ശിമയോൻ

ശിമയോൻ (Simeon)

പേരിനർത്ഥം – കേട്ടു

യാക്കോബിനു ലോയയിൽ ജനിച്ച രണ്ടാമത്തെ പുത്രൻ. ദൈവം തന്റെ പ്രാർത്ഥന കേട്ടു എന്നതിനെ അനുസ്മരിച്ചുകൊണ്ട് ‘കേട്ടു’ എന്നർത്ഥം വരുന്ന ശിമെയോൻ എന്നു ലേയാ അവനു പേരിട്ടു. (ഉല്പ, 29:33). തങ്ങളുടെ സഹോദരിയായ ദീനയെ അപമാനിച്ചതിനു പ്രതികാരം വീട്ടിയതു ലേവിയും ശിമെയോനും ആയിരുന്നു. അവർ ശെഖേമിനെ ആക്രമിച്ചു എല്ലാ പുരുഷന്മാരെയും കൊന്നു; പട്ടണത്തെ നശിപ്പിച്ചു. (ഉല്പ, 34). മരണക്കിടക്കയിൽ യാക്കോബ് പുത്രന്മാരെ അനുഗ്രഹിച്ചപ്പോൾ ശിമയോനെയും ലേവിയെയും ശപിച്ചു. ശെഖേമ്യരോടു കാട്ടിയ ക്രൂരതയായിരുന്നു കാരണം. അവർ വിഭജിക്കപ്പെടുകയും മറ്റു ഗോത്രങ്ങളുടെ ഇടയിൽ ചിതറുകയും ചെയ്തു. (ഉല്പ, 49:5-7). യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൗൽ എന്നിവരായിരുന്നു ശിമയോന്റെ പുത്രന്മാർ. (ഉല്പ, 46:10; പുറ, 6:15). 

ശിമെയോൻ ഗോത്രം: ശിമെയോൻ്റെ ആറു മക്കളിലൂടെയാണ് ശിമെയോൻ ഗോത്രം ഉടലെടുത്തത്. മരുഭൂമിയാത്രയിൽ ശിമയോൻ ഗോത്രത്തിന്റെ സംഖ്യാബലം അറുപതു ശതമാനമായി കുറഞ്ഞു. ആദ്യത്തെ സെൻസസിൽ 69,300 ഉണ്ടായിരുന്നത് അടുത്തതിൽ 22,200 ആയി കുറഞ്ഞു. (സംഖ്യാ, 1:23; 26:14). മരുഭൂമിയാത്രയിൽ രൂബേൻ ഗോത്രത്തിനടുത്തായിരുന്നു ശിമെയോൻ ഗോത്രം പാളയമിറങ്ങിയത്. (സംഖ്യാ, 2:12, 13). 

യോർദ്ദാൻ കടന്നശേഷം ജനത്തെ അനുഗ്രഹിക്കുവാൻ ഗെരിസീം പർവ്വതത്തിൽ നില്ക്കേണ്ടവരുടെ കൂട്ടത്തിൽ ശിമെയോനും ഉണ്ട്. (ആവ, 27:12). യിസ്രായേൽ ഗോത്രങ്ങൾക്കു കൊടുത്ത അനുഗ്രഹത്തിൽ മോശെ ശിമെയോനെ സൂചിപ്പിക്കാത്തതും തന്റെ വിജയഗാനത്തിൽ ദെബോര ശിമയോനെക്കുറിച്ച് മൗനം അവലംബിച്ചതും ശിമെയോന്യരുടെ പ്രാമാണ്യം കുറഞ്ഞതിനെ കാണിക്കുന്നു. കനാൻദേശം വിഭാഗിച്ചപ്പോൾ ശിമെയോനു ഒരു പ്രത്യേക ഭൂവിഭാഗം നല്കാതെ യെഹൂദാമക്കൾക്കു കൊടുത്ത ഓഹരിയുടെ ഇടയിൽ ചില പട്ടണങ്ങളാണു അവകാശമായി നല്കിയത്. (യോശു, 19:1-9). ശിമയോൻ ഗോത്രം വളരെ ശോഷിച്ചു, പ്രായേണ യെഹൂദയിൽ ലയിച്ചു. കനാൻ ആക്രമണത്തിൽ ശിമെയോന്യർ വലിയ ഗോത്രങ്ങളോടു ചേർന്നുനിന്ന് പൊരുതി. (ന്യായാ, 1;17). യെഹിസ്കീയാവിന്റെ കാലത്തു അവർ അമാലേക്യരെ ജയിച്ചു. (1ദിന, 41:44). യെഹൂദാ നൽകിയതിനെക്കാൾ കൂടുതൽ വീരന്മാരെ ശിമയോന്യർ ദാവീദിനു നൽകി. (1ദിന, 12:24,25). പ്രവാസത്തിനു ശേഷം ഈ ഗോത്രത്തെക്കുറിച്ച് ഒരു സൂചനയും ഇല്ല. ഭാവിയിൽ രക്ഷയ്ക്കായി മുദ്ര ഇടപ്പെടുന്നവരിൽ ശിമയോൻ ഗോത്രവും ഉൾപ്പെടുന്നുണ്ട്. (വെളി, 7:7).

Leave a Reply

Your email address will not be published. Required fields are marked *