വലത്തുഭാഗത്തു

വലത്തുഭാഗത്തു

വലത്തുഭാഗം എന്ന പ്രയോഗം പ്രതീകാത്മകമായിട്ടാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത്. ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തും, ദൈവം ക്രിസ്തുവിന്റെ വലത്തുഭാഗത്തും ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്. മശീഹ ദൈവത്തിൻ്റെ വലത്തുഭാഗത്തു ഇരിക്കുന്നതായി ഇരുപതു പരാമർശങ്ങളുണ്ട്: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീ, 110:1, 110:5, മത്താ, 22:44, 26:64, മർക്കൊ, 12:36, 14:62, 16:19, ലൂക്കൊ, 20:42, 22:69, 7:55, 7:56, റോമ, 8:34, എഫെ, 1:21, കൊലൊ, 3:1, എബ്രാ, 1:3, 1:13, 8:1, 10:12, 12:2, 1പത്രൊ, 3:22). 16-ാം സങ്കീർത്തനം മശീഹാ സങ്കീർത്തനമാണ്. അതിൽ ക്രിസ്തുവിൻ്റെ വലഭാഗത്തു യഹോവ ഇരിക്കുന്നതായി പറഞ്ഞിട്ടുണ്ട്: “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.” (സങ്കീ, 16:8; പ്രവൃ, 2:35). 

മശീഹാ ഭൂമിയിൽ വന്നത് യെഹൂദനു വേണ്ടിയാണ്. അഥവാ, യെഹൂദന്മാരിലൂടെ സകലജാതികളേയും രക്ഷിക്കാനാണ്. (ലൂക്കൊ, 24:47; പ്രവൃ, 1:8). അതിനാൽ, ബൈബിളിലെ സകല കാര്യങ്ങളും യെഹൂദനോടുള്ള ബന്ധത്തിൽ മനസ്സിലാക്കണം. വലത്തുഭാഗം എന്താണെന്ന് ഒരു യെഹൂദനോടു ചോദിച്ചാൽ അവൻ പറയും: ‘കുറ്റവാളിക്ക് കരുണ ലഭിക്കുന്ന സ്ഥലമാണെന്ന്.’ ന്യായാധിപസംഘത്തിൻ്റെ (സൻഹെദ്രിൻ) ഘടന മനസ്സിലാക്കിയാൽ അതു വ്യക്തമാകും. 71 അംഗങ്ങളുള്ള സംഘത്തിൻ്റെ ജഡ്ജി മഹാപുരോഹിതനാണ്. അർദ്ധവൃത്താകൃതിയിൽ കൂടുന്ന സംഘത്തിൻ്റെ മദ്ധ്യത്തിലാണ് മഹാപുരോഹിതൻ ഇരിക്കുന്നത്. മഹാപുരോഹിതൻ്റെ വലത്തുഭാഗത്ത് പ്രതിഭാഗവും ഇടത്തുഭാഗത്ത് വാദിഭാഗവും ഇരിക്കും. ഇടത്തുