നിത്യദണ്ഡനം

നിത്യദണ്ഡനം (everlasting punishment)

പാപത്തിനു ശിക്ഷയുണ്ട് (ദാനീ, 12:2; മത്താ, 10:15; യോഹ, 5:28); ഈ ശിക്ഷ നിത്യമാണ്. അടുത്തകാലത്ത് ഈ ചിന്താഗതിക്കെതിരെ ചില സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അന്തിമഘട്ടത്തിൽ എല്ലാവരും രക്ഷിക്കപ്പെടും എന്നതാണ് ഒരു വാദം. ബൈബിളിലെ ചില ഭാഗങ്ങൾ വേർപെടുത്തി വായിക്കുമ്പോൾ അപ്രകാരം തോന്നുമെങ്കിലും തിരുവെഴുത്തുകളുടെ ഉപദേശം മറിച്ചാണ്. മനുഷ്യന്റെ അമർത്ത്യത സോപാധികമാണ് എന്നതാണ് രണ്ടാമത്തെ വാദം. ഒരുവൻ ക്രിസ്തുവിൽ വിശ്വസിച്ചു രക്ഷനേടുകയാണെങ്കിൽ അവനു അമർത്ത്യജീവൻ ലഭിക്കും; അല്ലെന്നു വരികിൽ മരണത്തോടുകൂടി അവൻ അവസാനിക്കും. (സങ്കീ, 9:5; 92:7) തുടങ്ങിയ ഭാഗങ്ങളിൽ ദുഷ്ടന്മാർ നശിച്ചു പോകുമെന്നു കാണുന്നു. ഈ വാക്യങ്ങളിലെ നാശം ഉന്മൂലനാശത്ത കുറിക്കുന്നില്ല. ഞങ്ങൾ നശിച്ചു പോകുന്നു എന്ന് ശിഷ്യന്മാർ വിളിച്ചു പറഞ്ഞത് (മത്താ, 8:29) അത്യന്തനാശം എന്ന അർത്ഥത്തിൽ അല്ലല്ലോ. ദുഷ്ടന്മാരെ ആ നാളിൽ വേരും കൊമ്പും ശേഷിപ്പിക്കാതെ നശിപ്പിച്ചുകളയുമെന്നു പറഞ്ഞിട്ടുണ്ട്. (മലാ, 4:1). ഇവിടെ ഭൗതികശരീരം മാത്രമേ വിവക്ഷിക്കുന്നുള്ളൂ. ഭൗതികശരീരം ദഹിച്ചു പോകും; എന്നാൽ ആത്മാവ് നിലനില്ക്കും. ക്രിസ്തുവിന്റെ പ്രായശ്ചിത്തയാഗം നിത്യമാണ്. ഒരു താൽക്കാലിക ശിക്ഷയുടെ വിടുതലിനായി നിത്യയാഗം കഴിക്കേണ്ട ആവശ്യമില്ല. (എബാ, 9:13,14). ഇവർ നിത്യ ദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും (മത്താ, 25:46) എന്നും അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല (മർക്കൊ, 9:45) എന്നും ക്രിസ്തു പറഞ്ഞു. ആത്മാവ് നിത്യമാകയാൽ ദണ്ഡനം നിത്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *