യേഹൂ

യേഹൂ (Jehu)

പേരിനർത്ഥം — അവൻ യഹോവയാണ്

വിഭക്തയിസ്രായേലിലെ പത്താമമത്തെ രാജാവും ഏറ്റവും ദീർഘമായ നാലാം രാജവംശത്തിന്റെ സ്ഥാപകനും. ഭരണകാലം 841-814 ബി.സി. നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകനാണു യേഹു. (2രാജാ, 9:2). ചില സ്ഥാനങ്ങളിൽ യേഹുവിനെ നിംശിയുടെ മകൻ എന്നു പറഞ്ഞിട്ടുണ്ട്. (1രാജാ, 19:16). യേഹുവിനെ യിസ്രായേലിലെ രാജാവായി അഭിഷേകം ചെയ്യുവാൻ യഹോവ ഏലീയാ പ്രവാചകനോടു ഹോരേബിൽ വച്ചു കല്പിച്ചു. ഏതോ കാരണത്താൽ അതു സംഭവിച്ചില്ല. (1രാജാ, 19:16,17). അഹസ്യാവിന്റെയും യെഹോരാമിന്റെയും വാഴ്ചക്കാലത്തു യേഹു പ്രശസ്തിയിലേക്കുയർന്നു. രാമോത്ത് – ഗിലെയാദിന്റെ നിരോധനകാലത്തു യേഹൂ സൈന്യാധിപനായി. രാമോത്തിൽ എലീശയുടെ ഒരു ശിഷ്യൻ വന്നു പടത്തലവന്മാരുടെ ഇടയിൽ നിന്നു യേഹുവിനെ സ്വകാര്യ സംഭാഷണത്തിനു വിളിച്ചു. ഇരുവരും ഉൾമുറിക്കകത്തു കടന്നു. പ്രവാചകശിഷ്യൻ തൈലപാതമെടുത്തു യേഹൂവിന്റെ തലയിൽ തൈലം ഒഴിച്ചു അവനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു. ആഹാബ് ഗൃഹത്ത മുഴുവൻ സംഹരിക്കണമെന്നു അറിയിച്ചശേഷം ഭ്രാന്തനെപ്പോലെ വന്ന ആ യുവാവ് വാതിൽ തുറന്നു ഓടിപ്പോയി. ആദ്യം മറച്ചുവയ്ക്കുവാൻ ശ്രമിച്ചു. എങ്കിലും പിന്നീടു ദൈവനിയോഗം യേഹൂ പടനായകന്മാർക്കു വെളിപ്പെടുത്തി. ഉടൻ അവർ തങ്ങളുടെ വസ്ത്രം എടുത്തു അവന്റെ കാല്പൽ വിരിച്ചു കാഹളം ഊതി. അങ്ങനെ യേഹൂ യിസ്രായേലിനു രാജാവായി. (2രാജാ, 9:1:13).

രാജാവായ ഉടൻ രാജ്യത്തെ ഭേദ്രമാക്കുവാൻ യേഹു ശ്രമിച്ചു. രാമോത്ത് – ഗിലെയാദിലെ ആക്രമണം ഉപേക്ഷിച്ചു ബിദ്കാറിനോടൊപ്പം പുറപ്പെട്ടു, ബിദ്കാറിനെ സൈന്യാധിപനാക്കി. യേഹൂ രഥം കയറി യിസ്രായേലിലേക്കു പോയി. യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാണാൻ യെഹൂദാരാജാവായ അഹസ്യാവു അവിടെ എത്തിയിരുന്നു. യേഹൂവിന്റെ കൂട്ടം എത്തിയപ്പോൾ രണ്ടു രാജാക്കന്മാരും ബദ്ധപ്പെട്ടു വന്നു യിസ്രയേല്യനായ നാബോത്തിന്റെ നിലത്തിൽ വച്ചു യേഹൂവിനെ എതിരേറ്റു. യേഹുവേ സമാധാനമോ എന്നു യോരാം ചോദിച്ചതിനു “നിന്റെ അമ്മയായ ഇസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം” എന്നുത്തരം പറഞ്ഞു. യേഹൂ വില്ലു കുലച്ചു യോരാമിനെ കൊന്നു. അവനെ എടുത്തു നാബോത്തിന്റെ നിലത്തിലെറിഞ്ഞു കളഞ്ഞു. അഹസ്യാവിനു മാരകമായ മുറിവേറ്റു. കൊട്ടാരത്തിലേക്കു ചെന്നു. ഈസേബെലിനെയും കൊന്നു. ഇസേബെലിന്റെ മാംസം നായ്ക്കൾ തിന്നു. (2രാജാ, 9:30-37). യിസ്രായേൽ പ്രഭുക്കന്മാരും മൂപ്പന്മാരും രാജധാനിവിചാരകനും നഗരാധിപതിയും എല്ലാം യേഹൂവിനു കീഴടങ്ങി. (2രാജാ, 10:1-11). ആഹാബ് ഗൃഹത്തെ മുഴുവൻ നശിപ്പിച്ചു. (2രാജാ, 10:10,11). യെഹൂദാ രാജാവായ അഹസ്യാവിന്റെ നാല്പത്തിരണ്ടു ചാർച്ചക്കാരെ കൊന്നു. (2രാജാ, 10:12-14; 2ദിന, 22:8). 

ശമര്യയിലേക്കു പോകുമ്പോൾ യേഹു രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു. ബാൽ പൂജയെ സമ്പൂർണ്ണമായി നശിപ്പിക്കാനുള്ള തന്റെ ഉദ്ദേശ്യം അവനെ അറിയിച്ചു. യോനാദാബിനെയും രഥത്തിൽ കയറ്റി യേഹൂ ശമര്യയിലെത്തി. ബാലിന്റെ പൂജകന്മാരെ നശിപ്പിക്കുവാൻ ഒരുപായം പ്രയോഗിച്ചു. ബാലിനു ഒരു വിശുദ്ധ സഭായോഗം ഘോഷിച്ചു. ബാലിന്റെ സകല പൂജകന്മാരും ബാലിന്റെ ക്ഷേത്രത്തിൽ നിറഞ്ഞു. ഹോമയാഗം കഴിച്ചുതീർന്നപ്പോൾ യേഹൂ ക്രമീകരിച്ചിരുന്ന 80 പേർ ചാടിവീണു ബാൽ പൂജകരെ മുഴുവൻ കൊന്നൊടുക്കി സ്തംഭവിഗ്രഹങ്ങളെ ചുട്ടു. ക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കി. (2രാജാ, 10:15-28). എന്നാൽ ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെ നശിപ്പിച്ചില്ല. അങ്ങനെ യൊരോബെയാമിന്റെ പാപങ്ങളെ യേഹു വിട്ടുമാറിയില്ല. യേഹുവിന്റെ കീഴിൽ യിസ്രായേൽ അഭിവൃദ്ധി പ്രാപിച്ചില്ല. അരാം രാജാവായ ഹസായേൽ യോർദ്ദാനു കിഴക്കുള്ള പ്രദേശം മുഴുവൻ കടന്നാക്രമിച്ചു. (2രാജാ, 10:32,33). രാജ്യത്തിന്റെ വിസ്താരം ചുരുങ്ങി എങ്കിലും യേഹൂ യഹോവയുടെ ഇഷ്ടം ചെയ്തു എന്നു പറഞ്ഞിരിക്കുന്നു. (2രാജാ, 10:30). എന്നാൽ യഹോവയുടെ ന്യായപ്രമാണം പൂർണ്ണമായി അനുസരിക്കാൻ യേഹൂ ജാഗ്രത കാണിച്ചില്ല. യേഹൂവിന്റെ ഭരണകാലം ഇരുപത്തെട്ടു വർഷമായിരുന്നു. (2രാജാ, 10:36).

Leave a Reply

Your email address will not be published. Required fields are marked *