ദാവീദിൻ്റെ സന്തതിയും കർത്താവുമായ ഒരു നിത്യരാജാവിനെക്കുറിച്ച് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആധുനിക ക്രൈസ്തവ സഭകൾക്ക് ഇന്നയോളം വെളിപ്പെട്ടിട്ടില്ലാത്ത ഒരു ദൈവിക രഹസ്യമാണത്. ദൈവപുത്രനായ യേശുക്രിസ്തു ഈ ഭൂമിയിൽ ആയിമാണ്ട് രാജാവായി ഭരിക്കുമെന്നാണ്, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും തന്നെ വിശ്വസിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവ് യേശുവെന്ന ക്രിസ്തു അല്ല; മറ്റൊരു ക്രിസ്തുവാണ്. ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ ക്രിസ്തുവിനെ അറിയാതെ, ഏക സത്യദൈവത്തെയോ, ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല.
ശമൂവേലിൻ്റെ രണ്ടാം പുസ്തകത്തിലും ദിനവൃത്താന്തം ഒന്നാം പുസ്തകത്തിലും ദാവിദിൻ്റെ സന്തതിയായ ഒരു നിത്യരാജാവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:8-17; 1ദിന, 77:7-15). 89-ാം സങ്കീർത്തനത്തിലും യിരെമ്യാവ് 33:20-21-ലും ഈ വാഗ്ദത്ത സന്തതിയെ കാണാം. അത്, ദൈവം ദാവീദിനു കൊടുത്ത വാഗ്ദത്തമാണ്. ശമൂവേലിൽ “നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്നും, ദിനവൃത്താന്തത്തിൽ “നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതി” എന്നും കാണാം. (2ശമൂ, 7:12; 1ദിന, 17:11). അവിടെ, “അവൻ എൻ്റെ നാമത്തിനു ഒരു ആലയം പണിയും” എന്ന് ദൈവം പറയുന്നതായി കാണം. (2ശമൂ, 7:13; 1ദിന, 17:12). ശലോമോൻ മനോഹരമായ ഒരു ദൈവാലയം പണിതതായി നമുക്കറിയാം. (1രാജാ, 6:1-14). അതിനാൽ, അവിടെ പറയുന്ന സന്തതി ശലോമോൻ ആണെന്ന് തോന്നാം. എന്നാൽ ആ വേദഭാഗം വിശദമായി പഠിക്കുമ്പോൾ, യഥാർത്ഥത്തിൽ പ്രവചനം ശലോമോനെക്കുറിച്ചല്ല; മറ്റൊരു സന്തതിയെക്കുറിച്ചാണെന്ന് മനസ്സിലാകും. ശലോമോൻ അല്ലെന്നതിൻ്റെ പല തെളിവുകളും അവിടെയുണ്ട്. 1. “ഞാൻ അവൻ്റെ രാജത്വത്തിൻ്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും” എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:13; 1ദിന, 17:12). എന്നാൽ ശലോമോൻ്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരുന്നില്ല; നാല്പതു വർഷമേ ഉണ്ടായിരുന്നുള്ളു. (1രാജാ, 11:42; 2ദിന, 9:30). 2. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:14; 1ദിന, 17:13). ശലോമോൻ ദൈവത്തിൻ്റെ പുത്രനാണെന്നോ, അവനെ പുത്രനാക്കുമെന്നോ എവിടെയും പറഞ്ഞിട്ടില്ല. 3. “അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും” എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:14). ശലോമോൻ്റെ ജീവകാലത്തൊന്നും ദൈവം ഈവിധം അവനെ ശിക്ഷിച്ചതായി എവിടെയും പറഞ്ഞിട്ടില്ല. 4. അവൻ്റെ ഗൃഹവും അവൻ പണിത ദൈവത്തിൻ്റെ ആലയവും അവൻ്റെ രാജത്വവും സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്. (2ശമൂ, 7:16; 1ദിന, 17:14). എന്നാൽ ശലോമോൻ്റെ സ്ഥിരമായ ഒരു ഭവനത്തെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. അവൻ പണിത ആലയവും രാജത്വവും സിംഹാസനവും സ്ഥിരമായിരുന്നില്ല. ആലയം 370 വർഷം കഴിഞ്ഞപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ തകർത്തു. രാജത്വവും സിംഹാസനവും നാല്പത് വർഷമാണ് ഉണ്ടായിരുന്നത്. 5. അവൻ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞവനാണ്. (1രാജാ, 11:6-12). വിശുദ്ധന്മാരുടെ പട്ടികയിൽപോലും ശലോമോൻ്റെ പേരില്ല. (എബ്രാ, 11:1-40). തന്മൂലം, നിത്യരാജാവ് ശലോമോനല്ലെന്ന് വ്യക്തമാണ്.
ദാവീദിൻ്റെ വാഗ്ദത്തസന്തതി അഭിഷിക്തനായ രാജാവാണ്. 2, 45, 72, 89, 110 തുടങ്ങിയ അനേകം സങ്കീർത്തനങ്ങളിൽ ഈ രാജാവിനെ കാണാം. ദാവീദിൻ്റെ പുത്രനെന്ന് യേശുവിനെ പുതിയനിയമത്തിൽ വിശേഷിപ്പിച്ചിരിക്കയാൽ, ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ രാജാവ് ദൈവപുത്രനായ യേശുക്രിസ്തു ആണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ദാവീദിൻ്റെ സന്തതിയായ വാഗ്ദത്ത രാജാവ് ക്രിസ്തുവല്ല. അതിൻ്റെ തെളിവ് മേല്പറഞ്ഞ വേദഭാഗത്തും സങ്കീർത്തനങ്ങളിലും ഉണ്ട്.
1. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2ശമൂ, 7:14; 1ദിന, 17:14). ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരാണ്, ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ രാജാവ് യേശു ആണെന്ന് വിചാരിക്കുന്നവരിൽ അധികവും. എന്നാൽ ഈ വാക്യത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്: “ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നാണ്. ഈ വേദഭാഗം ശ്രദ്ധിക്കുക: “ഞാൻ അവൻ്റെ പിതാവും അവൻ എനിക്ക് പുത്രനും ആണെന്നല്ല പറയുന്നത്; ആയിരിക്കും” എന്ന് ഭാവികാലത്തിലാണ് പറയുന്നത്. ഇംഗ്ലീഷിൽ, “I will be his father, and he shall be my son” എന്നാണ്. will-ഉം shall-ഉം ഒരു ഭാവികാലവാചി അഥവാ, ഭാവികാലത്തെ സൂചിപ്പിക്കുന്ന പദമാണ്. ദൈവത്തിൻ്റെ നിത്യപുത്രനെന്ന് ട്രിനിറ്റി കരുതുന്ന ക്രിസ്തുവാണ് ദാവീദിൻ്റെ സന്തതിയായ നിത്യരാജാവെങ്കിൽ, “ഞാൻ അവൻ്റെ പിതാവും, അവൻ എൻ്റെ പുത്രനും ആകുന്നു” എന്ന് വർത്തമാനകാലത്തിൽ പറയുമായിരുന്നു. അല്ലാതെ, “ആയിരിക്കും” എന്ന് ഭാവികാലത്തിൽ പറയില്ല. അടുത്തഭാഗം: “അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” അവൻ കുറ്റം ചെയ്താൽ (If he commit iniquity); അപ്പോൾ, കുറ്റം ചെയ്യാൻ സാദ്ധ്യതയുള്ള അഥവാ, കുറ്റം ചെയ്യുന്ന ഒരു സന്തതിയാണ്. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം ക്രിസ്തു ദൈവത്തോടു സമനായ ദൈവം തന്നെയാണ്. “ദൈവം കുറ്റം ചെയ്താൽ” എന്നുപറഞ്ഞാൽ എങ്ങനെയുണ്ടാകും? ഇനി, യേശുവെന്ന ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യനെക്കുറിച്ച് ബൈബിൾ പറയുന്നത്: “പരിശുദ്ധൻ, പാപമറിയാത്തവൻ, പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോട് വേർപെട്ടവൻ, പാപം ചെയ്തിട്ടില്ല, അവൻ്റെ വായിൽ വഞ്ചന ഉണ്ടായിരുന്നില്ല, അവനിൽ പാപമില്ല” എന്നൊക്കെയാണ്. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22, 1യോഹ, 3:5). അതിനാൽ, യേശു ദൈവമായാലും മനുഷ്യനായാലും അവൻ കുറ്റം ചെയ്യാൻ നേരിയ സാദ്ധ്യത പോലുമില്ല. തന്മൂലം, “കുറ്റം ചെയ്താൽ” എന്ന പ്രയോഗം ക്രിസ്തുവിനെക്കുറിച്ചല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. അടുത്തഭാഗം; “ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” ക്രിസ്തു കുറ്റം ചെയ്യുകയോ, ദൈവം അവനെ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ മനുഷ്യരുടെ പാപത്തിൻ്റെ കുറ്റം അവൻ്റെമേൽ ചുമത്തി അവനെ പാപം ആക്കിയതിനാലാണ് അവൻ മനുഷ്യരാൽ ശിക്ഷിക്കപ്പെടുകയും ദണ്ഡിപ്പിക്കപ്പെടുകയും ചെയ്തത്. (2കൊരി, 5:21). അത് ദൈവത്തിൻ്റെ ശിക്ഷയാണെന്ന് പലരും വിചാരിക്കയാണ് ചെയ്തത്. (യെശ, 53:4). തന്മൂലം, യേശുവല്ല രാജാവായ സന്തതിയെന്ന് സംശയലേശമെന്യേ മനസ്സിലാകാം.
2. രണ്ടാം സങ്കീർത്തനത്തിൽ ആ രാജാവുണ്ട്: “യഹോവയ്ക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു.” (സങ്കീ, 2:2). അതായത്, ഭൂമിയിലെ രാജാക്കന്മാർ വിരോധമായി കൂടിവരുന്ന ഒരു അഭിഷിക്തനാണ് സന്തതി. ക്രിസ്തുവിൻ്റെ ശൈശവത്തിൽ ഹെരോദാവ് അവനെ കൊല്ലാൻ ശ്രമിച്ചതൊഴികെ, രാജാക്കന്മാരൊന്നും അവന് വിരോധമായി എഴുന്നേറ്റിട്ടില്ല. അടുത്തവാക്യം: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” (സങ്കീ, 2:6). ഈ വാക്യവും യേശുവിന് യോജിക്കുന്നതല്ല.
3. നാല്പത്തഞ്ചാം സങ്കീർത്തനത്തിലും രാജാവിനെ കാണാം. “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:6,7). ഈ രണ്ട് വാക്യം എബ്രായ ലേഖകൻ ഉദ്ധരിച്ചിരിക്കയാൽ, യഥാർത്ഥത്തിൽ ഈ വാക്യം ക്രിസ്തുവിനെക്കുറിച്ചാണെന്ന് അനേകർ വിചാരിക്കുന്നു. (എബ്രാ, 1:8-9). ഈ വേദഭാഗത്തുള്ള ദൈവവും അഭിഷിക്തനും യഥാർത്ഥത്തിൽ യേശുവല്ല. അതിൻ്റെ തെളിവാണ് അടുത്തവാക്യം: നീ “നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ട് “ദൈവം, നിന്റെ ദൈവം തന്നെ“, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.” (സങ്കീ, 45:7). [സത്യവേദപുസ്തകത്തിൽ എബ്രായർ 1:9-ൻ്റെ പരിഭാഷ തെറ്റാണ്. ഇംഗ്ലീഷോ, മറ്റ് മലയാളം പരിഭാഷകളോ നോക്കുക]. വാക്യം ശ്രദ്ധിക്കുക: “ദൈവം നിൻ്റെ ദൈവം” എന്നാണ് പറയുന്നത്. ആദ്യവാക്യത്തിലെ ദൈവം സത്യദൈവം ആണെങ്കിൽ, ദൈവത്തിനു് മീതെ മറ്റൊരു ദൈവം ഉണ്ടാകില്ല. അതൊരു ഭൗമിക രാജാവാണ്. 45-ാം സങ്കീർത്തനം വായിച്ചാൽ അത് മനസ്സിലാകും. എബ്രായലേഖകൻ പറയുന്ന ക്രിസ്തു ഇതാണ്: “എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ട് അവനെ മഹത്ത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.” (എബ്രാ, 2:9). ദൂതന്മാരിൽ താഴ്ചയുള്ള ദൈവമോ? അടുത്തവാക്യം: “വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ പിതാവ്; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്ന് വിളിപ്പാൻ ലജ്ജിക്കാതെ:” (എബ്രാ, 2:11). വിശുദ്ധീകരിച്ച ക്രിസ്തുവിൻ്റെയും വിശുദ്ധീകരികപ്പെട്ട വിശ്വാസികളുടെയും പിതാവാണ് ദൈവം. അപ്പോൾ ക്രിസ്തു എങ്ങനെ ദൈവമാകും? ഒ;നോ: (യോഹ, 20:17; മത്താ, 27:46; മർക്കൊ, 15:34). അടുത്തവാക്യം: “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.” (എബ്രാ, 5:7). ദൂതന്മാർ ദൈവത്തിൻ്റെ സൃഷ്ടികളും നിത്യം ദൈവത്തെ ആരാധിക്കുന്നവരും ആണെങ്കിലും അവർക്കുപോലും പ്രാർത്ഥന ആവശ്യമുള്ളതായി പറഞ്ഞിട്ടില്ല: (വെളി, 4:8; യെശ, 6:3). എന്നാൽ ക്രിസ്തു ഇടവിടാതെ പ്രാർത്ഥിച്ചു ച്ചിരുന്നതായി കാണാം. അവൻ ദൈവമല്ല; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യൻ ആയതുകൊണ്ടാണ് പ്രാർത്ഥന ആവശ്യമായിരുന്നത്: (യോഹ, 8:40). അടുത്തവാക്യം: “ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ.” (എബ്രാ, 7:26). ഒന്നാമത്, “പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ എന്നീ പ്രയോഗങ്ങൾ, സ്വഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്തെ ദൈവത്തെ കുറിക്കുന്നതല്ല; പാപരഹിതനായ മനുഷ്യനെ കുറിക്കുന്നതാണ്: (ഇയ്യോ, 15:15). രണ്ടാമത്, “ദൈവപുത്രൻ സ്വർഗ്ഗത്തെക്കാൾ ഉന്നതൻ ആണെന്നല്ല; സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു” (made higher than the heavens) എന്നാണ്. അവൻ ദൈവമാണെങ്കിൽ, സ്വർഗ്ഗത്തെക്കാൾ ഉന്നതൻതന്നെ ആയിരിക്കുമല്ലോ; പിന്നെ ഉന്നതനായിത്തീരേണ്ട ആവശ്യമെന്താണ്? ഇതാണ് എബ്രായലേഖകൻ പറയുന്ന ക്രിസ്തു. ഈ ക്രിസ്തു എങ്ങനെ ദൈവമാകും? യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ട്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ്, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31; എബ്രാ, 7:26). [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവം]
4. എഴുപത്തിരണ്ടാം സങ്കീർത്തനവും രാജാവിനെക്കുറിച്ചാണ്: “അവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.” (സങ്കീ, 72:15). ഈ സങ്കീർത്തനത്തിലെ രാജാവിനെ കുറിച്ചുള്ള പ്രയോഗമാണിത്. ജനങ്ങൾ രാജാവിനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കുന്നതാണ് വിഷയം. സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം: “അദ്ദേഹം നീണാള്‍ വാഴട്ടെ. ശെബയിലെ സ്വര്‍ണം അദ്ദേഹത്തിനു കാഴ്ചയായി ലഭിക്കട്ടെ. ജനങ്ങള്‍ അദ്ദേഹത്തിനുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കട്ടെ. അദ്ദേഹത്തിന്‍റെ അനുഗ്രഹത്തിനായി എപ്പോഴും അവര്‍ പ്രാര്‍ഥിക്കട്ടെ.” ദൈവപുത്രനായ ക്രിസ്തു അതിരാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും രാത്രിമുഴുവനും പ്രാർത്ഥിക്കുമായിരുന്നു. എന്നാൽ ഒരു മനുഷ്യൻ്റെയും പ്രാർത്ഥന ആവശ്യമില്ല. അതിനാൽ, പ്രാർത്ഥന ആവശ്യമുള്ള ഒരു സന്തതിയാണ് രാജാവെന്ന് മണസ്സിലാക്കാമല്ലോ?
5. എൺപത്തൊൻപതാം സങ്കീർത്തനവും നിത്യരാജാവിനെ ക്കുറിച്ചുള്ളതാണ്: “ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചു നടക്കാതിരിക്കയും എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും.” (സങ്കീ, 89:29-31). ഇവിടെ, 29-ാം വാക്യത്തിൽ “സന്തതി” എന്ന് ഏകവചനത്തിൽ പറഞ്ഞിട്ട്; 30-ആം വാക്യത്തിൽ “പുത്രന്മാർ” എന്ന് ബഹുവചനത്തിലാണ് പറയുന്നത് നോക്കുക. തന്മൂലം. ആ സന്തതി യേശുക്രിസ്തു അല്ലെന്ന് വ്യക്യമാണല്ലോ? 30-32 വാക്യങ്ങളിൽ, ന്യായപ്രമാണം ഉപേക്ഷിക്കുന്നതിനെക്കുറിച്ചും, കല്പനകളും പ്രമാണങ്ങളും ലംഘിക്കുമ്പോൾ ദൈവം ശിക്ഷിക്കുന്നതിനെക്കുറിച്ചും പറഞ്ഞിരിക്കുന്നു. നമ്മുടെ കുറിവാക്യത്തിലുള്ള; അതേ കാര്യമാണ് എൺപത്തൊൻപതാം സങ്കീർത്തനത്തിൻ്റെ വിഷയവും. തന്മൂലം, ആ സന്തതി ദൈവപുത്രനായ യേശുക്രിസ്തു അല്ലെന്ന് വ്യക്തമാണ്.
6. നൂറ്റിപ്പത്താം സങ്കീർത്തനത്തിൽ ദൈവത്തിൻ്റെ ദൈവത്തിൻ്റെ വലത്തുഭാഗത്ത് രാജാവിനെ കാണാം: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക. നിന്റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.” (സങ്കീ, 110:1-2). ദൈവത്തിൻ്റെ വലത്തുഭാഗത്താണ് ഈ സന്തതിയുടെ സ്ഥാനം. എന്നാൽ ആ സ്ഥാനത്തിന് ശത്രുക്കൾ പാദപീഠമാകുവോളം എന്നൊരു പരിധി വെച്ചിട്ടുണ്ട്. ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നത്, നിത്യപുത്രനെന്ന് ട്രിനിറ്റി വിശ്വസിക്കുന്ന യേശുക്രിസ്തുവിൻ്റെ സ്ഥാനമാണെങ്കിൽ; ശത്രുക്കൾ പാദപീഠമാകുവോളം എന്ന പരിധി ഉണ്ടാകില്ലായിരുന്നു. അടുത്തവാക്യം: “നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.” ഒന്നാം വാക്യത്തിൽ, രാജാവിൻ്റെ ശത്രുക്കളെ ദൈവം കാൽക്കീഴിൽ ആക്കുവോളം “ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുക” എന്നാണ് പറയുന്നത്. അടുത്തവാക്യത്തിൽ, “നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക” എന്നാണ് പറയുന്നത്. അതായത്, നിലവിൽ, ശത്രുക്കളുടെ മദ്ധ്യേയാണ് അവൻ വാഴുന്നത്. തന്മൂലം, രണ്ടു കാര്യങ്ങൾകൊണ്ട്, ദൈവത്തിൻ്റെ വലത്തുഭാഗത്തുള്ളത്; യേശുക്രിസ്തു അല്ലെന്ന് മനസ്സിലാക്കാം. 1. നിലവിൽ, യേശുക്രിസ്തു ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനല്ല,. 2. ഭാവിയിൽ അഥവാ, രാജാവിൻ്റെ രാജ്യം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ, ശത്രുക്കൾ ഉണ്ടാകുകയില്ല. ദൈവം ശത്രുക്കളെയെല്ലാം നശിപ്പിച്ചശേഷം അഥവാ, ശത്രുക്കളെ രാജ്യം ഭരിക്കുന്നവൻ്റെ കാൽക്കീഴിൽ ആക്കിയശേഷമാണ് രാജ്യം സ്ഥാപിച്ചു കൊടുക്കുന്നത്. അതിനാൽ, ഭൂമിയിൽ ഇപ്പോൾ ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ഒരു സന്തതിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. എന്തായാലും, ആ സന്തതി ദൈവപുത്രനാ യേശുക്രിസ്തുവല്ല.
7. യേശു പീലാത്തൊസിൻ്റെ അരമനയിൽ നില്ക്കുമ്പോൾ അവൻ യേശുവിനോട്: “എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:36). തൻ്റെ രാജ്യം ഐഹികമല്ല: “ഐഹികമല്ല” എന്നു പറഞ്ഞാൽ, “ഇഹലോകത്തുള്ളതല്ല അല്ലെങ്കിൽ, ഈ ലോകത്തിൻ്റേതല്ല” എന്നാണർത്ഥം. ഇംഗ്ലീഷിൽ, “എന്റെ രാജ്യം ഈ ലോകത്തിന്റെയല്ല” (My kingdom is not of this world) എന്നാണ്. ഗ്രീക്കിൽ, “ἡ βασιλεία ἡ ἐμὴ οὐκ ἔστιν ἐκ τοῦ κόσμου τούτου (hē basileia hē emē ouk estin ek tou kosmou toutou) എന്നാണ്. ഇവിടെപ്പറയുന്ന “ἐκ” (ek) എന്ന ഗ്രീക്കുപദത്തിന് “of, from, out of” എന്നൊക്കെ അർത്ഥമുണ്ട്. ഗ്രീക്കുമൂലത്തിൻ്റെ ശരിയായ അർത്ഥം: “എന്റെ രാജ്യം ഈ ലോകത്തിന്റെയല്ല അല്ലെങ്കിൽ, എന്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ല” എന്നാണ്. തൻ്റെ രാജ്യം ഈ ലോകത്തിൽ നിന്നുള്ളതല്ലെന്നും ലോകത്തിൻ്റെ സ്വഭാവമോ, അധികാരമോ അതിനു് ബാധകമല്ലെന്നുമാണ് ക്രിസ്തു പറഞ്ഞത്. അതായത്, തൻ്റെ രാജ്യം ആത്മീയമാണെന്നും ഐഹിക അധികാരങ്ങളിൽനിന്നും അത് തികച്ചും വ്യത്യസ്തമാണെന്നുമാണ് അവൻ പറഞ്ഞത്. ഈ ലോകത്തിൻ്റെ അധികാരത്തിൽപ്പെട്ട രാജ്യമാണ് എൻ്റേതെങ്കിൽ, എൻ്റെ ചേവകർ എനിക്കുവേണ്ടി പോരാടുമായിരുന്നു. എന്നാൽ ദാവീദിൻ്റെ സിംഹാസനത്തിൽ ഇരുന്നു ഈ ഭൂമിയെ ഭരിക്കുന്ന, സകല ജാതികളെയും ഇരിമ്പുകോൽകൊണ്ട് തകർക്കുന്ന ഒരു ഭൗമിക സന്തതിയെക്കുറിച്ചാണ് പ്രവചനം. [കാണുക: സ്വർഗ്ഗീയരാജാവും ഭൗമികരാജാവും]
ദൈവപുത്രനായ ക്രിസ്തു ഈ ഭൂമിയെ ഭരിക്കുന്ന രാജാവല്ലെന്ന വ്യക്തമായ തെളിവ് വചനത്തിലുണ്ട്: “യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.” (സെഖ, 14:9). അടുത്തവാക്യം: “യഹോവ എന്നും എന്നേക്കും രാജാവായി വാഴും.” (പുറ, 15:18). അടുത്തവാക്യം: “അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.” (സങ്കീ, 47:2 → സങ്കീ, 10:16; സങ്കീ, 47:7). അടുത്തവാക്യം: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10). “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.” (സങ്കീ, 145:13). “അവന്റെ (അത്യുന്നതനായ ദൈവം) അടയാളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.” (ദാനീ, 4:3 → ദാനീ, 6:26; 1തിമൊ, 1:17; 6:15).
വാഗ്ദത്ത സന്തതിയും രാജാവുമായവൻ ആരാണെന്ന് നോക്കാം: പ്രസ്തുത വേദഭാഗത്ത് രാജകീയ സന്തതിയുടെ അഞ്ച് യോഗ്യതകൾ കാണാം: 1. പതിമൂന്നാം വാക്യത്തിൻ്റെ ആദ്യഭാഗം: “അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും.” (2ശമൂ, 7:13; 1ദിന, 17:12). യിസ്രായേലിലെ ഒന്നാമത്തെ ദൈവാലയം യിസ്രായേൽ ജനത്തിൻ്റെ പ്രതിനിധിയായിട്ടാണെങ്കിലും ശലോമോനാണ് പണിതത്, അവൻ്റെ പേരിൽത്തന്നെയാണ് അത് അറിയപ്പെട്ടിരുന്നതും. (1രാജാ, 6:1-14). ശലോമോൻ്റെ രാജത്വം മാത്രമല്ല, പണിത ദൈവാലയവും എന്നേക്കും സ്ഥിരമായിരുന്നില്ല. ഏകദേശം 370 വർഷമായപ്പോൾ ബാബേൽ രാജാവായ നെബൂഖദ്നേസർ അതിനെ തകർത്തു. വാഗ്ദത്തസന്തതി ശലോമോനല്ലാത്തതിനാൽ അവൻ്റെ ദൈവാലയമല്ല ആ വേദഭാഗത്തെ പ്രതിപാദ്യം; പണിയപ്പെടാനുള്ള മറ്റൊരു ദൈവാലയമാണ്. ബാബേൽ പ്രവാസത്തിൻ്റെ ഇരുപത്തഞ്ചാം ആണ്ടിൽ കേബാർ നദീതീരത്ത് ഇരിക്കുമ്പോൾ യെഹെസ്ക്കേൽ പ്രവാചകന് ഒരു ദൈവാലയത്തിൻ്റെ ദർശനമുണ്ടായി. അത് ദൈവം യിസ്രായേലിന് സ്ഥാപിച്ചു കൊടുക്കാനുള്ള രാജ്യത്തിൽ പണിയപ്പെടേണ്ട ദൈവാലയമാണ്. (40:1-43:17). അങ്ങനെയൊരു ദൈവാലയം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത അധർമ്മമൂർത്തി അഥവാ, എതിർക്രിസ്തു വെളിപ്പെടുന്നതിനോടുള്ള ബന്ധത്തിൽ യേശുക്രിസ്തുവും പൗലൊസും സൂചിപ്പിച്ചിട്ടുണ്ട്: (മത്താ, 24:15; മർക്കൊ, 13:14; 2തെസ്സ, 2:3,4. ഒ.നോ: ദാനീ, 11:31; 12:11). ആ ദൈവാലയം പണിയപ്പെടുന്നത് യുഗാന്ത്യത്തിലും പണിയുന്നത് യിസ്രായേലുമായിരിക്കും. യഹോവയുടെ ആലയത്തിൽ സകലജാതികളും ദൈവത്തെ ആരാധിക്കാൻ വരുന്നതായും പറഞ്ഞിട്ടുണ്ട്: (യെശ, 2:2,3; മീഖാ, 4:2,3). 2ശമൂവേൽ7:10-ൽ: തൻ്റെ ജനമായ യിസ്രായേലിനു ആരും പീഡിപ്പിക്കാത്ത സ്ഥിരമായൊരു സ്ഥലം ദൈവം കല്പിച്ചുകൊടുക്കും എന്ന് പറഞ്ഞിട്ടുമുണ്ട്. ആ രാജ്യവും സന്തതികളും യിസ്രായേലാണ്. തന്മൂലം, ശത്രുക്കളാരും നശിപ്പിക്കാത്ത ദൈവാലയം പണിയുന്നവനെന്ന നിലയിൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതി യിസ്രായേലാണെന്ന് മനസ്സിലാക്കാം.
2. പതിമൂന്നാം വാക്യത്തിൻ്റെ അടുത്തഭാഗം: “ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.” (2ശമൂ, 7:13; 1ദിന, 17:12). ആലയം പണിയുന്ന ഈ സന്തതിയുടെ രാജത്വം സ്ഥിരമായിരിക്കും. യിസ്രായേലിൻ്റെ രാജത്വത്തെക്കുറിച്ച് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27. ഒ.നോ: സങ്കീ, 2:6; 20:9; 45:1; ദാനീ, 2:44; 7:18,21). ഈ വേഭാഗം ശ്രദ്ധിക്കുക: ഒന്നാംഭാഗത്ത്, അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ ജനത്തിന് രാജത്വവും ആധിപത്യവും മഹത്വവും നല്കുന്നു. ആദ്യഭാഗത്ത് വിശുദ്ധന്മാരെന്ന് ബഹുവചനത്തിൽ പറഞ്ഞശേഷം രണ്ടാംഭാഗത്ത്, ‘അവൻ്റെ രാജത്വം നിത്യരാജത്വം ആകുന്നു’ എന്ന് ഏകവചനത്തിൽ പറയുന്നു. ദൈവം യിസ്രായേൽ ജനത്തെ മുഴുവനായി ഏകസന്തതിയായാണ് കാണുന്നത്. (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). അതായത്, ദാവീദിൻ്റെ സന്തതിയായി ദൈവം വിശേഷിപ്പിക്കുന്നത് യിസ്രായേൽ ജനത്തെയാണ്. അടുത്തഭാഗം: ‘സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” സകല ജാതികളും ആധിപത്യങ്ങളും യിസ്രായേലെന്ന രാജാവിനെ അനുസരിക്കും. അതിനാൽ, നിത്യരാജാവ് യിസ്രായേലാണെന്ന് വ്യക്തമാണല്ലോ?
3. പതിനാലാം വാക്യത്തിൻ്റെ ആദ്യഭാഗം: “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും.” (2 ശമൂ, 7:14; 1ദിന, 17:13). പഴയനിയമത്തിൽ ദൈവം; “എൻ്റെ പുത്രൻ” എന്ന് വിളിച്ചിരിക്കുന്നതും; പഴയപുതിയനിയമങ്ങളിൽ ഉള്ളവനുമായ; ദൈവത്തിൻ്റെ “ഏകപുത്രനും ആദ്യജാതനും” യിസ്രായേലാണ്: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” (പുറ, 4:22. ഒ.നോ: പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1; യോഹ, 8:41; പ്രവൃ, 13:32; റോമ, 9:4; 26; എബ്രാ, 2:14). യഹോവ യിസ്രായലിൻ്റെ പിതാവുമാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: യെശ, 63:16; യോഹ, 8:41). യിസ്രായേൽ ദൈവത്തിൻ്റെ മക്കൾ ആകുന്നു എന്ന് വർത്തമാനകാലത്തിലും: “നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു” (ആവ, 14:1), “മക്കൾ ആകും” എന്ന് ഭാവികാലത്തിലും പറഞ്ഞിട്ടുണ്ട്: “നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാ പുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.” (റോമർ 9:26; ഹോശേ, 1:10). യഹോവയും യിസ്രായേലും തമ്മിൽ യഥാർത്ഥ പിതൃപുത്ര ബന്ധത്തിൽ ദൈവം അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോഴാണ്: (110:1).
4. പതിനാലാം വാക്യത്തിൻ്റെ അടുത്തഭാഗം: “അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.” (2 ശമൂ, 7:14; 1ദിന, 17:13). കുറ്റം ചെയ്താൽ ദൈവമവനെ മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കും. ഈ പ്രയോഗം യിസ്രായേലിനല്ലാതെ ആർക്ക് യോജിക്കും? യിസ്രായേൽ പാപത്തിൽ വീഴുമ്പോഴൊക്കെയും ദൈവം ജാതികളെ അവർക്കുനേരെ വരുത്തി അവരെ ശിക്ഷിക്കുകയായിരുന്നു. യിസ്രായേലിനെപ്പോലെ ജാതികളാൽ അഥവാ, മനുഷ്യരുടെ വടികൊണ്ടും അടികൊണ്ടും ശിക്ഷിക്കപ്പെട്ട ഒരുജാതി ഭൂമുഖത്തില്ല. “അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?” (എബ്രാ, 12:7). ദൈവം വടികൊണ്ട് ശിക്ഷിക്കുന്ന സന്തതി യിസ്രായേലാണെന്നു സങ്കീർത്തനത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്: (89:29-32).
5. “ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.” (1 ദിന, 17:14; 1ശമൂ, 7:16). സ്ഥിരമായ രാജത്വമുള്ള വാഗ്ദത്തസന്തതിയാണ് അത്യുന്നതൻ്റെ വിശുദ്ധന്മാരായ യിസ്രായേൽ. “എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.” (ദാനീ, 7:18). ദാവീദിൻ്റെ വാഗ്ദത്തസന്തതി ശലോമോനുമല്ല, ക്രിസ്തുവുമല്ല, യിസ്രായേലാണെന്ന് തെളിയുന്നു. മേല്പറഞ്ഞ എല്ലാ യോഗ്യതകളും ഒത്തിണങ്ങിയ സന്തതിയാണ് യിസ്രായേൽ. “പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ, ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങളുടെയും അവകാശിയും സകല പ്രവചനങ്ങളുടെയും കേന്ദ്രബിന്ദുവും ആകാശമുള്ള കാലത്തോളം സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായ സിംഹാസനത്തിൽ ഇരുന്നുകൊണ്ട്, ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവായ വാഗ്ദത്തസന്തതിയാണ് (ഭൗമികസന്തതി) യിസ്രായേൽ.” (ഉല്പ, 22:17-18; ഉല്പ, 26:5; ഉല്പ, 28:14; 2ശമൂ, 8:12-16; സങ്കീ, 89:3-4; യെശ, 55:3; പുറ, 4:22-23; സങ്കീ, 72:17; സങ്കീ, 89:29; സങ്കീ, 36-37; ദാനീ, 7:18; ദാനീ, 7:21; ദാനീ, 7:27). ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടുന്നത് യിസ്രായേലെന്ന വാഗ്ദത്തസന്തതി മുഖാന്തരമാണ്: (ഉല്പ, 22:18; ഉല്പ, 28:14; പ്രവൃ, 3:25. ഒ.നോ: യോഹ, 4:22; പ്രവൃ, 13:32-35; റോമ, 4:13).
