സഭ

സഭ (Church)

സഭ എന്ന പദത്തിനു സമൂഹം, കൂട്ടം, യോഗം, സമിതി എന്നീ അർത്ഥങ്ങളുണ്ട്. ഗ്രീക്കിലെ ‘എക്ലീസിയ’യെപ്പോലെ സഭയും ഒരു പുതിയ പദമല്ല. വിളിച്ചു വേർതിരിക്കുക എന്നർത്ഥമുള്ള ‘എക്+കലെയോ’ എന്ന ധാതുവിൽ നിന്നാണ് എക്ലീസിയയുടെ നിഷ്പത്തി. ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടി വിളിച്ചു വേർതിരിക്കപ്പെടുന്ന സമൂഹം എന്ന വിവക്ഷയാണ് പൊതുവെ അതിനുള്ളത്. ആതൻസിലെ അസംബ്ലിയുടെ പേർ എക്ലീസിയ എന്നായിരുന്നു. സഭ, സമുഹം എന്നീ അർത്ഥങ്ങളിൽ അനേകം പദങ്ങൾ എബ്രായ ഭാഷയിലുണ്ടങ്കിലും ‘കാഹൽ’ എന്ന പദത്തെയാണ് സെപ്റ്റ്വജിന്റിൽ എക്ലീസിയ എന്നു വിവർത്തനം ചെയ്തു കാണുന്നത്. സെപ്റ്റ്വജിന്റിൽ എൺപതോളം സ്ഥാനങ്ങളിൽ എക്സീസിയ എന്ന പദമുണ്ട്. ഒരു പ്രത്യേക പ്രദേശത്തിലെ സമിതി എന്ന നിലയ്ക്കാണ് പഴയനിയമത്തിൽ എക്ലീസിയയുടെ പ്രയോഗം. ഭൂമിശാസ്ത്രപരമായി വിഭിന്നദിക്കുകളിൽ ചിതറിക്കിടക്കുന്നവരും ആത്മീയബന്ധത്തിൽ ഒന്നായിത്തീർന്നവരുമായ ഒരു മാർമ്മികഗണം എന്ന അർത്ഥം പഴയനിയമത്തിൽ എക്ലീസിയയ്ക്കില്ല. യെഹൂദസഭയെ കുറിക്കുവാൻ സിനഗോഗ് എന്ന പദമുണ്ട്. അതിനെ ഉപേക്ഷിച്ച് എക്ലീസിയ എന്ന പദം ക്രിസ്തു പ്രയോഗിച്ചത് സഭയുടെ വ്യതിരിക്തഭാവം വ്യക്തമാക്കുന്നു. 

സഭ പഴയനിയമത്തിൽ: പഴയനിയമത്തിൽ സഭ യിസ്രായേൽ സഭയെക്കുറിക്കുന്നു. ദൈവജനം എന്ന നിലയ്ക്ക് യിസ്രായേൽമക്കൾ മുഴുവൻ ഉൾക്കൊള്ളുന്ന പ്രയോഗമാണു സഭ. ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യത്തിനോ (1രാജാ, 8:65), ഉത്സവത്തിനോ (ആവ, 23:1) കൂടിവരുന്നതും സഭയാണ്. പരിച്ഛേദനം കഴിഞ്ഞ എല്ലാ എബ്രായരും സഭയിലെ അംഗങ്ങളാണ്. ആയുധം എടുക്കുവാൻ കഴിവു ലഭിക്കുന്നതു മുതൽ സഭാനടപടികളിൽ പങ്കെടുക്കും. വ്യക്തി എന്ന നിലയിൽ ആർക്കും രാഷ്ട്രീയാവകാശമില്ല. ഭവനത്തിന്റെയോ കുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ അംഗം എന്ന നിലയ്ക്കാണ് ഒരു വ്യക്തിക്ക് രാഷ്ട്രീയാവകാശം ലഭിക്കുന്നത്. കുടുംബത്തിന്റെയും ഗോത്രത്തിന്റെയും തലവന്മാരെ മൂപ്പനെന്നും പ്രഭുവെന്നും വിളിക്കും. മുഴുവൻ സഭയുടെയും പ്രതിനിധിയാണ് മൂപ്പന്മാർ. മൂപ്പന്മാരെ വിളിച്ചുകൂട്ടുന്നതു മഹാപുരോഹിതനായിരിക്കും. മൂപ്പന്മാരുടെ സംഘമാണ് നിയമനിർമ്മാണസഭ അഥവാ പാർലമെന്റ്. ഈ പാർലമെന്റിനായിരുന്നു പരമാധികാരം. യുദ്ധം പ്രഖ്യാപിക്കുക (ന്യായാ, 20:1-14), സമാധാനം ഉണ്ടാക്കുക (ന്യായാ, 21:13-20), ഉടമ്പടി ചെയ്യുക (യോശു, 9;15) തുടങ്ങിയവ ഈ മൂപ്പന്മാരുടെ സംഘമാണ് ചെയ്തിരുന്നത്. സൈന്യാധിപന്മാർ രാജാക്കന്മാർ തുടങ്ങിയവരെയും ഈ സംഘം തിരഞ്ഞെടുത്തിരുന്നു. (1ശമൂ, 10:17; 2ശമൂ, 5:1; 1രാജാ, 12:20). ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അവരുടെ പ്രവൃത്തികളെ അംഗീകരിക്കുവാൻ ജനം ബാദ്ധ്യസ്ഥരായിരുന്നു. കനാൻ ആക്രമണത്തിനുശേഷം വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ പരിഗണിക്കുവാൻ മാത്രമേ സഭ കൂടിയിരുന്നുള്ളൂ.

സഭ പുതിയനിയമത്തിൽ: പുതിയനിയമത്തിൽ 115 സ്ഥാനങ്ങളിൽ എക്ലീസിയ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. അവയിൽ 110-ഉം സഭയെ കുറിക്കുന്നു. പ്രവൃത്തി 19:32-ൽ ജനസംഘമെന്നും, 19:39-ൽ ധർമ്മസഭയെന്നും, 7:38-ൽ മരുഭൂമിയിലെ സഭയന്നും, 19:4-ലും എബ്രാ, 2:12-ലും സഭയെന്നും പറഞ്ഞിരിക്കുന്നതു ക്രിസ്തുസഭയെ ഉദ്ദേശിച്ചല്ല. ആകെയുള്ള പ്രയോഗങ്ങളിൽ തൊണ്ണൂറുശതമാനവും അപ്പൊസ്തല പ്രവൃത്തികളിലും, പൗലൊസിന്റെ ലേഖനങ്ങളിലും, വെളിപ്പാടിലും ആണുള്ളത്. സുവിശേഷങ്ങളിൽ സഭ എന്ന വാക്കു മത്തായി സുവിശേഷത്തിൽ (3പ്രാവശ്യം) മാത്രമേയുള്ളൂ. പുതിയനിയമത്തിലെ പത്തു പുസ്തകങ്ങളിൽ (മർക്കൊസ് , ലൂക്കൊസ്, യോഹന്നാൻ, 2തിമൊഥയാസ് , തീത്തൊസ്, പത്രൊസ് ഒന്നും രണ്ടും, യോഹന്നാൻ ഒന്നും രണ്ടും, യൂദാ) സഭ എന്ന പദമില്ല. പത്രൊസ് 5:13-ൽ മലയാളത്തിൽ സഭ എന്ന പദമുണ്ടെങ്കിലും ഗ്രീക്കിൽ ഇല്ല. ബാബിലോനിലെ സഹവൃതന്മാർ നിങ്ങൾക്കു വന്ദനം ചൊല്ലുന്നു എന്നാണ് ഗ്രീക്കിൽ. 

സഭ; പ്രയോഗവ്യാപ്തി: സഭയെ വിവിധ ആശയങ്ങളിലാണു പുതിയനിയമത്തിൽ പയോഗിച്ചിട്ടുള്ളത്. 1. ഒരു പ്രത്യേക സ്ഥലത്ത് അഥവാ പ്രാദേശികസഭയിൽ ഉള്ള വിശ്വാസികളെയാണ് എക്ലീസിയ എന്ന പദം അധികവും സൂചിപ്പിക്കുന്നത്. അവർ ആരാധനയ്ക്ക് കൂടിവന്നുവോ എന്നത് പ്രശ്നമല്ല. എന്നാൽ ചിലഭാഗങ്ങളിൽ അവർ ആരാധനയ്ക്ക് കൂടിവന്നു എന്നു പറയുന്നുണ്ട്. (പ്രവൃ, 5:11; 11:26; 1കൊരി, 11:18; 14:19; 28:35). മറ്റുചില ഭാഗങ്ങളിൽ അവർ ആരാധനയ്ക്കു കൂടിവന്നു എന്ന ധ്വനി ഇല്ല. (റോമ, 16:4; 1കൊരി, 16:1; ഗലാ, 1:2; 1തെസ്സ,  2:14). 2. ഏതെങ്കിലും വ്യക്തികളുടെ വീട്ടിൽ കൂടിവന്ന സഭ. (റോമ, 16:23; 1കൊരി, 16:19; കൊലൊ, 4:15; ഫിലേ, 2). 3. ക്രിസ്തുവിനെ സാക്ഷിക്കുകയും ആരാധനയ്ക്കായി സംഘടിക്കുകയും ചെയ്യുന്ന ലോകം മുഴുവനുമുള്ള വിശ്വാസികളെ ഒന്നായി സഭ എന്നു വിളിക്കുന്നു. (1കൊരി, 10:32; 11:32; 22:18; എഫെ, 4:11-16). 4. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതും ക്രിസ്തുവിനാൽ രക്ഷിക്കപ്പെട്ട് ക്രിസ്തുവിനോട് ചേർന്നതുമായ മുഴുവൻ വിശ്വാസികളുടെയും സമൂഹം. (എഫെ, 1:22; 3:10, 21; 5:23-25, 27, 32). 

സഭ; പേരുകളും വിശേഷണങ്ങളും: സഭ എന്ന ആശയം വ്യഞ്ജിപ്പിക്കുന്ന എൺപതിലേറെ പ്രയോഗങ്ങൾ പുതിയനിയമത്തിലുണ്ട്. സമാന്തരനാമങ്ങളും ഉപനാമങ്ങളും വിശേഷണങ്ങളും പ്രതിബിംബങ്ങളും അവയിലുൾപ്പെടും. ചില പ്രയോഗങ്ങൾ സഭയ്ക്ക് പ്രാധാന്യം നല്കുമ്പോൾ മറ്റുള്ളവ സഭാംഗങ്ങൾക്കു പ്രാധാന്യം നല്കുന്നു. പ്രധാനപ്പെട്ട പേരുകളും വിശേ ഷണങ്ങളും 12 ഗണങ്ങളായി തിരിച്ചു നല്കുകയാണ്. 

1. ക്രിസ്തുസഭ (ഗലാ, 1:22), ദൈവസഭ (1കൊരി, 10:32; 15:9; ഗലാ, 1:13), ആദ്യജാതന്മാരുടെ സഭ (എബ്രാ, 12:23), വിശുദ്ധന്മാരുടെ സഭ (1കൊരി, 14:34). 

2. ക്രിസ്തുവിന്റെ ശരീരം (1കൊരി, 12:27; എഫെ, 4:4; കൊലൊ, 1:24), കാന്ത (എഫെ, 5:27-32; വെളി, 19:7), നിറവ് (എഫെ, 1:23). 

3. ദൈവത്തിന്റെ ജനം (1പത്രോ, 2:10; റോമ, 9:25; പ്രവൃ, 18:10),, സ്വന്തജനം (1പത്രൊ, 2:9; തീത്താ, 2:14), വിശുദ്ധവംശം (1പത്രൊ, 2:9).

4. ഏകാത്മസ്നാനം ഏറ്റവർ, ഏകാത്മപാനം ചെയ്തവർ (1കൊരി, 12:13), ദൈവാത്മാവു നടത്തുന്നവർ (റോമ, 8:14), ആത്മാവിന്റെ കൂട്ടായ്മ അനുഭവിക്കുന്നവർ (2കൊരി, 13:14; ഫിലി, 2:1).

5. ആത്മികഗൃഹം (1പത്രോ, 2:5), വിശുദ്ധമന്ദിരം (എഫെ, 2:21), ദൈവമന്ദിരം (1കൊരി, 3:16; 6:19), ദൈവത്തിന്റെ നിവാസം (എഫെ, 2:22), സത്യത്തിന്റെ തുണും അടിസ്ഥാനവും (1തിമൊ, 3:15). 

6. തിരഞ്ഞെടുക്കപ്പെട്ടവർ (എഫെ, 1:4,5, 11), തിരഞ്ഞെടുക്കപ്പെട്ട ജാതി (1പത്രൊ, 2:9), വൃതന്മാർ (കൊലൊ, 3:12; 1പത്രൊ, 1:2; 2തിമൊ, 2:10), മുന്നിയമിക്കപ്പെട്ടവർ, മുന്നറിയപ്പെട്ടവർ, വിളിക്കപ്പെട്ടവർ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാർ (റോമ, 8:28-30; 1കൊരി, 1:9; എബ്രാ, 3:1).

7. ദൈവമക്കൾ (റോമ, 8:16; 9:26; എബ്രാ, 2:10), ദൈവത്തിന്റെ ഭവനക്കാർ (എഫെ, 2:19), അവകാശികൾ, ക്രിസ്തുവിനു കൂട്ടവകാശികൾ (റോമ, 8:17), അബ്ബാ പിതാവേ എന്നു വിളിക്കുന്നവർ (റോമ, 8:15), സഹോദരന്മാർ (സു, 200 പ്രാവശ്യം: ആദ്യപ്രയോഗം പ്രവൃ, 10:23-ൽ). 

8. രാജാക്കന്മാർ, പുരോഹിതന്മാർ (വെളി, 1:6; 5:10), വിശുദ്ധപുരോഹിതവർഗ്ഗം, രാജകീയ പുരോഹിതവർഗ്ഗം (1പത്രോ, 2:9), ജീവനിൽ വാഴുന്നവർ (റോമ, 5:17), ഇളകാത്ത രാജ്യം പ്രാപിക്കുന്നവർ (എബ്രാ, 12:28), രാജ്യത്തിന്റെ അവകാശികൾ (യാക്കോ, 2:5), സ്വർഗീയ പൗരന്മാർ (ഫിലി, 3:20; എഫെ, 2:19).

9. ദാസന്മാർ (റോമ, 6:22; യോഹ, 13:16; 2കൊരി, 4:5), ശുശ്രൂഷക്കാർ (റോമ, 13:4; 1കൊരി, 3:5), ഗൃഹവിചാരകൻ (1കൊരി, 4:1,2; തീത്താ, 1:7; 1പത്രോ, 4:10), കാര്യവിചാരകൻ (ലൂക്കൊ, 16:1, 4), സ്ഥാനപതി (എഫെ, 5:19; 2കൊരി, 5:20), ഭടൻ, പടയാളി (2തിമൊ, 2:3,4; ഫിലി, 2:5). 

10. വിശുദ്ധന്മാർ (എഫെ, 1:1; കൊലൊ, 1:1), വിശുദ്ധീകരിക്കപ്പെടുന്നവർ (എബ്രാ, 2:11), വിശുദ്ധീകരിക്കപ്പെട്ടവർ (1കൊരി, 1:2), നിർമമലീകരിക്കുന്നവർ (1യോഹ, 3:3), നിർമ്മലകന്യക (2കൊരി, 11:2). 

11. വിശ്വാസികൾ (എഫെ, 1:1; പ്രവൃ, 2:44), വിശ്വസിക്കുന്നവർ (1തെസ്സ, 1:7), വിശ്വസ്തർ (കൊലൊ, 1:1), പ്രത്യാശയുള്ളവർ (1യോഹ, 3:3). 

12. പുതിയ സൃഷ്ടി (2കൊരി, 5:17), പുതുമനുഷ്യൻ (എഫെ, 2:15), ആടുകൾ (യോഹ, 10:1-16), മുന്തിരിവള്ളിയുടെ കൊമ്പുകൾ (യോഹ, 16:1-11), ക്രിസ്ത്യാനികൾ (പ്രവൃ, 11:26; 26:28; 1പത്രൊ, 4:16),, മാർഗ്ഗക്കാർ (പ്രവൃ, 9:2; 19:9, 23(, ശിഷ്യന്മാർ: ആദിമ ക്രിസ്ത്യാനികളുടെ പ്രധാനപേര് (പ്രവൃ, 6:1). അപ്പൊസ്തലപ്രവൃത്തികളിൽ മുപ്പതുപ്രാവശ്യം ഉണ്ട്. 

സഭയുടെ ആരംഭം: സഭയുടെ ആരംഭം പെന്തെകൊസ്തനാളിലാണ്. താഴെ പറയുന്ന വസ്തുതകൾ അതിനു ഉപോദ്ബലകമാണ്. 1. സഭയുടെ സ്ഥാപനം ഇനിയും ഭാവികമാണെന്നു ക്രിസ്തു വെളിപ്പെടുത്തി. “നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.” (മത്താ, 16:18). 2. ക്രിസ്തു കാൽവരിയിൽ ചൊരിഞ്ഞ രക്തത്താൽ പാപം കഴുകപ്പെട്ടവരാണ് സഭയിൽ ഉൾപ്പെടുന്നത്. തന്മൂലം ക്രിസ്തുവിന്റെ മരണം സംഭവിക്കുന്നതുവരെ സഭ ഉണ്ടായിരിക്കുവാൻ സാദ്ധ്യമല്ല. 3. ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിലൂടെയാണ് സഭയ്ക്ക് പുനരുത്ഥാനജീവൻ ലഭിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പിനു മുമ്പു സഭ ഉണ്ടായിരിക്കുവാൻ പാടില്ലെന്ന് ഇതു സ്പഷ്ടമാക്കുന്നു. 4. പുനരുത്ഥാനാനന്തരം സ്വർഗ്ഗാരോഹണം ചെയ്ത ക്രിസ്തുവിനെയാണ് ദൈവം സഭയുടെ ശിരസ്സായി വെച്ചത്. (എഫെ, 1:21-23). സഭ ഭൂമിയിൽ നിലനില്ക്കുന്നത് ക്രിസ്തു സ്വർഗ്ഗത്തിൽ ചെയ്യുന്ന മാദ്ധ്യസ്ഥതയിലും സ്വർഗ്ഗാരോഹണശേഷം സ്വർഗ്ഗത്തിൽ നിന്നു ക്രിസ്തു നൽകികൊണ്ടിരിക്കുന്ന കൃപാദാനങ്ങളിലുമാണ്. (എഫെ, 4:7-13). തന്മൂലം ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പു സഭ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും വാദിക്കുമെങ്കിൽ ആ ശരീരം (സഭ) പ്രവർത്തന രഹിതമായ നിശ്ചേഷ്ട ശരീരമെന്നു പറയേണ്ടിവരും. 5. പരിശുദ്ധാത്മാവിലൂടെ ദൈവം വസിക്കുന്ന മന്ദിരമാണ് സഭ എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സഭയിലെ ഓരോ വ്യക്തിയും വീണ്ടുംജനനം പ്രാപിക്കുന്നതും സ്നാനം പ്രാപിക്കുന്നതും മുദ്രയിടപ്പെടുന്നതും പരിശുദ്ധാത്മാവിനാലാണ്. ഇവയൊന്നും തന്നെ പെന്തെകൊസ്തിനു മുമ്പ് നടന്നിട്ടില്ലെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (യോഹ, 17:17). 

സഭയ്ക്ക് ക്രിസ്തുവിനോടുള്ള ബന്ധം: സഭയ്ക്ക് ക്രിസ്തുവിനോടുള്ള ബന്ധം ഏഴു പ്രതിബിംബങ്ങളിലൂടെയാണ് പുതിയ നിയമത്തിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഇവ ഏഴും ഓരോ പ്രത്യേകസത്യത്തെ വെളിപ്പെടുത്തുന്നു എങ്കിലും അവയുടെ കേന്ദ്രവിഷയം. സഭ ഏകശരീരം എന്നതത്രേ. അവ: 1. ഇടയനും (ക്രിസ്തു) ആടുകളും (സഭ). (യോഹ, 10:1-16). 2. മുന്തിരിവള്ളിയും കൊമ്പുകളും. (യോഹ, 15:11). 3. ഒടുക്കത്തെ ആദാമും പുതുസൃഷ്ടിയും. (1കൊരി, 15:22, 45; 2കൊരി, 5:17). 4. ക്രിസ്തു ശിരസ്സും സഭ ശരീരവും. (1കൊരി, 12:12-13, 27; എഫെ, 1:20-23; 3:6; 4:4-16). 5. ക്രിസ്തു അടിസ്ഥാനവും സഭ മന്ദിരവും. (എഫെ, 2:19-22; 1കൊരി, 3:9-15; 1പത്രൊ, 2:5). 6. ക്രിസ്തു മഹാപുരോഹിതനും സഭ രാജകീയപുരോഹിതവർഗ്ഗവും. (എബ്രാ, 5:1:10; 6:13-8:6; 1പത്രോ, 2:9; വെളി, 1:6). 7. ക്രിസ്തു മണവാളനും സഭ മണവാട്ടിയും. (2കൊരി, 11:2; എഫെ, 2:25-33; വെളി, 19:7-9). 

ആദ്യസഭകൾ: സഭ ആരംഭിച്ചത് ഒരേ നാളിലും (പെന്തെകൊസ്ത്) ഒരേ സ്ഥലത്തും (യെരുശലേമിൽ) ആണ്. യെഹൂദൻ, യവനൻ, സ്വതന്ത്രൻ, അടിമ തുടങ്ങിയ വ്യത്യാസങ്ങൾ കൂടാതെ ഏകശരീരത്തിൽ എല്ലാവരും ആത്മസ്നാനത്താൽ സംഗ്രഥിക്കപ്പെടുന്നു. ആത്മസ്നാനത്താലാണ് വിശ്വാസി ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ആക്കപ്പെടുന്നത്. (പ്രവൃ, 1:5; 1കൊരി, 12:13). പെന്തെക്കൊസ്തു നാളിൽ കാത്തിരുന്നവർ ആത്മസ്നാനം പ്രാപിച്ചു യെരൂശലേം സഭയിലെ ആദ്യാംഗങ്ങളായി. തുടർന്ന് 3000 പേരും 5000 പേരും സഭാംഗങ്ങളായി. (പ്രവൃ, 2:14, 41; 4:4). അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കൈക്കൊണ്ട് കൂട്ടായ്മ പുലർത്തി, സ്നാനവും കർത്തൃമേശയും ആചരിച്ച് ആരാധന കഴിച്ചു. (പ്രവൃ, 2:42-47). യെരുശലേമിൽ നിന്നാണു് സഭ വ്യാപിച്ചത്. അപ്പൊസ്തലനായ പൗലൊസിന്റെ പ്രവർത്തനത്തിന്റെയും ആരംഭബിന്ദു യെരൂശലേമായിരുന്നു. (റോമ, 15:19). ആദ്യം യെഹൂദമതത്തിനുള്ളിലെ ഒരു വിഭാഗമായി ക്രിസ്തുമതം അറിയപ്പെട്ടു. (പ്രവൃ, 24:5). യെരൂശലേം സഭയ്ക്കു യെഹൂദ്യസ്വഭാവം ഉണ്ടായിരുന്നു. ന്യായപ്രമാണാചരണവും ദൈവാലയാരാധനയും അവർ അംഗീകരിച്ചു. നസറായനായ യേശുവിനെ യിസ്രായേലിന്റെ മശീഹയായി അവർ വിശ്വസിച്ചു. അപ്പൊസ്തലന്മാരായിരുന്നു ഈ സഭയുടെ നായകർ. ഏറെത്താമസിയാതെ അദ്ധ്യക്ഷന്മാർ ആ സ്ഥാനത്തു വന്നു. യേശുവിന്റെ സഹോദരനായ യാക്കോബ് അദ്ധ്യക്ഷനായി അംഗീകരിക്കപ്പെട്ടു. (ഗലാ, 2:9; പ്രവൃ, 15:6). എ.ഡി. 62-ൽ വധിക്കപ്പെടുന്നതുവരെയും ഈ സ്ഥാനം യാക്കോബിനായിരുന്നു. സഭയുടെ മശീഹാ സങ്കല്പവുമായി യാക്കോബിന്റെ ഈ സ്ഥാനത്തിനു ബന്ധമുണ്ട്. യാക്കോബും ദാവീദിന്റെ രാജകീയവംശാവലിയിൽ ഉൾപ്പെട്ടവനാണ്. എ.ഡി. 70-ൽ യെരൂശലേം പിടിച്ചശേഷം ദാവീദിന്റെ വംശത്തിൽ ആരെങ്കിലും ശേഷിക്കുന്നുവോ എന്നു വെസ്പേഷ്യൻ അന്വേഷിച്ചു എന്നു പറയപ്പെടുന്നു. 

ആദിമസഭയിൽ മേശമേൽ ശുശ്രൂഷിക്കുന്നതിനു ഏഴു പേരെ നിയോഗിച്ചു. അവർ യവനന്മാരായിരുന്നു. (പ്രവൃ, 6:5). അവരിലൂടെയാണ് യെഹൂദ ക്രിസ്ത്യാനികളുടെ സങ്കുചിത സീമകളെ വിട്ടു ക്രിസ്തുമതം അന്യദേശങ്ങളിലേക്ക് വ്യാപിച്ചത്. ഏഴുപേരിൽ ഒരാളായ സ്തെഫാനൊസിനെ ന്യായാധിപസംഘത്തിനു മുമ്പിൽ കൊണ്ടുവന്നു. ദൈവാലത്തെയും ന്യായപ്രമാണത്തെയും ദുഷിപ്പിക്കുന്നതായി അവന്റെമേൽ കുറ്റാരോപണം നടത്തി. സ്തെഫാനൊസ് രക്തസാക്ഷിയായി. തുടർന്നുണ്ടായ പീഡനം പ്രായേണ യവനക്രിസ്ത്യാനികൾക്കെതിരെ ആയിരുന്നു. ഏഴുപേരിൽ ഒരാളായ ഫിലിപ്പോസ് ശമര്യയിൽ സുവിശേഷവുമായി പോയി; ഫെലിസ്ത്യ നഗരമായ ഗസ്സയ്ക്കടുത്തു വെച്ച് ഷണ്ഡനെ സ്ഥാനപ്പെടുത്തി; തുടർന്നു പ്രസംഗിച്ചുകൊണ്ട് കൈസര്യവരെയെത്തി. ഈ യവന ക്രിസ്ത്യാനികളാണ് അന്ത്യാക്ക്യയിൽ ചെന്ന് ന്യായപ്രമാണത്തെ ഊന്നിപ്പറയാതെ ജാതികളോടു സുവിശേഷം പ്രസംഗിച്ചത്. സ്തെഫാനൊസിനുശേഷം യെരുശലേം സഭയുടെ യെഹൂദ്യസ്വഭാവം പ്രബലമായി. സുവിശേഷത്തോടൊപ്പം അവർ ന്യായപ്രമാണാചരണത്തിനും പ്രാധാന്യം നല്കി. (പ്രവൃ, 15:1; ഗലാ, 2:12; 6:12). യെരുശലേം കൗൺസിൽ അന്തിമ തീരുമാനമെടുത്തു. ന്യായപ്രമാണ കല്പനകൾ വിജാതീയരിൽ അടിച്ചേല്പിക്കരുതെന്നായിരുന്നു തീരുമാനം. ഭക്ഷണത്തിലെ കൂട്ടായ്മയ്ക്കു വിഘ്നം വരാതിരിക്കുവാൻ ന്യായപ്രമാണത്തിലെ ചില കല്പനകളെയും ദുർന്നടപ്പിനെ സംബന്ധിച്ച കല്പനയെയും വിജാതീയർ പ്രമാണിക്കണമെന്ന് തീരുമാനിച്ചു. (പ്രവൃ, 15:20, 29; 21:21-25). വിശ്വാസം, സദാചാരം എന്നീ കാര്യങ്ങളിൽ യെരൂശലേം സഭയ്ക്കായിരുന്നു നേതൃസ്ഥാനം. (പ്രവൃ, 18:22). എ.ഡി. 66-ൽ ആരംഭിച്ച റോമിനെതിരെയുള്ള യുദ്ധം യെരുശലേം സഭയുടെ അന്ത്യം കുറിച്ചു. 

ഓറന്റീസ് നദീതീരത്തുള്ള അന്ത്യൊക്ക്യയിലെ സഭയിൽ യെഹൂദരും യെഹൂദേതരരും ഉണ്ടായിരുന്നു. (പ്രവൃ, 11:26; 13:1). പുതിയസഭയുടെ മാതൃക അന്ത്യൊക്ക്യ സഭയായിരുന്നു. ഇവിടെവെച്ച് വിശ്വാസികൾക്ക് ആദ്യമായി ക്രിസ്ത്യാനികൾ എന്ന പേർ ലഭിച്ചു. ഇവിടെ നിന്ന് സുവിശേഷം വ്യാപിച്ചു. അതിന്റെ മുഖ്യവ്യക്തി ബർന്നബാസായിരുന്നു. അന്ത്യൊക്ക്യ സഭയെക്കുറിച്ചു മനസ്സിലാക്കുവാൻ യെരുശലേമിലെ പ്രമാണിമാരാണ് ബർന്നബാസിനെ അന്ത്യൊക്ക്യയിലേക്കയച്ചത്. തർസൊസുകാരനായ ശൗലിനെ കൊണ്ടുവന്നത് ബർന്നബാസാണ്. യെരൂശലേമിൽ നിന്ന് പ്രവാചകന്മാർ വന്നു ഇവിടെ ശുശുഷിച്ചു. (പ്രവൃ, 11:27). പത്രൊസും യാക്കോബിന്റെ അടുക്കൽ നിന്നു ചിലരും അന്ത്യാക്ക്യയിലേക്കു വന്നു. (ഗലാ, 2:11,12). ക്ഷാമകാലത്തു അന്ത്യാക്ക്യാസഭ യെരൂശലേം സഭയെ സഹായിച്ചു. (പ്രവൃ, 11:29). ന്യായപ്രമാണത്തെ സംബന്ധിച്ചുണ്ടായ തർക്കത്തിന്റെ പരിഹാരത്തിനു അവർ അശ്രയിച്ചത് യെരുശലേം സഭയെയാണ്. ബർന്നബാസിനെയും ശൗലിനെയും മിഷണറി പ്രവർത്തനത്തിനു പറഞ്ഞയച്ചതാണ് അന്ത്യാക്കാസഭയുടെ ഏറ്റവും വലിയ ഖ്യാതി. 

ആദ്യതലമുറയിലെ മിഷണറിമാർ പൗലൊസും ബർന്നബാസും മാത്രമായിരുന്നില്ല. പക്ഷെ പന്ത്രണ്ടപ്പൊസ്തലന്മാർ ഉൾപ്പെട്ട അവരുടെ ഗണത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചു യാതൊരറിവും നമുക്കില്ല . യെരൂശലേം മുതൽ ഇല്ലൂര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂർത്തിയാക്കിയതായി പൗലൊസ് അവകാശപ്പെടുന്നു. (റോമ, 15:19). ഏഷ്യാമൈനറിലെ ദക്ഷിണ പ്രവിശ്യകളിലും മക്കെദോന്യയിലും ഗ്രീസിലും പശ്ചിമേഷ്യയിലും ക്രേത്തയിലും അദ്ദേഹം സഭകൾ സ്ഥാപിച്ചു. സ്പെയിനിൽ സഭ സ്ഥാപിച്ചുവോ എന്നറിയില്ല. (റോമ, 15:24). പട്ടണങ്ങളെ കേന്ദ്രമാക്കിയാണ് സഭകൾ സ്ഥാപിച്ചത്. മിക്കവാറും യെഹൂദന്മാരുടെ പള്ളികളായിരുന്നു ആരംഭബിന്ദു. ഈ സഭകളുടെ വളർച്ചയ്ക്ക് കുടുംബങ്ങൾ പ്രധാന പങ്കു വഹിച്ചു. ഗ്രീക്കിലെ പഴയനിയമമായിരുന്നു സഭകളുടെ തിരുവെഴുത്ത്. സ്നാനം നല്കിയതാരെന്നോ കർത്തുമേശയ്ക്കു മേൽനോട്ടം നല്കിയതാരെന്നോ തിരുവെഴുത്തുകളിൽ പറഞ്ഞിട്ടില്ല. സഭകൾക്കു തമ്മിൽ അധികാരസൂചകമായ പരസ്പര ബന്ധമുണ്ടായിരുന്നില്ല. ക്രിസ്തുവിനോടല്ലാതെ മറ്റേതെങ്കിലും വ്യക്തിയോടോ സംഘടനയോടോ സഭയ്ക്കു വിധേയത്വമില്ല. ശുശ്രുഷകന്മാർക്കോ ഇടയന്മാർക്കോ പ്രാദേശികസഭയിൽ ഒരു വിശ്വാസിക്കുള്ളതിനെക്കാൾ സഭാപരമായ അധികാരമില്ല. സഭാശിക്ഷണത്തിന്റെ പൂർണ്ണമായ അധികാരം പ്രാദേശികസഭയ്ക്കാണ്. അപ്പൊസ്തലിക ഉപദേശത്തിന്റെയും അനുഷ്ഠാനങ്ങളുടെയും സംരക്ഷണച്ചുമതല പ്രാദേശിക സഭയ്ക്കാണ്. 

ക്രിസ്തുവും സഭയും: സഭയ്ക്ക് ക്രിസ്തുവിനോടുള്ള ബന്ധം ഏഴു പ്രതിബിംബങ്ങളിലൂടെയാണ് പുതിയ നിയമത്തിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഇവ ഏഴും ഓരോ പ്രത്യേകസത്യത്തെ വെളിപ്പെടുത്തുന്നു എങ്കിലും അവയുടെ കേന്ദ്രവിഷയം. സഭ ഏകശരീരം എന്നതത്രേ.

1. ഇടയനും ആടുകളും (യോഹ, 10:1-16).

2. മുന്തിരിവള്ളിയും കൊമ്പുകളും (യോഹ, 15:1-11).

3. ഒടുക്കത്തെ ആദാമും പുതുസൃഷ്ടിയും (1കൊരി, 15:45, 2കൊരി, 5:17).

4. ശിരസ്സും ശരീരവും (എഫെ, 1:20-23, 3:6, 4:11-15).

5. അടിസ്ഥാനവും മന്ദിരവും (എഫെ, 2:19-22, 1കൊരി, 3:11-15).

6. മഹാപുരോഹിതനും രാജകീയ പുരോഹിതവർഗ്ഗവും (എബ്രാ, 5:1-10, 6:13-8:6, 1പത്രൊ, 2:9, വെളി, 1:6).

7. മണവാളനും മണവാട്ടിയും (2കൊരി, 11:2, എഫെ, 5:23-33, വെളി, 19:7:9).

One thought on “സഭ”

Leave a Reply

Your email address will not be published. Required fields are marked *