നാബോത്ത്

നാബോത്ത് (Naboth)

പേരിനർത്ഥം – ഫലങ്ങൾ

യിസ്രായേൽ രാജാവായ ആഹാബിന്റെ കൊട്ടാരത്തിനടുത്തുള്ള മുന്തിരിത്തോട്ടത്തിന്റെ അവകാശിയായ ഒരു യിസ്രയേല്യൻ. യിസ്രെയേൽ മലയുടെ കിഴക്കെച്ചരുവിലായിരുന്നു ഈ മുന്തിരിത്തോട്ടം. (2രാജാ, 9:25,26). ആ സ്ഥലം ചീരത്തോട്ടമായി മാറ്റുവാൻ രാജാവ് നാബോത്തിനോടു ചോദിച്ചു. അതിനു വിലയോ പകരം മറ്റൊരു മുന്തിരിത്തോട്ടമോ കൊടുക്കാമെന്നു രാജാവു പറഞ്ഞു. “ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാൻ യഹോവ സംഗതി വരുത്തരുതേ” എന്നു നാബോത്ത് മറുപടി പറഞ്ഞു. (1രാജാ, 21:1-3). ആഹാബിനു വ്യസനവും നീരസവും ഉണ്ടായി. സംഭവം അറിഞ്ഞ ഈസേബെൽ രാജ്ഞി നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരുമെന്നു രാജാവിന് ഉറപ്പു നല്കി. അവൾ രാജാവിന്റെ പേരിൽ എഴുത്ത് എഴുതി മുദ്രയിട്ട് നാബോത്തിന്റെ പട്ടണത്തിലെ മൂപ്പന്മാർക്കും പ്രധാനികൾക്കും എത്തിച്ചു. പട്ടണത്തിലെ മൂപ്പന്മാരും പ്രധാനികളും എഴുത്തിൽ എഴുതിയിരുന്നതുപോലെ ഉപവാസം പ്രസിദ്ധപ്പെടുത്തി. ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് നാബോത്തിനെതിരെ രണ്ടു നീചന്മാരെ ക്കൊണ്ടു സാക്ഷ്യം പറയിച്ച. ഉടൻതന്നെ നാബോത്തിനെ പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു. രാജാവ് ഉടൻ ചെന്ന് മുന്തിരിത്തോട്ടം കൈവശമാക്കി. ഈ ദുഷ്ടതയുടെ ഫലം ആഹാബും ഈസേബെലും അനുഭവിച്ചു. (1രാജാ, 22:1-20).

നാബാൽ

നാബാൽ (Nabal)

പേരിനർത്ഥം – ഭോഷൻ

മാവോനിൽ പാർത്തിരുന്ന ഒരു ധനികൻ. അയാൾക്കു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു. ഭാര്യയായ അബീഗയിൽ സുന്ദരിയും വിവേകവതിയും ആയിരുന്നു. നാബാലിന് ആടുകളുടെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നറിഞ്ഞ് ദാവീദ് പത്തു ബാല്യക്കാരെ കർമ്മേലിൽ നാബാലിന്റെ അടുക്കലേക്കു അയച്ചു. അവർ ചെന്നു സമാധാനം അറിയിക്കുകയും നാബാലിനോടു സഹായം അപേക്ഷിക്കുകയും ചെയ്തു. നാബാലിന്റെ ഇടയന്മാർക്കും ആടുകൾക്കും ദാവീദും കൂട്ടരും നല്കിയ സംരക്ഷണത്തെ ഓർപ്പിച്ചു. “നാബാൽ ദാവീദിന്റെ കൃത്യന്മാരോടു: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ടു” എന്നു പറഞ്ഞു ദാവീദിനെ നിന്ദിച്ചു, ഒന്നും കൊടുക്കാതെ ബാല്യക്കാരെ തിരിച്ചയച്ചു. ഭൃത്യന്മാരിൽ ഒരുവൻ ഇക്കാര്യം അബീഗയിലിനെ അറിയിച്ചു. ഉടൻതന്നെ അബീഗയിൽ വേണ്ടത്ര ഭക്ഷണപദാർത്ഥങ്ങളുമായി ഭൃത്യന്മാരെ അയച്ചു. ദാവീദിന്റെ കോപം ശമിപ്പിക്കുന്നതിനു അബീഗയിലും പിന്നാലെ ബദ്ധപ്പെട്ടു ചെന്നു. ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു അവൾ ക്ഷമയാചിച്ചു. കോപം ശമിച്ച ദാവീദ് തന്നെ കാണുന്നതിന് അബീഗയിലിനെ അയച്ച യഹോവയ്ക്ക് സ്തോത്രം ചെയ്തു. ഇങ്ങനെ വലിയ രക്തച്ചൊരിച്ചിൽ ഒഴിവായി. സംഭവിച്ചതൊന്നും നാബാൽ അറിഞ്ഞില്ല. വീഞ്ഞിന്റെ ലഹരിയിൽ കിടന്ന നാബാലിനോട് പിറ്റേദിവസം പ്രഭാതംവരെ അവൾ ഒന്നും പറഞ്ഞില്ല. വീഞ്ഞിന്റെ ലഹരി തീർന്നശേഷം അബീഗയിൽ നാബാലിനെ വിവരം അറിയിച്ചു. ഇതു കേട്ടപ്പോൾ നാബാലിന്റെ ഹൃദയം ഉള്ളിൽ നിർജ്ജീവമായിപ്പോയി. പത്തുദിവസം കഴിഞ്ഞ് നാബാൽ മരിച്ചു. അനന്തരം ദാവീദ് അബീഗയിലിനെ ഭാര്യയായി സ്വീകരിച്ചു. (1ശമൂ, 25:1-42).

നാദാബ്

നാദാബ് (Nadab)

പേരിനർത്ഥം – ഉദാരൻ

അഹരോന്റെയും എലീശേബയുടെയും മൂത്തമകൻ. (പുറ, 6:23; സംഖ്യാ, 3:2). പിതാവിനോടൊപ്പം പൗരോഹിത്യ ശുശ്രൂഷയിൽ പങ്കെടുത്തു. സീനായി പർവ്വതത്തിൽ യഹോവയുടെ സന്നിധിയിലേക്കു മോശെയോടൊപ്പം കയറിച്ചെന്നു. (പുറ, 24:1). നാദാബ് സഹോദരന്മാരായ അബീഹൂ, എലെയാസർ, ഈഥാമാർ എന്നിവർ പിതാവായ അഹരോനോടൊപ്പം പുരോഹിതന്മാരായി അഭിഷേകം ചെയ്യപ്പെട്ടു. (പുറ, 28:1). സ്വന്തം സഹോദരനായ അബീഹുവിനോടൊപ്പം യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കൊണ്ടുചെന്നതുകൊണ്ട് യഹോവയുടെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു. (ലേവ്യ, 10:1,2; സംഖ്യാ, 3:4; 26:61). അവരുടെ മരണത്തിങ്കൽ വിലപിക്കരുതെന്നു അഹരോനോടും മറ്റു പുത്രന്മാരോടും യഹോവ കല്പിച്ചു. (ലേവ്യ, 10:6). സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ മരിക്കാതിരിക്കേണ്ടതിന് വീഞ്ഞും മദ്യവും കുടിക്കരുതെന്ന കല്പന യഹോവ അവർക്കു നല്കിയിരുന്നു. (ലേവ്യ,10:9). ഇതിൽനിന്നും അന്യാഗ്നി കത്തിക്കുന്ന സമയത്ത് അവർക്കു ലഹരിപിടിച്ചിരുന്നു എന്നു കരുതേണ്ടിയിരിക്കുന്നു. (ലേവ്യ, 10:9).

ഹെബ്രോൻ

ഹെബ്രോൻ (Hebron)

പേരിനർത്ഥം — സഖ്യം

ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ് ഹെബ്രോൻ. യെരൂശലേമിനു 31 കി.മീറ്റർ തെക്കു പടിഞ്ഞാറാണ് സ്ഥാനം. സമുദ്രനിരപ്പിൽ നിന്നു 914 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു. യെഹൂദാ മലനാട്ടിലെ ഈ പട്ടണം ഈജിപ്തിലെ സോവനു 7 വർഷം മുമ്പ് പണിതതാണ്. (സംഖ്യാ, 13:22). ഹെബ്രോന്റെ പുരാതനനാമം കിര്യത്ത്-അർബ (അർബയുടെ നഗരം) എന്നത്രേ. അർബ എന്ന അനാക്യമല്ലനാണീ പട്ടണം പണിതത്. (ഉല്പ, 23:2; യോശു, 14:15). പട്ടണവും ചുറ്റുമുള്ള കുന്നുകളും മുന്തിരിത്തോട്ടങ്ങൾക്കും, മാതളനാരകം, അത്തി, ഒലിവ്, ആപ്പിൾ മുതലായവയ്ക്കും പ്രസിദ്ധിയാർജ്ജിച്ചവയാണ്. അനേകം അരുവികളും കിണറുകളും ഹെബ്രോനെ സസ്യശ്യാമളമാക്കുന്നു.

അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ ഗോത്രപിതാക്കന്മാർ തങ്ങളുടെ പരദേശവാസത്തിൽ ഒരു ഭാഗം ഇവിടെയാണ് ചെലവഴിച്ചത്. (ഉല്പ, 13:18; 25:27; 37:13,14). സാറാ ഇവിടെ വച്ചു മരിക്കുകയും അടുത്തുള്ള മക്പേല ഗുഹയിൽ അടക്കപ്പെടുകയും ചെയ്തു. അബ്രാഹാം, യിസ്ഹാക്ക്, റിബെക്കാ, ലേയാ, യാക്കോബ് എന്നിവരെയും ഈ ഗുഹയിൽ തന്നെയാണ് അടക്കിയത്. (ഉല്പ, 23:20; 49:29-33; 50:13). മോശയുടെ കാലത്തു അനാക്യമല്ലന്മാരാണ് ഹെബ്രോനിൽ പാർത്തിരുന്നത്. (സംഖ്യാ, 13:22, 28, 33). യോശുവയുമായി സഖ്യത്തിലായിരുന്ന ഗിബെയോനെ ആക്രമിക്കുവാൻ നാലു രാജാക്കന്മാരോടൊപ്പം ഹെബ്രോനിലെ രാജാവായ ഹോഹം ഒരുങ്ങി. ഗിബെയോന്റെ അപേക്ഷപ്രകാരം യിസ്രായേൽ അഞ്ചു രാജാക്കന്മാരെയും തോല്പിച്ചു അവരെ വധിച്ചു. (യോശു, 10:1-27). 

കനാൻദേശം വിഭജിച്ചപ്പോൾ ഹെബ്രോനും ചുറ്റുമുള്ള പ്രദേശങ്ങളും കാലേബിനു നല്കി. (യോശു, 14:6-15). പിന്നീടു ഈ പട്ടണം കെഹാത്യലേവ്യർക്കു കൊടുത്തു. (1ദിന, 6:55,56). ദാവീദ് യഹൂദയുടെ രാജാവായിരുന്നപ്പോൾ ഏഴരവർഷം ഹെബ്രോൻ തലസ്ഥാനമായിരുന്നു. അവിടെ വച്ചു ദാവീദിനെ എല്ലാ യിസായേലിനും രാജാവായി അഭിഷേകം ചെയ്തു. തുടർന്നു ദാവീദ് തലസ്ഥാനം യെരൂശലേമിലേക്കു മാറ്റി. അബ്ശാലോം മത്സരിച്ചപ്പോൾ ദാവീദ് ഹെബ്രോനെ തന്റെ ആസ്ഥാനമാക്കി. (2ശമൂ, 15:7-12). പില്ക്കാലത്തു രെഹബെയാം ഹെബ്രോനെ പണിതുറപ്പിച്ചു. (2ദിന, 11:5-10). ബാബേൽ പ്രവാസത്തിൽ നിന്നും മടങ്ങിവന്ന യെഹൂദന്മാരിൽ ഒരു വിഭാഗം ഹെബ്രാനിൽ പാർപ്പുറപ്പിച്ചു. (നെഹെ, 11:25). ആധുനിക നാമം എൽ-ഖുലിൽ (el-khulil) ആണ്.

ഹിയരപ്പൊലി

ഹിയരപ്പൊലി (Hierapolis)

പേരിനർത്ഥം — വിശുദ്ധനഗരം

പൗരാണിക ഫ്രുഗ്യയിലെ ഒരു പട്ടണം. പുതിയ നിയമകാലത്തു റോമൻപ്രവിശ്യയായ ആസ്യയുടെ ഭാഗമായിരുന്നു. ലൈകസ് നദിയുടെ താഴ്വരയിൽ കൊലൊസ്സ്യയ്ക്കും ലവോദിക്യയ്ക്കും അടുത്തായി സ്ഥിതിചെയ്യുന്നു. കൊലൊസ്സ്യർക്കും ലവുദിക്യർക്കും ഹിയരപ്പൊലിക്കാർക്കും വേണ്ടി എപ്പഫ്രാസ് വളരെ പ്രയാസപ്പെടുന്നതിനെ പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു. (കൊലൊ, 4:13).