മെഫീബോശെത്ത്

മെഫീബോശെത്ത് (Mephibosheth)

പേരിനർത്ഥം – ലജ്ജാനാശകൻ

ഈ പേരിന്റെ ആദ്യ രൂപം മെരീബ്ബാൽ എന്നായിരുന്നു. (1ദിന, 8:34; 9:40). പില്ക്കാലത്തു വിജാതീയ ദേവനായ ബാലിന്റെ നാമം ഉച്ചരിക്കാതിരിക്കുവാൻ വേണ്ടി ബാലിന്റെ സ്ഥാനത്തു ബോശെത്ത് (ലജ്ജ) കൂട്ടിച്ചേർത്തു. ബൈബിളിൽ രണ്ടു പേർ ഇപ്പേരിൽ അറിയപ്പെടുന്നു:

മെഫീബോശെത്ത്

ശൗൽ രാജാവിനു വെപ്പാട്ടിയായ രിസ്പായിൽ ജനിച്ച മകൻ. ഗിബെയോന്യർക്കു ശൗലിനോടുണ്ടായിരുന്ന കുടിപ്പക പോക്കുവാൻ ശൗലിന്റെ കുടുംബാംഗങ്ങളായ ഏഴുപേരെ ദാവീദ് അവരുടെ കയ്യിൽ ഏല്പ്പിച്ചു. ഈ ഏഴു പേരിൽ രിസ്പയുടെ മക്കളായ അർമ്മോനിയും മെഫീബോശെത്തും ഉണ്ടായിരുന്നു. ഗിബെയോന്യർ ഏഴുപേരെയും തൂക്കിക്കൊന്നു. (2ശമൂ, 21:4-9. കാലം ഏകദേശം 996 ബി.സി.

മെഫീബോശെത്ത്

ശൗൽ രാജാവിന്റെ പുത്രനായ യോനാഥാന്റെ പുത്രൻ. പിതാവും പിതാമഹനും ഗിൽബോവാ പർവ്വതത്തിൽ വച്ചു യുദ്ധത്തിൽ മരിച്ചപ്പോൾ മെഫീബോശെത്തിനു അഞ്ചു വയസ്സായിരുന്നു. അക്കാലത്തു ധാത്രിയുടെ സംരക്ഷണത്തിലായിരുന്നു പൈതൽ. ദുരന്തത്തെക്കുറിച്ചുളള വാർത്ത രാജഗൃഹത്തിലെത്തിയപ്പോൾ ധാത്രി കുഞ്ഞിനെയും എടുത്തുകൊണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അവളുടെ ധൃതിയിൽ കുഞ്ഞു വീണു രണ്ടുകാലും മുടന്തനായി. (2ശമൂ, 4:4). ഈ അപകടത്തിനുശേഷം മെഫീബോശെത്ത് ലോദെബാരിൽ ഗാദ്യനായ മാഖീരിന്റെ വീട്ടിൽ കഴിയുകയായിരുന്നു. ദാവീദ് രാജാവായപ്പോൾ യോനാഥാൻ നിമിത്തം മെഫീബോശെത്തിനോടു ദയ കാട്ടി, അവനെയും അവന്റെ മകൻ മീഖയെയും കൊട്ടാരത്തിൽ വരുത്തി. ശൗലിന്റെ സമ്പത്തു മുഴുവൻ മെഫീബോശെത്തിനു നല്കി. അവനുവേണ്ടി നിലം കൃഷിചെയ്യുവാൻ സീബയെ ഏല്പിച്ചു. അബ്ശാലോമിന്റെ വിപ്ലവത്തിൽ ദാവീദിനു രാജധാനി വിട്ടു ഓടിപ്പോകേണ്ടിവന്നു. അപ്പോഴുള്ള മെഫീബോശെത്തിന്റെ പെരുമാറ്റത്തെക്കുറിച്ചു പരസ്പരവിരുദ്ധമായ രണ്ടു വിവരണങ്ങൾ ഉണ്ട്. സീബ മെഫീബോശെത്തിൽ നന്ദികേടു ആരോപിച്ചു. തന്മൂലം മെഫീബോശെത്തിന്റെ സമ്പത്തു മുഴുവൻ രാജാവു സീബയ്ക്കു നല്കി. (2ശമൂ, 16:1-4).ചില ദിവസങ്ങൾക്കു ശേഷം മെഫീബോശെത്ത് ദാവീദിനെ കണ്ട് സംഭവം വ്യക്തമാക്കി. ദാവീദിനോടൊപ്പം ഓടിപ്പോകുവാൻ താൻ ആഗ്രഹിച്ചിട്ടും സീബ തന്നെ വഞ്ചിച്ചു എന്നു മെഫീബോശെത്ത് പറഞ്ഞു. ദാവീദ് അതു വിശ്വസിച്ചു എന്നു തോന്നുന്നു. നിലം രണ്ടുപേരുമായി പകുത്തു അനുഭവിക്കുവാൻ രാജാവു കല്പിച്ചു. അതിനു മറുപടിയായി മെഫീബോശെത്ത് ഇപ്രകാരം പറഞ്ഞു. “അല്ല; അവൻ തന്നെ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവു സമാധാനത്തോടെ അരമനയിൽ എത്തിയിരിക്കുന്നുവല്ലോ.” (ശമൂ, 19:30).

Leave a Reply

Your email address will not be published. Required fields are marked *