യുസ്തൊസ്

യുസ്തൊസ് (Justus)

പേരിനർത്ഥം – നീതിമാൻ

യുസ്തൊസ് എന്ന മറുപേരുള്ള ബർശബാ എന്ന യോസേഫ്. യേശുവിനെ ഒറ്റിക്കൊടുത്ത യൂദയ്ക്കു പകരം അപ്പൊസ്തലത്വത്തിനായി ശിഷ്യന്മാർ നിർത്തിയ രണ്ടുപേരിൽ ഒരാൾ. (പ്രവൃ, 1:23). ചീട്ടു മത്ഥിയാസിനു വീണു.

യുസ്തൊസ്

കൊരിന്തിലെ ഒരു ശിഷ്യൻ. പൗലൊസിനു സുനഗോഗിൽ (യെഹൂദന്മാരുടെ പള്ളി) പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ യുസ്തൊസിന്റെ ഭവനത്തിൽ വച്ചു പൗലൊസ് സുവിശേഷം പ്രസംഗിച്ചു. (അപ്പൊ, 18:7).

യുസ്തൊസ്

ഒരു യെഹൂദ ക്രിസ്ത്യാനി. യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു എന്നു കൊലൊസ്യ ലേഖനത്തിൽ (4:11) പൗലൊസ് എഴുതി. അവിടെ പൗലൊസിനു അനുകൂലമായി വർത്തിച്ച യെഹൂദന്മാർ കേവലം മൂന്നുപേരായിരുന്നു. അരിസാതർഹൊസ് മർക്കൊസ്, യുസ്തൊസ്.

യിസ്ഹാക്ക്

യിസഹാക്ക് (Isaac)

പേരിനർത്ഥം – ചിരി

അബ്രാഹാമിനു സാറായിൽ ജനിച്ച ഏക പുത്രൻ. ജനിക്കുന്നതിനു മുമ്പു നാമകരണം ചെയ്യപ്പെട്ടവരിൽ ഒരാളാണ് യിസഹാക്ക്. യഹോവയാണു ഈ പേർ നല്കിയത്. (ഉല്പ, 17:19). യിസ്ഹാക്ക് ജനിക്കുമ്പോൾ അബ്രാഹാമിനു 100 വയസ്സും സാറായ്ക്കു 90 വയസ്സും ഉണ്ടായിരുന്നു. (ഉല്പ, 21:5). എട്ടാം ദിവസം യിസ്ഹാക്കിനെ പരിച്ഛേദനം കഴിപ്പിച്ചു. (ഉല്പ, 21:4). യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു. ഈ സന്ദർഭത്തിൽ തന്റെ അവകാശം നഷ്ടപ്പെട്ട യിശ്മായേൽ പരിഹസിക്കുകയും അതു സാറായെ പ്രകോപിപ്പിക്കുകയും ചെയ്തു. അതിനാൽ ഹാഗാറിനെയും യിശ്മായേലിനെയും പുറത്താക്കുവാൻ സാറാ അബ്രാഹാമിനെ നിർബ്ബന്ധിച്ചു. യിശ്മായേലിനെ സ്നേഹിക്കുക നിമിത്തം അബ്രാഹാം അതു ചെയ്തില്ല. എന്നാൽ ദൈവത്തിൽ നിന്നു വ്യക്തമായ നിർദ്ദേശം ലഭിച്ചപ്പോൾ അബ്രാഹാം ഇരുവരെയും പുറത്താക്കി. (ഉല്പ, 21:8-12).

അബ്രാഹാമിന്റെ വിശ്വസ്തതയെ പരീക്ഷിക്കുവാൻ തന്റെ ഏകജാതനായ പുത്രനെ മോരിയാമലയിൽ കൊണ്ടുചെന്നു യാഗം കഴിക്കുവാൻ ദൈവം കല്പിച്ചു. (ഉല്പ, 22). അപ്പോൾ യിസ്ഹാക്കിനു 25 വയസ്സു പ്രായം ഉണ്ടായിരുന്നുവെന്നു ജൊസീഫസ് പറയുന്നു. ഹോമയാഗത്തിനു ആവശ്യമായ വിറകു ചുമന്നുകൊണ്ടു പോകുവാൻ കഴിവുള്ള ബാലനായിരുന്നു യിസ്ഹാക്ക്. തന്നെ യാഗം കഴിക്കുന്നതിനു യിസ്ഹാക്കു ഒരു തടസ്സവും പറഞ്ഞില്ല. എന്നാൽ യാഗപീഠത്തിൽ കിടത്തി യിസ്ഹാക്കിനെ കൊല്ലുവാൻ ഒരുങ്ങിയപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു തടഞ്ഞു; പകരം ഒരു ആട്ടുകൊറ്റനെ യാഗം കഴിച്ചു.

യിസ്ഹാക്കിനു 37 വയസ്സായപ്പോൾ ഹെബ്രോനിൽ വച്ചു സാറാ മരിച്ചു. (ഉല്പ, 23:1). അബ്രാഹാമിന്റെ ദാസനായ എല്യേസർ മെസൊപ്പൊട്ടേമ്യയിൽ ചെന്നു ചാർച്ചക്കാരിയായ റിബെക്കയെ കൊണ്ടുവന്നു. റിബെക്കയെ വിവാഹം കഴിക്കുമ്പോൾ യിസഹാക്കിനു 40 വയസ്സായിരുന്നു. (ഉല്പ, 25:20). റിബെക്ക വന്ധ്യയായിരുന്നു. ഇരുപതു വർഷത്തിനു ശേഷം യിസ്ഹാക്കിന്റെ പ്രാർത്ഥനയുടെ ഫലമായി റിബെക്കാ ഗർഭം ധരിച്ചു. ഇരട്ടക്കുഞ്ഞുങ്ങളായ ഏശാവിനെയും യാക്കോബിനെയും പ്രസവിച്ചു. (ഉല്പ, 25:21-26). ഏശാവ് വേട്ടക്കാരനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാര വാസിയുമായിരുന്നു. യിസ്ഹാക്ക് ഏശാവിനെയും റിബെക്കാ യാക്കോബിനെയും സ്നേഹിച്ചു. ക്ഷാമകാലത്തു ഭക്ഷണത്തിനു വേണ്ടി അന്യദേശത്തു പോകുവാൻ യിസ്ഹാക്കു പ്രേരിതനായി. മിസ്രയീമിലേക്കു പോകാതെ വാഗ്ദത്ത നാട്ടിൽ കഴിയുവാൻ യഹോവ ഉപദേശിച്ചു. ദൈവിക സംരക്ഷണയിൽ സംശയാലുവായ യിസ്ഹാക്ക് ഫെലിസ്ത്യ പട്ടണമായ ഗെരാരിൽ പോയി. ജീവനെ ഭയന്നു റിബെക്കായെ സ്വന്തം സഹോദരിയെന്നു പറയേണ്ടിവന്നു. സത്യം മനസ്സിലാക്കിയപ്പോൾ ഫെലിസ്ത്യരാജാവായ അബീമേലെക്ക് യിസ്ഹാക്കിനെ കുറ്റപ്പെടുത്തിയെങ്കിലും ദേശത്തു പാർക്കുവാൻ അനുവദിച്ചു. (ഉല്പ, 26:1-11).

യിസ്ഹാക്ക് ഗെരാർ താഴ്വരയിൽ കൂടാരമടിച്ചു. കൃഷിയിലും കന്നുകാലി വളർത്തലിലും യിസ്ഹാക്ക് സമ്പന്നനായിത്തീർന്നു. അസൂയാലുക്കളായ ഫെലിസ്ത്യർ പീഡിപ്പിക്കുകയും ദേശം വിട്ടുപോകുവാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ പിതാവാ കുഴിച്ചതും ഫെലിസ്ത്യർ മൂടിക്കളഞ്ഞതുമായ കിണറുകളെ അവൻ തുറന്നു; പുതിയ കിണറുകൾ വെട്ടി. ഈ കിണറുകൾക്കു ഫെലിസ്ത്യർ അവകാശവാദം പുറപ്പെടുവിച്ചു. അവർ അവകാശവാദം പുറപ്പെടുവിക്കാത്ത കിണറിനു രെഹോബോത്ത് എന്നു പേരിട്ടു. (ഉല്പ, 26:12-22). അവിടെനിന്നും യിസ്ഹാക്ക് ബേർ-ശേബയിലേക്കു വന്നു. യഹോവ പ്രത്യക്ഷപ്പെട്ടു യിസ്ഹാക്കിനു അനുഗ്രഹം വാഗ്ദാനം ചെയ്തു. അബീമേലെക്കും യിസ്ഹാക്കിനോടു സമാധാന ഉടമ്പടി ചെയ്തു. (ഉല്പ, 26:26-31). കനാന്യ സ്ത്രീകളുമായുള്ള ഏശാവിന്റെ വിവാഹം യിസ്ഹാക്കിനെയും റിബെക്കയെയും ദുഃഖിപ്പിച്ചു. മരണം അടുത്തു എന്നു കരുതി ആദ്യജാതനായ ഏശാവിനെ അനുഗ്രഹിക്കുവാൻ യിസഹാക്ക് ഒരുങ്ങി. ഏശാവിനെ വിളിച്ചു തന്റെ ഇഷ്ടഭോജനമായ വേട്ടയിറച്ചി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. ഇതുകേട്ട റിബെക്കാ യാക്കോബിനെ പ്രച്ഛന്നവേഷനായി രുചികരമായ ഇറച്ചിയോടൊപ്പം യിസ്ഹാക്കിന്റെ അടുക്കലേക്കയച്ചു. പിതാവിനെ വഞ്ചിച്ചു യാക്കോബ് അനുഗ്രഹം കരസ്ഥമാക്കി. ഏശാവ് യാക്കോബിനെ കൊല്ലുവാൻ നിശ്ചയിച്ചു. തന്മൂലം യാക്കോബിനെ മെസൊപ്പൊട്ടേമ്യയിലേക്ക് അയക്കാൻ റിബെക്കാ യിസ്ഹാക്കിനെ പ്രേരിപ്പിച്ചു. ലാബാന്റെ പുത്രിമാരിൽ നിന്നു ഒരു ഭാര്യയെ യാക്കോബ് എടുക്കുമല്ലോ എന്നു യിസ്ഹാക്കു ആശ്വസിച്ചു. (ഉല്പ, 27:41-28;6). ഇരുപതു വർഷത്തിനു ശേഷം യാക്കോബ് പദ്ദൻ-അരാമിൽ നിന്നും മടങ്ങിവന്നു ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വച്ചു യിസ്ഹാക്കിനെ കണ്ടു. 180-ാമത്തെ മ
വയസ്സിൽ യിസ്ഹാക്കു മരിച്ചു. പുത്രന്മാരായ ഏശാവും യാക്കോബും അവനെ അടക്കി. (ഉല്പ, 35:29).

ഇരുപതോളം പ്രാവശ്യം യിസ്ഹാക്കിനെക്കുറിച്ചു പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. യിസ്ഹാക്കിന്റെ യാഗത്തെക്കുറിച്ചു രണ്ടു പരാമർശങ്ങളുണ്ട്. (എബ്രാ, 11:17,18; യാക്കോ, 2:21). പുനരുത്ഥാനത്തെ തെളിയിക്കുന്നതിനായി അബ്രാഹാം യാക്കോബ് എന്നിവരോടൊപ്പം യിസ്ഹാക്കും ദൈവദൃഷ്ടിയിൽ ജീവിച്ചിരിക്കുകയാണെന്നു യേശു പറഞ്ഞു. (ലൂക്കൊ, 20:37). ക്രിസ്തുവിന്റെ നിഴലായി യിസ്ഹാക്കിനെ മനസ്സിലാക്കുന്നവരുണ്ട്. മോരിയാമലയിൽ അർപ്പിക്കപ്പെടുവാൻ തന്നെത്താൻ ഏല്പിച്ചുകൊടുത്ത യിസ്ഹാക്ക് മരണത്തോളം അനുസരണമുള്ളവൻ ആയിത്തീർന്ന ക്രിസ്തുവിനെ കാണിക്കുന്നു. (ഉല്പ, 22; ഫിലി, 2:5-8). തന്റെ ഏകജാതനായ പുത്രനെ ഏല്പിച്ചുതന്ന പിതാവായ ദൈവത്തിന്റെ പ്രതിരൂപമാണ് അബാഹാം. ‘ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം’ എന്ന അബ്രാഹാമിന്റെ വാക്കുകൾ പുനരുത്ഥാനം ചൂണ്ടിക്കാണിക്കുന്നു. (ഉല്പ, 22:5; എബ്രാ, 11:17-19). സഭയുടെ കാന്തനെന്ന നിലയിലും ക്രിസ്തുവിന്റെ പ്രതിരൂപമാണ് യിസ്ഹാക്ക്. റിബെക്കാ സഭയുടെ നിഴലാണ്. യിസ്ഹാക്ക് വെളിമ്പ്രദേശത്തു ചെന്നു വധുവിനെ സ്വീകരിച്ചതുപോലെ ക്രിസ്തു ആകാശമേഘങ്ങളിൽ ഇറങ്ങിവന്നു സഭയെ കൂട്ടിച്ചേർക്കും. (ഉല്പ, 24:63; 1തെസ്സ, 4:14-16). അബ്രാഹാമിന്റെ ദാസൻ പരിശുദ്ധാത്മാവിനു നിഴലാണ്. ഭൂമിയിൽ സഭയെ ഒരുക്കി കർത്താവിനു സമർപ്പിക്കുകയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്.

ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

1. യിശ്മായേൽ: യഹോവയുടെ ദൂതൻ ഹാഗാറിനോട്; “നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം.” (ഉല്പ, 16:11).

2. യിസ്ഹാക്ക്: ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തതു; അല്ല, നിന്റെ ഭാര്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാൿ എന്നു പേരിടേണം; ഞാൻ അവനോടു അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും.” (ഉല്പ, 17:19).

3. യോശീയാവ്: ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോടു; “യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദ്ഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെ മേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു.” (1രാജാ, 13:2). 

4. ശലോമോൻ: ദാവീദിന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ; “എന്നാൽ നിനക്കു ഒരു മകൻ ജനിക്കും; അവൻ വിശ്രമപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേർ ശലോമോൻ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാൻ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നല്കും.” (1ദിനവൃ, 22:9).

5. കോരെശ്: “കോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.” (യെശ, 44:28; 45:1-3). കോരെശ് ജനിക്കുന്നതിന് 173 വർഷം മുമ്പാണ് യെശയ്യാവിൻ്റെ കോരെശിനെ കുറിച്ചുള്ള ഈ പ്രവചനം.

6. യോഹന്നാൻ സ്നാപകൻ: ദൈവദൂതൻ സെഖര്യാവിനോടു പറഞ്ഞതു; “സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.” (ലൂക്കൊ, 1:13).

7. നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുയേശു: ദൈവദൂതൻ യോസേഫിനോടു; “മറിയ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ഗബ്രീയേൽ ദൂതൻ മറിയയോടു; “മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” (ലൂക്കോ, 1:30,33). 

8. യിസ്രായേൽ: മേല്പറഞ്ഞ ഏഴു വ്യക്തികളെ കൂടാതെ ജനനത്തിനുമുമ്പേ പേർവിളിക്കപ്പെട്ട ഒരു സന്തതികൂടിയുണ്ട്: അബ്രാഹാമിന്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിന്റെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനുമായ യിസ്രായേൽ. “ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.” (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10).

യിശ്ശായി

യിശ്ശായി (Jesse)

പേരിനർത്ഥം – എൻ്റെ കൈവശമുണ്ട്

ദാവീദ് രാജാവിന്റെ പിതാവായ യിശ്ശായി ഫേരെസിന്റെ കുടുംബത്തിൽ ഓബേദിന്റെ പുത്രനും ബോവസിന്റെ പൗത്രനുമായിരുന്നു. (രൂത്ത്, 4:17-22; 1ദിന, 2:12; മത്താ, 1:5,6; ലൂക്കൊ, 3:32). ബോവസിന്റെ ഭാര്യ മോവാബ്യ സ്ത്രീയായ രൂത്തായിരുന്നു. ബേത്ത്ലേഹെമിൽ വസിച്ചിരുന്നതു കൊണ്ടു യിശ്ശായി ബേത്ത്ലേഹെമ്യൻ എന്നറിയപ്പെട്ടു. 1ശമൂവേൽ 17:12-ൽ യിശ്ശായിയെ ബേത്ത്ലേഹെമിലെ എഫ്രാത്യൻ എന്നു പറഞ്ഞിട്ടുണ്ട്. യിശ്ശായിയുടെ പുത്രനെ രാജാവായി അഭിഷേകം ചെയ്യുവാൻ ശമൂവേൽ പ്രവാചകൻ ബേത്ത്ലേഹെമിൽ ചെന്നു. യാഗസദ്യയ്ക്ക് അതിഥികളെയെല്ലാം പ്രവാചകൻ ക്ഷണിച്ചു. യിശ്ശായിയുടെ പുത്രന്മാരിൽ ഏറ്റവും ഇളയവനായ ദാവീദ് മാത്രം സന്നിഹിതനായിരുന്നില്ല. അവൻ ആടു മേയ്ക്കുകയായിരുന്നു. ഒടുവിൽ ദാവീദിനെയും ആളയച്ചു വരുത്തി. ഉടൻ യഹോവ കല്പിച്ചതനുസരിച്ചു സഹോദരന്മാരുടെ നടുവിൽ വച്ചു ദാവീദിനെ അഭിഷേകം ചെയ്തു. (1ശമൂ, 16:1-13). ദുരാത്മബാധിതനായ ശൗൽ തന്റെ രോഗസൗഖ്യത്തിനു കിന്നരം വായിക്കുവാൻ ദാവീദിനെ അയച്ചു കൊടുക്കണമെന്നു യിശ്ശായിയോടു ആവശ്യപ്പെട്ടു. യിശ്ശായി മകനെ കാഴ്ചയുമായി രാജാവിന്റെ അടുക്കലയച്ചു. ദാവീദിനെ കൊട്ടാരത്തിൽ താമസിപ്പിക്കുവാനുള്ള അപേക്ഷയും യിശ്ശായി കൈക്കൊണ്ടു. (1ശമൂ, 16;14-23). ശൗലിന്റെ സൈന്യത്തിൽ സേവനം ചെയ്തിരുന്ന മൂന്നു മൂത്ത പുത്രന്മാർക്കും വേണ്ട ഭക്ഷണവും മറ്റും കൊടുത്തു യിശ്ശായി ദാവീദിനെ അയച്ചു. അപ്പോഴാണ് ദാവീദ് ഗൊല്യാത്തിനെ ദ്വന്ദ്വയുദ്ധത്തിൽ വധിച്ചത്. (1ശമൂ, 17:12-58). ദാവീദ് കുട്ടിയായിരിക്കുമ്പോൾ യിശ്ശായി വയസ്സുചെന്നു വൃദ്ധനായിരുന്നു. ശൗലിന്റെ കോപം നിമിത്തം ദാവീദ് ദേശഭ്രഷ്ടനായി ജീവിച്ചപ്പോൾ മാതാപിതാക്കന്മാരെ മോവാബ്യ രാജാവിന്റെ സംരക്ഷണത്തിൽ ഏല്പിച്ചു. (1ശമൂ, 22:3,4). ദാവീദുമായി പിണങ്ങിയശേഷം ശൗൽ ആക്ഷേപപൂർവ്വം യിശ്ശായിയുടെ മകനെന്നാണ് ദാവീദിനെ വിളിച്ചത്. (1ശമൂ, 20:27, 30,31; 22:7,8; 25:10). ദോവേഗ്, നാബാൽ, പത്തു ഗോത്രങ്ങൾ എന്നിവരും ദാവീദിനെ നിന്ദാഗർഭമായി യിശ്ശായിയുടെ മകനെന്നു വിളിച്ചു. (1ശമൂ, 22:9; 25:10; 1രാജാ, 12:16). തുടർന്നു ഈ വിശേഷണം ബഹുമാന സൂചകമായി മാറി. (1ദിന, 10:14; 29:26; പ്രവൃ, 13:22). മശീഹയെ യിശ്ശായിയുടെ വേർ എന്നാണ് യെശയ്യാ പ്രവാചകൻ നാമകരണം ചെയ്തിരിക്കുന്നത്. (യെശ, 11:1, 10; റോമ, 15:12). യേശുവിന്റെ വംശാവലിയിൽ യിശ്ശായിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. (മത്താ, 1:5,6; ലൂക്കൊ, 3:32).

യിശ്ശായിക്കു എട്ടു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ട്: എലിയാബ്, അബീനാദാബ്, ശിമെയ അഥവാ ശമ്മ, നഥനയേൽ, രദ്ദായി, ഓസെം, എലീഹു, ദാവീദ്, സെരൂയ, അബീഗയിൽ. (1ദിന, 2:13-16; 27:18). 2ശമൂവേൽ 17:25-ൽ അബീഗയിൽ നാഹാശിന്റെ മകൾ ആണ്. അബീഗയിൽ നാഹാശിന്റെ പുത്രിയും ദാവീദിന്റെ സഹോദരിയും ആകുന്നതെങ്ങനെ? ഈ പ്രശ്നത്തിനു മൂന്നു പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്: 1. റബ്ബിമാരുടെ പാരമ്പര്യമനുസരിച്ചു നാഹാശ് യിശ്ശായിയുടെ അപരനാമമാണ്. 2. യിശ്ശായിയുടെ ഭാര്യ ആദ്യം നാഹാശിന്റെ ഭാര്യയോ വെപ്പാട്ടിയോ ആയിരുന്നു. അപ്പോൾ അബീഗയിലിനെ പ്രസവിച്ചു. അതിനു ശേഷമാണ് അവൾ യിശ്ശായിയുടെ ഭാര്യയായത്. 3. യിശ്ശായിയുടെ ഭാര്യയുടെ പേരാണ് നാഹാശ്. അബീഗയിൽ യിശ്ശായിയുടെ ഭാര്യയായ നാഹാശിന്റെ മകളാണ്.

യിശ്മായേൽ

യിശ്മായേൽ (Ishmael)

പേരിനർത്ഥം – ദൈവം കേൾക്കും

അബ്രാഹാമിന്റെ മുത്തമകൻ. (ഉല്പ, 16:15,16). സാറാ വന്ധ്യയായിരുന്നു. അക്കാലത്തെ കീഴ്വഴക്കമനുസരിച്ചു സാറാ തന്റെ മിസയീമ്യ ദാസിയായ ഹാഗാറിനെ അബ്രാഹാമിനു വെപ്പാട്ടിയായി നല്കി. അബ്രാഹാം കനാനിൽ വന്നിട്ടു പത്തുവർഷം കഴിഞ്ഞു. (ഉല്പ, 16:3). താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഹാഗാർ സാറായെ നിന്ദിച്ചു തുടങ്ങി. സാറാ അബ്രാഹാമിനോടു പരാതി പറഞ്ഞു. തുടർന്നു സാറാ ഹാഗാറിനോടു കഠിനമായി പെരുമാറി. ജീവിതം കഷ്ടമായപ്പോൾ ഗർഭിണിയായ ഹാഗാർ ഓടിപ്പോയി. വഴിയിൽവച്ചു യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ടു അവളോടു മടങ്ങിപ്പോയി യജമാനത്തിക്കു കീഴടങ്ങിയിരിക്കുവാൻ ഉപദേശിച്ചു. ഹാഗാർ ഒരു മകനെ പ്രസവിക്കുമെന്നും അവനു യിശ്മായേൽ എന്നു പേർ വിളിക്കണമെന്നും ദൂതൻ പറഞ്ഞു. ഹാഗാർ യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാഹാമിനു 86 വയസ്സായിരുന്നു.

പതിമൂന്നാം വയസ്സിൽ യിശ്മായേൽ പരിച്ഛേദനം ഏറ്റു. അബ്രാഹാമും പുത്രനായ യിശ്മായേലും ഒരേ ദിവസമാണ് പരിച്ഛേദനത്തിനു വിധേയരായത്. (ഉല്പ, 17:25). അബ്രാഹാം യിശ്മായേലിനെ വളരെയധികം സ്നേഹിച്ചു. സാറായിലൂടെ ഒരു മകൻ നല്കാമെന്നു വാഗ്ദത്തം ചെയ്തപ്പോഴും ‘യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി’ എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു. യിസ്ഹാക്കിന്റെ മുലകുടി മാറിയപ്പോൾ അബ്രാഹാം ഒരു വിരുന്നു കഴിച്ചു. അന്നു തന്റെ അവകാശം നഷ്ടപ്പെട്ടതിലുള്ള ദുഃഖം കൊണ്ടു യിശ്മായേൽ പരിഹസിച്ചു. അപ്പോൾ വെറും പതിനഞ്ചോ പതിനാറോ വയസ്സായിരുന്നു യിശ്മായേലിന്. രണ്ടു കുട്ടികളും ഒരുമിച്ചു വളർന്നാലുണ്ടാകുന്ന ദോഷങ്ങൾ മുൻകണ്ടു ഹാഗാറിനെയും പുത്രനെയും ഒഴിവാക്കുവാൻ സാറാ അബ്രാഹാമിനോടു ആവശ്യപ്പെട്ടു. ദൈവം വെളിപ്പെടുത്തി കൊടുത്തപ്പോൾ അബ്രാഹാം ഹാഗാറിനെയും മകനെയും പുറത്താക്കി. അവൾ ബേർ-ശേബ മരുഭൂമിയിൽ അലഞ്ഞുനടന്നു. വെള്ളം തീർന്നപ്പോൾ കുട്ടിയെ ഒരു കുറുങ്കാട്ടിൽ തണലിലിട്ടു. കുട്ടിയുടെ മരണം കാണണ്ട എന്നു പറഞ്ഞു അല്പം അകലെ ചെന്നിരുന്നു ഹാഗാർ ഉറക്കെ കരഞ്ഞു. രണ്ടാം തവണയും ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു, ബാലൻ ഒരു വലിയ ജാതിയാകുമെന്ന പഴയ വാഗ്ദാനം പുതുക്കി. (ഉല്പ, 21:19,20). യിശ്മായേൽ മുതിർന്നപ്പോൾ ഒരു വില്ലാളിയായിത്തീർന്നു. അവൻ പാരാൻ മരുഭൂമിയിൽ പാർത്തു. അവന്റെ ഭാര്യ ഒരു മിസ്രയീമ്യ സ്ത്രീയായിരുന്നു. അബ്രാഹാം മരിച്ചപ്പോൾ അടക്കുന്നതിനു യിസ്ഹാക്കിനെ സഹായിച്ചു. (ഉല്പ, 25;9(. യിശ്മായേലിനു 12 പുത്രന്മാരും ഒരു പുത്രിയുമുണ്ടായിരുന്നു. പന്ത്രണ്ടുപേരും പ്രഭുക്കന്മാരായി അറിയപ്പെട്ടു. യിശ്മായേലിന്റെ മകളായ മഹലത്തിനെ ഏശാവു വിവാഹം ചെയ്തു. യിശ്മായേലിന്റെ ഒരു ഭാര്യയെക്കുറിച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാൽ യിശ്മായേലിന്റെ മകളെ നെബായോത്തിന്റെ സഹോദരി എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇവർ രണ്ടുപേരുടെയും അമ്മ മറ്റു പത്തുപേരുടെ അമ്മയിൽ നിന്നും വിഭിന്നയാണെന്നു ചിന്തിക്കുന്നവരുണ്ട്. ദൈവദൂതന്റെ വാക്കുകളിൽ യിശ്മായേല്യരുടെ സ്വഭാവം വ്യക്തമായി കാണാം. “അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും. അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 16:12).