ബിലെയാം

ബിലെയാം (Balaam)

പേരിനർത്ഥം – ദേശസഞ്ചാരി

മെസൊപ്പൊട്ടേമ്യയിലെ പെഥോരിൽ പാർത്തിരുന്ന ഒരു പ്രശ്നക്കാരൻ. (ആവ, 23:4). ബെയോരിന്റെ മകനായ ബിലെയാമിനു സത്യദൈവത്തെക്കുറിച്ചു അല്പമായ പരിജ്ഞാനം ഉണ്ടായിരുന്നു. തന്റെ കഴിവുകൾ ദൈവത്തിൽ നിന്നു ലഭിച്ചതാണെന്നു അവൻ ഏറ്റു പറയുന്നുണ്ട്. യിസ്രായേൽ ജനം മോവാബ് സമതലത്തിൽ താവളമടിച്ചിരിക്കുകയായിരുന്നു. മോവാബ് രാജാവായ ബാലാക് യിസ്രായേലിനെതിരെ മിദ്യാന്യരുമായി കൂട്ടുകൂടി. ബിലെയാം വന്ന് യിസ്രായേൽ ജനത്തെ ശപിക്കേണ്ടതിനു മോവാബ് രാജാവ് പെഥോരിലേക്കു പ്രഭുക്കമാരെ അയച്ചു. പ്രഭുക്കന്മാരുടെ അപേക്ഷ ബിലെയാമിനു സ്വീകാര്യമായി തോന്നിയില്ല. അന്നുരാത്രി അവിടെ കഴിയുവാൻ പ്രഭുക്കന്മാരോടു പറഞ്ഞു. ദൈവം അനുവദിക്കാത്തതു കൊണ്ടു ബിലെയാം പ്രഭുക്കന്മാരെ മടക്കി അയച്ചു. അവർ ബാലാക്കിന്റെ അടുക്കലേക്കു മടങ്ങിവന്നു. വീണ്ടും മോവാബ്യർ ബിലെയാമിന്റെ അടുക്കൽ ചെന്നു ധാരാളം പ്രതിഫലവും പദവിയും വാഗ്ദാനം ചെയ്തു, ബിലെയാമിനെ നിർബ്ബന്ധിച്ചു. ദൈവം വെളിപ്പെടുത്തുന്നതു മാത്രമേ പറയൂ എന്നു ബിലെയാം മറുപടി പറഞ്ഞു. അവരോടു രാത്രി അവിടെ താമസിക്കുവാനാവശ്യപ്പെട്ടു. പിറ്റേദിവസം പ്രഭുക്കന്മാരോടൊപ്പം ബിലെയാം യാത്ര തിരിച്ചു. എന്നാൽ യഹോവയുടെ ദൂതൻ വഴിയിൽ നിന്നു തടഞ്ഞു. ബിലെയാം ദൂതനെ കണ്ടില്ല. ദൂതന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ കഴുത ഒഴിഞ്ഞുപോകാൻ ശ്രമിച്ചു. മൂന്നാം പ്രാവശ്യവും ദൂതനെക്കണ്ടപ്പോൾ കഴുത വീണു. ക്രൂദ്ധനായ ബിലെയാം കഴുതയെ അടിച്ചു. ഉടൻ കഴുത വായ്തുറന്നു സംസാരിച്ചു. അപ്പോഴാണ് ബിലെയാം ദൈവദൂതനെ കണ്ടത്. ദൈവം കല്പിക്കുന്നതു മാത്രമേ പറയാവൂ എന്നു പറഞ്ഞ് ബിലെയാമിനു പോകാൻ അനുമതി നല്കി. ബാലാക്കിനെ കണ്ട ഉടൻ ബിലെയാം ഇതു വെളിപ്പെടുത്തി. ബിലെയാമിന്റെ നിർദ്ദേശമനുസരിച്ചു ഏഴു യാഗപീഠം നിർമ്മിച്ചു. ബാലാക്കും ബിലെയാമും ഓരോന്നിലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും അർപ്പിച്ചു. മൂന്നുപ്രാവശ്യം യിസ്രായേലിനെതിരെ സംസാരിക്കുവാൻ ബിലെയാം ശ്രമിച്ചു. പക്ഷേ അപ്പോഴെല്ലാം ദൈവനിയന്ത്രണത്തിനു വിധേയമായി യിസ്രായേലിനെ അനുഗ്രഹിക്കുകയാണ് ചെയ്തത്. യിസ്രായേലിനെ പരാജയപ്പെടുത്തുവാൻ അവരെ ദുർന്നടപ്പിലേക്കു പ്രലോഭിപ്പിക്കുകയാണു വേണ്ടതെന്നു ബിലെയാം ബാലാക്കിനുപദേശം നല്കി. മോവാബ്യ സ്ത്രീകളുമായി യിസ്രായേല്യർ പരസംഗം ചെയ്യുകയും (സംഖ്യാ, 31:16) അതിന്റെ ശിക്ഷ അവർ അനുഭവിക്കുകയും ചെയ്തു. (സംഖ്യാ, 25:1-12). തുടർന്നു മിദ്യാന്യരുമായുണ്ടായ യുദ്ധത്തിൽ യിസ്രായേൽ അവരെ തോല്പിക്കുകയും ബിലെയാമിനെ കൊല്ലുകയും ചെയ്തു. (സംഖ്യാ, 31:8).

സംഖ്യാ 22-24 വരെ മൂന്നദ്ധ്യായങ്ങളിൽ ബിലെയാം എന്ന പേര് 50 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവത്തെ അറിഞ്ഞവനും ദൈവത്തിൽ നിന്നു അരുളപ്പാടുകൾ ലഭിച്ചവനുമായിരുന്നു ബിലെയാം. എങ്കിലും അവൻ ദൈവജനത്തെ ശപിക്കുവാൻ പുറപ്പെട്ടു. ബിലെയാം ഒരു പ്രശ്നക്കാരനായിരുന്നു. (യോശു, 13:22). യിസ്രായേലിനെ ശപിക്കാതെ മടങ്ങിപ്പോയി എങ്കിലും യിസ്രായേലിനെ ബാൽ-പെയോർ പൂജയിലേക്കു വശീകരിക്കുവാൻ മിദ്യാന്യരെ ഉപദേശിച്ചു. തത്ഫലമായി 24000 യിസ്രായേല്യർ മരിച്ചു. (സംഖ്യാ, 25:9). ബിലെയാമിന്റെ വഞ്ചന (യൂദാ, 11), ബിലെയാമിന്റെ വഴി (2പത്രൊ, 2:15) ബിലെയാമിന്റെ ഉപദേശം (വെളി, 2:14) എന്നിവയ്ക്കെതിരെ പുതിയ നിയമത്തിൽ താക്കീതുകൾ നല്കിയിട്ടുണ്ട്. ദൈവത്തിന്റെ കൃപാവരം സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കുന്നതാണ് ബിലെയാമിന്റെ വഴി. (2പത്രൊ, 2:15). വിശുദ്ധിയും വേർപാടും ഉപേക്ഷിച്ച് ഭൗമികത്വത്തോട് അനുരൂപപ്പെട്ടു ജീവിക്കുവാനുള്ള ഉപദേശമാണ് ബിലെയാമിന്റെ ഉപദേശം. (വെളി, 2:14). തനിക്കു ശപിക്കുവാൻ കഴിയാത്ത ജനത്തെ വഷളാക്കുവാനുള്ള ഉപദേശം ബിലെയാം ബാലാക്കിനു നല്കി. (സംഖ്യാ, 31:15,16; 22:5; 23:8). യിസ്രായേലിനെക്കൊണ്ടു മോവാബ്യസ്ത്രീകളെ വിവാഹം കഴിപ്പിക്കുവാനും ആത്മീയമായ ദുർന്നടപ്പ് ആചരിക്കുവാനും ബിലെയാം പ്രേരിപ്പിച്ചു. (യാക്കോ, 4:4).

Leave a Reply

Your email address will not be published. Required fields are marked *