ക്രിസ്തുശിഷ്യന്മാരുടെ മരണം

ക്രിസ്തുശിഷ്യൻമാരുടെ മരണം

പീഡനങ്ങളും അസഹിഷ്ണുതയും വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തു ശിഷ്യന്മാരുടെ മരണം എങ്ങനെയായിരുന്നു എന്നറിയുന്നത് നന്നായിരിക്കും.

1. മത്തായി: എത്യോപ്യയിൽ വെച്ച് വാൾകൊണ്ടു വെട്ടി, രക്തസാക്ഷിത്വം വഹിച്ചു.

2. മർക്കോസ്: ഈജിപ്തിലെ അലക്സാണ്ട്രിയായിൽ കുതിരകളിൽ കെട്ടി, തെരുവീഥികളിൽ കൂടി മരണം വരെ വലിച്ചിഴച്ചു.

3. ലൂക്കോസ്: ഗ്രീസിൽ വെച്ച് ക്രിസ്തുവിനെ പ്രസംഗിച്ചതിന്റെ ശിക്ഷയായി തൂക്കിക്കൊന്നു.

4. യോഹന്നാൻ: ഡൊമീഷ്യൻ്റെ (എ.ഡി. 80-96) കാലത്ത് ‘നമ്മുടെ കർത്താവും ദൈവവും’ എന്നു എന്നു സംബോധന ചെയ്തുകൊണ്ട് ചക്രവർത്തിയെ ആരാധിക്കാത്ത കാരണത്താൽ അവൻ ക്രിസ്തുവിശ്വാസികളെ ഭൂമിയിൽനിന്ന് തുടച്ചുനീക്കും എന്ന പ്രഖ്യാപനത്തോടെ വിശ്വാസികൾക്കെതിരെ ക്രൂരമായ പീഡകൾ അഴിച്ചുവിട്ടിരുന്നു. എ.ഡി. 95-ൽ അപ്പൊസ്തലനെ തിളച്ച എണ്ണയിൽ ഇട്ടുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് പത്മൊസ് എന്ന ദ്വീപിലേക്ക് നാടുകടത്തി. മുമ്പ് നാടുകടത്തിയ കുറ്റവാളികളുടെ എല്ലുകളും തലയോട്ടികളും കൊണ്ടു നിറഞ്ഞ ദ്വീപിൽ വെച്ച് അപ്പോസ്തലൻ, പുതിയനിയമത്തിലെ പ്രവചന ഗ്രന്ഥമായ വെളിപാട് പുസ്തകം രചിച്ചു. പിന്നീട് സ്വതന്ത്രനാക്കപ്പെട്ട യോഹന്നാൻ എഫെസോസിലേക്ക് മടങ്ങി അവിടെ സഭകളുടെ നേത്യത്വം ഏറ്റെടുത്തു. അപ്പോസ്തലൻമാരിൽ സമാധാനത്തോടെ മരിച്ച ഏക വ്യക്തിയും യോഹന്നാനാണെന്ന് ചരിത്രം പറയുന്നു.

5. പത്രൊസ്: തല കീഴായി ക്രൂശിക്കപ്പെട്ടു. തന്നെ ക്രൂശിക്കുവാൻ കൊണ്ടുപോയവരോട് ക്രിസ്തു മരിച്ചതിനു തുല്യമായി മരിക്കുവാൻ താൻ യോഗ്യനല്ലെന്നും, അതിനാൽ തലകീഴായി ക്രൂശിക്കണമെന്നും അഭ്യർത്ഥിച്ചതിനാൽ അങ്ങനെ ചെയ്തതായി സഭാചരിത്രകാരൻമാർ രേഖപ്പെടുത്തുന്നു.

6. യാക്കോബ് (സെബദിയുടെ മകൻ): അപ്പൊസ്തല പ്രവൃത്തികൾ 12:2-ൽ യാക്കോബ് വാളുകൊണ്ടു കൊല്ലപ്പെട്ടതായി കാണുന്നു. പുതുതായി ഭരണത്തിലേറിയ ഹെരോദ അഗ്രിപ്പാവ്, റോമാക്കാരെ പ്രസാദിപ്പിക്കുവാൻ പുതിയതായി രൂപമെടുത്ത വിശ്വാസ വൃന്ദത്തിന്റെ നേതാക്കളെ പീഡിപ്പിക്കുവാൻ ആരംഭിച്ചു. യാക്കോബിനെ പിടിച്ച് കൊല്ലുവാനുള്ള സ്ഥലത്തെത്തിയപ്പോൾ, യാക്കോബിനെതിരെ ആക്ഷേപമുന്നയിച്ച മനുഷ്യൻ ദൈവഭക്തന്റെ പെരുമാറ്റം കണ്ട് ആകൃഷ്ടനായി അവിടെ വെച്ചു തന്നെ യേശുവിനെ സ്വീകരിച്ചു, യാക്കോബിനൊപ്പം തന്നെയും വധിക്കണമെന്നാവശ്യപ്പെട്ട് മരണത്തെ വരിച്ചതായി പറയപ്പെടുന്നു.

7. അന്ത്രെയാസ്: പതിനഞ്ചാം നൂറ്റാണ്ടിലെ ചരിത്രകാരൻ ഡോർമൻ ന്യൂമാൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്; AD 69-ൽ അന്ത്രെയാസ് പടിഞ്ഞാറൻ ഗ്രീസിലുള്ള പെട്രാസിലേക്ക് പോയി. അവിടുത്തെ റോമൻ പ്രൊ-കോൺസലായ ഈജറ്റസുമായി വിശ്വാസ സംവാദത്തിലേർപ്പെട്ടു. അവസാനം, ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ പീഡിപ്പിച്ചു കൊല്ലുമെന്നു പറഞ്ഞു. പക്ഷെ അന്ത്രെയാസ് വിശ്വാസം ഉപേക്ഷിക്കുവാൻ തയ്യാറല്ലായിരുന്നു. തുടർന്ന് ഈജിറ്റസ് അന്ത്രെയാസിനെ പൂർണ്ണ പീഡനത്തിനും ക്രൂശുമരണത്തിനും വിധിച്ചു. ശാരീരിക പീഡനത്തിന് ശേഷം കൂടുതൽ സമയം കഷ്ടത അനുഭവിക്കുവാനായി ആണികൾ അടിക്കാതെ കുരിശിൽ കെട്ടിയിടുകയാണുണ്ടായത്. രണ്ടു ദിവസം കുരിശിൽ കിടന്ന അന്ത്രെയാസ് വഴിപോക്കരോടു പോലും ആ കഷ്ടതയിലും സുവിശേഷം പ്രസംഗിച്ചു.

8. ഫിലിപ്പോസ്: യേശുവിന്റെ ആദ്യത്തെ ശിഷ്യനായ ഫിലിപ്പോസ് പിന്നീട് ഏഷ്യയിൽ മിഷണറിയായി മാറി. ഈജിപ്ഷ്യൻ പട്ടണമായ ഹെയ്റാപൊലിസിൽ വെച്ച് പിടിക്കപ്പെട്ട ഫിലിപ്പോസിനെ പീഡിപ്പിച്ച് ജയിലിലടക്കുകയും, പിന്നീട് AD 54-ൽ തൂക്കിക്കൊല്ലുകയും ചെയ്തു.

9. ബർത്തൊലൊമായി: ബർത്തൊലൊമായി ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചു സുവിശേഷം പ്രസംഗിച്ചു. അക്ഷമരായ വിഗ്രഹാരാധികൾ ബർത്തൊലൊമായിയെ ഉപദ്രവിച്ചതിനു ശേഷം ക്രൂശിച്ചു എന്ന് ഒരിടത്തു കാണുമ്പോൾ, ജീവനോടെ തൊലിയുരിച്ച ശേഷം തല വെട്ടിക്കളഞ്ഞു എന്ന് മറ്റൊരിടത്തും കാണുന്നു.

10. തോമസ്: തോമസ് ഗ്രീസിലും, ഇന്ത്യയിലും സഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ചു. കേരളത്തിലും, പഞ്ചാബിലുമായി രണ്ട് തോമാശ്ലീഹാ പാരമ്പര്യങ്ങൾ നിലവിലുണ്ട്. സുവിശേഷ പ്രസംഗങ്ങൾ നിമിത്തം പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ച തോമസിനെ കുന്തംകൊണ്ടു കുത്തിക്കൊന്നു എന്നതാണ് പാരമ്പര്യം.

11. മത്തായി: ക്രിസ്തു ശിഷ്യനായി മാറിയ ചുങ്കക്കാരൻ മത്തായി, എത്യോപ്യയിൽ സുവിശേഷം അറിയിക്കവെ, രാജാവിന്റെ അധാർമ്മിക ജീവിതത്തെ ചോദ്യം ചെയ്യുക നിമിത്തം, രാജാവായ ഹെർട്ടാക്കസിന്റെ വാൾക്കാരൻ പുറകിൽ നിന്ന് കുത്തിക്കൊന്നുവെന്നാണ് ഐതിഹ്യം.

12. അൽഫായുടെ മകനായ യാക്കോബ്: ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്നത് യാക്കോബായിരിക്കും, ഒരു പക്ഷെ യോഹന്നാൻ മാത്രമേ അദ്ദേഹത്തെക്കാൾ കൂടുതൽ കാലം ജീവിച്ചിരുന്നിട്ടുണ്ടാവൂ. 94-ാം വയസിൽ അദ്ദേഹത്തെ അടിച്ചും, കല്ലുകൊണ്ടെറിഞ്ഞും പീഡിപ്പിച്ചതിനു ശേഷം മരത്തിന്റെ ശിഖരം കൊണ്ട് തലക്കടിച്ചു കൊന്നെന്ന് ചരിത്രകാരനായ ഫോക്സ് രേഖപ്പെടുത്തുന്നു.

13. തദ്ദായി (യൂദായെന്നും അറിയപ്പെടുന്നു): AD 72 ൽ എഡേസ എന്ന പട്ടണത്തിൽ (തുർക്കിയിലും, ഗ്രീസിലും ഈ പേരിൽ പട്ടണങ്ങളുണ്ട്) ക്രൂശിക്കപ്പെട്ടു.

14. എരിവുകാരനായ ശിമോൻ: ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരമായ മൗറിറ്റാനിയ എന്ന പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച ശേഷം ഇംഗ്ലണ്ടിലേക്കു പോയ ശിമോൻ, AD 74-ൽ അവിടെ വെച്ചു ക്രൂശിക്കപ്പെട്ടു.

15. പൗലൊസ്: നീറോയുടെ (54-68) ഭരണകാലത്ത് എ.ഡി. 67 ജൂൺ 29-ന് റോമിൽ വെച്ച് പൗലോസിനെ ശിരച്ഛേദം ചെയ്തതായിട്ടാണ് പാരമ്പര്യം. താൻ റോമാ പൗരനായതുകൊണ്ട് ക്രൂശീകരണത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.

കർത്താവിനെ തന്റെ സർവ്വമഹത്വത്തിലും ദർശിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത് യോഹന്നാനായിരുന്നു. “ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു?” (യോഹ, 21:22) എന്ന യേശുവിന്റെ പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു പത്മോസിലെ ദർശനവും വെളിപ്പാടു പുസ്തകവും. യോഹന്നാനൊഴികെ കർത്താവിന്റെ എല്ലാ ശിഷ്യൻമാരും രക്തസാക്ഷിത്വമാണ് വരിച്ചതെന്നുള്ളത് സുവിശേഷവേലയുടെ മാഹാത്മ്യം വിളിച്ചറിയിക്കുന്നു. രക്ഷിക്കപ്പെട്ടിട്ടും രക്ഷയുടെ സന്തോഷം അഥവാ സുവിശേഷം മറ്റുള്ളവരോട് അറിയിക്കാത്തവർ എന്തിനാണ് അപ്പൊസ്തലന്മാർ ജീവൻ തൃണവത്കരിച്ചതെന്ന് ഇടയ്ക്കെങ്കിലും ഓർക്കുന്നത് നല്ലതാണ്. മഹത്വധാരിയായ മഹാദൈവം ജഡത്തിൽ വന്നതും, കഷ്ടമേറ്റ്  ക്രൂശിൽ മരിച്ചതും നമ്മുടെ രക്ഷയ്ക്കു വേണ്ടി; ക്രിസ്തുശിഷ്യന്മാർ ജീവിച്ചതും മരിച്ചതും ആ രക്ഷയുടെ സുവിശേഷം ലോകംമുഴുവൻ പ്രസിദ്ധമാക്കാൻ വേണ്ടിയും. ദൈവമക്കളായ നമ്മൾ ജീവിക്കുന്നത് ആർക്കുവേണ്ടി, എന്തിനുവേണ്ടി?????

Leave a Reply

Your email address will not be published. Required fields are marked *