ശമര്യർ

ശമര്യർ (Samaritans)

ബി.സി. 722-ലെ ശമര്യയുടെ പതനം ഉത്തരരാജ്യത്തിന്റെ ചരിത്രത്തിൽ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. യിസ്രായേൽ രാജാവായിരുന്ന ഹോശേയുടെ കാലത്ത് താൻ‍ അശ്ശൂർ‍ രാജാവായിരുന്ന ശൽ‍മനേസർ‍ക്ക് ആണ്ടുതോറുമുള്ള കപ്പം കൊടുക്കാതിരുന്നതിനാൽ‍, അശ്ശൂർ രാജാവ് ഹോശേയെ പിടിച്ചു ബന്ധിച്ചു കാരാഗ്യഹത്തിൽ‍ ആക്കുകയും, ദേശത്തിലെ പ്രമുഖ പൗരന്മാരെ അശ്ശൂരിലേക്ക് കൊണ്ട് പോയി പാർ‍പ്പിക്കുകയും ചെയ്തു. ഇങ്ങനെ യിസ്രായേല്യർ സ്വദേശം വിട്ടു പ്രവാസത്തിൻ പോയ സമയം; അശ്ശൂർ രാജാവാ അശ്ശൂർ സാമ്രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവ്വയീം എന്നിവിടങ്ങളിൽനിന്നു പ്രവാസികളെ വരുത്തി യിസ്രായേൽമക്കൾക്കു പകരം ശമർയ്യാപട്ടണങ്ങളിൽ പാർപ്പിച്ചു. അവർ‍ ശമര്യ കൈവശമാക്കി അതിൻ്റെ പട്ടണങ്ങിൽ‍ പാർ‍ത്തു. (2രാജ, 17:1-6,23-26). ഇങ്ങനെ വന്നു പാർ‍ത്ത ആൾ‍ക്കാർ‍ ദൈവത്തിൻ്റെ മാർ‍ഗ്ഗം അറിയാത്തവരായിരുന്നു. അവിടെ വന്നു പാർ‍ത്ത ഒരോ ജാതികളും അവരവരുടെ ദേവൻ‍മാരെ ഉണ്ടാക്കി ആരാധന കഴിച്ചു. “ബാബേൽകാർ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാർ നേർഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാർ അശീമയെ ഉണ്ടാക്കി; അവ്വക്കാർ നിബ്ഹസിനെയും തർത്തക്കിനെയും ഉണ്ടാക്കി; സെഫർവ്വക്കാർ സെഫർവ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.” (2രാജ.17:30-31). ശമര്യ നിവാസികൾ‍ ദൈവത്തെ അറിയാതെ വിഗ്രഹത്തെ ഭജിച്ചതിനാൽ‍ ദൈവം ഒരിക്കൽ‍ അവരുടെ ഇടയിൽ‍ സിംഹത്തെ അയച്ചു അവരിൽ‍ ചിലരെ കൊന്നു. ഈ വിവരം അശ്ശൂർ‍ രാജാവ് അറിഞ്ഞപ്പോൾ‍, താൻ‍ യിസ്രായേലിൽ‍ നിന്നും അശ്ശൂരിലേക്ക് ബദ്ധരാക്കി പിടിച്ചുകൊണ്ട് വന്ന യിസ്രായേൽ‍ പുരോഹിതൻമാരിൽ‍ ഒരാളെ തിരിച്ചു ശമര്യായിലേക്ക് അയച്ചു, അവർ‍ക്ക് ദൈവത്തിൻ്റെ മാർ‍ഗ്ഗം ഉപദേശിച്ചുകൊടുക്കുവാൻ‍ കൽപിച്ചു. പുരോഹിതൻ‍ ദൈവത്തിൻ്റെ മാർ‍ഗ്ഗം ഉപദേശിച്ചു കൊടുത്തതിൻ‍പ്രകാരം അവർ‍ ദൈവത്തെ ഭജിച്ചുവെങ്കിലും അവർ‍ തങ്ങളുടെ പണ്ടത്തെ മര്യാദ വിട്ടുകളയാതെ വിഗ്രഹങ്ങളെ കൂടി സേവിച്ചു. ദൈവത്തിൻ്റെ ന്യായപ്രമാണം ഉപദേശിച്ചുകൊടുത്തുവെങ്കിലും അവർ‍ അനുസരിച്ചില്ല. ഇങ്ങനെ പുതിയ സമൂഹം രൂപീകരിച്ച യിസ്രായേല്യർ യഹോവയെ ഭജിക്കുകയും വിഗ്രഹങ്ങളെ സേവിക്കുകയും ചെയ്തുപോന്നു. (2രാജ.17:25-41). 587 ബി.സി.യിൽ യെരൂശലേമിന്റെ പതനത്തിനു മുമ്പും പിൻപും യെഹൂദയുമായി ഇവർക്കു നല്ല ബന്ധം ഉണ്ടായിരുന്നു. (2ദിന, 30:1; 2രാജാ, 23:19,20; യിരെ, 41:4). പേർഷ്യൻ ഭരണത്തിന്റെ ആദ്യഘട്ടത്തിൽ യെരുശലേമിൽ തിരികെ വരുവാൻ യെഹൂദന്മാരെ അനുവദിച്ചപ്പോൾ ആലയവും നഗരമതിലുകളും വീണ്ടും പണിയുവാൻ അവർ ശ്രമിച്ചു. പെട്ടെന്നു ശമര്യയിലെ ഭരണവിഭാഗത്തിൽ നിന്നും എതിർപ്പുണ്ടായി. ഈ എതിർപ്പു വെറും രാഷ്ട്രീയമായി അവർ കരുതി. 

