ബേൽശസ്സർ

ബേൽശസ്സർ (Belshannar)

പേരിനർത്ഥം – ബേൽ രാജാവിനെ രക്ഷിക്കട്ടെ

നബോണിദസിന്റെ പുത്രനും നെബൂഖദ്നേസർ രണ്ടാമന്റെ പൗത്രനുമായ ബേൽശസ്സർ നവബാബിലോന്യ സാമ്രാജ്യത്തിലെ അവസാന രാജാവായിരുന്നു. അറേബ്യയിലെ തേമായിൽ ആക്രമണങ്ങൾ നടത്തുന്നതിനു ഇറങ്ങി പുറപ്പെട്ട നബോണിദസ് രാജ്യഭരണം പുത്രനെ ഏല്പിച്ചു. ഏതാണ്ട് പത്തുവർഷം അയാൾ വിദേശങ്ങളിലെ യുദ്ധങ്ങളിൽ വ്യാപൃതനായിരുന്നു. ദിനവൃത്താന്തങ്ങളിൽ രാജാവ് 7,9,10,11 വർഷങ്ങളിൽ തേമാ എന്ന പട്ടണത്തിലായിരുന്നുവെന്നും രാജാവിന്റെ പുത്രനും പ്രഭുക്കന്മാരും സൈന്യവും അക്കാദിയിൽ (ബാബേൽ) ആയിരുന്നവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. രാജാവിന്റെ അസാന്നിദ്ധ്യത്തിൽ പുതുവത്സരോത്സവം ആഘോഷിച്ചില്ല. 17-ാം വർഷം രാജാവ് മടങ്ങിവന്ന ശേഷമാണ് ഉത്സവം ആചരിച്ചത്. നബോണിദസിന്റെ അസാന്നിദ്ധ്യത്തിൽ ഭരണം മുഴുവൻ നടത്തിയത് ബേൽശസ്സർ ആയിരുന്നു. അതിനാലാണ് ബേൽശസ്സറിനെ കല്ദയരാജാവെന്നു പറഞ്ഞിട്ടുള്ളത്. (ദാനീ, 5:30). ദാനീയേൽ 5:1-ൽ ബേൽശസ്സറിനെ നെബുഖദ്നേസറിന്റെ മകൻ എന്നു പറഞ്ഞിരിക്കുന്നു. ബേൽശസ്സർ നെബൂഖദ്നേസറിന്റെ പുത്രനല്ല. ബേൽശസ്സറിന്റെ മാതാവായ നിറ്റോക്രിസ് നെബൂഖദ്നേസറിന്റെ പുത്രിയാണ്. ഇവിടെ അപ്പൻ എന്ന പ്രയോഗം ശേമ്യനടപ്പനുസരിച്ചു മുൻഗാമി എന്നു മനസ്സിലാക്കിയാൽ മതി. അശ്ശൂർ രേഖകളിൽ യേഹുവിനെ ഒമ്രിയുടെ പുത്രൻ എന്നു പറഞ്ഞിട്ടുണ്ട്. ഒരു രാജകീയ അനന്തരഗാമി എന്നതിലേറെ യേഹൂവിനും ഒമ്രിക്കും തമ്മിൽ ഒരു ബന്ധവുമില്ല.

ബേൽശസ്സർ രാജ്യത്തിലെ മഹത്തുക്കൾക്കു ഒരു വിരുന്നു നടത്തി. വീഞ്ഞുകുടിച്ചു രസിച്ചിരിക്കുമ്പോൾ യെരൂശലേം ദൈവാലയത്തിൽ നിന്നു നെബൂഖദ്നേസർ കൊണ്ടുവന്ന പാത്രങ്ങൾ വരുത്തി അവയിൽ നിന്നു പാനം ചെയ്തു. ആ സമയത്തു ചുവരിന്റെ വെള്ളമേൽ ഒരു കൈപ്പത്തി എഴുതി. രാജാവു പരിഭ്രമിച്ചു. ചുവരിലെ എഴുത്തു വായിച്ചു അർത്ഥം അറിയിക്കുന്നതിനു ബാബേലിലെ വിദ്വാന്മാരെ വരുത്തി. എന്നാൽ അവർക്കാർക്കും എഴുത്തു വായിക്കുന്നതിനും അർത്ഥം പറയുന്നതിനും കഴിഞ്ഞില്ല. ദാനീയേൽ പ്രവാചകൻ ആ എഴുത്തു വായിച്ചു അർത്ഥം ബോധിപ്പിച്ചു. “മെനേ, മെനേ, തെക്കേൽ, ഊഫർസീൻ. കാര്യത്തിന്റെ അർത്ഥമാവിതു മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിനു അന്തം വരുത്തിയിരിക്കുന്നു. തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു. പെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു.” (ദാനീ, 5:25-28). ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു. മേദ്യനായ ദാര്യാവേശ് രാജാവായി. (ദാനീ, 5:31).

Leave a Reply

Your email address will not be published. Required fields are marked *