ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ❓

ക്രിസ്തു കന്യകയായ മറിയയിൽനിന്ന് ശരീരം സ്വീകരിച്ചു എന്ന് ക്രൈസ്തവരിൽ പലരും വിശ്വസിക്കുന്നു. എന്നാൽ, ബൈബിൾ എന്ത് പറയുന്നുവെന്ന് നമുക്ക് പരിശോധിക്കാം. അനേകർ കരുതുന്നപോലെ. ഒരു പുത്രദൈവത്തിൻ്റെ അവതാരമല്ല ക്രിസ്തു. പിതാവായ ഏകദൈവം അല്ലാതെ ഒരു പുത്രദൈവം ബൈബിളിൽ ഇല്ല. നിങ്ങൾ ക്രിസ്തുവിൽ വിശ്വസിക്കുന്നവർ അഥവാ, ക്രിസ്ത്യാനികൾ ആണെങ്കിൽ, ക്രിസ്തു പറയുന്നത് വിശ്വസിക്കുക: ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്ന് പറയുകവഴി ദൈവം ത്രിത്വമല്ലെന്നും, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് പറയുകവഴി, താൻ ദൈവമല്ലെന്നും, പിതാവായ ദൈവത്തെ മാത്രം (Him only) ആരാധിക്കണം എന്ന് പറയുകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും എൻ്റെ പിതാവിന് മാത്രമല്ലാതെ (my Father only) മറ്റൊരുത്തനും അറിയില്ലെന്ന് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും, താൻ മനുഷ്യനാണെന്നും തനിക്കൊരു പിതാവും ദൈവവമുണ്ടെന്നും ദൈവപുത്രൻതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; യോഹ, 8:40; 20:17). പുത്രദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തു എന്ന് കരുതുന്നതുകൊണ്ടാണ്, അവൻ മറിയയിൽ നിന്ന് ശരീരം സ്വീകരിച്ചു എന്ന് പലരും വിചാരിക്കുന്നത്. ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് പറഞ്ഞിരിക്കയാൽ, അയക്കപ്പെട്ടവൻ ദൈവത്തോടു കൂടെയായിരുന്ന ദൈവമാണെന്നും ദൈവം ദൈവത്തെയാണ് അയച്ചതെന്നും ട്രിനിറ്റി കരുതുന്നു. ഒരു ദൈവം മറ്റൊരു ദൈവത്തെ അയച്ചു എന്ന് വിശ്വസിക്കുന്നതുത് ബഹുദൈവവിശ്വാസവും വിഡ്ഢിത്തവുമാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണ്. (മലാ, 3:6; യാക്കോ, 1:17). സ്വർഗ്ഗത്തിൽനിന്നു ആരും വന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതായോ, രൂപന്തരപ്പെട്ട് ശിശുവായതായോ എവിടെയും പറഞ്ഞിട്ടില്ല. മാറ്റമില്ലാത്ത ദൈവത്തിനു തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കാൻ സാദ്ധ്യമല്ല. ദൈവം തൻ്റെ പുത്രനെ അയച്ചു എന്ന് പറയുന്നത്, ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ആലങ്കാരിക പ്രയോഗമാണ്. ദൈവം യേശുവിനെ മാത്രമല്ല അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്. മോശെയും അഹരോനും തുടങ്ങി സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. (യോശു, 24:5; 1ശമൂ, 12:11; യിരെ, 25:4; 26:4,12; 35:15; സെഖ, 2:8; പ്രവൃ, 7:35). അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ, പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.” (യിരെ, 7:25). അടുത്തവാക്യം:“ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ടവരോ, മുമ്പെ ഉണ്ടായിരുന്നവരോ അല്ല; യിസ്രായേലിൽനിന്ന് ദൈവം എഴുന്നേല്പിച്ചതാണ്. അതുപോലെ, യേശു എന്ന പ്രവാചകനെയും ദൈവം യിസ്രായേൽ കന്യകയിൽനിന്ന് എഴുന്നേല്പിച്ചതാണ്. അത് ദൈവവും മോശെയും വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ആവ, 18:15,18; ലൂക്കൊ, 24:19). പുതിയനിയമത്തിലും ദൈവം അയച്ച ഒരു പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? “ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന ചോദ്യത്തിൻ്റെ ഉത്തരം ഇതാണ്: ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു.

യേശുവെന്ന വിശുദ്ധ പ്രജ അഥവാ, പാപം അറിയാത്ത മനുഷ്യൻ്റെ ജനനത്തെക്കുറിച്ച് ബൈബിൾ പറയുന്നത് ഇപ്രകാരമാണ്: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്താ, 1:18). ക്രിസ്തുവിൻ്റെ അമ്മയായ മറിയ കന്യക ആയിരുന്നു. (മത്താ, 1;22). അവൾ ക്രിസ്തുവിനെ ഗർഭം ധരിച്ചത്; അവളുടെ ഭർത്താവായ യോസേഫിനാൽ അല്ല; പരിശുദ്ധാത്മാവിനാൽ ആണ്. എന്നുവെച്ചാൽ, യോസേഫിൻ്റെ സ്ഥാനമല്ല പരിശുദ്ധാത്മാവിന് ഉള്ളത്. അടുത്ത വാക്യത്തിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: മറിയയുടെ ഗർഭത്തിൽ സംശയിച്ച യോസേഫിനോട് ദൂതൻ പറയുന്നത് ശ്രദ്ധിക്കുക: “ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉൽപാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 1:35; 2:21). ക്രിസ്തുപരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതനായവൻ ആണ്. മറിയയിൽ നിന്ന് ഒരു ശരീരം എടുക്കാനായിരുന്നെങ്കിൽ, കന്യകാ ജനനത്തിൻ്റെ പ്രസക്തി എന്താണ്? അവളിൽ ഉൽപാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്താണ്? മറിയയിൽ നിന്നാണ്, യേശുവിൻ്റെ ശരീരം എടുത്തതെന്ന് കരുതുന്നവർ, യേസേഫ് ചെയ്യേണ്ടിരുന്ന പ്രവൃത്തിയെക്കാൾ, എന്ത് വിശേഷതയാണ് പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു; അഥവാ, പരിശുദ്ധാത്മാവിനാൽ ഉൽപാദിതമായി എന്നതുകൊണ്ട് മനസ്സിലാക്കുന്നത്? യോസേഫ് മറിയയുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ, ക്രിസ്തു മറിയയിൽനിന്നല്ലേ ശരീരം സ്വീകരിക്കേണ്ടത്? അതേ പ്രവൃത്തിയാണ് പരിശുദ്ധാത്മാവും ചെയ്തത് എന്നാണോ നിങ്ങൾ മനസ്സിലാക്കുന്നത്? പരിശുദ്ധാത്മാവിനും യോസേഫിനും തമ്മിൽ നിങ്ങൾ ഒരു വ്യത്യാസവും കാണുന്നില്ലേ? പരിശുദ്ധാത്മാവ് ദൈവം ആണെന്ന് ആദ്യം തിരിച്ചറിയുക. സകല മനുഷ്യരും പ്രകൃതിതിദത്തമായി മാതാപിതാക്കളിൽനിന്ന് ജനിക്കുമ്പോൾ, ക്രിസ്തു പ്രകൃത്യാതീതമായി പരിശുദ്ധാത്മാവിനാൽ അവളിൽ ഉല്പാദിതമായവനാണ്. ഉല്പാദിപ്പിക്കുക എന്നാൽ ഉരുവാക്കുക അഥവാ, പുതുതായി ഒന്ന് ഉളവാക്കുക എന്നാണ് അർത്ഥം. മറിയയിൽ നിന്ന് ശരീരം എടുക്കാനായിരുന്നെങ്കിൽ, പരിശുദ്ധാത്മാവിലാണ് ഉല്പാദിതമായത് എന്ന് ഒരിക്കലും പറയുമായിരുന്നില്ല. അതിൻ്റെ തെളിവ് ബൈബിളിലുണ്ട്. “ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (എബ്രാ, 10:5. ഒ.നോ: സങ്കി, 40:6 സെപ്റ്റ്വജിൻ്റ് പരിഭാഷ നോക്കുക). ഈ പ്രവചനത്തിൻ്റെ നിവൃത്തിയാണ് പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉരുവാക്കപ്പെട്ട യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). അതിനെയാണ്, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് ദൈവഭക്തിയുടെ മർമ്മത്തിൽ പറയുന്നത്. (1തിമൊ, 3:14-16. ഒ.നോ; യിരെ, 10:10). അതായത്, ഏക ദൈവത്തിനു ജഡത്തിൽ വെളിപ്പെടാൻ പരിശുദ്ധാത്മാവിനാൽ മുന്നമേ ഒരുക്കപ്പെട്ട മനുഷ്യനാണ് യേശു. അല്ലാതെ, മറിയയിൽ നിന്ന്; അവനെ എടുത്തത് അല്ല. ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). താൻ മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, തനിക്ക് മനുഷ്യനായി അവതാരം എടുക്കാനും കഴിയില്ല. (മലാ, 3:6; യാക്കോ, 1:17). താൻ അനാദിയായും ശാശ്വതമായും ദൈവവും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (സങ്കീ, 90:2; വെളി, 4:10). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ യഹോവയായ ഏകദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ പുതിയ ഒരു മനുഷ്യ പ്രത്യക്ഷത എടുത്താണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ദൈവത്തിനു മനുഷ്യപ്രത്യക്ഷത എടുക്കാൻ സ്ത്രീയുടെ സഹായം വേണ്ട. അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്ത് വന്നത് സ്ത്രീയിൽ നിന്ന് ജനിച്ചിട്ടല്ല. (ഉല്പ, 18:1-33; 19:1). എന്നാൽ, സ്വന്തജനത്തെ അവരുടെ പാങ്ങളിൽനിന്ന് രക്ഷിക്കണമെങ്കിൽ, ന്യായപ്രമാണത്തിനു കീഴിൽ ജനിക്കണമായിരുന്നു; അതുകൊണ്ടാണ് ഒരു യെഹൂദാ കന്യകയെ തിരഞ്ഞെടുത്തത്. (മത്താ, 1:21; ഗലാ, 4:4).

പ്രവചനംപോലെ, പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട ശരീരം അഥവാ, യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ, മറിയയിൽനിന്ന് ശരീരം സ്വീകരിച്ചിട്ടില്ല എന്നത്, മേല്പറഞ്ഞ വേദഭാഗങ്ങളിൽ നിന്ന് വ്യക്തമാണ്. ഇനി, വചനവിരുദ്ധമായി മറിയയിൽനിന്ന് അവൻ ശരീരം സ്വീകരിച്ചു എന്ന് മനസ്സിലാക്കിയാൽ എങ്ങനെയിരിക്കും എന്ന് നോക്കാം. ഇയ്യോബ് ഇപ്രകാരം പറയുന്നതായി കാണാം: “മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” (ഇയ്യോ, 15:14). അടുത്തവാക്യം: “മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?” (ഇയ്യോ, 25:4). ഈ വേദഭാഗങ്ങളിൽ പറയുന്ന “സ്ത്രീ പ്രസവിച്ചവൻ” എന്ന പ്രയോഗം, കേവലം പ്രസവത്തെയല്ല കുറിക്കുന്നത്. മറിയ യേശുവിനെ ഒൻപത് മാസവും ഒൻപത് ദിവസവും ഉദരത്തിൽ വഹിക്കുകയും വേനയോടെ പ്രസവക്കുകയും ചെയ്തതാണ്. മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മ എന്ന് വിളിക്കുന്നത്. തന്മൂലം, അവൻ മറിയയുടെ മകനല്ലെന്ന് പറയാൻ ആർക്കും കഴിയില്ല. മറിയയുടെ മകൻ, കർത്താവിൻ്റെ അമ്മ, അവളുടെ മൂത്തമകൻ, യേശുവിൻ്റെ അമ്മ എന്നിങ്ങനെ 18 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 1:25; 12:47; 13:55; മർക്കൊ, 3:32; 6:3; ലൂക്കൊ, 1:32,43; 2:7,48; 8:20; യോഹ, 2:1; 19:26; പ്രവൃ, 1:14). തന്നെയുമല്ല, അവനെ അവളുടെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). എന്നാൽ, “സ്ത്രീ പ്രസവിച്ചവൻ” എന്ന ഇയ്യോബിൻ്റെ പ്രയോഗം, ഭൂമിയിലെ ജനത്തെ മുഴുവനും കുറിക്കുന്നതാണ്. സ്ത്രീപുരുഷ സംഭോഗത്താൽ ഉല്പാദിതമാകുന്നതും വളർച്ചയ്ക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും മറ്റെല്ലാ ഘടകങ്ങളും അമ്മയിൽനിന്ന് സ്വികരിക്കുന്നതുമായ സാധാരണ മനുഷ്യരെയാണ് ആ പ്രയോഗത്താൽ സൂചിപ്പിക്കുന്നത്. ഇയ്യോബിൻ്റെ ചോദ്യം ഇപ്രകാരമാണ്: സ്ത്രീ പ്രസവിച്ചവൻ നിർമ്മലനും, നീതിമാനും, ശുദ്ധിമാനും ആകുന്നത് എങ്ങനെ? പാപസഹിത ജനനമാണ് ഇയ്യോബിൻ്റെ വിഷയം. അതായത്, പാപം കൂടാതെ സ്ത്രീയിൽന്ന് എങ്ങനെ ജനിക്കാൻ കഴിയുമെന്നാണ് ചോദിക്കുന്നത്. അതുതന്നെയാണ്, മറ്റൊരു വിധത്തിൽ പൗലൊസ് പറയുന്നത്: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,” (റോമ, 3:23). അടുത്തവാക്യം: “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമ, 5:12). ചിലർ കരുതുന്നപോലെ, മറിയയിൽനിന്ന് വളർച്ചയ്ക്ക് ആവശ്യമായ ഘടകങ്ങളും ശരീരവും യേശു സ്വീകരിച്ചുവെങ്കിൽ, അവൻ എങ്ങനെ പാപരഹിതനാകും? “നീതിമാൻ ആരുമില്ല; ഒരുത്തൻ പോലുമില്ല” എന്നാണ് വചനം പറയുന്നത്. (റോമ, 3:10). അതിൽ മറിയയും ഉൾപ്പെടും. മറിയയുടെ പാപശരീരം സ്വീകരിച്ചാൽ അവനും പാപശരീരമല്ലേ ഉണ്ടാകുന്നത്? യേശുവെന്ന മനുഷ്യൻ ദേഹവും ദേഹിയും ആത്മാവും ഉള്ളവനായിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46). അതിൽ, ദേഹിയിലോ, ആത്മാവിലോ അല്ല അവൻ നമ്മുടെ പാങ്ങളെ വഹിച്ചത്; ദേഹത്തിൽ അഥവാ, ശരീരത്തിലാണ്:  “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.” (1പത്രൊ, 2:24). ഇവിടെ പറയുന്ന ശരീരം, ഇംഗ്ലീഷിൽ body-യും ഗ്രീക്കിൽ sōma-യും ആണ്. അത്, യഥാർത്ഥ മനുഷ്യശരീരത്തെ കുറിക്കുന്നതാണ്. നമ്മുടെ പാപത്തിൻ്റെ ശിക്ഷകൾ അവൻ സഹിച്ചത് തൻ്റെ ശരീരത്തിലാണെന്ന് യെശയ്യാപ്രവചനവും വ്യക്തമാക്കുന്നു. (യെശ, 52:14; 53:4-5). അപ്പോൾ, മറിയയുടെ പാപശരീരമാണ് യേശു സ്വീകരിച്ചതെങ്കിൽ, ആ പാപ ശരീരത്തിൽ നമ്മുടെ പാപം എങ്ങനെ വഹിക്കും? ഒരു പാപിക്ക് പാപിയെയോ, അടിമയ്ക്ക് അടിമയയോ വീണ്ടെടുക്കാൻ കഴിയില്ല. ഇയ്യോബിൻ്റെ മറ്റൊരു ചോദ്യമുണ്ട്; ഉത്തരവും അവൻതന്നെ പറഞ്ഞിട്ടുണ്ട്: “അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.” (ഇയ്യോ, 14:4). ആദാമ്യസന്തതികളെല്ലാം അശുദ്ധരാണ്. (റോമ, 3:23; 5:12). അതിനാൽ, മറിയയ്ക്കും ആദാമ്യപാപം എന്ന അശുദ്ധിയുണ്ട്. ആ മറിയയിൽനിന്ന് എന്തെങ്കിലും അവൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ, അവനും അശുദ്ധനാണെന്നേ വരൂ. എന്നാൽ, ക്രിസ്തു പരിശുദ്ധനാണെന്ന് ബൈബിൾ അടിവരയിട്ട് പറയുന്നു: “നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.” (യോഹ, 6:69. ഒ.നോ: മർക്കൊ, 1:24; ലൂക്കൊ, 4:24). അവനെ, പാപം അറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ (എബ്രാ, 7:26),  അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല (1പത്രോ, 2:22). അവനിൽ പാപം ഇല്ല (1യോഹ, 3:5) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അതായത്, പരിശുദ്ധനായ അഥവാ, പാപരഹിതനായ ക്രിസ്തു തൻ്റെ പാപമില്ലാത്ത ശരീരത്തിലാണ് നമ്മുടെ പാങ്ങളെ ചുമന്നത്. തന്മൂലം, അമ്മയായ മറിയയിൽനിന്ന് അവൻ യാതൊന്നും സ്വീകരിച്ചില്ല എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. അപ്പോൾ ഒരു ചോദ്യംവരും: ആദാമ്യപാപമെന്ന അശുദ്ധിയുള്ള മറിയയുടെ ഉദരത്തിൽ കഴിഞ്ഞ ക്രിസ്തുവിനെ എന്തുകൊണ്ട് പാപം ബാധിച്ചില്ല? മുപ്പത്തിമൂന്നര വർഷം പാപികളോടുകൂടെ വസിച്ചിട്ടും പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ, ജീവിച്ചവന് പത്തുമാസത്തിൽ താഴെ മാത്രം അമ്മയുടെ ഉദരത്തിൽ പപരഹിതനായി കഴിയാൻ എന്താണ് പ്രയാസം?

ക്രിസ്തുവിൻ്റെ അമ്മയായ മറിയയെ ദൈവമാതാവ് ആക്കാനാണ് അവൾ അമലോദ്ഭവയാണെന്ന് കത്തോലികർ പഠിപ്പിക്കുന്നത്. താൻ ദൈവം അല്ലെന്ന് ക്രിസ്തുതന്നെ അനേകം പ്രാവശ്യം പ്രത്യക്ഷവും പരോക്ഷവുമായി പറഞ്ഞിരിക്കെ, അവൾ എങ്ങനെ ദൈവമാതാവാകും എന്നത് ദൈവത്തിനറിയാം. ഒരു അമ്മയുള്ള ദൈവത്തിന് മാതാ അമൃതാന്ദമയിയെക്കാളും സായിബാബയെക്കാളും എന്ത് വിശേഷതയാണ് ഉണ്ടാകാൻ പോകുന്നത്? സ്വർഗ്ഗത്തേക്കാൾ ഉന്നതായ ക്രിസ്തുവിനെ തങ്ങളുടെ ദുരുപദേശത്താൽ, പാതാളാത്തോളം താഴ്ത്താനാണ് പലരും ശ്രമിക്കുന്നത്. ക്രിസ്തു കന്യകയിൽ ഉരുവായ നിമിഷം മുതൽ അവളുടെ എല്ലാ പാപങ്ങളിലുംനിന്നും അവൾ മോചനം പ്രാപിച്ചു എന്നതാണ് അവരുടെ വിശ്വാസം.  മറിയ അമലോദ്ഭവയാണെന്ന് പറയാതെ, യേശുവിൻ്റെ ജനനത്തിനായി ദൈവം അവളെ ശുദ്ധീകരിച്ചു എന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റൻ്റുകാരും ഉണ്ട്. രണ്ടിൻ്റെയും അർത്ഥം ഒന്നുതന്നെയാണ്. മറിയയിൽനിന്ന് യേശു ശരീരം സ്വീകരിച്ചു എന്ന് പറയുന്നവരെല്ലാം, മറിയ അമലോദ്ഭവ ആണെന്ന് സമ്മതിക്കുകയാണ്. എന്നാൽ, ദൈവവചനം പറയുന്നത് വിശ്വസിക്കുക: പാപത്തിൻ്റെ ശമ്പളമാണ് മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കണം (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്നതാണ് ദൈവനീതിയും ദൈവത്തിൻ്റെ കല്പനയും. ദൈവത്തിൻ്റെ കല്പനയ്ക്കും ദൈവനീതിക്കും വിരുദ്ധമായി സാത്താനും അവൻ്റെ അനുയായികളും പ്രവർത്തിക്കും. എന്നാൽ, യാതൊരു കാരണം ചൊല്ലിയും ദൈവത്തിന് തൻ്റെ കല്പനയ്ക്കോ, നീതിക്കോ വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ല. ക്രിസ്തുവിൻ്റെ പരമയാഗമാണ് സകല മനുഷ്യർക്കും ജീവകാരണമായ നീതീകരണത്തിനു വഴി തുറന്നത്. (റോമർ 5:18-19). ക്രിസ്തുവിൻ്റെ മരണംകൂടാതെ ആർക്കെങ്കിലും ശാശ്വതമായ ശുദ്ധീകരണം നല്കുവാൻ കഴിയുമായിരുന്നെങ്കിൽ, ക്രിസ്തുവിൻ്റെ മരണത്തിൻ്റെ ആവശ്യം എന്തായിരുന്നു? മറിയയെ ശുദ്ധീകരിച്ചപോലെ സകല മനുഷ്യർക്കും ശുദ്ധീകരണം നല്കുവാൻ കഴിയുമായിരുന്നില്ലേ? ഗൊൽഗോഥായിൽ അരങ്ങറിയത് ഒരു മരണ നാടകമായിരുന്നില്ല എന്ന് മനസ്സിലാക്കുക. മനുഷ്യവർഗ്ഗത്തിൻ്റെ പാപ പരിഹാരത്തിനായി പല വഴികൾ ഉണ്ടായിരുന്നില്ല. ഒരു പ്ലാൻ ബീ ഉണ്ടായിരുന്നെങ്കിൽ. ഒരു മനുഷ്യർക്കും നടപ്പല്ലാത്ത പരീക്ഷ നേരിട്ടുകൊണ്ട് ക്രിസ്തു എന്തിന് മരിക്കണം? പൂർവ്വപിതാക്കന്മാർ ഉൾപ്പെടെയുള്ള പഴയനിയമഭക്തന്മാർ വാഗ്ദത്തനിവൃത്തി പ്രാപിക്കാതെയാണ് മരിച്ചത്. ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് അവരുടെ രക്ഷാപൂർത്തിക്കും കാരണമായത്. (എബ്രാ, 11:39,40). മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനെയും, ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയെയും, ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനെയും, ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹംപ്രാപിച്ച യാക്കോബിനെയും, ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനുമായിരുന്ന മോശെയെയും, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനെയും, ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാരെയെല്ലാം തഴഞ്ഞിട്ട്, മറിയയെ ക്രിസ്തുവിൻ്റെ മരണംകൂടാതെ ശുദ്ധീകരിച്ചു എന്നൊക്കെ പറഞ്ഞാൽ; ബുദ്ധിക്കും യുക്തിക്കും വചനത്തിനും നിരക്കുന്നതാണോ?

യേശുവിൻ്റെ ജനനത്തെക്കുറിച്ച് ദൂതൻ മറിയയോട് പ്രവചിക്കുന്നതുവരെ, അവളെക്കുറിച്ച് പഴയനിയമത്തിൽ വ്യക്തമായ ഒരു പ്രവചനംപോലും ഇല്ല. പ്രഥമസുവിശേഷത്തിലെ സ്ത്രീയും കാലസമ്പൂർണ്ണതയിലെ സ്ത്രീയും സൂര്യനെ അണിഞ്ഞ സ്ത്രീയും മറിയയല്ല; യിസ്രായേലാണ്. (ഉല്പ, 3:15; ഗലാ, 4:4; വെളി, 12:1). [അതിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാൻ ആഗ്രഹിക്കുന്നവർ മൂന്ന് സ്ത്രീകൾ എന്ന വീഡിയോ ദയവായി കാണുക]. യെശയ്യാവ് 7:14-ഉം യഥാർത്ഥത്തിൽ മറിയെക്കുറിച്ചുള്ള പ്രവചനമല്ല. ഇമ്മാനുവേലിനെക്കുറിച്ചുള്ള യെശയ്യാവിന്റെ ആ പ്രവചനം ആഹാസ് രാജാവിനോട് ആയിരുന്നു. ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയ്ക്കെതിരെ യുദ്ധത്തിനായി പുറപ്പെട്ടു വന്നപ്പോൾ അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും കർത്താവിൽ ആശ്രയിച്ച് ഉറപ്പോടിരിക്കുവാൻ ആഹാസിനോട് പറഞ്ഞുകൊണ്ടാണ്, വിശ്വാസത്തിനായി ഇമ്മാനുവേലിൻ്റെ അടയാളം നൽകുന്നത്. എന്നാൽ ആഹാസ് രാജാവ് അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു. അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. എന്നാൽ, ആ പ്രവചനം ആത്മികമായി യഥാർത്ഥ രക്ഷകനായ യേശുക്രിസ്തുവിലൂടെയും മറിയയിലൂടെയും നിവൃത്തിക്കുകയാണ് ഉണ്ടായത്. തന്നെയുമല്ല, യെശയ്യാവ് 7:14-ൽ കന്യക എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദം അൽമാ (alma) ആണ്. അൽമാ യഥാർത്ഥത്തിൽ കന്യകയല്ല; യുവതി (young woman) ആണ്. യുവതി കന്യക ആയിക്കൂടെന്നില്ല; എങ്കിലും ആ പ്രയോഗം യഥാർത്ഥ കന്യകയെ കുറിക്കുന്നതല്ല; യുവതിയെ കുറിക്കുന്നതാണ്. എബ്രായരുടെ ഔദ്യോഗിക ബൈബിളിലും കന്യക (Virgin) അല്ല; യുവതി (young woman) എന്നാണ് കാണുന്നത്. കത്തോലിക്കാ പരിഭാഷയിലും യുവതി എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യഥാർത്ഥ കന്യകയെ കുറിക്കുന്ന എബ്രായ പ്രയോഗം ബെതൂലാ (bethulah) ആണ്. റിബെക്കയെ പുരുഷൻ തൊടാത്ത കന്യക എന്ന് പറഞ്ഞിരിക്കുന്നത് ബെതൂലാ എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). എന്നാൽ, യേശുവിൻ്റെ അമ്മയായ മറിയ യഥാർത്ഥ കന്യകയാണ്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവിൻ്റെ ജനനത്തിനായി തക്കസമത്ത് തിരഞ്ഞെടുകപ്പെട്ടവളാണ് മറിയ എന്ന കന്യക. മറിയ അമലോദ്ഭവ ആണെന്നോ, അവളെ ശുദ്ധീകരിച്ചെന്നോ ബൈബിൾ എവിടെയും പറഞ്ഞിട്ടില്ല. ശ്രദ്ധേയമായ മറ്റൊരു കാര്യം കാണിക്കാം: ക്രിസ്തുവിൻ്റെ അമ്മയെ ശുദ്ധീകരിക്കാൻ ദൈവത്തിനു് പദ്ധതി ഉണ്ടായിരുന്നെങ്കിൽ, യെശയ്യാ പ്രവചനംപോലെ, ഒരു സ്ത്രീയേ തിരഞ്ഞെടുക്കാതെ കന്യകയെ എന്തുകൊണ്ട് തിരഞ്ഞെടുത്തു? എന്തിനാണ്, യോസേഫിനെ ഒഴിവാക്കിയിട്ട് പരിശുദ്ധാത്മാവിനാൽ ഉല്പാദിതമാകാൻ ഇടയാക്കിയത്? യോസേഫിനാൽ, മറിയ ഗർഭം ധരിച്ചാലും, അവളെ ശുദ്ധീകരിക്കാൻ ദൈവത്തിന് കഴിയുമായിരുന്നില്ലേ? അതായത്, മറിയയെ ശുദ്ധീകരിച്ചില്ലെങ്കിൽ, പരിശുദ്ധാത്മാവിനു് പാപരഹിതനായി ക്രിസ്തുവിനെ ജനിപ്പിക്കാൻ കഴിയില്ലെന്ന് വരുത്തിത്തീർക്കാനാണ്, ഈ ദുരുപദേശത്തിലൂടെ സാത്താൻ ലക്ഷ്യം വെക്കുന്നത്. തന്നെയുമല്ല, ദൈവം അവളെ യേശുവിൻ്റെ മരണത്തിനുമുമ്പെ ശുദ്ധീകരിച്ചിരുന്നുവെങ്കിൽ, പെന്തെക്കൊസ്തുനാൾ അടുത്തപ്പോൾ, ശിഷ്യന്മാർ അടക്കം 120 പേർ കൂടിയിരുന്നവരുടെ കൂട്ടത്തിൽ, യേശുവിൻ്റെ അമ്മ മറിയ ഉണ്ടാകുമായിരുന്നില്ല. (പ്രവൃ, 1:13-15). ഒരാൾ രണ്ടുപ്രാവശ്യം ശുദ്ധീകരിക്കപ്പെടേണ്ട ആവശ്യം ഇല്ലല്ലോ. തന്മൂലം, ശിഷ്യന്മാർക്കും മറ്റുള്ളവർക്കും ഒപ്പമാണ്, ആദാമ്യ പാപത്തിൽ നിന്നുള്ള ശുദ്ധീകരണവും വീണ്ടെടുപ്പും മറിയയ്ക്കും ഉണ്ടായതെന്ന് മനസ്സിലാക്കാം. (1കൊരി, 1:30; 6:12).

ക്രിസ്തു അമ്മയായ മറിയയിൽ നിന്ന് ശരിരം സ്വീകരിച്ചില്ല എന്നതിന് വ്യക്തമായ തെളിവ് ബൈബിളിലുണ്ട്. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). ഈ വേദഭാഗത്ത് പറയുന്ന മക്കൾ യിസ്രായേൽ ആണ്. ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ. (പുറ, 4:22-23). യിസ്രായേലിനെ പുത്രനെന്നും പുത്രന്മാരെന്നും അഭിന്നമായി വിളിച്ചിട്ടുണ്ട്. (സങ്കീ, 2:7; ഹോശേ, 11:1; ആവ, 14:1; സങ്കീ, 82:6; യെശ, 43:6). ഈ വാക്യത്തിൽ പറയുന്ന ഒരു ശ്രദ്ധേയമായ കാര്യമുണ്ട്: ദൈവത്തിൻ്റെ മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു ക്രിസ്തുവും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. മക്കൾ എന്ന ബഹുവചനം നോക്കുക. അതായത്, മറിയയിൽ നിന്ന് ഒരു ശരീരം സ്വീകരിക്കുകയല്ല ചെയ്തത്; പരിശുദ്ധാത്മാവിനാൽ ദൈവത്തിൻ്റെ മക്കളായ യിസ്രായേലിൻ്റെ ശരീരപ്രകൃതി സ്വീകരിക്കുകയാണ് ചെയ്തത്. എബ്രായരിലെ അടുത്ത വാക്യം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: “ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.” (എബ്രാ, 2:16). എന്നാൽ, സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: “അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ.” KJV-യും വിശുദ്ധ ഗ്രന്ഥം പരിഭാഷയും കാണുക. അബ്രാഹാമിൻ്റെ സന്തതിയും യിസ്രായേലാണ്. (ഉല്പ, 22:16-17. ഒ.നോ: പ്രവൃ, 3:25). ഈ വാക്യത്തിലും, യിസ്രായേലിൻ്റെ പ്രകൃതിയാണ് ക്രിസ്തു സ്വീകരിച്ചതെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം. ക്രിസ്തുവിൻ്റെ ഉല്പാദനത്തിൽ മറിയയ്ക്ക് യാതൊരു ഭാഗഭാഗിത്വവും ഇല്ലെന്നിരിക്കെ, അഥവാ, പരിശുദ്ധാത്മാവിൽ മാത്രം ഉല്പാദിതമായവൻ അവളിൽനിന്ന് ശരീരം സ്വീകരിക്കണ്ട ആവശ്യമെന്താണ്? ക്രിസ്തു മറിയയുടെ ഉദരത്തിൽ ഉൽപാദിതമായതും അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുശുദ്ധാത്മാവിലാണ്. (മത്താ, 1:20; ലൂക്കൊ, 1:35; 2:21). പൈതൽ പരിശുദ്ധാത്മാവിൽ ബലപ്പെട്ടാണ് വളർന്നത്. (ലൂക്കൊ, 2:40). പരിശുദ്ധാത്മാവിനാലാണ് അവൻ അഭിഷേകം ചെയ്യപ്പെട്ടത്. (ലൂക്കൊ, 3:22; പ്രവൃ, 10:38). പരിശുദ്ധാത്മാവിനാലാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (മത്താ, 12:28). പരിശുദ്ധാത്മാവിനാലാണ് അവൻ തന്നെത്തന്ന മരണത്തിന് ഏൽപിച്ചത്. (എബ്രാ, 9:14). പരിശുദ്ധാത്മാവിനാലാണ് അവൻ ഉയിർത്തെഴുന്നേറ്റത്. (1പത്രൊ, 1:18). യേശുവിനെ ഉദരത്തിൽ വഹിച്ച് അവനെ പ്രസവിച്ച് വളർത്തുക എന്നൊരു ശുശ്രൂഷ ദൈവം മറിയയെ ഏല്പിച്ചിരുന്നു. അനുഗ്രഹിക്കപ്പെട്ട സ്ത്രീരത്നമായ അമ്മ മറിയ ആ ശുശ്രൂഷ സന്തോഷത്തോടെ ഏറ്റെടുത്ത് ചെയ്തു. അതല്ലാതെ, അവൾ ക്രിസ്തുവിന് ശരീരം നല്കിയെന്നോ, അവൻ അളിൽനിന്ന് ശരീരം സ്വീകരിച്ചെന്നോ ബൈബിൾ വെച്ചുകൊണ്ട് ആർക്കും തെളിയിക്കാൻ കഴിയില്ല. ക്രിസ്തു മറിയയിൽ നിന്ന് ശരീരം സ്വീകരിക്കണമെങ്കിൽ, മറിയ പാപരഹിതനായ അഥവാ, പരിശുദ്ധനായ ക്രിസ്തുവിനു ഒപ്പമോ, ക്രിസ്തുവിനെക്കാൾ അധികമോ, പരിശുദ്ധയായിരിക്കണം. മറിയ അത്രയ്ക്ക് പരിശുദ്ധയാണെങ്കിൽ, ക്രിസ്തുവിന് പകരം മറിയ മരിച്ചാലും മതിയായിരുന്നു എന്ന് വരില്ലേ? ഈ ഉപദേശങ്ങളെല്ലാം, ഉപായിയായ സർപ്പത്തിൻ്റെ കുതന്ത്രങ്ങളാണ്.

ശാസ്ത്രീയമായും ഈപ്പറയുന്ന കാര്യങ്ങൾക്ക് കാര്യമായ അടിസ്ഥാനമൊന്നും ഇല്ലെന്ന് കാണാൻ കഴിയും. സാധാരണ നിലയിൽ സ്ത്രീ ശരീരത്തിൽ എത്തുന്ന പുരുഷൻ്റെ ബീജവും സ്ത്രീയുടെ അണ്ഡവും ചേർന്ന് ബീജസങ്കലനം ചെയ്യുന്നതിൻ്റെ ഫലമായി ഉണ്ടാകുന്ന സിക്താണ്ഡം (zygote) ഗർഭപാത്രത്തിൽ വെച്ച് ഭ്രൂണമായി മാറുന്നു. ഈ ഭ്രൂണം വികാസം പ്രാപിച്ചാണ് ഗർഭപിണ്ഡത്തിൻ്റെ ശരീരം രൂപപ്പെടുന്നത്.  അമ്മയിൽനിന്ന് ഓക്സിജനും പോഷകങ്ങളും വളർച്ചയ്ക്ക് ആവശ്യമായ മറ്റു ഘടകങ്ങളും സ്വീകരിക്കുമെങ്കിലും, ബീജസങ്കലനത്താൽ ഉണ്ടാകുന്ന സിക്താണ്ഡമാണ് ശരീരം രൂപപ്പെടുന്നതിൻ്റെ പ്രധാന ഘടകം. അല്ലാതെ, അമ്മയിൽനിന്ന് നേരിട്ട് ശരീരം സ്വീകരിക്കുന്നില്ല. എന്നാൽ, യേശുവിൻ്റെ ഉല്പാദനത്തിൽ ബീജസങ്കലനം എന്നൊന്ന് നടന്നിട്ടില്ല. ജോസേഫിൻ്റെ ബീജം മറിയയിൽ എത്തിയില്ല എന്നതിൻ്റെ അർത്ഥം, മറിയയുടെ അണ്ഡവും നിഷ്ക്രിയമായിരുന്നു എന്നാണ്. തന്മൂലം, ബീജസങ്കലനം, സിക്താണ്ഡം, ഭ്രൂണം, ഗർഭസ്ഥശിശു തുടങ്ങിയ പ്രക്രിയകളൊന്നും മറിയയിലൂടെ മാത്രം നടക്കാൻ ഒരു സാദ്ധ്യതയുമില്ല. മറ്റൊരു പ്രധാന വിഷയം കൂടിയുണ്ട്: ക്രിസ്തു മറിയയുടെ ശരീരം സ്വീകരിച്ചു എന്ന് പറയുന്നവർ, അവൻ നമ്മുടെ പാപപരിഹാരത്തിനായി ചിന്തിയ നിർമ്മല രക്തവും അവളിൽനിന്ന് സ്വീകരിച്ചതാണെന്ന് പറയണം. (1പത്രൊ, 1:18). ഗർഭസ്ഥശിശു അമ്മയിൽനിന്ന് നേരിട്ട് ശരീരം സ്വീകരിക്കാത്തതുപോലെ രക്തവും സ്വീകരിക്കുന്നില്ലെങ്കിലും, അമ്മയുടെ രക്തപ്രവാഹത്തിൽ നിന്നാണ് രക്തോല്പാദനത്തിനുള്ള ഓക്സിജനും പോഷകങ്ങളും സ്വീകരിക്കുന്നത്. തന്മൂലം, പരിശുദ്ധനായ ക്രിസ്തു മറിയയിൽ നിന്ന് എന്തെങ്കിലും സ്വീകരിച്ചു എന്ന് പറയാൻ യാതൊരു നിർവ്വാഹവും ഇല്ല. ബൈബിൾ വായിക്കുമ്പോൾ, ശ്രദ്ധയോടെ വായിച്ചാൽ, ഇങ്ങനെയുള്ള ദുരുപദേശങ്ങളൊന്നും വിശ്വസിക്കേണ്ടിവരില്ല. മറിയയും പരിശുദ്ധാത്മാവും കൂടി യേശുവിനെ ഉല്പാദിപ്പിച്ചു എന്നല്ല ബൈബിൾ പറയുന്നത്. “അവളിൽ ഉൽപാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു” എന്നാണ്. (മത്താ, 1:20). അതായത്, അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിച്ചതും അവളിൽനിന്ന് അവനെ ഉദ്ഭവിപ്പിച്ചതിൻ്റെയും പൂർണ്ണ ഉത്തരവാദിത്തം പരിശുദ്ധാത്മാവിനാണ്. (ലൂക്കൊ, 1:35; 2:21). പ്രവചനംപോലെ, പരിശുദ്ധാത്മാവ്, മുമ്പുകൂട്ടി ഒരുക്കിവെച്ചിരുന്ന ശരീരം അഥവാ, സോമായാണ് ക്രിസ്തുവിനു് നല്കിയത്. (എബ്രാ, 10:5; സങ്കീ, 40:6). അല്ലാതെ, യേശുവിൻ്റെ ഉല്പാദനത്തിൽ മറിയയുടെ യാതൊരു സഹായവും (contribution) ഇല്ല. ക്രിസ്തു മറിയയിൽനിന്ന് ശരീരവും രക്തവും സ്വീകരിച്ചു എന്ന് വിശ്വസിക്കുന്നവർ, യേശുവും മറിയയും കൂടിയാണ് പാപപരിഹാരം വരുത്തിയതെന്നും വിശ്വസിക്കണം. ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കി, ഐക്യത്തിൽ ഒരു ദൈവമാണെന്ന് പറയുന്നവർ, ഏകരക്ഷകനായ യേശുക്രിസ്തുവിനെ അമ്മയായ മറിയയെയും ചേർത്ത് ഐക്യത്തിൽ ഒരു രക്ഷകൻ ആക്കാനാണ് പലരും നോക്കുന്നത്. നിലവിൽ അങ്ങനെ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം ഉണ്ട്. ഈ ഉപദേശങ്ങളൊന്നും ദൈവികമല്ല; പരിശുദ്ധാത്മാവിനാലുള്ള ക്രിസ്തുവിൻ്റെ  നിസ്തുല്യ ജനനത്തെയും പരമയാഗത്തെയും തുച്ഛീകരിക്കാനുള്ള സാത്താൻ്റെ തന്ത്രം മാത്രമാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

ജഡത്തിൽ വെളിപ്പെട്ട “അവൻ” പിതാവോ, പുത്രനോ❓

ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നാണ് കാണുന്നത്. ജഡത്തിൽ വെളിപ്പെട്ട അവൻ; പിതാവാണോ, പുത്രനാണോ എന്നാണ് നാം പരിശോധിക്കുന്നത്. ആ വേദഭാഗം ഇപ്രകാരമാണ്: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തെ, നീതിയുടെ രഹസ്യം (വിശുദ്ധഗ്രന്ഥം), ആരാധനാ ജീവിതത്തിന്‍റെ രഹസ്യം (ഇ.ആർ.വി), മതവിശ്വാസത്തിന്‍റെ മര്‍മ്മം (സ.വേ.പു.സ.പ), ദൈവഭക്തിയുടെ അഗാധരഹസ്യം (മ.ബൈ.നൂ.പ), മതത്തിൻ്റെ രഹസ്യം’ (പി.ഒ.സി) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ദൈവത്തെയും ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ച വലിയൊരു രഹസ്യം പൗലൊസ് തിമൊഥെയൊസിന് എഴുതിയ ലേഖനത്തിലൂടെ സഭയ്ക്ക് വെളിപ്പെടുത്തുകയാണ്. പൂർവ്വകാലങ്ങളിൽ അഥവാ, പഴയനിയമകാലത്ത് മറഞ്ഞുകിടന്നതും അഥവാ, വെളിപ്പെടാതിരുന്നതും നിത്യദൈവത്തിൻ്റെ നിയോഗപ്രകാരം പുതിയനിയമ സഭയ്ക്ക് അഥവാ, വിശുദ്ധന്മാർക്ക് വെളിപ്പെട്ടതിനെയുമാണ് മർമ്മം എന്ന് പറയുന്നത്. (റോമർ 16:24,25; എഫെ, 3:5; കൊലൊ, 1:26). ദൈവം, ഈ മർമ്മം പൗലൊസിലൂടെ വെളിപ്പെടുത്തിയിട്ട് രണ്ടായിരം വർഷമായെങ്കിലും, ഇന്നയോളം ഈ രഹസ്യം വെളിപ്പെടാത്ത അനേകരുണ്ട്.

“അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ, അവൻ എന്നതിനെ ഭാഷയുടെ വ്യാകരണത്തിൽ, സർവ്വനാമം എന്ന് പറയും. നാമത്തിന്‌ പകരം ഉപയോഗിക്കുന്ന പദങ്ങളെയാണ് സർവ്വനാമങ്ങൾ എന്നു പറയുന്നത്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ അനുഭവപ്പെടുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. പ്രധാനമായും സർവ്വനാമങ്ങൾ മൂന്ന് വിധത്തിലുണ്ട്. ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമപുരുഷൻ. ഇംഗ്ലീഷിൽ, first person, second person, third person എന്നിങ്ങനെ പറയും. അതായത്, ആരാണോ പറയുന്നത് അദ്ദേഹത്തിൻ്റെ നാമത്തിനു പകരം ഉപയോഗിക്കുന്ന പദത്തെയാണ് ഉത്തമപുരുഷ സർവ്വനാമം എന്ന് പറയുന്നത്. ആരോടാണോ പറയുന്നത്, അദ്ദേഹത്തിൻ്റെ പേരിനു പകരം ഉപയോഗിക്കുന്ന പദത്തെയാണ് മധ്യമപുരുഷ സർവ്വനാമം എന്ന് പറയുന്നത്. ആരെക്കുറിച്ചാണോ പറയുന്നത് അദ്ദേഹത്തിൻ്റെ പേരിനു പകരം ഉപയോഗിക്കുന്ന പദത്തെയാണ് പ്രഥമപുരുഷ സർവ്വനാമം എന്ന് പറയുന്നത്. ഇനി, എഴുത്തുകളെ അഥവാ, ലേഖനങ്ങളക്കുറിച്ച് പറഞ്ഞാൽ; ഉത്തമപുരുഷൻ്റെ അഥവാ, എഴുത്തുകാരൻ്റെ പേരും, മധ്യമപുരുഷൻ്റെ അഥവാ, ആർക്കാണോ ലേഖനം എഴുതുന്നത് അദ്ദേഹത്തിൻ്റെ പേരും എല്ലാ ലേഖനങ്ങളുടെയും തുടക്കത്തിൽത്തന്നെ ഓരോ പ്രാവശ്യം പരാമർശിച്ചിട്ടുണ്ടാകും. പിന്നീട്, ആവർത്തന വിരസത ഒഴിവാക്കാൻ, ലേഖനങ്ങളുടെ അവസാനംവരെ അവരുടെ പേര് പരാമർശിക്കാതെ, എഴുത്തുകാരൻ ഞാൻ, എൻ്റെ എനിക്ക് എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമവും, ആർക്കാണോ ലേഖനം എഴുതുന്നത് അദ്ദേഹത്തെ നീ, നിൻ്റെ, നിനക്ക് എന്നിങ്ങനെ മധ്യമപുരുഷ സർവ്വനാമവും ആണ് ഉപയോഗിക്കുന്നത്. എന്നാൽ,  മൂന്നാമത് ഒരുത്തനെക്കുറിച്ച് അല്ലെങ്കിൽ ഒരു വസ്തുവിനെക്കുറിച്ച് പരാമർശിക്കേണ്ടി വരുമ്പോൾ, ആ വിഷയത്തോടുള്ള ബന്ധത്തിൽ മാത്രമാണ് പേര് പരാമർശിക്കുന്നതും, പേര് ആവർത്തിക്കാൻ ആവശ്യമെങ്കിൽ പകരം പ്രഥമപുരുഷ സർവ്വനാമം ഉപയോഗിക്കുന്നതും. അതായത്, ഒരു പ്രത്യേക വിഷയത്തോടുള്ള ബന്ധത്തിൽ എഴുത്തുകാരനും ലേഖന സ്വീകർത്താവും അല്ലാത്ത മൂന്നാമത് ഒരുത്തനെ പരമർശിക്കേണ്ടി വരുമ്പോൾ, അദ്ദേഹത്തെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്ന പേരോ, പദവിയോ, വിശേഷണമോ ഒരിക്കലെങ്കിലും ഉപയോഗിക്കാതെ, “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല.

ഇനി നമുക്ക്, നമ്മുടെ ചിന്തയ്ക്ക് ആധാരമായ വേദഭാഗം പരിശോധിക്കാം: 1തിമൊഥെയൊസ് 3-ാം ആദ്ധ്യായത്തിൽ മൂന്ന് വിഷയം കാണാം. 1-മുതൽ 7-വരെയുള്ള വേദഭാഗങ്ങൾ അദ്ധ്യക്ഷൻ്റെ യോഗ്യതകളും, 8-മുതൽ 13-വരെയുള്ള വേദഭാഗങ്ങൾ ശുശ്രൂഷകൻ്റെ യോഗ്യതകളും, 14-മതൽ 16-വരെ ദൈവഭക്തിയുടെ മർമ്മം എന്ന പ്രത്യേക വിഷയവുമാണ് പൗലൊസ് പ്രസ്താവിക്കുന്നത്. 16-ാം വാക്യത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നാണ് കാണുന്നത്. “അവൻ” എന്നത് പ്രഥമപുരുഷ സർവ്വനാമം ആണെന്ന് മുകളിൽ നാം കണ്ടതാണ്. തന്നെയുമല്ല, എഴുത്തുകാരനും ആർക്കാണോ ലേഖനം എഴുതുന്നത് അദ്ദേഹവും ഒഴികെ, മൂന്നാമത് ഒരുത്തനെ പരാമർശിക്കേണ്ടി വരുമ്പോൾ, അദ്ദേഹത്തെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന പേരോ, പദവിയോ, വിശേഷണമോ ഒരിക്കലെങ്കിലും പറയാതെ, അവൻ എന്ന സർവ്വനാമം ഉപയോഗിക്കാൻ കഴിയില്ലെന്നും നാം കണ്ടതാണ്. തന്മൂലം, “അവൻ” എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ പ്രസ്തുത വേദഭാഗത്തുതന്നെ ഉണ്ടാകണം. അതാണ് ഭാഷ. നമുക്ക്, ആ വേദഭാഗം ഒന്നു പരിശോധിക്കാം: അതിൻ്റെ പതിനാലാം വാക്യം: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്ന് ആശിക്കുന്നു.” ഈ വേദഭാഗത്ത് പറയുന്ന “ഞാൻ” എന്ന ഉത്തമപുരുഷ സർവ്വനാമത്തിൻ്റെ ഉടയവൻ, എഴുത്തുകാരനായ പൗലൊസ് ആണ്. “നിൻ്റെ” എന്ന മധ്യമപുരുഷ സർവ്വനാമത്തിൻ്റെ ഉടയവൻ തിമൊഥെയൊസ് ആണ്. അതായത്, ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്ന് ആശിക്കുന്നു എന്ന് പൗലൊസ് തിമൊഥെയോസിനോടാണ് പറയുന്നത്. അതിൻ്റെ പതിനഞ്ചാം വാക്യം: “താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടത് എങ്ങനെയെന്നു നീ അറിയേണ്ടതിന് ഇത് എഴുതുന്നു.” ഈ വേദഭാഗത്ത്, ദൈവഭക്തിയുടെ മർമ്മം എന്ന വിഷയം പറയുന്നതിൻ്റെ ഉദ്ദേശമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞാൻ വരുവാൻ താമസിച്ചുപോയാൽ, സത്യത്തിന്റെ തൂണും അടിസ്ഥാനവുമായ ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ എങ്ങനെ നടക്കേണമെന്ന് അറിയേണ്ടതിനാണ് ഇത് എഴുതുന്നത്. മേൽപറഞ്ഞ രണ്ട് വേദഭാഗങ്ങളിൽ മൂന്നുപേരെക്കാണാം. പതിനാലാം വാക്യത്തിൽ, എഴുത്തുകാരൻ അഥവാ, ഉത്തമപുരുഷനായ പൗലൊസിനെയും ലേഖനം ആർക്കാണോ എഴുതിയത് അഥവാ, മധ്യമപുരുഷനായ തിമൊയൊസിനെയും കാണാം. പതിനഞ്ചാം വാക്യത്തിൽ, ആരെക്കുറിച്ചാണോ തിമൊഥെയൊസിനോട് പറയുന്നത് അഥവാ, പ്രഥമപുരുഷനായ ജീവനുള്ള ദൈവത്തെയും കാണാം. അതായത്, ആര്, ആരോട്, ആരെക്കുറിച്ച് പറഞ്ഞു എന്ന ചോദ്യത്തിൻ്റെ ഉത്തരം നമുക്ക് കിട്ടി. പൗലൊസ് തിമൊഥെയൊസിനോട് ജീവനുള്ള ദൈവത്തിത്തെക്കുറിച്ചും അവൻ്റെ സഭയാകുന്ന ദൈവാലയത്തെക്കുറിച്ചുമാണ് പറയുന്നത്. ഇനി, അതിൻ്റെ പതിനാറാം വാക്യം: “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു. എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” ഈ വാക്യത്തിൽ ആറ് കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ, ആദ്യഭാഗമാണ് നമ്മുടെ വിഷയം; അതുമാത്രമാണ് നാം ചിന്തിക്കുന്നത്. “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് ആദ്യഭാഗത്ത് പറയുന്നത്. ആരാണ് ജഡത്തിൽ വെളിപ്പെട്ടത്? മൂന്നുവിധത്തിൽ ഇത് നമുക്ക് മനസ്സിലാക്കാം: 1. ദൈവഭക്തിയുടെ മർമ്മം എന്ന വിഷയത്തിൽ, പേർ പറഞ്ഞിരിക്കുന്ന മൂന്നുപേരാണ് ഉള്ളത്. പൗലൊസ്, തിമൊഥെയൊസ്, ജീവനുള്ള ദൈവം. പേർ പറഞ്ഞിരിക്കുന്ന ഈ മൂവരിൽ ഒരാൾക്കല്ലാതെ, നാലാമത് ഒരാൾക്ക് ജഡത്തിൽ വെളിപ്പെടാൻ ഭാഷാപരമായി ആ വേദഭാഗം സമ്മതിക്കില്ല. അതിൽ, പൗലൊസും തിമൊഥെയൊസും മനുഷ്യരാണ്. മനുഷ്യർക്ക് പിന്നെയും ജഡത്തിൽ അഥവാ, മനുഷ്യനായി വെളിപ്പെടേണ്ട ആവശ്യമില്ല. അതിനൊട്ട് കഴിയുകയുമില്ല. അതായത്, അവിടെയുള്ളവരിൽ ജീവനുള്ള ദൈവത്തിനൊഴികെ, മറ്റാർക്കും ജഡത്തിൽ വെളിപ്പെടാൻ കഴിയുകയില്ല. തന്മൂലം, ജഡത്തിൽ വെളിപ്പെട്ട “അവൻ” ജീവനുള്ള ദൈവമാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. 2. “അവൻ” എന്നത് പ്രഥമപുഷനെ കുറിക്കുന്ന സർവ്വനാമം ആണ്. പ്രസ്തുത വേദഭാഗത്തുള്ള മൂവരിൽ, പൗലൊസ് ഉത്തമപുരുഷനും തിമൊഥെയൊസ് മധ്യമപുരുഷനും ആണ്. പൗലൊസ് തിമൊഥെയൊസിനോട് ജീവനുള്ള ദൈവത്തെക്കുറിച്ചാണ് പറഞ്ഞത്. ആര്, ആരോട്, ആരെക്കുറിച്ച് പറയുന്നുവോ, അവനാണ് പ്രഥമപുരുഷൻ. അപ്പോൾ, ജീവനുള്ള ദൈവം ആണ് അവിടുത്തെ പ്രഥമപുരുഷൻ എന്ന് മനസ്സിലാക്കാമല്ലോ. “അവൻ” എന്നത്, പ്രഥമപുരുഷനെ കുറിക്കുന്ന സർവ്വനാമം ആണ്. തന്മൂലം, അവിടെപ്പറയുന്ന, “അവൻ” ജീവനുള്ള ദൈവമാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു. 3. പതിനഞ്ചാം വാക്യത്തിൽ, ജീവനുള്ള ദൈവത്തെക്കുറിച്ച് പറഞ്ഞിട്ട് അടുത്തവാക്യത്തിൻ്റെ ആദ്യഭാഗത്തുതന്നെ, അവൻ അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. തന്മൂലം, വാക്കും ഭാഷണവും കൂടാതെ, ജഡത്തിൽ വെളിപ്പെട്ട “അവൻ” ജീവനുള്ള ദൈവമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

ദൈവഭക്തിയുടെ മർമ്മം എന്ന ഈ വേദഭാഗം, ഭാഷയുടെ വ്യാകരണം അറിയില്ലെങ്കിലും ബൈബിൾ വായിക്കുന്ന എല്ലാവർക്കും വളരെ എളുപ്പം മനസ്സിലാകേണ്ടതാണ്. നിർഭാഗ്യവശാൽ, അനേകർക്കും ഈ ദൈവികരഹസ്യം വെളിപ്പെട്ടിട്ടില്ല. അതിൻ്റെ കാരണം: അനേകരും ക്രിസ്തുവിൻ്റെ അനുയായികളല്ല; പ്രസ്ഥാനങ്ങളുടെ അടിമകളാണ്. അവരവർ ആയിരിക്കുന്ന പ്രസ്ഥാനങ്ങളുടെ ദുരുപദശത്തിൻ്റെ കണ്ണടകൾ ധരിച്ചുകൊണ്ടാണ് അനേകരും ദൈവവചനം വായിക്കുന്നത്. അതുകൊണ്ടാണ്, ഇന്നയോളം പല രഹസ്യങ്ങളും വെളിപ്പെടാതിരിക്കുന്നത്. “ദൈവം അവർക്ക് ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.” (റോമ, 11:8). പ്രസ്ഥാനങ്ങളുടെ അടിമകളാകാതെ, ക്രിസ്തുവിൻ്റെ അനുയായി ആയാൽ ദൈവവചന സത്യങ്ങളെല്ലാം താനേ വെളിപ്പെട്ടുവരും.

ജഡത്തിൽ വെളിപ്പെട്ട “അവൻ” ജീവനുള്ള ദൈവമാണെന്ന് നാം കണ്ടു. ഇനി, അറിയാനുള്ളത്, ജീവനുള്ള ദൈവം പിതാവാണോ, പുത്രനാണോ എന്നാണ്. ഫിലിപ്പിന്റെ കൈസര്യയിൽവെച്ച്, “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്ന് ക്രിസ്തു ശിഷ്യന്മാരോട് ചോദിച്ചപ്പോൾ, നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നാണ് പത്രൊസ് ഉത്തരം പറഞ്ഞത്. ബർയോനാ ശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ എന്റെ പിതാവത്രേ നിനക്ക് ഇത് വെളിപ്പെടുത്തിയത് എന്നായിരുന്നു ക്രിസ്തുവിൻ്റെ മറുപടി. (മത്താ, 16:15-17). ഈ വേദഭാഗത്തുനിന്ന് രണ്ട് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാം: 1. ക്രിസ്തു ജീവനുള്ള ദൈവമല്ല; ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്ന് പത്രൊസിൻ്റെ വാക്കിനാൽ മനസ്സിലാക്കാം. 2. സ്വർഗ്ഗസ്ഥനായ പിതാവാണ് ജീവനുള്ള ദൈവമെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം. തന്മൂലം, ജീവനുള്ള ദൈവമാണ് യേശുവിൻ്റെ പിതാവെന്ന് ഈ വേദഭാഗത്ത് വ്യക്തമാണല്ലോ. അടുത്ത ചോദ്യം: ജീവനുള്ള ദൈവവും സ്വർഗ്ഗസ്ഥനായ പിതാവും ആരാണ്; അവൻ്റെ പേരെന്താണ് എന്നതാണ്. ജീവനുള്ള ദൈവം യഹോവയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്:”യഹോവയോ സത്യദൈവം; അവൻ  ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.” (യിരെ, 10:10. ഒ.നോ: 2രാജാ, 19:4; യെശ, 37:17). ജീവനുള്ള ദൈവം എന്ന പ്രയോഗം മുപ്പതു പ്രാവശ്യം ബൈബിളിലുണ്ട്. എന്നാൽ, പിതാവിനെ കുറിക്കാനല്ലാതെ, ഒരിക്കൽപ്പോലും ദൈവപുത്രനായ ക്രിസ്തുവിനെ കുറിക്കാൻ ആ പ്രയോഗം ഉപയോഗിച്ചിട്ടില്ല. തന്മൂലം, ക്രിസ്തുവിൻ്റെ പിതാവായ യഹോവയാണ് ജീവനുള്ള ദൈവം എന്ന് സംശയലേശമന്യേ മനസ്സിലാക്കാം. അടുത്തത്, സ്വർഗ്ഗസ്ഥനായ പിതാവ് ആരാണ്? സ്വർഗസ്ഥനായ എന്റെ പിതാവ് എന്നാണ് ക്രിസ്തു പിതാവിനെ സംബോധന ചെയ്തത്. അനേകം പ്രാവശ്യം താനത് പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 12:50; 15:13; 18:19). സ്വർഗ്ഗസ്ഥനായ ദൈവം യഹോവയാണെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.” (2ദിന, 20:6. ഒ.നോ: സങ്കീ, 136:26; വിലാ, 3:1). സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ 34 പ്രാവശ്യം ബൈബിളിൽക്കാണാം, എന്നാൽ, സ്വർഗ്ഗസ്ഥനായ പുത്രനെന്ന പ്രയോഗം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. തന്മൂലം, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ് എന്ന് ക്രിസ്തു പറയുന്നത് ജീവനുള്ള ദൈവമായ യഹോവയെക്കുറിച്ചാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ദൈവപുത്രൻ്റെ പിതാവാണ് യഹോവ എന്നതിനു അനേകം തെളിവുകൾ വേദപുസ്തകത്തിലുണ്ട്. ക്രിസ്തു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: “ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങള്‍ പറയുന്നു.” (യോഹ, 8:53). യിസ്രായേലിൻ്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. “യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.” (സങ്കീ, 41:13. ഒ.നോ: പുറ, 5:1; 32:37; യോശു, 7:13). അതായത്, യിസ്രായേലിൻ്റെ ദൈവമാണ് തൻ്റെ പിതാവെന്നാണ് യേശു പറഞ്ഞത്. തന്മൂലം, ജീവനുള്ള ദൈവവും പിതാവുമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

നമ്മുടെ പാപ പരിഹാരത്തിനായി ക്രൂശിക്കപ്പെട്ടവൻ ആരാണെന്ന് ക്രൈസ്തവരോട് ചോദിച്ചാൽ; ദൈവം, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ, ദൂതൻ, ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, സ്ത്രീയുടെ സന്തതി, ക്രിസ്തു, ദാസൻ. സ്രഷ്ടാവ്, സൃഷ്ടി തുടങ്ങി നൂറുകണക്കിനു ഉത്തരങ്ങൾ കിട്ടും. എന്നാൽ അതൊന്നുമല്ല; ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്നാണ് ബൈബിളിൻ്റെ ഉത്തരം. അതാണ്, നമ്മൾ ചിന്തിച്ചുവരുന്ന ദൈവഭക്തിയുടെ മർമ്മം. ക്രിസ്തുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? എന്ന് ലോകത്തോട് ഉറക്കെ ചോദിക്കാൻ തക്കവണ്ണം, ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള ഒരു മനുഷ്യൻ ലോകത്തിൽ ജനിച്ച് ജീവിച്ചത് നമ്മുടെ കർത്താവായ ക്രിസ്തു മാത്രമാണ്. (യോഹ, 8:46). ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് ആകയാൽ, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന “മറ്റൊരുത്തൻ” എന്ന് അവൻ വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32;37). താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് (I am not alone) അവൻ രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 16:32). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ലെന്ന് അവൻ പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; പ്രവൃ, 10:38). പിതാവേ, നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്ന് ക്രിസ്തു പ്രാർത്ഥിക്കുമ്പോൾ, ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു എന്ന് പിതാവ് പ്രത്യുത്തരം നല്കിയതായി കാണാം. (യോഹ, 12:28). ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുകയില്ലെന്ന് അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:6). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, “നമ്മെപ്പോലെ” എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:11). “നാം” എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23). മരണസമയത്ത് തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിക്കുന്നതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 23:46). ഇതുപോലെ നൂറുകണക്കിന് വാക്യങ്ങളുണ്ട്. ക്രിസ്തുവിനെ, മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് അപ്പൊസ്തലന്മാർ അവനെ വിശേഷിപ്പിക്കുന്നത്. (മത്താ, 26:74, മർക്കൊ, 24:71; 1കൊരി, 15:21; ഫിലി, 2:8). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34). ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പേടുത്തിയിട്ടുണ്ട്. അതായത്, ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശെ, 11:9). താൻ നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും ആകയാൽ; തനിക്ക് മനുഷ്യനായി അവതാരം എടുക്കാനോ, മനുഷ്യരുടെ പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽ മരിക്കാനോ കഴിയില്ല. (ഉല്പ, 21:33; യെശ, 40:28; റോമ, 16:24; മലാ, 3:6; 1തിമൊ, 6:16; യാക്കോ, 1:17). അതുകൊണ്ടാണ്, പിതാവായ ഏകദൈവം ജഡത്തിൽ പ്രത്യക്ഷമായത്. അതായത്, ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ് യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ. ഒന്നുകൂടി വ്യക്തമാക്കിയാൽ; വെളിപ്പെട്ടവൻ ജീവനുള്ള ദൈവമായ പിതാവും വെളിപ്പാട് പുത്രനുമാണ്.

അപ്പോൾ, ന്യായമായിട്ടും ഉണ്ടാകുന്ന ഒരു ചോദ്യമുണ്ട്. ജീവനുള്ള ദൈവവും പിതാവുമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പെടാണ് ക്രിസ്തു എങ്കിൽ, അവൻ ദൈവത്തിൽനിന്നും വിഭിന്നനായ ഒരു മനുഷ്യവ്യക്തി ആയത് എങ്ങനെയാണ്? അതറിയാൻ, രണ്ട് കാര്യങ്ങൾ അറിയണം. ഒന്നാമത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതി എന്താണെന്ന് അറിയണം. രണ്ടാമത്, ദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്രക്ഷത എന്താണെന്ന് അറിയണം. ആദ്യം ദൈവത്തിൻ്റെ പ്രകൃതി നോക്കാം: “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6; വെളി, 4:10).താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. അതായത്, ദൈവം പലരുചേർന്ന ഒന്നല്ല; ഒരുത്തൻ മാത്രമാണ്. പഴയനിയമത്തിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഒറ്റയെ കുറിക്കുന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഇരുപത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (2രാജാ, 19:15, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 44:24). മേല്പറഞ്ഞ വേദഭാഗങ്ങളിൽ, ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ബാദ് ആണ്. കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യവും മോണോസ് ആണ് കാണുന്നത്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, 20 പ്രാവശ്യവും മോണോസ് (monos) ഉപയോഗിച്ചിരിക്കുന്നത്. സിംഗിളിനെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹിദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ഒന്നിലധികം ദൈവമുണ്ടെന്നോ, ദൈവം ഒന്നിലധികം വ്യക്തിയയാണെന്നോ ആർക്കും തെളിയിക്കാൻ കഴിയില്ല.

അടുത്തതായി, ദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്രക്ഷത എന്താണെന്ന് അറിയണം: ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; 11:27). ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 1:18; 1യോഹ, 4:12). ദൈവത്തെ കാണ്മാൻ കഴിയില്ലെന്നും പറഞ്ഞിട്ടുണ്ട്. (1തിമൊ, 6:16). അദൃശ്യൻ അഥവാ, അഗോചരൻ എന്നാൽ; ഇന്ദിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയാത്തവൻ എന്നാണ്. അതായത്, അദൃശ്യനായ ദൈവം അരൂപി; അഥവാ, കാണത്തക്ക ഒരു രൂപം ഇല്ലാത്തവനാണ്. അദൃശൻ എന്ന പ്രയോഗത്തിൻ്റെ നിർവ്വചനമാണ്, ആരുമൊരുനാളും കാണാത്തവൻ കാണ്മാൻ കഴിയാത്തവൻ എന്നത്. (യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). യെശയ്യാവ് പറയുന്നു: “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” (യെശ, 45:15). എന്നാൽ, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമെന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ദൈവത്തെ, പഴയപുതിയ നിയമങ്ങളിൽ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്. മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ 1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ ദൈവത്തെ കണ്ടവരാണ്. മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തെ എന്റെ കണ്ണാൽ നിന്നെ കാണുന്നു എന്നാണ് ഇയ്യോബ് പറഞ്ഞത്. മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, യോഹന്നാൻ തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ കണ്ടവരാണ്. സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. (മത്താ, 18:11). അദൃശ്യനും ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത ദൈവത്തെ മനുഷ്യർ കണ്ടതും ദൂതന്മാർ നിത്യം കാണുന്നതും എങ്ങനെയാണ്? അതിനെയാണ്, ദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എന്ന് പറയുന്നത്. അതായത്, അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റം വരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത (manifestation) എന്ന് പറയുന്നത്. ദൈവത്തിൻ്റെ പ്രത്യക്ഷതകളെപ്പറ്റി മുപ്പതോളം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷത എന്ന് പറയാതെ, ദൈവത്തെ കണ്ടതായും അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം, ദൈവമായിട്ടുതന്നെ അഥവാ, ദൈവിക പ്രത്യക്ഷത എടുത്തതു കൂടാതെ, മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ തെളിവ് പുതിയനിയമത്തിൽ മാത്രമല്ല പഴയനിയമത്തിലും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

പഴയനിയമത്തിലെ മനുഷ്യപ്രത്യക്ഷത: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). യഹോവയായ ഏകദൈവം തൻ്റെ ദാസനായ അബ്രാഹാമിനെ സന്ദർശിക്കാൻ എടുത്ത, ഒരു പുതിയ മനുഷ്യാസ്തിത്വത്തെ അഥവാ, മനുഷ്യപ്രത്യക്ഷതയെ ആണ് മമ്രേയുടെ തോപ്പിൽ അവൻ കണ്ടത്.  അതിൻ്റെ ചില തെളിവുകൾ തരാം: 1. യഹോവ അബ്രാഹാമിനു പ്രത്യക്ഷനായി എന്നാണ് ഒന്നാം വാക്യത്തിൽ പഴയുന്നത്. എന്നാൽ, അവൻ മമ്രേയുടെ തോപ്പിൽ കണ്ടത്, ദൈവത്തെയല്ല; മൂന്നു പുരുഷന്മാർ അഥവാ, മനുഷ്യരെയാണ്. ദൈവം മനുഷ്യനല്ല. (ഇയ്യോ,9:32; ഹോശേ, 11:9). എന്നാൽ, മനുഷ്യനെ കുറിക്കുന്ന ഈഷ് (eesh) എന്ന എബ്രായ പദത്തിൻ്റെ ബഹുവചനമായ അനഷീം (anashim) അഥവാ, മനുഷ്യർ എന്ന പദമാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്. തന്മൂലം, ദൈവം എടുത്ത ഒരു പ്രത്യക്ഷ ശരീരമാണ് അഥവാ, ഒരു മനുഷ്യ പ്രത്യക്ഷതയാണ് അബ്രാഹം കണ്ടതെന്ന് മനസ്സിലാക്കാം. 2. അബ്രാഹാമിനു പ്രത്യക്ഷരായ മൂന്നു പുരുഷന്മാരിൽ ഒരുത്തനെ യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,19,20,22,26,33). രണ്ടുപേർ ദൂതന്മാരാണെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:16,22; 19:1). 3. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽനിന്ന് അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു.” (ഉല്പ, 1:2). അബ്രാഹാം ആചാരപരമായി മൂവരെയും ഒരുമിച്ചാണ് കുനിഞ്ഞ് നമസ്കരിച്ചത്. അതുപോലെതന്നെ, മമ്രേയുടെ തോപ്പിൽനിന്ന് സോദോമിലേക്കുപോയ രണ്ട് ദൂതന്മാരെ, ലോത്ത് നിലംവരെ കുനിഞ്ഞു നമസ്കരിച്ചതായും കാണാം. (ഉല്പ, 19:1). അതായത്, യഹോവ കൂടെയുള്ളപ്പോഴും ദൂതന്മാർ മാത്രമുള്ളപ്പോഴും നിലംവരെ കുനിഞ്ഞു അവരെ നമസ്കരിച്ചത്, യഹോവയുടെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ്. യഹോവ ദൈവിക പ്രത്യക്ഷത എടുത്താണ് വന്നിരുന്നെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു പറയുമായിരുന്നു. 4. അബ്രാഹാം അവരോടു പറഞ്ഞത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പത്തി 18:3-5). അബ്രാഹാം പറയുന്നത് ശ്രദ്ധിക്കുക: “ഞാൻ നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കാം; ഇതിനായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നത്.” തൻ്റെ അടുക്കൽ ഭക്ഷണം കഴിക്കാൻ വന്ന വഴിയാത്രക്കാരായാണ് അവൻ അവരെ മനസ്സിലാക്കിയത്. തുടർന്ന്, അവൻ സാറയോട് മാവു കുഴച്ച് ഭക്ഷണമുണ്ടാക്കുവാൻ കല്പിക്കുകയും, ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അതിനെ പാകം ചെയ്യാനും കല്പിച്ചു. (18:6,7). അതിൻ്റെശേഷം, വെണ്ണയും പാലും അപ്പവും കാളയിറച്ചിയും കൂട്ടി അവർ ഭക്ഷണം കഴിച്ചതായും കാണാം. (18:9). തുടർന്ന്, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷമാണ് അവൻ മടങ്ങിപ്പോയത്. (18:9-33). യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ കുറഞ്ഞത്, ഏഴെട്ടുനാഴിക അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. ഇതാണ്, പഴയനിയമത്തിൽ ഏകദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത.

ജീവനുള്ള ദൈവമായ യഹോവ പുതിയനിയമത്തിൽ എടുത്ത മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപം അറിയാത്ത മനുഷ്യൻ മുമ്പെ ഉണ്ടായിരുന്നവനല്ല; പരിശുദ്ധാത്മാവ് അവനെ കന്യകയുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 1:35; 2:21). “ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പഴയനിയമ പ്രവചനത്തിൻ്റെ നിവൃത്തിയായിട്ടാണ്, കന്യകയുടെ ഉദരത്തിലൂടെ ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (സങ്കീ, 40:6; എബ്രാ, 10:5). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ പുതിയ ഒരു മനുഷ്യപ്രത്യക്ഷത എടുത്താണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യൻ്റെ പാപത്തിന് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത്, രക്തവും മരണവും ഇല്ലാത്ത ദൂതനോ, ദൈവമോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഏകസത്യദൈവം ഒരു മനുഷ്യ പ്രത്യക്ഷത എടുത്തത്. ദൈവത്തിന് ജഡത്തിൽ വെളിപ്പാടാൻ അഥവാ, മനുഷ്യപ്രത്യക്ഷത എടുക്കാൻ ഒരു സ്ത്രീയുടെ ആവശ്യമില്ല. അതിൻ്റെ തെളിവാണ് മമ്രേയുടെ തോപ്പിൽ കണ്ടത്. അബ്രാഹാമിൻ്റെ അടുക്കൽ ദൈവം മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് പാപപരിഹാരത്തിനല്ല; തൻ്റെ സ്നേഹിതനെ സന്ദർശിക്കാനും യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം നല്കാനുമാണ്. എന്നാൽ, സ്വന്തജനത്തെ അവരുടെ പാപങ്ങളിന്ന് രക്ഷിക്കാനാണ് പുതിയ നിയമത്തിലെ മനുഷ്യപ്രത്യക്ഷത. (മത്താ, 1:21). യെഹൂദന്മാരെ അവരുടെ പാപത്തിൽനിന്ന് രക്ഷിക്കണമെങ്കിൽ, അവരുടെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിക്കണമായിരുന്നു. (ഗലാ, 4:4). അതുകൊണ്ടാണ്, മറിയയെന്ന ഒരു യെഹൂദാ കന്യകയിലൂടെ ജീവനുള്ള ദൈവമായ യഹോവ ഒരു പ്രത്യക്ഷ ശരീരം എടുത്തത്. യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്, യേശുവെന്ന മനുഷ്യൻ എന്നതിന് ഒരുപാട് തെളിവുകൾ ബൈബിളിലുണ്ട്. വിസ്തരഭയത്താൽ അതെല്ലാം ഇവിടെപ്പറയുക സാദ്ധ്യമല്ല. [ദയവായി, യഹോവയും യേശുവും ഒന്നാണോ?
എന്ന വീഡിയോ കാണുക]

ക്രിസ്തുവിനെക്കുറിച്ച് ചില കാര്യങ്ങൾകൂടി നോക്കാം: ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ എന്ന് ക്രിസ്തുവിനെ പറഞ്ഞിരിക്കയാൽ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്നും ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്നും കരുതുന്നവരാണ് അനേകരും. എന്നാൽ, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അതായത്, ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു പാപം അറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. തന്മൂലം, ദൈവപുത്രനായ ക്രിസ്തു ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണെന്ന് സംശയലേശമന്യേ തെളിയുന്നു. അതായത്, അന്ത്യകാലത്ത് അഥവാ, കാലസമ്പൂർണ്ണതയിൽ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ജീവനുള്ള ദൈവമായ യഹോവ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന പാപം അറിയാത്ത പൂർണ്ണ മനുഷ്യൻ.

താൻ ദൈവമല്ലെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്ന് പറയുകവഴി ദൈവം ത്രിത്വമല്ലെന്നും, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് പറയുകവഴി, താൻ ദൈവമല്ലെന്നും, പിതാവായ ദൈവത്തെ മാത്രം (Him only) ആരാധിക്കണം എന്ന് പറയുകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും എൻ്റെ പിതാവിന് മാത്രമല്ലാതെ (my Father only) മറ്റൊരുത്തനും അറിയില്ലെന്ന് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും ദൈവപുത്രൻതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. (യോഹ, 5:44; 17:3; മത്താ, 4:10; 24:36). ഇതെല്ലാം ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്. താൻ മനുഷ്യനാണെന്നും തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്നും പറഞ്ഞിട്ടുണ്ട് (യോഹ, 8:40; 20:17).  “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.” (യോഹ, 3:36). പുത്രനെ വിശ്വസിക്കുക എന്ന് പറഞ്ഞാൽ; പുത്രൻ കാണിച്ചിരിക്കുന്ന മാതൃകയും പറഞ്ഞിരിക്കുന്ന കാര്യങ്ങളും സമ്പൂർണ്ണമായി ഉൾക്കൊള്ളുകയും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നാണ്. (1പത്രൊ, 2:21). ദൈവപുത്രനെപ്പോലും വിശ്വസിക്കാത്തവർക്ക് എങ്ങനെ നിത്യജീവൻ കിട്ടും?

അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്. അതായത്, ക്രിസ്തു, പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് ആകയാലാണ്, ഞാൻ തന്നേ അവൻ, ഞാനും പിതാവും ഒന്നാകുന്നു, എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, ക്രിസ്തു, പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് ആകയാലാണ്, ഞാൻ തന്നേ അവൻ, ഞാനും പിതാവും ഒന്നാകുന്നു, എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു  ഇല്ലായിരുന്നു; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ദൈവം, മനുഷ്യരുടെ പാപ പരിഹാരാർത്ഥം അന്ത്യകാലത്താണ് കന്യകയിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത്. (മത്താ, 1:21; ലൂക്കൊ, 2:5-7; 1തിമൊ, 3:14-16; എബ്രാ, 10:6). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ കൊടുത്തിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽ മരിച്ചവനാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15; എബ്രാ, 9:14). മൂന്നാം ദിവസം, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തു; അന്നുതന്നെ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). പിതാവ് മാത്രമാണ് സത്യദൈവമെന്ന് ക്രിസ്തുവും പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തന്മാരും പറയുന്നത് വിശ്വസിക്കാത്തവരാണ്, ദുരുപദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). ആ പിതാവായ ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ക്രിസ്തു അഥവാ, ദൈവത്താൽ അഭിഷേകം പ്രപിച്ച പാപം അറിയാത്ത പൂർണ്ണ മനുഷ്യൻ. അതായത്, വെളിപ്പെട്ടവൻ പിതാവായ ഏകദൈവവും ജഡത്തിലെ വെളിപ്പാട് ദൈവപുത്രനായ ക്രിസ്തുവുമാണ്. പരിഗ്രഹിപ്പാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

സ്ത്രീയേ, എനിക്കും നിനക്കും എന്ത്❓

ദൈവപുത്രനായ ക്രിസ്തു, തൻ്റെ മാതാവിനെ സ്ത്രീയേ എന്ന് രണ്ടുവട്ടം സംബോധന ചെയ്തതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 2:4; 19:26). ക്രിസ്തു സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണ്, തൻ്റെ അമ്മയെ സ്ത്രീയേ എന്ന് സംബോധന ചെയ്തതെന്ന് ട്രിനിറ്റിയും വൺനെസ്സും പഠിപ്പിക്കുന്നത്. അതിൻ്റെ കാരണം, ദൈവപുത്രനായ ക്രിസ്തു ദൈവമാണ്; ദൈവവും മനുഷ്യനും എന്ന ഇരുപ്രകൃതി ഉള്ളവനാണ് എന്നൊക്കെ അവർ വിശ്വസിക്കുന്നതുകൊണ്ടാണ്. രണ്ടായിരം വർഷങ്ങൾക്ക് ഇപ്പുറവും, ക്രിസ്തു ആരാണെന്ന് അനേകർക്കും അറിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണ് ദൈവഭക്തിയുടെ മർമ്മം പറയുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ, “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് നാമം ചേർത്താൽ; ജീവനുള്ള ദൈവം എന്ന് കിട്ടും. (1തിമൊ, 3:16). ജീവനുള്ള ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (യിരെ, 10:10). അതായത്, “അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.“ ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയനിയമത്തിൽ കാണാം. മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ വ്യക്തമായ തെളിവും പഴയനിയമത്തിൽ ഉണ്ട്. (ഉല്പ, 18:1-33; 19:1). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, പുതിയ നിയമത്തിൽ യഹോവയായ ഏകദൈവം എടുത്ത മനുഷ്യ പ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6). യേശുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). ഏകമനുഷ്യനായ യേശുക്രിസ്തു എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും അവൻ വ്യക്തമാക്കുന്നു. (1തിമൊ, 2:5-6). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40; മത്താ, 11:19, ലൂക്കൊ, 7:34). ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശെ, 11:9). താൻ നിത്യനും മാറ്റമില്ലാത്തവനും ആകയാൽ; തനിക്ക് മനഷ്യനായി അവതാരം എടുക്കാനും കഴിയില്ല. (ഉല്പ, 21:33; യെശ, 40:28; റോമ, 16:24; മലാ, 3:6; യാക്കോ, 1:17). എന്നാൽ, ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം ദൈവാത്മാവ് എഴുതിവെച്ചിട്ടുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), പുതിയൊരു മനുഷ്യപ്രത്യക്ഷത എടുത്താണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).

ട്രിനിറ്റിയും വൺനെസ്സും കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് മറിയയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; ഒരു വിശുദ്ധ ശിശുവിനെ അവളുടെ ഉദരത്തിൽ പരിശുദ്ധാത്മാവ് ഉല്പാദിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 2:21). അതിനെയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:16). അതായത്, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അതായത്, ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്?,. ലൂക്കൊസ് 4ൻ്റെ14,. അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു പാപം അറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. തന്മൂലം, ദൈവപുത്രനായ ക്രിസ്തു ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണെന്ന് സംശയലേശമന്യേ തെളിയുന്നു.

ഇനിയും തെളിവുണ്ട്: യേശുവിനെ ഏഴുപേരുടെ പുത്രനായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അബ്രാഹാമിൻ്റെ പുത്രൻ, ദാവീദിൻ്റെ പുത്രൻ മറിയയുടെ പുത്രൻ, യോസേഫിൻ്റെ പുത്രൻ, മനുഷ്യപുത്രൻ, ദൈവപുത്രൻ, സ്ത്രീയുടെ സന്തതി. കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്. അതിൽ, മറിയയുടെ മകൻ എന്നത് ഒഴികെ, ബാക്കിയെല്ലാം കേവലം സ്ഥാന നാമങ്ങൾ മാത്രമാണ്. കന്യകയായ മറിയ യേശുവിൻ്റെ ജനനത്തിനു ബീജാവാപം ചെയ്തില്ലെങ്കിലും അഥവാ, അവളുടെ അണ്ഡത്തിൽ നിന്നല്ല യേശു ജനിച്ചതെങ്കിലും, അവൾ ഒൻപത് മാസവും ഒൻപത് ദിവസവും വയറ്റിൽ സൂക്ഷിക്കുകയും, വേദനയോടെ അവനെ പ്രസവിക്കുകയും ചെയ്തതാണ്. മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മ എന്ന് വിളിക്കുന്നത്. പെറ്റമ്മ എന്ന പ്രയോഗം എല്ലാവർക്കും സുപരിചിതമാണ്. പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ല എന്ന പ്രസിദ്ധമായ ഒരു പഴമൊഴിയുണ്ട്. മാതാവ്, ജനനി, ജനയിത്രി, ജനിപ്പിച്ചവൾ, പെറ്റവൾ, പ്രസവിച്ചസ്ത്രീ തുടങ്ങിയവയെല്ലാം അമ്മ എന്ന പദത്തിൻ്റെ പര്യായങ്ങൾ ആണ്. യേശുവിനെ പ്രസവിച്ചത് മറിയ അല്ലെന്ന് പറയാൻ ആർക്കും കഴിയില്ല? തന്നെയുമല്ല, മറിയയുടെ മകൻ, കർത്താവിൻ്റെ അമ്മ, അവളുടെ മൂത്തമകൻ, യേശുവിൻ്റെ അമ്മ എന്നിങ്ങനെ 18 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 1:25; 12:47; 13:55; മർക്കൊ, 3:32; 6:3; ലൂക്കൊ, 1:32,43; 2:7,48; 8:20; 2:1; 19:26; പ്രവൃ, 1:14). ഇനിയും പ്രധാനപ്പെട്ട ഒര തെളിവുതരാം: ക്രിസ്തുവിനെ മറിയയുടെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 2:7; മത്താ, 1:25). ആദ്യജാതനെന്ന പ്രയോഗം അവൾക്ക് അനന്തരജാതർ ഉണ്ടെന്നതിൻ്റെ തെളിവാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 13:55-56; മർക്കൊ, 6:3). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് അഥവാ, സ്വരൂപത്തിന് എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ, അഥവാ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ആയിരുന്നെങ്കിൽ, അവനെ അവളുടെ ആദ്യജാതനെന്ന് ദൈവാത്മാവ് ഒരിക്കലും വിശേഷിപ്പിക്കുമായിരുന്നില്ല. മറിയയടെ മറ്റു മക്കളെ യേശുവിൻ്റെ സഹോദരന്മാരെന്നും സഹോദരിമാരെന്നും പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (മത്താ, 13:55-56; മർക്കൊ, 6:3; യോഹ, 7:3,5,10; പ്രവൃ, 1:14). കൂടാതെ, മറിയയെ കർത്താവിൻ്റെ മാതാവെന്നും, അവളുടെ മറ്റു മക്കളെ കർത്താവിൻ്റെ സഹോദന്മാരെന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 1:43; 1കൊരി, 9:5; ഗലാ, 1:19). ഇത്, ആരുടെയും വ്യാഖ്യാനമല്ല; ദൈവാത്മാവ് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നതാണ്. നമ്മുടെ കർത്താവായ ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, അവൻ്റെ അമ്മ ദൈവമാതാവും അവളുടെ മറ്റു മക്കൾ അഥവാ, അവൻ്റെ സഹോദരങ്ങൾ വചനപ്രകാരം ദൈവങ്ങളും ആകും. അല്ലെന്ന് പറയാൻ, സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും കഴിയില്ല. എന്നാൽ വസ്തുത എന്താണ്? ട്രിനിറ്റിയും വൺനെസ്സും പഠിപ്പിക്കുന്നപോലെ ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൂതന്മാരെക്കാൾ താഴ്ചവന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യൻ ആണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). മറിയയുടെ മറ്റു മക്കളിൽനിന്ന് ക്രിസ്തുവിനെ വ്യത്യസ്തനാക്കിയിരുന്നത്; അവൻ്റെ കന്യകാജനനവും പാപരാഹിത്യവും മാത്രമാണ്. അല്ലാതെ, പ്രകൃതിയിൽ അവൻ അവരിൽനിന്ന് വ്യത്യസ്തൻ അല്ലായിരുന്നു. അതായത്, യേശുവിൻ്റെയും സഹോദരങ്ങളൂടെയും പ്രകൃതി ഒന്നുതന്നെയായായിരുന്നു. അവൻ പാപം ഒഴികെ, സകലത്തിലും നമുക്ക് തുല്യനായി പരീക്ഷിക്കപ്പെട്ടവൻ എന്നാണ് എബ്രായ ലേഖകൻ പറയുന്നത്. (എബ്രാ, 4:15).

അപ്പോൾ, യേശുവിൻ്റെ അമ്മയാണ് കന്യകയായ മറിയയെന്നും അവൾ പ്രസവിച്ച തൻ്റെ മകൻ ദൈവം അല്ല; ഒരു വിശുദ്ധപ്രജ അഥവാ, പാപം അറിയാത്ത മനുഷ്യൻ ആണെന്നും നാം കണ്ടു. ഇനി, നമുക്ക് വിഷയത്തിലേക്ക് വരാം. എന്തുകൊണ്ടാണ് അവൻ തൻ്റെ പെറ്റമ്മയെ സ്ത്രീയേ എന്ന് സംബോധന ചെയ്തത്? ആ വേദഭാഗം ഇപ്രകാരമാണ്: “യേശു അവളോട്: “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു. ” (യോഹ, 2:4). എനിക്കും നിനക്കും തമ്മിൽ എന്ത് എന്ന പ്രയോഗം ശരിയല്ല. ഗ്രീക്കിലും ഇംഗ്ലീഷിലും തമ്മിൽ എന്ന പദമില്ല. സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്നാണ് ശരിയായ പ്രയോഗം. കല്യാണത്തിൽ വീഞ്ഞ് പോരാതെ വന്നെങ്കിൽ, നമുക്കെന്താ അതിൽ കാര്യം എന്നാണ് ക്രിസ്തു ചോദിച്ചതിൻ്റെ അർത്ഥം. അതിൽ, അമ്മയോടുള്ള ബഹുമാനക്കുറവോ, മറ്റൊന്നുമില്ല. താൻ അങ്ങനെ പറഞ്ഞതിൻ്റെ കാരണവും പറഞ്ഞിട്ടുണ്ട്. എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല. അതായത്, എന്തെങ്കിലും പ്രവർത്തിക്കാനുള്ള സമയം ആയിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എങ്കിലും, അമ്മയുടെ വാക്കിനെ മാനിച്ച് അവിടെ അത്ഭുതം പ്രവർത്തിച്ചതായും കാണാം. അപ്പോഴും, അമ്മയെ സ്ത്രീയേ എന്ന് എന്തുകൊണ്ട് സംബോധന ചെയ്തു എന്ന ചോദ്യം അവശേഷിക്കുന്നു? ക്രിസ്തു ദൈവം ആയതുകൊണ്ടാണ് സ്ത്രീയേ എന്ന് വിളിച്ചതെന്ന് വിശ്വസിക്കുന്നവർ, അവൻ ജനനംമുതൽ അമ്മയെ സ്ത്രീയേ എന്നും, യോസേഫിനെ പുരുഷാ എന്നുമാണ് വിളിച്ചിരുന്നതെന്നാണ് കരുതുന്നത്. എന്നാൽ, ചെറുപ്പത്തിൽ യോസേഫിനെയും മറിയയെയും അവൻ അപ്പൻ അമ്മ എന്നാണ് വിളിച്ചിരുന്നത്. അത് തെളിയിക്കുന്ന അവൻ്റെ ബാല്യകാലത്തെ ഒരു സംഭവം കൃത്യമായി ബൈബിളിൽ ഉണ്ട്. പന്ത്രണ്ടാം വയസ്സിൽ യെരൂശലേം ദൈവാലയത്തിൽവെച്ച് അവനെ കാണാതാകയും കണ്ടുകിട്ടിയപ്പോൾ, അമ്മ മകനോട് പറയുന്നത് ഇപ്രകാരമാണ്: “അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.” (ലൂക്കോ, 2:48). ഈ വേദഭാഗം ശ്രദ്ധിക്കുക: നിൻ്റെ പുരുഷനും നിൻ്റെ സ്ത്രീയും നിന്നെ കാണാതെ വ്യസനിച്ചുവെന്നാണോ മറിയ മകനോട് പറഞ്ഞത്? അല്ല. നിൻ്റെ അപ്പനും അമ്മയും നിന്നെ കാണാതെ വ്യസനിച്ചു എന്നാണ് പറഞ്ഞത്. യേശുവിൻ്റെ അപ്പൻ അമ്മ എന്നാണ് ഈ വേദഭാഗത്ത് വ്യക്തമായി പറഞ്ഞിരിക്കുന്നത്. ഗ്രീക്കിലും ഇംഗ്ലീഷിലും വേണമെങ്കിൽ പരിശോധിച്ചുനോക്കുക. അവൻ്റെ വളർത്തച്ഛനായ യോസേഫിനെപ്പോലും അപ്പൻ എന്നാണ് സംബോധന ചെയ്യുന്നതെങ്കിൽ, പെറ്റമ്മയെ എത്രയധികമായി അവൻ അമ്മയെന്ന് വിളിക്കും. അതായത്, യേശു തൻ്റെ ചെറുപ്പകാലത്ത് അവരെ അപ്പൻ അമ്മ എന്നാണ് വിളിച്ചിരുന്നതെന്ന് മേല്പറഞ്ഞ വേദഭാഗത്തുനിന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. യേശുവിൻ്റെ അപ്പനും അമ്മയും സഹോദരങ്ങളും എന്നാണ് അവരെ യെഹൂദന്മാർ വിശേഷിപ്പിക്കുന്നതും. (മത്താ, 13:55-56; മർക്കൊ, 6:3; യോഹ, 6:42). അപ്പോൾ ചോദ്യം ഇതാണ്: ചെറുപ്പം മുതൽ അമ്മയെന്ന് വിളിച്ചിരുന്നവൻ, കാനാവിലെ കല്യാണത്തിന് അമ്മയെ സ്ത്രീയേ എന്ന് വിളിച്ചത് എന്തുകൊണ്ട്? സംഭവം മുകളിൽ വിവരിച്ചതാണ്. ഒന്നുകൂടി വ്യക്തമാക്കാം. കാനാവിലെ കല്യാണത്തിനും 43 ദിവസങ്ങൾക്ക് മുമ്പ്, യോർദ്ദാനിൽവെച്ച് ഒരു സംഭവം നടന്നിരുന്നു. അന്നാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യേശുവെന്ന പാപം അറിയാത്ത മനുഷ്യനെ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). അപ്പോഴാണ്, കന്യകയുടെ മൂത്തപുത്രനായ യേശുവെന്ന മനുഷ്യൻ ദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. എപ്പോൾ താൻ, ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു അഥവാ, അഭിഷിക്തൻ ആയോ, അപ്പോൾ മുതലാണ് താൻ അമ്മയായ മറിയയെ സ്ത്രീയേ എന്ന് വിളിച്ചുതുടങ്ങിയത്. എന്തെന്നാൽ, ദൈവത്തിൻ്റെ അഭിഷിക്തൻ സാമാന്യ ജനത്തിൽ നിന്നും വേർപെട്ടവനും ശ്രേഷ്ഠനുമാണ്. കുടുംബക്കാരോടും മറ്റുള്ളവരോടും ഒരേ സമീപനമാണ് ദൈവത്തിൻ്റെ യഥാർത്ഥ അഭിഷിക്തന് ഉണ്ടാകേണ്ടത്. അതായത്, അഭിഷിക്തന് സ്വന്തമെന്നും അന്യരെന്നും വേർതിരിലില്ല. ദൈവത്തെ അഥവാ, ദൈവവചനത്തെ അനുസരിക്കുന്ന എല്ലാവരും അഭിഷിക്തൻ്റെ സ്വന്തക്കാരാണ്: “അവൻ അവരോട്: “എന്റെ അമ്മയും സഹോദരന്മാരും ആർ” എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: “എന്റെ അമ്മയും സഹോദരന്മാരും ഇതാ. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു. (മർക്കൊ, 3:33-35). അടുത്തവാക്യം: അവരോട് ക്രിസ്തു: “എന്റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ” എന്ന് ഉത്തരം പറഞ്ഞു. (ലൂക്കൊ, 8:21). സ്വന്തക്കാരോടും അന്യരോടുമുള്ള ഒരു യഥാർത്ഥ അഭിഷിക്തൻ്റെ കാഴ്ചപ്പാട് എന്താണെന്ന് മേല്പറഞ്ഞ വേദഭാഗങ്ങളിൽ വ്യക്തമാണ്. ദൈവത്തിൻ്റെ ഇഷ്ടം ചെയ്യുന്നവരും ദൈവവചനം അനുസരിക്കുന്നവരുമാണ് അമ്മയും സഹോദരനും സഹോദരിയും എല്ലാം. അല്ലാതെ, ഇന്നത്തെ വ്യാജ അഭിഷിക്തന്മാരെപ്പോലെ, സ്വസ്നേഹിയും ദ്രവ്യാഗ്രഹിയും ആയിരുന്നുകൊണ്ട്, തനിക്കും കുടുംബത്തിനും വേണ്ടി അന്യായമായി സമ്പാദിച്ചു കൂട്ടുന്നവനല്ല ദൈവത്തിൻ്റെ അഭിഷിക്തൻ. യേശുവെന്ന അഭിഷിക്തൻ മറിയയെ മാത്രമല്ല, മറ്റെല്ലാവരെയും സ്ത്രീയേ എന്നാണ് അവൻ സംബോധന ചെയ്തത്. കനാന്യസ്ത്രീയേയും, കൂനിയായ സ്ത്രീയേയും, ശമര്യക്കാരത്തിയെയും, പാപിനിയായവളെയും, മഗ്ദലക്കാരത്തി മറിയയെയും സ്ത്രീയേ എന്നാണ് സംബോധന ചെയ്തത്. (മത്താ, 15:28; ലൂക്കൊ, 13:12; യോഹ, 4:21; 8:10; 20:15). തന്മൂലം, താൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയതു മുതലാണ്, അമ്മയെ സ്ത്രീയേ എന്ന് സംബോധന ചെയ്തതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിൾ വിശ്വസിക്കുന്ന ആർക്കും അവൻ മറിയയുടെ മകനല്ലെന്ന് പറയാൻ കഴിയില്ല. മുപ്പതാമത്തെ വയസ്സിൽ അഥവാ, എ.ഡി. 29-ൽ മാത്രം പ്രവചനംപോലെ, ദൈവപുത്രനെന്ന് വിളിക്കപ്പെട്ടവൻ, ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിശ്വസിക്കുകയും, മറിയ വേദനയോടെ പ്രസവിച്ചവൻ അവളുടെ പുത്രനല്ലെന്ന് പറയുകയും ചെയ്യുന്നതാണ് ത്രിമൂർത്തി വഞ്ചന.

ശ്രദ്ധേയമായ മറ്റൊരു കാര്യം കാണിക്കാം. ക്രിസ്തു സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണ് അമ്മയെ സ്ത്രീയേ എന്ന് വിളിച്ചതെന്നാണ് ട്രിനിറ്റിയും വൺനെസ്സും പറയുന്നത്. ഒന്നാം പ്രവശ്യം കാനാവിലെ കല്യാണത്തിൽവെച്ചും രണ്ടാം പ്രാവശ്യം ക്രൂശിൽ കിടന്നുകൊണ്ടുമാണ് തൻ്റെ അമ്മയെ അവൻ സ്ത്രീയേ എന്ന് സംബോധന ചെയ്തത്. “യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നത് കണ്ടിട്ട്: “സ്ത്രീയേ, ഇതാ, നിന്റെ മകൻ” എന്ന് അമ്മയോടു പറഞ്ഞു.” (യോഹ, 19:26). രണ്ട് കള്ളന്മാരുടെ നടുവിൽ മൂന്ന് ആണികളിന്മേൽ വിവസ്ത്രനായി തൂങ്ങിക്കിടക്കുമ്പോഴാണ് അവസാനമായി അവൻ അവളെ സ്ത്രീയേ എന്ന് വിളിച്ചത്. സർവ്വശക്തിയുള്ള ദൈവം ആയതുകൊണ്ടാണ് സ്ത്രീയേ എന്ന് വിളിച്ചതെങ്കിൽ, യെഹൂദന്മാർ ക്രൂശിച്ചത് ആരെയാണ്? സർവ്വശക്തിയുള്ള ദൈവത്തെ. സർവ്വശക്തിയുള്ള ദൈവത്തെ ആർക്കെങ്കിലും കൊല്ലാൻ പറ്റുമോ? ഇതൊക്കെ ദുരുപദേശമെന്ന് പറയാൻ പറ്റില്ല; പൈശാചിക ഉപദേശമാണ്. ഇതൊന്നും ഇവർ സ്വയമായി പറയുന്നതല്ല; ഇവരുടെ ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രം പഠിപ്പിച്ചതാണ്. “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണെന്ന് ദൈവശാസ്ത്രത്തിൽ എഴുതിവെച്ചിട്ടുണ്ട്.” (Systematic Theology, പേജ്, 228). ഒന്നാമത്, ഇവർക്ക് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതി അറിയില്ല. രണ്ടാമത്, ദൈവത്തിന് മാറ്റമോ, മരണമോ ഇല്ലെന്ന് അറിയില്ല. മൂന്നാമത്, ദൈവം ആത്മാവാണെന്നും ക്രൂശിക്കാൻ പറ്റിയ ഒരു ശരീരം ദൈവത്തിനില്ലെന്നും അറിയില്ല. യെഹൂദന്മാർക്ക് പിടിച്ച് ക്രൂശിക്കാൻ തക്കവണ്ണം; മാതാ അമൃതാനന്ദമയിയെയും സായി ബാബയെയും പോലുള്ള ദൈവമാണോ ട്രിനിറ്റിയുടെയും വൺനെസ്സിൻ്റെയും ദൈവം? ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ലെന്ന് ബൈബിൾ പറയുമ്പോൾ, നിത്യദൈവമാണ് ക്രൂശിക്കപ്പെട്ടതെന്ന് വിശ്വസിക്കുന്ന ട്രിനിറ്റിയിലും വൺനെസ്സിലും വ്യാപരിക്കുന്ന ആത്മാവ് ഏതാണ്? ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ മരണമോ ഇല്ലാതിരിക്കെ; ദൈവം ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്ന ഇവരെ എങ്ങനെ തിരുത്താൻ പറ്റും? ദൈവത്തിനു മരണമില്ലെന്നും ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചവന്ന മനുഷ്യനാണ് മരിച്ചതെന്നും മൂന്നാം ദിവസം ദൈവമാണ് അവനെ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതെന്നും ദൈവാത്മാവ് അക്ഷരംപ്രതി എഴുതിവെച്ചിട്ടുണ്ട്. (പ്രവൃ, 10:40; 1തിമൊ, 2:6; 6:16; എബ്രാ, 2:9). ദൈവത്തിൻ്റെ വചനം വിശ്വസിക്കാതെ, ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രം വിശ്വസിക്കുന്നവരാണ് ഇതുപോലുള്ള ദുരുപദേശങ്ങൾ മെനഞ്ഞുണ്ടാക്കുന്നത്.

താൻ ദൈവമല്ലെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്ന് പറകവഴി ദൈവം ത്രിത്വമല്ലെന്നും, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് പറകവഴി, താൻ ദൈവമല്ലെന്നും, പിതാവായ ദൈവത്തെ മാത്രം (Him only) ആരാധിക്കണം എന്ന് പറകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും എൻ്റെ പിതാവിന് മാത്രമല്ലാതെ (my Father only) മറ്റൊരുത്തനും അറിയില്ലെന്ന് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും ദൈവപുത്രൻതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. (യോഹ, 5:44; 17:3; മത്താ, 4:10; 24:36). ഇതെല്ലാം ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്. താൻ മനുഷ്യനാണെന്നും തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്നും പറഞ്ഞിട്ടുണ്ട് (യോഹ, 8:40; 20:17).  “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.” (യോഹ, 3:36). പുത്രനെ വിശ്വസിക്കുക എന്ന് പറഞ്ഞാൽ; പുത്രൻ കാണിച്ചിരിക്കുന്ന മാതൃകയും പറഞ്ഞിരിക്കുന്ന കാര്യങ്ങളും സമ്പൂർണ്ണമായി ഉൾക്കൊള്ളുകയും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നാണ്. (1പത്രൊ, 2:21). ദൈവപുത്രനെപ്പോലും വിശ്വസിക്കാത്തവർക്ക് എങ്ങനെ നിത്യജീവൻ കിട്ടും?

ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന ഇരുപ്രകൃതി ഉള്ളവനോ അല്ല; ദൈവത്തിൻ്റെ വെളിപ്പാടാണ്. തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” 1തിമൊ, 2:5-6). ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46). അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു  ഇല്ലായിരുന്നു; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ദൈവം, മനുഷ്യരുടെ പാപ പരിഹാരാർത്ഥം അന്ത്യകാലത്താണ് കന്യകയിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത്. (മത്താ, 1:21; ലൂക്കൊ, 2:5-7; 1തിമൊ, 3:14-16; എബ്രാ, 10:6). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ കൊടുത്തിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽ മരിച്ചവനാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15; എബ്രാ, 9:14). മൂന്നാം ദിവസം, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തു; അന്നുതന്നെ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14).  ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നില്ല; പാപം അറിയാത്ത പൂർണ്ണ മനുഷ്യനാണ്,. മനുഷ്യൻ്റെ പാപത്തിന് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത്, രക്തവും മരണവും ഇല്ലാത്ത ദൂതനോ, ദൈവമോ അല്ല; പാപരഹിതനായ മനുഷ്യനാണ്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഏകസത്യദൈവം ഒരു മനുഷ്യ പ്രത്യക്ഷത എടുത്തത്. അതാണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവഭക്തിയുടെ മർമ്മം. ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാൻ, ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. പഴയനിയമത്തിൽ അതിൻ്റെ വ്യക്തമായ തെളിവുണ്ട്. (ഉല്പ, 18:1-33). എന്നാൽ, സ്വന്തജനത്തിൻ്റെ പാപം പോക്കണമെങ്കിൽ മനുഷ്യപ്രത്യക്ഷത എടുത്താൽ മാത്രം പോരെ, ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിക്കുകയും വേണമായിരുന്നു. (ഗലാ, 4:4). അതുകൊണ്ടാണ്, ദൈവം ഒരു യെഹൂദാ കന്യകയുടെ ഉദരം തിരഞ്ഞെടുത്തത്. എന്നാൽ, അവളിലൂടെ ജനിച്ചത് ദൈവമല്ല; ദൈവം എടുത്ത പ്രത്യക്ഷതയായ യേശുവെന്ന പാപം അറിയാത്ത മനുഷ്യനാണ്. അതിനെയാണ്, ദൈവം ഒരുക്കിയ ശരീരം എന്ന് പഴയനിയമപ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായ ലേഖകൻ പറയുന്നത്. (സങ്കീ, 40:6; എബ്രാ, 10:5). ഇതൊക്കെയാണ്, ബൈബിൾ  വെളിപ്പെടുത്തുന്ന വസ്തുതകൾ. ഏകസത്യദൈവത്തെ ബഹുദൈവമാക്കി ഒന്നാം കല്പനയെ ലംഘിപ്പിക്കാനും മറിയയെ ദൈവമാതാവാക്കി ദൈവത്തിനുള്ള ആരാധന തട്ടിയെടുക്കാനുമാണ് നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ സാത്താൻ ട്രിനിറ്റിയെന്ന ഉപദേശം സഭയ്ക്കകത്ത് നുഴയിച്ചു കയറ്റിയത്. ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്ന എല്ലാവരും മറിയ ദൈവമാതാവാണെന്നും അംഗീകരിക്കേണ്ടിവരും. അവൻ ദൈവമാണെങ്കിൽ, അവനെ പ്രസവിച്ച മറിയ എങ്ങനെ ദൈവമാതാവ് അല്ലാതാകും? അവൾ ദൈവമാതാവല്ലെന്ന് പറയണമെങ്കിൽ ബൈബിളിലെ 18 വാക്യങ്ങളെ ലംഘിക്കണം. അതാണ് സാത്താൻ്റെ തന്ത്രം. പരിഗ്രഹിപ്പാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

യഹോവയും മോശെയും പറഞ്ഞ പ്രവാചകൻ ദൈവമാണോ❓

ക്രിസ്തു ദൈവത്തോടു കൂടെയുള്ള ദൈവമാണെന്ന് കരുതുന്നവരാണ് ക്രൈസ്തവരിൽ അധികവും. എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് ദൈവപുരുഷനായ മോശെ ആവർത്തനം 15:15-ലും 15:18-ലും: രണ്ടുവട്ടം പറഞ്ഞിട്ടുണ്ട് അഥവാ, പ്രവചിച്ചിട്ടുണ്ട്. ആദ്യപ്രവചനം തൻ്റെ വാക്കുകളിലും അടുത്ത പ്രവചനം യഹോവയുടെ വാക്കുകളിലുമാണ് പറഞ്ഞിരിക്കുന്നത്. പുതിയനിയമത്തിൽ ആ പ്രവചനം ക്രിസ്തുവിൽ നിവൃത്തിയായതായി പ്രവൃത്തികൾ 3:22-23-ലും 7:37-ലും പറഞ്ഞിട്ടുണ്ട്. “ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം. ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും” എന്നു മോശെ പറഞ്ഞുവല്ലോ. (പ്രവൃ, 3:22-23). മോശെ തന്നെക്കുറിച്ച് പ്രവചിച്ചിരുന്ന കാര്യം ക്രിസ്തുവും പറഞ്ഞിട്ടുണ്ട്: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.” (യോഹ, 5:46). എന്നാൽ, യോഹന്നാൻ്റെ സുവിശേഷത്തിലെ, “ആ പ്രവാചൻ എന്ന പ്രയോഗം” സന്ദിഗ്ധമാണ്. ഗ്രീക്ക് പരിഭാഷകളിലൊന്നും ആ പ്രയോഗം ഉള്ളതായി കാണുന്നില്ല. (യോഹ, 1:21,25; 7:40). ഇംഗ്ലീഷിലെ ഭൂരിപക്ഷം പരിഭാഷകളിലും ആ പ്രയോഗം കാണാനില്ല. 1526-ൽ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ William Tyndale Bible പരിഭാഷയിലും ആ പ്രയോഗമില്ല. KJV-യിലും ചുരുക്കം ചില ഇംഗ്ലീഷ് പരിഭാഷകളും മലയാളത്തിലെ ചില പരിഭാഷകളിലുമാണ് അതുള്ളത്. തന്നെയുമല്ല, മോശെയുടെ പ്രവചനത്തെക്കുറിച്ചോ, ഒരു പ്രവാചകനെക്കുറിച്ചോ സൂചനപോലും ഇല്ലാതെ “ആ പ്രവാചകൻ” ആണോ എന്ന് ചോദിച്ചാൽ; ഭാഷാപരമായി ആ പ്രയോഗം ശരിയല്ല. അതായത്, “ആ പ്രാചകൻ ആണോ എന്നല്ല; നീ പ്രവാചകൻ ആണോ” എന്നാണ് പുരോഹിതന്മാരും ലേവ്യരും യോഹന്നാനോട് ചോദിക്കുന്നത്. (യോഹ, 1:21,25). ഇനി, മോശെയെക്കുറിച്ച് പറഞ്ഞാൽ; മോശെ എന്ന പുരുഷൻ ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതിസൗമ്യൻ ആയിരുന്നു. (സംഖ്യാ, 12:3). അവൻ ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനും പുരോഹിതനും ആണ്. (ആവ, 34:12; സങ്കീ, 99:6). ദൈവം മറ്റു പ്രവാചകന്മാർക്കു ദർശനത്തിൽ തന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവരോട് അരുളിച്ചെയ്കയും ചെയ്തപ്പോൾ, ദൈവം മോശെയോട് അഭിമുഖമായിട്ടും സ്പഷ്ടമായിട്ടുമാണ് സംസാരിച്ചത്. (സംഖ്യാ, 12:6-8). ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെയാണ് യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചത്. (പുറ, 33:11). “എന്റെ ദാസനായ മോശെ എന്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനാകുന്നു” എന്നാണ് യഹോവ അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞത്. (സംഖ്യാ, 12:7; എബ്രാ, 3:2). ന്യായപ്രമാണത്തോടുള്ള ബന്ധത്തിൽ മോശെ നാല്പതുനാൾ യഹോവയോട് കൂടെ ആയിരുന്നതിനാൽ, അവൻ്റെ മുഖതേജസ്സ് നിമിത്തം അവൻ മൂടപടം ഇട്ടതായി പറഞ്ഞിട്ടുണ്ട്. (പുറ, 34:28-35; 1കൊരി, 3:7-13). മറുരൂപ മലയിൽവെച്ച് ക്രിസ്തുവിൻ്റെ മുമ്പിൽ മോശെയും ഏലീയാവും പ്രത്യക്ഷപ്പെടുകയുണ്ടായി. (മത്താ, 17:3). ന്യായപ്രമാണം മോശെ മുഖാന്തരമാണ് ലഭിച്ചത്. (യോഹ, 1:17). വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനാണ് മോശെ. (പ്രവൃ, 3:22; 7:22). അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്‍സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു. (പ്രവൃ, 7:36). “മോശെ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.” എന്നാണ് വചനം പറയുന്നത്. (ആവ, 34:11-12). ബൈബിൾ ദൈവപുരുഷൻ (Man of God) എന്ന് ആദ്യം വിശേഷിപ്പിക്കുന്നത് മോശെയെ ആണ്. (ആവ, 33:1). ഈ മോശെയും യഹോവയായ ഏകദൈവവും പറഞ്ഞ പ്രവാചകൻ ദൈവമാണോ എന്നതാണ് നമ്മുൾ ചിന്തിക്കുന്ന വിഷയം. അവർ പ്രവചിച്ച പ്രവാചകൻ ക്രിസ്തു ആണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. മോശെയുടെ വാക്കുകളിലുള്ള ആദ്യപ്രവചനം ഇപ്രകാരമാണ്: “നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15). യഹോവയുടെ വാക്കുകൾ ഇപ്രകാരമാണ്: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). രണ്ട് വേദഭാഗങ്ങളും പരിശോധിച്ചാൽ അഞ്ച് കാര്യങ്ങൾ കാണാം. 1. ദൈവമാണ് പ്രവാചകനെ എഴുന്നേല്പിക്കുന്നത്. 2. അവൻ മോശെയെപ്പോലെ ഒരുവനാണ്. 3. അവൻ യിസ്രായേലിൽ നിന്ന് എഴുന്നേല്ക്കുന്നവനാണ്. 4. ദൈവം കല്പിക്കുന്ന വചനങ്ങളാണ് അവൻ സംസാരിക്കുന്നത്. 5. അവൻ്റെ വചനം കേൾക്കാത്തവർ ശിക്ഷിക്കപ്പെടും. നമുക്ക് ഓരോന്നു പരിശോധിക്കാം:

1. ദൈവമാണ് പ്രവാചകനെ എഴുന്നേല്പിക്കുന്നത്: “നിന്റെ ദൈവമായ യഹോവ നിനക്ക് ഒരു പ്രവാചകനെ എഴുന്നേല്പിച്ചുതരും” എന്നാണ് പ്രവചനം. പൂരോഹിതന്മാരെപ്പോലെ, പ്രവാചകന്മാരുടെ ഒരു ഇടമുറിയാത്ത പരമ്പര ബൈബിളിൽ കാണാൻ കഴിയില്ല. ദൈവത്തിൻ്റെ അരുളപ്പാടുകൾ നിസംങ്കോചം വിളിച്ചുപറയാൻ ദൈവം കാലാകലങ്ങളിൽ തിരഞ്ഞെടുത്ത് നിയമിക്കുന്നവരാണ് പ്രവാചകന്മാർ. ബൈബിളിലെ എല്ലാ പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. “യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല.”  (യിരെ, 25:4). അതുപോലെ, ക്രിസ്തുവും ദൈവത്താൽ അയക്കപ്പെട്ടവനാണ്: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (മത്താ, 15:24. ഒ.നോ: യോഹ, 3:34; 6:57). ക്രിസ്തു നയീൻ പട്ടണത്തിലെ വിധവയുടെ മകനെ ഉയിർപ്പിക്കുന്നത് കണ്ട് യെഹൂദന്മാരുടെ പ്രതികരണം ഇപ്രകാരമായിരുന്നു: “എല്ലാവർക്കും ഭയം പിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വീകരിച്ചു.” (ലൂക്കൊ, 7:16). “പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ” എന്നാണ് യേശുവിനെ വിശേഷിപ്പിക്കുന്നത്. (ലൂക്കൊ, 24:19. ഒ.നോ: യോഹ, 4:19; 7:40; പ്രവൃ, 3:22; 7:37). ചിലർ കരുതുന്നപോലെ, ദൈവപുത്രനായ ക്രിസ്തു ദൈവത്തോട് സമനായ ദൈവം ആയിരുന്നെങ്കിൽ, ഒരു പ്രവാചകനെ ഞാൻ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരുമെന്ന് ദൈവവും, ഒരു പ്രവാചകനെ ദൈവം നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും എന്ന് മോശെയും പറയുമായിരുന്നില്ല. ഒരു ദൈവത്തെ മറ്റൊരു ദൈവം എഴുന്നേല്പിച്ചു അല്ലെങ്കിൽ, അയച്ചു എന്ന് പറഞ്ഞാൽ, അത് ബുദ്ധിക്കും യുക്തിക്കും വചനത്തിനും നിരക്കുന്നതല്ല. എഴുന്നേറ്റ പ്രവാചകൻ ദൈവം ആയിരുന്നെങ്കിൽ, മറ്റൊരു ദൈവം അവനെ എഴുന്നെല്പിക്കേണ്ട യാതൊരു ആവശ്യവുമില്ല. ദൈവം നിങ്ങളുടെ മദ്ധ്യേ എഴുന്നേല്ക്കും എന്ന് മാത്രമേ പറയേണ്ടതുള്ളു. ഒരു ദൈവം മറ്റൊരു ദൈവത്തെ എഴുന്നേല്പിക്കും എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? തന്മൂലം, ദൈവം എഴുന്നേല്പിച്ച പ്രവാചകൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

2. പ്രവാചകൻ മോശെയെപ്പോലെ ഒരുവനാണ്: ആവർത്തനം 18:15-ൽ എന്നെപ്പോലൊരു പ്രവാചകനെന്ന് മോശെയും 18:18-ൽ നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകനെന്ന് യഹോവയും പറയുന്നത് കാണാം. ക്രിസ്തു ദൈവത്തോട് സമനായ നിത്യദൈവമാണെന്ന് ട്രിനിറ്റി പഠിപ്പിക്കുന്നു. എന്നാൽ, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നാണ് ഒന്നാം കല്പനമുതൽ യഹോവ ആവർത്തിച്ചു പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നും യഹോവയായ ഏകദൈവം പറയുന്നു. (യെശ, 40:25; 46:5). സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നും ദൈവത്തിനു സമനായും സദൃശനായും ആരുമില്ലെന്ന് പഴയനിയമ ഭക്തന്മാരും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (1രാജാ, 8:23; സങ്കീ, 35:10; 40:5; 71:19; 89:6; യെശ, 40:18). താനല്ലാതെ മറ്റൊരു ദൈവമില്ലെന്നും തനിക്ക് സമനായും സദൃശനായും ആരുമില്ലെന്നും ദൈവംതന്നെ പറഞ്ഞിരിക്കെ, അയക്കപ്പെട്ട പ്രവാചകൻ ദൈവമല്ലെന്ന് ആർക്കും മനസ്സിലാകും. ട്രിനിറ്റി കരുതുന്നപോലെ, ക്രിസ്തു ദൈവത്തോടു തുല്യനായ ദൈവമാണെന്ന് സമ്മതിച്ചാൽത്തന്നെ, ആ ദൈവം എങ്ങനെ മനുഷ്യനായ മോശെയ്ക്ക് തുല്യനാകും? ദൈവമാണങ്കിൽ, മോശെയെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവം പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. അവൻ്റെ ഒത്തിരി വിശേഷണങ്ങൾ മുകളിൽ നാം കണ്ടതാണ്. എന്നിരുന്നാലും, മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനായാലും മനുഷ്യനെ ദൈവവുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? എഴുന്നേല്പിക്കുന്ന പ്രവാചകൻ ദൈവം ആണെങ്കിൽ അഥവാ, ദൈവം ദൈവത്തെയാണ് എഴുന്നേല്പിക്കുന്നതെങ്കിൽ; എനിക്ക് സമനായും സദൃശനായും ആരുമില്ലെന്ന് പറഞ്ഞ ദൈവംതന്നെ, അവൻ മോശെയെപ്പോലെ ഒരു പ്രവാചകണെന്ന് പറയുമായിരുന്നോ? ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കുകയും സാദൃശ്യപ്പെടുത്തുകയും ചെയ്യുകവഴി താൻതന്നെ ഭോഷ്ക്ക് പറയുന്നവൻ ആയില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവൻ ആക്കുകയാണ് ചെയ്യുന്നത്. തന്മൂലം, ദൈവം എഴുന്നേല്പിച്ച പ്രവാചകൻ ദൈവമാണെന്ന് കരുതാൻ ഒരു ന്യായവുമില്ല.

ഇനി, മോശെയുടെ കാര്യമെടുക്കാം: 1. യഹോവയ്ക്ക് സമനായോ, സദൃശനായോ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). ദൈവം ഒരു സ്നേഹിതനോട് എന്നപോലെ, അഭിമുഖമായും സ്പഷ്ടമായും സംസാരിച്ചവനാണ് മോശെയെന്ന് മുകളിൽ നാം കണ്ടതാണ്. മോശെ പ്രവചിച്ച പ്രവാചകൻ ദൈവം ആയിരുന്നെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നും യഹോയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും അവൻ ഒരിക്കലും പറയില്ലായിരുന്നു. “എന്റെ ഗൃഹത്തിലൊക്കെയും വിശ്വസ്തൻ” എന്ന് ദൈവംതന്നെ സാക്ഷ്യംപറഞ്ഞ മോശെയ്ക്ക് എങ്ങനെ കള്ളം പറയാൻ കഴിയും? തന്മൂലം, മോശെ പറഞ്ഞ പ്രവാചകൻ ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. 2. എന്നെപ്പോലെ ഒരു പ്രവാചകനെന്നാണ് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞത്. (ആവ, 18:15). താൻ പറഞ്ഞ പ്രവാചകൻ ദൈവം ആയിരുന്നെങ്കിൽ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് കേവലം മനുഷ്യനായ മോശെ, പറയാൻ ധൈര്യപ്പെടുമായിരുന്നില്ല. മനുഷ്യൻ എങ്ങനെ ദൈവത്തിന് തുല്യനാകും? ദൈവം ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് പറയുന്നത് വെറും വിഡ്ഢിത്തമാണ്. ഇനി, അങ്ങനെയൊരു മണ്ടത്തരം നമ്മൾ വിശ്വസിച്ചാൽത്തന്നെ, എന്നെക്കാൾ വലിയ പ്രവാചകനെന്നോ, ശ്രേഷ്ഠ പ്രവാചകനെന്നോ അല്ലാതെ, എന്നെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവത്തിൻ്റെ ദാസനായ മോശെ ഒരിക്കലും പറയില്ലായിരുന്നു. തന്മൂലം, തന്നെപ്പോലൊരു പ്രവാചകനെന്ന് മോശെ പറഞ്ഞവൻ ദൈവമല്ലെന്ന് വ്യക്തമാണ്. 3.എന്നെപ്പോലെ ഒരു പ്രാചകനെന്ന് ക്രിസ്തുവിനെക്കുറിച്ച് മോശെ പറഞ്ഞതിൻ്റെ തെളിവ് പുതിയനിയമത്തിൽ കാണാം: പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ് ക്രിസ്തുവിനെയും മോശെയെയും അഭിന്നമായി പറഞ്ഞിരിക്കുന്നത്. (ലൂക്കൊ, 24:19; പ്രവൃ, 3:22; 7:22). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് അവൻ അത്വുതങ്ങൾ പ്രവർത്തിച്ചത്. (പ്രവൃ, 10:38; യോഹ, 3:2). ദൈവം ക്രിസ്തുവിനോടുകൂടെ ഇരുന്നപോലെ മോശെയോടുകൂടെയും ഇരുന്നിരുന്നതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 7:10). ക്രിസ്തു മൂന്നരവർഷം ദൈവത്താൽ അത്ഭുതങ്ങൾ പ്രവർത്തിച്ചുവെങ്കിൽ, മോശെ നാല്പത് വർഷം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചുവെങ്കിൽ കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരമാണ് വന്നത്. (യോഹ, 1:17). മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. (എബ്രാ, 3:2). ഇനി, ക്രിസ്തു പറയുന്നത് നോക്കൂക: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?” (യോഹ, 5:46-47). ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: മോശെയെ വിശ്വസിച്ചില്ലെങ്കിലും എന്നെ വിശ്വസിക്കണം എന്നല്ല; നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അടുത്തത്, അവൻ്റെ എഴുത്ത് വിശ്വസിച്ചില്ലെങ്കിലും എൻ്റെ വാക്ക് വിശ്വസിക്കണം എന്നല്ല; അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും എന്നാണ് ചോദിക്കുന്നത്. അതായത്, താൻ മോശെയെക്കാൾ വിശേഷതയുള്ളവനാണെന്ന് ക്രിസ്തുപോലും അവകാശപ്പെടുന്നില്ല. തന്മൂലം, മോശെയെപ്പോലെ ഒരു പ്രവാചകനെന്ന് ദൈവം പറയുന്നതും, എന്നെപ്പോലോലൊരു പ്രവാചകനെന്ന് മോശെ പറയുന്നതും ദൈവത്തെക്കുറിച്ചല്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. 

3. പ്രവാചകൻ യിസ്രായേലിൽ നിന്ന് എഴുന്നേല്ക്കുന്നവനാണ്: “ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ അഥവാ, യിസ്രായേലിൻ്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും” എന്നാണ് പ്രവചനം. ഇത്, ദൈവവും മോശെയും ഒരുപോലെ പറയുന്ന കാര്യമാണ്. അവരുടെ വാക്കുകൾ ശ്രദ്ധിക്കുക: ഒരു പ്രവാചകനെ സ്വർഗ്ഗത്തിൽനിന്ന് അയക്കും എന്നല്ല; യിസ്രായേൽ സഹോദരന്മാരുടെ മദ്ധ്യേ നിന്ന് എഴുന്നേല്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെയും മോശെയുടെയും വാക്കുകൾപോലെ, യിസ്രായേൽ രാജ്യത്ത്, യെഹൂദാ ഗോത്രത്തിലെ മറിയ എന്ന കന്യകയുടെ മൂത്ത മകനായാണ് യേശു ജനിച്ചത്. (മീഖാ, 5:2-3; മത്താ, 1:25; ലൂക്കൊ, 2:5-7,23; റോമ, 9:5; ഗലാ, 4:4). ദൈവവും മോശെയും പറഞ്ഞ പ്രവാചകൻ അഥവാ, ക്രിസ്തു ദൈവം ആയിരുന്നെങ്കിൽ, ദൈവം സ്വർഗ്ഗത്തിൽനിന്ന് വരുമെന്നല്ലാതെ, യിസ്രായേൽ ജനത്തിൻ്റെ മദ്ധ്യേ നിന്ന് എഴുന്നേല്ക്കും എന്ന് പറയുമായിരുന്നോ? ദൈവത്തെ ഒരു മനുഷ്യസ്ത്രീക്ക് പ്രസവിക്കാൻ കഴിയുമായിരുന്നോ? ഒരു മനുഷ്യസ്ത്രീ ദൈവത്തെ പ്രസവിച്ചു എന്ന് പറഞ്ഞാൽ; ആ ദൈവത്തിന് മാതാ അമൃതാനന്ദമയിയെക്കാളും സായിബാബയെക്കാളും എന്ത് വിശേഷതയാണ് ഉണ്ടാകാൻ പോകുന്നത്? പുതിയനിയമത്തിൽ, ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് പറഞ്ഞിരിക്കയാൽ, അയക്കപ്പെട്ടവൻ ദൈവത്തോടു കൂടെയായിരുന്ന ദൈവമാണെന്നും ദൈവം ദൈവത്തെയാണ് അയച്ചതെന്നും ട്രിനിറ്റി പണ്ഡിതന്മാൻ പറയുന്നു. ഒരു ദൈവം മറ്റൊരു ദൈവത്തെ അയച്ചു എന്ന് പറയുന്നതുതന്നെ ഭോഷത്വമാണ്. ഇനി, വചനവിരുദ്ധമായി അങ്ങനെ വിശ്വസിച്ചാൽത്തന്നെ, മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്ത ദൈവത്തിന് എങ്ങനെ കന്യകയുടെ ഉദരത്തിൽ ശിശുവായി മാറാൻ കഴിയും? (മലാ, 3:6; യാക്കോ, 1:17). തന്നെയുമല്ല, സ്വർഗ്ഗത്തിൽനിന്നു ആരും വന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതായോ, രൂപന്തരപ്പെട്ട് ശിശുവായതായോ എവിടെയും പറഞ്ഞിട്ടില്ല. മാറ്റമില്ലാത്ത ദൈവത്തിനു അവതാരം സാദ്ധ്യവുമല്ല. എന്നാൽ, പൈതലിനെ കന്യകയുടെ ഉദരത്തിൽ പരിശുദ്ധാത്മാവ് ഉല്പാദിപ്പിച്ചതാണെന്ന് രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (മത്താ, 1:20; 2:21). ഉല്പാദിപ്പിക്കുക എന്നാൽ; ഉരുവാക്കുക അഥവാ, പുതുതായൊന്ന് ഉളവാക്കുക എന്നാണ് അർത്ഥം. അവൻ സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ട ദൈവം ആണെങ്കിൽ, പിരിശുദ്ധാത്മാവ് അവനെ എന്തിന് ഉല്പാദിപ്പിക്കണം? ദൈവത്തെ എങ്ങനെ ഉല്പാദിപ്പിക്കും? ഒരു ദൈവത്തെ പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചു എന്ന് വിശ്വസിക്കുന്നതിൽപരം ദൈവദൂഷണം എന്താണ്? അപ്പോൾ, ദൈവം തൻ്റെ പുത്രനെ അയച്ചു എന്ന് പറഞ്ഞാൽ; അതിൻ്റെ അർത്ഥം എന്താണ്? അത്, ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ആലങ്കാരിക പ്രയോഗമാണ്. അതിന് വല്ല തെളിവും ബൈബിളിലുണ്ടോ? ഉണ്ട്. ദൈവം യേശുവിനെ മാത്രമല്ല അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്. മോശെയും അഹരോനും തുടങ്ങി സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. (യോശു, 24:5; 1ശമൂ, 12:11; യിരെ, 25:4; 26:4,12; 35:15; സെഖ, 2:8; പ്രവൃ, 7:35). അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ, പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.” (യിരെ, 7:25). അടുത്തവാക്യം: “ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ടവരോ, മുമ്പെ ഉണ്ടായിരുന്നവരോ അല്ല; യിസ്രായേലിൽനിന്ന് ദൈവം എഴുന്നേല്പിച്ചതാണ്. അതുപോലെ, യേശു എന്ന പ്രവാചകനെയും ദൈവം യിസ്രായേൽ കന്യകയിൽനിന്ന് എഴുന്നേല്പിച്ചതാണ്. പുതിയനിയമത്തിലും ദൈവം അയച്ച ഒരു പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? “ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന് ആരെങ്കിലും ചോദിച്ചാൽ, അതിൻ്റെ ഉത്തരമാണ്: ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു. ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട യേശുവും ഒരു മനുഷ്യനായിരുന്നു. പക്ഷെ, പാപരഹിതനായ മനുഷ്യനായിരുന്നു. എല്ലാവരും ഭൂമിയിൽനിന്ന് എഴുന്നേറ്റവരുമാണ്. തന്മൂലം, യഹോവയായ ഏകദൈവവും മോശെയും പറഞ്ഞ പ്രവാചകൻ ദൈവമല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

4. പ്രവാചകൻ സംസാരിക്കുന്നത് യഹോവ കല്പിക്കുന്ന അവൻ്റ വചനങ്ങളാണ്.
“എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.” പുതിയനിയമത്തിൽ, യേശു ഇപ്രകാരം പറയുന്നത് കാണാം: “പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” (യോഹ, 8:28). അടുത്തവാക്യം: “ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു” (യോഹ, 12:49). ക്രിസ്തു ദൈവത്തോട് സമനായ ദൈവമാണെങ്കിൽ, സ്വയമായി സംസാരിക്കാനുള്ള അവകാശം പോലുമില്ലാത്ത ഒരു അടിമ ദൈവം ആണെന്ന് പറയേണ്ടിവരും. അടുത്തവാക്യം: “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല” (യോഹ, 5:19). അടുത്തവാക്യം: “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതു” (യോഹ, 5:30). ഇത്, ദൈവം എഴുന്നേല്പിച്ച ക്രിസ്തുവിൻ്റെ വാക്കുകളാണ്. ദൈവം എഴുന്നേല്പിച്ചത് അഥവാ, അയച്ചത് ദൈവത്തെയാണെങ്കിൽ, ആ ദൈവത്തിന് ഒന്നും ചെയ്യാൻ സ്വാന്ത്ര്യമില്ലാത്ത ദൈവമാണെന്ന് പറയേണ്ടിവരും. ക്രിസ്തു, ദൈവമാണെന്ന് പറയുന്നവർക്ക് ദൈവമെന്ന പദത്തിൻ്റെ അർത്ഥംപോലും അറിയില്ലെന്നുവേണം മനസ്സിലാക്കാൻ. പിതാവു എന്നെക്കാൾ വലിയവനാണെന്നും എല്ലാവരിലും വലിയവനാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 14:28; 10:29). പിതാവ് എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, അയക്കപ്പെട്ടവൻ ദൈവത്തോട് സമനായ ദൈവം ആണെങ്കിൽ, ആ ദൈവത്തെക്കാൾ വലിയവനായ ഒരു പിതാവ് ഉണ്ടാകുക സാദ്ധ്യമല്ല. പിതാവ് തൻ്റെ ദൈവമാണെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കുന്നു: “യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ദൈവം അഥവാ, തിയോസ് (theos) എന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, പരമോന്നതൻ, സ്രഷ്ടാവ് എന്നിങ്ങനെ ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇനി, ദൈവത്തിനുമീതെ ഒരു ദൈവമുണ്ടാകണമെങ്കിൽ, അവൻ സത്യദൈവം ആയിരിക്കില്ല; വ്യാജദൈവം ആയിരിക്കണം. ക്രിസ്തുവിനെ വ്യാജദൈവം ആക്കാനുള്ള ഉപായിയായ സർപ്പത്തിൻ്റെ തന്ത്രമാണ് നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ അവൻ നുഴയിച്ചുകയറ്റിയ ത്രിമൂർത്തി ബഹുദൈവവിശ്വാസം. തന്മൂലം, യഹോവയായായ ഏകദൈവവും മോശെയും പറഞ്ഞ പ്രവാചകൻ ദൈവം അല്ലെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

