തോമാസ്

തോമാസ് (Thomas)

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവൻ: “പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: തോമസ്.” (മത്താ, 10:2,3; മർക്കൊ, 3:18; ലൂക്കൊ, 6:15; പ്രവൃ, 1:13).

പേരിനർത്ഥം — ഇരട്ട

യേശുക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരിൽ ഒരുവൻ. (മത്താ, 10:3, മർക്കൊ, 3:18, ലൂക്കോ, 6:15). ഇരട്ട എന്നാണ് തോമാസ് എന്ന പേരിന്നർത്ഥം. ഇരട്ടയിൽ ഒറ്റ സഹോദരനോ സഹോദരിയോ എന്നു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതിനെക്കുറിച്ചുള്ള തെളിവുകളൊന്നും പുതിയനിയമത്തിലില്ല. യോഹന്നാൻ 11:16, 20:24, 21:2 എന്നീ വാക്യങ്ങളിൽ ദിദിമോസ് എന്ന തോമാസ് എന്നാണ് പയോഗം. തോമാസ് എന്ന എബ്രായപദത്തിന്റെ ഗ്രീക്കു രൂപമാണ് ദിദിമോസ്. ആദ്യത്തെ മൂന്നു സുവിശേഷങ്ങളിലും തോമാസിൻ്റെ വിളിയെക്കുറിച്ചുളള രേഖ മാത്രമേയുളളു. തോമാസിനക്കുറിച്ച് നമുക്കു ലഭിക്കുന്ന ശിഷ്ടകാര്യങ്ങൾ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നാണ്. ലാസർ മരിച്ചശേഷം യേശു ബേഥാന്യയ്ക്കു പോകുന്ന കാര്യം പറഞ്ഞപ്പോൾ അപകടം മണത്ത് തോമാസ്. ‘അവനോടു കൂടെ മരിക്കേണ്ടതിനു നാമും പോക’ എന്നു സഹശിഷ്യന്മാരോടു പറഞ്ഞു. (യോഹ, 11:16). അന്ത്യഅത്താഴത്തിൽ തന്റെ വേർപാടിനെക്കുറിച്ചു യേശു പറയുകയായിരുന്നു: ഉടൻ തോമാസ് പറഞ്ഞു; “കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും. (യോഹ, 14:35).

പുനരുത്ഥാനത്തിനു ശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ തോമാസ് ഇല്ലായിരുന്നു. ഈ സംഭവം മററു ശിഷ്യന്മാർ വിവരിച്ചപ്പോൾ നേരിൽ കണ്ടല്ലാതെ, ക്രിസ്തുവിന്റെ പുനരുത്ഥാനം താൻ വിശ്വസിക്കയില്ലെന്നു തോമാസ് ശഠിച്ചു. എട്ടു ദിവസത്തിനുശേഷം ശിഷ്യന്മാർ അകത്തു കൂടി വാതിൽ അടച്ചിരിക്കുമ്പോൾ യേശു അവരുടെ നടുവിൽ പ്രത്യക്ഷപ്പെട്ടു. തന്നെ തൊട്ടുനോക്കി വിശ്വസിക്കുന്നതിനു തോമാസിനോട് യേശു പറഞ്ഞു. സംശയം മാറിയ തോമാസ് ‘എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളാവ’ എന്നു ഏറ്റു പറഞ്ഞു. യേശു അവനോടു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ എന്നു പറഞ്ഞു. (യോഹ, 20:24-29). ഈ സംഭവത്തിൽ നിന്നാണ് സംശായാലുവായ ശിഷ്യൻ എന്ന വിശേഷണം തോമാസിനു ലഭിച്ചത്. അനന്തരം തോമാസിനെക്കുറിച്ചു രണ്ടു പരാമർശങ്ങൾ മാത്രമേയുളളു. ഗലീല കടൽക്കരയിൽ ആറു ശിഷ്യന്മാരോടൊപ്പം തോമാസും ഉണ്ടായിരുന്നു. (യോഹ, 20:2). യേശുവിന്റെ സ്വർഗ്ഗാരോഹണ ശേഷം മാളികമുറിയിൽ ഒരുമനപ്പെട്ടു പ്രാർത്ഥിച്ചുകൊണ്ടിരുന്നവരുടെ കൂട്ടത്തിൽ തോമാസ് ഉണ്ടായിരുന്നു. (പ്രവൃ, 1:13). വിശ്വാസത്തിൽ മന്ദനും വിഷാദമഗ്നനും ദോഷൈകദൃക്കും ആയിരുന്നു തോമാസ്. പരസ്പരബന്ധമില്ലാത്ത പാരമ്പര്യങ്ങൾ തോമാസിനെക്കുറിച്ച് നിലവിലുണ്ട്. കൂടുതൽ പ്രാചീനമായ പാരമ്പര്യമനുസരിച്ച് പാർത്ഥ്യ അഥവാ പേർഷ്യയിൽ അദ്ദേഹം സുവിശേഷം പ്രചരിപ്പിച്ചു, എഡെസ്സയിൽ അടക്കപ്പെട്ടു. ‘തോമാസിന്റെ നടപടി’ അനുസരിച്ച് സുവിശേഷ പ്രവർത്തനത്തിനായി അപ്പൊസ്തലന്മാർ ചീട്ടിട്ട് ഭൂമിയെ പന്ത്രണ്ടായി വിഭാഗിച്ചു. തോമാസിന് ഇൻഡ്യ ലഭിച്ചു. ഗുണ്ടഫർ രാജാവിനെയും മറ്റു പ്രമുഖ വ്യക്തികളെയും അദ്ദേഹം ക്രിസ്ത്യാനികളാക്കുകയും ഒടുവിൽ രക്തസാക്ഷിയായി മരിക്കുകയും ചെയ്തു. അപ്പൊസ്തലൻ കൊടുങ്ങല്ലൂർ വഴി കേരളത്തിൽ പ്രവേശിച്ചു എന്നും മദ്രാസിനടുത്ത് പറങ്കിമലയിൽ വച്ച് കൊല്ലപ്പെട്ടു എന്നും മൈലാപൂരിൽ അടക്കപ്പെട്ടു എന്നും ഒരു ഐതീഹ്യം ഉണ്ട്. തോമാസ് അപ്പൊസ്തലൻ കേരളത്തിൽ വന്നു എന്നു തെളിയിക്കാൻ ചരിത്രപരമായ രേഖകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

One thought on “തോമാസ്”

Leave a Reply

Your email address will not be published. Required fields are marked *