ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്❓

യഹോവ സർവ്വഭൂമിക്കും രാജാവാകും

☛ ദാവീദിൻ്റെ സന്തതിയും കർത്താവുമായ (യജമാനൻ) ഒരു നിത്യരാജാവിനെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആധുനിക ക്രൈസ്തവ സഭകൾക്ക് ഇന്നയോളം വെളിപ്പെട്ടിട്ടില്ലാത്ത ഒരു ദൈവിക രഹസ്യമാണത്. ദൈവപുത്രനായ യേശുക്രിസ്തു ഈ ഭൂമിയിൽ ആയിമാണ്ട് രാജാവായി ഭരിക്കുമെന്നാണ്, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും തന്നെ വിശ്വസിക്കുന്നത്. യഥാർത്ഥത്തിൽ, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുവെന്ന ക്രിസ്തു അല്ല; മറ്റൊരു ക്രിസ്തുവാണ്. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ ക്രിസ്തുവിനെ അറിയാതെ, ഏക സത്യദൈവത്തെയോ, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല.

➦ ശമൂവേലിൻ്റെ രണ്ടാം പുസ്തകത്തിലും ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലും ദാവിദിൻ്റെ സന്തതിയായ ഒരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:8-171ദിന, 17:7-15). ➟89-ാം സങ്കീർത്തനത്തിലും യിരെമ്യാവ് 33:20-21-ലും ഈ വാഗ്ദത്ത സന്തതിയെ കാണാം. അത്, ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തമാണ്. ശമൂവേലിൽ ❝നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതി❞ എന്നും, ദിനവൃത്താന്തത്തിൽ ❝നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി❞ എന്നും കാണാം. (2ശമൂ, 7:121ദിന, 17:11). അവിടെ, ❝അവൻ എൻ്റെ നാമത്തിനു ഒരു ആലയം പണിയും❞ എന്ന് ദൈവം പറയുന്നതായി കാണം. (2ശമൂ, 7:131ദിന, 17:12). ശലോമോൻ മനോഹരമായ ഒരു ദൈവാലയം പണിതതായി നമുക്കറിയാം. (1രാജാ, 6:1-14). അതിനാൽ, അവിടെ പറയുന്ന യഥാർത്ഥ വാഗ്ദത്തസന്തതി ശലോമോനാണെന്ന് തോന്നാം. എന്നാൽ ആ വേദഭാഗം വിശദമായി പഠിക്കുമ്പോൾ, യഥാർത്ഥത്തിൽ പ്രവചനം ശലോമോനെക്കുറിച്ചല്ല; മറ്റൊരു സന്തതിയെക്കുറിച്ചാണെന്ന് മനസ്സിലാകും. ശലോമോൻ അല്ലെന്നതിൻ്റെ പല തെളിവുകളും അവിടെയുണ്ട്. 𝟭.❝ഞാൻ അവൻ്റെ രാജത്വത്തിൻ്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.❞ (2ശമൂ, 7:131ദിന, 17:12). എന്നാൽ ശലോമോൻ്റെ  സിംഹാസനം എന്നേക്കും സ്ഥിരമായിരുന്നില്ല; നാല്പതു വർഷമേ ഉണ്ടായിരുന്നുള്ളു. (1രാജാ, 11:42; 2ദിന, 9:30). 𝟮.❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും.❞ (2ശമൂ, 7:141ദിന, 17:13). ഇക്കാര്യം ശലോമോനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്; എന്നാൽ അതേ വാക്യത്തിലെ അടുത്ത പ്രയോഗം അവനു് യോജിക്കുന്നതല്ല: ➟❝അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.❞ (1ദിന, 22:10). ശ്രദ്ധിക്കുക: ❝യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും❞ എന്ന പ്രയോഗം അവനു് യോജിക്കുന്നതല്ല. (ഇതെക്കുറിച്ച് താഴെ വിശദമായിക്കാണാം). 𝟯.❝അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:14). ശലോമോൻ്റെ ജീവകാലത്തൊന്നും ദൈവം ഈവിധം അവനെ ശിക്ഷിച്ചതായി എവിടെയും പറഞ്ഞിട്ടില്ല. 𝟰.❝ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.❞ (1ദിന, 17:14). എന്നാൽ ശലോമോൻ്റെ സ്ഥിരമായ ഒരു ഭവനത്തെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. അവൻ പണിത ആലയവും രാജത്വവും സിംഹാസനവും സ്ഥിരമായിരുന്നില്ല. ആലയം 370 വർഷം കഴിഞ്ഞപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ തകർത്തു. രാജത്വവും സിംഹാസനവും നാല്പത് വർഷമാണ് ഉണ്ടായിരുന്നത്. 𝟱.അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞവനാണ്. (1രാജാ, 11:6-12). വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). തന്മൂലം, നിത്യരാജാവ് ശലോമോനല്ലെന്ന് വ്യക്തമാണ്.

ദാവീദിൻ്റെ വാഗ്ദത്തസന്തതി അഭിഷിക്തനായ രാജാവാണ്. 𝟮, 𝟰𝟱, 𝟳𝟮, 𝟴𝟵, 𝟭𝟭𝟬 മുതലായ അനേകം സങ്കീർത്തനങ്ങളിൽ ഈ രാജാവിനെ കാണാം. ദാവീദിൻ്റെ പുത്രനെന്ന് യേശുവിനെ പുതിയനിയമത്തിൽ വിശേഷിപ്പിച്ചിരിക്കയാൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് ദൈവപുത്രനായ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദാവീദിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് ക്രിസ്തുവല്ല. അതിൻ്റെ തെളിവ് മേല്പറഞ്ഞ വേദഭാഗത്തും സങ്കീർത്തനങ്ങളിലും ഉണ്ട്. 
വാഗ്ദത്ത സന്തതി ദൈവപുത്രനാണ്: ❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:141ദിന, 17:13). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരാണ്, ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ രാജാവ് യേശു ആണെന്ന് വിചാരിക്കുന്നവരിൽ അധികവും. എന്നാൽ ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്: ❝ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും❞ എന്നാണ്. ➟വേദഭാഗം ശ്രദ്ധിക്കുക: ❝ഞാൻ അവൻ്റെ പിതാവും അവൻ എനിക്ക് പുത്രനും ആണെന്നല്ല പറയുന്നത്; ആയിരിക്കും❞ എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ഇംഗ്ലീഷിൽ, 𝗜 𝘄𝗶𝗹𝗹 𝗯𝗲 𝗵𝗶𝘀 𝗳𝗮𝘁𝗵𝗲𝗿, 𝗮𝗻𝗱 𝗵𝗲 𝘀𝗵𝗮𝗹𝗹 𝗯𝗲 𝗺𝘆 𝘀𝗼𝗻 എന്നാണ്: (KJV). 𝘄𝗶𝗹𝗹-ഉം 𝘀𝗵𝗮𝗹𝗹-ഉം ഒരു ഭാവികാലവാചി അഥവാ, ഭാവികാലത്തെ സൂചിപ്പിക്കുന്ന ക്രിയാപദമാണ്. ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ട്രിനിറ്റി കരുതുന്ന ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതിയായ നിത്യരാജാവെങ്കിൽ, ❝ഞാൻ അവൻ്റെ പിതാവും, അവൻ എൻ്റെ പുത്രനും ആകുന്നു❞ എന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. അല്ലാതെ, ❝ആയിരിക്കും❞ എന്ന് ഭാവികാലത്തിൽ പറയില്ല. അടുത്തഭാഗം: ❝അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ അവൻ കുറ്റം ചെയ്താൽ (If he commit iniquity). അപ്പോൾ, കുറ്റം ചെയ്യാൻ സാദ്ധ്യതയുള്ള അഥവാ, കുറ്റം ചെയ്യുന്ന ഒരു സന്തതിയാണ്. 𝗶𝗻𝗶𝗾𝘂𝗶𝘁𝘆 എന്ന പദത്തിനു് അധർമ്മം, അനീതി, അന്യായം, പാപം എന്നൊക്കെയാണർത്ഥം. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം ക്രിസ്തു ദൈവത്തോടു സമനായ ദൈവം തന്നെയാണ്. ❝ദൈവം കുറ്റം ചെയ്താൽ❞ എന്നുപറഞ്ഞാൽ എങ്ങനെയുണ്ടാകും? ഇനി, യേശുവെന്ന ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനെക്കുറിച്ച് ബൈബിൾ പറയുന്നത്: “പരിശുദ്ധൻ, പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേർപെട്ടവൻ, പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചന ഉണ്ടായിരുന്നില്ല, അവനിൽ പാപമില്ല” എന്നൊക്കെയാണ്. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22, 1യോഹ, 3:5). അതിനാൽ, യേശു ദൈവമായാലും മനുഷ്യനായാലും അവൻ കുറ്റം ചെയ്യാൻ നേരിയ സാദ്ധ്യത പോലുമില്ല. തന്മൂലം, ❝കുറ്റം ചെയ്താൽ❞ എന്ന പ്രയോഗം ക്രിസ്തുവിനെക്കുറിച്ചല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അടുത്തഭാഗം; ❝ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ ക്രിസ്തു കുറ്റം ചെയ്യുകയോ, ദൈവം അവനെ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം അവൻ്റെമേൽ ചുമത്തി അവനെ പാപം ആക്കിയതിനാലാണ് അവൻ മനുഷ്യരാൽ ശിക്ഷിക്കപ്പെടുകയും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്തത്. (2കൊരി, 5:21). അത് ദൈവത്തിൻ്റെ ശിക്ഷയാണെന്ന് പലരും വിചാരിക്കയാണ് ചെയ്തത്. (യെശ, 53:4). തന്മൂലം, യേശുവല്ല രാജാവായ സന്തതിയെന്ന് സംശയലേശമെന്യേ മനസ്സിലാകാം.

രണ്ടാം സങ്കീർത്തനത്തിൽ ആ രാജാവുണ്ട്: ❝യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു.❞ (സങ്കീ, 2:2). ഭൂമിയിലെ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന ഒരു അഭിഷിക്തനാണ് സന്തതി. ക്രിസ്തുവിൻ്റെ ശൈശവത്തിൽ ഹെരോദാവ് അവനെ കൊല്ലാൻ ശ്രമിച്ചതൊഴികെ, രാജാക്കന്മാരൊന്നും അവന് വിരോധമായി എഴുന്നേറ്റിട്ടില്ല. അക്ഷരാർത്ഥത്തിൽ, ഈ പ്രവചനം യേശുവിനെക്കുറിച്ചല്ലെങ്കിലും ആത്മീയമായി ഈ പ്രവചനം അവനോട് ബന്ധിപ്പിച്ചിട്ടുണ്ട്: (പ്രവൃ, 4:25-28). അടുത്തവാക്യം: ❝എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.❞ (സങ്കീ, 2:6). പ്രവചനമാണെങ്കിലും ഈ വാക്യവും യേശുവിന് യോജിക്കുന്നതല്ല. [കാണുക: രണ്ടാം സങ്കീർത്തനം]

നാല്പത്തഞ്ചാം സങ്കീർത്തനത്തിലും രാജാവിനെ കാണാം: ❝ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.❞ (സങ്കീ, 45:6-7). ഈ വേദഭാഗം എബ്രായ ലേഖകൻ ഉദ്ധരിച്ചിരിക്കയാൽ, യഥാർത്ഥത്തിൽ ഈ വാക്യം ക്രിസ്തുവിനെക്കുറിച്ചാണെന്ന് അനേകർ വിചാരിക്കുന്നു. (എബ്രാ, 1:8-9). ഈ വേദഭാഗത്തുള്ള ദൈവവും അഭിഷിക്തനും യഥാർത്ഥത്തിൽ യേശുവല്ല. അതിൻ്റെ തെളിവാണ് അടുത്തവാക്യം: ❝നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.❞ (സങ്കീ, 45:7). 6-ാം വാക്യത്തിൽ പറയുന്ന ❝ദൈവം❞ സത്യദൈവമാണെങ്കിൽ, 7-ാം വാക്യത്തിൽ ആ ദൈവത്തിനു് മറ്റൊരു ദൈവം ഉണ്ടാകില്ല. ➟സത്യദൈവം ഒന്നല്ലേയുള്ളു (𝗧𝗵𝗲 𝗼𝗻𝗹𝘆 𝘁𝗿𝘂𝗲 𝗚𝗼𝗱): (യോഹ, 17:3). ഏകസത്യദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. മനുഷ്യർക്കല്ലാതെ, ദൈവത്തിൻ്റെ സൃഷ്ടികളായ ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല. അപ്പോൾ, സത്യദൈവം അഭിഷേകം ചെയ്തത് മറ്റൊരു സത്യദൈവത്തെയാണെന്ന് പറയുന്നത് ദുരുപദേശം മാത്രമാണ്. കോരെഹ് പുത്രന്മാർ പറയുന്ന ദൈവം അഭിഷേകം ചെയ്ത ❝എലോഹീം❞ (ദൈവം) യേശുക്രിസ്തുവുമല്ല, സത്യദൈവവുമല്ല; ദൈവവപുത്രനും ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും കർത്താവുമായ (യജമാനൻ) ഒരു ഭൗമികരാജാവാവാണ്. [കാണുക: എബ്രായർ 1:8-ലെ ദൈവം ആരാണ്?, യേശുക്രിസ്തുവിൻ്റെ ദൈവം]

എഴുപത്തിരണ്ടാം സങ്കീർത്തനവും രാജാവിനെക്കുറിച്ചാണ്: ❝അവൻ  ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.❞ (സങ്കീ, 72:15). വാഗ്ദത്ത രാജാവിനെക്കുറിച്ചുള്ള പ്രയോഗമാണിത്. ജനങ്ങൾ രാജാവിനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കുന്നതാണ് വിഷയം. ❝വെയിത്പാലൽ❞ (וְיִתְפַּלֵּל – veyitpālal) എന്ന എബ്രായ പദത്തിനു് ❝എപ്പോഴും പ്രാർത്ഥിക്കും❞ എന്നാണ്. ❝പ്രാർത്ഥിക്കുക❞ എന്നർത്ഥമുള്ള ❝പാലൽ❞ (פָּלַל – pālal) ക്രിയാപദത്തോടൊപ്പം, ❝വെയിത്❞ (וְיִתְ – veyit) എന്ന ഉപസർഗ്ഗവും (prefix) ചേർന്നാണ് പദമുണ്ടായത്. ഈ പദം 29 പ്രാവശ്യമുണ്ട്. ഉദാ: അബ്രാഹം അബീമേലെക്കിനുവേണ്ടി പ്രാർത്ഥിക്കാനും (Gen, 20:7), മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിക്കാനും (Num, 11:2), എലീശ മരിച്ച ബാലനുവേണ്ടി പ്രാർത്ഥിച്ചതും: (2രാജാ, 4:33). സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം: “അദ്ദേഹം നീണാള്‍ വാഴട്ടെ. ശെബയിലെ സ്വര്‍ണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ. ജനങ്ങള്‍ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കട്ടെ. അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിനായി എപ്പോഴും അവര്‍ പ്രാര്‍ഥിക്കട്ടെ.” (സ.പു.സ.പവിശുദ്ധഗ്രന്ഥം, പി.ഒ.സി). ദൈവപുത്രനായ ക്രിസ്തു അതിരാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും രാത്രിമുഴുവനും ദൈവത്തോടു പ്രാർത്ഥിച്ചതായി കാണാം; അത് തൻ്റെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് എന്നാൽ യാതൊരു മനുഷ്യൻ്റെയും പ്രാർത്ഥന ക്രിസ്തുവിനു് ആവശ്യമില്ല. അതിനാൽ, എപ്പോഴും ജനങ്ങളുടെ പ്രാർത്ഥന ആവശ്യമുള്ള ഒരു സന്തതിയാണ് രാജാവെന്ന് മനസ്സിലാക്കാം?  

എൺപത്തൊൻപതാം സങ്കീർത്തനവും നിത്യരാജാവിനെ ക്കുറിച്ചുള്ളതാണ്: ❝ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചു നടക്കാതിരിക്കയും എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.❞ (സങ്കീ, 89:29-32). ഇവിടെ, 29-ാം വാക്യത്തിൽ ❝സന്തതി❞ എന്ന് ഏകവചനത്തിൽ പറഞ്ഞിട്ട്; 30-ാം വാക്യത്തിൽ ❝പുത്രന്മാർ❞ എന്ന് ബഹുവചനത്തിൽ പറയുന്നത് നോക്കുക. തന്മൂലം. ആ സന്തതി യേശുക്രിസ്തു അല്ലെന്ന് വ്യക്തമാണല്ലോ? 30-32 വാക്യങ്ങളിൽ, ന്യായപ്രമാണം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും, കല്പനകളും പ്രമാണങ്ങളും ലംഘിക്കുമ്പോൾ ദൈവം ശിക്ഷിക്കുന്നതിനെക്കുറിച്ചും വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക. നമ്മുടെ കുറിവാക്യത്തിലുള്ള; അതേ കാര്യമാണ് എൺപത്തൊൻപതാം സങ്കീർത്തനത്തിൻ്റെ വിഷയവും. തന്മൂലം, ആ സന്തതി ദൈവപുത്രനായ യേശുക്രിസ്തു അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

നൂറ്റിപ്പത്താം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ ദൈവത്തിൻ്റെ വലത്തുഭാഗത്ത് രാജാവിനെ കാണാം: ❝യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ (സങ്കീ, 110:1-2). ദൈവത്തിൻ്റെ വലത്തുഭാഗമാണ് വാഗ്ദത്ത സന്തതിയുടെ സ്ഥാനം. എന്നാൽ ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നത്, നിത്യപുത്രനെന്ന് ട്രിനിറ്റി വിശ്വസിക്കുന്ന യേശുക്രിസ്തുവിൻ്റെ സ്ഥാനമാണെങ്കിൽ; ശത്രുക്കൾ പാദപീഠമാകുവോളം എന്ന പരിധി ഉണ്ടാകില്ലായിരുന്നു. അടുത്തവാക്യം: ❝നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.❞ ഒന്നാം വാക്യത്തിൽ, രാജാവിൻ്റെ ശത്രുക്കളെ ദൈവം കാൽക്കീഴിൽ ആക്കുവോളം ❝ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക❞ എന്നാണ് പറയുന്നത്. അടുത്തവാക്യത്തിൽ, ❝നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക❞ എന്നാണ് പറയുന്നത്. അതായത്, നിലവിൽ ശത്രുക്കളുടെ മദ്ധ്യേയാണ് അവൻ വാഴുന്നത്. തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ദൈവത്തിൻ്റെ വലത്തുഭാഗത്തുള്ളത്; യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. 𝟭.നിലവിൽ യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല,. 𝟮.ഭാവിയിൽ അഥവാ, രാജാവിൻ്റെ രാജ്യം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ, ശത്രുക്കൾ ഉണ്ടാകുകയില്ല. ദൈവം ശത്രുക്കളെയെല്ലാം നശിപ്പിച്ചശേഷം അഥവാ, ശത്രുക്കളെ രാജ്യം ഭരിക്കുന്നവൻ്റെ കാൽക്കീഴിൽ ആക്കിയശേഷമാണ് രാജ്യം സ്ഥാപിച്ചു കൊടുക്കുന്നത്. അതിനാൽ, ഭൂമിയിൽ ഇപ്പോൾ ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ഒരു സന്തതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. എന്തായാലും, ആ സന്തതി ദൈവപുത്രനായ യേശുക്രിസ്തുവല്ല. ദാവീൻ്റെ വാഗ്ദത്ത സന്തതി തന്നെയാണ് ദാവീദിൻ്റെ കർത്താവായ (യജമാനൻ) രാജാവ്. തൻ്റെ വാഗ്ദത്തസന്തതി രാജാവായതുകൊണ്ടാണ്, അവൻ അവനെ ആത്മാവിൽ ❝എൻ്റെ കർത്താവു❞ (אָדוֹן – adon) എന്ന് വിശേഷിപ്പിക്കുന്നത്. [കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം

ദൈവപുത്രനായ ക്രിസ്തു ഈ ഭൂമിയെ ഭരിക്കുന്ന രാജാവല്ലെന്ന വ്യക്തമായ തെളിവ് വചനത്തിലുണ്ട്: യഹോവയായ ദൈവമാണ് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും രാജാവ്: 𝟭.രാജത്വം യഹോവയായ ദൈവത്തിനുള്ളതാണ്: ❝യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു.❞ (1ദിന, 29:11). 𝟮.യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിലാണ്: ❝യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.❞ (സങ്കീ, 103:19സങ്കീ, 11:4). 𝟯.അവൻ്റെ സിംഹാസനം സ്ഥിരമാണ്: ❝യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു. നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നേ.❞ (സങ്കീ, 93:1-2). 𝟰.അവൻ ശാശ്വതരാജാവാണ്: ❝യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.❞ (യിരെ, 10:10). ➟യഹോവ എന്നേക്കും ഭൂമിയിൽ രാജാവായി വാഴുമെന്ന് വ്യക്തമായ പ്രവചനവുമുണ്ട്: 𝟱.❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9). 𝟲.❝യഹോവ എന്നും എന്നേക്കും രാജാവായി വാഴും.❞ (പുറ, 15:18). 𝟳.❝അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.❞ (സങ്കീ, 47:2). 𝟴.❝ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.❞ (സങ്കീ, 47:7). 𝟵.❝ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാൻ യെരൂശലേമിലേക്കു വരാത്തപക്ഷം അവർക്കു മഴയുണ്ടാകയില്ല.❞ (സെഖ, 14:17). 𝟭𝟬.❝അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു.❞ (വെളി, 19:6സങ്കീ, 9:7; സങ്കീ, 10:16; സങ്കീ, 29:10;; സങ്കീ, 145:13; സങ്കീ, 146:10; യെശ, 33:22; വിലാ, 5:19; ദാനീ, 4:3; ദാനീ, 6:26; 1തിമൊ, 1:17; 1തിമൊ, 6:15; വെളി, 11:15). 

വാഗ്ദത്ത സന്തതിയും രാജാവുമായവൻ ആരാണെന്ന് നോക്കാം: പ്രസ്തുത വേദഭാഗത്ത് രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം: 
❶ 13-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ❝അവൻ  എന്റെ നാമത്തിന്നു ഒരു ആലയം പണിയും.❞ (2ശമൂ, 7:131ദിന, 17:12). യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്, അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. (1രാജാ, 6:1-14). ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (യെഹെ, 40:143:17). അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി (എതിർക്രിസ്തു) വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4ദാനീ, 11:31; 12:11). ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും പണിയുന്നത് യിസ്രായേലുമായിരിക്കും. അന്ത്യകാലത്ത് യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2-3മീഖാ, 4:2-3). 2ശമൂവേൽ 7:10-ൽ, തൻ്റെ ജനമായ യിസ്രായേലിനു് ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കും എന്ന് പറഞ്ഞിട്ടുമുണ്ട്. ആ രാജ്യവും സന്തതികളും യിസ്രായേലാണ്. തന്മൂലം, ശത്രുക്കളാരും നശിപ്പിക്കാത്ത ദൈവാലയം പണിയുന്നവനെന്ന നിലയിൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലാണെന്ന് മനസ്സിലാക്കാം.

❷ 13-ാം വാക്യത്തിൻ്റെ അടുത്തഭാഗം: ❝ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.❞ (2ശമൂ, 7:131ദിന, 17:12). ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ (ദാനീ, 7:27സങ്കീ, 2:6; 20:9; 45:1; ദാനീ, 2:44; 7:18; 7:21). ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ആദ്യഭാഗത്ത് ❝വിശുദ്ധന്മാർ❞ എന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, ❝അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു❞ എന്ന് ഏകവചനത്തിൽ പറയുന്നു. ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1). അതായത്, ദാവീദിൻ്റെ സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. അടുത്തഭാഗം: ❝സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. അതിനാൽ, നിത്യരാജാവ് യിസ്രായേലാണെന്ന് വ്യക്തമാണല്ലോ? ➟ഒരുകാര്യം പ്രത്യേകം ഓർക്കുക: യിസ്രായേൽ ദാവീദിൻ്റെ സാക്ഷാൽ പുത്രനല്ല; ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ❝ദാവീദിൻ്റെ പുത്രൻ❞ എന്നത് യിസ്രായേലിൻ്റെ പദവിയാണ്.

❸ 14-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ❝ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും.❞ (2ശമൂ, 7:141ദിന, 17:13). പഴയനിയമത്തിൽ ദൈവം; ❝എൻ്റെ പുത്രൻ❞ എന്ന് സംബോധന ചെയ്തിരിക്കുന്നതും, പഴയപുതിയനിയമങ്ങളിൽ ഉള്ളവനുമായ; ദൈവത്തിൻ്റെ ഏകപുത്രനും ആദ്യജാതനും യിസ്രായേലാണ്: ❝നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.❞ (പുറ, 4:22പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1; യോഹ, 8:41; പ്രവൃ, 13:32-33; റോമ, 9:4; 9:26; എബ്രാ, 2:14). യഹോവ യിസ്രായലിൻ്റെ പിതാവാണ്: ❝യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). ❝നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.❞ (മലാ, 2:10യെശ, 63:16; യോഹ, 8:41). യിസ്രായേൽ ദൈവത്തിൻ്റെ മക്കൾ ആകുന്നു എന്ന് വർത്തമാനകാലത്തിലും: ❝നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു.❞ (ആവ, 14:1). മക്കൾ ആകും എന്ന് ഭാവികാലത്തിലും പറഞ്ഞിട്ടുണ്ട്: ❝നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും എന്നു ഹോശേയാ പുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.❞ (റോമർ 9:26; ഹോശേ, 1:10). യഹോവയും യിസ്രായേലും തമ്മിൽ യഥാർത്ഥ പിതൃപുത്ര ബന്ധത്തിൽ ആകുന്നത് ദൈവം അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോഴാണ്: (110:1). [കാണുക: യിസ്രായേൽ ദൈവത്തിൻ്റെ പുത്രനും പുത്രന്മാരും]

❹ 14-ാം വാക്യത്തിൻ്റെ അടുത്തഭാഗം: ❝അവൻ  കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.❞ (2ശമൂ, 7:14). കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും? യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. യിസ്രായേലിനെപ്പോലെ ജാതികളാൽ അഥവാ, മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. ❝അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.❞ (എബ്രാ, 12:7-8). എബ്രായരോടു ലേഖകൻ പറയന്ന വാക്കുകളാണിത്. ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്നു സങ്കീർത്തനത്തിലും കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:29-32).

❺ ❝ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.❞ (1ദിന, 17:142ശമൂ, 7:16). സ്ഥിരമായ രാജത്വമുള്ള വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. ❝എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.❞ (ദാനീ, 7:18). ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല, യിസ്രായേലാണെന്ന് അസന്ദിഗ്ദ്ധമായി തെളിയുന്നു. മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. ❝പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതിയാണ് (ഭൗമികസന്തതി) യിസ്രായേൽ.❞ (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:142ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത് യിസ്രായേലെന്ന വാഗ്ദത്തസന്തതി മുഖാന്തരമാണ്: (ഉല്പ, 22:18; ഉല്പ, 28:14; പ്രവൃ, 3:25യോഹ, 4:22; പ്രവൃ, 13:32-35; റോമ, 4:13). യിസ്രായേലെന്ന ഭൗമികസന്തതിയുടെ വാഗ്ദത്തങ്ങളും പദവികളും അനവധിയാണ്. [കാണുക: യിസ്രായേലിൻ്റെ വാഗ്ദത്തങ്ങളും പദവികളും, യെഹൂദന്നു എന്തു വിശേഷത?]

☛ എന്നാൽ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വാഗ്ദത്ത സന്തതി തൻ്റെ പുത്രനായ ശലോമോനാണെന്ന് യഹോവ തന്നോടു പറഞ്ഞതായി ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം. (1ദിന, 22:9-10; 28:5-6). പ്രവചനം തന്നെക്കുറിച്ചാണെന്ന് ശലോമോനും പറയുന്നതായി കാണാം. (1രാജാ, 8:17-20; 2ദിന, 6:7-10). അതിനു് വ്യക്തമായ ഒരു കാരണമുണ്ട്: ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും, വിദൂരഭാവിയിൽ നിറവേറുന്നതും, ഒരിക്കലായി നിവവേറുന്നതും, രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. പ്രവചനങ്ങൾക്ക്, അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായും കാണാം. അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം; ആദ്യദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം അംശമായി ശലോമോനിൽ നിവൃത്തിച്ചു. (1രാജാ, 8:17-20; 2ദിന, 6:7-10). സഭയാകുന്ന ദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം ആത്മികമായി യേശുക്രിസ്തുവിൽ നിവൃത്തിച്ചു. (എഫെ, 2:20-22). സഹസ്രാബ്ദ ദൈവാലയം പണിയുന്നവൻ എന്ന നിലയിലും നിത്യരാജാവെന്ന നിലയിലും പ്രവചനം, പൂർണ്ണമായി യിസ്രായേലിനാണ് നിവൃത്തിയാകുന്നത്. (യെഹെ, 40:1-മുതൽ 43:17-വരെ, ദാനീ, 7:13-14; 2:44; 7:18; 7:21; 7:27). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; 26:3-5; 28:13-14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:8-17; 1ദിന,, 17:7-15; സങ്കീ, 89:29-33), നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34), ദൈവത്തിൻ്റെ സന്തതിയും (പുറ, 4:22-23; സങ്കീ, 2:7; ഹോശേ, 11:1) ഒരാളായിരിക്കണം. അവൻ നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. (ദാനീ, 7:13-14; 2:44; 7:18; 7:21; 7:27). ശലോമോൻ്റെ വാഴ്ചയെക്കുറിച്ച് പഠിക്കുകയാണെങ്കിൽ, യിസ്രായേലിൻ്റെ നിത്യരാജത്വവുമായി അവൻ്റെ ഭരണത്തിന് സാമ്യമുള്ളതായിക്കാണാം. 1രാജാക്കന്മാർ നാലാം അദ്ധ്യായത്തിൽ ശലോമോൻ്റെ ശക്തിയെയും ജ്ഞാനത്തെയും വാഴ്ചയെയും കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, യിസ്രായേലിൻ്റെ നിത്യരാജത്വത്തോടുള്ള പ്രവചനങ്ങളുമായി സാമ്യമുള്ളതാണ്. കാണുക: (1രാജാ, 4:1യെഹെ, 37:21-24. 1രാജാ, 4:21സങ്കീ, 72:8-11. 1രാജാ, 4:24സെഖ, 9:10. 1രാജാ, 4:24 = യെശ, 9:7. 1രാജാ, 4:25മീഖാ, 4:4. 1രാജാ, 4:7; 4:27സങ്കീ, 72:16; യോവേ, 2:26. 1രാജാ, 4:30-31 = യെശ, 11:2. 1രാജാ, 4:33-34 = യെശ, 2:2-3). അതിനാൽ, വാഗ്ദത്ത രാജാവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ശലോമോനിൽ അംശമായി നിവൃത്തിയായതായി മനസ്സിലാക്കാം. [കാണുക: പ്രവചനങ്ങൾ]

ക്രിസ്തു ആരാണ്; അല്ലെങ്കിൽ, അവൻ്റെ അസ്തിത്വം എന്താണ്? അവൻ്റെ പൂർവ്വാസ്തിത്വം എന്താണ്? എന്നൊക്കെ അറിയാത്തതുകൊണ്ടാണ് ക്രിസ്തു ഈ ഭൂമിയെ ഭരിക്കുമെന്ന് പലരും വിചാരിക്കുന്നത്. ➟ക്രിസ്തു ആരാണ്; അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണെന്ന് ചോദിച്ചാൽ; അവൻ ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). ➟ദൈവഭക്തിയുടെ മർമ്മത്തിൽ, ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നാണ് കാണുന്നത്. അവിടുത്തെ, ❝അവൻ❞ എന്ന പ്രഥമപുരുഷ ❝സർവ്വനാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത്, ❝നാമം❞ ചേർത്താൽ; ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (The Living God was manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും പിതാവായ യഹോവയാണ്: (യിരെ, 10:10). ➟അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:15-16). അല്ലെങ്കിൽ, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം: (കൊലൊ, 2:2).
ക്രിസ്തുവിൻ്റെ പ്രകൃതി: യേശുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: അവൻ ദൈവമല്ല; മനുഷ്യനാണ്. ➟ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➟ അതായത്, പ്രവചനംപോലെ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ (മത്താ, 1:21) യിസ്രായേലിൻ്റെ ദൈവമായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20) വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യനാണ് യേശു: (ലൂക്കൊ, 1:35; 1യോഹ, 3:5; 1തിമൊ, 2:6). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (യെശ, 40:3; ലൂക്കൊ, 76-77യോഹ, 1:30) സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിലും പിതാവും പുത്രനും ഒന്നുതന്നെയാണ്: (യോഹ, 8:24; 8:28; 8:58; 10:30; 14:9). പിതാവിൻ്റെയും പുത്രൻ്റെയും നാമവും ഒന്നുതന്നെയാണ്: (യോഹ, 5:43; യോഹ, 17:11; യോഹ, 17:12). [കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക, യേശുക്രിസ്തു എന്ന നാമം]
☛ ❝എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു. പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു: നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കുകേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.❞ (യോഹ, 18:36-37). ➟ഈ വേദഭാഗത്ത്; തൻ്റെ രാജ്യം ഇഹലോകത്തിൻ്റേതല്ലെന്നും എന്നാൽ താൻ ❝രാജാവുതന്നേ❞ എന്നുമാണ് യേശു പറയുന്നത്. ➟വാക്യം ശ്രദ്ധിക്കുക: ❝രാജാവ് ആകുമെന്നല്ല; രാജാവുതന്നേ❞ എന്നാണ് പറയുന്നത്. ➟നിത്യരാജാവായ യഹോവയുടെ മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ് താൻ രാജാവുതന്നേ എന്ന് ക്രിസ്തു പറയുന്നത്. ➟ഭൂമിയിൽ യഹോവ രാജാവാകും എന്നാണ് പ്രവചനമുള്ളത്: ❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9പുറ, 15:18; സങ്കീ, 47:2; സങ്കീ, 47:7). ➟യഹോവ സർവ്വഭൂമിക്കും രാജാവാകുമെന്ന് അസന്ദിഗ്ദ്ധമായി പ്രവചിച്ചിരിക്കെ, മറ്റൊരു വ്യക്തിയെന്ന് ട്രിനിറ്റി പഠിപ്പിക്കുന്ന ദൈവപുത്രനായ ക്രിസ്തു എങ്ങനെ ഭൂമിയിലെ രാജാവാകും❓ ➟യഹോവയായ സർവ്വശക്തിയുള്ള ദൈവം രാജാവാകുമെന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത്: (വെളി, 19:6). ➟സുവിശേഷചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാൽ, പുത്രൻ മറ്റൊരുത്തനായി ഉണ്ടാകയില്ല. ➟പിന്നെങ്ങനെയാണ് ക്രിസ്തു ഭൂമിയിൽ രാജാവാകുന്നത്❓ [കാണുക: വെള്ളക്കുതിരപ്പുറത്ത് വരുന്നവൻ]

യിസ്രായേലിൻ്റെ ശാശ്വതരാജ്യം: 
❝നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.❞ (ഉല്പ, 13:15; 17:8; ഉല്പ, 48:4). ദൈവം പൂർവ്വപിതാക്കന്മാർക്കും ഭൗമികസന്തതിയായ യിസ്രായേലിനും കനാൻദേശം (പലസ്തീൻ) ശാശ്വതാവകാശമായി നല്കിയതാണ്: ❝നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും (യാക്കോബ്) ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.❞ (പുറ, 32:13ഉല്പ, 17:8; പുറ, 6:4; ആവ, 4:31; യോശു, 14:9; 1ദിന, 16:16-18; 28:8; 2ദിന, 20:7; യെഹെ, 37:25). ദൈവം, പൂർവ്വപിതാക്കന്മാർക്കും അവരുടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനും; പാലുംതേനും ഒഴുകുന്ന, സമ്പൽസമൃദ്ധമായ കനാൻദേശം ശാശാശ്വതാവകാശമായി വാഗ്ദത്തം ചെയ്തിരിക്കയാണ്: ❝ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി (everlasting possession) തരും❞ എന്നാണ് വാഗ്ദത്തം: (ഉല്പ, 17:8). എന്നാൽ അബ്രാഹാമിനാകട്ടെ, യിസ്ഹാക്കിനാകട്ടെ, യാക്കോബിനാകട്ടെ, വാഗ്ദത്തസന്തതിയായ യിസ്രായേലിനാകട്ടെ അങ്ങനെയൊരവകാശം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ഹാരാനിൽവെച്ച് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച അബ്രാഹം അവിടെനിന്ന് യാത്രതിരിച്ച് കാനാനിൽവന്ന് പാർത്തിരുന്നു: (ഉല്പ, 12:6). എന്നാൽ കനാനിൽ കഠിന ക്ഷാമമുണ്ടായപ്പോൾ അബ്രാഹാം മിസ്രയീമിൽ പോയി പാർക്കുകയും (ഉല്പ, 12:10) അവിടെനിന്നും തിരിച്ചുവന്ന് കനാൻദേശത്ത് പാർത്തപ്പോഴാണ്, ❝നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും❞ എന്ന് ദൈവം ആദ്യമായി വാഗ്ദത്തം ചെയ്യുന്നത്: (ഉല്പ, 13:12-15). യിസ്ഹാക്കിൻ്റെ കാലത്ത് കനാനിൽ പിന്നെയും ക്ഷാമമുണ്ടായപ്പോൾ അവൻ ഗെരാരിൽ ഫെലിസ്ത്യരാജാവിൻ്റെ അടുക്കൽപ്പോയി താമസിച്ചപ്പോൾ, കനാൻദേശം അവനും സന്തതിക്കും കൊടുക്കുമെന്ന് ദൈവം പിന്നെയും വാഗ്ദത്തം ചെയ്തു: (ഉല്പ, 26:1-3). യാക്കോബിൻ്റെ കാലത്ത് ഭൂമിയിലൊക്കെയും മഹാക്ഷാമമുണ്ടായപ്പോൾ കനാൻദേശംവിട്ട് മിസ്രയീമിൽ പോകുകയും നാനൂറ്റിമുപ്പതുവർഷം അവിടെ പാർക്കുകയും ചെയ്തു: (ഉല്പ, 41:56-57; 46:5-6; പുറ, 12:40-41). അവിടെനിന്ന് ദൈവം അവരെ മോശെ മുഖാന്തരം തിരിച്ചുകൊണ്ടുവരികയും യോശുവ മുഖാന്തരം കനാൻദേശം അവർക്ക് കൊടുക്കുകയും ചെയ്തുവെങ്കിലും അതവരുടെ ശാശ്വതാവകാശം ആയിരുന്നില്ല. യിസ്രായേൽ ജനം എന്നും യുദ്ധങ്ങളിലും യുദ്ധഭീതിയിലുമാണ് കഴിഞ്ഞിരുന്നത്. ഏകദേശം മൂവായിരം വർഷത്തോളം അടിമത്വത്തിൽനിന്ന് അടിമത്വത്തിലേക്ക് വീണുകൊണ്ടിരുന്ന വാഗ്ദത്തസന്തതിക്ക്, 1948-ൽ സ്വന്തമായി രാജ്യമുണ്ടായെങ്കിലും, അതും ശാശ്വതമായി അവർക്ക് ലഭിച്ചിട്ടില്ല. ദൈവം പൂർവ്വപിതാക്കന്മാർക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു; അഥവാ, ഭാവിയിലേക്ക് ഉള്ളതായിരുന്നു. ബൈബിളിലെ പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. തന്മൂലം, കനാനിൽ അവർ കുറേക്കാലം പാർത്തിരുന്നതും ഇപ്പോൾ പാർക്കുന്നതും അവരോടുള്ള വാഗ്ദത്തത്തിൻ്റെ അംശമായ ഒരു നിവൃത്തി മാത്രമാണ്. എന്തെന്നാൽ, കനാനിൽ ശാശ്വതമായൊരു സമ്പൽസമൃദ്ധിയോ, സമാധാനമോ അവർ ഒരുനാളും അനുഭവിച്ചിരുന്നില്ല, ഇപ്പോഴും അനുഭവിക്കുന്നില്ല. തന്നെയുമല്ല, കാനാൻ ദേശത്തിൻ്റെ ഒരുഭാഗം മാത്രമേ ഇപ്പോൾ അവർക്ക് ലഭിച്ചിട്ടുള്ളു. ശത്രുക്കളുടെ മദ്ധ്യേയാണ് അവർ എന്നും വസിച്ചിരുന്നത്; ഇപ്പോഴും വസിക്കുന്നത്: (110:2). അവരോടുള്ള വാഗ്ദത്തങ്ങളുടെ പൂർണ്ണനിവൃത്തി ഇനിയും ഭാവികമാണ്; അവരുടെ ശത്രുക്കളെയെല്ലാം അവരുടെ പാദപീഠമാക്കിയിട്ട് ദൈവം അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനിരിക്കുന്നതേയുള്ളു. അതിനെയാണ് ആയിരമാണ്ട് വാഴ്ച അഥവാ, സഹസ്രാബ്ദരാജ്യം എന്ന് പറയുന്നത്: (വെളി, 20:6). അക്കാലത്തെ സമ്പൽസമൃദ്ധിയും സമാധാനവും ദൈവീകാനുഗ്രഹവും ശാശ്വതത്വവുമൊക്കെ ബൈബിളിൽ ആവോളം പറഞ്ഞിട്ടുണ്ട്: (2ശമൂ, 7:13; 7:16; സങ്കീ, 72:7; 72:16; 85:9-10; യെശ, 7:21-2211:112:6; 26:2; 30:23-24; 32:15; 35:10; 41:18; 44:3; 60:3-7; 60:21; 62:8-9; 65:21-25; യിരെ, 31:5-6; യെഹെ, 39:29; ദാനീ, 2:44; ദാനീ, 7:13-14; 7:18; 7:21; 7:27; യോവേ, 2:23; 2:28-30; 3:18; സെഖ, 14:8). എന്നാൽ വെളിപ്പാടിൽ പറയുന്ന ❝ആയിരമാണ്ടു❞ എന്ന പ്രയോഗം സന്ദിഗ്ധമാണ്. പഴയനിയമത്തിൽ ഒരിടത്തും ❝ആയിരം വർഷം❞ എന്നൊരു പ്രയോഗം കാണാൻ കഴിയുന്നില്ല. വാഗ്ദത്ത സന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യവും (നിത്യരാജ്യം) രാജത്വവുമാണ്. ❝ശാശ്വതമായി തരും (ഉല്പ, 13:15), ശാശ്വതാവകാശമായി തരും (17:8), എന്നേക്കും അവകാശമായി പ്രാപിക്കും (പുറ, 32:13), ആകാശമുള്ള കാലത്തോളം (89:29), സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും (89:36-37), എന്നേക്കും നിലനില്ക്കുന്ന രാജത്വം (ദാനീ, 2:44), നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം (7:14), സദാകാലത്തേക്കും രാജത്വം അനുഭവിക്കും (7:18), നിത്യരാജത്വം (7:27)❞ എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ, ❝ആയിരമാണ്ടു❞ എന്നത് കൃത്യമായ ആയിരം വർഷമാണെന്ന് പറയാൻ പറ്റില്ല. ❝മൂവായിരം വർഷമായി വാഗ്ദത്തത്തിനായി കാത്തിരിക്കുന്നവർക്ക്, ആയിരം വർഷത്തെ സ്വസ്ഥത കൊടുക്കും❞ എന്നത് നീതിയായ ഒരു കണക്കല്ല. വെളിപ്പാട് പുസ്തകത്തിൻ്റെ ഭാഷയുടെ പ്രത്യേകതകൂടി കണക്കിലെടുത്താൽ, ❝ആയിരമാണ്ടു❞ എന്നത് യെഹൂദൻ്റെ നിത്യരാജ്യത്തെ കുറിക്കുന്ന പ്രയോഗമാണെന്ന് മനസ്സിലാക്കണം. ഒരുകാര്യം ഉറപ്പാണ്: ആകാശവും ഭൂമിയുമുള്ള കാലത്തോളം അവരുടെ രാജ്യമുണ്ടാകും: (ആവ, 11:20; സങ്കീ, 89:29).

യിസ്രായേലിൻ്റെ രാജത്വം:
❝പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.❞ (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29; 36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 7:11; 7:14; സങ്കീ, 2:6; 2:8; 20:9; 21:1; 21:7; 45:1; 45:5-7; 61:6; 72:1; 89:3-4; 89:29; 89:36-37; 110:1-7; ദാനീ, 2:44; ദാനീ, 7:13-14; 7:18; 7:21). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). ദാനീയേലിൽ, ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് അഥവാ, അത്യുന്നതനായ ദൈവത്തിൽനിന്നു നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ യിസ്രായേലാണ്. (ദാനീ, 7:13-14; 2:44; 7:18; 7:21; 7:27).

ലോകാവകാശിയായ സന്തതി:
❝ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.❞ (റോമ, 4:13). യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കുന്ന രാജാവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. ലോകാവകാശി (the heir of the world) യിസ്രായേലാണെന്ന് പുതിയനിയമത്തിൽ പൗലൊസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. എബ്രായലേഖകൻ പറയുന്നത് നോക്കുക. ❝നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ; അവൻ  ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.❞ (എബ്രാ, 2:5). ➟അടുത്തവാക്യം: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ  വന്നത്.” (എബ്രാ, 2:16). ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്. അതിനാൽ, ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത്. ഭാവിലോകത്തിൻ്റെ അവകാശി; യിസ്രായേലാണെന്ന് വ്യക്തമാണല്ലോ?  ❝ലോകത്തിൻ്റെ അവകാശി❞ (τὸ κληρονόμον τοῦ κόσμου – tó klironómon toú kósmou – The heir of the world) എന്നാൽ, അവിടെ പറയുന്ന ❝ലോകം❞ (κόσμος – kosmos – the world) ഒരു പ്രത്യേക ഭൂപ്രദേശത്തെ (കനാൻ) കുറിക്കുന്നതല്ല; മുഴുവൻ ലോകവും (The entire world) ആണ്. മുഴുവൻ ലോകത്തിനും അവകാശിയായ ഒരു ദൈവസന്തതിയുണ്ടെങ്കിൽ, അവൻ ഈ ഭൂമിയെ ഭരിക്കുന്നവനാണ് എന്ന കാര്യത്തിൽ ആർക്കാണ് സംശയം❓ ❝നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും❞ എന്നു ദൈവം തന്നെക്കൊണ്ടു തന്നേ സത്യംചെയ്തു തൻ്റെ സ്നേഹിതനായ അബ്രാഹാമിനോടു വാഗ്ദത്തം ചെയ്ത സന്തതിയാണ് യിസ്രായേൽ: (ഉല്പ, 22:18പ്രവൃ, 3:25). [കാണുക: യെഹൂദന്നു എന്തു വിശേഷത?]. തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച്, അവൻ്റെ രാജ്യം അവനു സ്ഥാപിച്ചുകൊടുക്കാനാണ്, അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1;68; 1തിമൊ, 2:6; 3:15-16). മനുഷ്യപുത്രനോടു സദൃശനായ രാജാവ്: ❝രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.❞ (ദാനീ, 7:13-14). വയോധികനിൽ നിന്ന് അഥവാ, ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയേൽ കാണ്ട മനുഷ്യപുത്രനോട് സദൃശനായ രാജാവ്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്; അല്ലാതെ യേശുക്രിസ്തുവല്ല. (ദാനീ, 7:18; 7:21; 7:27). [കാണുക: ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശൻ ആരാണ്?]

☛ ദൈവം പഴയപുതിയനിയമങ്ങളിൽ ഒരു നിത്യരാജാവിനെയും അവനൊരു നിത്യരാജ്യവും വാഗ്ദത്തം ചെയ്തിരിക്കെ, മറ്റൊരു രാജാവ് എങ്ങനെയുണ്ടാകും? യേശുക്രിസ്തു ഭൂമിയെ ഭരിച്ചാൽ, വാഗ്ദത്തരാജാവ് എന്തുചെയ്യും? പഴയനിയമത്തെ നിവൃത്തിക്കാൻ വന്നവൻ അവകാശിയാകുന്നത് എങ്ങനെയാണ്? ദൈവത്തിൻ്റെ സകലവാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ രാജ്യവും രാജത്വവും ഉൾപ്പെടെയുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവന് വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുവെന്ന ക്രിസ്തു. (ഗലാ, 3:19). അത് നിവൃത്തിക്കാണാണ്, അവൻ്റെ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്. (1തിമൊ, 3:15-16). അതായത്, യഹോവയായ ഏകദൈവം പ്രവചനപോലെ തൻ്റെ വെളിപ്പാടിനായി കന്യകയിലൂടെ ഉല്പാദിപ്പിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ ഏകമനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15; 18:18-19; യെശ, 7:14മത്താ, 1:20; 1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 1യോഹ, 3:5; റോമ, 5:15). യിസ്രായേലിനെ അവൻ്റെ പാപത്തിൽനിന്ന് രക്ഷിച്ച് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ അവൻ്റെ പദവികളുമായാണ് അവൻ്റെ ദൈവം ജഡത്തിൽ വെളിപ്പെട്ടത്. അതുകൊണ്ടാണ്, പുതിയനിയമത്തിൽ യേശുവിന് പറഞ്ഞിരിക്കുന്ന എല്ലാ പദവികളും പഴയനിയമത്തിൽ യിസ്രായേലിനു കാണുന്നത്. അതിനാൽ, യിസ്രായേലിനു അവൻ്റെ ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന, രാജ്യവും രാജ്യത്വവും ക്രിസ്തുവിലൂടെ അപഹരിക്കാൻ ദൈവത്തിന് കഴിയില്ല; അതിൻ്റെ ആവശ്യവുമില്ല.

മനോഹരമായ ഒരു ക്ലൈമാക്സ്:
➦ കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല. ഈ പ്രവചന നിവൃത്തികൾക്ക് അതിമനോഹരമായ ഒരു ക്ലൈമാക്സ് (climax) കൂടിയുണ്ട്. വാഗ്ദത്തപ്രകാരം ഈ ഭൂമിയെ ഭരിക്കേണ്ട ദാവീദിൻ്റെ സന്തതിയായ നിത്യരാജാവ് യിസ്രായേലാണ്. എന്നാൽ എബ്രായ പണ്ഡിതന്മാരോട് ചോദിച്ചാൽ, അല്ലെങ്കിൽ അവരുടെ എഴുത്തുകൾ വായിച്ചാൽ; 𝟮, 𝟰𝟱, 𝟳𝟮, 𝟴𝟵, 𝟭𝟭𝟬 മുതലായ സങ്കീർത്തനങ്ങളിൽ, ദൈവം ജനിപ്പിച്ച സന്തതിയും, ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്ത രാജാവും, എളിയവർക്ക് നീതിയും ന്യായവും പാലിച്ചുകൊടുക്കുന്ന രാജാവും, ഭൂമിയിലെ സകല രാജാക്കന്മാരാലും നമസ്കരിക്കപ്പെടുന്നവനും, ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും, ദാവീദ് ആത്മാവിൽ ❝എൻ്റെ കർത്താവു❞ എന്ന് സംബോധന ചെയ്യുന്നവനുമായ രാജാവ് ദാവീദ് തന്നെയാണ് എന്നാണ് അവർ പറയുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട; യെഹൂദന്മാർ പറയുന്നത് തന്നെയാണ്; ആത്യന്തികമായ സത്യം. അതെങ്ങനെ ശരിയാകും? ദാവീദിനെ; ദാവീദിൻ്റെ സന്തതിയെന്ന് ദൈവം പറയുമോ? ദാവീദ്; തന്നെത്തന്നെ ജനിപ്പിച്ചുവെന്ന് പ്രവചിക്കുമോ? ദാവീദ്; തന്നെത്തന്നെ കർത്താവെന്ന് (യജമാനൻ) വിളിക്കുമോ? ഇങ്ങനെ പല ചോദ്യങ്ങളും നമുക്കുണ്ടാകാം. എന്നാൽ, മനുഷ്യൻ്റെ വിചാരങ്ങളും വഴികളുമല്ല, ദൈവത്തിൻ്റെ വിചാരങ്ങളും വഴികളും. (യെശ, 55:8-9). സങ്കീർത്തനം 89:19-28 വരെയുള്ള വേദഭാഗത്ത്, അതിൻ്റെ സൂചനയും പ്രവചന പുസ്തകങ്ങളിൽ അതിൻ്റെ സ്ഥിരീകരണവും വ്യക്തമായി കാണാൻ കഴിയും. സങ്കീർത്തനം 8:26-27 വാക്യം: ❝നീ എന്റെ പിതാവ്; എന്റെ ദൈവം; എന്റെ രക്ഷയുടെ പാറ; എന്നിങ്ങനെ വിളിച്ചുപറയും❞ എന്ന് ദാവീദ് ദൈവത്തോട് പറയുന്നു. അടുത്തവാക്യം: ❝ഞാൻ അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും❞ എന്ന് ദൈവം ദാവീദിനോട് പറയുന്നതും കാണാം. എപ്പോഴാണ്, അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനും ആക്കുന്നത്? അതിൻ്റെ ഉത്തരം പ്രവചനങ്ങളിലുണ്ട്. അതായത്, ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. എന്നാൽ യിസ്രായേൽ ഒരു വ്യക്തിയല്ല; സമൂഹമാണ്. അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്; സ്വർഗ്ഗീയ യഹോവയുടെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന രാജാവും, ഇടയനും, പ്രഭുവും, അധിപതിയും, പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും: (1ശമൂ, 13:14; പ്രവൃ, 13:22KJV). വ്യക്തമായ തെളിവുകൾ കാണുക:

രാജാവ്, ഇടയൻ, പ്രഭു, അധിപതി, പുരോഹിതൻ:
രാജാവ്: 
അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.❞ (യിരെ, 30:9യെശ, 32:1, യെഹെ, 37:24; ഹോശേ, 3:5). 
ഇടയൻ: 
❝അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.❞ (യെഹെ, 34:23).
പ്രഭു: 
❝അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.❞ (യെഹെ, 34:2437:25). ❝അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.❞ (യെഹെ, 45:22). യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ (നിഷ്പാപൻ) ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ലല്ലോ? (2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: ❝ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.❞ (യെശ, 32:1). 
അധിപതി: 
❝ഞാൻ അവനെ (ദാവീദിനെ) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.❞ (യെശ, 55:4). ➟❝അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21). 
പുരോഹിതൻ: 
❝എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.❞ (1ശമൂ, 2:35). ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹിതൻ ദാവീദുമാണ്. ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തെന്നോർക്കണം. യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ദൈവത്തിനു് ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ❓ ➟ഇതും കാണുക: (ആമോ, 9:11-15യെശ, 55:3-4; യിരെ, 3:17-18; 30:18-22; 31:31-34; 32:37-44; 33:14-26യെഹെ, 34:25-30; 37:21-28; 46:2-8; 49:12; ഹോശേ, 3:5). ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3-4; പ്രവൃ, 13:34). 

വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന:
➦ വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: ❝എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.❞ (യെശ, 11:1-5. – സങ്കീ, 72:1-14). ഇതായിരിക്കും വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണ സംവിധാനം. ഇങ്ങനെയാണ് കാര്യങ്ങളുടെ സമാപ്തി. ➟അതായത്, ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവു് ദാവീദിൻ്റെ വേരായ യേശുവല്ല; യിശ്ശായിവേരായ ദാവീദാണ്: ❝യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും.❞ (റോമർ 15:12യെശ, 11:10; പ്രവൃ, 13:22). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

2 thoughts on “ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്❓”

Leave a Reply

Your email address will not be published. Required fields are marked *