ബാബേൽ

ബാബേൽ (Babel)

ബാബുലോൻ എന്ന ഗ്രീക്കുസംജ്ഞയുടെ എബ്രായ രൂപമാണ് ബാബേൽ. തലസ്ഥാന നഗരത്തിന്റെ പേരിൽ നിന്നാണ് രാജ്യത്തിന് ഈ പേർ ലഭിച്ചത്. ദക്ഷിണ ഇറാക്കിലെ പ്രദേശമാണ് ബാബേൽ എന്നറിയപ്പെട്ടിരുന്നത്. അതിന് ശിനാർ ദേശം (ഉല്പ, 10:10; 11:2; യെശ, 11:11), കല്ദയ ദേശം (യിരെ, 24:5; യെഹെ, 12:13) അക്കാദ് (ഉല്പ, 10:10) എന്നീ പേരുകളും ഉണ്ടായിരുന്നു. ബാബേൽ രാജ്യത്തിന് ഏകദേശം 20,000 ചതുരശ്ര കി.മീറ്റർ വ്യാപ്തിയുണ്ട്. അർമീനിയാ പർവ്വതങ്ങളിൽ നിന്നുത്ഭവിക്കുന്ന യുഫ്രട്ടീസ്, ടൈഗ്രീസ് നദികളാണ് ദേശത്തെ ഫലഭൂയിഷ്ഠമാക്കുന്നത്. പൗരാണിക ബാബേലിന് വടക്ക് അശ്ശൂരും കിഴക്ക് ഏലാമും പടിഞ്ഞാറ് അറേബ്യൻ മരുഭൂമിയും തെക്കു പേർഷ്യൻ ഗൾഫിന്റെ തീരങ്ങളുമാണ്. പ്രാചീനകാലത്ത് സുമർ, അക്കാദ് എന്നിവ ഉൾക്കൊണ്ടതായിരുന്നു ബാബേൽ രാജ്യം. അക്കാദിലെ പ്രധാന പട്ടണങ്ങൾ: ബാബിലോൻ, ബോർസിപ്പാ, കീശ്, കൂഥാ, സിപ്പാർ, അഗാദെ (അക്കാദ്); സുമറിലെ പ്രധാന പട്ടണങ്ങൾ: നിപ്പൂർ, ലഗാഷ്, ഉമ്മാ, ലാർസാ, എരെക് (ഉറുക്: ഉല്പ, 10:11), ഊർ (അബ്രാഹാമിന്റെ പട്ടണം) എറിദു.

ബാബേലിന്റെ പ്രാചീന ചരിത്രം അജ്ഞാതമാണ്. അറിവിൽപ്പെട്ടിടത്തോളം പ്രചീനതമമായ സംസ്കാരം ഒബൈദ് ആണ്. ഊരിന് എഴു കി.മീറ്റർ വടക്കു പടിഞ്ഞാറ് ഒരു കുന്നുണ്ട്. അതിന്റെ പേരാണ് തേൽ-എൽ-ഒബൈദ് (Tell el-obeid). യൂഫ്രട്ടീസ് താഴ്വരയിൽ എൽ-ഒബൈദിന് ഏകദരശം 56 കി.മീറ്റർ അകലെയുള്ള വാർക്കയിലാണ് രണ്ടാമത്തെ സംസ്കാരം പ്രത്യക്ഷപ്പെട്ടത്. ഈ സംസ്കാരത്തിന്റെ കാലം ബി.സി. നാലാം സഹസ്രാബ്ദത്തിന്റെ അന്ത്യഭാഗമാണ്. രാജവാഴ്ചയുടെ ആരംഭം ബി.സി. 2800-നടുപ്പിച്ചാണ്. തുടർന്നുള്ള 400 വർഷം പൗരാണിക രാജവംശകാലം എന്നറിയപ്പെടുന്നു. മഹാനഗരങ്ങളുടെ സ്ഥാപനവും രാജാക്കന്മാരുടെ ഉദയവും ഇക്കാലത്തായിരുന്നു. കീശ്, ഉറുക്, ഊർ, അവാൻ, ഹമസി, അദാബ്, മാറീ എന്നീ പട്ടണങ്ങളിൽ രാജവംശങ്ങളുണ്ടായി. കീശിലെ ആദ്യരാജവംശത്തിൽ എത്താന (Etana) എന്ന ഒരു ഇടയൻ ഉണ്ടായിരുന്നു. അയാൾ സ്വർഗ്ഗാരോഹണം ചെയ്തു. സുമേരിയൻ രാജാക്കന്മാരുടെ പട്ടികയനുസരിച്ച് ഏറിദു ബദ്ത്തിബിർറ, ലാറാക്, സിപ്പാർ, ഷുറുപ്പാക് എന്നീ പട്ടണങ്ങളിലായി പ്രളയത്തിനു മുമ്പു എട്ടോ പത്തോ രാജാക്കന്മാർ ഭരിച്ചിരുന്നു. കുറുപ്പാക്കിലെ ദേശാധിപതിയായിരുന്നു സുമേര്യൻ ജലപ്രളയ കഥയിലെ നായകൻ. പ്രളയാനന്തരം രാജത്വം സ്വർഗ്ഗത്തിൽ നിന്നും അവരോഹണം ചെയ്തു. കീശ്, ഉറുക് (എരെക്) എന്നിവിടങ്ങളിലെ ഭരണാധികാരികളിൽ ഗിൽഗമേഷും അഗ്ഗായും ഉൾപ്പെടുന്നു. രാജവംശ കാലയളവിന്റെ ഉച്ചഘട്ടത്തെ സൂചിപ്പിക്കുകയാണ് ഊരിലെ ഒന്നാം രാജവംശം. ഉറുക്കിനെ ആയുധം കൊണ്ടു വെട്ടി അതിലെ രാജത്വത്തെ ഊരിലേക്കു കൊണ്ടുപോയി എന്ന് സുമേര്യൻ രാജവംശ പട്ടികയിൽ പറയുന്നു. നാലു രാജാക്കന്മാർ 177 വർഷം ഭരിച്ചിരുന്നതായി സൂചിപ്പിച്ചിട്ടുണ്ട്. “അനന്തരം ഊരിനെ ആയുധങ്ങൾ കൊണ്ടു വെട്ടി.” വളർന്നു വികസിച്ച ഒരു സംസ്കാരം ഊരിൽ നിലവിലിരുന്നതായി ലിയോനാർഡ് വുളിയുടെ ഉത്ഖനനങ്ങൾ തെളിയിച്ചു. ഊരിന് രകദേശം 80 കി.മീറ്റർ വടക്കുള്ള ലഗാഷിൽ ഊർ നാൻഷേ (Ur Nanshe) ഒരു രാജവംശം സ്ഥാപിച്ചു. ഇവിടെനിന്നും ലഭിച്ച ലിഖിതങ്ങളിൽ ക്ഷേത്രങ്ങൾ, തോടുകൾ എന്നിവയുടെ നിർമ്മാണത്തെക്കുറിച്ചുള്ള വിവരണമുണ്ട്. എയാന്നത്തും (Eannatum) എന്ന ഭരണാധിപൻ ഉമ്മാ, ഉറുക്, ഊർ, കീശ്, മാറീ എന്നീ പട്ടണങ്ങളെ കീഴടക്കിയതായി അവകാശപ്പെട്ടിട്ടുണ്ട്. ഏറെത്താമസിയാതെ ഉമ്മയിലെ ലുഗൽ സാഗേശി (Lugal Zagesi) ലഗാഷ്, ഊർ, ഉറുക് എന്നീ ദേശങ്ങളെ കീഴടക്കി. സുമേര്യൻ ചരിത്രത്തിൽ ഏറ്റവും പ്രബലനായ ഭരണാധികാരി ഇദ്ദേഹമായിരുന്നു. 

ബാബിലോന്യ ചരിത്രത്തിലെ അക്കാദിയൻ കാലയളവാണ് ബി.സി. 2,400 മുതൽ 2,200 വരെ. സർഗ്ഗോൻ രാജാവിന്റെ കീഴിൽ ശേമ്യർ ബാബേലിൽ പ്രാബല്യം പ്രാപിച്ചു. അമ്പും വില്ലും ഉപയോഗിച്ചുള്ള ഒരു പുതിയ യുദ്ധതന്ത്രത്തിനു രൂപം കൊടുത്തത് സർഗ്ഗോൻ ആണ്. മറ്റുപട്ടണങ്ങളെ കീഴടക്കി സുമരിനെ അദ്ദേഹം പൂർണമായി അധീനപ്പെടുത്തി. സർഗ്ഗോന്റെ ചെറുമകനായ നാറാംസീനിന്റെ (Naram-Sin) പ്രസിദ്ധിഫലകം സൂസയിൽ നിന്നു ലഭിച്ചു. അദ്ദേഹത്തിന്റെ സാമ്രാജ്യം മദ്ധ്യ പാർസ്യയിൽ നിന്നു മെഡിറ്ററേനിയൻ വരെയും വടക്കുകിഴക്കെ അറേബ്യയിൽ നിന്നു ടൗറസ് പർവ്വതം വരെയും വ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ ഷർഗ്ഗലി ഷാർറിയുടെ (Shargalisharri) കാലത്ത് ഈ സാമ്രാജ്യം നഷ്ടമായി. ഗുത്ത്യർ എന്നറിയപ്പെടുന്ന കോക്കേഷ്യൻ ജനത ബാബേലിനെ കീഴടക്കി. ഗുത്ത്യരുടെ ശക്തി ക്ഷയിച്ചപ്പോൾ ലഗാഷിലെ ഗുദെയാ അധികാരത്തിൽ വന്നു. അമാനസ് പർവ്വതനിരകളിൽ നിന്നു ദേവദാരു വൃക്ഷം കൊണ്ടുവന്ന് ഗുദെയാ ഒരു ക്ഷേത്രം പണിതു. 1,000 വർഷത്തിനുശേഷം യെരുശലേം ദൈവാലയം നിർമ്മിക്കുന്നതിന് ശലോമോൻ രാജാവ് ദേവദാരു കൊണ്ടുവന്നത് ഈ പ്രദേശത്തുനിന്നായിരുന്നു. (1രാജാ, 5:6). ഗുത്ത്യരുടെ പതനത്തോടു കൂടി ഊരിൽ മുന്നാം രാജവംശം ഊർ-നമ്മുവിന്റെ (Ur-Nammu ) കീഴിൽ സ്ഥാപിതമായി. അക്കാദിലെ സുമർ രാജാവ് എന്ന പുതിയ പദവി അയാൾ എടുത്തു. ഊരിൽ ഒരു ക്ഷേത്രഗോപുരം അയാൾ പണിയിച്ചു. ഈ രാജവംശത്തിന്റെ കാലത്താണ് അബ്രാഹാം ജനിച്ചത്. 

ബി.സി. 2000-1595 അമോര്യ കാലയളവായി അറിയപ്പെടുന്നു. മുമ്പ് ഊരിന്റെ നിയന്ത്രണത്തിലിരുന്ന പ്രദേശത്തെ അശ്ശൂർ, മാറീ, എഷനുന്ന എന്നിവിടങ്ങളിലെ പ്രാദേശിക നേതാക്കന്മാർ വിഭജിച്ചെടുത്തു. അമോര്യ രാജവംശത്തിലെ (ബി.സി. 1894-1595) ആറാമത്തെ രാജാവാണ് പ്രസിദ്ധനായ ഹമ്മുറാബി (ബി.സി. 1792-1750). ബാബിലോണിലെ നിയമങ്ങളെ പരിഷ്ക്കരിച്ചു ക്രോഡീകരിച്ചത് ഹമ്മുറാബിയാണ്. പുർവ്വനിയമ സംഹിതകളെ അടിസ്ഥാനം ആക്കിയുള്ളതാണ് ഈ കോഡിലെ 282 നിയമങ്ങൾ. ബി.സി. 1595-നടുപ്പിച്ച് ഹിത്ത്യനായ മുർസിലി ഒന്നാമൻ ബാബേൽ കീഴടക്കി. ചില നൂറ്റാണ്ടുകളായി ബാബിലോണിനെ ആക്രമിച്ചുകൊണ്ടിരുന്ന കസ്സൈറ്റുകൾ ദേശത്തിന്റെ അധിപന്മാരായി. ഒടുവിൽ അശ്ശൂർരാജാവായ തുകുൽതി-നിനുർത (Tukulti-Ninurta) ബാബേൽ കീഴടക്കി ഏഴുവർഷം ഭരിച്ചു. 

കസ്സൈറ്റുകളുടെ പതനത്തോടുകൂടി ഒരു പുതിയ രാജവംശം ഉദയം ചെയ്തു. ഇതിലെ രാജാക്കന്മാർ ബാബിലോന്യർ ആയിരുന്നു. അതിലൊരാളായിരുന്നു നെബൂഖദ്നേസർ ഒന്നാമൻ (ബി.സി. 1124-1103 ) അദ്ദേഹം ഏലാമ്യരെയും ഹിത്യരെയും തോല്പിച്ചു. അശ്ശൂര്യർ നെബൂഖദ്നേസരിനെ പരാജയപ്പെടുത്തി. അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമൻ സുമറിലെയും അക്കാദിലെയും രാജാവായി സ്വയം പ്രഖ്യാപിച്ചു. ബി.സി. 689-ൽ അശ്ശൂർ രാജാവായ സൻഹേരീബ് പട്ടണത്തെ അഗ്നിക്കിരയാക്കി. ഏസെർ-ഹദ്ദോൻ പട്ടണത്തെ പുതുക്കിപണിതു. ബി.സി. 625-വരെ അതു അശ്ശൂരിന്റെ ഭാഗമായിരുന്നു. 672 മെയ് മാസത്തിൽ തന്റെ പുത്രനായ അശ്ശൂർ ബനിപ്പാളിനോടു കൂറു പുലർത്തുമെന്നു സാമന്തന്മാരെക്കൊണ്ട് ഏസെർ-ഹദ്ദോൻ സത്യം ചെയ്യിപ്പിച്ചു. തന്റെ മറ്റൊരു പുത്രനായ ഷമഷ്ഷുമുക്കിനെ (Samassumukin) ബാബേൽ ചക്രവർത്തിയായും നിയമിച്ചു. ഈ ക്രമീകരണം ബി.സി. 669-ൽ രാജാവിന്റെ മരണത്തോടു കൂടി നിലവിൽ വന്നു. ബി.സി. 652-ൽ സഹോദരന്മാർ തമ്മിൽ മത്സരിച്ചു. ബി.സി. 648-ൽ ബാബിലോൻ നിരോധിക്കുമ്പോൾ അയാൾ മരിച്ചു. അശ്ശൂർ ബനിപ്പാൾ ഏലാമിനെയും സൂസയെയും കീഴടക്കി. ഈ പ്രദേശങ്ങളിൽ നിന്നുള്ളവരും ബാബേലിൽ നിന്നുള്ളവരും ആയ പ്രതിയോഗികളെ ശമര്യയിൽ കൊണ്ടുപോയി പാർപ്പിച്ചു. (എസ്രാ, 4:2). ബാബേലിന്റെ വൈസ്രോയി ആയി കണ്ടലനുവിനെ നിയമിച്ചു. നിപ്പൂറിലെ മതകേന്ദ്രം അശ്ശൂർ ബനിപ്പാളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. അശ്ശൂരിന്റെ ശ്രദ്ധ പടിഞ്ഞാറു നിന്നു മാറിയപ്പോൾ പലസ്തീനിലെ ദേശങ്ങൾ യോശീയാവിന്റെ കീഴിൽ സ്വതന്ത്രമാവാൻ ശ്രമം നടത്തി. അശ്ശൂർ ബനിപ്പാളിന്റെ അന്ത്യകാലം അവ്യക്തമാണ്. 

നവ കല്ദയ സാമ്രാജ്യത്തിന്റെ കാലമാണ് ബി.സി. 605-535. കല്ദയനായ നബോപൊലാസർ ബി.സി. 626 നവംബർ 22-നു ബാബേൽ രാജാവായി. ഇദ്ദേഹമാണു നവ ബാബിലോന്യ സാമ്രാജ്യം സ്ഥാപിച്ചത്. രാജാവായ ഉടൻതന്നെ ഏലാമുമായി സന്ധിചെയ്തു. അടുത്ത വർഷം അശ്ശൂര്യരെ പരാജയപ്പെടുത്തി. മേദ്യ രാജാവായ സ്യാക്സാരസിനോടൊപ്പം ബി.സി. 612-ലെ ഗ്രീഷ്മകാലത്ത് നീനെവേ പിടിച്ചടക്കി. അദ്ദേഹത്തിന്റെ പുത്രനായ നെബൂഖദ്നേസർ ബി.സി. 605-ൽ കർക്കെമീശിൽ വച്ചു ഫറവോൻ നെഖോയെ തോല്പിച്ചു. ദക്ഷിണപശ്ചിമേഷ്യ മുഴുവൻ നെബൂഖദ്നേസരുടെ നിയന്ത്രണത്തിലായി. നെഖോ രണ്ടാമന്റെ ആശ്രിതനായിരുന്ന യെഹോയാക്കീം നെബൂഖദ്നേസറിനു കീഴടങ്ങി. പലസ്തീനിൽ വച്ച് നെബൂഖദ്നേസർ പിതാവിന്റെ മരണവാർത്ത കേട്ട് (ബി.സി. 605 ഓഗസ്റ്റ് 15) മടങ്ങിപ്പോയി. അതേവർഷം സെപ്റ്റംബർ 6-ന് ചക്രവർത്തിയായി അധികാരം ഏറ്റെടുത്തു. 604-ൽ സിറിയാ പലസ്തീനിലെ രാജാക്കന്മാർ എല്ലാം നെബൂഖദ്നേസറിന് കപ്പം കൊടുത്തു. കപ്പം കൊടുക്കുവാൻ വിസമ്മതിച്ച അസ്കലോൻ നിരോധിക്കപ്പെട്ടു. (യിരെ, 47:5-7). ബി.സി. 601-ൽ ബാബേലും ഈജിപ്റ്റും തമ്മിൽ യുദ്ധം നടന്നു. ഇരുപക്ഷത്തും വലിയ നാശമണ്ടായി. അടുത്ത വർഷം പുനസ്സംവിധാനം ചെയ്യുന്നതിനു ബാബിലോന്യർ യുദ്ധരംഗത്തുനിന്നു ഒഴിഞ്ഞു. അപ്പോഴായിരിക്കണം യിരെമ്യാ പ്രവാചകന്റെ വാക്കുകളെ മറുത്തുകൊണ്ട് (യിരെ, 27:9-11) യെഹോയാക്കീം രാജാവ് നെഖോ രണ്ടാമനോടു സഖ്യം പുലർത്തിയത്. ബാബിലോണിനു മൂന്നുവർഷം കീഴടങ്ങി ഇരുന്നശേഷമാണ് യെഹോയാക്കീം ഇപ്രകാരം ചെയ്തത്. (2രാജാ, 24:1). 598 ഡിസംബറിൽ ബാബിലോന്യൻ സൈന്യം യെഹൂദാപട്ടണത്തെ നിരോധിച്ചു. രാജാവിനെ ബദ്ധനാക്കി തനിക്ക് ഇഷ്ടപ്പെട്ട ഒരുവനെ നെബൂഖദ്നേസർ ഭരണാധികാരിയായി നിയമിച്ചു. കൊള്ളവസ്തുക്കൾ മുഴുവൻ ബാബിലോണിലേക്കു കൊണ്ടുപോയി. 597 മാർച്ച് 16-ന് യെരുശലേം കീഴടങ്ങി. പിറ്റേ വർഷം നെബൂഖദ്നേസർ ഏലാമിനെതിരെ ചെന്നു. (യിരെ, 49:34-38). 587-ൽ യെരൂശലേം നശിപ്പിച്ചു. 581-ൽ വീണ്ടും ബദ്ധന്മാരെ കൊണ്ടുപോയി. (2രാജാ, 25:8-21). ഗെദല്യാവിനെ യെഹൂദയുടെ ദേശാധിപതിയായി നിയമിച്ചു. നെബൂഖദ്നേസറിനു ശേഷം പുത്രനായ അമേൽ മർദൂക്ക് (എവിൽ ഒരോദാക്: 562-560) രാജാവായി. ഇദ്ദേഹം ബദ്ധനായ യെഹോയാഖീനോട് അനുകമ്പ കാണിച്ചു. നെബുഖദ്നേസറിന്റെ മരുമകനായ നെറിഗ്ലീസർ അമേൽ മർദൂക്കിനെ കൊന്നു. നെറിഗ്ലീസ്സറിന്റെ പുത്രൻ ലബാഷി മർദൂക്ക് 9 മാസം രാജ്യം ഭരിച്ചു. 556-ൽ അയാൾ വധിക്കപ്പെട്ടു. തുടർന്നു നബോണിദസ് അധികാരത്തിൽ വന്നു. അയാൾ പുത്രനായ ബേൽശസ്സറിനെ സഹരാജാവായി നിയമിച്ചു. ബി.സി. 539-ൽ പാർസിരാജാവായ കോരെശ് ബാബേലിനെ കീഴടക്കി. ബേൽശസ്സർ കൊല്ലപ്പെട്ടു. (ദാനീ, 5:30). നബോണിദസിനെ നാടുകടത്തി. കോരെശിന്റെ ഭരണം യെഹൂദന്മാർക്ക് അനുകൂലമായിരുന്നു. പ്രവാസികളെ മടങ്ങിവരുവാൻ അദ്ദേഹം അനുവദിച്ചു. (എസ്രാ, 1:1-11; യെശ, 44:24-28). അനന്തരം ബാബേൽ ഭരിച്ചതു പാർസികളാണ്. ബി.സി. 323-വരെ ബാബേലിന്റെ നിയന്ത്രണം അലക്സാണ്ടർ ചക്രവർത്തിയുടെ കൈകളിൽ ആയിരുന്നു. തുടർന്നു ബാബേൽ സെലൂക്യരുടെയും (ബി.സി. 312-64) പാർത്ഥ്യരുടെയും സസാന്യരുടെയും ഭരണത്തിലൂടെ കടന്നുപോയി. എ.ഡി. 641-ൽ ബാബേൽ അറബികൾക്കു വിധേയമായി. എ.ഡി. 70-ൽ യെരൂശലേമിന്റെ നാശത്തോടുകൂടി യെഹൂദന്മാരുടെ ഒരു പഠനകേന്ദ്രമായി ബാബിലോൻ മാറി. 

.

Leave a Reply

Your email address will not be published. Required fields are marked *