സ്നേഹം

സ്നേഹം

‘സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല’ (1കൊരി, 13:8), “ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.” (1കൊരി, 13:13). “പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.” (1യോഹ, 4:7). നിലനില്ക്കുന്ന കൃപാവരങ്ങളിൽ പ്രഥമസ്ഥാനം സ്നേഹത്തിനാണ്; കാരണം, ദൈവത്തിൻ്റെ ലക്ഷണവും (1യോഹ, 4:8, 16), ക്രിസ്തുവിൻ്റെ സ്വരൂപവും സ്നേഹമാണ്. ക്രൈസ്തവ ധർമ്മശാസ്ത്രത്തിലെ അടിസ്ഥാന സുകൃതങ്ങൾ മൂന്നാണ്; അവയിയിൽ വലിയത് സ്നേഹമാണ്. (1കൊരി,13:13). ദൈവം ലോകത്തെ സ്നേഹിച്ചത് തൻ്റെ ഏകജാതനായ പുത്രനിലൂടെയാണ്. (യോഹ, 3:16). പ്രസ്തുതസ്നേഹം വിശ്വാസികളിലേക്ക് ഒഴുക്കിയത് പരിശുദ്ധാത്മാവാണ്. (റോമ, 5:5). ലോകത്തിലേക്ക് ആ സ്നേഹം പകരപ്പെടുന്നത് ദൈവമക്കളിലൂടെയാണ്. (ലൂക്കൊ, 6:35). ദൈവികവും മാനുഷികവുമായ ഉത്തമബന്ധങ്ങളുടെ അടിസ്ഥാനം സ്നേഹമാണ്. വിശ്വാസികൾ ദൈവത്തെയും സഹജീവികളെയും സ്നേഹിക്കുന്നു. ഇവയിൽ ഒന്നിൻ്റെ അഭാവത്താൽ മറ്റേതില്ല. (1യോഹ, 4:20). ന്യായപ്രമാണത്തിലെ മുഖ്യകല്പനയും (ആവ, 6:5, മത്താ, 22:37), ന്യായപ്രമാണം മുഴുവനും ഉൾക്കൊള്ളുന്നത് സ്നേഹത്തിലധിഷ്ഠിതമായ രണ്ടു കല്പനകളിലാണ്. (മത്താ, 22:37,38). സ്നേഹം നിർവ്യാജമായിരിക്കണം (റോമ, 12:9), ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കണം (1പത്രൊ,1:22), സമ്പൂർണ്ണതയുടെ ബന്ധമാണ് സ്നേഹം. (കൊലൊ, 3:14). “പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.” (1യോഹ, 4:7). “അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.” (റോമ, 13:8). “എന്നാൽ ‘കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം’ എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു.” (യാക്കോ, 2:8).

Leave a Reply

Your email address will not be published. Required fields are marked *