നിക്കോദേമൊസ്

നിക്കോദേമൊസ് (Nicodemus)

പേരിനർത്ഥം – ജനജേതാവ്

നിക്കോദേമൊസിന്റെ കുടുംബ ചരിത്രത്തെക്കുറിച്ചു വ്യക്തമായ അറിവൊന്നും ലഭിച്ചിട്ടില്ല. ചിലരുടെ അഭിപ്രായത്തിൽ യെഹൂദ ചരിതകാരനായ ജൊസീഫസിന്റെ സഹോദരനായ നിക്കൊദേമൊസ് ബൻഗൂറിയൻ ആയിരുന്നു ഇദ്ദേഹം. യെരൂശലേമിലെ ഏറ്റവും ധനവാന്മാരായ മൂന്നുപേരിൽ ഒരുവനായി എണ്ണപ്പെട്ട ഇദ്ദേഹം ന്യായാധിപസംഘത്തിൽ അംഗമായിരുന്നു. ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് നേരിട്ട പീഡനങ്ങൾ നിമിത്തം നിക്കോദേമൊസ് ദരിദ്രനായിത്തീർന്നു എന്ന് പറയപ്പെടുന്നു. യോഹന്നാൻ സുവിശേഷത്തിൽ മാത്രമേ ഇയാളെക്കുറിച്ചു പറഞ്ഞിട്ടുള്ളു. ക്രിസ്തു ചെയ്ത അത്ഭുത പ്രവൃത്തികളിൽ നിന്നും ക്രിസ്തു ദൈവത്തിന്റെ അടുക്കൽ നിന്നും ഉപദേഷ്ടാവായി വന്നു എന്നു നിക്കോദേമൊസിനു മനസ്സിലായി. തന്റെ പദവിയും യെഹൂദന്മാരെക്കുറിച്ചുള്ള ഭയവും യേശുവിന്റെ അടുക്കൽ രാത്രി വരുന്നതിനു നിക്കോദേമൊസിനെ പ്രേരിപ്പിച്ചു. തുടർന്നുണ്ടായ സംഭാഷണത്തിൽ വീണ്ടും ജനനത്തെക്കുറിച്ചുള്ള ഉപദേശം ക്രിസ്തു നൽകുകയും തന്റെ ദൈവികമായ അധികാരം വെളിപ്പെടുത്തുകയും ചെയ്തു. (യോഹ, 3:1-21).

ഒരിക്കൽ യേശുവിനെ പിടിക്കാൻ പോയ അധികാരികൾ യേശുവിനെ പിടിക്കാൻ കഴിയാതെ മടങ്ങിവന്നു. ന്യായാധിപ സംഘത്തിലെ മറ്റംഗങ്ങൾ അവരെ ആക്ഷേപിച്ചു. നിക്കോദേമൊസ് അവരോടു: ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നുചോദിച്ചു. അവരുടെ പ്രത്യുത്തരം നീയും ഗലീലക്കാരനോ എന്ന പരിഹാസനിർഭരമായ ചോദ്യം ആയിരുന്നു. (യോഹ, 7:45-52). ക്രിസ്തുവിന്റെ മരണശേഷം അരിമത്യക്കാരനായ യോസേഫും നിക്കോദേമൊസും ചേർന്ന് ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഏകദേശം നൂറുറാത്തൽ മുറും അകിലും കൊണ്ടുള്ള ഒരുകൂട്ടു കൊണ്ടുവന്നു, യേശുവിന്റെ ശരീരം യെഹൂദ മര്യാദ്രപ്രകാരം മറവുചെയ്തു. (യോഹ, 19:39-42).

Leave a Reply

Your email address will not be published. Required fields are marked *