നീതീകരണം

നീതീകരണം (Justification)

“മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39)

നീതി, നീതീകരണം എന്നീ പദങ്ങൾ പരസ്പരബന്ധമുള്ളവയാണ്. നീതീകരണത്തിന് ഗ്രീക്കിൽ ഡികായിയോ (δικαιόω – dikaioo – പ്രവൃ, 13:39) എന്നും, നീതി എന്നതിന് ഡികായിയോസ് (δίκαιος – díkaios – മത്താ, 1:19) എന്നുമാണ് പ്രയോഗങ്ങൾ. നീതിക്ക് എബ്രായയിൽ റ്റ്സാദിക് (צַדִּיק – tsaddiyq – ഉല്പ, 6:9) ആണ്. ന്യായം, ശരി, നേര് എന്നിവയാണ് സാമാന്യമായ അർത്ഥം. പഴയനിയമത്തിൽ നീതി എന്നത് ധാർമ്മികവും നിയമപരവും മനഃശാസ്ത്രപരവും ആത്മികവുമായ തത്ത്വങ്ങൾക്കനുസരണമായ പെരുമാറ്റമാണ്. സഹമനുഷ്യനോടുള്ള പെരുമാറ്റമോ ഓരോരുത്തർക്കും അർഹമായതു നല്കുകയോ ചെയ്യുന്നതല്ല നീതി. ഇവയ്ക്കെല്ലാം ഉപരി മനുഷ്യനോടും ദൈവത്തോടുമുള്ള ബന്ധത്തിൽ ചെയ്യേണ്ടവ നിവർത്തിക്കയാണ് നീതി. പരസ്പര ബന്ധങ്ങൾക്ക് പ്രത്യേകം ചുമതലകൾ ഉണ്ട്. പ്രസ്തുത ചുമതലകളുടെ നിർവ്വഹണമാണ് നീതി. പ്രസ്തുതത ബന്ധത്തിന് വെളിയിൽ നീതിക്ക് മാനദണ്ഡമില്ല. ഉടമ്പടി ബന്ധത്തിൽ ആയിരുന്നതുകൊണ്ടു രാജാവ്, പ്രജ എന്ന നിലയിൽ ശൗലിനെ കൊല്ലാൻ വിസ്സമ്മതിച്ചുകൊണ്ട് ദാവീദ് നീതിമാനായി. “പിന്നെ അവൻ ദാവീദിനോടു പറഞ്ഞത്: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിനു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.” (1ശമൂ, 24:17). അമ്മായപ്പനായ യെഹൂദാ മരുമകളായ താമാറിനോടുള്ള തന്റെ കടമ നിർവ്വഹിക്കാത്തതുകൊണ്ട് അവളെക്കുറിച്ചു യെഹൂദാ അവൾ എന്നിലും നീതിയുള്ളവൾ എന്നു പറഞ്ഞു. (ഉല്പ, 38:26).

കോടതിയിലെ വ്യവഹാരവുമായി ബന്ധപ്പെട്ട പദമാണ് നീതി. റോമർ 8:33,34-ൽ നീതീകരിക്കുക എന്നതിന്റെ ഈ ആശയം സ്പഷ്ടമായി കാണാം: “ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻ തന്നെ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.” നീതീകരിക്കുക, ശിക്ഷ വിധിക്കുക എന്നീ പ്രയോഗങ്ങൾ അടുത്തടുത്ത് പ്രയോഗിച്ചിരിക്കുന്നത് നീതീകരിക്കുക എന്ന ക്രിയയുടെ വ്യാവഹാരിക സ്വഭാവം വെളിപ്പെടുത്തുന്നു. 

ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങനെ? (ഇയ്യോ, 9:2) സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും? (ഇയ്യോ, 25:4). ഏതു കാലത്തും മനുഷ്യഹൃദയത്തിൽ നിന്നുയരുന്ന ചോദ്യമാണിത്. ദാവീദ് ദൈവത്തോടു അപേക്ഷിക്കുകയാണ് “അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.” (സങ്കീ, 143:2). വിശ്വാസത്താലുള്ള നീതീകരണം പഴയനിയമ കാലത്തും ലഭിച്ചിരുന്നു. അബ്രാഹാം വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു എന്ന് പൗലൊസ് വ്യക്തമാക്കുന്നു. (റോമ, 4:1-5). വിശ്വാസത്താലുളള നീതീകരണം തിരുവെഴുത്തുകളിൽ രൂഢമൂലമാണ്. പുതിയനിയമത്തിൽ റോമാ ലേഖനത്തിലെയും ഗലാത്യ ലേഖനത്തിലെയും പ്രമുഖ പ്രതിപാദ്യം ഇതത്രേ. 

വിശ്വാസത്താൽ ക്രിസ്തുവിനോടു ചേരുന്ന പാപി ക്രിസ്തുവിൻ നിമിത്തം ഇനിയൊരിക്കലും ശിക്ഷാവിധിയിൻ കീഴിലല്ലെന്നും തിരുമുമ്പിൽ നീതിമാൻ എന്ന നിലയിലാണെന്നും ദൈവം വിധിപ്രഖ്യാപനം നടത്തുന്ന പ്രവൃത്തിയാണ് നീതീകരണം. നിഷ്ക്കളങ്കനെ കുറ്റം വിധിക്കുവാനോ കുറ്റക്കാരനെ നീതീകരിക്കാനോ പാടില്ലെന്നുളളതാണ് ശിക്ഷാനിയമത്തിന്റെ അടിസ്ഥാനതത്വം. “ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്കു വെറുപ്പു.” (സദൃ, 17:15). യിസ്രായേലിൽ നീതിനിർവ്വഹണത്തിനു ഈ അടിസ്ഥാനതത്വം ന്യായപ്രമാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. “മനുഷ്യർക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ടു അവർ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോൾ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയും വേണം.” (ആവ, 25:1). നീതിനിർവ്വഹണത്തിൽ ഈ ന്യായപ്രമാണതത്വം തന്നെയാണ് ദൈവം പാലിക്കുന്നത്. ദൈവം വിശുദ്ധനും നീതിമാനുമായ ന്യായാധിപതിയാണ് നിയമം ദൃഢമാണ്. എന്നാൽ നീതിമാനായ ദൈവത്തിന് തന്റെ സന്നിധിയിൽ പാപികളെ സ്വീകരിക്കുകയും വേണം. മനുഷ്യവർഗ്ഗത്തിന്റെ അവസ്ഥ എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു എന്നതത്രേ. (റോമ, 3:23). തന്മൂലം നീതിമാനായ ന്യായാധിപന്റെ മുന്നിൽ ലോകം മുഴുവൻ കുറ്റക്കാരാകയാൽ കുറ്റക്കാർ എന്ന വിധി മാത്രമേ പുറപ്പെടുവിക്കാനാവു. മഹാദയയും മനസ്സലിവും ഉള്ള കൃപാലുവായ ദൈവത്തിനു മനുഷ്യനെ എങ്ങനെ രക്ഷിക്കുവാൻ കഴിയും എന്നതാണ് പ്രധാനപ്രശ്നം. 

നീതിക്കു വിരോധമായി ദൈവത്തിന് മനുഷ്യരോടു ഇടപെടാനാവുകയില്ല. സർവ്വലോകവും കുറ്റത്തിലായിരിക്കെ മനുഷ്യനെ രക്ഷിക്കുവാൻ ഏകമാർഗ്ഗമേയുള്ളൂ; മനുഷ്യനെ നീതീകരിക്കുക. നീതിമാൻ എന്നു പ്രഖ്യാപിക്കുകയാണ് നീതീകരണം. കുറ്റക്കാരനിൽ പരിവർത്തനമോ മേന്മയോ പ്രതീക്ഷിക്കുകയോ വരുത്തുകയോ അല്ല; മറിച്ച്, കുറ്റക്കാരനു നീതിമാനാണെന്ന വിധി നല്കുകയാണ്. ഏതെങ്കിലും അഭിപ്രായത്തെയോ പെരുമാറ്റത്തെയോ പ്രസ്താവനയെയോ നീതീകരിക്കുന്നു എന്നു പറയുമ്പോൾ അവയെ മെച്ചമാക്കുകയല്ല; മറിച്ച്, അവയ്ക്ക് അനുകൂലമായ വിധി നേടുന്നു എന്നർത്ഥം. നീതീകരണം എന്നതു കോടതി ഭാഷയിൽ നീതിമാൻ എന്ന വിധി നേടലാണ്. 

നീതീകരണത്തിന്റെ വ്യാപ്തി: ഒരു വിശ്വാസിയുടെ വർത്തമാന കാലത്തിൽ ആരംഭിക്കുകയും ഭൂതഭാവികാലങ്ങളിലേക്കു വ്യാപിച്ചു നില്ക്കുകയും ചെയ്യുന്ന ഒന്നാണ് നീതീകരണം. നീതീകരണത്തിൽ പലകാര്യങ്ങളുണ്ട്: 1. പാപമോചനം: പാപമോചനം പാപത്തിൽ നിന്നും ശിക്ഷയിൽ നിന്നും ഉള്ള വിടുതലാണ്. പാപത്തിന്റെ ശിക്ഷ മരണമാണ്; ഭൗതികവും ആത്മീയവുമായ നിത്യമരണം. (ഉല്പ, 2:17; റോമ, 5:12-14; 6:23). മനുഷ്യനെ രക്ഷിക്കണമെങ്കിൽ ഈ ശിക്ഷ ആദ്യമേ നീക്കിക്കളയണം. ക്രിസ്തു തന്റെ ശരീരത്തിൽ നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ച് ക്രൂശിൽ മരിച്ചു. (യെശ, 53:5; 1പത്രൊ, 2:24). ക്രിസ്തു നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട് ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെ പാപത്തിന്റെ ശിക്ഷ മോചിക്കുന്നു. “ആകയാൽ സഹോദരന്മാരേ, ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:38,39. ഒ.നോ: റോമ, 8:1, 33,34; സംഖ്യാ, 23:21; മീഖാ, 7:18,19; 2കൊരി, 5:21). 

2. നീതി കണക്കിടുക: പൂർവ്വകാല പാപം ക്ഷമിക്കുന്നതോടൊപ്പം ദൈവത്തോടു കൂട്ടായ്മ ലഭിക്കുന്നതിനുമുമ്പ് നീതി നല്കേണ്ടതുണ്ട്. അത് ക്രിസ്തുവിന്റെ നീതി പാപിയുടെ പേരിൽ കണക്കിട്ടുകൊണ്ടാണ് ദൈവം നിവർത്തിച്ചത്. ദൈവം അകൃത്യം കണക്കിടാതിരിക്കുന്ന മനുഷ്യൻ ഭാഗ്യവാനാണ്. (സങ്കീ, 32:2; റോമ, 4:6). “പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു, അവൻ നമുക്കു വേണ്ടി പാപം ആക്കി.” (2കൊരി, 5:21). ക്രിസ്തുവിന്റെ നീതി നമ്മിൽ കണക്കിട്ടുകൊണ്ടാണ് ദൈവം നമ്മെ യഥാസ്ഥാനപ്പെടുത്തിയത്. 

3. ദൈവപ്രസാദം നല്കുക: പാപി ശിക്ഷയ്ക്കു വിധേയനായി എന്നു മാത്രമല്ല അവനു ദൈവപ്രസാദവും നഷ്ടപ്പെട്ടു. (യോഹ, 3:36; റോമ, 1:18; 5.9; ഗലാ, 2:16). നീതീകരണം വെറും കുറ്റവിമുക്തി മാത്രമല്ല, ദൈവപ്രസാദത്തിലേക്കു മടക്കിവരുത്തലുമാണ്. നീതീകരിക്കപ്പെട്ടവൻ ദൈവത്തിന്റെ സഖിയും (2ദിന, 20:7; യാക്കോ, 2:23), ദൈവത്തിന്റെ അവകാശിയും ക്രിസ്തുവിനു കൂട്ടവകാശിയും ആയിത്തീരുന്നു. (റോമ, 8:16,17; ഗലാ, 3:26; എബ്രാ, 2:11). 

നീതീകരണത്തിന്റെ വിധം: നിഷ്ക്കളങ്കനെ നീതീകരിക്കുവാനേ മനുഷ്യനു കഴിയുകയുള്ളൂ. എന്നാൽ ദൈവം കുറ്റക്കാരനെയാണ് നീതീകരിക്കുന്നത്. മനുഷ്യൻ നീതീകരിക്കപ്പെടുന്നത്: 1. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല; പ്രവൃത്തികളാൽ നീതീകരിക്കപ്പെടുന്നതിനു ഒരു മനുഷ്യൻ ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടുളളതെല്ലാം ചെയ്യുവാൻ ബാദ്ധ്യസ്ഥനാണ്. (ഗലാ, 3:10; യാക്കോ, 2:10). അതാരും ചെയ്തിട്ടില്ല; ആർക്കും ചെയ്യാൻ കഴിയുകയുമില്ല. ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീക രിക്കപ്പെടുന്നില്ല. (റോമ, 3:20; ഗലാ, 2:16; 5:4; തീത്തോ, 3:5). ആരെയും രക്ഷിക്കുവാനോ നീതീകരിക്കുവാനോ അല്ല ന്യായപ്രമാണം നല്കിയത്; പ്രത്യുത ഏതുവായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷാ യോഗ്യമായിത്തീർന്നു (റോമ, 3:19) എന്നു കാണിക്കുന്നതിനും, പാപത്തെക്കുറിച്ചുള്ള അറിവു നല്കുന്നതിനും (റോമ, 7:7), പാപത്തിന്റെ കാഠിന്യം (റോമ, 7:13) വെളിപ്പെടുത്തുന്നതിനും, പാപിയെ ക്രിസ്തുവിങ്കലേക്കു നടത്തുന്നതിനും (ഗലാ, 3:24) വേണ്ടിയായിരുന്നു. 

2. ദൈവകൃപയാൽ: “അവന്റെ കൃപയാൽ കിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. (റോമ, 3:24). “നമ്മുടെ രക്ഷിതാവായ യേശു ക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണം കൊണ്ടു തന്നേ.” (തീത്തൊ, 3:7). നീതീകരിക്കുന്നവൻ ദൈവം ആണ്. ദൈവം തിരഞ്ഞെടുത്തവരെ ആർ കുററം ചുമത്തും? (റോമ, 8:33). എല്ലാപാപവും അടിസ്ഥാനമായി ദൈവത്തിനെതിരെയാണ്. അതിനാൽ നാം നീതീകരിക്കപ്പെടേണ്ടത് ദൈവത്താലാണ്. നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, ദൈവം തന്റെ കരുണയാലത്രേ നമ്മെ നീതീകരിച്ചത്. (തീത്തോ, 3:5; എഫെ, 2:4, 8). 

3. ക്രിസ്തുവിന്റെ രക്തത്താൽ: നമ്മുടെ നീതി സംവിധാനം ചെയ്തതു ദൈവമാണ്. ദൈവം തന്നെ നമുക്കു നീതി ഒരുക്കി; അത് ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തത്താലായിരുന്നു. “വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തം മൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു.” (റോമ, 3:25). നമ്മുടെ നീതീകരണത്തിന്റെ അടിസ്ഥാനം ക്രിസ്തുവിന്റെ രക്തമാണ്. “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ട ശേഷമോ നാം അവനാൽ എത്ര അധികമായി . കോപത്തിൽനിന്നു രക്ഷിക്കപ്പെടും.” (റോമ, 5:9). “ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.” (എബാ, 9:22). നീതീകരണത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയായിരുന്നില്ല; അവയുടെ ശിക്ഷ നമുക്കു പകരമായി ക്രിസ്തുവിൽ നടത്തുകയായിരുന്നു. 

4. വിശ്വാസത്താൽ: “അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തി കൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.” (റോമ, 3:28). “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്.” (റോമ, 5:1). ഒരുവനു നീതീകരണം ലഭിക്കുന്നത് വിശ്വാസത്തിലൂടെയാണ്. വിശ്വാസം നീതീകരണത്തിന് കാരണമല്ല, ഉപാധി മാത്രമാണ്. ദൈവകൃപ പ്രദാനം ചെയ്യുന്ന നീതീകരണത്തെ വിശ്വാസം സ്വീകരിക്കുക മാത്രമേ ചെയ്യുന്നുള്ളു. 

5. ആത്മാവിനാൽ: “നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1കൊരി, 6:11). വീണ്ടുംജനനത്തിനു കാരണമായ പരിശുദ്ധാത്മാവ് ക്രിസ്തുവിൽ വിശ്വാസിയെ ആക്കുന്നു. ഒരുവൻ ക്രിസ്തുയേശുവിൽ ആയതുകൊണ്ടു മാത്രം അവൻ നീതിമാൻ എന്ന വിധി ദൈവം പ്രഖ്യാപിക്കുന്നു.  

നീതീകരണത്തിന്റെ ഫലങ്ങൾ: 1. ശിക്ഷയിൽനിന്നുള്ള വിടുതൽ: അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുളളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല. ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ?” (റോമ, 8:1,33). 2. ദൈവപ്രസാദം ലഭ്യമായി: “അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.” (റോമ, 4:6,7; 1കൊരി, 1:30; 2കൊരി, 5:21). 3. ദൈവത്തോടു സമാധാനം ഉണ്ടായി: “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശു ക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്. (റോമ, 5:1). 4. ക്രിസ്തുവിന്റെ നീതി നമുക്കു കണക്കിട്ടു: “പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.”(റോമ, 4:5). 5. അവകാശം ലഭിച്ചു: “നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശ്രപ്രകാരം നിത്യജീവന്റെ അവകാശികളായി തീരേണ്ടതിനു പുനർജ്ജനനസ്ഥാനം കൊണ്ടും (തീത്തൊ, 3:6). 6. കോപത്തിൽ നിന്നു രക്ഷ: “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.” (റോമ, 5:9; 1തെസ്സ, 1:9). 7. ഭാവി തേജസ്കരണത്തിന്റെ ഉറപ്പും സാക്ഷാൽക്കാരവും: “മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമി രിക്കുന്നു.” (റോമ, 8:30).

നിത്യത

നിത്യത (eternity)

അനാദിയും അനന്തതയും ഉൾക്കൊള്ളുന്ന നിത്യത ഭാവനാതീതമാണ്. സ്ഥലകാല സീമകൾക്കുള്ളിൽ നടക്കുന്ന സംഭവങ്ങൾ മാത്രമാണ് അനുഭവവേദ്യമാകുന്നത്. പ്രസ്തുത സംഭവങ്ങൾ എല്ലാം പരിമാണവിധേയവുമാണ്. നിത്യനായ ദൈവത്തിനു മാത്രമേ നിത്യത എന്തെന്നു അറിയാവൂ. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക ദൈവത്തിനു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ” (1തിമൊ, 1:17). ആദി, അനാദി, അനന്തം, ശാശ്വതം, നിത്യം, പുരാതനം എന്നേക്കും എന്നെന്നേക്കും എന്നീ പദങ്ങളാണ് നിത്യതയുടെ ആശയത്തിൽ ബൈബിളിൽ പ്രയോഗിച്ചിട്ടുള്ളത്. (സങ്കീ, 90’2; ഉല്പ, 49:26; സങ്കീ, 132:14) “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്ത നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാ, 3:11). 

കാലത്തോടുള്ള ബന്ധത്തിലുള്ള ദൈവത്തിന്റെ അനന്തതയാണ് നിത്യത. കാലത്തിനു കാരണഭൂതനായ ദൈവം കാലത്തിന്റെ നൈരന്തര്യത്തിൽ നിന്നും സ്വതന്ത്രനാണ്. സ്വയാസ്തിക്യം കാരണമായി ദൈവത്തിന് ആരംഭവും അവസാനവും ഇല്ല. നിത്യദൈവം (ഉല്പ, 21:33), അനാദിയായും ശാശ്വതമായും ദൈവം (സങ്കീ, 90:2), സംവത്സരങ്ങൾ അവസാനിക്കാത്ത ദൈവം (സങ്കീ, 102:27), ശാശ്വതവാസി (യെശ, 57:15), താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16), പുരാതനൻ (ഹബ, 1:12) എന്നിങ്ങനെ തിരുവെഴുത്തുകൾ ദൈവത്തെ വർണ്ണിക്കുന്നു. സംഭവങ്ങളുടെ അനുക്രമം കൊണ്ടാണ് സമയം അളക്കപ്പെടുന്നത്. ദിവസം, ആഴ്ച, മാസം, വർഷം എന്നിവ മനുഷ്യന്റെ അസ്തിത്വത്തിനു അതിരിടുന്നു. എന്നാൽ എല്ലാകാല നൈരന്തര്യത്തിൽനിന്നും സ്വത്രന്തനായ ദൈവത്തിന്റെ മുന്നിൽ എല്ലാ അറിവും ഏകമായി എല്ലായ്പ്പോഴും ഉണ്ട്. അതിനാൽ ഭാഗം ഭാഗത്തെ പിന്തുടരുന്ന പ്രശ്നമില്ല; ഭൂതം, വർത്തമാനം, ഭാവി എന്ന കാലവിഭജനം ആവശ്യവുമില്ല. ഒരു ഇപ്പോൾ അഥവാ ഏകനിത്യവർത്തമാനം ആണ് ദൈവത്തിന്. അതാണു നിത്യത. അതിന് ബൈബിളിൽ നിത്യദിവസം (ഹീമെറാൻ അയോനാസ്: 2പത്രൊ, 3:18. സ.വേ.പു.ത്തിൽ ‘എന്നെന്നേക്കും’ എന്നു തർജ്ജമ) എന്നും ‘ഇന്നു’ (സങ്കീ, 2:7, ഒ.നോ: 2പത്രൊ, 3:8) എന്നും പ്രതിപാദിച്ചിരിക്കുന്നു. കാലം ദൈവത്തിന് ഒരു വസ്തുനിഷ്ഠസത്യമല്ല എന്നു കരുതേണ്ടതില്ല. മൂന്നുകാലവും ദൈവം ഏകകാലം പോലെ കാണുന്നുവെന്നു മാത്രം. ഒരു ഉയർന്ന ഗോപുരത്തിൽ നിന്ന് നോക്കുന്ന വ്യക്തിക്കു ഘോഷയാത്രയുടെ എല്ലാഭാഗങ്ങളും ഒറ്റനോട്ടത്തിൽ കാണാൻ കഴിയും. എന്നാൽ ഒരു തെരുക്കോണിൽ നിന്നു നോക്കുന്ന വ്യക്തിക്ക് അതിന്റെ ഒരു ഭാഗം മാത്രമേ കാണാൻ കഴിയു. ദൈവം എല്ലാം ഏകമായി കാണുന്നു. കാലവും സ്ഥലവും പദാർത്ഥങ്ങളോ പരിച്ഛദങ്ങളോ അല്ല. അവ സാന്തമായ അസ്തിത്വത്തിന്റെ ബന്ധങ്ങൾ മാത്രം. നിത്യത കാലരാഹിത്യമല്ല. ദൈവത്തിന്റെ കേവലനിത്യത ഒരിക്കലും സൃഷ്ടമായ സ്ഥലകാലവ്യവസ്ഥയുടെ സ്വാഭാവിക യാഥാർത്ഥ്യത്തെ നിഷേധിക്കുന്നില്ല. സൃഷ്ടി, സംരക്ഷണം, കരുതൽ, ജഡധാരണം, വീണ്ടെടുപ്പ്, യുഗസമാപ്തി എന്നിവയെല്ലാം കാലബദ്ധമായ ലോകത്തിലെ സത്യങ്ങളാണ്. ദാർശനികന്മാർ ചൂണ്ടിക്കാണിക്കുന്നതു പോലെ അവ മിഥ്യയോ മായയോ അല്ല. നിത്യത എന്നത് അനന്തമായി നീണ്ടുകിടക്കുന്നകാലം മാത്രം. 

നിത്യത സീമാരഹിതമായ കാലമായിരിക്കുമ്പോൾ ഒരറ്റത്ത് സൃഷ്ടിയും പരകോടിയിൽ യുഗാന്ത്യസംഭവങ്ങളും കൊണ്ട് സീമാബദ്ധമാണ് കാലം. അയോൻ എന്ന ഗ്രീക്കുപദം പുതിയനിയമത്തിൽ നിശ്ചിതവും അനിശ്ചിതവുമായ കാലയളവിനും നിത്യതയ്ക്കും പ്രയോഗിച്ചിട്ടുണ്ട്. ഇതിൽ നിന്നും നിത്യത കാലരഹിതമല്ലെന്നും അവസാനിക്കാത്ത കാലമാണെന്നും വ്യക്തമാണ്. ഈ യുഗത്തിനും അടുത്ത യുഗത്തിനും അതായത്, നിത്യതയ്ക്കും ‘അയോൻ’ പ്രയോഗിക്കുന്നു. വീണ്ടെടുപ്പിന്റെ നാടകം പുരോഗാമിയായ കാലത്തെ വിവക്ഷിക്കുന്നു. കാലം മൂന്നു യുഗങ്ങളായി തിരിയുന്നു. സൃഷ്ടിപൂർവ്വകാലം, സ്യഷ്ടിമുതൽ യുഗാന്ത്യം വരെയുള്ള കാലം, അനന്തര കാലം. ആദ്യത്തേത് ആരംഭമില്ലാത്തതും ഒടുവിലത്തേത് അവസാനത്തേതുമാണ്. ഇതിനെ ഭൂതകാല നിത്യത, കാലം, ഭാവികാലനിത്യത എന്നിങ്ങനെയും പരാമർശിക്കുന്നുണ്ട്. ഈ പ്രയോഗങ്ങൾ മാനുഷിക വീക്ഷണത്തിലുള്ള വ്യാവഹാരിക യാഥാർത്ഥ്യങ്ങളായി മാത്രം മനസ്സിലാക്കിയാൽ മതി. നിത്യതയെ അനന്തമായ കാലം എന്ന നിലയ്ക്കു മാത്രമല്ല കാലമില്ലായ്മ എന്ന നിലയ്ക്കും നാം മനസ്സിലാക്കുന്നു. എന്നാൽ നിത്യതയ്ക്കു കാലമില്ലായ്മ എന്ന ധാരണ ബൈബിളിലില്ല. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആണ് ദൈവം. (വെളി, 1:4). നിത്യദൈവം കാലരഹിതനായ ദൈവത്തെയല്ല നിത്യതയുടെ അധിപനായ ദൈവത്തെയാണ് വ്യഞ്ജിപ്പിക്കുന്നത്. ദൈവിക പരിച്ഛദമായ നിത്യതയെ ദൈവത്തിന്റെ മറ്റു പരിച്ഛദങ്ങളിൽ നിന്നു വ്യാവർത്തിപ്പിക്കുവാൻ സാധ്യമല്ല. ദൈവത്തിന്റെ സർവ്വജ്ഞത്വം കാലാതീതമായ നിത്യതയെ ഉറപ്പിക്കുന്നു. ദൈവികമനസ്സിലെ ആശയങ്ങളുടെ നൈരന്തര്യം കൊണ്ടാണ് ദൈവത്തിന്റെ അറിവെങ്കിൽ ദൈവം സർവ്വജ്ഞനല്ലാതാകും.

നിത്യമായത്: ബൈബിളിൽ പറഞ്ഞിരിക്കുന്ന നിത്യമായ കാര്യങ്ങൾ

1. നിത്യ അഗ്നി (മത്താ, 18:8)

2. നിത്യ അവകാശം (പുറ, 29:9)

3. നിത്യ ആത്മാവ് (എബാ, 9:14)

4. നിത്യ  ആധിപത്യം (ദാനീ, 7:14)

5. നിത്യ ആനന്ദം (യെശ, 35:10) 

6. നിത്യ ആശ്വാസം (2തെസ്സ, 2:16)

7. നിത്യ കൂടാരം (ലൂക്കൊ, 16:9)

8. നിത്യ ഘനം (2കൊരി, 4:17) 

9. നിത്യ ചെലവു (നെഹെ, 11:23)

10. നിത്യ ജീവൻ (മത്താ, 19:16)

11. നിത്യ ഞരക്കം (സങ്കീ, 32:3)

12. നിത്യ തേജസ്സ് (2തിമൊ, 2:10) 

13. നിത്യ ദണ്ഡനം (മത്താ, 25:46)

14. നിത്യ ദയ (യെശ, 54:8)

15. നിത്യ ദഹനം (യെശ, 33:14)

16. നിത്യ ദൈവം (ഉല്പ, 21:33) 

17. നിത്യ നാശം (2തെസ്സ, 1:10) 

18. നിത്യ നിദ്ര (യിരെ, 51:39)

19. നിത്യ നിന്ദ (സങ്കീ, 78:66)

20. നിത്യ നിയമം (ഉല്പ, 17:7)

21. നിത്യ നീതി (ദാനീ, 9;24)

22. നിത്യ പരിഹാസം (യിരെ, 18:16)

23. നിത്യ പിതാവു (യെശ, 9:6)

24. നിത്യ പൗരോഹിത്യം (പുറ, 40:15) 

25. നിത്യ പ്രകാശം (യെശ, 60:19)

26. നിത്യ പ്രമാണം (യിരെ, 5:22)

27. നിത്യ പ്രവൃത്തിക്കാർ (യെഹെ, 39:14)

28. നിത്യ ബലം (1തിമൊ, 6:16)

29. നിത്യ ഭവനം (2കൊരി, 5:1)

30. നിത്യ മാഹാത്മ്യം (യെശ, 60:15)

31. നിത്യ രക്ഷ (യെശ, 45:17) 

32. നിത്യ രാജത്വം (സങ്കീ, 145:13) 

33. നിത്യ രാജാവ് (1തിമൊ, 1:17)

34. നിത്യ രാജ്യം (2പത്രൊ, 1:11) 

35. നിത്യ രോഗിണി (വിലാ, 1:13

36. നിത്യ ലജ്ജ (യിരെ, 20:11) 

37. നിത്യ വാഞ്ച (സങ്കീ, 119:20)

38. നിത്യ വേല (പുറ, 5:13)

39. മിത്യ വൃത്തി (2രാജാ, 25:30)

40. നിത്യ വൈരം (യെഹെ, 35:5)

41. നിത്യ ശക്തി (റോമ, 1:20)

42. നിത്യ ശത്രു (1ശമു, 18:29)

43. നിത്യ ശിക്ഷ (മർക്കൊ, 3:29)

44. നിത്യ ശിക്ഷാവിധി (എബ്രാ, 6:1)

45. നിത്യ ശൂന്യം (സങ്കീ, 74:3)

46. നിത്യ സുവിശേഷം (വെളി, 14:6)

47. നിത്യ സ്നേഹം (യിരെ, 31:3).

നിത്യജീവൻ

നിത്യജീവൻ (eternal life)

“പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.” (റോമ, 6:23)

ദൈവത്തിന്റെ ദാനമാണു നിത്യജീവൻ. അനന്തമായ അസ്തിത്വവും നിത്യജീവനും ഒന്നല്ല. വീണ്ടെടുക്കപ്പെട്ടവർക്കും വീണ്ടെടുക്കപ്പെടാത്തവർക്കും അനന്തമായ അസ്തിത്വം ഉണ്ട്. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന അമൂല്യനിധിയാണ് നിത്യജീവൻ. അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു (യോഹ, 10:10) എന്നു ക്രിസ്തു വെളിപ്പെടുത്തി. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു (കൊലൊ, 1:27) എന്നതു തന്നെയാണു നിത്യജീവൻ. ക്രിസ്തുവിനെ കൈക്കൊള്ളുന്നവർ ദൈവത്തിൽ നിന്നു ജനിച്ച ദൈവമക്കളാണ്. (യോഹ, 1:13; 3:3; 1യോഹ, 5:12). നിത്യജീവനും സ്വാഭാവിക ജീവനും ഒന്നല്ല. ജനനത്തിൽ ലഭിക്കുന്ന സ്വാഭാവിക ജീവൻ മരണത്തിനധീനമാണ്. നിത്യജീവന് (ആത്മീയ ജീവൻ) ആരംഭമുണ്ടെങ്കിലും അവസാനം ഇല്ല. നിത്യജീവൻ പ്രാപിക്കാതെ ഭൗതികജീവൻ മാത്രം ഉള്ളവർ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരാണ്. (എഫെ, 2:1). പ്രാകൃതജീവൻ മാത്രമുള്ള വ്യക്തി ദൈവത്തിൽ നിന്നും വേർപെട്ടു തീപ്പൊയ്കയിൽ നിത്യം കഴിയേണ്ടി വരും. നിത്യജീവൻ പ്രാപിച്ചവർ നിത്യത മുഴുവൻ ദൈവവുമായുള്ള കൂട്ടായ്മയിൽ വസിക്കും. ദൈവത്തിൽ നിന്നുള്ള വേർപാടു നിത്യമരണവും ദൈവവുമായുള്ള കൂട്ടായ്മ നിത്യജീവനും അത്രേ. 

നിത്യജീവനെക്കുറിച്ചുള്ള പ്രതീക്ഷയും സമാന്തര സൂചനകളും പഴയനിയമത്തിൽ ഉണ്ടെങ്കിൽത്തന്നെയും നിത്യജീവൻ ഒരു പുതിയ നിയമവെളിപ്പാടാണ്. യോഹന്നാന്റെ സുവിശേഷത്തിലും ലേഖനത്തിലുമാണ് നിത്യജീവനെക്കുറിച്ചു അധികം പരാമർശങ്ങളുള്ളത്. പുനരുത്ഥാന ബന്ധത്തിലാണ് പഴയനിയമത്തിൽ ആദ്യം ‘നിത്യജീവൻ’ പറയപ്പെട്ടിട്ടുള്ളത്. (ദാനീ, 12:2). നിത്യജീവൻ പുനരുത്ഥാന ജീവനാണ്. ചില സ്ഥാനങ്ങളിൽ നിത്യജീവന്നു പകരം ജീവൻ എന്നു മാത്രം പറഞ്ഞിരിക്കും. (ഉദാ: 1യോഹ, 5:12). ഭൗതിക ജീവനിൽ നിന്ന് നിത്യജീവനെ വ്യാവർത്തിപ്പിക്കുവാൻ അയോനിയൊസ് എന്ന വിശേഷണം ചിലേടത്ത് പ്രയോഗിച്ചിട്ടുണ്ട്. യുഗം എന്നർത്ഥമുള്ള അയോനിൽ നിന്നാണ് ഇതിന്റെ ഉത്പത്തി. 

തിരുവെഴുത്തുകൾ നിത്യജീവനെ വർണ്ണിക്കുന്നതോടൊപ്പം എന്താണ് നിത്യജീവൻ എന്നതും യോഹന്നാൻ 17:3-ൽ കൃത്യമായി നിർവ്വചിച്ചിട്ടുണ്ട്: “ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു.”. വിശ്വാസത്തിന്റെ പൂർവ്വവർത്തിയായി നല്കപ്പെടുന്ന കൃപയും നിത്യജീവനും ഒന്നല്ല. പരിശുദ്ധാത്മാവിന്റെയും ക്രിസ്തുവിന്റെയും ഉൾവാസവും നിത്യജീവനും ഒന്നല്ല. പരിശുദ്ധാത്മാവിന്റെയും ക്രിസ്തുവിന്റെയും ഉൾവാസം നിത്യജീവനോടുകൂടെ സംഭവിക്കുന്നതും നിത്യജീവന്റെ ആവിഷ്ക്കാരവുമാണ്. വീണ്ടും ജനനവുമായി ബന്ധപ്പെട്ട നിത്യജീവൻ രക്ഷയുടെ ഹേതുവല്ല; രക്ഷയുടെ ഫലമാണ്. നിത്യജീവന്റെ ആരംഭം ദൈവഹിതത്തിലാണ്. ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാൽ നിത്യജീവൻ ലഭിക്കുന്നു. നമ്മുടെ നിത്യജീവന് ദൈവിക നിർണ്ണയത്തിൽ ഒരു ഭൂതകാല നിത്യത ഉണ്ടെങ്കിലും വീണ്ടും ജനനത്തോടുകൂടിയാണ് നമുക്ക് അത് അനുഭവവേദ്യമാകുന്നത്. (തീത്തൊ, 3:4-7). നിത്യജീവൻ പ്രദാനം ചെയ്യുന്നതിൽ ദൈവത്തിൻ്റെ മൂന്നു പദവികൾക്കും ബന്ധമുള്ളതായി ബൈബിൾ പറയുന്നു. പിതാവായ ദൈവമാണ് ജനിപ്പിക്കുന്നത്. (യാക്കോ, 1:17,18). വിശ്വാസിക്കു ലഭിക്കുന്ന നിത്യജീവൻ ക്രിസ്തുവിന്റെ ജീവനാണ്. (യോഹ, 5:21; 17:2,3; 2കൊരി, 5:17; ഗലാ, 2:20; 1യോഹ, 5:12). വീണ്ടും ജനിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. (യോഹ, 3:3, 7; തീത്തൊ, 3:6).

നിത്യജീവൻ നല്കുന്നതിനെ മൂന്നു നിലകളിലാണ് ചിത്രണം ചെയ്തിട്ടുള്ളത്: 1. വീണ്ടും ജനനം ഒരു പുതിയ ജനനമാണ്. ദൈവത്തിൽ നിന്നുമാണ് ജനിക്കുകയാണ്. (യോഹ, 1:13; 3:3). നിത്യജീവൻ പ്രാപിക്കുന്നതോടുകൂടി ദൈവവും വിശ്വാസിയും പിതൃപുത്രബന്ധത്തിൽ പ്രവേശിക്കുന്നു. 2. ക്രിസ്തുവിലെ പുതിയജീവൻ ആത്മീയ പുനരുത്ഥാനമാണ്. വിശ്വാസി ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടു. (കൊലൊ, 3:1). ക്രിസ്തു ഇതു പ്രവചിച്ചു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കുകയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.” (യോഹ, 5:25). 3. പുതിയ ജീവൻ ഒരുവനെ പുതു സൃഷ്ടിയാക്കുന്നു. (2 കൊരി, 5:17). നിത്യജീവൻ പ്രാപിച്ചവൻ സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവനാണ്. (എഫെ, 2:10).

നസറായൻ

നസറായൻ (Nazarene)

നസറെത്ത് ഗ്രാമത്തിൽ പാർത്തവൻ എന്ന അർത്ഥത്തിൽ യേശു നസറായൻ എന്നറിയപ്പെട്ടു. “അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.” (മത്താ, 2:23). ഈ വിശേഷണത്തിനു ഗ്രീക്കിൽ രണ്ടു രൂപങ്ങളുണ്ട്: നസോറായൊസ്; Nazoraios (മത്താ, 2:23; 26:71; മർക്കൊ, 10:47; ലൂക്കൊ, 18:37; 24:19; യോഹ, 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 22:8; 26:9; 24:5), നസറീനൊസ്; Nazarenos (മർക്കൊ, 1:24; 14:67; 16:6; ലൂക്കൊ, 4:34). ഇതിൽ മത്തായിയും യോഹന്നാനും ആദ്യത്തെ രൂപവും, മർക്കൊസും ലൂക്കോസും രണ്ടു രൂപങ്ങളും പ്രയോഗിച്ചു കാണുന്നു. ”ക്രിസ്തു നസറായൻ എന്നു വിളിക്കപ്പെടും” (മത്താ, 2:23) എന്ന പ്രവചനം ഏതാണെന്ന കാര്യത്തിൽ ഒരു സംശയമുണ്ട്. ക്രൈസ്തവ പണ്ഡിതനായ ജെറോം (347-420) പറയുന്നതനുസരിച്ച് യെശയ്യാവ് 11:1 ആണിത്. നമ്മുടെ ബൈബിളിൽ ‘നസറായൻ’ എന്നു കാണുന്നില്ലെങ്കിലും, മൂലഭാഷയിൽ ഉണ്ടായിരുന്നെന്ന് അദ്ദേഹം തൻ്റെ എഴുത്തിലൂടെ സമർത്ഥിക്കുന്നു: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.” എബ്രായ ഭാഷയിൽ ഇത് എഴുതിയിരിക്കുന്നു: “എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു നസറായൻ ഫലം കായിക്കും.” (Jerome, Letter 47:7). ക്രിസ്തുവിനെ മാത്രമല്ല ക്രിസ്ത്യാനിയെയും നസറായൻ എന്നു വിളിച്ചിരുന്നു. ‘നസറായ മതത്തിനു മുമ്പൻ’ എന്നു പൗലൊസിനെ വിളിക്കുന്നത്, നസറെത്തിൽ നിന്നുള്ളവൻ എന്ന അർത്ഥത്തിലല്ല. പ്രത്യുത, നസറായനായ യേശുവിന്റെ അനുയായി എന്ന അർത്ഥത്തിലാണ്. (പ്രവൃ, 24:5). ക്രിസ്തുവിന്റെ അനുയായികളെ നിന്ദാസുചകമായി വിളിച്ച പേരാണ് നസറായർ. തല്മൂദിൽ അതിനു മതിയായ തെളിവുണ്ട്. (Sanhedrin 43a; 67a; 107b; Sotah 47a).

നരകം

നരകം (hel)

ദുഷ്ടന്മാരുടെ പര്യവസാനസ്ഥാനമാണ് നരകം. മരണാനന്തരം ആത്മാക്കളുടെ വാസസ്ഥാനമായി പഴയനിയമത്തിൽ പറയപ്പെടുന്നതു ഷിയോൾ ആണ്. പ്രസ്തുത പദത്തെ കെ.ജെ.വി.യിൽ 31 പ്രാവശ്യം ശവക്കുഴി (grave) എന്നും, 31 പ്രാവശ്യം നരകം (hell) എന്നും, 3 പ്രാവശ്യം കുഴി (pit) എന്നും വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ 65 സ്ഥാനങ്ങളിലും പാതാളമാണ്. എന്നാൽ അവദോൻ (അബദ്ദോൻ) എന്ന എബ്രായപദത്തെ പഴയനിയമത്തിൽ അഞ്ചിടത്തും നരകം എന്നു പരിഭാഷ ചെയ്തിട്ടുണ്ട്. (ഇയ്യോ, 26:6; 28:22; 31:12; സദൃ, 15:11; 27:20). മരിച്ചവരുടെ വിശ്രമസ്ഥലത്തെയും നരകത്തെയും കുറിക്കുന്ന അഞ്ചുപദങ്ങൾ തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്. അവ: 

1. ഷിയോൾ (പാതാളം): പാതാളം നിത്യവാസസ്ഥാനമല്ല; മരിച്ചു, പുനരുത്ഥാന പ്രതീക്ഷയിൽ പുനരുത്ഥാനംവരെ മൃതന്മാർക്കു കഴിയാനുള്ള താത്ക്കാലിക വാസസ്ഥാനം മാത്രം. 

2. ഹേഡീസ്: ഈ ഗ്രീക്കുപദം പുതിയ നിയമത്തിൽ പ്രന്തണ്ടു സ്ഥാനങ്ങളിൽ ഉണ്ട്. പതിനൊന്നിടത്തും മലയാളത്തിൽ പാതാളം എന്നു വിവർത്തനം ചെയ്തിരിക്കു ന്നു. 1കൊരിന്ത്യർ 15:55-ൽ മരണം എന്നും. പഴയനിയമത്തിൽ മരിച്ചവർ എല്ലാം തന്നെ (നീതിമാന്മാരും ദുഷ്ടന്മാരും) പാതാളത്തിലേക്കു പോകുന്നതായി കാണാം. യാക്കോബ് യോസേഫിനെ ഓർത്തു വിലപിച്ചു പറഞ്ഞതു: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നാണ്. (ഉല്പ, 37:35). “ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജാതികളും പാതാളത്തിലേക്കു തിരിയും.” (സങ്കീ, 9:17). പാതാളത്തിൽ നിന്നുള്ള മോചനമായിരുന്നു. പഴയനിയമഭക്തന്മാരുടെ പ്രതീക്ഷ. “അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെ മേൽ വാഴും. അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽ നിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും.” (സങ്കീ, 49:14-15). 

ധനവാന്റെയും ലാസറിന്റെയും ഉപമയിൽ കർത്താവ് പാതാളത്തിനു രണ്ടു ഭാഗങ്ങളുണ്ടെന്നു വെളിപ്പെടുത്തി. ‘അബ്രാഹാമിന്റെ മടി’ എന്നു നീതിമാന്മാരുടെ നിവാസം വിളിക്കപ്പെടുന്നു. പുനരുത്ഥാനത്തിൽ ക്രിസ്തു പാതാളത്തിൽ ബദ്ധരായിരുന്ന നീതിമാന്മാരെ പിടിച്ചു ഉയരത്തിലേക്കു കൊണ്ടുപോയി ദൈവത്തിന്റെ വലത്തു ഭാഗത്താക്കി. “അതുകൊണ്ടു; അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു എന്നു പറയുന്നു. കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ? ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിനു സ്വർഗ്ഗാധിസ്വർഗ്ഗത്തിനു മീതെ കയറിവനും ആകുന്നു.” (എഫെ, 4:8-10; സങ്കീ, 68:18). “നീയോ നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽ നിന്നു വിട്ടയക്കും. പ്രത്യാശയുള്ള ബദ്ധന്മാരേ , കോട്ടയിലേക്കു മടങ്ങി വരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നെ പ്രസ്താവിക്കുന്നു.” (സെഖ, 9:11,12). നീതിമാന്മാരുടെ വാസസ്ഥാനമാണ് പരദീസ. പുനരുത്ഥാനം വരെയും വിശ്വാസികൾ ഇവിടെ ക്രിസ്തുവിന്റെ സന്നിധിയിൽ ബോധപൂർവ്വം കഴിയുന്നു. (ഫിലി, 1:23-24; 2കൊരി, 5:6-8). പാതാളത്തിൽ ഒരു പിളർപ്പുകൊണ്ടു പരദീസയിൽ നിന്നും വേർതിരിക്കപ്പെട്ടിരിക്കുന്ന ഭാഗമാണ് ദുഷ്ടന്മാരുടെ ആത്മാക്കളുടെ നിവാസമായ അധമപാതാളം. വെള്ളസിംഹാസന ന്യായവിധിവരെ ലോകത്തുള്ള സകല പാപികളെയും അടച്ചിരിക്കുന്ന താത്ക്കാലിക കാരാഗൃഹമാണിത്. ഇവിടെയും ആത്മാക്കൾ ബോധപൂർവ്വമാണ് കഴിയുന്നത്. യാതനാസ്ഥലമായ ഇവിടെ വിടുതലില്ലാതെ അവർ പൂർവ്വകാര്യങ്ങൾ ഓർത്തു വേദനയും യാതനയും അനുഭവിക്കുന്നു. (ലൂക്കൊ, 16:23-31) 

3. അന്ധകാരം നരകം (ടാർട്ടറൊസ്): 2പത്രൊസ് 2:4-ൽ മാത്രമേ ഈ പേരുള്ളൂ. പാപം ചെയ്ത ദൂതന്മാരെ എന്നേക്കും അടച്ചിട്ടിരിക്കുന്ന നരകമാണിത്. (യൂദാ, 6).

4. അഗാധകുപം (abyss): അഗാധകൂപത്തെ കുറിക്കുന്ന അബുസ്സൊസ് എന്ന യവനപദത്തിനു ആഴമുള്ളത് എന്നർത്ഥം.(ലൂക്കൊ, 18:31; റോമ, 10:7; വെളി, 9:1-2; 11:7; 17:8; 20:1, 3). ദുർഭൂതങ്ങളെ അടച്ചിരിക്കുന്ന സ്ഥലമാണിത്. ഗദരദേശത്തിലെ ഭൂതഗ്രസ്തനെ ബാധിച്ചിരുന്ന ലെഗ്വോൻ അഗാധകൂപത്തിലേക്കു (പാതാളത്തിലേക്കല്ല) തങ്ങളെ പോകുവാൻ കല്പിക്കരുത് എന്നാണ് യേശുവിനോടു അപേക്ഷിച്ചത്. (ലൂക്കൊ, 8:31). അസംഖ്യം വെട്ടുക്കിളിപ്പടി അഗാധകൂപത്തിലുണ്ട്. (വെളി, 9:1, 11). മഹാപീഡനകാലത്ത് അഞ്ച് മാസത്തേക്കവയെ തുറന്നുവിടും. “അവൻ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചുളയിലെ പുകപോലെ കൂപത്തിൽ നിന്നും പുകപൊങ്ങി; കൂപത്തിന്റെ പുകയാൽ സൂര്യനും ആകാശവും ഇരുണ്ടുപോയി. പുകയിൽനിന്നു വെട്ടുക്കിളി ഭൂമിയിൽ പുറപ്പെട്ടു. അതിന്നു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു.” (വെളി, 9:2-3). സഹസ്രാബ്ദാരംഭത്തിൽ സാത്താനെ ആയിരമാണ്ടേക്ക് അടച്ചിടുന്നതും അഗാധ കൂപത്തിലാണ്. (വെളി, 20:1-3, 7). 

5. നരകം (hell): നരകത്തെ കുറിക്കുന്നതിനു ഗ്രീക്കു പുതിയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള വാക്കാണ് ഗീഹെന്നാ. ഹിന്നോം താഴ്വര എന്നാണ് അർത്ഥം. വിശ്വാസത്യാഗ കാലത്ത് യെഹൂദന്മാർ മോലേക്കിനു പൂജാഗിരികൾ പണിതു പൂജകൾ നടത്തിയത് ഇവിടെയായിരുന്നു. (1രാജാ, 11:7). യോശീയാ രാജാവിന്റെ കാലത്ത് ബെൻഹിന്നോം താഴ്വരയെ മ്ലേച്ഛസ്ഥാനമാക്കി മാറ്റി. അവിടെ ശവങ്ങൾ എറിഞ്ഞു കളകയും ദഹിപ്പിക്കുകയും ചെയ്തു. മനുഷ്യാസ്ഥികൾ കൊണ്ട് അവിടം നിറച്ചു. (2രാജാ, 23:10-14). തന്മൂലം, നഷ്ടപ്പെട്ടുപോയ ആത്മാക്കളുടെ അന്തിമവാസസ്ഥാനത്തെ കുറിക്കുവാൻ പര്യാപ്തമായ ഒരു പ്രയോഗവും പ്രതീകവുമാണ് ഹിന്നോം താഴ്വര. ഈ ആശയത്തിൽ തന്നെയാണ് ക്രിസ്തു ഈ പദം പ്രായോഗിച്ചത്. 

പുതിയനിയമത്തിൽ ഗീഹെന്നാ പന്ത്രണ്ടു സ്ഥാനങ്ങളിലുണ്ട്. (മത്താ, 5:22, 29-30; 10:28; 18:9; 23:15, 33; മർക്കൊ, 9:43, 45, 47; ലൂക്കൊ, 12:5; യാക്കോ, 3:6). പാപികളുടെ അന്തിമ യാതനാസ്ഥാനമാണിത്. നരകത്തെക്കുറിച്ചു അധികം പറഞ്ഞിട്ടുള്ളതു ക്രിസ്തു തന്നെയാണ്. 

നരകത്തിന്റെ പേരുകളും വിശേഷണങ്ങളും: 

1. നിത്യാഗ്നി: (മത്താ, 18:8; 25:41).

2. നിത്യദണ്ഡനം: (മത്താ, 25:46).

3. നിത്യശിക്ഷ: (മർക്കൊ, 3:29). 

4. അഗ്നിനരകം: (മത്താ, 5:22; 18:9; മർക്കൊ, 9:44, 46-47).

5. തീപ്പൊയ്ക: (വെളി, 20:14-15).

6. തീയും ഗന്ധകവും കത്തുന്ന പൊയ്ക്ക: (വെളി, 21:8).

7. ഏറ്റവും പുറത്തുള്ള ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകത്തിലെ ദണ്ഡനോപാധികൾ: 

1. തീ: (മത്താ, 18:8; 25:41; മർക്കോ, 9:44, 46-47; യാക്കോ, 3:6; വെളി, 14:10; 20:14-15; 21:8).

2. ഗന്ധകം: (സങ്കീ, 11:6; യെശ, 30:33; വെളി, 14:10; 19:20; 21:8).

3. പുഴു: (യെശ, 14:1; മർക്കൊ, 9:44, 46, 48; 

4. പുക: (വെളി, 14:11).

5. ഇരുട്ടു: (മത്താ, 8:12; 22:13; 25:30). 

നരകവാസികൾ: 

1. സാത്താനും അവന്റെ ദൂതന്മാരും; “പിന്നെ അവൻ ഇടത്തുള്ളവരോടു ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.” (മത്താ, 25:41).

2. മൃഗവും കള്ള പ്രവാചകനും; “അവരെ വഞ്ചിച്ച പിശാചിനെ മൃഗവും 

കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും. അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.” (വെളി, 20:10). 

3. അവിശ്വാസികളും ദുഷ്ടന്മാരും; “എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്ക്കു പറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.” (വെളി, 21:8).

ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും

ദൈവപുത്രനായ ക്രിസ്തു ദൈവമല്ല; ഏകദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16). “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്ന ദൈവഭക്തിയുടെ മർമ്മത്തിലെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ, “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God Manifest in the flesh) എന്നുകിട്ടും: (1തിമൊ, 3:15-16. ഒ.നോ: NMV). ക്രിസ്തുവിൻ്റെ പ്രകൃതി: ക്രിസ്തുവിൻ്റെ പ്രകൃതി (സ്വരൂപം) എന്താണെന്നു ചോദിച്ചാൽ: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). എന്നാൽ മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6), ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാകയാൽ പൂർവ്വാസ്തിത്വത്തിലും (pre-existence) സുവിശേഷചരിത്രകാലമൊഴികെ നിത്യാസ്തിത്വത്തിലും (eternal existence) യഹോവയായ ഏകദൈവം തന്നെയാണ്: (1തിമൊ, 3:14-16 – യിരെ, 10:10. ഒ.നോ: യെശ, 25:8 → എബ്രാ, 2:14-15യെശ, 35:4-6 → മത്താ, 11:3-5 → ലൂക്കൊ, 7:21-22യെശ, 40;3മലാ, 3:1 → ലൂക്കൊ, 1:75-77സെഖ, 12:10 → യോഹ, 19:37ലൂക്കൊ, 1:68യോഹ, 1:301കൊരി, 15:47ഫിലി, 2:6-8). അതാണ്, ദൈവഭക്തിയുടെ മർമ്മം അല്ലെങ്കിൽ, പിതാവും പുത്രനുമെന്ന ദൈവമർമ്മം: (1തിമൊ, 3:16കൊലൊ, 3:2NKJV). ദൈവം ലോകസൃഷ്ടിക്കു മുമ്പെ മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ഈ മർമ്മം ലോകത്തിന്റെ പ്രഭുക്കന്മാരായ യെഹൂദന്മാർ അറിഞ്ഞിരുന്നില്ല; അറിഞ്ഞിരുന്നുവെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു: (1കൊരി, 2:7-8പ്രവൃ, 2:23). യഹോവയും അവൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവും നിത്യമായ അസ്തിത്വത്തിൽ ഒന്നുതന്നെ ആയതുകൊണ്ടാണ്, “ഞാൻതന്നെ അവൻ” (I am he) അഥവാ, “എഗോ എയ്മി” (ἐγώ εἰμι – ego eimi) എന്നും (യോഹ, 8:24യോഹ, 8:28. ഒ.നോ: പുറ, 3:14 LXX), താൻ അബ്രാഹാം ജനിച്ചതിനു് മുമ്പേയുള്ള “എഗോ എയ്മി” (I AM) ആണെന്നും (യോഹ, 8:58), “ഞാനും പിതാവും ഒന്നാകുന്നു” എന്നും (യോഹ, 10:30), “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ ക്രിസ്തു പറഞ്ഞത്: (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം: “കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്നായിരുന്നു: (യോഹ, 14:8). യേശുവിൻ്റെ മറുചോദ്യം: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്നാണ്: (യോഹ, 14:9). അപ്പോൾ ഞാനാരാണ്? “ഞാനും പിതാവും ഒന്നാകുന്നു.” (യോഹ, 10:30).“ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; ലോകത്തിലെ ഒരു പുസ്തകങ്ങളിലും അങ്ങനെയൊരു പ്രയോഗം കാണാനും കഴിയില്ല. അതു് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. [കാണുക: ഞാനും പിതാവും ഒന്നാകുന്നു]. പിതാവും പുത്രനും ഐക്യത്തിൽ ഒന്നായിരിക്കുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 8:16യോഹ, 14:23യോഹ, 16:32യോഹ, 17:11യോഹ, 17:21യോഹ, 23). രണ്ടും അജഗാജാന്തരമുള്ള പ്രയോഗങ്ങളാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ, സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, “ഞാനും പിതാവും” എന്ന് വേർതിരിച്ചു പറഞ്ഞത്: (1തിമൊ, 2:6). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ “പിതാവും പുത്രനും ഒന്നുതന്നെ” ആകയാലാണ് “ഞാനും പിതാവും ഒന്നാകുന്നു” എന്നുപറഞ്ഞത്: (മത്താ, 18:19). മറ്റൊരു മനുഷ്യനും അത് പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. ക്രിസ്തു പിതാവിൻ്റെ മനുഷ്യപ്രത്യക്ഷതയല്ലെങ്കിൽ, “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി” എന്നുപറഞ്ഞ ഫിപ്പോസിനോട്: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” എന്ന് യേശുക്രിസ്തു ചോദിക്കുമോ? (യോഹ, 14:8-9). സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, “The only God (പിതാവ് മാത്രമാണ് ദൈവം), “Father, the only true God” (പിതാവ് മാത്രമാണ് സത്യദൈവം) എന്നൊക്കെ ക്രിസ്തുവും (യോഹ, 5:44യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറയുന്നത്: (യോഹ, 8:411കൊരി, 8:6എഫെ, 4:6). ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും “ജ്ഞാനം” എന്ന നിലയിലോ (സദൃ, 8:22-30), “വചനം” എന്ന നിലയിലോ (യോഹ, 1:1), “സൃഷ്ടി” എന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വ്യത്യസ്തമാണെങ്കിൽ, പഴയപുതിയനിയമങ്ങൾ ഭോഷ്ക്കും, “ഞാനും പിതാവും ഒന്നാകുന്നു” എന്നും “എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെപ്പറഞ്ഞ ക്രിസ്തു കള്ളനുമാകും. സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നുതന്നെയാണ്; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മവിൻ്റെയും നാമവും (യേശുക്രിസ്തു) ഒന്നുതന്നെയാണ്: [മത്താ, 28:19 → മത്താ, 1:21യോഹ, 14:2617:11പ്രവൃ, 2:288:1610:4819:5കൊലൊ, 3:16). അല്ലെങ്കിൽ കർത്താവിൻ്റെ കല്പന അബദ്ധവും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം”എന്ന പ്രയോഗം വ്യാകരണവിരുദ്ധവും “യേശുക്രിസ്തുവിൻ്റെ” നാമത്തിൽ സ്നാനം കഴിപ്പിച്ച അപ്പൊസ്തലന്മാരുടെ പ്രവൃത്തി കല്പനാലംഘനവും ആകുമായിരുന്നു. [കാണുക: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്?]. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. അല്ലാതെ ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമോ, വ്യക്തിയോ അല്ല. പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്നതിനു് അനേകം തെളിവുകൾ ഉണ്ട്. [കാണുക: ദൈവഭക്തിയുടെ മർമ്മംപരിശുദ്ധാത്മാവ് ആരാണ്?]

യഹോവ → യേശുക്രിസ്തു: (ആവ, 33:26  വെളി, 1:7ഇയ്യോ, 19:25  1തിമൊ, 3:15-16സങ്കീ, 22:30-31  യോഹ, 19:30സങ്കീ, 68:18  എഫെ, 4:7-8സങ്കീ, 78:1-2  മത്താ, 13:34,35സങ്കീ, 102:15-17  തീത്തൊ, 2:12യെശ, 25:8  എബ്രാ, 2:14-16യെശ, 25:9  ലൂക്കൊ, 1:68യെശ, 29:18  മത്താ, 11:4യെശ, 29:19  മത്താ, 11:29യെശ, 35:4  ലൂക്കൊ, 1:68യെശ, 35:5-6  ലൂക്കൊ, 7:22യെശ, 40:3  ലൂക്കൊ, 76-77യെശ, 40:10  വെളി, 22:12വെളി, 22:20യെശ, 44:8  പ്രവൃ, 1:8യെശ, 45:22  പ്രവൃ, 4:10-12യെശ, 45:23  ഫിലി, 2:10യെശ, 54:5  എഫെ, 5:30-32യെശ, 66:14-16  2തെസ്സ, 1:6-8യിരെ, 31:31-34  ലൂക്കൊ, 22:20എബ്രാ, 8:8-12ഹോശേ, 1:7  ലൂക്കൊ, 1:681തിമൊ, 3:15-16ഹോശേ, 2:16  2കൊരി, 11:2സെഖ, 9:9  മത്താ, 21:4-5സെഖ, 9:11  മർക്കൊ, 14:24എബ്രാ, 9:18സെഖ, 9:14  1തെസ്സ, 4:16സെഖ, 11:13  മത്താ, 27:9-10സെഖ, 12:10 → യോഹ, 19:34വെളി, 1:7സെഖ, 14:3-4  പ്രവൃ, 1:11സെഖ, 14:5  1തെസ്സ, 3:13മലാ, 3:1  ലൂക്കൊ, 76-77). 

[മുകളിൽ പച്ചക്കളറിൽ കാണുന്നത് ബൈബിൽ വാക്യങ്ങളുടെ ലിങ്കുകളാണ്; അതിൽ ക്ലിക്ക് ചെയ്താൽ വാക്യങ്ങൾ കാണാം. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ]

“ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം”എന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. (കാണുക: Systematic theology, പേജ്, 159). വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവായ “ജീ. സുശീലൻ” ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; “ഞാനും പിതാവും ഒന്നാകുന്നു” എന്ന പ്രയോഗം ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണെന്ന് പുള്ളിക്കറിയാം. പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: “സ്നാനം “യേശുവിൻ്റെ” നാമത്തിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.” അതും ത്രിത്വവിശ്വാസത്തിന് എതിരാണ്. (കാണുക: പേജ്, 630). അതായത്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന വാക്യാംശം ഒരു സംജ്ഞാനാമത്തെ (proper noun) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. [കാണുക: ഒനോമയും (Name) ഒനോമാട്ടയും (Names)]

കാണുക:

അബ്രാഹാം ജനിച്ചതിനുമുമ്പെ ക്രിസ്തു ഉണ്ടായിരുന്നോ?

ഞാനും പിതാവും ഒന്നാകുന്നു

ദൈവഭക്തിയുടെ മർമ്മം

പിതാവായ ഏകദൈവം

പിതാവായ ഏകദൈവം

പഴയനിയമവും, പുതിയനിയമവും പിതാവായ ഏകദൈവത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. പഴയനിയമം: “അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6). “നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു;” (യെശ, 63:16). “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ.” (മലാ, 1:6). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). പുതിയനിയമത്തിൽ യേശുക്രിസ്തു: “പിതാവേ, നാഴിക വന്നിരിക്കുന്നു; …………. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:1-3). പൗലൊസ്: “പിതാവായ ഏകദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6). “എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). യെഹൂദന്മാർ: ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.” (യോഹ, 8:41). യഹോവ ഒരുത്തൻ മാത്രം ദൈവം: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15. ഒ.നോ: 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). യഹോവയല്ലാതെ ദൈവമില്ല: “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.” (ആവ, 32:39. ഒ.നോ: യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). ദൈവത്തിന് സമനായോ സദൃശനായോ മറ്റൊരാളില്ല: ‘എനിക്കു സമനായവൻ ആർ?’ (യിരെ, 50:44). ‘നിന്നോടു സമനായ ദൈവം ആരുള്ളു?’ (മീഖാ, 7:18). ‘യഹോവേ, നിനക്കു തുല്യൻ ആർ?’ (സങ്കീ, 35:10). ‘നിന്നോടു സദൃശൻ ആരുമില്ല’ (സങ്കീ, 40:5). “സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?” (സങ്കീ, 89:6). ദൈവത്തെ ആരോടും ഉപമിക്കാനും കഴിയില്ല: “നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?” (യെശ, 46:5). ദൈവത്തിന് മുമ്പനോ പിമ്പനോ ആയി മറ്റൊരാളുമില്ല: “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). ദൈവം തൻ്റെ മഹത്വവും ശക്തിയും മറ്റൊരുത്തനുമായി പങ്കുവെയ്ക്കുന്നുമില്ല: ‘ഞാൻ എൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കയില്ല’ (യെശ, 42:8, 48:11), ‘ഞാനല്ലാതെ ഒരു ദൈവമില്ല; മറ്റൊരുത്തനുമില്ല’ (യെശ, 45:5,6). “എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ ഒരുത്തനെയും അറിയുന്നില്ല” (യെശ, 44:8) എന്നു ദൈവംതന്നെ അരുളിച്ചെയ്യുന്നു. പിതാവായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ബൈബിൾ അടിവരയിട്ട് പറയുന്നു. ഇത്രയ്ക്ക് സ്ഫടികസ്ഫുടമായി ബൈബിളിൽ എഴുതിവെച്ചിട്ടും, പിതാവിൽനിന്നു വ്യതിരിക്തനായ മറ്റൊരു വ്യക്തിയാണ് യേശു എന്നു വിളിച്ചുകൂവുന്നവർ, അറിഞ്ഞോ അറിയാതെയോ യേശു ദൈവമല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.

മർക്കൊസിൻ്റെ സുവിശേഷത്താൽ ഒരു ശാസ്ത്രി വന്നിട്ട് ‘എല്ലാറ്റിലും മുഖ്യകല്പന ഏതു’ എന്നു യേശുവിനോടു ചോദിക്കുമ്പോൾ (12:28), യെഹൂദൻ്റെ ഷ്മാ (shama – שׁמע) ആണ് യേശു ഉദ്ധരിക്കുന്നത്. “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (12:29). “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). അവിടെ ശാസ്ത്രിയുടെ മറുപടി ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (12:32). ശാസ്ത്രി ഇത് പറയുന്നത് ആരോടാണ്; യേശുവിനോട്. ഉത്തമപുരുഷനായ (first person) ശസ്ത്രി, മധ്യമപുരുഷനായ (second person) യേശുവിനോട്, പ്രഥമപുരുഷനായ (third person) പിതാവിനെക്കുറിച്ചാണ് പറയുന്നത്; “ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” ചിലർ കരുതുന്നതുപോലെ ദൈവം സമനിത്യരായ മൂന്ന് വ്യക്തികളായിരുന്നെങ്കിൽ യേശു എന്തു പറയുമായിരുന്നു: “നീ പറഞ്ഞത് ശരിയല്ല; ‘അവൻ മാത്രമല്ല, ഞാനും ചേർന്നാലേ ദൈവമാകു’ അല്ലെങ്കിൽ, ‘ഞാനും പരിശുദ്ധാത്മാവും കൂടി ചേരുമ്പോഴെ ദൈവമാകു’ എന്നല്ലേ പറയേണ്ടത്. എന്നാൽ യേശു പറഞ്ഞതോ; “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). അപ്പോൾ, ദൈവകാര്യത്തിൽ ബുദ്ധിയുള്ളവരും, ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവരും, ദൈവരാജ്യത്തിൽ പ്രവേശനം സിദ്ധിച്ചവരും അറിയേണ്ട പരമപ്രധാനമായ വസ്തുത ഇതാണ്; “ദൈവത്തിൽ സമനിത്യരായ മൂന്നു വ്യക്തികളില്ല പ്രത്യുത, പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളൂ.” (1കൊരി, 8:6). ഇക്കാര്യം പിശാചുക്കൾക്കുപോലും അറിയാം. (യാക്കോ, 2:19). എന്നിട്ടും പല വിശ്വാസികളും അംഗീകരിക്കുന്നില്ല. 

പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളുയെങ്കിൽ, യേശുക്രിസ്തു ആരാണെന്നതാണ് അടുത്തചോദ്യം. യഹോവസാക്ഷികളും, ക്രിസ്റ്റാഡെൽഫിയൻസും, മോർമോൺസും തുടങ്ങി, യേശുവിൻ്റെ ദൈവത്വം നിഷേധിക്കുന്നവരൊക്കെ പറയുന്നത്; “യേശു താൻ ദൈവമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല” എന്നാണ്. ശരിയാണത്, യേശു ഒരിക്കലും ‘ഞാൻ ദൈവമാണെന്നു’ പറഞ്ഞിട്ടില്ല. എന്നാൽ, അപ്പൊസ്തലന്മാർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്, അതവർക്ക് സ്വീകാര്യമല്ല. പഴയനിയമത്തിൽ ‘വീരനാം ദൈവമെന്നും, നിത്യപിതാവെന്നും’ (യെശ, 9:6) യേശുവിനെ വിളിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ ‘ദൈവമെന്നും’ (യോഹ, 20:28), ‘സർവ്വത്തിനും മീതെ ദൈവമെന്നും’ (റോമ, 9:5), ‘മഹാദൈവമെന്നും’ (തീത്തൊ, 2:12), ‘സത്യദൈവമെന്നും’ (1യോഹ, 5:20) യേശുവിനെ വിളിച്ചിട്ടുണ്ട്. ഇനി, താൻ ദൈവമാണെന്ന് യേശു പറയാഞ്ഞതെന്താണ്? താൻ ജഡത്തിൽ ദൈവമല്ലായിരുന്നു; ജീവനുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു. (2കൊരി, 5:21; 1തിമൊ, 2:5,6: 3:14-16). (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ)

യേശു എന്ന പേരിനർത്ഥം തന്നെ ‘ദൈവം നമ്മോടുകൂടെ’ എന്നാണ്. (മത്താ, 1:21,22). തൻ്റെ നാമം പിതാവിൻ്റെ നാമമാണെന്നും താൻ വ്യക്യമാക്കി: ‘ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു’ (യോഹ, 5:43). ‘എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ’ (യോഹ, 10:25). “യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” (യോഹ, 12:13). ‘പിതാവേ, നിന്റെ നാമത്തെ  മഹത്വപ്പെടുത്തേണമേ’ (യോഹ, 12:28) എന്നും, ‘പുത്രനെ മഹത്വപ്പെടുത്തേണമേ’ (യോഹ, 17:1) എന്നും പറഞ്ഞിരിക്കുന്നു. ‘ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു’ (യോഹ, 17:6). ‘നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ’ (യോഹ, 17:11). ‘നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ’ (യോഹ, 17:12). ‘ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു’ (യോഹ, 17:26). ‘ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു’ എന്ന് രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (യോഹ, 17:6; 26). യേശു വെളിപ്പെടുത്തിയ പിതാവിൻ്റെ നാമമേതാണ്. ഒരു നാമവും വെളിപ്പെടുത്തിയില്ല. പ്രത്യുത, തന്നെത്തന്നെയാണ് വെളിപ്പെടുത്തിയത്. മോശെയോടുള്ള ബന്ധത്തിൽ ദൈവത്തിൻ്റെ നാമം അവൻ്റെ പ്രത്യക്ഷത തന്നെയാണെന്ന് മനസ്സിലാക്കാം. (പുറ, 33:18;19). താൻതന്നെയാണ് പിതാവ് അഥവാ നിത്യമായ അസ്തിത്വത്തിൽ താനും പിതാവും ഒരു വ്യക്തിയാണെന്നും പറഞ്ഞിട്ടുണ്ട്: “ഞാനും പിതാവും ഒന്നാകുന്നു. (യോഹ, 10:30). ഇതിന് പല വ്യാഖ്യാനവും ആളുകൾ നല്കുന്നുണ്ട്. എന്നാൽ, ബൈബിളിൻ്റെ വ്യാഖ്യാനം ആരും കാണുന്നില്ല. കല്ലെറിയാൻ തുനിഞ്ഞ യെഹൂദന്മാർതന്നെ അതു പറയും: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” യോഹ, 10:33). യെഹൂദന് ഒരുപാട് ദൈവങ്ങളില്ല; യഹോവ മാത്രമാണവരുടെ ദൈവം. താൻ പിതാവായ യഹോവയാണ് അഥവാ നിത്യമായ അസ്തിത്വത്തിൽ താനും പിതാവും ഒന്നാണെന്ന് അവകാശപ്പെട്ടതിനാണ് അവർ കല്ലെടുത്തത്. “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്ന ഫിലിപ്പോസിൻ്റെ ചോദ്യത്തിന് മറുപടിയായി യേശു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:8,9). ഫിലിപ്പോസിൻ്റെ ആവശ്യം: ‘പിതാവിനെ കാണണം‘ യേശുവിൻ്റെ നറുപടി: ‘നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നാണ്. “ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.” (യോഹ, 14:10). എന്നുകൂടി യേശുപറയുമ്പോൾ കാര്യങ്ങൾ സ്പഷ്ടമല്ലേ? പിതാവിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ്റെകൂടെ സ്നാനം മുതൽ പിതാവ് വസിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). താൻ ഏകനല്ലെന്നും (യോഹ, 8:16: 16:32) പിതാവിനെയും ചേർത്ത് ഞങ്ങളെന്നും പറഞ്ഞിരിക്കുന്നത് നോക്കുക. (യോഹ, 14:23). യോഹന്നാൻ 15:24-ൽ “ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു” എന്നാണ് യേശു പറയുന്നത്. എവിടെയാണ് യെഹൂദന്മാർ പിതാവിനെ കാണുകയും പകക്കുകയും ചെയ്തത്. തൻ്റെകൂടെ അദൃശ്യനായി വസിച്ചിരുന്ന പിതാവിനെയും ചേർത്താണ് യേശുവത് പറയുന്നത്. (യോഹ, 14:20; 17:11, 21,23). പഴയനിയമത്തിലും പുതിയനിയമത്തിലും ഓരോ വാക്യങ്ങളിലായി യേശുവിനെ പിതാവെന്ന് സ്പഷ്ടമായി വിളിച്ചിട്ടുണ്ട്. യെശയ്യാവ് 9:6-ൽ ‘നിത്യപിതാവു’ എന്നു വിളിച്ചിട്ടുണ്ട്. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും (യേശു) അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). മക്കൾ അഥവാ, മനുഷ്യർ ജഡശരീരത്തിൽ ആയതുകൊണ്ട് പിതാവ് അഥവാ, സൃഷ്ടിതാവായ ദൈവം നമ്മെപ്പോലെ ജഡശരീരത്തിൽ വെളിപ്പെട്ട് പാപപരിഹാരം വരുത്തിയ കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. (കാണുക: ഞാനും പിതാവും ഒന്നാകുന്നു)

യേശു യെഹൂദന്മാരോട് പറയുന്നത്; “നിങ്ങൾ എന്നെ ആകട്ടെ എന്‍റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്‍റെ പിതാവിനെയും അറിയുമായിരുന്നു” (യോഹ, 8:19) എന്നും, “അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 16:3). ശിഷ്യന്മാരോട് ഇത് പറയുമ്പോൾ പിതാവും പുത്രനും ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്‍റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 14:7). ശിഷ്യന്മാർ പുത്രനെയല്ലാതെ, പിതാവിനെ എവിടെയാണ് കണ്ടിരിക്കുന്നത്? പിതാവായ ദൈവംതന്നെ ജഡത്തിൽ പ്രത്യക്ഷനായി നില്ക്കുന്നതാണ് പുത്രൻ. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (റോമ, 3:23; 5:12; സഭാ, 7:20) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9). യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ട് തൻ്റെ മരണത്താൽ പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). യോഹന്നാൻ 14:9-ൽ പിന്നെയും സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” 1യോഹന്നാൻ 2:23-ഉം പിതാവും പുത്രനും വ്യതിരിക്തരല്ലെന്ന് തെളിവ് നൽകുന്നതാണ്: “പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.” പിതാവായ ദൈവം മനുഷ്യൻ്റെ പാപപരിഹാരാർത്ഥം പൂർണ്ണമനുഷ്യൻ മാത്രമായി പ്രത്യക്ഷനായി നില്ക്കുമ്പോൾ, ദൈവും മനുഷ്യനുമെന്ന രണ്ടു വ്യക്തികളാണ്. പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ ആ മനുഷ്യവ്യക്തി പിന്നെയില്ല; ആരോണോ മനുഷ്യനായി പ്രത്യക്ഷനായത് അവൻ മാത്രമേ ഉണ്ടാകയുള്ളു. അതിനാണ്, “ഞാനും പിതാവും ഒന്നാകുന്നു: എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ പറഞ്ഞിരിക്കുന്നത്. ലോകത്തിൽ ദൈവത്തിൻ്റെ ക്രിസ്തുവിനു മാത്രം പറയാൻ കഴിയുന്ന ഒരു പ്രയോഗമാണ്: ‘ഞാനും പിതാവും ഒന്നാകുന്നു.’ (കാണുക: ഞാനും പിതാവും ഒന്നാകുന്നു)

“പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (കൊരി, 1 8:6). ‘പിതാവായ ഏക ദൈവമേ നമുക്കുള്ളു’ എന്നു പറഞ്ഞശേഷം, ‘യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു’ എന്ന് പറഞ്ഞിരിക്കയാൽ; ആ വാക്യത്തിൽ പിതാവും പുത്രനും ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. ബൈബിളിൽ ഒരേയൊരു ദൈവവ്യക്തി മാത്രമേയുള്ളു; അത് പിതാവ് മാത്രമാണ്. ഈ വസ്തുത യേശുതന്നെ പലയാവർത്തി പറഞ്ഞിട്ടുണ്ട്: ‘അവനെ മാത്രമേ (Him only) ആരാധിക്കാവു’ (മത്താ, 4:10 ലൂക്കൊ, 4:8), പിതാവു മാത്രമല്ലാതെ (Father only) പുത്രനുംകൂടി അറിയുന്നില്ല. (മത്താ, 24:36), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏകസത്യദൈവം (the only true God) (യോഹ, 17:3) എന്നൊക്കെ പറയുന്നത് ക്രിസ്തുവാണ്. ത്രിത്വവിശ്വാസപ്രകാരം: ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണ്; അതിൽ പുത്രൻ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമായാണ് ഭൂമിയിൽ വന്നത്. പിതാവ് മാത്രം ദൈവമാണെന്ന് പുത്രൻ ആവർത്തിച്ചു പറയുമ്പോൾ, വ്യത്യസ്തവ്യക്തിയും താൻ ജഡത്തിലും ദൈവവുമാണെങ്കിൽ പുത്രനെങ്ങനെ ദൈവമാകും? മൂന്നു വ്യക്തിയാണ് ദൈവമെങ്കിൽ, പിതാവ് മാത്രമാണ് ദൈവമെന്ന് ക്രിസ്തു പറയുമ്പോൾ പുത്രനും പരിശുദ്ധാത്മാവും ഒരുപോലെ ദൈവമല്ലാതായി മാറുകയാണ്. “പിതാവ് മാത്രമാണ് ദൈവമെന്നും പിതാവ് മാത്രമാണ് ആരാധനയ്ക്കു യോഗ്യനെന്നും ക്രിസ്തുതന്നെ പറയുമ്പോൾ, ദൈവം മൂന്നു വ്യക്തികളാണെന്ന് പറയുന്നവർ; ദൈവമല്ലാത്തവരും ആരാധനയ്ക്കു യോഗ്യരല്ലാത്തവരുമായ രണ്ടു വ്യക്തികൂടി ഉൾപ്പെട്ടതാണ് ത്രിത്വദൈവമെന്നാണോ പറയുന്നുത്?” അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. പിതാവായ ദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നോ, പരിശുദ്ധാത്മദൈവമെന്നോ ഒരു പ്രയോഗംപോലും ബൈബിളിൽ ഇല്ലാത്തത്, പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലാഞ്ഞിട്ടല്ല; പിതാവിൽനിന്ന് വ്യതിരിക്തരല്ലാത്തതുകൊണ്ടാണ്. (കാണുക: യേശുവിൻ്റെ സ്നാനം വ്യക്തികളും വസ്തുതകളും)

‘പിതാവായ ഏക ദൈവമേ നമുക്കുള്ളു’ എന്നും, യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു’ (1കൊരി, 8:6) എന്നു പൗലൊസ് പറയുമ്പോൾ, യേശുവിൻ്റെ ഉയിർപ്പിൽ അവിശ്വസിച്ച വിശ്വാസത്തിൽ ബലഹീനനായ തോമാസ് പിന്നെത്തേതിൽ യേശുവിനെ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” (യോഹ, 20:28) എന്നു വിളിക്കുമ്പോൾ, പിതാവായ ദൈവം തന്നെയാണ് ജഡത്തിൽ പ്രത്യക്ഷനായി ക്രൂശിൽ മരിച്ചുയിർത്ത കർത്താവായ ക്രിസ്തുവും ഒരാൾ തന്നെയാണെന്ന് അടിവരയിട്ടു പ്രസ്താവിക്കുകയാണ്. “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നു ദാവീദ് വിളിക്കുന്നത് യഹോവയെയാണ്. (സങ്കീ, 35:23). യഹോവയല്ലാതെ മറ്റൊരു ദൈവം യെഹൂദന്മാർക്കില്ല. ദൈവം ഏകനാണെന്നുള്ളതും യഹോവ മാത്രം ദൈവമാണെന്നുള്ളതും യെഹൂദനെ സംബന്ധിച്ച് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്; വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും അടയാളമായി കൈമേലോ, പട്ടമായി നെറ്റിമേലോ ഇരിക്കേണ്ടതാണ്. (ആവ, 6:4-8). അപ്പോൾ, പുതിയനിയമത്തിൽ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് അപ്പൊസ്തവൻ വിളിക്കുന്ന യേശുക്രിസ്തു യഹോവ തന്നെയല്ലേ? (യോഹ, 20:28). മറ്റൊരു വ്യക്തിയെ എൻ്റെ ദൈവമേ എന്ന് വിളിക്കാൻ യെഹൂദനായ തോമാസിന് കഴിയുമോ? സത്യദൈവത്തെ അറിവാൻ വിവേകം തന്ന ദൈവപുത്രനും സത്യദൈവവും ഒരാൾ തന്നെയാണെന്ന് യോഹന്നാനും സാക്ഷ്യപ്പെടുത്തുന്നു: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20).

പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരാൾ തന്നെയാണ്: ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ സാറാഫുകളുടെ മദ്ധ്യത്തിൽ, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്ന യഹോവയുടെ മഹത്വമാണ് യെശയ്യാവ് ദർശിച്ചത്. (6:1-5). അനന്തരം “ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?” എന്നു ചോദിക്കുന്ന യഹോവയുടെ ശബ്ദവും കേൾക്കുകയുണ്ടായി. (6:8-10). യോഹന്നാൻ പറയുന്നത്; യേശുവിൻ്റെ മഹത്വമാണ് യെശയ്യാവ് ദർശിച്ചതെന്നാണ്: “യെശയ്യാവു അവന്റെ (യേശു) തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:40,41). പ്രവൃത്തികളിൽ പൗലൊസ് പറയുന്നത് പരിശുദ്ധാത്മാവാണ് യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു സംസാരിച്ചതെന്നാണ്. (28:26,27; യെശ, 6:8-10). പിതാവ് അഥവാ യഹോവ തന്നെയാണ് യേശുവെന്നും, യഹോവ തന്നെയാണ് പരിശുദ്ധാത്മാവെന്നും ഇതിനാൽ അസന്ദിഗ്ധമായി തെളിയുന്നു.

ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ, പിതാവായ ദൈവം (യോഹ, 6:27), പിതാവായ ഏകദൈവം (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നിത്യാദി പ്രയോഗങ്ങൾ അബദ്ധവും ബൈബിൾ പരസ്പരവിരുദ്ധവുമാകും. അതാണ് നിഖ്യാസുന്നഹദോസിലൂടെ ഉപായിയായ സർപ്പം ലക്ഷ്യംവെച്ചതും. ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെന്ന ഉപദേശം അനേകം ദുരുപദേശങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരു പ്രദേശിക സഭയുടേയും പിൻബലമില്ലാതെ, നിഷ്പക്ഷ ബുദ്ധിയോടെ ബൈബിൾ വായിക്കുന്ന ഒരുത്തനും സമനിത്യരായ മൂന്ന് വ്യക്തികളെ കണ്ടെത്താൻ കഴിയില്ല. കാരണം, ബൈബിൾ ദൈവത്തിൻ്റെ ഏകത്വത്തെക്കുറിച്ചാണ് പറയുന്നത്. ‘ദൈവം ഏകനാണെന്നും, തനിക്ക് പങ്കാളികളില്ലെന്നും, താനൊരുത്തനേം അറിയുന്നില്ലെന്നും യഹോവതന്നെ പറയുന്നു.’ ദൈവത്തിൻ്റെ ഏകത്വത്തിന് അധാരമായിട്ട് പഴയപുതിയ നിയമങ്ങളിൽ നൂറ്ംമ്പതോളം വാക്യങ്ങളുണ്ട്. സമനിത്യവാദികളുടെ പ്രധാന പ്രശ്നം; ദൈവം ഏകനാണെന്ന് സമ്മതിക്കാനും നിവൃത്തിയില്ല; സമനിത്യരായ മൂന്ന് വ്യക്തികളുണ്ടെന്ന് തെളിയിക്കാനും കഴിയുന്നില്ല. അതിൻ്റെ കാരണം, ഇവർ ബൈബിളും നിഖ്യാവിശ്വാസപ്രമാണവും ഒരുപോലെ അംഗീകരിക്കുന്നു. ‘രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല.’ ഒന്നിനെ തള്ളുകയും മറ്റൊന്നിനെ കൊള്ളുകയും ചെയ്യാതെ, ഇവർ ഒരിക്കലും ഒരുപദേശ സ്ഥിരതയിൽ എത്താൻ പോണില്ല.

ദൈവം മൂന്ന് വ്യക്തികളെന്ന സമനിത്യവാദം ബൈബിളിനെതിരും, യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതാണ്. അതൊടുവിൽ എത്തിച്ചേരുന്നത് മൂന്ന് ദൈവങ്ങളെന്ന പാഷാണ്ഡതയിലോ അല്ലെങ്കിൽ, യേശുവിൻ്റെ ദൈവത്വ നിഷേധത്തിലോ ആയിരിക്കും. രണ്ടും ഒരുപോലെ നാശം വിളിച്ചുവരുത്തും. “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം.” (മത്താ, 28:19). എന്ന വാക്യാംശം തന്നെയാണ് ഏകദൈവം ഏകവ്യക്തിത്വത്തിനു ഉടമയാണെന്ന് ശക്തമായി തെളിയിക്കുന്ന പുതിയനിയമഭാഗം. അഥവാ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരേയൊരു വ്യക്തിയാണെന്നു ആ വേദഭാഗം വ്യക്തമാക്കുന്നു. മൂന്ന് സ്ഥാനീയർ ഏക നാമം അഥവാ, ഏകവ്യക്തി. ഒന്നുകൂടി പറഞ്ഞാൽ; ഏകദൈവം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് സ്ഥാനങ്ങളിൽ അഥവാ, സ്ഥാനനാമങ്ങളിൽ വെളിപ്പെട്ടിരിക്കുന്നു, ബൈബിൾ പഠിപ്പിക്കുന്നത് ഏകദൈവ വിശ്വാസമാണ്. അതാണ് ഏറ്റവും ഉത്തമവും യുക്തിഭദ്രവും. ലോകത്തിൽ ഇന്ന് മൂന്നുവിധം ആളുകളാണുള്ളത്; യെഹൂദൻ, ജാതികൾ, ദൈവസഭ. (1കൊരി, 10:32). അതിൽത്തന്നെ ദൈവസഭയിൽ ഇനിയുമൊരു തിരഞ്ഞെടുപ്പ് ശേഷിക്കുന്നു എന്ന് മത്തായി 13-ാം അദ്ധ്യായം വ്യക്തമാക്കുന്നു. “വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.” (മത്താ, 22:14). ഈ തിരഞ്ഞെടുപ്പിൽ ദൈവത്തെക്കുറിച്ചുള്ള അറിവ് മാനദണ്ഡമാകുമോ അറിയില്ല; എങ്കിലും പേടിക്കേണ്ടിയിരിക്കുന്നു. പഴയനിയമത്തിൽ സകല ഭൂവാസികൾക്കും രക്ഷയ്ക്കായുള്ളതും, ഏതു മുഴങ്കാലും മടങ്ങുന്നതും യഹോവയുടെ നാമത്തിലാണെങ്കിൽ; പുതിയനിയമത്തിൽ ആ നാമം കർത്താവായ യേശുക്രിസ്തു ആണ്. “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. (ഫിലി, 2:10,11). പിതാവിൻ്റെ മഹത്വത്തിനാണ് യേശുക്രിസ്തു കർത്താവെന്ന് ഏറ്റുപറയുന്നതെങ്കിൽ ആ നാമം പിതാവിൻ്റെ തന്നെയാണ്. ഞാനിത് പറഞ്ഞതിൻ്റെ താല്പര്യം; ഇന്ന് മൂന്നുവിധം ആളുകൾ ലോകത്തിലുണ്ടെങ്കിലും കാലാന്ത്യത്തിൽ അത് രണ്ടുവിധമായി ചുരുങ്ങും. ദൈവത്തോടെപ്പം നിത്യജീവനിൽ വാഴുന്നവരും, സാത്താനോടൊപ്പം നിത്യനരകത്തിൽ പോകുന്നവരും. ഫിലിപ്പിയർ 2:11-ൽ “യേശുക്രിസ്തു കർത്താവ് എന്ന് ഏറ്റുപറകയും ചെയ്യേണ്ടിവരും” എന്ന് ഭാവികാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, ഒന്നാമത് മുട്ടുകുത്തി യേശുവിനെ നമസ്കരിക്കുന്നവർ; യേശുവാണ് ഏകസത്യദൈവവും കർത്താവായ ക്രിസ്തുവും എന്ന് തിരിച്ചറിഞ്ഞവരായിരിക്കും. രണ്ടാമത്തെ കൂട്ടരിൽ രക്ഷിക്കപ്പെടാത്തവർ എന്തായാലം യേശുവിനെ നമസ്കരിച്ചശേഷം നരകത്തിലേക്ക് പോകേണ്ടിവരും. രക്ഷിക്കപ്പെട്ടവർ തങ്ങളുടെ ദൈവത്തെ അന്നുമാത്രം തിരിച്ചറിഞ്ഞാൽ മതിയാകുമോ? എനിക്കറിയില്ല. രണ്ടാമത്തെ കൂട്ടത്തിൽ ആരും പെടാതിരിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.

ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ

ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ

❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്നു യേശു ചോദിച്ചതിന്നു ശിമോൻ പത്രൊസ്: ❝നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു❞ എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: ❝ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.❞
(മത്തായി 16:15-17)

❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് പത്രൊസ് യേശുവിനെ വിശേഷിപ്പിച്ചിരിക്കയാലും, ❝ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു❞ എന്ന് അവൻ പ്രത്യുത്തരം നല്കയാലും യേശു ജീവനുള്ള ദൈവത്തിൻ്റെ സാക്ഷാൽ പുത്രനായ ദൈവമാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. അല്ലെങ്കിൽ, ❝ദൈവപുത്രൻ❞ എന്നത് ക്രിസ്തുവിൻ്റെ ❝അസ്തിത്വം❞ ആണെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ ആ വിശ്വാസത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്നാണ് നാം പരിശോധിക്കുന്നത്:

1️⃣ സവിശേഷ വെളിപ്പാടും സാമാന്യ വെളിപ്പാടും: ❝നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് പത്രൊസ് ഏറ്റുപറഞ്ഞത്, ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല; അതൊരു സാമാന്യ വെളിപ്പാടാണ്. ❝എന്റെ പിതാവത്രേ നിനക്കു ഇതു വെളിപ്പെടുത്തിയതു❞ എന്നു യേശു അവനോടു പറഞ്ഞത്, യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെക്കുറിച്ചാണ്. (മത്താ, 3:17മത്താ, 16:17). യോർദ്ദാനിലെ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28), യേശുവും (യോഹ, 5:25; 9:35-37; 10:36; 11:4), ശിഷ്യന്മാർ തന്നെയും അവൻ ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്: (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. 

യേശു ദൈവപുത്രനാണെന്ന് ആദ്യം സാക്ഷ്യം പറഞ്ഞത് പിതാവാണ്: (മത്താ, 3:17; ലൂക്കൊ, 3:22). ആ സാക്ഷ്യം യോഹന്നാൻ സ്നാപകൻ മാത്രമാണ് കേട്ടത്; അവനാണ് ജനത്തോട് സാക്ഷ്യം പറഞ്ഞത്: (യോഹ, 1:32-34). യോഹന്നാൻ്റെ സാക്ഷ്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും അറിവുള്ളതാണ്. ആ സമയത്ത് അവർ സ്നാപകൻ്റെ ശിഷ്യന്മാരായിരുന്നു: (യോഹ, 1:35 യോഹ, 1:40-41). പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനായ നഥനയേലിൻ്റെ (ബർത്തൊലോമായി) സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോഴും, താൻ ദൈവപുത്രനാണെന്ന് ദൈവാലയത്തിൽവെച്ച് യേശു പലപ്രാവശ്യം പറഞ്ഞപ്പോഴും ശിഷ്യന്മാർ അവൻ്റെ കൂടെയുണ്ടായിരുന്നു. യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം ❝നീ ദൈവപുത്രൻ സത്യം❞ എന്നുപറഞ്ഞ് അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ചുള്ള ഈ സംഭവം. അതിനാൽ, യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് വ്യക്തമാണ്. ക്രിസ്തുവിൻ്റെ വാക്കുകൾ: പിതാവിൻ്റെ പ്രഥമ സാക്ഷ്യത്തെയാണ് സൂചിപ്പിക്കുന്നത്.

➦ പെന്തെക്കൊസ്തിനു് മുമ്പ് ക്രിസ്തുവിനെക്കുറിച്ചുള്ള സവിശേഷമായ വെളിപ്പാടുകൾ വല്ലതും ദൈവം പത്രൊസിന് നല്കിയിരുന്നെങ്കിൽ, അടുത്ത നിമിഷം ക്രിസ്തു അവനെ ❝സാത്താൻ❞ എന്ന് സംബോധന ചെയ്യേണ്ടിവരില്ലായിരുന്നു. (മത്താ, 16:23). അവൻ മരിക്കേണ്ടിവന്നാലും മൂന്നുപ്രാവശ്യം ക്രിസ്തുവിനെ തള്ളിപ്പറയില്ലായിരുന്നു: (മത്താ, 26:69-74). പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവ് അവൻ്റെമേൽ വന്നശേഷമാണ് അവനു് യഥാർത്ഥമായി ക്രിസ്തുവിനെക്കുറിച്ചുള്ള വെളിപ്പാടുകൾ ലഭിച്ചത്.

2️⃣ ഒരു ചോദ്യം മൂന്നുത്തരം: യേശുവിൻ്റെ ചോദ്യവും പത്രൊസിൻ്റെ ഉത്തരവും സമവീക്ഷണ സുവിശേഷങ്ങളിൽ മൂന്നിടത്തുമുണ്ട്. അതിൽ, ❝നിങ്ങളോ എന്നെ ആർ എന്നു പറയുന്നു❞ എന്ന യേശുവിൻ്റെ ചോദ്യം എല്ലായിടത്തും ഒരുപോലെയാണ്: (മത്താ, 16:15 മർക്കൊ, 8:27 ലൂക്കൊ, 8:20). എന്നാൽ പത്രൊസിൻ്റെ ഉത്തരം മൂന്നിടത്തും വ്യത്യസ്തമാണ്. മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ❝ദൈവപുത്രൻ❞ എന്നല്ല; യഥാക്രമം ❝ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു❞ എന്നിങ്ങനെയാണ്:
➦ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു: (മത്താ, 16:16)
➦ നീ ക്രിസ്തു ആകുന്നു: (മർക്കൊ, 8:29)
➦ ദൈവത്തിന്റെ ക്രിസ്തു: (ലൂക്കോ, 9:20)
ഇവിടെ ശ്രദ്ധിച്ചാൽ, ഒരിടത്തുമാത്രമാണ് ❝ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു❞ എന്ന് കാണുന്നത്. ഒന്നിനെതിരെ, രണ്ട് വാക്യങ്ങളിൽ പുത്രനില്ല; ക്രിസ്തു മാത്രമേയുള്ളു. ഈ മൂന്നുഭാഗവും പരിശോധിക്കുന്ന പ്രസ്ഥാനങ്ങളുടെ അടിമയല്ലാത്ത നിക്ഷ്പക്ഷനായ ഒരു പഠിതാവ്, പത്രൊസിൻ്റെ ഉത്തരം എന്താണെന്ന് മനസ്സിലാക്കും? ❝നീ ക്രിസ്തു അല്ലെങ്കിൽ, ദൈവത്തിൻ്റെ ക്രിസ്തു❞ എന്നാണ് പത്രൊസിൻ്റെ ഉത്തരം. എന്തെന്നാൽ, മൂന്നിടത്തും ഒരുപോലെയുള്ളത് ❝ക്രിസ്തു❞ എന്നാണ്. ❝ക്രിസ്തു❞ എന്നാൽ ദൈവം എന്നല്ല; അഭിഷിക്തൻ എന്നാണർത്ഥം. ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് യേശു: (ലൂക്കൊ, 3:22; പ്രവൃ, 10:38 യോഹ, 8:40). “ദൈവം അഭിഷേകം ചെയ്ത പരിശുദ്ധ ദാസൻ❞ എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 3:30). ഇതൊക്കെ മനസ്സിലാക്കാൻ തിയോളജി ഒന്നും പഠിക്കണ്ട; ബൈബിൾ വായിച്ചാൽ മതി. വചനത്തെ വചനംകൊണ്ടാണ് വ്യാഖ്യാനിക്കേണ്ടത്. തന്മൂലം ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം ❝ദൈവപുത്രൻ❞ എന്നല്ല; ❝ദൈവത്തിൻ്റെ ക്രിസ്തു❞ ആണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. 

3️⃣ ദൈവത്തിൻ്റെ പുത്രീപുത്രന്മാർ: ബൈബിളിൽ ദൂതന്മാരും മനുഷ്യരും മാത്രമാണ് ദൈവപുത്രന്മാർ. അല്ലാതെ, ദൈവം ആരുടെയും പുത്രനല്ല; അവൻ സകലത്തിനും കാരണഭൂതനാണ്: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). ഒരു ദൈവം മറ്റാരുടെയെങ്കിലും പുത്രനാണെന്ന് പറയുന്നതുപോലെ അസംബന്ധം മറ്റൊന്നില്ല. ദൈവത്തിനു് ദൂതന്മാരും മനുഷ്യരുമായി അനേകം പുത്രീപുത്രന്മാർ ഉണ്ട്: ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2; 6:4), യിസ്രായേൽ (പുറ, 4:22-23), എഫ്രയീം (യിരെ, 31:9) മുതലായർ ക്രിസ്തു ജനിക്കുന്നതിന് മുമ്പെ ദൈവത്തിൻ്റെ പുത്രീപുത്രന്മാരാണ്. എന്നാൽ പുതിയനിയമ വിശ്വാസികളാകട്ടെ ക്രിസ്തുയേശുവിലൂടെ ദൈവത്തിൻ്റെ മക്കളായവരാണ്: (ഗലാ, 3:26 1യോഹ, 3:2). മേല്പറഞ്ഞ എല്ലാവരും ജീവനില്ലാത്ത ദൈവത്തിൻ്റെ മക്കളല്ല; ജീവനുള്ള ദൈവത്തിൻ്റെ മക്കളാണ്. തന്നെയുമല്ല, വിശുദ്ധീകരിക്കുന്ന ക്രിസ്തുവിൻ്റെയും വിശുദ്ധീകരിക്കപ്പെടുന്ന നമ്മുടെയും പിതാവും ദൈവവും ഒരുവനാണ്. അതുകൊണ്ടാണ്, അവൻ നമ്മെ സഹോദരന്മാർ എന്ന് വിളിക്കാൻ ലജ്ജിക്കാതിരുന്നത്: (എബ്രാ, 2:11-12). അതായത്, ബന്ധം വ്യത്യസ്തമാണെങ്കിലും ക്രിസ്തുവിൻ്റെയും നമ്മുടെയും പിതാവും ദൈവവും ഒരുവൻ തന്നെയാണ്: (യോഹ, 20:17 മത്താ, 27:46; മർക്കൊ, 15:33). അതിനാൽ, ക്രിസ്തുവിനെ ❝ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ❞ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കാരണത്താൽ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനായ ദൈവമാണെന്ന് ആരും കരുതണ്ട. സ്വന്തപുത്രൻ: ❝സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?❞ (റോമ, 8:32). ക്രിസ്തു ഒഴികെ, ദൈവത്തിൻ്റെ മറ്റെല്ലാ പുത്രീപുത്രന്മാരും ദൈവത്തിൻ്റെ സൃഷ്ടികളാണ്. എന്നാൽ ക്രിസ്തു പിതാവായ ദൈവത്തിൻ്റെ സൃഷ്ടിയല്ല; ജഡത്തിലെ വെളിപ്പാടാണ്. അതാണ്, പൗലൊസിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:15-16NMV, KJK). അതുകൊണ്ടാണ്, ക്രിസ്തുവിനെ സ്വന്തപുത്രനെന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

4️⃣ ദൈവത്തിൻ്റെ പുത്രൻ, ദൈവം; മനുഷ്യൻ്റെ പുത്രൻ, മനുഷ്യൻ: ദൈവത്തിൻ്റെ പുത്രൻ ദൈവം; മനുഷ്യൻ്റെ പുത്രൻ മനുഷ്യൻ; മൃഗത്തിൻ്റെ കുട്ടി മൃഗം എന്നിങ്ങനെ ബാലിശമായ ഒരു വ്യാഖ്യാനരീതി ട്രിനിറ്റിയുടെ ഇടയിലുണ്ട്. ദൈവം മൂന്ന് വ്യക്തിയാണെന്ന് വിശ്വസിക്കുന്നവർക്ക് വചനത്തെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. വ്യക്തി എന്ന പദം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. ദൈവത്തെ മനുഷ്യരോട് ഉപമിക്കുന്നവർക്ക് പലതും തോന്നും. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്: ❝യേശുവിന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.❞ (മർക്കൊ, 15:19). ➦വേദഭാഗം ശ്രദ്ധിക്കുക: ❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം ➨ Ἀληθῶς ὁ ἄνθρωπος οὗτος υἱὸς ἦν θεοῦ (Alēthōs ho anthrōpos hoútos huiós ēn theoú) ➨ Truly this man was the Son of God❞ (GNT-ENG). ഇതിലും വലിയൊരു സത്യമുണ്ടോ? ഇത് വിശ്വാസമാകാത്തവർ ഉണ്ടെങ്കിൽ, ദൈവവും ക്രിസ്തുവും പറയുന്നത് വിശ്വസിക്കുക: ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്ന് യഹോവ പറയുന്നു: (ഹോശേ, 11:9 സഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). ❝ഒരേയൊരു ദൈവം പിതാവാണെന്നും❞ (Father, the only true God) ❝താൻ മനുഷ്യനാണെന്നും❞ ക്രിസ്തു പറയുന്നു: ❝ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.❞ (യോഹ, 17:3 യോഹ, 8:40). ക്രിസ്തു മനുഷ്യനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ അൻപതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. ദൈവത്തെയും മനുഷ്യരെയും ഒരുപോലെ വഞ്ചിക്കുന്ന ട്രിനിറ്റി ഒടുവിൽ എന്തുചെയ്യും? [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. പിന്നെയും സംശയമുള്ളവർ ഉണ്ടെങ്കിൽ, യഹോവയായ ഏകദൈവത്തിൻ്റെയും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്ഥനായിരുന്ന മോശെയുടെയും സാക്ഷ്യം പരിശോധിക്കുക. [കാണുക: യഹോവയും ക്രിസ്തുവും, മോശെയുടെ സാക്ഷ്യം]

5️⃣ ചരിത്രപരമായ ഒരു തെളിവ്: എ.എം 3755-ൽ (ബിസി.6) മറിയയുടെ മൂത്തമകനായി ബേത്ത്ലേഹേമിൽ ജനിച്ച (ലൂക്കൊ, 2:5-7 മത്താ, 1:25) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). അവൻ യെശയ്യാവിൻ്റെയും ദൂതന്റെയും പ്രവചനങ്ങൾപോലെ (യെശ, 61:1 ലൂക്കൊ, 1:32; ലൂക്കൊ, 1:35), എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ആയത്: (ലൂക്കൊ, 3:22; പ്രവൃ, 10:38 മത്താ, 3:17; ലൂക്കൊ, 2:22). അതായത്, ബി.സി. 6-നു് മുമ്പെ യേശു എന്നൊരു വ്യക്തിയില്ല; പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2 1പത്രൊ, 1:20). [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. യെശയ്യാവിൻ്റെ പ്രവചനംപോലെ ബി.സി. 29-ൽ യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ, യേശുവെന്ന അഭിക്തൻ (ക്രിസ്തു) ഇല്ല. അഭിഷേകാനന്തരം, ദൂതൻ്റെ രണ്ട് പ്രവചനങ്ങൾപോലെ ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് പിതാവ് അരുളിച്ചെയ്യുന്നതുവരെ യേശുവെന്ന ദൈവപുത്രനും ഇല്ല. എബ്രായവർഷം 3755-ൽ മാത്രം ജനിച്ചവനും, 3789-ൽ മാത്രം ക്രിസ്തുവും ദൈവപുത്രനും ആയവൻ എങ്ങനെയാണ് ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാകുന്നത്? [കാണുക: യേശുവിൻ്റെ ചരിത്രപരത]

6️⃣ ഏഴുപേരുടെ പുത്രൻ: യേശു ഏഴുപേരുടെ പുത്രനാണെന്ന് വചനം പറയുന്നു: ദൈവപുത്രൻ (മത്താ, 3:17), മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിന്റെ പുത്രൻ (മത്താ, 1:1), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), സ്ത്രീയുടെ സന്തതി. (ഗലാ, 4:4). കാലസമ്പൂർണ്ണതയിലെ സ്ത്രീ മറിയയല്ല; യിസ്രായേലാണ്. (മീഖാ, 5:2-3; ഉല്പ, 3:15 ആവ, 18:15; ആവ, 18:18; പ്രവൃ, 3:14; പ്രവൃ, 7:37; റോമ, 9:5). ഒരുത്തനെ പലരുടെയും പുത്രനായി പറഞ്ഞിട്ടുണ്ടെങ്കിൽ, ❝പുത്രൻ❞ എന്നത് അവൻ്റെ അസ്തിത്വമല്ല; അഭിധാനം അല്ലെങ്കിൽ, പദവിയാണെന്ന് ആർക്കും മനസ്സിലാകും. എന്നാൽ ബൈബിൾവിരുദ്ധ ഉപദേശത്തിൽ വിശ്വസിക്കുന്ന ട്രിനിറ്റിക്ക് ഒരു ചുക്കും മനസ്സിലാകില്ല. യേശു ആരുടെയെങ്കിലും സാക്ഷാൽ പുത്രനാണെന്ന് വാദിച്ചാൽ, അവൻ മറിയയുടെ മാത്രം സാക്ഷാൽ പുത്രനാണ്; ബാക്കിയെല്ലാം അവൻ്റെ പദവികളാണെന്ന് പറയേണ്ടിവരും. മറിയ അവനെ പത്തുമാസം വയറ്റിൽ വഹിച്ച് വേദനയോടെ പ്രസവിച്ചതാണ്. മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മയെന്ന് വിളിക്കുന്നത്. യേശു മറിയയുടെ മകനാണെന്ന് ദൈവശ്വാസീയമായ വചനത്തിൽ മുപ്പത്തേഴ് പ്രാവശ്യം ആലേഖനം ചെയ്ത് വെച്ചിട്ടുമുണ്ട്. അതിൽ രണ്ടുപ്രാവശ്യം അവളുടെ മൂത്തമകനെന്ന് അവനെ വിശേഷിപ്പിച്ചിട്ടുണ്ട്: (മത്താ, 1:25; ലൂക്കൊ, 2:7). ഒരു പ്രാവശ്യം കർത്താവിൻ്റെ മാതാവെന്ന് മറിയയെ വിശേഷിപ്പിച്ചിട്ടുണ്ട്: (ലൂക്കൊ, 1:43). ക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നവർ അവൾ ദൈവമാതാവാണെന്നും വിശ്വസിക്കേണ്ടതല്ലയോ? അവൻ ദൈവമാണെന്ന് വിശ്വസിക്കുകയും മറിയ ദൈവമാതാവല്ലെന്ന് പറയുകയും ചെയ്യുന്ന പ്രൊട്ടസ്റ്റൻ്റുപദേശം വെറും ഇരട്ടത്താപ്പ് മാത്രമാണ്. [കാണുക: മറിയയുടെ മകൻ]  

7️⃣ യേശുവിൻ്റെ അഭിധാനങ്ങൾ (സ്ഥാനപ്പേരുകൾ): അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ വലിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവപ്രതിമ (2കൊരി, 4:4), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ പുത്രൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4 ഉല്പ, 3:15). ഇതൊന്നും യേശുവിൻ്റെ അസ്ഥിത്വമല്ല; അഭിധാനങ്ങൾ അല്ലെങ്കിൽ പദവികളാണ്. ദൈവപുത്രനെന്ന് യേശുവിനെ വിളിച്ചിരിക്കുന്നതുപോലെ തന്നെയാണ് അവനെ ദൈവത്തിൻ്റെ ദാസനെന്നും വിളിച്ചിരിക്കുന്നത്: (പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:27; പ്രവൃ, 4:30). യേശു ദൈവത്തിൻ്റെ പുത്രനാണെന്ന് ട്രിനിറ്റി പറയുന്നപോലെ, യേശു ദൈവത്തിൻ്റെ ദാസനാണെന്നാണ് യഹോവസാക്ഷികളെ പോലുള്ളവർ പറയുന്നത്. യേശു ദൈവത്തിൻ്റെ ദാസനല്ലെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? എന്നാൽ ഇരുകൂട്ടർക്കും അറിയാത്ത ഒരു കാര്യമുണ്ട്: ഇതൊന്നും യേശു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്ന ചോദ്യത്തിൻ്റെ ഉത്തരമല്ല; അവൻ്റെ പദവികൾ അല്ലെങ്കിൽ സ്ഥാനപ്പേരുകളാണ്. യേശു ആരാണ്? എന്ന ചോദ്യത്തിന് അനേക ഉത്തരങ്ങളില്ല; ഉണ്ടാകാൻ പാടില്ല. ഒരേയൊരു ഉത്തരമേ ഉണ്ടാകാൻ പാടുള്ളു. ആ ഉത്തരം ട്രിനിറ്റിക്കും യഹോവസാക്ഷികൾക്കും പല വൺനെസ്സുകാർക്കും അറിയില്ല. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]

കൂടുതൽ അറിവുകൾക്കായി:

മോണോതീയിസം
ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും
ദൈവഭക്തിയുടെ മർമ്മം
യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?

ദൈവശ്വാസീയത

ദൈവശ്വാസീയത (inspiration of God) 

“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ” (2തിമൊ, 3:16). തെയൊപ്ന്യൂസ്റ്റോസ് (theopneustos) എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയാണ് ദൈവശ്വാസീയം. ദൈവത്താൽ ശ്വസിക്കപ്പെട്ടതു (God – breathed) എന്നർത്ഥം. ജീവിക്കുന്ന ദൈവമാണ് തിരുവെഴുത്തുകളുടെ കർത്താവെന്നും ദൈവത്തിന്റെ സർഗ്ഗാത്മക ശ്വാസത്തിന്റെ ഉത്പന്നമാണ് തിരുവെഴുത്തുകളെന്നും വ്യക്തമാക്കുകയാണ് ദൈവശ്വാസീയം എന്ന പ്രയോഗം. പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട് എന്നു പ്രസ്താവിച്ചശേഷം “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നെ അറിഞ്ഞുകൊള്ളണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2പത്രൊ, 1:20-21) എന്നു പത്രാസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നു. പഴയനിയമ രേഖയെ ദൈവത്തിന്റെ അരുളപ്പാടുകളായി പൗലൊസ് സ്വീകരിച്ചു. തിരുവെഴുത്തുകൾ ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉണ്ടായതല്ല. വിശുദ്ധന്മാർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചു സംസാരിച്ചതാണ് തിരുവെഴുത്തുകൾ. 

മറ്റുള്ളവർക്കു മനസ്സിലാകുന്ന ഭാഷയിൽ സത്യം സംപ്രേഷണം ചെയ്യുന്നതിന്റെ മേലുളള ദൈവിക പ്രഭാവമാണ് ദൈവശ്വാസീയത. തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കു അപ്രമാദിത്വം നല്കി തെറ്റുകൂടാതെ തിരുവെഴുത്തുകൾ രേഖപ്പെടുത്തുവാൻ ദൈവശ്വാസീയത സഹായിച്ചു. സങ്കീർത്തന കർത്താക്കൾ, പ്രവാചകന്മാർ, അപ്പൊസ്തലന്മാർ എന്നിവർക്കു വെളിപ്പാടും ദൈവശ്വാസീയതയും ലഭിച്ചു. എന്നാൽ ചിലർക്കു ദൈവശ്വാസീയത ലഭിച്ചെങ്കിലും വെളിപ്പാടു ലഭിച്ചില്ല. അതിന് ഉദാഹരണമാണ് ചരിത്രപുസ്തക കർത്താക്കൾ. (ലൂക്കൊ, 1:1-4). ദൈവശ്വാസീയത വ്യക്തികളെ അപ്രമാദിതരാക്കുന്നു. എന്നാൽ അതു ആരെയും വിശുദ്ധീകരിക്കുകയോ അവരുടെ ജീവിതത്തെ സ്വാധീനിക്കുകയോ ചെയ്യുന്നില്ല. ബിലെയാം, ശൗൽ രാജാവ്, കയ്യഫാവ് എന്നിവർ ഉദാഹരണങ്ങളാണ്. ബിലെയാം ദൈവശ്വാസീയത പ്രാപിച്ചു; ശൗൽ പ്രവാചകഗണത്തിൽ ഉൾപ്പെട്ടിരുന്നു; കയ്യഫാവ് പ്രവചിച്ചു. (യോഹ, 11:51). 

ദൈവശ്വാസീയതയെക്കുറിച്ചു വ്യത്യസ്തധാരണകൾ നിലവിലുണ്ട്. സ്വാഭാവികമനുഷ്യൻ്റെ ഉന്നതമായ അന്തർജ്ഞാനം മാത്രമാണ് ദൈവശ്വാസീയത എന്നു ചിലർ കരുതുന്നു. ഈ വാദം അംഗീകരിച്ചാൽ പല നല്ല ക്രൈസ്തവ ഗാനങ്ങളും തിരുവെഴുത്തുകൾക്കു തുല്യമായി മാറും. ഭാഗികമായി ദൈവശ്വാസീയത അംഗീകരിക്കുന്ന വരും, ബൈബിളിൽ ചിന്തകൾ മാത്രമാണ് ദൈവശ്വാസീയം എന്നു കരുതുന്നവരും ഉണ്ട്. ബൈബിൾ ദൈവവചനം ഉൾക്കൊളളുന്നു എന്ന ധാരണയാണ് മറ്റു ചിലർക്ക്. തിരുവെഴുത്തുകൾ ദൈവം ചൊല്ലിക്കൊടുത്തു എന്നു കരുതുന്നവരും കുറവല്ല. ദൈവശ്വാസീയതയെക്കുറിച്ചു തിരുവെഴുത്തുകൾ നല്കുന്ന വിശദീകരണം ഇപ്രകാരം സംഗ്രഹിക്കാം: 

1. ദൈവശ്വാസീയത അവ്യാഖ്യേയമാണ്. അതു പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എപ്രകാരമാണെന്ന് നമുക്കു അറിഞ്ഞുകൂടാ. ഈ ആശയത്തിൽ തിരുവെഴുത്തുകളുടെ എഴുത്തുകാർക്കു മാത്രമേ ദൈവശ്വാസീയത ഉളളു. 

2. ദൈവശ്വാസീയത മാർഗ്ഗദർശനമാണ്. പ്രയോജനപ്പെടുത്തേണ്ട വസ്തുതകളും പദാവലിയും തിരഞ്ഞെടുക്കുന്നതിനു പരിശുദ്ധാത്മാവ് മാർഗ്ഗദർശനം നല്കി. 

3. തെറ്റുകളിൽ നിന്നും ഒഴിവാക്കലുകളിൽ നിന്നും പരിശുദ്ധാത്മാവ് എഴുത്തുകാരെ കാത്തുസൂക്ഷിച്ചു. 

4. ചിന്തകളിലും ധാരണകളിലും മാത്രമല്ല പദാവലിയിലും ദൈവശ്വാസീയത ഉണ്ടായിരുന്നു. ചുരുക്കത്തിൽ തിരുവെഴുത്തുകൾ പൂർണ്ണമായും (2തിമൊ, 3:16) പദാനുപദമായും (1കൊരി, 2:13) ദൈവനിശ്വസ്തമാണ്. 

5. തിരുവെഴുത്തുകളുടെ മൗലികരൂപങ്ങൾ മാത്രമാണ് നിശ്വസ്തം. പരിഭാഷകളോ കൈയ്യെഴുത്തു പ്രതികളോ അല്ല. 

ക്രിസ്തുവിന്റെ സാക്ഷ്യം: ബൈബിളിന്റെ ദൈവശ്വാസീയതയെ കുറിച്ചുളള പരമമായ തെളിവ് ക്രിസ്തുവിൻറ വാക്കുകളാണ്. ‘തിരുവെഴുത്തിനു നീക്കം വന്നു കൂടായല്ലോ’ എന്നു ക്രിസ്തു പ്രഖ്യാപിച്ചു. (യോഹ, 10:35). “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും വരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽ നിന്നു ഒരു വളളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞു പോകയില്ല.” (മത്താ, 5:17-18. ഒ.നോ: ലൂക്കൊ, 16:17). ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതായി ക്രിസ്തു വ്യക്തമാക്കി. (ലൂക്കൊ, 24:25-27). ഇരുപതോളം പഴയനിയമ വ്യക്തികളെ ക്രിസ്തു പരാമർശിക്കുന്നുണ്ട്. പത്തൊമ്പതു പുസ്തകങ്ങളിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. മനുഷ്യസൃഷ്ടി, വിവാഹവ്യവസ്ഥാപനം എന്നിവയുടെയും, നോഹ, അബ്രാഹാം, ലോത്ത് എന്നിവരുടെയും, സൊദോം ഗൊമോറയുടെ നാശത്തിൻ്റെയും ചരിത്രം ക്രിസ്തു ഉല്പത്തിയിൽ നിന്നുദ്ധരിച്ചു. മുൾപ്പടർപ്പിൽ മോശയ്ക്കു ദൈവം പ്രത്യക്ഷപ്പെട്ടത്, മന്ന, പത്തുകല്പനകൾ എന്നിവ പുറപ്പാടു പുസ്തകത്തിൽ നിന്നും ക്രിസ്തു എടുത്തുപറഞ്ഞു. നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കേണം എന്ന കല്പനയും, കുഷ്ഠരോഗികളുടെ ശുദ്ധീകരണ നിയമവും ക്രിസ്തു പരാമർശിച്ചതു ലേവ്യപുസ്തകത്തിൽ നിന്നായിരുന്നു. സംഖ്യാപുസ്തകത്തിൽ നിന്നു വ്രതങ്ങളെ സംബന്ധിക്കുന്ന നിയമവും, പിച്ചളസർപ്പത്തെയും ക്രിസ്തു ഉദ്ധരിച്ചു. പരീക്ഷയിൽ യേശു പിശാചിനെ പരാജയപ്പെടുത്തിയതു ആവർത്തന പുസ്തകത്തിൽ (8:3; 6:13,14,16) നിന്നുള്ള മൂന്നുദ്ധരണികൾ കൊണ്ടായിരുന്നു. യെശയ്യാ പ്രവചനത്തിലെ (61:1-2) വാക്കുകൾ ഉദ്ധരിച്ചുകൊണ്ടു നസറേത്തിലെ പളളിയിൽ വച്ചു യേശുക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ഉദ്ഘാടനം ചെയ്തു. (ലൂക്കൊ, 4:16-21). യോനായുടെ അനുഭവം സത്യമാണെന്നു ക്രിസ്തു സാക്ഷ്യപ്പെടുത്തി. (മത്താ, 12:39). യെശയ്യാ പ്രവചനത്തിന്റെ ഐക്യം ക്രിസ്തു അംഗീകരിച്ചു. (മത്താ, 8:17; ലൂക്കൊ, 4:17). ജഡത്തിൽ വെളിപ്പെട്ട മഹാദൈവമാര യേശുക്രിസ്തുവിന്റെ വാക്കുകൾ തിരുവെഴുത്തുകളുടെ ദൈവശ്വാസീയതയെ സംബന്ധിച്ചിടത്തോളം പരമമായ അംഗീകാരവും തെളിവും അത്രേ.

ബൈബിളിന്റെ സാക്ഷ്യം: 

1. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. യഹോവ അരുളിച്ചെയ്യുന്നു (യെശ, 1:2), യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായി (യിരെ, 1:11), യെഹെസ്ക്കേൽ പുരോഹിതനു യഹോവയുടെ അരുളപ്പാടുണ്ടായി (യെഹ, 1:3) തുടങ്ങിയ സവിശേഷ പ്രയോഗങ്ങൾ പഴയനിയമത്തിൽ 3808 പ്രാവശ്യം ഉണ്ട്. 

2. ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ (1കൊരി, 2:13), കർത്താവിന്റെ കല്പന (1കൊരി, 14:37), സാക്ഷാൽ ആകുന്നതു പോലെ ദൈവവചനമായിട്ടു (1തെസ്സ, 2:13) എന്നിങ്ങനെയുളള പ്രയോഗങ്ങൾ പുതിയ നിയമത്തിലുണ്ട്. 

3. ന്യായപ്രമാണത്തിന്റെയും സാക്ഷ്യങ്ങളുടെയും പൂർണ്ണതയെയും അധികാരത്തെയും എഴുത്തുകാർ ഊന്നിപ്പറഞ്ഞു. (ആവ, 27:26; 2രാജാ, 17:13; സങ്കീ, 19:7; 33:4; 119:89; യെശ, 8:20; ഗലാ, 3:10). 

4. ഒരു പുസ്തകത്തിന്റെ ഉപദേശം പരമവും അന്തിമവും ആണെന്നു അപരഗ്രന്ഥം അംഗീകരിക്കുന്നു. (യോശു, 1:7; 8:31; എസ്രാ, 3:2; നെഹെ, 8:1; ദാനീ, 9:2, 11, 13; സെഖ, 7:12; മലാ, 4:4; പ്രവൃ, 1:16; 28:25; 1പത്രൊ, 1:10).

5. പൗലൊസിന്റെ എഴുത്തുകളെ മറ്റു തിരുവെഴുത്തുകൾക്കു തുല്യമായി മറ്റൊരപ്പൊസ്തലൻ പറയുന്നു. (2പത്രൊ, 3:15). 

6. പഴയനിയമം ദൈവശ്വാസീയമെന്നു പൗലൊസും പത്രൊസും രേഖപ്പെടുത്തുന്നു. (2തിമൊ, 3:16; 2പത്രൊ, 1:20).