ലാബാൻ

ലാബാൻ (Laban)

പേരിനർത്ഥം – വെൺമ

നാഹോരിന്റെ പുത്രനായ ബെഥുമുവേലിന്റെ പുത്രൻ. (ഉല്പ, 28:5). യിസ്ഹാക്കിന്റെ ഭാര്യയായ റിബെക്കായുടെ സഹോദരൻ. (ഉല്പ, 24:15,29). റിബെക്കായുടെ വിവാഹത്തെ സംബന്ധിച്ചു പിതാവിനോടു ചേർന്ന് തീരുമാനമെടുത്തു. (ഉല്പ, 24:50). ലാബാന്റെ മകളെ വിവാഹം കഴിക്കുവാനായി യാക്കോബിനെ യിസ്ഹാക്കു അവിടേക്കു പറഞ്ഞയച്ചു. (ഉല്പ, 28:2, 5). റാഹേലിനുവേണ്ടി യാക്കോബ് ലാബാനെ ഏഴുവർഷം സേവിച്ചു. എന്നാൽ ലാബാൻ മൂത്തമകൾ ലേയയെയാണ് വിവാഹം ചെയ്തുകൊടുത്തത്. വീണ്ടും ഏഴുവർഷം കൂടി സേവിക്കാമെന്നുള്ള കരാറിൽ റാഹേലിനെയും വിവാഹം ചെയ്തുകൊടുത്തു. (ഉല്പ, 29:16-20). കാലാവധി കഴിഞ്ഞപ്പോൾ യാക്കോബ് സ്വന്തദേശത്തേയ്ക്കു പോകാൻ ആഗ്രഹിച്ചു. എന്നാൽ ലാബാൻ അവനുമായി ഉടമ്പടി ചെയ്തു അവന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കുവാൻ ആക്കി. പ്രത്യേക ക്രമീകരണം ചെയ്തു യാക്കോബ് തന്റെ മൃഗസമ്പത്തു വർദ്ധിപ്പിച്ചു. (ഉല്പ, 30:25-43). ആറു വർഷം കഴിഞ്ഞശേഷം യാക്കോബ് ഭാര്യമാരും പുത്രന്മാരും സമ്പത്തുമായി രഹസ്യമായി സ്വന്തം സ്ഥലത്തേയ്ക്കു പോയി. (ഉല്പ, 31:21). ഇതറിഞ്ഞ് ലാബാൻ അവരെ പിന്തുടർന്നു. ഏഴാം ദിവസം ഗിലെയാദ് പർവ്വതത്തിൽ അവർ കണ്ടുമുട്ടി. യാക്കോബിനോടു ഗുണമായോ ദോഷമായോ സംസാരിക്കരുതെന്നു തലേരാത്രി സ്വപ്നത്തിൽ യഹോവ ലാബാനോടു കല്പിച്ചിരുന്നു. ദൈവം വിലക്കിയിരുന്നില്ലെങ്കിൽ യാക്കോബിനു ദോഷം ചെയ്യുമായിരുന്നെന്നു പറയുകയും തന്റെ ഗൃഹബിംബങ്ങളെ മോഷ്ടിച്ചുവെന്നു യാക്കോബിനെ ലാബാൻ കുറ്റപ്പെടുത്തുകയും ചെയ്തു. റാഹേൽ അവയെ മോഷ്ടിച്ചിരുന്നതു യാക്കോബറിഞ്ഞില്ല: (ഉല്പ, 31:32). ഗൃഹബിംബം റാഹേൽ മോഷ്ടിച്ചിരുന്നുവെങ്കിലും ലാബാനു അതു കണ്ടുപിടിക്കുവാൻ കഴിഞ്ഞില്ല. യാക്കോബിനു കോപം ജ്വലിച്ചു ലാബാനോട് വാദിച്ചു. അവർ തമ്മിൽ ഉടമ്പടി ചെയ്തു. അവിടെ കല്ലുകൂട്ടി അതിന്മേൽ വച്ചു ഭക്ഷണം കഴിച്ചു. അതിനു ലാബാൻ യെഗർ-സാഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു. ലാബാൻ അവിടെനിന്നു സ്വദേശത്തേക്കു മടങ്ങിപ്പോയി. (ഉല്പ, 31:47).

Leave a Reply

Your email address will not be published. Required fields are marked *