തേജസ്കരണം

തേജസ്കരണം (Glorified)

“മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30)

തേജസ്കരണത്തെക്കുറിക്കുന്ന ഗ്രീക്കുപദം ടൊക്സ്സാസൊ (δοξάζω – doxazo) 62 പ്രാവശ്യം പുതിയനിയമത്തിലുണ്ട്. മഹത്വം (മത്താ, 5:16), മാനം (മത്താ, 6:2), തേജസ്കരണം (യോഹ, 12:16) എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു. മൂലപദമായ ടൊക്സ്സാ (δόξα – doxa) 168 പ്രാവശ്യമുണ്ട്. മഹത്വം (മത്താ, 4:8), തേജസ്സ് (മത്താ, 24:30) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു. “നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.” (റോമ, 8:17).

തേജസ്കരണം എന്നാൽ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ദൈവമക്കൾ അവനോട് അനുരൂപപ്പെടൽ അത്രേ. “നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു. അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.” (ഫിലി, 3:20,21). ക്രിസ്തുവിൻ്റെ സ്വരൂപത്തോടു അനുരൂപരാകുവാനാണ് നമ്മെ മുന്നിയമിച്ചിരിക്കുന്നത്. (റോമ, 8:29). നീതീകരണത്തിൻ്റെ ഫലവും വിശുദ്ധീകരണത്തിൻ്റെ അന്തവുമാണ് തേജസ്കരണം: “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:30). “ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.” (1തെസ്സ, 3:13). “സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” 1തെസ്സ, 5:23). 

രക്ഷയ്ക്ക് ഒരു ത്രികാല അനുഭവമുണ്ട്. അതായത് രക്ഷിക്കപ്പെട്ടു (എഫെ, 2:5, 8; റോമ, 8:24), രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു (1കൊരി, 1:18), രക്ഷിക്കപ്പെടും. (മത്താ, 10:22; റോമ, 5:9,10). ഇതിനു തുല്യമാണ് നീതീകരണം, വിശുദ്ധീകരണം, തേജസ്കരണം. നാം കുറ്റത്തിൽ നിന്നും പാപത്തിന്റെ ശിക്ഷയിൽനിന്നും രക്ഷിക്കപ്പെട്ടു; പാപത്തിന്റെ ശക്തിയിൽ നിന്ന് രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; ഒടുവിലായി പാപത്തിന്റെ സാന്നിദ്ധ്യത്തിൽ നിന്നുതന്നെ രക്ഷിക്കപ്പെടും. ക്രിസ്തുയേശുവിൻ്റെ ക്രൂശുമരണത്താൽ പാപി കൃപയാൽ രക്ഷിക്കപ്പെട്ടു അഥവാ നീതീകരണം പ്രാപിച്ചു. (എഫെ, 2:5, 8). വിശ്വാസികൾ പരിശുദ്ധാത്മാവിനാലും ദൈവവചനത്താലും രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കണം അഥവാ തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. (റോമ, 15:15; യോഹ, 17:17). ദൈവത്തിൻ്റെ കൃപയാലും ക്രിസ്തുവിൻ്റെ പക്ഷവാദത്താലും അവൻ നമ്മെ പൂർണ്ണമായി രക്ഷിക്കും അഥവാ തേജസ്കരിക്കും. (റോമ, 8:17; 8:30; തീത്തൊ, 3:4-7). “ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:24).

Leave a Reply

Your email address will not be published. Required fields are marked *