യൊരോബെയാം

യൊരോബെയാം  (Jeroboam I) 

പേരിനർത്ഥം — ജനങ്ങൾ പോരാടും

വിഭക്ത യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ (931-910) യൊരോബെയാം (1രാജാ, 11:26-14:20; 2ദിന, 10:2-13:20) എഫ്രയീമ്യനായ നെബാത്തിന്റെ പുത്രനായിരുന്നു. അവന്റെ അമ്മയുടെ പേർ സെരുയാ. ശലോമോൻ മില്ലോ പണിയുകയും പട്ടണത്തിന്റെ അറ്റ കുറ്റപ്പണികൾ തീർക്കുകയും ചെയ്തപ്പോൾ പണിയുടെ മേൽവിചാരകനായിരുന്നു യൊരോബെയാം. (1രാജാ, 11:28). എന്നാൽ യെഹൂദയുടെ മേൽക്കോയ്മയും ശലോമോന്റെ നികുതി പിരിവും കാരണം ഉത്തരഗോത്രങ്ങൾ ശലോമോനോടു അതൃപ്തരായിരുന്നു. ശീലോവിലെ അഹീയാ പ്രവാചകൻ യൊരോബെയാമിനോടു പത്തു ഗോത്രങ്ങൾ തന്റെ ഭരണത്തിൽ ലഭിക്കുമെന്നു പ്രവചിച്ചിരുന്നു. (1രാജാ, 11:29). യൊരോബെയാം മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ ശലോമോൻ അവനെ കൊല്ലുവാൻ ആലോചിച്ചു. എന്നാൽ അവൻ മിസയീമിലേക്കു ഓടിപ്പോയി. ശലോമോന്റെ മരണം വരെ അവിടെ താമസിച്ചു. (1രാജാ, 11:26-40). ശീശക്കുമായുള്ള അവന്റെ സൗഹാർദ്ദം അല്പായുസ്സായിരുന്നു. ശലോമോന്റെ മരണശേഷം പുത്രനായ രെഹബയാം രാജാവായി. യൊരോബെയാം മിസ്രയീമിൽ നിന്നു മടങ്ങിവന്നു യിസ്രായേൽ സഭയുമായി രെഹബെയാമിനോടു സംസാരിച്ചു എങ്കിലും അവർക്കു യോജിക്കുവാൻ കഴിഞ്ഞില്ല. ‘ദാവീദിങ്കൽ ഞങ്ങൾക്കു എന്തു ഓഹരി ഉള്ളു’എന്നു പറഞ്ഞു അവർ മടങ്ങിപ്പോന്നു. യൊരോബെയാം എല്ലാ യിസ്രായേലിനും രാജാവായി. (1രാജാ, 12:16,20). ബെന്യാമിൻഗോത്രം മാത്രമാണു യെഹൂദയോടൊപ്പം നിന്നത്.

ദൈവത്തെ ആരാധിക്കുവാൻ യിസ്രായേല്യർ യെരൂശലേമിലേക്കു പോകാതിരിക്കുവാനായി രാജ്യത്തിന്റെ തെക്കെ അറ്റത്തു ബേഥേലിലും വടക്കെ അറ്റത്തു ദാനിലും പൊന്നു കൊണ്ടുള്ള കാളക്കുട്ടികളെ പ്രതിഷ്ഠിച്ചു. (1രാജാ, 12:26-29). ഇതു ദൈവഹിതപ്രകാരമല്ല എന്നു വ്യക്തമാക്കുവാൻ ഒരു ദൈവപുരുഷൻ യാഗപീഠത്തിനെതിരായി പ്രവചിച്ചു. ദൈവപുരുഷനെതിരെ നീട്ടിയ രാജാവിന്റെ കൈ വരണ്ടുപോയി. (1രാജാ, 13:1-10). യൊരോബെയാം ദൈവത്തിൽ നിന്നും അകന്നതിനാൽ അവന്റെ പുത്രൻ മരിക്കുകയും അവന്റെ കുടുംബത്തിന്മേൽ ശാപം വരികയും ചെയ്തു. (1രാജാ, 14:7-14). യൊരോബെയാം 22 വർഷം രാജ്യം ഭരിച്ചു. അവനു പകരം പുത്രനായ നാദാബ് രാജാവായി. (1രാജാ, 14:20).

യൊരോബെയാം (Jeroboam II)

യെഹോവാശ് രാജാവിന്റെ പുത്രനും പിൻഗാമിയും; വിഭക്ത യിസ്രായേലിലെ പതിമൂന്നാമത്തെ രാജാവും. യേഹുവിന്റെ രാജവംശത്തിലെ നാലാമത്തെ രാജാവായ യൊരോബെയാം രണ്ടാമൻ യിസ്രായേൽ രാജാക്കന്മാരിൽ ഉന്നതനായിരുന്നു. (2രാജാ, 14:23-29). ഭരണകാലം 793-753 ബി.സി. പരാക്രമിയായ യൊരോബെയാം ആക്രമണത്തിലൂടെ രാജ്യം വടക്കോട്ടു വികസിപ്പിച്ചു. യിസ്രായേലിനെ അരാമ്യനുകത്തിൽ നിന്നു മോചിപ്പിച്ചു. ദമ്മേശെക്കും ഹമാത്തും വീണ്ടെടുത്തു. ലെബാനോൻ മുതൽ ചാവുകടൽ വരെയുള്ള പ്രദേശങ്ങൾ വീണ്ടും സ്വാധീനമാക്കി. (2രാജാ, 14:25,28; ആമോ, 6:14). അമ്മോനും മോവാബും ആക്രമിച്ചു. (ആമോ, 1:13; 2:1-3). ഒമ്രിയുടെ കാലത്തു പണിത ശമര്യയിൽ മന്ദിരങ്ങൾ നിർമ്മിച്ചു. വിദേശാക്രമണത്തിന്റെ അഭാവം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വർദ്ധിപ്പിച്ചു. അമിതമായ സമ്പത്തും ഐശ്വര്യവും മതപരമായ അപചയത്തിനു വഴിതെളിച്ചു. ധനവാന്മാരുടെ ധൂർത്തും ആഡംബരവും ആമോസ് പ്രവാചകന്റെ ഭർത്സനത്തിനു വിധേയമായി. (ആമോ, 6:1-7). അമിതമായ സമ്പത്ത്, ദാരിദ്ര്യം (ആമോ, 2:6-7), നാമമാത്രമായ മതാനുഷ്ഠാനം (ആമോ, 5:21-24; 7:10 – 17), വ്യാജമായ സുരക്ഷിതത്വം (ആമോ, 6:1-8) എന്നിവയായിരുന്നു യൊരോബെയാമിന്റെ ദീർഘമായ ഭരണത്തിന്റെ ഫലങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *