ഗാദ്

ഗാദ് (Gad)

പേരിനർത്ഥം — ഭാഗ്യം

ദാവീദ് രാജാവിൻ്റെ കാലത്തു ജീവിച്ചിരുന്ന പ്രവാചകൻ. ദാവീദിന്റെ പ്രവാചകനെന്നു പരിച്ഛിന്നമായി പറഞ്ഞിരിക്കുന്നു. ദാവീദ് ദുർഗ്ഗത്തിൽ പാർക്കുന്ന കാലത്ത് ദാവീദിനോടു ചേർന്നിരിക്കണം. അദുല്ലാം ഗുഹയിൽ പാർക്കാതെ യെഹൂദാ ദേശത്തേക്കു പോകുവാൻ പ്രവാചകൻ ദാവീദിനെ ഉപദേശിച്ചു. (1ശമൂ, 22:5). ദാവീദ് ജനസംഖ്യയെടുത്തതു ദൈവത്തിന് അനിഷ്ടമായി. അതിന്റെ ശിക്ഷ ദാവീദിനെ അറിയിച്ചത് ഗാദ് പ്രവാചകനാണ്. (2ശമൂ, 24:11-18, 1ദിന, 21:9-19). രാജകൊട്ടാരവുമായി പ്രവാചകനു അടുത്ത ബന്ധമുണ്ടായിരുന്നു. ദൈവാലയത്തിലെ സംഗീത ശുശ്രൂഷയുടെ ക്രമീകരണങ്ങൾ ചെയ്യുന്നതിന് പ്രവാചകൻ രാജാവിനെ സഹായിച്ചു. 2ദിന, 29:25). ഇദ്ദേഹം ദാവീദ് രാജാവിന്റെ ചരിത്രവും എഴുതിയിട്ടുണ്ട്. (1ദിന, 29:29-30).

ദാവീദിന്റെ വാഴ്ചയുടെ അവസാനകാലത്താണ് ജനത്തെ എണ്ണിയത്. ഇത് ദൈവഹിതത്തിനു വിരോധമായിരുന്നു. “അനന്തരം സാത്താൻ യിസ്രായേലിനു വിരോധമായി എഴുന്നേറ്റു. യിസ്രായേലിനെ എണ്ണുവാൻ ദാവീദിനു തോന്നിച്ചു. ദാവീദ് യോവാബിനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും നിങ്ങൾ ചെന്നു ബേർ-ശേബ മുതൽ ദാൻ വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാൻ അറിയേണ്ടതിനു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.” (1ദിന, 21:1-2). ഈ ജനസംഖ്യയെടുക്കൽ ദൈവത്തിനു ഹിതമല്ലാതിരുന്നതിനാൽ ദാവീദ് രാജാവിന്റെ വൃത്താന്ത പുസ്തകത്തിലെ കണക്കിൽ അതു ചേർത്തിട്ടില്ല. “സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീർത്തില്ല അതുനിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസത് കത്തിലെ കണക്കിൽ ചേർത്തിട്ടുമില്ല.” (1ദിന, 27:24).

ജനസംഖ്യ എടുത്തതിൽ ദാവീദ് ചെയ്ത തെറ്റിൻ്റെ സ്വരൂപത്തെക്കുറിച്ചു രണ്ടുവിധ വ്യാഖ്യാനങ്ങൾ നിലവിലുണ്ട്. ഒന്ന്; ദാവീദ് രാജാവ് ജനത്തെ എണ്ണിയപ്പോൾ ജനംമദ്ധ്യേ ബാധ ഉണ്ടാകാതിരിക്കാൻ ഓരോ വ്യക്തിയും തന്റെ ജീവനുവേണ്ടി വീണ്ടെടുപ്പുവില നല്കിയില്ല. അങ്ങനെ ദൈവകല്പന ലംഘിച്ചു. രണ്ട്; യുദ്ധത്തിനുള്ള സന്നദ്ധതയും ജനത്തിന്റെ എണ്ണവും കാട്ടി രാജ്യത്തിന്റെ ശക്തിയിലും മഹത്വത്തിലും അഭിമാനിക്കാനുള്ള ശ്രമം. അതുനിമിത്തം യഹോവ ദർശകനായ ഗാദിനെ ദാവീദിന്റെ അടുക്കലയിച്ചു; മൂന്നു കാര്യങ്ങളിലൊന്നു തിരഞ്ഞെടുത്തു കൊളളുവാനാവശ്യപ്പെട്ടു: മുന്നു സംവത്സരത്തെ ക്ഷാമം; മൂന്നു മാസം ശത്രുക്കളുടെ വാൾ; മൂന്നു ദിവസം ദേശത്തു യഹോവയുടെ വാളായ മഹാമാരി. “ഞാൻ ഇപ്പോൾ യഹോവയുടെ കയ്യിൽ തന്നെ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ” എന്നു ദാവീദു പറഞ്ഞു. (1ദിന, 21:13). തുടർന്നുണ്ടായ മഹാമാരിയിൽ യിസ്രായേലിൽ എഴുപതിനായിരം പേർ മരിച്ചു. ക്ഷാമത്തിന്റെ കാലക്കണക്ക് 2ശമൂവേലിലെയും 1ദിനവൃത്താന്തത്തിലെയും വിവരണങ്ങളിൽ പൊരുത്തപ്പെടുന്നില്ല. ദേശത്തു ഏഴു സംവത്സരം ക്ഷാമം ഉണ്ടാകും എന്നാണു 2ശമൂവേൽ 24:13-ൽ. എന്നാൽ സെപ്റ്റ്വജിന്റിൽ മൂന്നു സംവത്സരം എന്നു തന്നെയാണ്. ഇതിനു മതിയായ വിശദീകരണം നല്കപ്പെടുന്നുണ്ട്. ഗിബെയോന്യരുടെ നേർക്കു ശൌലും കുടുംബവും കാണിച്ച് അതിക്രമം നിമിത്തം (2ശമു, 21:1-2) മൂന്നു വർഷത്തെ ക്ഷാമം അനുഭവിക്കുകയായിരുന്നു. ജനസംഖ്യ എടുക്കുന്നതിനു ഒമ്പതു മാസവും ഇരുപതു ദിവസവും വേണ്ടിവന്നു. (2ശമൂ, 24:8). ഇത് നാലാം വർഷം. ഇതിനെതുടർന്നു മൂന്നു വർഷം കൂടിയാവുമ്പോൾ ഏഴുവർഷം തികയും. 

ജനത്തെ ബാധിക്കുന്ന ബാധകണ്ടിട്ട് ദാവീദ് തൻ്റെ കുറ്റത്തെക്കുറിച്ച് അനുതപിച്ചു. ‘ഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ’ എന്നു യഹോവയോടു പ്രാർത്ഥിക്കുകയും ചെയ്തു. (2ശമൂ, 24:17). അന്നുതന്നെ ഗാദ് പ്രവാചകനെ യഹോവ ദാവീദിൻ്റെ അടുക്കൽ അയച്ചു: ‘നീ ചെന്നു യെബൂസ്യനായ അരവ്നയുടെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം ഉണ്ടാക്കുക’ എന്നു പറയിച്ചു. (2ശമൂ, 24:18). പ്രവാചകൻ പറഞ്ഞതുപോലെ അരവ്നയുടെ കളം വിലയ്ക്കു വാങ്ങി, ദാവീദ് യാഗമർപ്പിച്ചപ്പോൾ ബാധ ദേശത്തെ വിട്ടുമാറി: “ദാവീദ് യഹോവെക്കു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോൾ യഹോവ ദേശത്തിന്റെ പ്രാർത്ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.” (2ശമൂ, 24:25).

Leave a Reply

Your email address will not be published. Required fields are marked *