നെഹുഷ്ഠാൻ

നെഹുഷ്ഠാൻ (Nehushtan)

 

ആരാധനയുടെ നവീകരണത്തിനു വേണ്ടിനുള്ള ശ്രമത്തിൽ ഹിസ്ക്കീയാവ് രാജാവ് നശിപ്പിച്ച താമ്രസർപ്പത്തിന്റെ പേര്. (2രാജാ, 18:4). മരുഭൂമിയിൽ വച്ചു മോശെ നിർമ്മിച്ച താമ്രസർപ്പമായിരുന്നു അത്: യിസായേല്യർ ഏദോം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ അവർക്കു ഭക്ഷണവും വെള്ളവും ദുർല്ലഭമായി. തന്മൂലം അവർ മോശെക്കും ദൈവത്തിനും വിരോധമായി സംസാരിച്ചു. യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവയുടെ കടിയേറ്റ് അനേകംപേർ മരിച്ചു. യഹോവയുടെ കല്പന അനുസരിച്ചു മോശെ ഒരു താമ്രസർപ്പം നിർമ്മിച്ചു കൊടിമരത്തിൽ തുക്കി. കടിയേറ്റവർ വിശ്വാസത്താൽ താമ്രസർപ്പത്തെ നോക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. (സംഖ്യാ, 21:4-9). യിസ്രായേൽ ജനം മരുഭൂമിയിൽനിന്ന് പോന്നപ്പോൾ താമ്രസർപ്പത്തെയും കൂടെക്കൊണ്ടുവന്നു; കനാനിൽ അതിനെ പ്രതിഷ്ഠിച്ചു ധൂപം കാട്ടിപ്പോന്നു. ഹിസ്ക്കീയാവ് അധികാരമേറ്റപ്പോൾ, താമ്രസർപ്പത്തെ ഉടച്ചുകളഞ്ഞതിനോടൊപ്പം പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാ പ്രതിഷ്ഠയെ വെട്ടിമുറിക്കുകയും ചെയ്തു. (2രാജാ, 18:4). താമ്രത്തിന്റെ എബ്രായപേരായ നെഹോഷത്-മായി അടുത്ത ബന്ധമുളള പദമാണ് നെഹുഷ്ഠാൻ. ഹിസ്ക്കീയാവ് താമസർപ്പത്തിനു അവജ്ഞാപൂർവ്വം നല്കിയ പേരാണിതെന്നു കരുതുന്ന പണ്ഡിതന്മാരുണ്ട്. എന്നാൽ ആദ്യം മുതല്ക്കെ ഈ പേരുണ്ടായിരുന്നു എന്നതാണ് ബൈബിൾ വിവരണത്തിൽ നിന്നു മനസ്സിലാകുന്നത്. ഇതാണ് താമ്രസർപ്പത്തിൻ്റെ ചരിത്രം.

എന്നാൽ ഉയർത്തപ്പെട്ട താമ്രസർപ്പത്തിന് ഒരു ആത്മീയ അർത്ഥമുണ്ട്. അത് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞുതരും: “മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.” (യോഹ, 3:14-15). അതായത്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ നിഴലായിരുന്നു മരുഭൂമിയിൽ ഉയർത്തപ്പെട്ട താമ്രസർപം. അടുത്തവാക്യം: “ഞാനോ ഭൂമിയിൽ നിന്നു ഉയർത്തപ്പെട്ടാൽ എല്ലാവരെയും എങ്കലേക്കു ആകർഷിക്കും എന്നു ഉത്തരം പറഞ്ഞു. ഇതു താൻ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.” (യോഹ, 12:32-33). മാനവകുലത്തിൻ്റെ രക്ഷയ്ക്കായി ദൈവപുത്രൻ പരമയാഗമായതിൻ്റെയും ഏതൊരു നീചപാപിക്കും ക്രിസ്തുവിലേക്ക് നോക്കി സൗജന്യമായി രക്ഷപ്രാപിക്കാം എന്നതിൻ്റെയും മുൻകുറിയായിട്ടാണ് താമ്രസർപ്പം മരുഭൂമിയിൽ ഉയർത്തപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *