പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുനാൾ

പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുനാൾ

പെസഹയെ തുടർന്ന് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളാണ്. അത് നീസാൻ അഥവാ ആബീബ് 15 മുതൽ 21 വരെ ഏഴു ദിവസം നീണ്ടു നിൽക്കും. ഈ ഏഴു ദിവസങ്ങളിലും രാവിലെയുള്ള യാഗത്തിനുശേഷം ഉത്സവത്തോട് അനുബന്ധിച്ചുള്ള ഒരു യാഗം നടത്തണം. പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്ഷിക്കാൻ പാടുള്ളൂ. (പുറ, 12:15-20, 13:6-8, ആവ, 16:3-8). അന്ന് ഒരു വിശുദ്ധ സഭായോഗം ഉണ്ടായിരിക്കും. ശബ്ബത്തിൽ എന്നപോലെ ഒരു വേലയും ചെയ്യാൻ പാടില്ലാത്ത ആറു ദിവസങ്ങളിലൊന്നാണ് ഇത്. ശബ്ബത്തുനാളിൽ ഭക്ഷണം പാകം ചെയ്യാൻ പാടില്ല. (പുറ, 16:5,23,29, 35:2-3). എന്നാൽ വിശുദ്ധ സഭായോഗത്തിൽ ഭക്ഷണം പാകം ചെയ്യാം. (പുറ, 12:16, ലേവ്യ, 23:7, സംഖ്യാ, 28:18). സാമാന്യവേല ഒന്നും ചെയ്തു കൂടാത്ത മറ്റു അഞ്ചു ദിവസങ്ങൾ ഇവയാണ്. ഈ ഉത്സവത്തിന്റെ ഏഴാം ദിവസം, പെന്തകൊസ്തു ദിനം, നവവത്സരദിനം, കൂടാരപ്പെരുന്നാളിന്റെ ആദ്യത്തെയും അവസാനത്തെയും ദിവസങ്ങൾ. നിരന്തരയാഗം കൂടാതെ ഈ ദിവസവും ഇതിനെ തുടർന്നുളള ആറു ദിവസവും രണ്ടു കാളക്കുട്ടികൾ, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുളള ഏഴു ആട്ടിൻകുട്ടികൾ (ഭോജന യാഗത്തോടൊപ്പം) എന്നിവയെ ഹോമയാഗമായും ഒരു കോലാടിനെ പാപയാഗമായും അർപ്പിക്കണം. (സംഖ്യാ, 28:19-23). ഈ പൊതുവായ യാഗങ്ങളെ കൂടാതെ യെരൂശലേമിൽ കർത്താവിന്റെ സന്നിധിയിൽ വരുന്ന ഓരോ വ്യക്തിയും സ്വമേധാദാനവും അർപ്പിക്കണം. (പുറ, 23:15, ആവ, 16:16). സ്വമേധാദാനം താഴെപ്പറയുന്ന വിധം ആയിരിക്കണം: ഒന്ന്; 16 ധാന്യമണിയിൽ കുറയാത്ത വിലയുള്ള ഒരു ഹോമയാഗം. രണ്ട്; 32 ധാന്യമണിയിൽ കുറയാത്ത വിലയുള്ള ഒരു ഉത്സവാർപ്പണം. മൂന്ന്; ഒരു സമാധാനയാഗം (ആവ, 27:7). ഇതിന്റെ വില അർപ്പകന്റെ ഇഷ്ടപ്രകാരം ഉള്ളതായിരിക്കാം. (ആവ, 16:16-17).

യവക്കറ്റ കൊയ്യുന്നത് നീസാൻമാസം 16-നാണ്. ശബ്ബത്തിന്റെ പിറ്റെന്നാൾ ആണ് കൊയ്ത്തിലെ ആദ്യത്തെ കറ്റ (യവം) യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം. (ലേവ്യ, 23:10-14). ചില പ്രത്യേക കാരണങ്ങളാൽ കെദോന് എതിരെ സുരക്ഷിതമായ ഭസ്മതാഴ്വരയിൽ (Ashes valley) വളരുന്ന യവം തിരഞ്ഞെടുക്കുക പതിവായിരുന്നു. കൃത്രിമ ജലസേചനവും വളവും കൂടാതെ പലസ്തീനിൽ വളരുന്ന യവം സ്വീകാര്യമാണ്. നിസാൻ 14-ാം തീയതി സന്നദ്രിം സംഘത്തിലെ പ്രതിനിധികൾ ആദ്യഫലം കൊയ്യേണ്ട സ്ഥലം അടയാളപ്പെടുത്തും. അവ നില്ക്കുമ്പോൾ തന്നെ കറ്റയായി ബന്ധിച്ചു വേർപെടുത്തും. ആദ്യഫലം കൊയ്യേണ്ടസമയം വരുമ്പോൾ (അതായത് നീസാൻ 15-ന്റെ വൈകുന്നേരം ആ ദിവസം ശബ്ബത്ത് ആയിരുന്നാൽപ്പോലും) സൂര്യൻ ഇറങ്ങുമ്പോൾ മൂന്നുപേർ, ഓരോരുത്തനും കുട്ടയും അരിവാളും കൊണ്ടു കൊയ്യാൻ തുടങ്ങും. അടുത്തു നില്ക്കുന്നവരോടു താഴെപ്പറയുന്ന ചോദ്യങ്ങൾ മുന്നു പ്രാവശ്യം വീതം ചോദിക്കും. ‘സൂര്യൻ ഇറങ്ങിപ്പോയോ?’ ‘ഈ അരിവാൾ കൊണ്ട്?’ ‘ഈ കുട്ടയിലേക്ക്?’ ‘ഈ ശബ്ബത്തിൽ?’ ഒടുവിലായി ‘ഞാൻ കൊയ്യട്ടോ?’ ഓരോ സമയവും വിധായകമായി ഉത്തരം കിട്ടുമ്പോൾ ഒരു ഏഫയ്ക്കു തുല്യമായ യവം അവർ കൊയ്തെടുക്കും. ഈ കതിരുകൾ ആലയത്തിന്റെ പ്രാകാരത്തിലേക്കു കൊണ്ടുവരും. ചൂരൽ കൊണ്ടോ മറ്റോ കറ്റ തല്ലും. അതിനാൽ ധാന്യം ചതയുകയില്ല. അതിനുശേഷം ധാന്യത്തെ സുഷിരങ്ങളുളള പാത്രത്തിലിട്ട് ‘പൊരിക്കും.’ ഇങ്ങനെ ചെയ്യുമ്പോൾ ഓരോ ധാന്യത്തിലും തീ തട്ടും. അവസാനമായി കാറ്റിൽ തുറന്നു വയ്ക്കും, അതിനുശേഷം അതിനെ ആവശ്യമായ രീതിയിൽ പൊടിച്ചു അരിച്ചെടുക്കും. ഈ രീതിയിൽ നിർദ്ദേശിച്ചിട്ടുള്ള മാവു ശേഖരിക്കുകയും നീസാൻ 16-നു ആലയത്തിൽ അർപ്പിക്കുകയും ചെയ്യും. ഒരു ഓമറിൽ കൂടുതലുള്ളത് വീണ്ടെടുത്തു ഏതാവശ്യത്തിനും ഉപയോഗിക്കാം. ഒരു ഓമർ മാവ് ഒരു കുറ്റി എണ്ണയുമായി കലർത്തി അതിന്മീതെ ഒരു കൈ നിറയെ കുന്തുരുക്കം ഇട്ടു യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യുകയും അതിൽനിന്നും ഒരു കൈനിറയെ എടുത്തു യാഗപീം ത്തിൽവച്ചു് ദഹിപ്പിക്കുകയും ചെയ്യും. (ലേവ്യ, 2:15-16). ഇതാണ് നീരാജനക്കറ്റയുടെ അർപ്പണം.

നീസാൻ 17 മുതൽ 20 വരെ ഈ ദിവസങ്ങൾ അർദ്ധവിശുദ്ധദിവസം ആണ്. പൊതു താൽപര്യമുളള അത്യാവശ്യകാര്യങ്ങൾ ചെയ്യാം. സ്വകാര്യനഷ്ടം വരാതെ സൂക്ഷിക്കുവാനും അനുവാദമുണ്ട്. സ്വകാര്യ ആവശ്യത്തിനോ പൊതു ആവശ്യത്തിനോ ഉള്ള ഒരു പുതിയ ജോലിയും ഈ ദിവസങ്ങളിൽ ആരംഭിക്കുവാൻ അനുവാദമില്ല. എന്നാൽ വരണ്ട സ്ഥലത്ത് ജലസേചനം നടത്തുക, കിണറുകൾ കുഴിക്കുക, നീർപ്പാത്തികൾ, ജലാശയങ്ങൾ, റോഡുകൾ, ചന്തകൾ എന്നിവ നന്നാക്കുക, ശവകുടീരങ്ങൾ വെള്ളപൂശുക എന്നിവ ചെയ്യാമായിരുന്നു. പഴങ്ങൾ, വസ്ത്രങ്ങൾ ഗാർഹിക ഉപകരണങ്ങൾ എന്നിവ വില്ക്കുന്നവർക്കു അത്യാവശ്യമായവ സ്വകാര്യമായി വില്ക്കാം. ആലയത്തിൽ ഉത്സവകാലത്തിനു നിർദ്ദേശിച്ചിട്ടുള്ള അധികയാഗങ്ങൾ നടത്തണം. ‘വലിയ ഹല്ലേലിനു’ പകരം ‘ചെറിയ ഹല്ലേൽ’ ആണു പാടുന്നത്. പെസഹയുടെ അവസാനദിവസമായ 21-ന് വിശുദ്ധ സഭായോഗം കൂടുന്നു. ആദ്യത്തെ ദിവസത്തിൽ എന്ന പോലെ എല്ലാ അനുഷ്ഠാനങ്ങളും ഈ ദിവസം ഉണ്ടോയിരിക്കും. എന്നാൽ ഇത് പെസഹാഭോജനത്തോടൊപ്പം അല്ല തുടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *