2തിമൊഥെയൊസ്

തിമൊഥെയൊസിന് എഴുതിയ രണ്ടാം ലേഖനം (Book of 2 Timothy)

പുതിയനിയമ കാനോനിലെ പതിനാറാമത്തെ പുസ്തകവും, ഇടയലേഖനങ്ങളിൽ രണ്ടാമത്തതും. അപ്പൊസ്തലനായ പൌലൊസിന്റെ ഹംസഗാനമാണ് 2തിമൊഥെയൊസ്. ഒരു ദു:ഖസ്വരം ഈ ലേഖനത്തിൽ പ്രതിധ്വനിക്കുന്നുണ്ടെങ്കിലും ഒരു ജേതാവിന്റെ വിജയ ധ്വനിയോടുകൂടെ ലേഖനം അവസാനിക്കുന്നു. “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു.” 4:7,8. 

ഗ്രന്ഥകർത്താവ്: ഇടയലേഖനങ്ങളുടെ കർത്താവ് പൗലൊസാണെന്ന് ആദിമകാലം മുതൽ വിശ്വാസിച്ചു പോരുന്നു.  ഇടയലേഖനങ്ങൾ പൗലൊസിന്റേത് ആണെന്ന് വ്യക്തമാക്കുന്ന ആന്തരിക തെളിവുകളും ഉണ്ട്. മറ്റു ലേഖനങ്ങളെപ്പോലെ ഈ മൂന്നു ലേഖനങ്ങളും ഒരേ വ്യക്തിയാൽ എഴുതപ്പെട്ടതാണ്. ആരെ സംബോധന ചെയ്ത് എഴുതിയതാണോ അവരിലുള്ള താത്പര്യവും തങ്ങൾക്കു ലഭിച്ച നന്മകൾ എല്ലാംതന്നെ ദൈവത്തിന്റെ പരമമായ കൃപയിലാണെന്ന സത്യവും പൗലൊസ് ചൂണ്ടിക്കാണിക്കുന്നു. ഇടയലേഖനങ്ങളുടെ എഴുത്തുകാരനും (2 തിമൊ, 1:8) സുവിശേഷത്തെക്കുറിച്ച് ലജ്ജിക്കാത്ത റോമാലേഖന കർത്താവ് തന്നെയാണ്. (റോമ, 1:16).

എഴുതിയ കാലം: നീറോയുടെ മരണം എ.ഡി. 68 ജൂൺ 6-ന് ആയിരുന്നു. നീറോയുടെ മരണത്തിനുമുമ്പ് പൌലൊസ് വധിക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. അതിനാൽ എ.ഡി. 67 ആയിരിക്കണം രചനാകാലം. 

പ്രതിപാദ്യം: വിശ്വാസത്യാഗത്തിന്റെ കാലത്ത് ഒരു ശുശ്രൂഷകൻ ജീവിതത്തിൽ എങ്ങനെ സാക്ഷ്യം പുലർത്തണമെന്ന് ഈ ലേഖനത്തിൽ വ്യക്തമാക്കുന്നു. സുവിശേഷത്തോടു വിശ്വസ്തത പുലർത്തുവാനും (1:3-18), ശുശ്രൂഷയിൽ ഭടനെപ്പോലെ സഹിക്കുവാനും (2:1-13), അപ്പൊസ്തലൻ തിമൊഥയൊസിനോട് ആവശ്യപ്പെടുന്നു. ശുശ്രൂഷയിലെ പെരുമാറ്റത്തെ സംബന്ധിക്കുന്ന പ്രധാന നിർദ്ദേശം നല്കുന്നു. (2:14-26). വരാനിരിക്കുന്ന ദുർഘടസമയങ്ങളെ കുറിച്ച് മുന്നറിയിപ്പു നല്കുകയും (3:79), തൻറ മാതൃക പിന്തുടരാൻ പൗലൊസ് തിമൊഥയൊസിനോടാ ആവശ്യപ്പെടുകയും ചെയ്യുന്നു. (3:10-13). തിമൊഥെയൊസിൻ്റെ ഇപ്പോഴത്തെ വിശ്വസ്തത തനിക്കു മുമ്പു ലഭിച്ച പരിശീലനത്തിന്റെ ഫലമാണെന്നു വ്യഞ്ജിപ്പിക്കുന്നു. (3:14-17). വിശ്വസ്തതയോടെ സത്യവചനം പ്രസംഗിക്കുവാൻ ഉദ്ബോധിപ്പിക്കുകയും കൂട്ടായ്മക്കായുള്ള തന്റെ വാഞ്ഛ വെളിപ്പെടുത്തുകയും ചെയ്യുന്നു. (4:18).

പ്രധാന വാക്യങ്ങൾ: 1. “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.” 2തിമൊഥെയൊസ് 1:7.

2. “ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കിൽ കിരീടം പ്രാപിക്കയില്ല.” 2തിമൊഥെയൊസ് 2:5.

3. “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം.” 2തിമൊഥെയൊസ് 2:8,9.

4. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” 2തിമൊഥെയൊസ് 3:16,17.

5. “വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.” 2തിമൊഥെയൊസ് 4:2.

6. “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.” 2തിമൊഥെയൊസ് 4:7,8.

സവിശേഷതകൾ: 1. റോമിൽ രക്തസാക്ഷി ആകുന്നതിനുമുമ്പ് പൌലൊസ് അപ്പൊസ്തലൻ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുള്ള അന്ത്യവാക്കുകൾ ഈ ലേഖനത്തിലാണ് ഉളളത്. 2. തിരുവെഴുത്തുകളുടെ ദൈവിക ഉദ്ദേശ്യവും ദൈവനിശ്വാസ്യതയും വെളിപ്പെടുത്തുന്ന ഏറ്റവും വ്യക്തമായ പ്രസ്താവന ഇതിലുണ്ട്. (3:16,17). സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിക്കേണ്ടതിന്റെയും ദൈവവചനം വിശ്വസ്തരായ മനുഷ്യരെ ഭരമേല്പിക്കേണ്ടതിന്റെയും ആവശ്യം ഊന്നിപ്പറയുന്നു. (2:2). 3. അന്ത്യകാലത്ത് സംഭവിക്കുവാൻ പോകുന്ന വിശ്വാസ ത്യാഗത്തെക്കുറിച്ചുള്ള രണ്ടു പ്രവചനങ്ങൾ ഇതിലുണ്ട്. (3:16; 4:3,4). 4. ശക്തവും ഗൗരവമേറിയതുമായ ഗുണദോഷങ്ങൾ ലേഖനത്തിലുടനീളം കാണാം. ഉദാ: കൃപാവരം ജ്വലിപ്പിക്കുക (1:6), ലജ്ജിക്കരുത് (1:8), സുവിശേഷത്തിനായി കഷ്ടം സഹിക്ക (1:8), പഥ്യവചനം മാതൃകയാക്കിക്കൊൾക (1:13), നല്ല ഉപനിധി സൂക്ഷിച്ചുകൊൾക (1:14), കൃപയാൽ ശക്തിപ്പെടുക (2:1), കഷ്ടം സഹിക്ക (2:3), സത്യവചനത്ത യഥാർത്ഥമായി പ്രസംഗിക്ക (2:15), ഒഴിഞ്ഞിരിക്കുക (2:16), വിട്ടോടുക (2:22), നിലനില്ക്കുക (3:15), വചനം പ്രസംഗിക്ക (4:2), സുവിശേഷകന്റെ പ്രവൃത്തി ചെയ്ക (4:5), ശുശൂഷ നിറപടിയായി നിവർത്തിക്ക (4:5). 5. ഒരു ശുശ്രൂഷകനെ മകൻ (2:1), ഭടൻ (2:3,4), കൃഷിക്കാരൻ (2:6), വേലക്കാരൻ (2:15), മാനപാത്രം (2:21), കർത്താവിന്റെ ദാസൻ (2:24) എന്നിങ്ങനെ വിവിധ നിലകളിൽ അവതരിപ്പിച്ചിരിക്കുന്നു. 

ഉള്ളടക്കം: I. വന്ദനം: 1:1-3.

II. വിശ്വസ്തതയ്ക്കും സഹിഷ്ണുതയ്ക്കും വേണ്ടിയുള്ള അഭ്യർത്ഥന: 1:4-18.

III. ശുശ്രൂഷയിൽ ജാഗ്രത: 2:1:26.

1. ഒരു നല്ല ഭടനായി: 2:1-14.

2. ഒരു നല്ല ശിഷ്യനായി: 2:15-26.

IV. വിശ്വാസ ത്യാഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്: 3:1-4:5.

1. അന്ത്യനാളുകളെക്കുറിച്ചുള്ള പ്രവചനം; ദർശനം: 3:1-9.

2. അന്ത്യനാളുകളിൽ തിരുവെഴുത്തുകളുടെ അധികാരം: 3:10-17.

3. പ്രബോധനം: 4:1-3.

V. കർത്താവിനോടുള്ള കുറ്: 4:6-22.

1. പൗലൊസിന്റെ അന്തിമസാക്ഷ്യം: 4:6-8.

2. അന്ത്യവാക്കുകൾ: 4:9-22.

Leave a Reply

Your email address will not be published. Required fields are marked *