5. പ്രവാചകൻ്റെ വചനം കേൾക്കാത്തവൻ ശിക്ഷിക്കപ്പെടും: “അവന്റെ വചനം നിങ്ങൾ കേൾക്കേണം” എന്ന് മോശെയും, “എന്റെ വചനങ്ങൾ യാതൊരുത്തനെങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും” എന്ന് യഹോവയും പറയുന്നതായാണ് എബ്രായ ബൈബിളിൽ കാണുന്നത്. എന്നാൽ, “ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും” എന്നാണ് പുതിയനിയമത്തിൽ കാണുന്നത്. (പ്രവൃ, 3:23). അതായത്, ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ നിന്നാണ് പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്.  “പ്രവാചകൻ്റെ വാക്ക് ആരെങ്കിലും കേൾക്കാതിരുന്നാൽ ഞാൻ അവനോട് പ്രതികാരം ചെയ്യും (I will take vengeance on him) എന്നാണ് അതിലുള്ളത്.  അതിനെയാണ്, ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്നു ഛേദിക്കപ്പെടും എന്ന് പുതിയനിയമത്തിൽ  പരിഭാഷ ചെയ്തിരിക്കുന്നത്. യോഹന്നാൻ്റെ സുവിശേഷം അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്: “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.” (യോഹ, 3:36). വാക്യത്തിൻ്റെ ആദ്യഭാഗം: പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടെന്നാണ്. അതായത്, ദൈവപുത്രനായ ക്രിസ്തുവിനെ സമ്പൂർണ്ണമായി അംഗീകരിക്കുകയും ഉൾക്കൊള്ളുകയും വിശ്വസിക്കുകയും വേണം. എന്തെന്നാൽ, ദൈവം ക്രിസ്തുവിലൂടെയാണ് മാനവരാശിയുടെ രക്ഷ ഒരുക്കിയിരുക്കുന്നത്. അക്കാര്യം അനേകം വേദഭാഗത്ത് പറഞ്ഞിട്ടുണ്ട്. (യോഹ, 3:15-18; 20:31). അടുത്തഭാഗം: പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ. പുത്രൻ പറഞ്ഞിരിക്കുന്ന കാര്യങ്ങളും, സമ്പൂർണ്ണമായി അംഗീകരിക്കുകയും ഉൾക്കൊള്ളുകയും വിശ്വസിക്കുകയും അനുസരിക്കുകയും വേണം. ദൈപുത്രനായ ക്രിസ്തുവിൻ്റെ പഠിപ്പിക്കലുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്ന മുഖ്യ കല്പനയാണ്. ഒന്നിനെക്കുറിക്കുന്ന എഹാദ് എന്ന എബ്രായ പദത്തിനും ഹെയ്സ് എന്ന ഗ്രീക്കു പദത്തിനും ബഹുത്വമുണ്ടെന്ന് പഠിപ്പിക്കുന്നവരാണ് ട്രിനിറ്റി പണ്ഡിതന്മാർ, എന്നാൽ, ആ ദുരുപദേശത്തെ ക്രിസ്തുവിൻ്റെ സാന്നിധ്യത്തിൽ ഒരു യെഹൂദാ ശാസ്ത്രി ഖണ്ഡിക്കുന്നതും, ക്രിസ്തു അതിനെ അംഗീകരിക്കുന്നതും കാണാം: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). യേശുവിനോട് ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും മൂന്നുനേരം ചൊല്ലുന്ന ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്. (സങ്കീ, 55:17). പഴയനിയമത്തിൽ അത് ഇപ്രകാരമാണ്: യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് ക്രിസ്തു പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ അഥവാ, ഹെയ്സ് ആണെന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചന സർവ്വനാമത്തിൽ; ഖണ്ഡിതമായിട്ടാണ് ശാസ്ത്രി പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ അഥവാ, മൂന്നാമനായ യഹോവയെക്കുറിച്ചാണ്; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് ഏകവചനത്തിൽ ഖണ്ഡിതമായിട്ട് പറഞ്ഞത്. അതായത്, യഹോവയായ അവനാണ് ദൈവമെന്ന് ഏകവചനത്തിൽ പറയുക മാത്രമല്ല ശാസ്ത്രി ചെയ്തത്; അവൻ അല്ലാതെ മറ്റൊരുത്തനും ദൈവമല്ലെന്ന് എടുത്തുപറയുകയും ചെയ്തു. ക്രിസ്തുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നാണ് ശാസ്ത്രിയോട് പറഞ്ഞത്. (മർക്കൊ, 12:34). ട്രിനിറ്റി പഠിപ്പിക്കുംപോലെ, എഹാദിനും ഹെയ്സിനും ബഹുത്വം ഉണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം യഹോവ മാത്രമാണെന്നും ക്രിസ്തു അംഗീകരിക്കുകയായിരുന്നോ? യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും മറ്റൊരുത്തനും ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ മുഖത്തുനോക്കിയാണ് ശാസ്ത്രി പറഞ്ഞതെന്ന് ഓർക്കണം. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ ദൈവം ഏകനാണെന്ന് താൻ പറയുകയോ, യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞ ശാസ്ത്രിയെ ക്രിസ്തു പ്രശംസിക്കുകയോ ചെയ്യുമായിരുന്നോ? യഥാർത്ഥത്തിൽ, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രമാണെന്ന് പഠിപ്പിച്ച ക്രിസ്തുനെ ട്രിനിറ്റി അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. പിന്നെങ്ങനെയാണ് നിത്യജീവൻ പ്രാപിക്കുന്നത്? പുത്രനിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ; അവൻ പറയുന്നതെല്ലാം വിശ്വസിക്കണ്ടേ?

ദൈവം ത്രിത്വമല്ല; ഒരുത്തൻ മാത്രം അഥവാ, മോണോസ് തിയോസ് (monos theos) ആണെന്നതിന് നൂറുകണക്കിന് തെളിവുകൾ ബൈബിളിൽ ഉണ്ട്: പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് (monos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശവും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ ഉണ്ടെന്ന് പറയാൻ ആർക്കും കഴിയില്ല. അതായത്, ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്ന് പറകവഴി ദൈവം ത്രിത്വമല്ലെന്നും, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് പറകവഴി, താൻ ദൈവമല്ലെന്നും, പിതാവായ ദൈവത്തെ മാത്രം (Him only) ആരാധിക്കണം എന്ന് പറകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും എൻ്റെ പിതാവിന് മാത്രമല്ലാതെ (my Father only) മറ്റൊരുത്തനും അറിയില്ലെന്ന് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും, താൻ മനുഷ്യനാണെന്നും തനിക്കൊരു ദൈവമുണ്ടെന്നും ദൈവപുത്രൻതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; യോഹ, 8:40; 20:17). ഇതെല്ലാം സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ടാണ് പറഞ്ഞിരിക്കുന്നത്. ദൈവപുത്രനെപ്പോലും വിശ്വസിക്കാത്തവർക്ക് എങ്ങനെ നിത്യജീവൻ കിട്ടും? പുത്രനെ അനുസരിക്കാത്തവന് നിത്യജീവൻ കിട്ടില്ലെന്ന് മാത്രമല്ല; ദൈവക്രോധം അവന്റെമേൽ വരികയും ചെയ്യും എന്നാണ് ബൈബിൾ പറയുന്നത്. (യോഹ, 3:36). ഇതുപോലെ, അനേകം തെളിവുകളുണ്ട് വിസ്തരഭയത്താൽ ചുരുക്കുകയാണ്.

ദൈവപുത്രനായ യേശു ആരാണെന്ന് അറിയാത്തതാണ്, അനേകരുടെയും പ്രശ്നം. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണ് ദൈവഭക്തിയുടെ മർമ്മം പറയുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). ജീവനുള്ള ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (യിരെ, 10:10). അതായത്, “അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.“ ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയനിയമത്തിൽ കാണാം. മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ വ്യക്തമായ തെളിവും പഴയനിയമത്തിൽ ഉണ്ട്. (ഉല്പ, 18:1-33; 19:1). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, പുതിയ നിയമത്തിൽ യഹോവയായ ഏകദൈവം എടുത്ത മനുഷ്യ പ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6). യേശുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). ഏകമനുഷ്യനായ യേശുക്രിസ്തു എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും അവൻ വ്യക്തമാക്കുന്നു. (1തിമൊ, 2:5-6). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). എന്നാൽ, ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം ദൈവാത്മാവ് എഴുതിവെച്ചിട്ടുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46).

ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു  ഇല്ലായിരുന്നു; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ദൈവം, മനുഷ്യരുടെ പാപ പരിഹാരാർത്ഥം അന്ത്യകാലത്താണ് കന്യകയിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത്. (മത്താ, 1:21; ലൂക്കൊ, 2:5-7; 1തിമൊ, 3:14-16; എബ്രാ, 10:6). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ക്രൂശിൽ മരിച്ചവനാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). ഇതാണ്, യഥാർത്ഥ വസ്തുത. അതുകൊണ്ടാണ്, മോശെയെപ്പോലൊരു പ്രവാചകനെന്ന് ദൈവവും, എന്നെപ്പോലൊരു പ്രവാചകനെന്ന് മോശേയും പറഞ്ഞത്. ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ഒന്നുമല്ല; അവൻ, പാപം അറിയാത്ത പൂർണ്ണ മനുഷ്യനാണ്,. മനുഷ്യൻ്റെ പാപത്തിന് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത്, രക്തവും മരണവും ഇല്ലാത്ത ദൂതനോ, ദൈവമോ അല്ല; പാപരഹിതനായ മനുഷ്യനാണ്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഏകസത്യദൈവം ഒരു മനുഷ്യ പ്രത്യക്ഷതയെടുത്തത്. അതാണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവഭക്തിയുടെ മർമ്മം. യേശുവെന്ന ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനാകയാലാണ്, മോശെയെപ്പോലെ ഒരു പ്രവാചകൻ എന്ന് ദൈവവും മോശെയും പറഞ്ഞിരിക്കുന്നത്. വചന വിരുദ്ധമായി ദൈവപുത്രനായ ക്രിസ്തുവിനെ ദൈവമാക്കിയാൽ, അവൻ സത്യദൈവം ആകില്ല; വ്യാജദൈവമേ ആകയുള്ളു. സത്യേക ദൈവം പിതാവ് മാത്രമാണെന്ന് ദൈവപുത്രൻതന്നെ പറഞ്ഞിട്ടുണ്ടെന്ന് ഓർക്കുക. (യോഹ, 17:3). പിതാവ് മാത്രമാണ് സത്യദൈവം എന്ന് പറഞ്ഞാൽ; പിതാവല്ലാതെ മറ്റൊരു സത്യദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് അർത്ഥം. ദൈവത്തിൻ്റെ വചനത്തെ മാത്രമല്ല; ഭാഷയുടെ വ്യാകരണ നിയമങ്ങളെയും അതിലംഘിച്ചാൽ മാത്രമേ ക്രിസ്തുവിനെ ദൈവമാക്കാൻ കഴിയുകയുള്ളു. അപ്പോഴും അവൻ, സത്യദൈവം ആകില്ലെന്ന് ഓർക്കണം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

മോശെ വലിയ ധനമെന്നെണ്ണിയ നിന്ദ ആരുടെയാണ്?

ക്രൈസ്തവർ ആകമാനം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വേദഭാഗമുണ്ട്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25, 26). ഇത്, എബ്രായ ലേഖകൻ മോശെ എന്ന ക്രിസ്തു അഥവാ, അഭിഷിക്തനെക്കുറിച്ച് പറയുന്നതാണ്. എന്നാൽ, ഏകദേശം എല്ലാവരുതന്നെ ഈ വേദഭാഗത്തെ തെറ്റിദ്ധരിച്ചിരിക്കയാണ്. ഈ വാക്യപ്രകാരം, ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി മോശെ എണ്ണിയെന്നാണ് പലരും മനസ്സിലാക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; മശീഹ (Messiah) എന്ന എബ്രായ പദത്തെ അഭിഷിക്തൻ (Anointed) എന്ന് പഴയനിയമത്തിൽ പരിഭാഷ ചെയ്താണ്  ചേർത്തിരിക്കുന്നത്. എന്നാൽ, ക്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തുവെന്ന് ലിപ്യന്തരണം ചെയ്താണ് പുതിയനിയമത്തിൽ ചേർത്തിരിക്കുന്നത്. അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യഥാർത്ഥത്തിൽ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ക്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ആ വാക്യത്തെ യഥാർത്ഥത്തിൽ പരിഭാഷ ചെയ്യേണ്ടത് ഇപ്രകാരമാണ്: “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:26). മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നാല്പതുവർഷം മരുഭൂമിയിൽ ജനത്തിൻ്റെ നിന്ദ അനുഭവിച്ചവനാണ് മോശെ. യഹോവയായ ഏകദൈവത്തിനുവേണ്ടി താൻ സഹിച്ച  നിന്ദയെ ആണ് അവൻ ധനമായി എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല ധനമായി എണ്ണിയത്. പ്രസ്തുത വാക്യത്തിലെ ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ് എന്നതിന്റെ പല തെളിവുകളും ബൈബിളിൽ ഉണ്ട്:

1. ബൈബിളിൽ ദൈവപുത്രനായ യേശുവും മോശെയും ഉൾപ്പെടെ, അനേകം ക്രിസ്തുക്കൾ അഥവാ, മശീഹാമാരുണ്ട്. ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്. അഭിഷിക്തൻ അഥവാ, ക്രിസ്തുവെന്നാൽ; ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ്. അതായത്, ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. യേശു, പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചവനാണ്. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). യോർദ്ദാനിൽ വെച്ച് ലഭിച്ച അഭിഷേകത്തിൻ്റെ ശക്തിയോടെയാണ് ദൈവപുത്രൻ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14). പേർ പറയപ്പെട്ട 20-ഓളം അഭിഷിക്തന്മാർ ബൈബിളിൽ ഉണ്ട്. അതിൽ ഒറ്റ ദൂതൻപോലും ഇല്ല. ദൂതന്മാരെ ദൈവം ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ, അവർക്ക് അഭിഷേകത്തിൻ്റെ ആവശ്യമില്ല. അതായത്, ദൈവത്താൽ, അഭിഷേകം പ്രാപിച്ച എല്ലാവരും മനുഷ്യരാണ്. യേശുവും ദൂതന്മാരെക്കാൾ, അല്പം ഒരു താഴ്ചവന്നവനായ മനുഷ്യൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (യോഹ, 8:40; എബ്രാ, 2:9). അഭിഷിക്തൻ അഥവാ, ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് ക്രൈസ്തവർക്ക് അറിയില്ലെങ്കിലും ദൈവപുരുഷനായ മോശെയ്ക്ക് നല്ലവണ്ണം അറിയാം. തന്മൂലം, തന്നെപ്പോലൊരു അഭിഷിക്തൻ്റെ നിന്ദ അവൻ വലിയ ധനമായി എണ്ണില്ല.

2. കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന് പേരുള്ള പാപം അറിയാത്ത ഒരു മനുഷ്യനില്ല. (യോഹ, 8:40; 2കൊരി, 5:21). യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ, ക്രിസ്തു ഇല്ല. അതായത്, യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തു ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). പഴയനിയമത്തിൽ, ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). പ്രവചനമെന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, യേശു ജനിക്കുന്നതിനും ആയിരത്തി അഞ്ചൂറ് വർഷംമുമ്പ് ജീവിച്ചിരുന്ന മോശെ എങ്ങനെയാണ്, യേശുവിൻ്റെ നിന്ദ അനുഭവിക്കുന്നത്?

3. മോശെയുടെ വാക്കുകൾ കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39). യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഖണ്ഡിതമായി പറഞ്ഞ മോശെ, യഹോവയുടെ നിന്ദയല്ലാതെ മറ്റൊരുത്തൻ്റെ നിന്ദ വലിയ ധനമായി എണ്ണുമോ?

4. മോശെ, വരുവാനുള്ള ക്രിസ്തുവിനെക്കുറിച്ച് രണ്ടുവട്ടം പ്രവചിച്ചിട്ടുള്ളവനാണ്. “നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15; 18:18). തന്നെപ്പോലൊരു പ്രവാചകനെന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് പ്രവചിച്ചത്. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ്, പുതിയനിയമം യേശുവിനെയും മോശെയെയും അഭിന്നമായി വിശേഷിപ്പിക്കുന്നത്. (ലൂക്കൊ, 24:19; പ്രവൃ, 3:22; 7:22). ദൈവത്തിൻ്റെ നിന്ദയല്ലാതെ, തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ യേശുവെന്ന ദൈവപുത്രൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണില്ല.

5. ദൈവം യേശുവിനോട് കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചതായി പറഞ്ഞിട്ടുണ്ട്:  നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: യോഹ, 3:2). ദൈവം മോശെയോടുകൂടെ ഇരുന്നതായും പറഞ്ഞിട്ടുണ്ട്: “എന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകല സങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീം രാജാവായ ഫറവോന്റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിനും തന്റെ സർവഗൃഹത്തിനും അധിപതിയാക്കി വച്ചു.” (പ്രവൃ, 7:10). ദൈവപുത്രനായ യേശു മൂന്നരവർഷം ദൈവത്താൽ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (യോഹ, 20:30; പ്രവൃ, 2:22; 10:38). മോശെ നാല്പത് വർഷം മിസ്രയീമിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). മോശെ ദൈവത്തിൻ്റെ പ്രവാചകനും പുരോഹിതനുമാണ്. (ആവ, 18:15,18; സങ്കീ, 99:6). അതായത്, തന്നെ സകല സങ്കടങ്ങളിൽനിന്നും വിടുവിച്ച്, തൻ്റെ കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ച യഹോവയായ ഏകദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയിരുന്നുകൊണ്ടാണ് മോശെ നിന്ദ സഹിച്ചതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. അല്ലാതെ, യേശുവിൻ്റെ നിന്ദയല്ല മോശെ അനുഭവിച്ചത്. അല്ലെങ്കിൽത്തന്നെ, യേശുവിൻ്റെ നിന്ദ എന്തിനാണ് മോശെ അനുഭവിക്കുന്നത്? യേശുവിൻ്റെ നിന്ദ മോശെയല്ല അനുഭവിച്ചത്; മാനവകുലത്തിനുവേണ്ടി യേശു തന്നെയാണ് അനുഭവിച്ചത്. (യെശ, 53:3). യഹോവയായ ഏകദൈവമാണ് നമ്മുടെ എല്ലാവരുടെയും അകൃത്യം യേശുവിൻ്റെമേൽ ചുമത്തി അവനെ നിന്ദ അനുഭവിക്കുവാൻ ഇടയാക്കിയത്. (യെശ, 53:3,6). അതായത്, ദൈവം യേശുവെന്ന അഭിഷിക്തൻ്റെ അഥവാ, ക്രിസ്തുവിൻ്റെമേൽ ഭരമേല്പിച്ച നിന്ദ യേശുവും വഹിച്ചു. മോശയെന്ന അഭിഷിക്തനെ ഭരമേല്പിച്ച നിന്ദ മോശയും വഹിച്ചു. തന്മൂലം, ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് താൻ സഹിച്ച നിന്ദയെ ആണ് വലിയ ധനമെന്ന് അവൻ എണ്ണിയതെന്ന് മനസ്സിലാക്കാം. അക്കാര്യമാണ്, 11:26-ൽ എബ്രായലേഖകൻ പറയുന്നത്.

ദൈവപുത്രനായ യേശു ആരാണെന്ന് അറിയാത്തതാണ്, അനേകരുടെയും പ്രശ്നം. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണ് ദൈവഭക്തിയുടെ മർമ്മം പറയുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). ജീവനുള്ള ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (യിരെ, 10:10). അതായത്, “അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.“ ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയനിയമത്തിൽ കാണാം. മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ വ്യക്തമായ തെളിവും പഴയനിയമത്തിൽ ഉണ്ട്. (ഉല്പ, 18:1-33; 19:1). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, പുതിയ നിയമത്തിൽ യഹോവയായ ഏകദൈവം എടുത്ത മനുഷ്യ പ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6). യേശുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). ഏകമനുഷ്യനായ യേശുക്രിസ്തു എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും അവൻ വ്യക്തമാക്കുന്നു. (1തിമൊ, 2:5-6). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം ദൈവാത്മാവ് എഴുതിവെച്ചിട്ടുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46).

ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു  ഇല്ലായിരുന്നു; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ദൈവം, മനുഷ്യരുടെ പാപ പരിഹാരാർത്ഥം അന്ത്യകാലത്താണ് കന്യകയിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത്. (മത്താ, 1:21; ലൂക്കൊ, 2:5-7; 1തിമൊ, 3:14-16; എബ്രാ, 10:6). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ക്രൂശിൽ മരിച്ചവനാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). ഇതാണ് യഥാർഥ വസ്തുത. അല്ലാതെ, ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ഒന്നുല്ല; അവൻ, പാപം അറിയാത്ത പൂർണ്ണ മനുഷ്യനാണ്,. മനുഷ്യൻ്റെ പാപത്തിന് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത്, രക്തവും മരണവും ഇല്ലാത്ത ദൂതനോ, ദൈവമോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഏകസത്യദൈവം ഒരു മനുഷ്യ പ്രത്യക്ഷതയെടുത്തത്. അതാണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവഭക്തിയുടെ മർമ്മം. യേശുവെന്ന ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനാകയാൽ, മോശെ ധനമായി എണ്ണിയത് യേശുവിൻ്റെ നിന്ദയല്ലെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. വചനവിരുദ്ധമായി ക്രിസ്തുവിനെ ദൈവമാക്കുന്നതുകൊണ്ടാണ്, ദുർവ്യാഖ്യാനത്താൽ ദുരുപദേശങ്ങൾ ഉണ്ടാക്കാൻ പലരും നിർബന്ധിതരാകുന്നത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

ദൈവപുത്രൻ ആരാധന സ്വീകരിച്ചോ❓

ദൈവപുത്രനായ ക്രിസ്തു ആരാധന സ്വീകരിച്ചതായി പലരും വിശ്വസിക്കുന്നു. ആരാധനയും ആചാരപരമായ നമസ്കാരവും തമ്മിൽ തിരിച്ചറിയാത്തതാണ്, പലരുടെയും പ്രശ്നം. പഴയപുതിയനിയമങ്ങളിൽ ആരാധനയെ കുറിക്കുന്ന പല പദങ്ങളുണ്ട്. പഴയനിയമത്തിൽ, ആരാധിക്കുക, നമസ്കരിക്കുക, കുനിയുക, കുമ്പിടുക എന്നീ അർത്ഥങ്ങളിൽ പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്, ഷാഹാ (shaha) എന്നൊരു പദമാണ്. 175 പ്രാവശ്യം ഷാഹാ ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം, ഉല്പത്തി 18:2-ലാണ്.  സെഗേദ് (segeed) എന്ന മറ്റൊരു പദം 12 പ്രാവശ്യമുണ്ട്. (ദാനീ, 2:46). പുതിയനിയമത്തിൽ, ആരാധിക്കുക, നമസ്കരിക്കുക എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഏഴ് പദങ്ങളുണ്ട്. അതിൽ, ദൈവത്തെ ആരാധനാ പരമായും മനുഷ്യനെ ആചാരപരമായും നന്ദിസൂചകമായും നമസ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്, പ്രോസ്കുനിയൊ (proskyneo) എന്ന പദമാണ്. 60 പ്രാവശ്യം ആ പദം ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം, മത്തായി 2:2-ലാണ്. ദൈവത്തെ ആരാധിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലാട്രൂവോ (latreuo) എന്ന മറ്റൊരു പദമുണ്ട്. 21 പ്രാവശ്യം അത് ഉപയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം മത്തായി 4:10-ലാണ്. ഇസെബെയോ (eusebeo – പ്രവൃ, 17:23), സെബോ (sebo – പ്രവൃ, 18:13), സെബാസൊമായ് (sebazomai – റോമ, 1:25), ലാട്രായ (latreia – റോമ, 12:1), സെബസ്മ (sabasma – 2തെസ്സ, 2:4) എന്നീ പദങ്ങളുമുണ്ട്. സത്യവേദപുസ്തകത്തിൽ, പ്രോസ്കുനിയൊ എന്ന പദത്തെ നമസ്കാരം എന്നാണ് കൂടുതലും പരിഭാഷ ചെയ്തിരിക്കുന്നത്. ദൈവപുത്രനായ ക്രിസ്തുവിനെ അനേകർ നമസ്കരിച്ചതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അവൻ്റെ ജനനത്തിൽ: വിദ്വാന്മാരും, (മത്താ, 2:11), ശുശ്രൂഷയിൽ: കുഷ്ഠരോഗിയും (മത്താ, 8:2), പ്രമാണിയും (മത്താ, 9:18), ശിഷ്യന്മാരും (മത്താ, 14:33), കാനാന്യ സ്ത്രീയും (മത്താ, 15:25), സെബെദി പുത്രന്മാരുടെ അമ്മയും (മത്താ, 20:20), ഭൂതഗ്രസ്തനും (മർക്കൊ, 5:6), പിറവിക്കുരുടനും (യോഹ, 9:38) തുടങ്ങിയവർ യേശുവിനെ നമസ്കരിച്ചതായി കാണാം. എന്നാൽ, ദൈവികമായ ആരാധന ക്രിസ്തു സ്വീകരിച്ചതായി എവിടെയും കാണുന്നില്ല. അതിൻ്റെ ചില തെളിവുകൾ നമുക്ക് നോക്കാം:

1. സത്യവേദപുസ്തകത്തിൽ പ്രധാനമായും നമസ്കാരം എന്ന് പരിഭാഷ ചെയ്തിരിക്കുന്ന “ഷഹാ” (shaha) എന്ന എബ്രായ പദം, ദൈവത്തെ ആരാധിക്കുന്നതിനും രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി ബഹുമാനിക്കുന്നതിനും അഭിന്നമായി ഉപയോഗിച്ചിരിക്കുന്നത് കാണാം: ലോത്ത് ദൂതന്മാരെയും (ഉല്പ, 10:1), അബ്രാഹാം ഹിത്യരെയും (ഉല്പ,23:7), ദേശത്തിലെ ജനത്തെയും (ഉല്പ, 23:12), യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3,6,7), സഹോദരന്മാർ യോസേഫിനെയും (ഉല്പ, 37:10,26,28) ആചാരപരമായും നന്ദിസൂചകമായി നമസ്കരിച്ചതിന്, ഷാഹാ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ, എല്യേസറും (ഉല്പ,24:26,48,52) മോശെയും (പുറ, 34:8) ശൗലും (1ശമൂ, 1531) ദാവീദും (2ശമൂ, 12:20) യഹോവയെ ആരാധിച്ചതിനും “ഷഹാ” ആണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും (മത്താ, 4:10; യോഹ, 4:21-24; 1കൊരി, 14:25; വെളി, 4:10; 7:11), ക്രിസ്തുവിനെ നമസ്കരിക്കുന്നതിനും (മത്താ, 2:2,8,11; 8:2; 9:18; 14:33; 15:25), മനുഷ്യനെ നമസ്കരിക്കുന്നതിനും (മത്താ, 18:26), വിഗ്രഹങ്ങളെ നമസ്കരിക്കുന്നതിനും (പ്രവൃ, 7:43), സഭയെ നമസ്കരിക്കുന്നതിനും (വെളി, 3:9), ദുർഭൂതങ്ങളെയും ബിംബങ്ങളെയും (വെളി, 9:20), മഹാസർപ്പത്തെയും (വെളി, 13:4), മൃഗത്തെയും (വെളി, 13:4,8,12; 14:9,11), പ്രതിമയെയും (വെളി, 13:15; 14:9, 11; 16:2) നമസ്കരിക്കുന്നതിനും ‘പ്രോസ്കുനിയൊ’ (proskyneo) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായും നന്ദിസൂചകമായി ബഹുമാനിക്കുന്നതിനും ബൈബിളിൽ ഒരേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന്, നമസ്കാരം എന്നാണ് സത്യവേദപുസ്തകത്തിൽ പരിഭാഷ ചെയ്തിരിക്കുന്നത്. തന്മൂലം, നമസ്കരിച്ചു എന്ന് പറഞ്ഞിരിക്കുന്ന കാരണത്താൽ ആരും ദൈവമാകില്ല. നമസ്കരിക്കപ്പെട്ടവരൊക്കെ ദൈവങ്ങളാകുമെങ്കിൽ, പത്തുനൂറ്റമ്പത് ദൈവങ്ങളെങ്കിലും ബൈബിളിലുണ്ടാകും.

2. ബൈബിളിൽ അനേകം ക്രിസ്തുക്കൾ അഥവാ, മശീഹാമാരുണ്ട്. അതിൽ, പേർ പറഞ്ഞിരിക്കുന്ന 18 പേരുണ്ട്. എന്നാൽ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്ന ഏകവ്യക്തി നമ്മുടെ കർത്താവായ യേശു മാത്രമാണ്. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിലെ മശീഹമാർ അഥവാ, അഭിഷിക്തരായ രാജാക്കന്മാരെ ജനങ്ങൾ നമസ്കരിച്ചതിൻ്റെ അനേകം തെളിവുകളുണ്ട്: ശൗൽ, ദാവീദ്, ശലോമോൻ തുടങ്ങിയ പല രാജാക്കന്മാർ നമസ്കാരം സ്വീകരിച്ചതായി കാണാം: (1ശമൂ, 24:8; 2ശമൂ, 2:1; 9:6; 14:4; 14:22; 14:33; 16:4;:18:28; 24:20; 1രാജാ, 1:16; 1:23; 1:31; 1രാജാ, 1:53; 1ദിന, 21:21). പഴയനിയമത്തിലെ ക്രിസ്തുക്കൾ അഥവാ, അഭിഷിക്തന്മാർ നമസ്കാരത്തിന് യോഗ്യരാണെങ്കിൽ, നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തു എത്രയധികമായി നമസ്കാരത്തിന് യോഗ്യനാണ്. എന്നാലത്, ആരാധനാപരമായ നമസ്ക്കാരമല്ല; ആചാരപരവും ബഹുമാനപരവും നന്ദിസൂചകവുമായ നമസ്കാരമാണ്.

3. യഥാർത്ഥ ആരാധനയെ കുറിക്കുന്ന, “ലാട്രൂവോ” (latreuo) എന്ന ഒരു  ഗ്രീക്കുപദം 21 പ്രാവശ്യം പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (മത്താ, 4:10; ലൂക്കൊ, 1:74; 2:37; 4:8; പ്രവൃ, 7:7; 7:42; 24:14; 26:7; 27:23; റോമ, 1:10; 1:25; ഫിലി, 3:3; 2തിമൊ, 1:4; എബ്രാ, 8:5; 9:9; 9:14; 10:2; 12:28; 13:10; 7:15; 22:3) എന്നാൽ, ആ പദം ക്രിസ്തുവിന് ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. എന്തെന്നാൽ, നമ്മുടെ പാപപരിഹാരത്തിനായി ക്രൂശിൽ മരിച്ച ക്രിസ്തു ദൈവമല്ല; ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചവന്ന മനുഷ്യനാണ്. (എബ്രാ, 2:9). ദൈവം മനുഷ്യനുമല്ല; അവന് മരണവുമില്ല. (ഇയ്യോ, 9:32; ഹോശേ, 11:9; 1തിമൊ, 6:16). എന്നാൽ, ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണ മനുഷ്യൻ ആണ്. (1പത്രൊ, 2;24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). അവൻ ക്രൂശിൽ മരിച്ചുയിർത്തു എന്നതും അനിഷേധ്യമായ സത്യമാണ്. (2തിമൊ, 2:8). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40; പ്രവൃ, 2:22, റോമ, 5:15, 1കൊരി, 15:21, 47, 2കൊരി, 11:2, (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. ആരാധന മനഷ്യനുള്ളതല്ല; ദൈവത്തിനു മാത്രം ഉള്ളതാണ്.

4. ഇനി, ഈ വിഷയത്തിൽ ക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടെയും അഭിപ്രായം നമുക്ക് നോക്കാം: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (മത്താ, 4:10. ഒ.നോ: ലൂക്കൊ, 4:8). തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞതാണ് ഈ വാക്യത്തിലുള്ളത്. ഈ വേദഭാഗത്ത്, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ആരാധനയെ കുറിക്കുന്ന പ്രധാനപ്പെട്ട രണ്ടു പദങ്ങൾ ഒരുപോലെ ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യനെ നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന, പ്രോസ്കുനിയൊ എന്ന പദവമാണ് ആദ്യം ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തെ മാത്രം ആരാധിക്കുന്ന ലാട്രുവോ എന്ന പദമാണ് രണ്ടാമത് ഉപയോഗിച്ചിരിക്കുന്നത്. ചില കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന് മനസ്സിലാക്കാം. ഒന്നാമത്, ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ഇയ്യോബിനെ പരീക്ഷിക്കാൻ ദൈവത്തിൻ്റെ അനുവാദത്തിനായി കാത്തുനിന്നവൻ, ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു. ദൈവവും സാത്താനും തമ്മിലുള്ള അന്തരം പോലും പലർക്കും അറിയില്ലെന്നതാണ് യഥാർത്ഥ വസ്തുത. രണ്ടാമത്, ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, “നിന്റെ ദൈവമായ കർത്താവിനെ അഥവാ, യഹോവയെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). എന്നെ ആരാധിക്കണമെന്നോ, ഞങ്ങളെ ആരാധിക്കണമെന്നോ അല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലും, അവനെ മാത്രം ആരാധിക്കണം എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ മാത്രമേ ആരാധിക്കാവു എന്നാണ് പറഞ്ഞത്. യഹോവയായ തൻ്റെ പിതാവിനെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ഖണ്ഡിതമായി പറഞ്ഞ ക്രിസ്തു, ആരാധന സ്വീകരിച്ചു എന്ന് പറഞ്ഞാൽ; അവൻ വലിയ; അബദ്ധമാണ് പറഞ്ഞതെന്ന് വരും,. അതാണ്, ഭാഷയുടെ നിയമം. മൂന്നാമത്, ഈ വാക്യത്തിൽ, ദൈവത്തെ ആരാധിക്കണം എന്ന സാധാരണ അർത്ഥത്തിലല്ല അവൻ പറഞ്ഞത്. അങ്ങനെയാണ് പറഞ്ഞിരുന്നതെങ്കിൽ, ഭാഷാപരമായി ക്രിസ്തുവിനോ, മറ്റാർക്കോ വേണമെങ്കിലും ആരാധന സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. എന്നാൽ, അങ്ങനെയല്ല പറഞ്ഞിരിക്കുന്നത്. അവനെ മാത്രം ആരാധിക്കണം എന്നാണ് പറഞ്ഞത്. അതായത്, ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് (monos) എന്ന പദം കൊണ്ട്, അവനെ അഥവാ, യഹോവയെ മാത്രം ആരാധിക്കണം എന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. ഇംഗ്ലീഷിൽ ഹീം ഒൻലി എന്നാണ്. അതിനാൽ, ക്രിസ്തു ആരാധന സ്വീകരിച്ചു എന്നു പറഞ്ഞാൽ; ബൈബിൾ പരസ്പരവിരുദ്ധമാകും. ലൂക്കൊസിൻ്റെ സമാന്തരഭാഗത്തും അത് കാണാം. ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ക്രിസ്തുവിൻ്റെ വാക്കുകൾക്ക് മാറ്റമുണ്ടാകില്ല. തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമായി മനസ്സിലാക്കാം. ദൈവത്തെ മാത്രം ആരാധിക്കണമെന്ന് പ്രഥമപുരുഷനിൽ ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കെ, അവൻ ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, അവനെ നുണയനും വഞ്ചകനും ആക്കാനാണ് നോക്കുന്നത്. അതാണ്, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ബൈബിൾ വിരുദ്ധ ഉപദേശം.

5. “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). യേശു നല്ലവനല്ല എന്നല്ല പറഞ്ഞിതനർത്ഥം; ദൈവപുത്രനെയും അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് വിളിച്ചിട്ടുണ്ട്. (ലൂക്കൊ, 23:50; യോഹ, 7:12). എന്നാൽ, ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുത്തൻ മാത്രമേയുള്ളു: (എസ്രാ, 3:13; സങ്കീ, 34:8; 73:1; 86:5; 100:5; 106:1). ക്രിസ്തു താൻ ആരാധനയ്ക്കോ ദൈവമഹത്വത്തിനോ യോഗ്യൻ അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്നു വിളിച്ചപ്പോൾ താൻ നിഷേധിച്ചത്; അല്ലാതെ താൻ നല്ലവൻ അല്ലാത്തതുകൊണ്ടല്ല. പ്രമാണി യേശുവിനെ ദൈവം എന്നല്ല; നല്ലവൻ എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രൻ, ദൈവത്തിനു മാത്രം അർഹതപ്പെട്ട ആരാധന സ്വീകരിച്ചു എന്ന് പറയുന്നവർ, ക്രിസ്തുവിനെ കള്ളനാക്കുകയാണ് ചെയ്യുന്നത്. തന്നെയുമല്ല, ദൈവം ഒരുവനല്ലാതെ നല്ലവനില്ലെന്ന് പ്രഥമപുരുഷ സർവ്വനാമത്തിലും ഏകവചനത്തിലുമാണ് പറഞ്ഞത്. താൻ  ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ ആയിരുന്നെങ്കിൽ, ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്ന് വിളിച്ചപ്പോൾ, താൻ നിഷേധിക്കുകയോ, ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ഇല്ലെന്ന് പ്രഥമപുരുഷനിൽ പറയുകയോ ചെയ്യുമായിരുന്നില്ല. ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ട്, ഉപദേശം ഉണ്ടാക്കാൻ ശ്രമിച്ചാൽ, മുന്നല്ല; മുപ്പത്തി മുക്കോടി ദൈവങ്ങളെ വേണമെങ്കിലും ഉണ്ടാക്കാം. അവരെല്ലാം, ആരാധന സ്വീകരിച്ചതായും തെളിയിക്കാം. പക്ഷെ, ദുരുപദേശമാകും എന്നുമാത്രം,

6. “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോയു (monou theou) ആണ്. ഇംഗ്ലീഷിൽ The ony God ആണ്. അതായത്, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്നതും പറയനിയമത്തിലെ യാഹീദിന് തുല്യവുമായ മോണൊസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് പറയുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണെന്ന് ഓർക്കണം. താൻ ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ ആയിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് ക്രിസ്തു പറയില്ലായിരുന്നു. അടുത്തവാക്യം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടൊൺ മോണോൻ അല്തിനൊൻ തിയൊൻ (Patir ton monon alithinon theon) ആണ്. ഇംഗ്ലീഷിൽ Father. the only true God ആണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് മോണോസ് കൊണ്ടാണ് ക്രിസ്തു പറഞ്ഞത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവ് മാത്രമാണെന്നും അവനെ മാത്രം ആരാധിക്കണമെന്നും മോണോസ് കൊണ്ട് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്, വായിൽ വഞ്ചനയില്ലാത്ത ക്രിസ്തുവാണ്. (യേശ, 53:9; 1പത്രോ, 2:22). ദൈവം ത്രിത്വമാണെങ്കിലോ, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവം ആണെങ്കിലോ വായിൽ വഞ്ചനയില്ലാത്ത താൻ വലിയ വഞ്ചകനാണെന്ന് വരും. അതാണ്, സാത്താൻ മെനഞ്ഞ ത്രിമൂർത്തി തന്ത്രം. പൗലൊസിൻ്റെ ഭയംപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വിശ്വാസികൾ വഷളായിപ്പോകാനാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയത്. (2കൊരി, 11:2-3).

7. ക്രിസ്തു, ആരാധനയെക്കുറിച്ച് ശമര്യക്കാരത്തിയോട് പറയുന്ന മറ്റൊരു ഭാഗമുണ്ട്. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ഇവിടെപ്പറയുന്ന നമസ്കാരം, ദൈവത്തിനുള്ള ആരാധനയാണ്. ക്രിസ്തു ശമര്യസ്ത്രീയോടു പറയുന്ന ഈ വേദഭാഗത്ത്, ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്. (യോഹ, 8:40). ദൈവം മനുഷ്യനല്ല; എന്നതും ഓർക്കുക. (ഇയ്യോ, 9:32; ഹോശേ, 11:9). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. വാക്യം ശ്രദ്ധിക്കണം: അവരെ എന്നോ, ഞങ്ങളെ എന്നോ ബഹുവചനത്തിൽ അല്ല; അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് ദൈവത്തെ വിശേഷിപ്പിക്കുന്നത്. അതായത്, ഉത്തമപുരുഷനായ താൻ മധ്യമപുരുഷനായ ശമര്യക്കാരത്തിയോട് പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ദൈവത്തെ സൂചിപ്പിച്ചുകൊണ്ടാണ്, അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം എന്ന് പറഞ്ഞത്. അല്ലാതെ, ഞങ്ങളെ നമസ്കരിക്കണം എന്നല്ല പറഞ്ഞത്. ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കിയത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ, ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകൻ അഥവാ, ഒരുത്തൻ മാത്രമാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞകാര്യം മുകളിൽ നാം കണ്ടു: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ, ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞത് മുകളിൽ നാം കണ്ടതാണ്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ല, മനുഷ്യനാണെന്ന് അസന്ദിഗ്ധമായി പറഞ്ഞിരിക്കെ, അവൻ്റെ വാക്ക് വിശ്വസിക്കാത്തെ അവൻ പഠിപ്പിച്ച ഏകസത്യദൈവത്തെ ബഹുദൈവമാക്കുന്നവർ എങ്ങനെ ക്രിസ്ത്യാനികൾ ആകും? ക്രിസ്തുവിനെ വിശ്വസിക്കിത്തവർക്ക് നിത്യജീവൻ കിട്ടില്ലെന്ന് മാത്രമല്ല; ദൈവക്രോധം അവൻ്റെമേൽ വരികയും ചെയ്യുമെന്നാണ് ബൈബിൾ പറയുന്നത്. (യോഹ, 3:36).

8. “ശാസ്ത്രിമാരും പരീശന്മാരും: “ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഒ തിയൊസ് (monos o theos) ആണ്. അതായത്, ഒന്നിനെ കുറിക്കുന്ന ഹൈസ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഖീദിന് തുല്യമായ മോണൊസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ പറയുന്ന പല വേദഭാഗങ്ങൾ ഉണ്ട്. (റോമ, 16:26; 1തിമൊ, 1:17,15,16; യൂദാ, 1:4,25; വെളി, 15:4). പുത്രൻ ആരാധനയ്ക്ക്  യോഗ്യനായ ദൈവം ആയിരുന്നെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ ഖണ്ഡിതമായി പറയുമായിരുന്നില്ല. അടുത്തത്, “പല ദേവന്മാരും (ദൈവങ്ങൾ) പല കർത്താക്കന്മാരും ഉണ്ട് എന്നു പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ (ദൈവങ്ങൾ) എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്ക് ഉണ്ട്; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി, 8:5-6). പിതാവായ ഏകദൈവമേ ഉള്ളെന്ന് വേറെയും വാക്യങ്ങളുണ്ട്. (യോഹ, 8:41; എഫെ, 4:6). പുത്രൻ ആരാധനയ്ക്ക് യോഗ്യനായ ദൈവം ആയിരുന്നെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളു എന്ന് പറയുമായിരുന്നില്ല. അപ്പൊസ്തലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയുമാണ് തള്ളുന്നതെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 10:16). തന്മൂലം, പിതാവായ ഏകദൈവം മാത്രമാണ് ആരാധനയ്ക്ക് യോഗ്യനായവൻ എന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ഇതുപോലെ അനേകം തെളിവുകൾ പഴയപുതിയ നിയമങ്ങളിലുണ്ട്. വിസ്തരഭയത്താൽ ഇവിടെ ചുരുക്കുകയാണ്.

ദൈവപുത്രനായ യേശു ആരാണെന്ന് അറിയാത്തതാണ്, അനേകരുടെയും പ്രശ്നം. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണ് ദൈവഭക്തിയുടെ മർമ്മം പറയുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). ജീവനുള്ള ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (യിരെ, 10:10). അതായത്, “അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.“ ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയനിയമത്തിൽ കാണാം. മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ വ്യക്തമായ തെളിവും പഴയനിയമത്തിൽ ഉണ്ട്. (ഉല്പ, 18:1-33; 19:1). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, പുതിയ നിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട്. (എബ്രാ, 10:5; സങ്കീ, 40:6). യേശുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). ഏകമനുഷ്യനായ യേശുക്രിസ്തു എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും അവൻ വ്യക്തമാക്കുന്നു. (1 തിമൊ, 2:5-6). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46).

ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു  ഇല്ലായിരുന്നു; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ദൈവം, മനുഷ്യരുടെ പാപ പരിഹാരാർത്ഥം അന്ത്യകാലത്താണ് കന്യകയിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത്. (മത്താ, 1:21; ലൂക്കൊ, 2:5-7; 1തിമൊ, 3:14-16; എബ്രാ, 10:6). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ക്രൂശിൽ മരിച്ചവനാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). ഇതാണ് യഥാർഥ വസ്തുത. അല്ലാതെ, ക്രിസ്തു ദൈവമോ, ആരാധനയ്ക്ക് യോഗ്യനോ അല്ല. അവൻ, പാപം അറിയാത്ത പൂർണ്ണ മനുഷ്യനാണ്,. മനുഷ്യൻ്റെ പാപത്തിന് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത്, രക്തവും മരണവും ഇല്ലാത്ത ദൂതനോ, ദൈവമോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഏകസത്യദൈവം ഒരു മനുഷ്യ പ്രത്യക്ഷതയെടുത്തത്. അതാണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവഭക്തിയുടെ മർമ്മം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!