ശവസംസ്കാരം

ശവസംസ്കാരം (Burial) 

മരണത്തിനുശേഷം ശരീരം നാശവിധേയമാണ്. ശവശരീരത്തെ സംസ്കരിക്കുന്നതിനു മനുഷ്യർ വിവിധ മാർഗ്ഗങ്ങൾ അവലംബിക്കുന്നുണ്ട്; കല്ലറകളിൽ അടക്കുക, ദഹിപ്പിക്കുക, പക്ഷിമൃഗാദികൾക്ക് ഭക്ഷിക്കുവാനായി ഉപേക്ഷിക്കുക എന്നിങ്ങനെ. മിക്ക ജനവർഗ്ഗങ്ങളും ശവശരീരത്തോടു ആദരപൂർവ്വമാണ് പെരുമാറുന്നത്. അമർത്ത്യതയെക്കുറിച്ചുള്ള ചിന്തയാണ് ഇതിനു പിന്നിൽ. അനുയോജ്യമായ ആചാരങ്ങളോടു കൂടി ഭൂമിയിൽ വെട്ടിയുണ്ടാക്കിയ കല്ലറയിലോ, കുഴിയിലോ, സമുദ്രത്തിലോ ശവശരീരത്തെ മറവു ചെയ്യുന്നതിനെയാണ് അടക്കം എന്നു പറയുന്നത്. മരിച്ചവർ മൃതന്മാരുടെ ദേശത്താ സാധാരണ മനുഷ്യരെപ്പോലെ ജീവിക്കുമെന്ന് വിശ്വസിച്ചിരുന്ന ഈജിപുകാർ മൃതശരീരം കേടുകൂടാതെ സൂക്ഷിക്കുവാൻ നന്നേ പണിപ്പെട്ടിരുന്നു. ആയുധങ്ങളും ഉപകരണങ്ങളും മമ്മികളോടൊപ്പം വെക്കുക പതിവായിരുന്നു. മൃതന്റെ കൂടെ പോകുന്നതിനായി ഭാര്യയെയോ, ഭൃത്യനെയോ കൊന്ന് പ്രേതത്തോടൊപ്പം മറവു ചെയ്യുന്ന ഏർപ്പാടും ഈജിപ്റ്റിൽ നിലവിലുണ്ടായിരുന്നു. “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും” (ഉല്പ, 3:19) എന്ന ദൈവവചനമനുസരിച്ചാണ് യിസ്രായേല്യർ തങ്ങളുടെ മരിച്ചവരെ മണ്ണിൽ അടക്കുന്നത്. 

പിതാക്കന്മാരുടെ കാലത്ത് പല തലമുറകളിലെയും വ്യക്തികളെ ഒരേ കുടുംബകല്ലറയിൽ അടക്കുക സാധാരണമായിരുന്നു. ഈ കല്ലറകൾ ഗുഹകളോ, പാറകളിൽ വെട്ടിയുണ്ടാക്കിയതോ ആയിരിക്കും . സാറാ (ഉല്പ, 23:19), അബ്രാഹാം (ഉല്പ, 25:9), യിസഹാക്ക്, റിബെക്ക, ലേയ (ഉല്പ, 49:31), യാക്കോബ് (ഉല്പ, 50:13) എന്നീ ആറു പേരെ മക്പേലാ ഗുഹയിൽ അടക്കി. കല്ലറ മരണസ്ഥലത്തിനു വളരെ അകലെ ആണെങ്കിൽ മരിക്കുന്ന സ്ഥലത്തിനടുത്തു അടക്കുമായിരുന്നു. ദെബോരയെ ബേഥേലിനടുത്തും റാഹേലിനെ എഫ്രാത്തയ്ക്കുള്ള വഴിയരുകിലും അടക്കി. (ഉല്പ, 35:8,19,20). മരണത്തിൽ വസ്ത്രം കീറി അരയിൽ രട്ടുശീല ചുറ്റി വിലപിക്കും. ഈ വിലാപം ഏഴുദിവസം വരെ നീണ്ടുനില്ക്കും. (ഉല്പ, 37:34,35; 50:10). ഗിദെയോൻ, ശിംശോൻ (ന്യായാ, 8;32; 16;31), അസാഹേൽ, അഹീഥോഫെൽ (2ശമു, 2:32; 17:23), ശൗൽ (2ശമൂ, 21:12-14) തുടങ്ങിയവരെ പിതാക്കന്മാരുടെ കല്ലറകളിലാണു അടക്കം ചെയ്തത്. ശവശരീരത്തെ ശവമഞ്ചത്തിൽ ചുമന്നുകൊണ്ടുപോകും. (2ശമു, 3:31). ഒരു നല്ല ശവമടക്കം ലഭിക്കാതിരിക്കുന്നതു ദൗർഭാഗ്യമായി കരുതപ്പെട്ടിരുന്നു. (1രാജാ, 3:22; യിരെ, 16:6). കല്ലറകൾ പൊതുവെ പട്ടണത്തിനു പുറത്തായിരുന്നു. കല്ലറകളുടെ മേൽ സ്മാരകങ്ങൾ ഉയർത്താറുണ്ട്. സാധാരണ ജനത്തിന്റെ ശവസംസ്കാരത്തിനായി യെരുശലേമിനു പുറത്തു ഭൂമി ഒഴിച്ചിട്ടിരുന്നു. (2രാജാ, 23:6; യിരെ, 26:23). വധിക്കപ്പെട്ട കുറ്റവാളിയുടെ ശവക്കുഴിക്കുമേൽ കല്ക്കൂമ്പാരം കൂട്ടും. ഉദാ: ആഖാൻ (യോശു, 7:26), അബ്ശാലോം (2ശമൂ, 18:17), ഹായി രാജാവും അഞ്ചു കനാന്യ രാജാക്കന്മാരും. (യോശു, 8:29; 10:27). 

ശവസംസ്കാരത്തിന്റെ ചില വിശദാംശങ്ങൾ പുതിയ നിയമത്തിലുണ്ട്. മൃതശരീരത്തെ കുളിപ്പിച്ച് (അപ്പൊ, 9:37) എണ്ണ പുശും. (മർക്കൊ, 16:1). സുഗന്ധവർഗ്ഗം ഇട്ടു ശീലകൊണ്ടു (ലിനൻ) പൊതിഞ്ഞു കെട്ടും. (യോഹ, 19:40). കയ്യും കാലും ശീലകൊണ്ടു കെട്ടും, മുഖം റുമാൽ കൊണ്ടു മൂടും. (യോഹ, 11:44). മുറയിട്ടു കരയുന്നതും, മാറത്തടിക്കുന്നതും സാധാരണമാണ്. വിലാപക്കാരത്തികളെയും കുഴലൂത്തുകാരെയും വിളിക്കാറുണ്ട്. (മത്താ, 9:23). മരിച്ചു വളരെത്താമസിയാതെ തന്നെ, മിക്കവാറും അന്നു തന്നെ ശവം മറവു ചെയ്യും. ശ്മശാനങ്ങൾ നഗരത്തിനു പുറത്താണ്. പൊതുശ്മശാനങ്ങൾ ഉണ്ടായിരുന്നു. (മത്താ, 27:7). ജീവിച്ചിരിക്കുമ്പോൾ തന്നെ കല്ലറകൾ നിർമ്മിക്കുന്നവരുണ്ടായിരുന്നു. (മത്താ, 27:60). ശവപ്പെട്ടികൾ ഉപയോഗിച്ചിരുന്നില്ല. ശവമഞ്ചങ്ങളിലാണ് ശവം ചുമന്നു കൊണ്ടുപോയിരുന്നത്. (ലൂക്കൊ, 7:12,14). യെഹൂദന്മാർ ശവം ദഹിപ്പിക്കുകയില്ല. കല്ലറകളെ മോടി പിടിപ്പിക്കുകയും വെള്ള തേയ്ക്കുകയും ചെയ്തിരുന്നു. (മത്താ, 23:29,27). ശവക്കല്ലറകളെ തിരിച്ചറിയുവാൻ ആയിരുന്നു (പ്രത്യേകിച്ചു രാത്രിയിൽ) വെള്ള തേച്ചിരുന്നത്. തന്മൂലം കടന്നു പോകുന്നവർ അറിയാതെ കല്ലറകളെ സ്പർശിച്ചു അശുദ്ധരാവാൻ ഇടയാവുകയില്ല. കള്ളന്മാരും ജന്തുക്കളും പെട്ടെന്ന് പ്രവേശിക്കാതിരിക്കുവാൻ കല്ലറകളുടെ ദ്വാരങ്ങളെ ഉറപ്പായി ബന്ധിക്കുകയും വലിയ കല്ലു കളുരുട്ടി വയ്ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *