സെർഗ്ഗ്യൊസ് പൗലൊസ്

സെർഗ്ഗ്യൊസ് പൗലൊസ് (Sergius Paulus)

പേരിനർത്ഥം – വിവേകമുള്ള മനുഷ്യൻ

ഒന്നാം മിഷണറിയാത്രയിൽ പൗലൊസും ബർന്നബാസും കുപ്രൊസ് സന്ദർശിച്ചപ്പോൾ അവിടത്തെ റോമാ ദേശാധിപതി സെർഗ്ഗ്യൊസ് പൗലൊസ് ആയിരുന്നു. അവൻ പൗലൊസിനെയും ബർന്നബാസിനെയും വരുത്തി സുവിശേഷം കേൾപ്പാൻ ആഗ്രഹിച്ചു. എന്നാൽ എലീമാസ് എന്ന വിദ്വാൻ അപ്പൊസ്തലന്മാരോട് എതിർത്തുകൊണ്ട് ദേശാധിപതിയുടെ വിശ്വാസം തടുക്കളയാൻ ശ്രമിച്ചു. അപ്പോൾ പൗലൊസ് പരിശുദ്ധാത്മ പൂർണ്ണനായി എലീമാസിനെ ശപിക്കുകയും അവൻ അന്ധനാകുകയും ചെയ്തു. ഈ സംഭവിച്ചതെല്ലാം ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു. (പ്രവൃ, 13:7-12).

സോഫർ

സോഫർ Zophar)

പേരിനർത്ഥം – കുരുവി

ഇയ്യോബിനെ ആശ്വസിപ്പിക്കാൻ വന്ന മൂന്നു സ്നേഹിതന്മാരിലൊരാൾ. (ഇയ്യോ, 2:11; 11:1; 20:1; 42:59). നയമാ നിവാസിയായിരിക്കണം. ഈ സ്ഥലം ഉത്തര അറേബ്യയിലാണ്. സെപ്റ്റ്വജിന്റ് പരിഭാഷയിൽ സോഫറിനെ മിനേയൻ രാജാവെന്ന് വിളിക്കുന്നു. ഇയ്യോബിന്റെ വാഗ്ബാഹുല്യത്തെ കുറ്റപ്പെടുത്തുകയും (11:1-6), ദൈവത്തിന്റെ അഗാധത്വം, സമ്പൂർത്തി എന്നിവയെ പ്രകീർത്തിക്കുകയും (11:7-12), അനുതപിക്കുവാൻ ഇയ്യോബിനോട് ഉപദേശിക്കുകയും (11:13-20), ഇയ്യോബിനെ ദുഷ്ടന്മാരുടെ കൂടെ ഉൾപ്പെടുത്തുന്നതും (20:4-29) ചെയ്യുന്നത് സോഫറാണ്.

സോസ്ഥനേസ്

സോസ്ഥനേസ് (Sosthenes)

പേരിനർത്ഥം – തൻ്റെ ജനതയുടെ രക്ഷകൻ

പൗലൊസ് കൊരിന്തിൽ താമസിക്കുമ്പോൾ അവിടെയുണ്ടായിരുന്ന പള്ളിപ്രമാണി. പൗലൊസിനെ ദേശാധിപതിയായ ഗല്ലിയോന്റെ അടുക്കൽ ഹാജരാക്കി. എന്നാൽ യെഹൂദ മതസംബന്ധമായ കേസ് വിസ്തരിച്ചു തീരുമാനമെടുക്കുവാൻ ഗല്ലിയോൻ വിസമ്മതിച്ചു കോടതി പിരിച്ചുവിട്ടു. എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു അടിച്ചു. (പ്രവൃ, 18:17) സോസ്ഥനേസ് മതഭ്രാന്തനായ ഒരു യെഹൂദനായിരുന്നു. എന്നാൽ ആൾക്കൂട്ടം ഗ്രേക്കരായിരുന്നു. യെഹൂദന്മാരെ വെറുത്തിരുന്ന അവർ ഗല്ലിയോന്റെ ഉദാസീനഭാവം മുതലെടുത്തു സോസ്ഥനേസിനെ അടിക്കുകയായിരുന്നു. ഇതാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന വിശദീകരണം.

കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനം താനും ഒരു സോസ്തനേസും കൂട്ടുചേർന്നു എഴുതിയതായി ലേഖനത്തിന്റെ തുടക്കത്തിൽ പൌലൊസ് സൂചിപ്പിച്ചിരിക്കുന്നു. (1കൊരി, 1:11). മുകളിൽ പറഞ്ഞിരിക്കുന്ന സോസ്ഥനേസ് തന്നെയാണ് ഇയാളെന്നു പലരും കരുതുന്നു. അത് ശരിയാണെങ്കിൽ പില്ക്കാലത്തു അയാൾ മാനസാന്തരപ്പെട്ടിരിക്കണം. പൊതുവെ പ്രചാരമുള്ള പേരാണിത്. ഇവർ രണ്ടുപേരും വിഭിന്ന വ്യക്തികൾ ആയിരുന്നുകൂടെന്നുമില്ല.

സെബെദി

സെബെദി (Zebedee)

പേരിനർത്ഥം – എൻ്റെ ദാനം

സബ്ദിയുടെ ഗ്രീക്കു രൂപമായിരിക്കണം. ഗലീലക്കടലിലെ മീൻപിടിത്തക്കാരൻ (മർക്കൊ, 1;20), യാക്കോബിന്റെയും യോഹന്നാന്റെയും പിതാവ് (മത്താ, 4:21; മർക്കൊ, 1:19), ശലോമയുടെ ഭർത്താവ് (മത്താ, 27:56; മർക്കൊ, 15:40). ബേത്ത്സയിദയ്ക്ക് അടുത്തു പാർത്തിരുന്നു. കൂലിക്കാരെക്കുറിച്ചു പറയുന്നതിൽ നിന്നും (മർക്കൊ, 1:20) സാമ്പത്തികമായി നല്ല സാഹചര്യത്തിൽ കഴിഞ്ഞവരായിരുന്നു സെബെദിയും കുടുംബവും എന്നു മനസ്സിലാക്കാം. ബൈബിളിൽ ഒരേ ഒരു സന്ദർഭത്തിൽ മാത്രമേ സെബെദിയെക്കുറിച്ചു പറയുന്നുള്ളൂ. അവിടെ അയാൾ തന്റെ മക്കളോടൊപ്പം വല നന്നാക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു. (മത്താ, 4:21,22; മർക്കൊ, 1:19-20).

സെരുബ്ബാബേൽ

സെരുബ്ബാബേൽ (Zerubbabel)

പേരിനർത്ഥം – ബാബേലിന്റെ വിത്ത്

ശെയല്തീയേലിന്റെ (എസ്രാ, 3:2, 8; നെഹെ, 12:1; ഹഗ്ഗാ, 1:1; 2:2; മത്താ, 1:12) അഥവാ ശലഥീയേലിന്റെ (ലൂക്കൊ, 3:27) പുത്രനും യെഹോയാഖീൻ രാജാവിന്റെ പൗത്രനും. ശെയല്തീയേലിന്റെ സഹോദരനായ പെദായാവിന്റെ മകൻ എന്നാണ് 1ദിനവൃത്താന്തം 3:19-ൽ കാണുന്നത്. ഇതു പകർപ്പെഴുത്തിൽ സംഭവിച്ച പിഴയല്ലെങ്കിൽ ദേവരവിവാഹം നടന്നിരിക്കുവാനാണ് സാദ്ധ്യത. ശെയല്തീയേൽ മക്കളില്ലാതെ മരിക്കുകയും സഹോദരനായ പെദായാവ് വിധവയെ വിവാഹം കഴിച്ചു സഹോദരനുവേണ്ടി സന്തതിയെ ജനിപ്പിക്കുകയും ചെയ്തിരിക്കണം. അങ്ങനെ പെദായാവിന്റെ മകനായ സെരുബ്ബാബേൽ നിയമാനുസൃതം ശെയല്തീയേലിന്റെ മകനായി. (ആവ, 25:5-10). യെഹൂദാ സിംഹാസനത്തിന് ആവകാശിയാണ് സെരുബ്ബാബേൽ. (1ദിന, 3:17-19). യേശുക്രിസ്തുവിന്റെ വംശാവലിയിൽ സെരുബ്ബാബേലും ഉൾപ്പെടുന്നു. (മത്താ, 1:13; ലൂക്കൊ, 3:27).

പാർസിരാജാവായ കോരെശ് ബാബേലിൽ അധികാരം സ്ഥാപിച്ചപ്പോൾ യെഹൂദാ പാർസി സാമ്രാജ്യത്തിന്റെ കീഴിലായി. യെരൂശലേമിലേക്കു മടങ്ങിപ്പോകാനും ദൈവാലയം പണിയാനും യെഹൂദന്മാരെ അനുവദിക്കുന്ന വിളംബരം കോരെശ് പ്രസിദ്ധമാക്കി. (എസ്രാ, 1:1). നെബൂഖദ്നേസർ കൊണ്ടുവന്ന ദൈവാലയത്തിലെ ഉപകരണങ്ങൾ എല്ലാം കോരെശ് എടുപ്പിച്ചു യെഹൂദാ പ്രഭുവായ ശേശ്ബസ്സരെ ഏല്പിച്ചു. അദ്ദേഹം അവയെല്ലാം യെരൂശലേമിലേക്കു കൊണ്ടുപോയി. (എസ്രാ, 1:8, 11). ശേശ്ബസ്സറും സെരുബ്ബാബേലും ഒരാളെന്നു കരുതുന്നവരുണ്ട്. ശെയല്തീയേലിന്റെ സഹോദരനായ ശെനസ്സർ (1ദിന, 3:18) ആണ് ശേശ്ബസ്സർ എന്ന അഭിപ്രായവുമുണ്ട്. ശേശ്ബസ്സറും സെരുബ്ബാബേലും രണ്ടു ദേശാധിപതികൾ ആയിരുന്നുവെന്നും പ്രായാധിക്യത്താലോ മറ്റോ ശേശ്ബസ്സറിനു പ്രവർത്തിക്കുവാൻ കഴിഞ്ഞില്ല എന്നും സെരുബ്ബാബേൽ എല്ലാം ചെയ്തു എന്നും ചിന്തിക്കുന്നവരും ഉണ്ട്.

ജനം യെരുശലേമിൽ എത്തിയ ഉടൻ തന്നെ അവർ യാഗപീഠം പണിതു ഹോമയാഗം അർപ്പിച്ചു. (എസ്രാ, 3:2). തുടർന്നു ദൈവാലയത്തിനു അടിസ്ഥാനമിട്ടു പണി ആരംഭിച്ചു. (എസ്രാ, 3:8-13). ഉടൻ തന്നെ എതിർപ്പു പ്രത്യക്ഷപ്പെട്ടു. ശത്രുക്കൾ വന്ന് ദൈവാലയത്തിന്റെ പണിയിൽ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു. (എസ്രാ, 4).. എന്നാൽ സെരുബ്ബാബേലും കൂട്ടരും അതു നിരസിച്ചു. ശത്രുക്കൾ പല വിധത്തിൽ പണി തടസ്സപ്പെടുത്തി ജനത്തിന്റെ ധൈര്യം ക്ഷയിപ്പിച്ചു. രാജാവിനു പ്രത്രികകൾ എഴുതി അയച്ചു. ദൈവാലയത്തിന്റെ പണി മുടക്കി. തുടർന്നു ഹഗ്ഗായി, സെഖര്യാവ് എന്നീ പ്രവാചകന്മാർ ജനത്തെ ഉദ്ബോധിപ്പിച്ചു. ബി.സി. 520-ൽ പണി വീണ്ടും ആരംഭിക്കുകയും നാലുവർഷം കൊണ്ടു പൂർത്തിയാക്കുകയും ചെയ്തു. വലിയ ആഘോഷത്തോടു കൂടി ദൈവാലയത്തിന്റെ പ്രതിഷ്ഠ നടന്നു. (എസ്രാ, 6:12-22). ഇതോടുകൂടി സെരുബ്ബാബേലിന്റെ വേല പൂർത്തിയായി. അദ്ദേഹത്തെക്കുറിച്ചു മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.

സീസെരാ

സീസെരാ (Sisera)

പേരിനർത്ഥം – യുദ്ധവ്യൂഹം

ഹാസോരിലെ കനാന്യരാജാവായ യാബീന്റെ സേനാപതി. (ന്യായാ, 4:2,3). അവനു തൊള്ളായിരം ഇരുമ്പു രഥം ഉണ്ടായിരുന്നു. യിസ്രായേല്യരെ ഇരുപതു വർഷം അവൻ കഠിനമായി ഞെരുക്കി. ദെബോരാ എന്ന പ്രവാചികയുടെ ശ്രമഫലമായി ബാരാക്ക് സീസെരയെ തോല്പിച്ചു. (ന്യായാ, 4:15). കേന്യനായ ഹേബെരിന്റെ കൂടാരത്തിൽ സീസെരാ അഭയം തേടി. ഹേബെരിന്റെ ഭാര്യ യായേൽ ഗാഢനിദ്രയിലായിരുന്ന സീസെരയുടെ ചെന്നിയിൽ കൂടാരത്തിന്റെ കുറ്റി തറച്ചു കൊന്നു. (ന്യായാ, 4:21,22; 1ശമൂ, 12:9; സങ്കീ, 83:9).

സാദോക്

സാദോക് (Zadok)

പേരിനർത്ഥം – നീതിമാൻ

ദാവീദ് രാജാവിന്റെ കാലത്തുണ്ടായിരുന്ന മഹാപുരോഹിതൻ. അഹീത്തുബിന്റെ പുത്രനായ സാദോക് അഹരോന്റെ പുത്രനായ എലെയാസാറിന്റെ കുടുംബത്തിൽ പെട്ടവനായിരുന്നു. (1ദിന, 24:3). അഹരോനിൽ നിന്നും പതിനൊന്നാമത്തെ തലമുറയിലാണ് സാദോക് പുരോഹിതൻ. സാദോക്കും അവന്റെ പിതൃഭവനത്തിലെ 22 പ്രഭുക്കന്മാരും ആയി ഹെബ്രോനിൽ വന്നു ദാവീദിന്റെ പക്ഷം ചേർന്നു. (1ദിന, 12:26-28). ഇതു മറ്റൊരു സാദോക് ആയിരിക്കാമെന്നു കരുതുന്നവരും ഉണ്ട്. അന്നുമുതൽ എല്ലാ പ്രതിസന്ധികളിലും സാദോക് ദാവീദിന്റെ കൂടെ ഉറച്ചുനിന്നു. അബ്ശാലോമിന്റെ മത്സരത്തിൽ ദാവീദ് യെരൂശലേം വിട്ടോടി. അപ്പോൾ സാദോക്കും ലേവ്യരും നിയമപ്പെട്ടകം ചുമന്നുകൊണ്ടു ദാവീദിനു പിന്നാലെ ചെന്നു. എന്നാൽ ദാവീദിന്റെ കല്പനയനുസരിച്ച് സാദോക്ക് യെരൂശലേമിൽ താമസിച്ചുകൊണ്ടു വാർത്തകൾ രഹസ്യമായി രാജാവിനെ അറിയിച്ചുവന്നു. (2ശമൂ, 15:24- 29; 17:15). അബ്ശാലോമിന്റെ മരണശേഷം ദാവീദിനെ മടക്കിവിളിക്കുവാൻ മൂപ്പന്മാരെ പ്രേരിപ്പിച്ചത് സാദോക്കും അബ്യാഥാരും ആയിരുന്നു. (1ദിന, 19:11-15). ദാവീദിന്റെ വാർദ്ധക്യത്തിൽ അദോനീയാവ് മത്സരിച്ചപ്പോൾ യോവാബും അബ്യാഥാരും അവന്റെ പക്ഷം ചേർന്നു. എന്നാൽ സാദോക് ദാവീദിനോടു കൂറു പുലർത്തി. ദാവീദിന്റെ ഹിതപ്രകാരം ശലോമോനെ രാജാവായി അഭിഷേകം ചെയ്തത് സാദോക് ആയിരുന്നു. (1രാജാ, 1:34,39). ശലോമോൻ രാജാവായപ്പോൾ അബ്യാഥാരിനെ പൗരോഹിത്യത്തിൽ നിന്നും നീക്കി പകരം സാദോക്കിനെ പൗരോഹിത്യത്തിൽ സ്ഥിരപ്പെടുത്തി. (1രാജാ, 2;27, 35). ഇതിനുശേഷം സാദോക്കിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പരാമർശമൊന്നുമില്ല. ശലോമോന്റെ ഉദ്യോഗസ്ഥന്മാരുടെ പട്ടികയിൽ സാദോക്കിനെ പുരോഹിതൻ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (1രാജാ, 4:4; 1ദിന, 29:22).

സാത്താൻ

സാത്താൻ (Satan) 

ബൈബിളിൽ 53 പ്രാവശ്യം സാത്താൻ പ്രയോഗിച്ചിട്ടുണ്ട്. സാത്താൻ (Satan) എന്ന എബ്രായ പദത്തിനു പ്രതിയോഗി അഥവാ എതിരാളി എന്നർത്ഥം. പഴയനിയമത്തിലെ എട്ടു പുസ്തകങ്ങളിൽ 27 പ്രാവശ്യം പ്രതിയോഗി, ദ്രോഹി, എതിരാളി, സാത്താൻ എന്നിങ്ങനെ വിവിധനാമങ്ങളിൽ ആൾ പരാമൃഷ്ടനാണ്. പുതിയനിയമത്തിൽ സാറ്റനൊസ് (Satanas) എന്ന ഗ്രീക്കുപദം 36 പ്രാവശ്യവും, ഡയബൊലൊസ് (diabolos) 38 പ്രാവശ്യവുമുണ്ട്. പുതിയനിയമ എഴുത്തുകാർ എല്ലാരുംതന്നെ സാത്താനെക്കുറിച്ചു പ്രത്യക്ഷമായോ പരോക്ഷമായോ പ്രസ്താവിച്ചിട്ടുണ്ട്. പുതിയനിയമത്തിലെ 20 പുസ്തകങ്ങളിൽ സാത്താൻ പ്രസ്തുതനാണ്. പ്രതിയോഗി എന്ന സാമാന്യാർത്ഥത്തിൽ സാത്താൻ എന്ന പദം പ്രയോഗിച്ചിട്ടുള്ളതിന് ഉദാഹരണമാണ് ‘യഹോവ ഏദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ (സാത്താനെ) ശലോമോന്റെ നേരെ എഴുന്നേല്പിച്ചു.’ (1രാജാ, 11:14). ‘എതിരാളി അവന്റെ വലത്തു ഭാഗത്തു നില്ക്കട്ടെ’ (സങ്കീ, 109:6) എന്ന ഭാഗത്ത് ‘എതിരാളി’ക്ക് എബ്രായയിൽ സാത്താൻ ആണ്. സാത്താൻ വലത്തുഭാഗത്തു നില്ക്കുന്നതു അനർത്ഥം തന്നെയാണ്. മഹാപുരോഹിതനായ യോശുവയെ എതിർക്കാൻ സാത്താൻ വലത്തുവശത്താണ് നിന്നത്. (സെഖ, 3:1). ദൈവപുത്രന്മാരോടൊപ്പം സാത്താൻ ദൈവമുമ്പാകെ നിൽക്കുന്നതായി ഇയ്യോബിന്റെ ആദ്യത്തെ രണ്ടദ്ധ്യായങ്ങളിൽ കാണാം. ഇയ്യോബിന്റെ നേർക്ക് സാത്താൻ ശത്രുതയോടെ പെരുമാറി. യിസ്രായേൽ ജനത്തെ എണ്ണുവാൻ സാത്താൻ ദാവീദിനെ പ്രേരിപ്പിച്ചു. (1ദിന, 21:1).

സാത്താൻ വിവിധ പേരുകൾ: 

1. അഗാധദൂതൻ (വെളി, 9:11)

2. അപവാദി (വെളി, 12:10) 

3. അബദ്ദോൻ (വെളി, 9:11) 

4. അരുണോദയപുത്രനായ ശുക്രൻ (യെശ, 14:12)

5. ആകാശത്തിലെ അധികാരത്തിനു അധിപതി. (എഫെ, 2:2) 

6. ഈ ലോകത്തിന്റെ ദൈവം (2കൊരി, 4:4)

7. ഈ ലോകത്തിന്റെ പ്രഭു (യോഹ, 12:31) 

8. ദുഷ്ടൻ (യോഹ, 17:15)  

9. പരീക്ഷകൻ (മത്താ, 4:3). 

10. പഴയപാമ്പ് (വെളി, 12:9)

11. പിശാച് (ലൂക്കൊ, 4:3)

12. ബെയെത്സബൂൽ (മത്താ, 12:24) 

13. ഭോഷ്കിന്റെ അപ്പൻ (യോഹ, 8:44) 

14. ഭൂതങ്ങളുടെ തലവൻ (മത്താ, 12:24) 

15. മഹാസർപ്പം (വെളി, 12:3) 

16. സർപ്പം (2കൊരി, 11:3) 

സാത്താനെക്കുറിച്ചുള്ള വ്യക്തമായ വിവരണം നമുക്കു ലഭിക്കുന്നത് പുതിയനിയമത്തിൽ നിന്നാണ്. യേശുവിന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ സാത്താൻ യേശുവിനെ പരീക്ഷിച്ചു. (മത്താ, 4:1-11;ലൂക്കൊ, 4:1:13; മർക്കൊ, 1:13). അതിനു ശേഷം ഒരു കാലത്തേക്കു പിശാച് യേശുവിനെ വിട്ടുപോയി. പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കാനാണ് യേശു ലോകത്തിൽ വന്നത്. (1യോഹ . 3:8; എബ്രാ, 2:14). പാപം ഒഴികെ സർവ്വത്തിലും യേശു നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു. (എബ്രാ, 4:15). ദൈവത്തോടും ദൈവജനത്തോടും നിരന്തരം സംഘട്ടനത്തിലാണ് സാത്താനും അവനോടൊപ്പമുള്ള ദുഷ്ടാത്മശക്തികളും. അവനു അധികാരം ലഭിച്ചതാണ്. (ലൂക്കൊ, 4:6). ദൈവം വച്ചിട്ടുള്ള പരിധിയിൽനിന്നു മാത്രമേ അവനു പ്രവർത്തിക്കുവാൻ കഴിയുകയുള്ളൂ. (ഇയ്യോ, 1:12; 2:6; 1കൊരി, 10:13; വെളി, 20:2, 7). സാത്താനും അവന്റെ ദൂതന്മാർക്കും വേണ്ടി ഒരുക്കിയിട്ടുള്ളതാണ് നിത്യാഗ്നി അഥവാ അഗ്നിനരകം. (മത്താ, 25:41). പിശാചിനെ ഗന്ധകത്തീപ്പൊയ്കയിൽ തള്ളിയിടും. (വെളി, 20:10). ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്ത് തള്ളിക്കളയുമെന്നും (യോഹ, 12:31) ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടു എന്നും (യോഹ, 16:11) യേശു പ്രസ്താവിച്ചു. 

ആരെയാണ് വിഴുങ്ങേണ്ടത് എന്നന്വേഷിച്ചുകൊണ്ട് അലറുന്ന സിംഹം പോലെ പിശാച് ചുറ്റിത്തിരിയുന്നു. (1പത്രൊ, 5:8). സാത്താൻ വെളിച്ചദൂതന്റെ വേഷം ധരിക്കുന്നു. (2കൊരി, 11:14). പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തു നിൽക്കേണ്ടതിനു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിക്കുവാൻ പൗലൊസ് എഫെസ്യരെ ഉപദേശിച്ചു. (6:11). പിശാചിനോടു എതിർത്തുനില്പിൻ എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും എന്നു യാക്കോബ് വ്യക്തമാക്കി. (4:7). “ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന്നു പരീക്ഷയോടു കൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും” എന്നു പൗലൊസ് അപ്പൊസ്തലൻ ഉറപ്പു നല്കുന്നു. (1കൊരി, 10:13). 

സാത്താൻ സുവിശേഷത്തെ നിരന്തരം എതിർക്കുന്നു. അവൻ പത്രൊസിൽ കടന്ന് ക്രിസ്തുവിന്റെ ക്രൂശീകരണത്തെ പരാജയപ്പെടുത്തുവാൻ ശ്രമിച്ചു. (മത്താ, 16:23). സാത്താൻ പാറ്റികളയാതിരിക്കേണ്ടതിനു പത്രൊസിനു വേണ്ടി യേശു അപേക്ഷിച്ചു . സാത്താൻ യൂദയിൽ പ്രവേശിച്ചു യേശുവിനെ കാണിച്ചുകൊടുക്കാൻ പ്രേരിപ്പിച്ചു. (ലൂക്കൊ, 22:3; യോഹ, 13:2,27). നാമമാത്രവിശ്വാസികളിൽ സാത്താൻ ശക്തിയായി പ്രവർത്തിക്കുന്നുണ്ട്. ‘സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു’ എന്നാണ് അനന്യാസിനോടു പതൊസ് ചോദിച്ചത്. (പ്രവൃ, 5:3). എലീമാസിനെ പൗലൊസ് വിളിച്ചത് ‘പിശാചിന്റെ മകനേ’ എന്നാണ്. (പ്രവൃ, 13:10). നീതി പ്രവർത്തിക്കാത്തവനും സഹോദരനെ സ്നേഹിക്കാത്തവനും പിശാചിന്റെ മകനാണ്. (1യോഹ, 3:10; യോഹ, 8:44). മനുഷ്യഹൃദയത്തിൽ വിതയ്ക്കപ്പെട്ട വചനം അവൻ എടുത്തു കളയുന്നു. (മർക്കൊ, 4:15). സാത്താന്റെ പ്രവർത്തനം മൂലം ശാരീരികമായ രോഗങ്ങളും മറ്റും ഉണ്ടാകുന്നു. (ലൂക്കൊ, 13:16). 

സാത്താന്നു ഏല്പിക്കുക: ‘ദുഷ്ടപ്രവൃത്തി ചെയ്തവനെ ജഡസംഹാരത്തിനായി സാത്താനെ ഏല്പിക്കുവാൻ’ (1കൊരി, 5:5) അപ്പൊസ്തലൻ ആവശ്യപ്പെടുന്നു സഭയിൽ നിന്നും മുടക്കുകയാണ് സാത്താനെ ഏല്പിക്കുക. (1തിമൊ, 1:20). സഭയിൽ നിന്നു പുറത്താക്കപ്പെട്ട വ്യക്തി ലോകത്തിൻ്റെ ദൈവവും അധിപതിയുമായവൻ്റെ കയ്യിൽ ചെന്നുപെടുന്നു. ലോകത്തിന്റെ അധിപതി സാത്താനാണ്. (2കൊരി, 4:4). സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു. (1യോഹ, 5:19).

സർഗ്ഗോൻ

സർഗ്ഗോൻ (Sargon)

പേരിനർത്ഥം – സൂര്യൻ്റെ പ്രഭു

അശ്ശൂർ രാജാവ് (722-705 ബി.സി). സർഗ്ഗോന്റെ പേർ ബൈബിളിൽ പറഞ്ഞിട്ടുള്ളത് യെശയ്യാവ് 20:1-ൽ മാത്രമാണ്. മുൻഗാമിയായ ശല്മനേസ്സർ അഞ്ചാമൻ ബി.സി. 724-ൽ ശമര്യയെ നിരോധിച്ചു. ഈ നിരോധനകാലത്ത് ശല്മനേസ്സർ മരിച്ചു. ബി.സി. 721-ൽ സർഗ്ഗോൻ ശമര്യ പിടിച്ചു. എന്നാൽ ശമര്യയുടെ പതനവുമായി ബന്ധപ്പെടുത്തി സർഗ്ഗോന്റെ പേർ ബൈബിളിൽ പറഞ്ഞിട്ടില്ല. (2രാജാ, 17:1-6). ശമര്യയുടെ പതനത്തിനു ശേഷമാണ് സർഗ്ഗോൻ രാജാവായതെന്നു വിശ്വസിക്കുന്നവരുണ്ട്. സർഗ്ഗോൻ രാജാവായ ഉടൻതന്നെ ഏലാമ്യരുടെ സഹായത്തോടുകൂടി ബാബിലോന്യർ അശ്ശൂരിനെതിരെ മത്സരിച്ചു. അവരെ സർഗ്ഗോൻ കീഴടക്കി. ഗസ്സയെ സഹായിക്കാനെത്തിയ മിസ്രയീം രാജാവ് സോയെ സർഗ്ഗാൻ പരാജയപ്പെടുത്തി. (2രാജാ, 17:4). ഹിത്യരുടെ മഹാനഗരമായ കർക്കെമീശിനെ ബി.സി. 717-ൽ സർഗ്ഗോൻ പിടിച്ചു. യെഹൂദാ അശ്ശൂരിനെതിരെ മത്സരിച്ചു. യെഹൂദയെ കീഴടക്കി എന്നു സർഗ്ഗോൻ അവകാശപ്പെടുന്നെങ്കിലും പറയാവുന്ന ദോഷമൊന്നും യെഹൂദയ്ക്ക് സംഭവിച്ചില്ല. സർഗ്ഗോന്റെ പുത്രനായ സൻഹേരീബിനോടു ഹിസ്ക്കീയാരാജാവു മത്സരിച്ചുവല്ലോ. നീനെവേക്കു 16 കി.മീ വടക്കുകിഴക്കായി ഒരു പുതിയ കൊട്ടാരവും രാജകീയ നഗരവും പണിതു ദുർ-ഷറ്റുകിൻ എന്നു പേരിട്ടു. ബി.സി. 705-ൽ സർഗ്ഗോൻ വധിക്കപ്പെട്ടു. തുടർന്നു പുത്രനായ സൻഹേരീബ് രാജാവായി.

സക്കായി

സക്കായി (Zacchaeus)

പേരിനർത്ഥം – കപടമില്ലാത്ത

ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായി സക്കായി യെരീഹോവിൽ പാർത്തിരുന്നു. യേശുവിനെ കാണാനുള്ള താൽപര്യം നിമിത്തം വളർച്ചയിൽ കുറിയവനായ സക്കായി കാട്ടത്തിമേൽ കയറി. യേശു ആ സ്ഥലത്തെത്തിയപ്പോൾ മേലോട്ടുനോക്കി സക്കായിയെ പേർ പറഞ്ഞു വിളിച്ചു, താൻ അവനോടു കൂടെ പാർക്കുന്നു എന്നറിയിച്ചു. സഹായിക്കു സന്തോഷം അടക്കാൻ കഴിഞ്ഞില്ല. അവൻ ബദ്ധപ്പെട്ടു ഇറങ്ങി യേശുവിനെ സ്വീകരിച്ചു. അന്യായമായി കരം ഈടാക്കിയിരുന്ന സക്കായിയെ ജനങ്ങൾ പാപി എന്നു മുദ്രയടിച്ചു വെറുത്തിരുന്നു. പുരുഷാരത്തിനു മുന്നിൽ തന്നെ പേരു വിളിച്ചു അംഗീകരിച്ച യേശുവിന്റെ മുന്നിൽ അവൻ വാസ്തവമായി പശ്ചാത്തപിച്ചു. ന്യായപ്രമാണം ആവശ്യപ്പെട്ടതിലേറെ പ്രായശ്ചിത്തം ചെയ്യാമെന്ന് അവൻ ഏറ്റുപറഞ്ഞു. (സംഖ്യാ, 5:6,7). ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീടിന്നു രക്ഷവന്നു എന്നു യേശു പറഞ്ഞു. (ലൂക്കൊ, 19:1-10).