യോനാ

യോനാ (Jonah)

പേരിനർത്ഥം — പ്രാവ്

സെബുലൂൻ ഗോത്രത്തിൽ ഗത്ത്-ഹേഫറിൽ നിന്നുള്ള യോനാപ്രവാചകൻ അമിത്ഥായിയുടെ മകനാണ്. (2രാജാ, 14:25). നസറെത്തിനു 6. കി.മീ. വടക്കാണ് ഗത്ത്-ഹേഫർ. തന്റെ പേരിലുള്ള പുസ്തകത്തിനു പുറമെ യോനായെക്കുറിച്ചുള്ള ഏക പഴയനിയമ പരാമർശം 2രാജാക്കന്മാർ 14:25-ലാണ്. യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ (782-753) ഭാരണകാലത്തിലോ അല്പം മുമ്പോ അദ്ദേഹം ജീവിച്ചിരുന്നു. യൊരോബയാം രണ്ടാമൻ ചുറ്റുമുള്ള രാജ്യങ്ങളെ കീഴടക്കി യിസ്രായേലിന്റെ അതിർത്തി വിസതാരമാക്കുമെന്ന യോനായുടെ പ്രവചനം നിവേറി. (2രാജാ, 14:25). യിസ്രായേലിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന കാലത്താണ് ദൈവം യോനായെ നീവയിലേക്കു അയച്ചത്. നീനവേയിലെ ജനത്തോടു പ്രവചിക്കുന്നതിനു യഹോവ യോനയോടു കല്പ്പിച്ചു. നീനെവേയിലേക്കു പോകുവാൻ മനസ്സില്ലാതെ യോനാ യാഫോവിൽ ചെന്നു തർശീശിലേക്കുള്ള കപ്പലിൽ കയറി. സമുദ്രത്തിൽ കൊടുങ്കാറ്റടിച്ചു; കപ്പൽ മുങ്ങുമാറായി. രക്ഷയ്ക്ക് വേണ്ടി തന്റെ ദൈവത്തോടു പ്രാർത്ഥിക്കുവാൻ യോനായോടു കപ്പൽപ്രമാണി ആവശ്യപ്പെട്ടു. കൊടുങ്കാറ്റു ശമിക്കാത്തതിനാൽ ദൈവകോപത്തിനു കാരണക്കാരനായ വ്യക്തിയെ കണ്ടുപിടിക്കുവാൻ ചീട്ടിട്ടു. യോനായുടെ നിർദ്ദേശമനുസരിച്ചു തന്നെ കപ്പൽക്കാർ യോനായെ സമുദ്രത്തിലെറിഞ്ഞു. സമുദ്രത്തിന്റെ കോപമടങ്ങി. ഒരു മഹാമത്സ്യം പ്രവാചകനെ വിഴുങ്ങി. മൂന്നാമത്തെ ദിവസം മത്സ്യം യോനായെ കരയ്ക്കു ഛർദ്ദിച്ചു. വീണ്ടും യഹോവ കല്പ്പിച്ചതനുസരിച്ചു യോനാ നീനെവേയിലേക്കു പോയി. യോനായുടെ പ്രസംഗം കേട്ടു ജനം അനുതപിക്കുകയും പട്ടണം മുഴുവൻ രക്ഷിക്കപ്പെടുകയും ചെയ്തു. താൻ പ്രവചിച്ചതു പോലെ നഗരം നശിക്കാത്തതിൽ കുപിതനായ യോനാ തന്റെ ജീവനെടുത്തുകൊള്ളുന്നതിനു ദൈവത്തോടപേക്ഷിച്ചു. ദ്രുതവളർച്ചയും നാശവും പ്രദർശിപ്പിച്ച ആവണക്കിലുടെ കരുണയുടെ ആവശ്യം ദൈവം യോനായെ പഠിപ്പിച്ചു. യോനാ കടലാനയുടെ വയറ്റിൽ മൂന്നുരാവും മൂന്നുപകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നുരാവും മൂന്നുപകലും ഭൂമിയുടെ ഉള്ളിലിരിക്കും (മത്താ, 12:40) എന്നു യേശുക്രിസ്തു തന്റെ പുനരുത്ഥാനത്തെക്കുറിച്ചു പ്രസ്താവിച്ചു. 

പ്രവചനത്തിന്റെ കർത്താവായ യോനായും 2രാജാ, 14:25-ലെ യോനായും ഒരാളല്ലെന്നു ചില വിമർശകന്മാർ വാദിച്ചു. എന്നാൽ പാരമ്പര്യങ്ങൾ ഇരുവരും ഒരാളാണെന്നു ചൂണ്ടിക്കാണിക്കുന്നു. യോനാപ്രവാചകൻ യൊരോബെയാം രണ്ടാമന്റെ കാലത്തു പ്രവചിച്ചു എന്നു യെഹൂദ്യ ഖ്യാതാക്കൾ ഉറപ്പായി വിശ്വസിച്ചു. ഏലീയാവിനെ സത്കരിച്ച സാരെഫാത്തിലെ വിധവയുടെ പുത്രനാണ് യോനാ എന്നു എലിയേസർ റബ്ബി പറഞ്ഞു. യോനായെ വിഴുങ്ങിയ മഹാമത്സ്യം ഈ ഉദ്ദേശ്യത്തിനു വേണ്ടി ലോകസ്ഥാപനത്തിൽ തന്നെ സൃഷ്ടിക്കപ്പെട്ടു എന്നു അദ്ദേഹം പഠിപ്പിച്ചു. മഹാമത്സ്യത്തിനകത്തുവച്ചു പ്രവാചകനുണ്ടായ അനുഭവങ്ങളെക്കുറിച്ചുള്ള പല കഥകളുമുണ്ട്. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘യോനായുടെ പുസ്തകം’).

Leave a Reply

Your email address will not be published. Required fields are marked *