2-ാം സങ്കീർത്തനത്തിലെ, യഹോവയുടെ അഭിഷിക്തനും, സീയോനിൽ വാഴിക്കുന്ന രാജാവും, ദൈവം ജനിപ്പിച്ച പുത്രനും, ജാതീയ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു കീഴ്പെടുന്ന ദൈവപുത്രനുമാണ് രാജാവ്. (2:2,6,7,12). 45-ാം സങ്കീർത്തനത്തിൽ, എന്നും എന്നേക്കും സിംഹാസനം ഉള്ളവനും, ദൈവം കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നതും ഈ രാജാവിനെയാണ്. (45:6-7). 72-ാം സങ്കീർത്തനത്തിൽ, ദൈവത്തിൻ്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കുന്നവനും, എളിയവർക്കു ന്യായം പാലിച്ചുകൊടുക്കുന്നവനും, പീഡകന്മാർ സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ഭയപ്പെടുന്നവനും, സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും സകലജാതികളും സേവിക്കുന്നവനും എന്നേക്കും നാമമുള്ളവനും സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കുന്നവനുമാണ് രാജാവ്. മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കുന്നതും കാണാം. (72:2,4,5,11,17). 89-ാം സങ്കീർത്തനത്തിൽ, തലമുറതലമുറയോളം സിംഹാസനം ഉള്ളവനും ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും ശാശ്വത സിംഹാസനമുള്ളവനും സൂര്യനെപ്പോലെ ശോഭിക്കുന്നവനുമാണ് ഈ രാജാവ്. (89:4,29,36). 110-ാം സങ്കീർത്തനത്തിൽ, തൻ്റെ സന്തതിയായ രാജാവിനെ ദാവീദ് ആത്മാവിൽ കർത്താവെന്നാണ് വിശേഷിപ്പിക്കുന്നത് കാണാം. (110:1). അതായത്, ദാവീൻ്റെ വാഗ്ദത്ത സന്തതി തന്നെയാണ് ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനായ രാജാവ്. തൻ്റെ വാഗ്ദത്തസന്തതി രാജാവായതുകൊണ്ടാണ്, അവൻ അവനെ ആത്മാവിൽ “എൻ്റെ കർത്താവു” (אָדוֹן – adon)) എന്നു വിശേഷിപ്പിക്കുന്നത്. [കാണുക: നൂറ്റിപ്പത്താം സങ്കീർത്തനം]
രണ്ടാം സങ്കീർത്തനത്തിൽ, ഭൂമിയിലെ രാജാക്കന്മാർ ഗൂഢാലോചന നടത്തുന്ന അഭിഷിക്തനും ദൈവം ജനിപ്പിച്ച പുത്രനും ദൈവം സീയോനിൽ വാഴിക്കുന്ന രാജാവും സ്വർഗ്ഗീയനല്ല; ഭൗമികനാണ്. (2:6-9). അത് ഭൗമിക സന്തതിയും നിത്യരാജാവുമായ യിസ്രായേലാണ്. (2ശമൂ, 7:13; 1ദിന, 17:12; ദാനീ, 7:3-14,18,21,27). നാല്പത്തഞ്ചാം സങ്കീർത്തനത്തിൽ, എലോഹീം അഥവാ, ദൈവമായ ഈ രാജാവിന് ഒരു ദൈവമുണ്ട്. (45:6-7). എലോഹീം എന്ന പദം ദൈവത്തെയും, ദൂതന്മാരെയും മനുഷ്യരെയും ഒരുപോലെ കുറിക്കുന്നതാണ്. തന്നെയുമല്ല, ദൈവം എന്ന പദത്തിന് ഏതർത്ഥം കൊടുത്താലും, സത്യദൈവത്തിനു് മീതെ മറ്റൊരു ദൈവമുണ്ടാകുക സാദ്ധമല്ല. തന്മൂലം, അത് യിസ്രായേലെന്ന ഭൗമിക സന്തതിയാണെന്ന് മനസ്സിലാക്കാം. യിസ്രായേലിനെ “എലോഹീം അഥവാ, ദൈവം” എന്ന് വേറെയും വിളിച്ചിട്ടുമുണ്ട്. (സങ്കീ, 45:6; 82:1,6; യോഹ, 10:34). എഴുപത്തിരണ്ടാം സങ്കീർത്തനത്തിൽ, രാജാവിനു വേണ്ടി ജനങ്ങൾ പ്രാർത്ഥന കഴിക്കുന്നുണ്ട്. (72:15). യിസ്രായേൽ പ്രാർത്ഥന ആവശ്യമുള്ള സന്തതിയാണ്. (സങ്കീ, 60:1; 80:7). എൺപത്തൊൻപതാം സങ്കീർത്തനത്തിൽ, രാജാവ് ഒരു വ്യക്തിയല്ല; പലർ ചേർന്നവരാണ്. (89:29-30). 29-ാം വാക്യത്തിൽ, രാജാവിനെ “സന്തതി” എന്ന് ഏകവചനത്തിൽ വിശേഷിപ്പിച്ച ശേഷം; 30-ാം വാക്യത്തിൽ, “പുത്രന്മാർ” എന്ന് ബഹുവചനത്തിലാണ് പറയുന്നത്. അടുത്ത വാക്യങ്ങളിൽ, ന്യായപ്രമാണ കല്പനകൾ ലംഘിക്കുന്നതിന് തക്കവണ്ണം ശിക്ഷ ഏല്ക്കുന്നവനാണ് സന്തതി. ആ സന്തതി ന്യായപ്രമാണമുള്ള യിസ്രായേലല്ലാതെ മറ്റാരുമല്ലെന്ന് വ്യക്തമാണല്ലോ? നൂറ്റിപ്പത്താം സങ്കീർത്തനത്തിൽ; ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നവനും, ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനാണ്. (110:1,2). ദൈവം മിസ്രയീമിൽനിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ മനുഷ്യപുത്രനാണ് ഈ സന്തതി. (80:8,17). “വലത്തുഭാഗത്ത് ഇരിക്കുക” എന്നതിന്, ശത്രുക്കൾ പാദപീഠം ആകുവോളം എന്നൊരു പരിധിയുണ്ട്. (110:1). ദൈവം അവൻ്റെ ശത്രുക്കളെയെല്ലാം അവൻ്റെ പാദപീഠം ആക്കിക്കഴിഞ്ഞാൽ, പിന്നെ അവൻ്റെ സ്ഥാനം ദൈവത്തിൻ്റെ വലത്തുഭാഗമല്ല. ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട്, ജാതികളെ ഇരിമ്പുകോൽകൊണ്ട് ഭരിക്കേണ്ട നിത്യരാജാവാണവൻ. (സങ്കീ, 2:6,9-10; 8:5-7; 1കൊരി, 15:27-28). അവൻ ശത്രുക്കളുടെ മദ്ധ്യേ വാഴുന്നവനാണ്. (110:2). ഭൂമിയിൽ ശത്രുക്കളുടെ മദ്ധ്യേ വാഴുന്ന ഒരേയൊരു രാജാവേയുള്ളു; അവനാണ് യിസ്രായേൽ എന്ന ദൈവസന്തതി. (യെഹെ, 5:5; സങ്കീ, 27:7). ബൈബിളിൽ യേശുവിനെ കൂടാതെ, ദൈവം “എൻ്റെ പുത്രൻ” എന്ന് വിളിച്ചിരിക്കുന്നത് യിസ്രായേലിനെ മാത്രമാണ്; ദൈവത്തിൻ്റെ ആദ്യജാതനും അവൻതന്നെ: “നീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.” പുറ, 4:22. ഒ.നോ: പുറ, 4:23; സങ്കീ, 2:7; 2:12; ഹോശേ, 11:1). യിസ്രായലിൻ്റെ പിതാവും യഹോവയാണ്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു.” (യെശ, 64:8). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു.” (മലാ, 2:10. ഒ.നോ: യെശ, 63:16; യോഹ, 8:41).
എന്നാൽ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വാഗ്ദത്ത സന്തതി തൻ്റെ പുത്രനായ ശലോമോനാണെന്ന് ദാവീദ് രണ്ടുഭാഗത്ത് പറയുന്നതായി കാണാം. (1ദിന, 22:9-10; 28:6). പ്രവചനം തന്നെക്കുറിച്ചാണെന്ന് ശലോമോനും പറയുന്നതായി കാണാം. (1രാജാ, 8:17-20; 2ദിന, 6:7-10). അതിനൊരു കാരണമുണ്ട്: ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, ആസന്നഭാവിയിൽ നിറവേറുന്നതും, വിദൂരഭാവിയിൽ നിറവേറുന്നതും, ഒരിക്കലായി നിവവേറുന്നതും, രണ്ടു ഭാഗങ്ങളായി നിറവേറുന്നതുമായ അനേകം പ്രവചനങ്ങൾ കാണാൻ കഴിയും. കൂടാതെ, പ്രവചനങ്ങൾക്ക്, അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. അതിൽ നാം ചിന്തിച്ചുവരുന്ന പ്രവചനം; ആദ്യദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം അംശമായി ശലോമോനിൽ നിവൃത്തിച്ചു. (1രാജാ, 8:17-20; 2ദിന, 6:7-10). സഭയാകുന്ന ദൈവാലയം പണിതവൻ എന്ന നിലയിൽ, പ്രവചനം ആത്മികമായി യേശുക്രിസ്തുവിൽ നിവൃത്തിച്ചു. (എഫെ, 2:20-22). സഹസ്രാബ്ദ ദൈവാലയം പണിയുന്നവൻ എന്ന നിലയിലും നിത്യരാജാവെന്ന നിലയിലും പ്രവചനം, പൂർണ്ണമായി യിസ്രായേലിനുമാണ് നിവൃത്തിയാകുന്നത്. (യെഹ, 40:1-43:17; ദാനീ, 7:13-14,18,21,27). പൂർവ്വപിതാക്കന്മാരുടെ വാഗ്ദത്തസന്തതിയും (ഉല്പ, 22:17-18; 26:3-5; 28:13-14), ദാവീദിൻ്റെ വാഗ്ദത്തസന്തതിയും (2ശമൂ, 7:8-17; 1ദിന,, 7:7-15), നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34), ദൈവത്തിൻ്റെ സന്തതിയും (പുറ, 4:22-23,; സങ്കീ, 2:7; 1:10;11:1) ഒരാളായിരിക്കണം. അവൻ നിത്യരാജത്വത്തിന് അവകാശിയായ യിസ്രായേലല്ലാതെ മറ്റാരുമല്ല. (2ശമൂ, 7:12-13; 1ദിന, 7:11-12; ദാനീ, 2:44; 7:13-14,18,21,27). ശലോമോൻ്റെ വാഴ്ചയെക്കുറിച്ച് പഠിക്കുകയാണെങ്കിൽ, യിസ്രായേലിൻ്റെ നിത്യരാജത്വവുമായി അവൻ്റെ ഭരണത്തിന് സാമ്യമുള്ളതായിക്കാണാം. 1രാജാക്കന്മാർ 4:1,21; 24-34 വേദഭാഗങ്ങളിൽ ശലോമോൻ്റെ ശക്തിയെയും വാഴ്ചയെയും കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ, യിസ്രായേലിൻ്റെ നിത്യരാജത്വത്തോടുള്ള പ്രവചനങ്ങളുമായി യോജിക്കുന്നതാണ്. ഒ.നോ: (1രാജാ, 4:1 = യെഹെ, 37:21-24; 1രാജാ, 4:21 = സങ്കീ, 72:8-11; 1രാജാ, 4:24 = സെഖ, 9:10; 1രാജാ, 4:24 = യെശ, 9:7; 1രാജാ, 4:25 = മീഖാ, 4:4; 2രാജാ, 4:7,27 = സങ്കീ, 72:16, യോവേ, 4:26; 1രാജാ, 4:30-31 = യെശ, 11:2; 1രാജാ, 4:34 = 72:17, യെശ, 2:2-3). അതിനാൽ, വാഗ്ദത്ത രാജാവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ശലോമോനിൽ അംശമായി നിവൃത്തിച്ചതായി മനസ്സിലാക്കാം. [കാണുക: പ്രവചനങ്ങൾ]
പഴയപുതിയനിയമങ്ങളിലെ ഏക ക്രിസ്തുവും ദാവീദിൻ്റെ സന്തതിയും വാഗ്ദത്ത രാജാവും യിസ്രായേലാണ്. ദാവീദിൻ്റെ സന്തതി വാഗ്ദത്ത രാജാവാകയാൽ, അവൻ ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനുമാണ്. അതുകൊണ്ടാണ്, ദാവീദ് അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. (സങ്കീ, 110:1). ഈ വേദഭാഗത്ത്, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന ദാവീദിൻ്റെ കർത്താവ് ദൈവമല്ല; ഭൗമിക സന്തതിയായ യിസ്രായേലാണ്. അത് ദൈവമാണ്, യേശുക്രിസ്തു ആണ് എന്നൊക്കെ പറഞ്ഞ്, പലരും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത് മനസ്സിലാക്കാൻ അനവധി തെളിവുകളുണ്ട്. ഇവിടെ, മൂന്ന് തെളിവുകൾ തരാം: 1. എൻ്റെ കർത്താവ് എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല: അവിടെ, “എൻ്റെ കർത്താവു” എന്ന് ഉപയോഗിച്ചിരിക്കുന്ന എബ്രായപദം “ലഡോണി” (To my master – לַאדֹנִי – L’adoni) ആണ്. 24 പ്രാവശ്യം ആ പദമുണ്ട്: (ഉല്പ, 24:36; 24:54; 24:56; 32:5; 35:6; 32:18; 44:9; 44:16; 44:16; 44:33; 1ശമൂ, 24:8; 25:27; 25:28; 25:30; 25:31; 25:31; 2ശമൂ, 4:8; 19:28; 1രാജാ, 1:2; 18:13; 20:9; 1ദിന, 21:3; 110:1). എന്നാൽ ഒരിക്കൽപ്പോലും ആ പദം ദൈവത്തിന് ഉപയോഗിച്ചിട്ടില്ല. “എൻ്റെ കർത്താവു” എന്ന് ഉപയോഗിക്കുന്ന മറ്റൊരു പദമാണ്, “അഡോണി” (my lord – אֲדֹנִי – adoni). ആ പദം 200-ഓളം പ്രാവശ്യമുണ്ട്. ആദ്യപ്രയോഗം: ഉല്പത്തി 23:6 ആണ്. (ഇംഗ്ലീഷ് ബൈബിൾ നോക്കുക). ഈ പദവും ദൈവത്തെ കുറിക്കാൻ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ല. അതായത്, 110-ാം സങ്കീർത്തനത്തിൽ ദാവീദ് “എൻ്റെ കർത്താവു” എന്ന് സംബോധന ചെയ്യാൻ ഉപയോഗിച്ചിരിക്കന്ന “ലഡോണി” ആകട്ടെ, മറ്റൊരു പ്രയോഗമായ “അഡോണി” ആകട്ടെ ഒരിക്കൽപ്പോലും “എൻ്റെ കർത്താവു (My Lord) എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടില്ല. “ലഡോണിയും അഡോണിയും” യജമാനൻ, അധിപതി, ഉടമസ്ഥൻ, തിരുമനസ്സ്, തിരുമേനി, തമ്പുരാൻ, പ്രഭു, ഭർത്താവ് എന്നിങ്ങനെ ഭൗമികരെ കുറിക്കുന്ന പ്രയോഗമാണ്. എന്നാൽ, “എൻ്റെ കർത്താവു” എന്ന് ദൈവത്തെ കുറിക്കാൻ ഉപയോഗിക്കുന്ന പദം “അഡോണായി” (אֲדֹנָי) ആണ്. (സങ്കീ, 16:2; 35:23; യെശ, 49:14). യെഹൂദന്മാരുടെ ബൈബിളിൽ: The Complete Jewish Bible-ൽ, The word of the Lord to my master എന്നാണ്. 1917-ലെ JPS Tanakh-ൽ The LORD saith unto my lord എന്നാണ്. യെഹൂദൻ്റെ വിശേഷത എന്താണെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്: “ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ഭൂമുഖത്തെ ഏകജാതി യിസ്രായേലാണ്: (സങ്കീ, 147:19-20; യോഹ, 10:35; റോമ, 3:2; 9:4). ദൈവത്തിൻ്റെ വലത്തുഭാഗത്ത് മറ്റൊരു ദൈവം ഇരിക്കുന്ന കാര്യം, ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യെഹൂദാ ജനത്തിനുപോലും അറിയില്ല. തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്ന കർത്താവ് ദൈവമല്ല; ഭൗമികനാണെന്ന് മനസ്സിലാക്കാം.
2. ദൈവം ഒരുത്തൻ മാത്രം: “ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം” എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ: യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതുമാണ്: (ആവ, 6:4-9)
യഹോവ: ഞാൻ ഒരുത്തൻ മാത്രം ദൈവം → “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്: (പുറ, 20:2-3). “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല” (പുറ, 9:14), “ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല” (ആവ, 32:39), “ഞാനല്ലാതെ ഒരു ദൈവവുമില്ല“ (യെശ, 45:5), “എനിക്ക് സദൃശനായി ആരുമില്ല; എനിക്ക് തുല്യനായി ആരുമില്ല” (യെശ, 40:25), “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല” (യെശ, 43:10), “ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്: (യെശ, 44:8). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22)
ക്രിസ്തു: പിതാവു ഒരുത്തൻ മാത്രം ദൈവം → “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). “ദൈവം ഒരുത്തൻ മാത്രമാണെന്നും – The only God” (യോഹ, 5:44) “പിതാവ് മാത്രമാണ് സത്യദൈവമെന്നും – Father, the only true God” (യോഹ, 17:3) “പിതാവിനെ മാത്രം ആരാധിക്കണമെന്നും” (മത്താ, 4:10; ലൂക്കൊ, 4:8) “പിതാവു് മാത്രമാണ് സകലവും അറിയുന്നതെന്നും” (മത്താ, 24:36), “പിതാവു് എന്നെക്കാൾ വലിയവനാണെന്നും” (യോഹ, 14:28 → യോഹ, 10:29) “പിതാവു് എൻ്റെ ദൈവമാണെന്നും” (യോഹ, 20:17 → മത്താ, 27:46; മർക്കൊ, 15:33) “എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ലെന്നും” (യോഹ, 5:30) “താൻ മനുഷ്യനാണെന്നുമാണ്” ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 8:40).
പഴയനിയമം: യഹോവ ഒരുത്തൻ മാത്രം ദൈവം → “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15), “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല” (ആവ, 4:35), “യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല” (ആവ, 33:26), യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല” (1രാജാ, 8:59), “യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല” (യിരേ, 10:6), യഹോവയോടു സദൃശൻ ആരുമില്ല” (സങ്കീ, 50:5)
പുതിയനിയമം: പിതാവു് ഒരുത്തൻ മാത്രം ദൈവം → “ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). “അദൃശ്യനായ ഏകദൈവം” (The only wise God) എന്നും (1തിമൊ, 1:17), “ഏകദൈവം” (The only God) എന്നും (യൂദാ, 1:25), “പിതാവായ ഏകദൈവമേ നമുക്കുള്ളൂ” (1കൊരി, 8:6), “ദൈവവും പിതാവുമായവൻ ഒരുവൻ” എന്നുമാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്: (എഫെ, 4:6)
പിതാവായ യഹോവ: സ്വർഗ്ഗത്തിലും ഭൂമിയിലും ഒരേയൊരു ദൈവം → “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: ആവ, 3:24; യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14; സങ്കീ, 73:25). [കാണുക: മോണോതീയിസം (Monotheism), പിതാവു് മാത്രം സത്യദൈവം,
ഓഡിയോ കേൾക്കുക: ഏൽ ഏഹാദ്].
3. സങ്കീർത്തനക്കാരനായ ദാവീദിൻ്റെ സാക്ഷ്യം നോക്കുക: യഹോവ മാത്രം ദൈവം ആകുന്നു (You alone are God) എന്നാണ് ദാവീദ് പറയുന്നത്. (സങ്കീ, 86:10. ഒ.നോ: 4:8; 71:16; 72:18; 136:4; 148:13). ഈ വാക്യത്തിൽ ദൈവം ഒരുത്തൻ (alone) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (one) കുറിക്കുന്ന “എഹാദ്” അല്ല; “ഒറ്റയെ” ((alone/only) കുറിക്കുന്ന “ബാദ്” ആണ് ഉപയോഗിച്ചിരിക്കുന്നത്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ, സെപ്റ്റ്വജിൻ്റിൽ ഈ വേദഭാഗങ്ങളിലെല്ലാം “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. “ഒറ്റയെ” (alone/only) കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഖീദിന്” തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). അതായത്, “ദൈവം ഒരുത്തൻ മാത്രമാണെന്ന് ദാവീദ് പറയുന്നത്; yakhid അഥവാ, Mónos കൊണ്ട് ഖണ്ഡിതമായ അർത്ഥത്തിലാണ്. വേറെയുമുണ്ട്: “അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.” (2ശമൂ, 7:22). “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളു?” (2ശമൂ, 22:32). “യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?” (സങ്കീ, 18:31). “യഹോവേ, നിനക്കു തുല്യൻ ആർ?”(സങ്കീ, 35:10). “യഹോവയോടു സദൃശൻ ആരുമില്ല.” (സങ്കീ, 40:5). “ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?” (സങ്കീ, 71:19). യഹോവ മാത്രമാണ് ദൈവം; അവനോട് സമനായോ, സദൃശനായോ മറ്റൊരുത്തനുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ദാവീദ്, യഹോവയുടെ വലത്തുഭാഗത്ത് മറ്റൊരു ദൈവമുണ്ടെന്ന് പറയുമോ? തന്മൂലം, യഹോവയുടെ വലത്തുഭാഗത്ത് ഇരിക്കുന്നവൻ സ്വർഗ്ഗീയനല്ല; ഭൗമികനാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
ഈ ഭൂമിയെ ഭരിക്കേണ്ട നിത്യരാജാവാണ് ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേൽ. പൂർവ്വപിതാക്കന്മാരിലൂടെ ലോകാവകാശി ആകും എന്ന വാഗ്ദത്തം ലഭിച്ച സന്തതിയാണ് യിസ്രായേൽ. (ഉല്പ, 22:17-18; 26:5; 28:13-14; റോമ, 4:13). ദാനീയേലിൽ, ആകാശമേഘങ്ങളോടെവന്ന് വയോധികനിൽ നിന്ന് നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോട് സദൃശനായവനും യിസ്രായേലാണ്. (ദാനീ, 7:13-14; 18,21,27). പഴയനിയമത്തിൽ ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ ഒരു നിത്യരാജാവുണ്ടെന്ന് നാം കണ്ടു. (2ശമൂ, 7:12-13; 1ദിന, 17:11-12; സങ്കീ, 89:29-33). ലോകാവകാശിയായ സന്തതി യിസ്രായേലാണെന്ന് പൗലൊസും പറയുന്നു. (റോമ, 4:13). ഇനി, വെളിപ്പാടിൽ ചിലത് കാണാം: “ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15). ഈ വേദഭാഗത്ത് പറയുന്ന ക്രിസ്തു യിസ്രായേലാണ്. വെളിപ്പാട് പുസ്തകത്തിൽ യേശു, യേശുക്രിസ്തു എന്നല്ലാതെ, “ക്രിസ്തു” എന്ന് മാത്രമായി യേശുവിനെ ഒരിക്കൽപ്പോലും വിളിച്ചിട്ടില്ല. (വെളി, 1:1,2,5,9; 12:17; 14:12; 17:6; 19:10; 20:4; 22:16,20,21). അവിടെ ക്രിസ്തു എന്ന് മാത്രം വിളിച്ചിരിക്കുന്നത് യിസ്രായേലിനെയാണ്. (വെളി, 11:15; 12:10; 20:4,6). യേശുവെന്ന ക്രിസ്തു തൻ്റെ മരണവിധം സൂചിപ്പിച്ചപ്പോൾ (യോഹ, 12:32-33), “ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചുകേട്ടിരിക്കുന്നു” എന്ന് യെഹൂദന്മാർ പറഞ്ഞ ക്രിസ്തു ദാവീദിൻ്റെ വാഗ്ദത്ത സന്തതിയായ ഭൗമിക രാജാവിനെക്കുറിച്ചാണ്. (യോഹ, 12:34). യെഹൂദന്മാരുടെ ഔദ്യോഗിക ബൈബിളായ തനക്കിൽ, സങ്കീർത്തനം 110:1-ൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇപ്രകാരമാണ്: “The word of the Lord to my master; “Wait for My right hand, until I make your enemies a footstool at your feet.” മലയാളം ഇപ്രകാരമാണ്. എന്റെ യജമാനനോടുള്ള കർത്താവിന്റെ വചനം; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കൽ പാദപീഠമാക്കുവോളം എന്റെ വലങ്കൈക്കായി കാത്തിരിക്കുക.” (Jewish/Chapter-110). ഈ പരിഭാഷപ്രകാരം, ദൈവത്തിൻ്റെ വലത്തുഭാഗത്ത് യഥാർത്ഥത്തിൽ മറ്റൊരുത്തനില്ല. അതുതന്നെയാണ് യഥാർത്ഥ വസ്തുത. വലത്തുഭാഗത്ത് ഇരിക്കുക എന്നത്, തൻ്റെ വലങ്കൈയുടെ അനുഗ്രഹത്തെ കുറിക്കുന്ന ഒരു ആത്മീയ പ്രയോഗമാണ്. ദൈവം മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന് തൻ്റെ വലത്തുഭാഗത്തിരുത്തി അഥവാ, വലങ്കൈയുടെ അനുഗ്രഹത്താൽ പരിപാലിച്ച് വളർത്തിയ മനുഷ്യനും മനുഷ്യപുത്രനുമാണ് യിസ്രായേൽ. (സങ്കീ, 80:8,17; 8:5-6). യിസ്രായേൽ വസിക്കുന്നത് ഭൂമിയിലാണ്; അല്ലാതെ, സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ വലത്തുഭാഗത്തല്ല. ദാവീദിൻ്റെ വാഗ്ദത്ത സന്തതി രാജാവാകയാലാണ്, അവൻ അവനെ ആത്മാവിൽ കർത്താവ് എന്ന് വിളിക്കുന്നത്. ദാവീദിൻ്റെ വാഗ്ദത്ത പുത്രൻ രാജാവെന്ന നിലയിൽ അവൻ്റെ കർത്താവ് അഥവാ, യജമാനനും ആണ്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ അനേകംപേർ കണ്ടിട്ടും, ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഒരു പുത്രനെ ആരും കണ്ടില്ലെന്നുമോർക്കുക.
ന്യായപ്രമാണത്തിൽ നിപുണരായ പരിശന്മാരെ യേശു ഉത്തരം മുട്ടിച്ചത് ഈ ചോദ്യത്താലാണ്. (മത്താ, 22:41- 45; മർക്കൊ, 12:35-37; ലൂക്കൊ, 20:41-44). യേശു തന്നെക്കുറിച്ചല്ല ചോദിച്ചത്; ന്യായപ്രമാണത്തിലെ എന്നേക്കുമിരിക്കുന്ന ക്രിസ്തുവിനെ കുറിച്ചാണ്. (യോഹ, 12:34). അത് യേശുവല്ല; യിസ്രായേലാണ്. (2ശമൂ, 7:12-13; 1ദിന, 17:11-12; ദാനീ, 2:44; 7:13-14; 18,21,27). യേശുവിൻ്റെ ചോദ്യം ശ്രദ്ധേയമാണ്: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു.” ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. (മത്താ, 22:41-42). അഭിഷിക്തനായ രാജാവ് ദാവീൻ്റെ വാഗ്ദത്ത സന്തതിയാണെന്ന് അവർക്കറിയാം. (2ശമൂ, 7:12-13; 1ദിന, 17:11-12). അതുകൊണ്ടാണ്, “ക്രിസ്തു” ദാവീദിൻ്റെ സന്തതിയാണെന്ന് അവർ പറഞ്ഞത്. അല്ലാതെ, യേശു: ക്രിസ്തുവോ, ദൈവപുത്രനോ ആണെന്ന് അവർ വിശ്വസിച്ചിരുന്നില്ല. അവർ പറഞ്ഞത് പഴയനിയമത്തിലെ ഭൗമിക രാജാവായ “ക്രിസ്തുവിനെ” കുറിച്ചാണ്. ഉടനെ യേശു സങ്കീർത്തനം 110:1 ഉദ്ധരിച്ചുകൊണ്ട് അടുത്ത ചോദ്യം ചോദിച്ചു: “ദാവീദ് ആത്മാവിൽ അവനെ “കർത്താവു” എന്നു വിളിക്കുന്നു എങ്കിൽ, അവൻ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ?” അതിൻ്റെ ഉത്തരം പറയാൻ പരീശന്മാർക്ക് കഴിഞ്ഞില്ല. (മത്താ, 22:43-45). പഴയനിയമത്തിലെ “ക്രിസ്തു” ദാവീദിൻ്റെ വാഗ്ദത്ത സന്തതിയും, അവൻ്റെ രാജാവുമാണ്. രാജാവാകയാൽ, അവൻ ദാവീദിൻ്റെ “കർത്താവ് അഥവാ, യജമാനനും” ആണ്. അതിനാലാണ്, ദാവീദ് അവനെ ആത്മാവിൽ കർത്താവെന്ന് സംബോധന ചെയ്യുന്നത്. രാജാവാകട്ടെ, തൻ്റെ സകല ശത്രുക്കളെയും ദൈവം തൻ്റെ പാദപീഠം ആക്കിത്തരുവോളം ദൈവത്തിൻ്റെ വലത്തുഭാഗത്ത് അഥവാ, വലങ്കൈയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുകയാണ്.
ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തതുകൊണ്ടാണ്, അവൻ ഈ ഭൂമിയെ ഭരിക്കാൻ ഒവരുമെന്ന് പലരും വിചാരിക്കുന്നത്. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1യോഹ, 316). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് ERV-ഒഴികെയുള മലയാളത്തിലെ എല്ലാ പരിഭാഷകളിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു. (സങ്കീ, 40:6 → എബ്രാ, 10:5; യെശ, 25:8 → എബ്രാ, 2:14-15; യെശ, 35:4-6 → മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1 → ലൂക്കൊ, 1:75-77; സെഖ, 12:10 → യോഹ, 19:37; സെഖ, 14:3-4 → പ്രവൃ, 1:11; മത്താ, 1:18, മത്താ, 1:20, ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5; യോഹ, 8:40. ഒ.നോ: ഉല്പ, 3:15 → എബ്രാ, 2:14-15; ആവ, 18:15 → പ്രവൃ, 7:37; ആവ, 18:18-19 → പ്രവൃ 3:22-23; യേശ, 7:14 → മത്താ, 1:21-23). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). അതിനെയാണ് ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20; 1യോഹ, 3:5).
ദൈവപുത്രൻ്റെ പ്രകൃതി: ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 8:46; 1യോഹ, 3:5). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും ക്രിസ്തു മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവൻ മനുഷ്യനാണെന്ന് നാല്പതു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (യോഹ, 8:40; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4; 18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മാറ്റമോ, മരണമോ ഇല്ലാത്ത ഏകദൈവമായ യഹോവ, യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:30: യോഹ, 5:43; 17:11; 17:12), കന്യകയുടെ ഉദരത്തിലൂടെ ഒരു മനുഷ്യ പ്രത്യക്ഷത എടുത്തിട്ട്, അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-16). ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിനു് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-2; ഉല്പ, 18:22; ഉല്പ, 19:1). എന്നാൽ ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4-4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1; 1:16; 1തിമൊ, 3:15-16). [കാണുക: ദൈവഭക്തിയുടെ മർമ്മം]
ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യസ്തിത്വവും: സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രനായ യേശുക്രിസ്തു യഥാർത്ഥത്തിൽ യഹോവയായ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16 – യിരെ, 10:10. ഒ.നോ: യെശ, 25:8 – എബ്രാ, 2:14-15; യെശ, 35:4-6 – മത്താ, 11:3-5 – ലൂക്കൊ, 7:21-22; യെശ, 40;3 – ലൂക്കൊ, 1:75-77; സെഖ, 12:10 – യോഹ, 19:37; ലൂക്കൊ, 1:68; യോഹ, 1:30; 1കൊരി, 15:47; ഫിലി, 2:6-8). [കാണുക: ദൈവഭക്തിയുടെ മർമ്മം]. അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16; കൊലൊ, 3:2; NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8; പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24; യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നായിരുന്നു: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; യോഹ, 14:23; യോഹ, 16:32; യോഹ, 17:11; യോഹ, 17:21; യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44; യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “ജ്ഞാനം” എന്ന നിലയിലോ (സദൃ, 8:22-30), “വചനം” എന്ന നിലയിലോ (യോഹ, 1:1), “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നുംപറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19 → മത്താ, 1:21; യോഹ, 14:26; 17:11; പ്രവൃ, 2:28; 8:16; 10:48; 19:5; കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: പരിശുദ്ധാത്മാവ് ആരാണ്?]. സുവിശേഷചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും യഥാർത്ഥത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാനും പിതാവും ഒന്നാകുന്നു” എന്നു പറഞ്ഞത്: (യോഹ, 10:30. ഒ.നോ: യോഹ, 8:24; യോഹ, 8:28; യോഹ, 8:58; യോഹ, 13:19; യോഹ, 14:9). അല്ലാതെ, പിതാവും പുത്രനും നിത്യരും വ്യത്യസ്തരുമായ രണ്ടു വ്യക്തികൾകളാണെങ്കിൽ ഒരിക്കലും ആ പ്രയോഗം പറയാൻ കഴിയില്ല.
യഹോവ അഥവാ, യേശുക്രിസ്തുവാണ് യിസ്രായേലിന്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴിലാക്കിയിട്ട് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്. (സങ്കീ, 2:6-9; 110:1; സെഖ, 14:1-4; പ്രവൃ, 1:11). യേശുക്രിസ്തു ഒലിവു മലയിൽനിന്ന് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനു മുമ്പ് ശിഷ്യന്മാർ അവനോട് ചോദിച്ചത് ഈ രാജ്യത്തെക്കുറിച്ചാണ്. “ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.” (പ്രവൃ, 1:6). ശിഷ്യന്മാരുടെ ചോദ്യം ശ്രദ്ധിക്കണം: നീ രാജാവായി ഭരിക്കുന്നത് എപ്പോഴാണെന്നോ, നിൻ്റെ രാജ്യം എപ്പോഴാണ് സ്ഥാപിക്കുന്നത് എന്നോ അല്ല ചോദിക്കുന്നത്. പ്രത്യുത, “നീ യിസ്രായേലിന്നു എപ്പോഴാണ് രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത് എന്നാണ്.” അതായത്, ദൈവം യിസ്രായേലിന് സ്ഥാപിച്ചുകൊടുക്കുന്ന അവൻ്റെ രാജ്യമാണ് ഇനി വരാനുള്ളത്. യിസ്രായേലെന്ന രാജാവിന് യേശുക്രിസ്തുവാണ് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കുന്നത്. (1തെസ്സ, 1:6-8; 2തെസ്സ, 2:7-9). അല്ലാതെ, യേശുക്രിസ്തു ഭരിക്കുന്ന രാജ്യമല്ല വരുന്നത്. ആ രാജ്യം പൂർണ്ണമായും ദൈവാധിപത്യ ഭരണമായിരിക്കും. ക്രിസ്തു പ്രസംഗിച്ച ദൈവരാജ്യം അതാണ്. (മർക്കൊ, 1:15; ലൂക്കൊ, 4:43, 8:1). അവൻ 12 ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അയച്ചത് ദൈവരാജ്യം പ്രസംഗിക്കാനാണ്. (ലൂക്കൊ, 9:1-2). അനന്തരം, 70 ശിഷ്യന്മാരെ തിരഞ്ഞെടുത്ത് അയച്ചതും ദൈവരാജ്യം പ്രസംഗിക്കാനാണ്. (ലൂക്കൊ, 10:1-8). ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിലും, ഭൂമിയിൽ വരുവാൻ പോകുന്ന ആ രാജ്യത്തെക്കുറിച്ചുള്ള സൂചനയാണുള്ളത്. (മത്താ, 6:9-15; ലൂക്കൊ, 11:2-4). യേശുക്രിസ്തു യിസ്രായേലിന്റെ സകല ശത്രുക്കളെയും അവൻ്റെ കാൽക്കീഴാക്കിയിട്ട്, അവൻ്റെ രാജ്യം സ്ഥാപിച്ചു കൊടുത്തു കഴിയുമ്പോൾ, ദൈവത്തിന് കീഴ്പെട്ടിരുന്നുകൊണ്ട് രാജ്യം ഭരിക്കുന്ന ദൈവപുത്രൻ യിസ്രായേലാണ്. അതിൻ്റെ ആത്മികചിത്രണമാണ് കൊരിന്ത്യരിൽ അപ്പൊസ്തലനായ പൗലൊസ് വരച്ചുകാട്ടിയിരിക്കുന്നത്. (1കൊരി, 15:23-28). എന്തെന്നാൽ, പഴയപുതിയനിയമങ്ങളിൽ പറഞ്ഞിരിക്കുന്ന ദൈവത്തിൻ്റെ ഏകപുത്രൻ യിസ്രായേലാണ്. (പുറ, 4:22; 4:23; സങ്കീ, 2:7; ഹോശേ, 11:1. ഒ.നോ: ആവ, 14:1; 32:6; 2ശമൂ, 7:14; 1ദിന, 17:13; സങ്കീ, 2:12; 82:6 യെശ, 43:6; 63:16; 64:8; യിരെ, 31:9; ഹോശേ, 1:10; മലാ, 2:10; മർക്കൊ, 7:27; യോഹ, 8:41; പ്രവൃ, 13:32; റോമ 9:4,26; എബ്രാ, 2:14). എട്ടാം സങ്കീർത്തനത്തിൽ ദൈവം സകലവും കാൽക്കീഴാക്കിക്കൊടുത്ത മനുഷ്യനും മനുഷ്യപുത്രനും യിസ്രായേലാണ്. (സങ്കീ, 8:4-6). യിസ്രായേലിൻ്റെ ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന ക്രിസ്തുവിലൂടെയാണ്, യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങളൊക്കെ നിറവേറുന്നത്. അതുകൊണ്ടാണ്, പഴയനിയനിയമ പ്രവചനങ്ങളൊക്കെ യേശുവിൽ ആരോപിച്ചിരിക്കുന്നത്. (പ്രവൃ, 2:27; എബ്രാ, 2:6-9 തുടങ്ങിയവ). എല്ലാ പ്രവചനങ്ങളുടെയും ആത്യന്തിക നിവൃത്തി യിസ്രായേലിലൂടെയാണ്. ഉദാ: (പ്രവൃ, 3:3:25-26; 13:32-35). സകല വാഗ്ദത്തങ്ങളുടെയും യഥാർത്ഥ അവകാശി യിസ്രായേലെന്ന വാഗ്ദത്തസന്തതിയാണ്. യിസ്രായേലെന്ന ദൈവത്തിൻ്റെ ദൈവസന്തതിയെ അറിയാതെ; ഏകസത്യദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, ക്രിസ്തുവിൻ്റെ ശുശ്രൂഷയെയോ പൂർണ്ണമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. എന്തെന്നാൽ, പൂർവ്വപിതാക്കന്മാരുടെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലിലൂടെയാണ് ദൈവം ലോകത്തിന് തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. (ഉല്പ, 22:17-18; 26:5; 28;13-14; യെശ, 55:3; പുറ, 4:22-23). യിസ്രായേലെന്ന ദൈവസന്തതിയിലൂടെയാണ് ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടേണ്ടത്. (പ്രവൃ, 2:25; റോമ, 9:7; ഗലാ, 3:16; എബ്രാ, 3:18). സകല ജാതികൾക്കും രക്ഷ വന്നതും യെഹൂദന്മാരുടെ ഇടയിൽ നിന്നാണ്. (യോഹ, 4:22).
യിസ്രായേലിൻ്റെ ശാശ്വതരാജ്യം: “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” (ഉല്പ, 13:15; 17:8; ഉല്പ, 48:4). ദൈവം പൂർവ്വപിതാക്കന്മാർക്കും ഭൗമികസന്തതിയായ യിസ്രായേലിനും കനാൻദേശം അഥവാ പലസ്തീൻ ശാശ്വതാവകാശമായി നല്കിയതാണ്: “നിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും (യാക്കോബ്) ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ. (പുറ, 32:13. ഒ.നോ: പുറ, 6:4; ആവ, 4:31; യോശു, 14:9; 1ദിന, 16:16-18; 28:8; 2ദിന, 20:7; യെഹെ, 37:25; ദാനീ, 2:44). ദൈവം, പൂർവ്വപിതാക്കന്മാർക്കും അവരുടെ വാഗ്ദത്തസന്തതിയായ യിസ്രായേലിനും; പാലുംതേനും ഒഴുകുന്ന, സമ്പൽസമൃദ്ധമായ കനാൻദേശം ശാശാശ്വതാവകാശമായി വാഗ്ദത്തം ചെയ്തിരിക്കയാണ്: “ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി (everlasting possession) തരും” എന്നാണ് വാഗ്ദത്തം: (ഉല്പ, 17:8). എന്നാൽ, അബ്രാഹാമിനാകട്ടെ, യിസ്ഹാക്കിനാകട്ടെ, യാക്കോബിനാകട്ടെ, വാഗ്ദത്തസന്തതിയായ യിസ്രായേലിനാകട്ടെ അങ്ങനെയൊരവകാശം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് യഥാർത്ഥ വസ്തുത. ഹാരാനിൽവെച്ച് ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിച്ച അബ്രാഹം അവിടെനിന്ന് യാത്രതിരിച്ച് കാനാനിൽവന്ന് പാർത്തിരുന്നു: (ഉല്പ, 12:6). എന്നാൽ, കനാനിൽ കഠിന ക്ഷാമമുണ്ടായപ്പോൾ അബ്രാഹാം മിസ്രയീമിൽ പോയി പാർക്കുകയും (ഉല്പ, 12:10) അവിടെനിന്നും തിരിച്ചുവന്ന് കനാൻദേശത്ത് പാർത്തപ്പോഴാണ്, “നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും” എന്ന് ആദ്യമായി ദൈവം വാഗ്ദത്തം ചെയ്യുന്നത്: (ഉല്പ, 13:12-15). യിസ്ഹാക്കിൻ്റെ കാലത്ത് കനാനിൽ പിന്നെയും ക്ഷാമമുണ്ടായപ്പോൾ അവൻ ഗെരാരിൽ ഫെലിസ്ത്യരാജാവിൻ്റെ അടുക്കൽപ്പോയി താമസിച്ചപ്പോൾ, കനാൻദേശം അവനും സന്തതിക്കും കൊടുക്കുമെന്ന് ദൈവം പിന്നെയും വാഗ്ദത്തം ചെയ്തു: (ഉല്പ, 26:1-3). യാക്കോബിൻ്റെ കാലത്ത് ഭൂമിയിലൊക്കെയും മഹാക്ഷാമമുണ്ടായപ്പോൾ കനാൻദേശംവിട്ട് മിസ്രയീമിൽ പോകുകയും നാനൂറ്റിമുപ്പതുവർഷം അവിടെ പാർക്കുകയും ചെയ്തു: (ഉല്പ, 41:56-57; 46:5-6; പുറ, 12:40-41). അവിടെനിന്ന് ദൈവം അവരെ മോശെ മുഖാന്തരം തിരിച്ചുകൊണ്ടുവരികയും യോശുവ മുഖാന്തരം കനാൻദേശം അവർക്ക് കൊടുക്കുകയും ചെയ്തുവെങ്കിലും അതവരുടെ ശാശ്വതാവകാശം ആയിരുന്നില്ല. യിസ്രായേൽ ജനം എന്നും യുദ്ധങ്ങളിലും യുദ്ധഭീതിയിലുമാണ് കഴിഞ്ഞിരുന്നത്. ഏകദേശം മൂവായിരം വർഷത്തോളം അടിമത്വത്തിൽനിന്ന് അടിമത്വത്തിലേക്ക് വീണുകൊണ്ടിരുന്ന വാഗ്ദത്തസന്തതിക്ക്, 1948-ൽ സ്വന്തമായി രാജ്യമുണ്ടായെങ്കിലും, അതും ശാശ്വതമായി അവർക്ക് ലഭിച്ചിട്ടില്ല. ദൈവം പൂർവ്വപിതാക്കന്മാർക്ക് നല്കിയിരുന്ന വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു; അതായത്, ഭാവിയിലേക്ക് ഉള്ളതായിരുന്നു. ബൈബിളിലെ പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മികനിവൃത്തിയും പൂർണ്ണനിവൃത്തിയും ഉള്ളതായി കാണാം. തന്മൂലം, കനാനിൽ അവർ കുറേക്കാലം പാർത്തിരുന്നതും ഇപ്പോൾ പാർക്കുന്നതും അവരോടുള്ള വാഗ്ദത്തത്തിൻ്റെ അംശമായ ഒരു നിവൃത്തി മാത്രമാണ്. എന്തെന്നാൽ, കനാനിൽ ശാശ്വതമായൊരു സമ്പൽസമൃദ്ധിയോ, സമാധാനമോ അവർ ഒരുനാളും അനുഭവിച്ചിരുന്നില്ല, ഇപ്പോഴും അനുഭവിക്കുന്നില്ല. തന്നെയുമല്ല, കാനാൻ ദേശത്തിൻ്റെ ഒരുഭാഗം മാത്രമേ ഇപ്പോൾ അവർക്ക് ലഭിച്ചിട്ടുള്ളു. ശത്രുക്കളുടെ മദ്ധ്യേയാണ് അവർ എന്നും വസിച്ചിരുന്നത്; ഇപ്പോഴും വസിക്കുന്നത്: (110:2). അവരോടുള്ള വാഗ്ദത്തങ്ങളുടെ പൂർണ്ണനിവൃത്തി ഇനിയും ഭാവികമാണ്; അവരുടെ ശത്രുക്കളെയെല്ലാം അവരുടെ പാദപീഠമാക്കിയിട്ട് ദൈവം അവർക്ക് രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കാനിരിക്കുന്നതേയുള്ളു. അതിനെയാണ് ആയിരമാണ്ട് വാഴ്ച അഥവാ, സഹസ്രാബ്ദരാജ്യം എന്ന് പറയുന്നത്: (വെളി, 20:6). അക്കാലത്തെ സമ്പൽസമൃദ്ധിയും സമാധാനവും ദൈവീകാനുഗ്രഹവും ശാശ്വതത്വവുമൊക്കെ ബൈബിളിൽ ആവോളം പറഞ്ഞിട്ടുണ്ട്: (2ശമൂ, 7:13,16; സങ്കീ, 72:7,16; 85:10; യെശ, 7:21-22; 11:1-12:6; 26:2; 30:23-24; 32:15; 35:10; 41:18; 44:3; 60:3-7,21; 62:8-9,25; 65:21-23; യിരെ, 315-6; യെഹെ, 39:29; ദാനീ, 7:13-14,18,21,27; യോവേ, 2:23,28-28; 3:18; സെഖ, 14:8). എന്നാൽ, വെളിപ്പാടിൽ പറയുന്ന “ആയിരമാണ്ടു” എന്ന പ്രയോഗം സന്ദിഗ്ധമാണ്. പഴയനിയമത്തിൽ ഒരിടത്തും “ആയിരം വർഷം” എന്നൊരു പ്രയോഗം കാണാൻ കഴിയുന്നില്ല. വാഗ്ദത്ത സന്തതിക്ക് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നത് ശാശ്വതരാജ്യവും (നിത്യരാജ്യം) രാജത്വവുമാണ്. ശാശ്വതമായി തരും (ഉല്പ, 13:15), ശാശ്വതാവകാശമായി തരും (17:8), എന്നേക്കും അവകാശമായി തരും (പുറ, 32:13), ആകാശമുള്ള കാലത്തോളം (89:29), സൂര്യനെപ്പോലെയും ചന്ദ്രനെപ്പോലെയും സ്ഥിരമായിരിക്കും (89:36-37), എന്നേക്കും നിലനില്ക്കുന്ന രാജത്വം (ദാനീ, 2:44), നിത്യാധിപത്യവും നശിച്ചുപോകാത്തതുമായ രാജത്വം (7:14), സദാകാലത്തേക്കും രാജത്വം അനുഭവിക്കും (7:18), നിത്യരാജത്വം (7:27) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ, “ആയിരമാണ്ടു” എന്നത് കൃത്യമായ ആയിരം വർഷമാണോ എന്നകാര്യം സന്ദിഗ്ദ്ധമാണ്. യെഹൂദൻ്റെ നിത്യരാജ്യത്തെ കുറിക്കുന്ന പ്രയോഗമാണത്. ഒരുകാര്യം ഉറപ്പാണ്: ആകാശവും ഭൂമിയുമുള്ള കാലത്തോളം അവരുടെ രാജത്വമുണ്ടാകും: (ആവ, 11:20; സങ്കീ, 89:29).
യിസ്രായേലിൻ്റെ രാജത്വം: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.” (ദാനീ, 7:27). ആകാശമുള്ള കാലത്തോളവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും ശാശ്വതസിംഹാസനമുള്ള രാജാവാണ് ദൈവസന്തതിയായ യിസ്രായേൽ: (സങ്കീ, 89:29,36,37). യിസ്രായേലിന്റെ രാജത്വത്തെക്കുറിച്ച് അനവധി തെളിവുകളുണ്ട്: (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 2:8; 20:9; 21:1,7; 45:1,5,6,11; 61:6; 72:1; 89:3,4; 29, 36,37; 110:1-7; ദാനീ, 2:44; 7:13,14,18,21,27). ദൈവം തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്ന മനുഷ്യപുത്രനാണ് യിസ്രായേൽ: (സങ്കീ, 8:5). മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (സങ്കീ, 45:2) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്ന രാജാവും യിസ്രായേലാണ്. (സങ്കി, 45:7). തൻ്റെ വിശുദ്ധപർവ്വതമായ സീയോനിൽ വാഴിക്കുവാനുള്ള രാജാവാണ് യിസ്രായേൽ. (സങ്കീ, 2:6). അന്ന്, ഭൂമിയുടെ അറ്റങ്ങളോളം കൈവശമാക്കുന്നവനും (സങ്കീ, 2:8), ഇരിമ്പുകോൽകൊണ്ട് ജാതികളെ ഭരിക്കുന്നവനും (സങ്കീ, 2:9), ഭൂമിയിലെ രാജാക്കന്മാർ നശിച്ചുപോകാതിരിക്കാൻ ചുംബിച്ചു ശരണംപ്രാപിക്കുന്ന ദൈവപുത്രനായ രാജാവും യിസ്രായേലാണ്. (സങ്കീ, 2:12). ഭൂമിയിലെ സകല ശത്രുക്കളും പാദപീഠമാകുവോളം ദൈവം തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്ന ദാവീദിൻ്റെ കർത്താവ് അഥവാ, യജമാനനും യിസ്രായേലാണ്: (സങ്കീ, 110:1). യിസ്രായേലിൻ്റെ സകലശത്രുക്കളെയും കാല്ക്കീഴാക്കിയിട്ട് ദൈവം അവന് രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ ദൈവത്തിനു കീഴ്പെട്ടിരുന്നുകൊണ്ട് ജാതികളെ ഭരിക്കുന്ന രാജാവാണ് യിസ്രായേൽ: (പ്രവൃ, 1:6; 1കൊരി, 15:28). ദാനീയേലിൽ, ആകാശമേഘങ്ങളോടെ വന്ന് വയോധികനിൽനിന്ന് അഥവാ, അത്യുന്നതനായ ദൈവത്തിൽനിന്നു നിത്യരാജത്വം പ്രാപിക്കുന്ന മനുഷ്യപുത്രനോടു സദൃശനായവൻ യിസ്രായേലാണ്. (7:13-14. ഒ.നോ: 2:44; 7:18,21;27).
ലോകാവകാശിയായ സന്തതി: “ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.” (റോമ, 4:13). യിസ്രായേലാണ് ഈ ലോകത്തെ ഭരിക്കുന്ന രാജാവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നത് മുകളിൽ നാം കണ്ടതാണ്. ലോകാവകാശി (the heir of the world) യിസ്രായേലാണെന്ന് പുതിയനിയമത്തിൽ പൗലൊസ് വ്യക്തമായി പറഞ്ഞിരിക്കുന്നു. എബ്രായലേഖകൻ പറയുന്നത് നോക്കുക. “നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ; അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.” (എബ്രാ, 2:5). അടുത്തവാക്യം: “ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.” (എബ്രാ, 2:16). ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ല കീഴ്പെടുത്തിയത്, മനുഷ്യപുത്രനായ അബ്രാഹാമിൻ്റെ സന്തതിക്കാണ്. അതിനാൽ, ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല, അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ യേശുക്രിസ്തു വന്നത്. ഭാവിലോകത്തിൻ്റെ അവകാശി; യിസ്രായേലാണെന്ന് വ്യക്തമാണല്ലോ? തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിച്ച്, അവൻ്റെ രാജ്യം അവനു സ്ഥാപിച്ചുകൊടുക്കാനാണ്, അവൻ്റെ ദൈവം മനുഷ്യനായി വെളിപ്പെട്ടത്. (മത്താ, 1:21; ലൂക്കൊ, 1;68; ഫിലി, 2:6; 1തിമൊ, 2:6; 3:14-16). മനുഷ്യപുത്രനോടു സദൃശനായ രാജാവ്: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീ, 7:13-14). വയോധികനിൽ നിന്ന് അഥവാ, ദൈവത്തിൽനിന്ന് നിത്യരാജത്വം പ്രാപിക്കുന്നതായി ദാനീയേൽ കാണ്ട മനുഷ്യപുത്രനോട് സദൃശനായ രാജാവ്, ദൈവത്തിൻ്റെ വിശുദ്ധന്മാരായ യിസ്രായേലാണ്; അല്ലാതെ യേശുക്രിസ്തുവല്ല. (ദാനീ, 7:18,21,27).
ദൈവം പഴയപുതിയനിയമങ്ങളിൽ ഒരു നിത്യരാജാവിനെയും അവനൊരു നിത്യരാജ്യവും വാഗ്ദത്തം ചെയ്തിരിക്കെ, മറ്റൊരു രാജാവ് എങ്ങനെയുണ്ടാകും? യേശുക്രിസ്തു ഭൂമിയെ ഭരിച്ചാൽ, വാഗ്ദത്തരാജാവ് എന്തുചെയ്യും? പഴയനിയമത്തെ നിവൃത്തിക്കാൻ വന്നവൻ അവകാശിയാകുന്നത് എങ്ങനെയാണ്? ദൈവത്തിൻ്റെ സകലവാഗ്ദത്തങ്ങളുടെയും അവകാശിയായ യിസ്രായേലെന്ന ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്നു രക്ഷിച്ച് അവൻ്റെ രാജ്യവും രാജത്വവും ഉൾപ്പെടെയുള്ള വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ചുകൊടുക്കാൻ അവൻ്റെ ദൈവം അവന് വാഗ്ദത്തം ചെയ്തിരുന്ന സന്തതിയാണ് യേശുവെന്ന ക്രിസ്തു. (ഗലാ, 3:19). അത് നിവൃത്തിക്കാണാണ്, അവൻ്റെ ദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ ജഡത്തിൽ വെളിപ്പെട്ടത്. (1തിമൊ, 3:14-16). അതായത്, യഹോവയായ ഏകദൈവം പ്രവചനപോലെ തൻ്റെ വെളിപ്പാടിനായി കന്യകയിലൂടെ ഉല്പാദിപ്പിച്ച ദേഹവും ദേഹിയും ആത്മാവുമുള്ള പാപരഹിതനായ മനുഷ്യനാണ് യേശു. (ഉല്പ, 3:15; ആവ, 18:15,18; സങ്കീ, 40:6; യെശ, 7:14; 25:8-9; 35:3-6; 40:3; മത്താ, 1:20; ലൂക്കൊ, 1:35; 1:68; 2:21; എബ്രാ, 10:5). യിസ്രായേലിനെ അവൻ്റെ പാപത്തിൽനിന്ന് രക്ഷിച്ച് അവൻ്റെ രാജ്യം സ്ഥാപിച്ചുകൊടുക്കാൻ അവൻ്റെ പദവികളുമായാണ് അവൻ്റെ ദൈവം ജഡത്തിൽ വെളിപ്പെട്ടത്. അതുകൊണ്ടാണ്, പുതിയനിയമത്തിൽ യേശുവിന് പറഞ്ഞിരിക്കുന്ന എല്ലാ പദവികളും പഴയനിയമത്തിൽ യിസ്രായേലിനു കാണുന്നത്. അതിനാൽ, യിസ്രായേലിനു അവൻ്റെ ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന, രാജ്യവും രാജ്യത്വവും ക്രിസ്തുവിലൂടെ അപഹരിക്കാൻ ദൈവത്തിന് കഴിയില്ല; അതിൻ്റെ ആവശ്യവുമില്ല.
കാര്യങ്ങൾ ഒന്നും അവസാനിച്ചിട്ടില്ല. ഈ പ്രവചന നിവൃത്തികൾക്ക് അതിമനോഹരമായ ഒരു ക്ലൈമാക്സ് (climax) കൂടിയുണ്ട്. വാഗ്ദത്തപ്രകാരം ദാവീദിൻ്റെ സന്തതിയായ നിത്യരാജാവ് യിസ്രായേലാണ്. എന്നാൽ എബ്രായ പണ്ഡിതന്മാരോട് ചോദിച്ചാൽ, അല്ലെങ്കിൽ അവരുടെ എഴുത്തുകൾ വായിച്ചാൽ; 2, 45, 72, 89, 110 തുടങ്ങിയ സങ്കീർത്തനങ്ങളിൽ ദൈവം ജനിപ്പിച്ച സന്തതിയും, ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്ത രാജാവും, എളിയവർക്ക് നീതിയും ന്യായവും പാലിച്ചുകൊടുക്കുന്ന രാജാവും, ഭൂമിയിലെ സകല രാജാക്കന്മാരാലും നമസ്കരിക്കപ്പെടുന്നവനും, ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും, ദാവീദ് ആത്മാവിൽ “എൻ്റെ കർത്താവു” എന്ന് വിളിക്കുന്നതുമായ രാജാവ് ദാവീദ് തന്നെയാണ് എന്നാണ് അവർ പറയുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട; യെഹൂദന്മാർ പറയുന്നത് തന്നെയാണ്; ആത്യന്തികമായ സത്യം. അതെങ്ങനെ ശരിയാകും? ദാവീദിനെ; ദാവീദിൻ്റെ സന്തതിയെന്ന് ദൈവം പറയുമോ? ദാവീദ്; തന്നെത്തന്നെ ജനിപ്പിച്ചുവെന്ന് പ്രവചിക്കുമോ? ദാവീദ്; തന്നെത്തന്നെ കർത്താവെന്ന് വിളിക്കുമോ? ഇങ്ങനെ പല ചോദ്യങ്ങളും നമുക്കുണ്ടാകാം. എന്നാൽ, മനുഷ്യൻ്റെ വിചാരങ്ങളും വഴികളുമല്ല, ദൈവത്തിൻ്റെ വിചാരങ്ങളും വഴികളും. (യെശ, 55:8;9). സങ്കീർത്തനം 89:19-28 വരെയുള്ള വേദഭാഗത്ത്, അതിൻ്റെ സൂചനയും പ്രവചന പുസ്തകങ്ങളിൽ അതിൻ്റെ സ്ഥിരീകരണവും വ്യക്തമായി കാണാൻ കഴിയും. സങ്കീർത്തനം 26;27 വാക്യം: “നീ എന്റെ പിതാവ്; എന്റെ ദൈവം; എന്റെ രക്ഷയുടെ പാറ; എന്നിങ്ങനെ വിളിച്ചുപറയും” എന്ന് ദാവീദ് ദൈവത്തോട് പറയുന്നു. അടുത്തവാക്യം: “ഞാൻ അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും” എന്ന് ദൈവം ദാവീദിനോട് പറയുന്നതും കാണാം. എപ്പോഴാണ്, അവനെ ആദ്യജാതനും; ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനും ആക്കുന്നത്? അതിൻ്റെ ഉത്തരം പ്രവചനങ്ങളിലുണ്ട്. അതായത്, ദൈവത്തിൻ്റെ ഭൗമികരാജാവ് യിസ്രായേലാണ്. (2ശമൂ, 7:12; 1ദിന, 7:11; സങ്കീ, 2:6; 20:9; 21:1,7; 45:1,5,11; 61:6; 72:1; 89:3-4,29,36,37; 110:2; യെശ, 32:1; ദാനീ, 2:44; 7:13,14,18,21,27). എന്നാൽ യിസ്രായേൽ ഒരു വ്യക്തിയല്ല; സമൂഹമാണ്. അതിനാൽ, യിസ്രായേൽജനം മുഴുവൻ ഒരു സിംഹാസനത്തിലിരുന്ന് ഭരിക്കുകയല്ല ചെയ്യുന്നത്; ദൈവമായ യഹോവയുടെയും അഥവാ, യേശുക്രിസ്തുവിൻ്റെയും ഭൗമികരാജാവായ യിസ്രായേലിൻ്റെയും പ്രതിനിധിയായി ഭൂമിയെ ഭരിക്കുന്ന രാജാവും, ഇടയനും, പ്രഭുവും, അധിപതിയും, പുരോഹിതനും ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനും യിശ്ശായിപുത്രനുമായ ദാവീദായിരിക്കും: രാജാവ്: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.” (യിരെ, 30:9; യെശ, 32ൻ്റെ1, യെഹെ, 37:24; ഹോശേ, 3:5). ഇടയൻ: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.” (യെഹെ, 34:23). പ്രഭു: “അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.” (യെഹെ, 34:24. ഒ.നോ: 37:25). “അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അർപ്പിക്കേണം.” (യെഹെ, 45:22). യേശുക്രിസ്തുവല്ല ഭൗമികരാജാവെന്നതിന് ഏറ്റവും നല്ല തെളിവാണിത്; പാപമറിയാത്തവനായ അഥവാ നിഷ്പാപനായ ക്രിസ്തുവിന് യാഗം അർപ്പിക്കേണ്ട ആവശ്യമില്ലല്ലോ? (1കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). അന്ന് പ്രഭുക്കന്മാർ പലരുണ്ടാകും: “ഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.” (യെശ, 32:1. ഒ.നോ: യെശ, 45:8-9). അധിപതി: “അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്നു ഉത്ഭവിക്കും.” (യിരെ, 30:21). “ഞാൻ അവനെ (ദാവീദിനെ) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.” (യെശ, 55:4). പുരോഹിതൻ: “എന്നാൽ എന്റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്തപുരോഹിതനെ ഞാൻ എനിക്കു എഴുന്നേല്പിക്കും; അവന്നു ഞാൻ സ്ഥിരമായോരു ഭവനം പണിയും; അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം പരിചരിക്കും.” (1ശമൂ, 2:35). ഈ വാക്യത്തിൽ പറയുന്ന അഭിഷിക്തൻ യിസ്രായേലും വിശ്വസ്തപുരോഹിതൻ ദാവീദുമാണ്. ദാവീദ് ജനിക്കുന്നതിന് മുമ്പാണ് ദൈവം ഏലി പുരോഹിതനോടു ഇത് അരുളിച്ചെയ്തെന്നോർക്കണം. യേശുക്രിസ്തുവാണ് യിസ്രായേലിൻ്റെ മുമ്പിൽ ശുശ്രൂഷ ചെയ്യുന്നതെന്ന് ആരും പറയില്ലല്ലോ? ഇതും കാണുക: (യെശ, 55:3,4; യിരെ, 3:17-18; 30:18:22; 31:31-34; 32:37-44;:33:14-26; യെഹെ, 34:25-30; 37:221-28; 46:2-8; 12-16; ഹോശേ, 3:5; ആമോ, 9:11-15). ദാവീദിൻ്റെ നിശ്ചലകൃപകൾ എന്ന ശാശ്വതനിയമം അതാണ്. (യെശ, 55:3,4; പ്രവൃ, 13:34). വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണഘടന രണ്ട് വേദഭാഗങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ. അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും. നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.” (യെശ, 11:1-5. ഒ.നോ: സങ്കീ, 72:1-14). ഇതായിരിക്കും വാഗ്ദത്ത രാജ്യത്തിൻ്റെ ഭരണ സംവിധാനം. ഇങ്ങനെയാണ് കാര്യങ്ങളുടെ സമാപ്തി. അതായത്, ദാവീദിൻ്റെ വേരായ ക്രിസ്തുവല്ല; യിശ്ശായിവേരായ ദാവീദാണ് ഈ ഭൂമിയെ ഭരിക്കുന്ന നിത്യരാജാവു്: “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും.” (റോമർ 15:12 → യെശ, 11:10; പ്രവ, 13:22). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
2 thoughts on “ദാവീദിൻ്റെ സന്തതിയും കർത്താവുമായ രാജാവാരാണ്❓”