കാണിച്ചുകൊണ്ടു ഈ ഭാഷകളുടെ സ്വാധീനം വർദ്ധിച്ച ബി.സി. മൂന്നാം നൂറ്റാണ്ടാണ് രചനാകാലം എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ അത് ഒരു നിർണ്ണായകമായ തെളിവല്ല. 6:4-ൽ യെരുശലേം, തിർസ്സാ എന്നീ സ്ഥലനാമങ്ങൾ സമാന്തരമായി പ്രയോഗിച്ചിട്ടുണ്ട്. തിർസ്സാ ഉത്തരരാജ്യമായ യിസ്രായേലിന്റെ തലസ്ഥാനമായിരുന്ന കാലത്തെയാകണം സൂചിപ്പിക്കുന്നത്. ബയേശാ മുതൽ ഒമ്രിവരെയുള്ള രാജാക്കന്മാരുടെ ഭരണകാലത്താണ് (ബി.സി. 909-873) തിർസ്സാ ഉത്തരരാജ്യത്തിന്റെ തലസ്ഥാനമായിരുന്നത്. ചില ഭാഷാപരമായ തെളിവുകളും ഭൂമിശാസ്ത്രപരമായ സൂചനകളും (ശാരോൻ: 2:1; ലെബാനോൻ: 3:9; 4:8, 11, 15; അമാനാ, ശെനീർ, ഹെർമ്മോൻ: 4:8; തിർസ്സാ: 6:4; ദമ്മേശക്: 7:5; കർമ്മേൽ: 7:6) എടുത്തു കാണിച്ചു ഇത് ഉത്തരദേശത്ത് എഴുതപ്പെട്ടതാണെന്ന് എസ്.ആർ. ഡ്രിവർ വാദിക്കുന്നു. എന്നാൽ ഇവിടെ പ്രാദേശികത്വം ഇല്ലെന്നതാണ് വാസ്തവം. ചാവുകടലിനടുത്തുള്ള ഏൻഗെദി മുതൽ (ഉത്ത, 1:14) ലെബാനോൻ പർവ്വതംവരെയുള്ള പലസ്തീന്റെയും സിറിയയുടെയും ഭൂമിശാസ്ത്രം മുഴുവൻ എഴുത്തുകാരനു സുപരിചിതമാണ്. പുരാതനഭാഷയായ സംസ്കൃതത്തിന്റെ സ്വാധീനം ചില പ്രയോഗങ്ങളിൽ കാണാം . ജടാമാംസി: സം. നലദു: എ. നർദ്: (1:12; 4:13,14); രക്താംബരം: സം. രാഗമൻ: എ. അർഗാമാൻ: (3:10; 7:6); പല്ലക്കു: സം . പര്യങ്ക: എ. അപ്പിര്യാൻ: (3:9) എന്നിവ ഉദാഹരണങ്ങൾ. ഗ്രീക്കിൽ നിന്നല്ല, സംസ്കൃതത്തിൽ നിന്നാണ് പല്ലക്കിനെക്കുറിക്കുന്ന എബായപദം വന്നത്. 

സാഹിത്യപരമായ മേന്മ: ലോകോത്തരമായ ഭാവഗീതങ്ങളിൽ ഒന്നാണ് ഉത്തമഗീതം. തീവ്രമായ വൈകാരികഭാവം മുറ്റിനില്ക്കുന്നവയാണ് വൈയക്തിക ഭാഷണങ്ങൾ. അവ പ്രധാനമായും രണ്ടു വിധത്തിലാണ് കാണപ്പെടുന്നത്: 1. സംഭാഷണം: (1:9).2. ആത്മഗതം: (2:8-3:5). കാമുകീ കാമുകന്മാരൊഴികെ സംഭാഷണത്തിൽ ഭാഗഭാക്കുകളാകുന്ന അന്യരെ തിരിച്ചറിയുവാൻ സാദ്ധ്യമല്ല. യെരുശലേം പുത്രിമാരെക്കുറിച്ചും (1:5; 2:7; 3:5) യെരുശലേമിലെയും, ശൂലേമിലെയും പൗരന്മാരെക്കുറിച്ചും (3:6-11; 8:5) പറയുന്നുണ്ട്. ഉന്നതമായ ഭാവഗീതങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ മറ്റു കഥാപാത്രങ്ങളുടെ പ്രതികരണം പുനരാവിഷ്ക്കരിക്കാറുണ്ട്. ഉത്തമഗീതത്തിൽ ശൂലേംകാരി തന്റെ സഹോദരന്റെ വാക്കുകൾ ഉദ്ധരിക്കുന്നു. (8:8,9). മനോഹരമായ ബിംബങ്ങളിലൂടെ പ്രകാശിതമായ സ്നേഹവും ഭക്തിയും ആണ് ഈ കാവ്യത്തിന്റെ ജീവൻ. വർണ്ണനകൾ എല്ലാം തന്നെ ഭാവോദ്ദീപകങ്ങളായ അലങ്കാരങ്ങൾകൊണ്ട് മധുരതരമാണ്. കാമുകീ കാമുകന്മാരുടെയും അവരുടെ അനുരാഗത്തിന്റെയും വർണ്ണനകൾ അന്യാദൃശങ്ങളാണ്. മൃഗങ്ങളുടെയും സസ്യങ്ങളുടെയും പരാമർശങ്ങൾ ധാരാളമുണ്ട്. പ്രകൃതി അതിൻ്റെ സർവ്വഭാവഹാവങ്ങളോടെ കാവ്യത്തിന് പശ്ചാത്തലം ഒരുക്കുന്നു. (2:8-17; 7:11-13). പുഷ്പങ്ങൾ (മയിലാഞ്ചി, പനിനീർപുഷ്പം, താമരപ്പൂ), വൃക്ഷങ്ങൾ (ദേവദാരു, ആപ്പിൾ, സരളവൃക്ഷം), കാർഷികോത്പന്നങ്ങൾ (മാതളം, വീഞ്ഞു, തേൻ), മൃഗങ്ങൾ, പക്ഷികൾ, (പ്രാവ്, ചെറുമാൻ, കലക്കുട്ടി, കുറുപ്രാവ്, കുതിര, പേടമാൻ) എന്നിവയുടെ പ്രതീകാത്മകമായ പരാമർശമുണ്ട്. ബൈബിളിലെ കവിതയുടെ സാമാന്യസ്വഭാവങ്ങൾ ഉത്തമഗീതത്തിലും ദൃശ്യമാണ്. വൃത്തങ്ങൾ, അലങ്കാരങ്ങൾ എന്നിവ ഉദാഹരണങ്ങൾ. ബൈബിളിലെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്തമഗീതത്തിനു ചില പ്രത്യേകതകളുണ്ട്. ബൈബിളിൽ ഒരിക്കൽ മാത്രം പ്രയോഗിച്ചിട്ടുള്ള നാല്പത്തൊമ്പതു വാക്കുകൾ ഈ ചെറുഗ്രന്ഥത്തിലാണുള്ളത്. കൂടാതെ മറ്റ് ഏഴുപതു അസാധാരണ പദങ്ങളും ഇതിലുണ്ട്. 

വ്യാഖ്യാനസിദ്ധാന്തങ്ങൾ: ഉത്തമഗീതത്തിന്റെ വ്യാഖ്യാനരീതികൾ നിരവധിയാണ്. ഉത്തമഗീതത്തിന്റെ സ്രോതസ്സ്, അർത്ഥം, ലക്ഷ്യം എന്നിവയെക്കുറിച്ച് പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായ സമന്വയമില്ല. വിശദമായ വർണ്ണനകളും ഭാവാവിഷ്കരണങ്ങളും വാചികമായ മതപരപ്രമേയങ്ങളുടെ അഭാവവും, ഇതിവൃത്തത്തിന്റെ അവ്യക്തതയും വ്യാഖ്യാനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. വ്യാഖ്യാന മാതൃകകളിൽ പ്രധാനപ്പെട്ടവ: 

 1. അന്യാപദേശപരവ്യാഖ്യാനം: യെഹൂദ റബ്ബിമാരും സഭാപിതാക്കന്മാരും അന്യാപദേശപര വ്യാഖ്യാനംകൊണ്ടാ തൃപ്തിയടയുന്നു. മിഷ്ണയിലും തൽമൂദിലും ഈ വ്യാഖ്യാനരീതിയുടെ കിരണങ്ങൾ കാണാം. ഉത്തമഗീതത്തിന്റെ തർഗും യിസ്രായേലിന്റെ ചരിത്രത്തിലുടനീളം വെളിപ്പെടുന്ന ദൈവത്തിന്റെ കൃപാപൂർണ്ണമായ ഇടപെടലുകളുടെ സ്പഷ്ടമായ ചിത്രമാണ് ഉത്തമഗീതത്തിൽ ദർശിക്കുന്നത്. ഒരു പഴുതും ഇല്ലാത്ത ഇടത്തുനിന്നുപോലും യിസ്രായേലിന്റെ ചരിത്രസൂചനകൾ ഞെക്കിയെടുക്കാൻ ശ്രമിക്കുന്നു. സഭയോടു അഥവാ വിശ്വാസിയോട് ക്രിസ്തുവിനുള്ള സ്നേഹമാണ് സഭാപിതാക്കന്മാരും അനന്തരകാല ക്രൈസ്തവ്യാഖ്യാതാക്കളും ഉത്തമഗീതത്തിൽ കണ്ടത്. മദ്ധ്യയുഗത്തിലെ പല എഴുത്തുകാരും അംബ്രോസിനെ പിന്തുടർന്നു ശൂലംകാരിയിൽ കന്യാമറിയയെ നിഴലിട്ടുകണ്ടു. അന്യാപദേശപര വ്യാഖ്യാനത്തിനു ചില സവിശേഷതകളുണ്ട്. പ്രധാനമായും ഈ വ്യാഖ്യാനം ഉത്തമഗീതത്തിന് ഉന്നതമായ ആത്മീയാർത്ഥം നല്കുന്നു. ദൈവത്തിന് തന്റെ ജനത്തോടുള്ള സ്നേഹം ഭർതൃഭാര്യാബന്ധത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. പാപത്തിന്റെ ഫലമായി പരിത്യജിക്കപ്പെട്ടതും വീണ്ടും യഥാസ്ഥാനപ്പെടുവാൻ പോകുന്നതുമായ ഭാര്യയായി യിസ്രായേലിനെ പഴയനിയമത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. (ഹോശേ, 2:19-23; യെശ, 54:5; യിരെ, 3:1). “അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.’ (ഹോശേ, 2:16). പുതിയനിയമത്തിൽ ക്രിസ്തു എന്ന ഏകപുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ട കന്യകയാണ് സഭ. (2കൊരി, 11:2; എഫെ, 5:23-32; വെളി, 19:6-8). 

അന്യാപദേശപര വ്യാഖ്യാന രീതിക്കു രണ്ടു പ്രധാന പോരായ്മകളുണ്ട്. 1. വസ്തുതകളുടെ യഥാർത്ഥ ചരിത്രവശം നിഷേധിക്കുന്നു. 2. അതിരുകടന്ന വ്യാഖ്യാനങ്ങൾക്ക് അത് ഇടനല്കുന്നു. അതിനുകാരണം ഈ വ്യാഖ്യാന പദ്ധതി ആത്മനിഷ്ഠം എന്നതത്രേ. പ്രതീകാത്മകമായി സ്ത്രീപുരുഷബന്ധത്തെക്കുറിച്ചു പറയുമ്പോൾ പഴയനിമയത്തിൽ അതു സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ അപ്രകാരമൊരു സൂചന ഉത്തമഗീതത്തിൽ ഒരിടത്തുമില്ല. ഈ വ്യാഖ്യാനമാർഗ്ഗം ആത്മനിഷ്ഠമായതുകൊണ്ട് ഒരേ വാക്യത്തിന് വ്യത്യസ്തവും വിരുദ്ധവുമായ വ്യാഖ്യാനങ്ങൾ സ്വാഭാവികം മാത്രം. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. “എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മുറിന്റെ കെട്ടുപോലെയാകുന്നു.” (1:13). കെരൂബുകൾക്കു മദ്ധ്യേ നിയമപെട്ടകത്തിനുമേലുള്ള ദൈവത്തിന്റെ സാന്നിദ്ധ്യമായി ഈ പ്രയോഗത്തെ റാഷിയും ഇബൻ എസ്രായും വ്യാഖ്യാനിക്കുമ്പോൾ അലക്സാണ്ഡ്രിയയിലെ സിറിൽ അതിനെ ക്രിസ്തുവും രണ്ടു നിയമങ്ങളുമായി വ്യാഖ്യാനിക്കുന്നു. വിശ്വാസിയെ സന്തോഷത്തിലും സന്താപത്തിലും ശക്തിപ്പെടുത്തുന്ന ക്രിസ്തുവിന്റെ ക്രൂശീകരണമാണ് ബർണാഡ് ഈ വാക്യത്തിൽ കാണുന്നത്. “രാത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എൻ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.” (3:1). റാഷിയുടെ പക്ഷത്തിൽ ഇത് യിസായേല്യരുടെ മരുഭൂമി പ്രയാണമാണ്. പുനരുത്ഥാനത്തിന്റെ പ്രഭാതത്തിൽ സ്ത്രീകൾ നടത്തിയ ക്രിസ്ത്വന്വേഷണമാണ് ഈ വാക്യത്തിൽ സുചിതമെന്നു സിറിൽ വ്യാഖ്യാനിക്കുന്നു. “നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രം പോലെയാകുന്നു; അതിൽ കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പു ചുറ്റിയിരിക്കുന്ന കോതമ്പു കൂമ്പാരംപോലെ ആകുന്നു.” (7:3). ഇബൻ എസ്രായ്ക്ക് നാഭി സന്നദ്രീം സംഘവും (Sanhedrin ) കലക്കിയ വിഞ്ഞു ന്യായപ്രമാണവുമാണ്. ശീമോൻ പാട്രിക്ക് തുടങ്ങിയവർ ഈ വാക്യത്തിൽ സ്നാനവും കർത്തൃമേശയും ദർശിക്കുന്നു. അവർക്കു നാഭി സ്നാനപാത്രവും ഉദരം കർത്താവിന്റെ അത്താഴവുമാണ്. 

2. പ്രതിരൂപാത്മകം: അന്യാപദേശപര വ്യാഖ്യാനവുമായി അടുത്തബന്ധം പ്രതിരൂപാത്മക വ്യാഖ്യാനത്തിനുണ്ട്. ഈ വ്യാഖ്യരീതി കാവ്യത്തിന്റെ വാച്യാർത്ഥം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ആദ്ധ്യാത്മികാർത്ഥം കണ്ടെത്തുകയും ചെയ്യുന്നു. വിശദ വ്യാഖ്യാനം മൂലം അന്യാപദേശപര വ്യാഖ്യാനത്തിൽ സംഭവിക്കുന്ന അമിതത്വത്തെ ഒഴിവാക്കിക്കൊണ്ട് പ്രതിരൂപാത്മക വ്യാഖ്യാനം, അർപ്പണം, സ്നേഹം എന്നീ പ്രധാന വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അങ്ങനെ ക്രിസ്തുവും വിശ്വാസികളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ചിത്രം ഉത്തമഗീതത്തിൽ കാണുന്നു. പഴയനിയമത്തിലെ പല സംഭവങ്ങളും നിഴലുകളായെടുത്തു പുതിയനിയമത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത് ഈ വ്യാഖ്യാനരീതിക്ക് അടിത്തറ നല്കുന്നു. യോനായുടെ ചരിത്രം (മത്താ, 12:40), മരുഭൂമിയിലെ സർപ്പം (യോഹ, 3:14), വിവാഹം (ഹോശേ, 1:3; യിരെ, 2:2; 3:1; യെഹ, 16:6; എഫെ, 5:22) തുടങ്ങിയവ ഉദാഹരണങ്ങൾ. ഈ വ്യാഖ്യാന രീതിയനുസരിച്ച് ശലോമോൻ ക്രിസ്തുവിനു നിഴലും ശുലേംകാരി ക്രിസ്തുവിന്റെ കാന്തയായ സഭയ്ക്ക് നിഴലുമാണ്. അന്യാപദേശ വ്യാഖ്യാനത്തിനും പ്രതിരൂപാത്മക വ്യാഖ്യാനത്തിനും ഭക്തി സംവർദ്ധകങ്ങളായ സവിശേഷതകളുണ്ടെങ്കിലും അവയുടെ വ്യാഖ്യാനപരമായ അടിസ്ഥാനം ഭ്രദമല്ല. ഉത്തമഗീതത്തിനകത്ത് ആഴമേറിയ ആത്മീയ സൂചനകളൊന്നും തന്നെയില്ല. ദൈവനാമംപോലും ഇതിലില്ല. ദിവ്യജ്വാലയെക്കുറിക്കുന്ന സമസ്തപദത്തിന്റെ ഒടുവിൽ മാത്രം യാഹ് (യഹോവ) ഉണ്ട്. (8:6). പക്ഷേ അതിനു ഉത്തമത്വാർത്ഥമേ ഉള്ളു.

3. നാടകീയം: ഉത്തമഗീതത്തിന് ഓറിജനും മിൽട്ടനും നല്കിയ നാടകീയ വ്യാഖ്യാനങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ രണ്ടു പ്രധാന രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എഫ്. ഡലിറ്റ്ഷ് ഉത്തമഗീതത്തിൽ രണ്ടു പ്രധാന കഥാപാത്രങ്ങളെ കണ്ടു; ശലോമോൻ രാജാവും ശൂലേംകാരിയും. ശലോമോൻ രാജാവ് ശുലേംകാരിയെ കാണുകയും അവളിൽ അനുരക്തനാകുകയും ചെയ്തു. തന്റെ ഗ്രാമീണ ഭവനത്തിൽനിന്നും ശൂലേംകാരിയെ കൊണ്ടുവന്നു കാമസ്പർശമില്ലാത്ത പവിത്ര സ്നേഹത്തോടുകൂടി അവളെ ഭാര്യയായി സ്നേഹിക്കുന്നു. ഈ സിദ്ധാന്തത്തിന് ചില പോരായ്മകളുണ്ട്. ഇടയനെന്ന നിലയിൽ ശലോമോൻ ഒരു കഥാപാത്രമാവുകയില്ല. (1:7). കൂടാതെ സമാപനരംഗം വധുവിന്റെ ഗ്രാമീണ ഭവനത്തിൽ നടക്കുവാനുമിടയില്ല. 6:8-ൽ വരൻ വധുവിനെ രാജകീയാന്തഃപുരവുമായി തുലനം ചെയ്യുന്നതു ശലോമോനെക്കുറിച്ചുള്ള പാരമ്പര്യങ്ങൾക്കു നിരക്കുന്നതല്ല. ഈ കഥയുടെ അല്പം വ്യത്യസ്തമായ രൂപം ഇവാൾഡ് അവതരിപ്പിച്ചു. അതിൽ ശലോമോൻ, ശുലേംകാരി, ഇടയ കാമുകൻ എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളുണ്ട്. ഇതിന് അജപാലസിദ്ധാന്തം എന്നു വിളിക്കുന്നു. ശുലേംകാരി ഇടയബാലനുമായി വിവാഹനിശ്ചയം ചെയ്തിരുന്നു. ശലോമോൻ അവളെ കൊട്ടാരത്തിലേക്കു കുട്ടിക്കൊണ്ടു വന്നു. അവളുടെ ഹൃദയം ഇടയബാലനിൽ ദൃഢമായിരുന്നു. അവളുടെ അനുരാഗത്തിന്റെ ഗതിമാറ്റുവാൻ യെരുശലേം പുത്രിമാരെക്കൊണ്ട് ശലോമോൻ വേണ്ടുവോളം ശ്രമിച്ചു. അവളുടെ ഹൃദയം അല്പവും വ്യതിചലിച്ചില്ല. ശലോമോൻ അവളെ പുകഴ്ത്തുമ്പോൾ അവൾ തന്റെ പ്രിയനായ ഇടയബാലനെയാണ് പുകഴ്ത്തിയത്. അവൾ ഇടയബാലനോടുള്ള ഉടമ്പടിയിൽ ഉറച്ചുനിന്നു. ഒടുവിൽ രാജാവ് അവളെ മടക്കി അയക്കുകയും അവൾ തന്റെ ഇടയ കാമുകനുമായി യോജിക്കുകയും ചെയ്തു. രാജാവിന്റെയും കൊട്ടാരത്തിലെയും സകലപ്രലോഭനങ്ങളെയും അതിജീവിച്ച പരിശുദ്ധമായ സ്നേഹമാണിത്. നാടകീയ വ്യാഖ്യാനത്തിനുള്ള പ്രധാന പ്രതിബന്ധം എബായരുടെ ഇടയിലുള്ള നാടകസാഹിത്യത്തിന്റെ അഭാവമാണ്. 

4. വിവാഹഗാനസമാഹാരം: ഉത്തമഗീതം വിവാഹഗാനങ്ങളുടെ സമാഹാരമാണെന്ന് ഒരഭിപ്രായമുണ്ട്. എ.ഡി. 1894-ൽ ബുദ്ദേ (Budde) ഈ സിദ്ധാന്തം അവതരിപ്പിച്ചു. സുറിയാനികളുടെ ഇയിടയിൽ വിവാഹവിരുന്നിന് ഒരാഴ്ചത്തെ ദൈർഘ്യമുണ്ട്. അക്കാലത്ത് വധുവിനെയും വരനെയും രാജ്ഞിയും രാജാവുമായി കിരീടം ധരിപ്പിക്കും. ഉത്തമഗീതം ഒരു പൗരാണിക പലസ്തീന്യ കാവ്യമാണ്. അതിൽ ആധുനിക സുറിയാനി ആചാരങ്ങൾ ആരോപിക്കുന്നതു ശരിയല്ല. മാത്രവുമല്ല, വിവാഹോത്സവത്തിന്റെ ഏഴുദിവസവും പാടാൻ ഉത്തമഗീതം പര്യാപ്തവുമല്ല. ശൂലേംകാരിയെ ഉത്തമഗീതത്തിൽ ഒരിടത്തും രാജ്ഞിയെന്നു വിളിച്ചിട്ടില്ലെന്നതും പ്രസ്താവ്യമാണ്.

5 , അനുഷ്ഠാനപരം: മീകിന്റെ (T.J. Meek) അഭിപ്രായത്തിൽ അദോണീസ് തമ്മൂസ് പൂജയുടെ ചടങ്ങുകളിൽനിന്നും രൂപപ്പെട്ടതാണ് ഉത്തമഗീതം. ഈ പൂജയെക്കുറിച്ചുള്ള പരാമർശങ്ങൾ പ്രവാചക പുസ്തകങ്ങളിലുണ്ട്. (യെഹെ, 8:14). കാമവും ലൈംഗികതയും നിറഞ്ഞു നില്ക്കുന്ന ജാതീയാനുഷ്ഠാനങ്ങളെ പരിഷ്ക്കരിച്ച് എബായ കാനോനിൽ സ്വീകരിക്കുമെന്നു കരുതാൻ ഒരു സാദ്ധ്യതയുമില്ല. ലിറോയ് വാട്ടർമാൻ (Liroy Waterman) ഉത്തമഗീതത്തിന് ചരിത്രപരമായ അടിസ്ഥാനം കണ്ടെത്താൻ ശ്രമിച്ചു. അന്ത്യകാലത്ത് ദാവീദിനെ ശുശ്രൂഷിക്കുവാൻ കൊണ്ടുവന്ന ശൂനേം കാരിയായിരുന്നു അബീശഗ്, അബീശഗിന്റെ ചരിത്രവുമായി വാട്ടർമാൻ ഉത്തമഗീതത്ത ബന്ധിപ്പിച്ചു. ഇടയ കാമുകനുവേണ്ടി അബീശഗ് ശലോമോന്റെ പ്രേമാഭ്യർത്ഥന കളെല്ലാം നിരസിച്ചു. സ്വഗ്രാമത്തിൽ ശൂനേംകാരിക്ക് ഒരു കാമുകനുണ്ടായിരുന്നു എന്നതിന് ഒരു തെളിവുമില്ല. കൂടാതെ ശൂനേംകാരിയും ശുലേംകാരിയും ഒന്നായിരിക്കുമെന്ന ഊഹബന്ധത്തിന്മേലാണ് ഈ വ്യാഖ്യാനം നിലകൊള്ളുന്നത്. 

അനേകം പ്രേമഗാനങ്ങളുടെ സമാഹാരമായി ഉത്തമഗീതത്തെ കാണുന്നവരുമുണ്ട്. ഈ ഗാനങ്ങൾ വിവാഹോത്സവവുമായോ മറ്റു പ്രത്യേക സന്ദർഭങ്ങളുമായോ ബന്ധപ്പെടണമെന്നില്ല. ഓസ്റ്റർലി ഉത്തമഗീതത്തെ ഇരുപത്തെട്ടു പ്രത്യേക ഗാനങ്ങളായി വിഭജിക്കുകയും പുസ്തകത്തിന്റെ ഐക്യത്തെ നിഷേധിക്കുകയും ചെയ്തു. ഉത്തമഗീതം ആദിയോടന്തം ഏക കർത്തൃകമാണെന്നും അതിൽ സുഘടിതമായ ഒരു ഇതിവൃത്തമുണ്ടെന്നും ഇന്നധികം പേരും കരുതുന്നു. ഉത്തമഗീതത്തിന്റെ എല്ലാഭാഗങ്ങളിലും ഒരേ വിധത്തിലുള്ള കല്പനകളും പ്രാദേശികമായ വർണ്ണനകളും കാണാം. പ്രിയനെ കലക്കുട്ടിയോട് ഉപമിക്കുന്നു: (2:9, 17; 8:14). അവൻ താമരകളുടെയിടയിൽ ആടുമേയ്ക്കന്നു: (2:16; 4:5; 6:2,3). പ്രിയ സ്ത്രീകളിൽ അതിസുന്ദരിയാണ്: (1:8; 5:9; 6:1). കാവ്യത്തിന്റെ എല്ലാഭാഗത്തും ഒരേ വ്യക്തികൾ പ്രത്യക്ഷപ്പെടുന്നു; കാന്ത: (1:5; 2:16; 3:4; 7:11; 8:2, 8). കാന്തൻ: (1:7; 2;13; 4:8-5:1; 6:1; 7:11-13). യെരൂശലേം പുത്രിമാർ: (1:5; 2:7; 3:5 , 10; 5:8, 16; 8:4. ഈ ആവർത്തനങ്ങളെല്ലാം ഏക ഹസ്തരചനയുടെ തെളിവുകളാണ്. ഉത്തമഗീതം അന്യാപദേശമോ പ്രതിരൂപമോ അല്ല. മാനുഷിക സ്നേഹത്തിന്റെ വിസ്മയങ്ങളെ വെളിപ്പെടുത്തുകയാണ് ഉത്തമഗീതത്തിന്റെ ഉദ്ദേശ്യം. ശാരീരിക സ്നേഹത്തിന്റെ നന്മയെ നിഷേധിക്കുന്ന സന്യാസത്തിനും വികടമായ ലൈംഗികത്വത്തിനും മദ്ധ്യ സന്തുലിതമായ ഒരു നിലപാടാണ് ഉത്തമഗീതം കാണിച്ചുതരുന്നത്. മാനുഷികസ്നേഹം പരിശുദ്ധവും ദൈവികമാനദണ്ഡത്തിലേക്കു ഉയരുവാൻ ശക്യവുമാണ്. വിവാഹത്തെ മാന്യമായി വ്യവസ്ഥാപനം ചെയ്ത ദൈവം വിവാഹവുമായി ബന്ധപ്പെട്ട പ്രമത്തെയും ആദരിച്ചു എന്നതിനു തെളിവാണു് ഉത്തമഗീതം. ഇ.ജെ. യംഗിന്റെ വാക്കുകൾ ഇതു വ്യക്തമാക്കുന്നു.  “മാനുഷിക സ്നേഹത്തിന്റെ പവിത്രതയും മഹിമയും പ്രകീർത്തിക്കുകയാണ് ഉത്തമഗീതം. വേണ്ടുവോളം ഊന്നൽ നല്കപ്പെടാത്ത ഒരു വസ്തുതയാണിത്. ഈ ഗീതം, തന്മൂലം പ്രബോധനപരവും നൈതികഗുണപാഠം ഉൾക്കൊള്ളുന്നതുമാണ്. മോഹവും കാമവും സാർവ്വത്രികമായിരിക്കുകയും തീവ്രമായ പ്രലോഭനങ്ങൾ നമ്മെ കടന്നാക്രമിക്കുകയും ദൈവദത്തമായ വിവാഹ മാനദണ്ഡത്തിൽനിന്നു നമ്മെ തിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്യുന്ന പാപപൂർണ്ണമായ ലോകത്തിലാണ് ഉത്തമഗീതം നമ്മുടെ അടുക്കലേക്ക് വരുന്നത്. സാക്ഷാൽ സ്നേഹം എത്ര പവിത്രവും കുലീനവും എന്നു മനോഹരമായി അത് നമ്മെ ഓർപ്പിക്കുന്നു. പുസ്തകത്തിന്റെ ഉദ്ദേശ്യം അതുകൊണ്ടു സമ്പൂർണ്ണമാകുന്നില്ല. മാനുഷിക സ്നേഹത്തിന്റെ പവിത്രയെക്കുറിച്ച് അതു സംസാരിക്കുക മാത്രമല്ല കാനോനിൽ ഉൾപ്പെടുത്തുക നിമിത്തം നമ്മുടെതിനേക്കാൾ പവിത്രമായ ഒരു സ്നേഹത്തെക്കുറിച്ച് അതു നമ്മ ഓർപ്പിക്കുകയും ചെയ്യുന്നു.” 

പ്രധാന വാക്യങ്ങൾ: 1. “യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു.” ഉത്തമഗീതം 2:7, 3:5, 8:4.

2. “എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!” ഉത്തമഗീതം 5:1.

3. “എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ.” ഉത്തമഗീതം 5:10.

4. “ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.” ഉത്തമഗീതം 8:7.

ഉള്ളടക്കം: ഉത്തമഗീതത്തിന്റെ ഉള്ളടക്കം വസ്തുനിഷ്ഠമായി അപ്രഗഥിക്കുക പ്രയാസമാണ്. സംഭാഷണങ്ങളും (2:9), ആത്മഗതങ്ങളും (2:8-3:5) ഉണ്ട്. കാമുകീകാമുകന്മാർ ഒഴികെയുള്ള വക്താക്കളെ തിരിച്ചറിയുവാനും പ്രയാസമാണ്. 

1. പ്രിയനുവേണ്ടിയുള്ള പ്രിയയുടെ വാഞ്ഛ: 1:1-2:7.

2. സ്നേഹത്തിന്റെ വൃദ്ധി: 2:8-3:5.

3. ശലോമോനെക്കുറിച്ചുള്ള പ്രകീർത്തനം, വിവാഹനിശ്ചയം, പ്രിയനെക്കുറിച്ചുള്ള വർണ്ണന: 3:6-5:1.

4. പ്രിയ പ്രിയതമനുവേണ്ടി വാഞ്ഛിക്കുന്നു: 5:2-6:9.

5. പ്രിയയുടെ സൗന്ദര്യവർണ്ണന: 6:10-8:4.

6. ഉപസംഹാരം: സ്നേഹത്തിന്റെ മഹത്ത്വപ്രകീർത്തനം: 8:5-14.