എസ്രായുടെയും നെഹെമ്യാവിന്റെയും വരവോടെ സംഘർഷം രൂഢമൂലമായി. ബാബിലോണിൽ നിന്നുവന്ന യെഹൂദാസമുഹത്തിൽ നിന്നും ഇറക്കുമതി ചെയ്ത വംശശുദ്ധിയുടെ പുതിയ ആവേശം ശമര്യക്കാരുടെ സമ്മിശമായ പിതൃത്വത്തിൽ ഉറച്ചുനിന്നു. മഹാപുരോഹിതന്റെ ചെറുമകൻ സൻബല്ലത്തിന്റെ മകളെ വിവാഹം ചെയ്തപ്പോൾ നെഹെമ്യാവു അവനെ പുറത്താക്കി. തുടർന്നുള്ള നൂറ്റാണ്ടിൽ നടന്ന ഒരു സംഭവം ജൊസീഫസ് രേഖപ്പെടുത്തുന്നു. ഈ രണ്ടു വിശദീകരണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുവാൻ പ്രയാസം ഉണ്ട്. മക്കാബ്യ വിപ്ലവകാലത്ത് ശമര്യർ ഗെരിസീം മലയിലുള്ള തങ്ങളുടെ ആലയം സെയൂക്സെനിയൊസിനു സമർപ്പിച്ചു. ഹാശമോന്യർ ശമര്യയിൽ ആധിപത്യം നേടി. സു. ബി.സി. 128-ൽ ഹിർക്കാനസ് ശൈഖം പിടിച്ചെടുത്തു ഗെരിസീം ആലയം നശിപ്പിച്ചു. 

ബി.സി. 63-ൽ പോംപി ശമര്യയെ വേർപെടുത്തി പുതിയ സിറിയാപ്രവിശ്യയോടു കൂട്ടിച്ചേർത്തു. ശമര്യാനഗരം മഹാനായ ഹെരോദാവിന്റെ പ്രിയപ്പെട്ട ആസ്ഥാനം ആയിത്തീർന്നു. അഗസ്റ്റസിന്റെ ബഹുമാനാർത്ഥം അദ്ദേഹം അതിനെ സെബസ്തെ എന്നു വിളിച്ചു. ഗവർണറുടെ ആസ്ഥാനം കൈസര്യ ആയി. എ.ഡി. 6-ൽ യെഹൂദയും ശമര്യയും സിറിയയുടെ കീഴിൽ ഒരു മൂന്നാംതര പ്രവിശ്യ ആയി ഏകീകരിക്കപ്പെട്ടു. ഈ കാലഘട്ടത്തിൽ യെഹൂദരും ശമര്യരും തമ്മിലുള്ള ശത്രുത പല സംഭവങ്ങളാലും വർദ്ധിച്ചു. എ.ഡി. 6-നും 9-നും മദ്ധ്യ ഒരു പെസഹയ്ക്ക് ശമര്യർ യെരുശലേം ദൈവാലയത്തിൽ അസ്ഥികൾ വിതറി. എ.ഡി. 52-ൽ ശമര്യർ എൻ-ഗന്നീമിൽ വച്ചു ഒരു കൂട്ടം ഗലീലിയൻ തീർത്ഥാടകരെ വധിച്ചു. ക്ലൗദ്യൊസിനു മുന്നിൽ വന്ന പരാതിയിൽ യെഹൂദർക്കു അനുകൂലമായി തിർപ്പുണ്ടായി. യെഹൂദരെപ്പോലെ ശമര്യരും റോമാക്കാരുടെ പീഡനങ്ങൾക്കു വിധേയരായി. എ.ഡി. 36-ൽ ഒളിച്ചു വച്ചിരുന്ന വിശുദ്ധ ഉപകരണങ്ങൾ വെളിപ്പെടുത്താമെന്നു വാഗ്ദാനം ചെയ്തുകൊണ്ട് ഗെരിസീം മലയിൽ ഒരു ശമര്യാമതഭ്രാന്തൻ പുരുഷാരത്തെ കൂട്ടിവരുത്തി. അവരിൽ ധാരാളം പേരെ പീലാത്തോസ് കൊന്നു. എ.ഡി. 66-ൽ ഉണ്ടായ വിപ്ലവത്തിൽ ശമര്യയെ ചുട്ടു. അതു മുതൽ ഒരു ചെറിയ പീഡിതസമൂഹമായി ശമര്യർ നിലനില്ക്കുന്നു. ഇപ്പോൾ ഏകദേശം മുന്നൂറോളം ശമര്യരെ നാബ്ലസിൽ (ശെഖേം) കാണാവുന്നതാണ്. 

ശമര്യരുടെ മതത്തിന്റെ വിശ്വാസപ്രമാണങ്ങൾ പ്രധാനമായും ആറാണ്: ഏകദൈവവിശ്വാസം, പ്രവാചകനായ മോശെയിലുള്ള വിശ്വാസം, ന്യായപ്രമാണത്തിലുള്ള വിശ്വാസം, യാഗത്തിനായി ദൈവത്താൽ നിയമിക്കപ്പെട സ്ഥലമായി ഗരിസിം മലയിലുള്ള വിശ്വാസം, ന്യായവിധി ദിവസത്തിലും പ്രതിഫലം നല്കുന്നതിലുമുള്ള വിശ്വാസം, താഹബ് അല്ലെങ്കിൽ വീണ്ടെടുപ്പുകാരൻ ആയി മോശെ തിരിച്ചു വരുമെന്ന വിശ്വാസം എന്നിവ. പുനരുത്ഥാനത്തിലുള്ള അവരുടെ വിശ്വാസം സന്ദിഗ്ദ്ധമാണ്. യെഹൂദന്മാർ അവരെ വിമതരായി കാണുന്നു. യെഹൂദന്മാരുടെ വെറുപ്പിന്റെ പ്രധാനകാരണം ഗെരിസീം ആലയം ആയിരുന്നു. ശമര്യരുടെ പഞ്ചഗ്രന്ഥം മൗലികപാഠത്തിന്റെ വിശ്വാസ്യതയുടെ പ്രധാനപ്പെട്ട സാക്ഷി ആണ്. 

യെഹൂദന്മാർക്കു ശമര്യരോടുള്ള വൈരം പുതിയനിയമ കാലത്ത് പ്രവൃദ്ധമായിരുന്നു. യേശു നല്ല ശമര്യാക്കാരന്റെ ഉപമ പറയുകയും, ശമര്യാക്കാരനായ കുഷ്ഠരോഗിക്കു സൗഖ്യം നല്കുകയും, ശമര്യാ സ്ത്രീയോടു സംഭാഷിക്കുകയും ചെയ്തു. ഇവയെല്ലാം യാഥാസ്ഥിതിക യെഹൂദന്മാരെ ചൊടിപ്പിക്കുന്നതായിരുന്നു. യേശു രണ്ടു ദിവസം ശെഖേമിൽ ചെലവഴിച്ചു എന്നു വിശുദ്ധ യോഹന്നാൻ രേഖപ്പെടുത്തുന്നു. ശമര്യയിൽ അനേകം പേർ യേശുവിൽ വിശ്വസിച്ചു. തന്റെ ശുശ്രൂഷാകാലത്ത് തന്റെ ദൗത്യം പ്രധാനമായും യിസ്രായേലിനു വേണ്ടിയുള്ളതായിരുന്നു. എന്നാൽ പുനരുത്ഥാനത്തിനു ശേഷം ശമര്യയിൽ പ്രസംഗിക്കുവാനായി യേശുക്രിസ്തു ശിഷ്യന്മാരെ നിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *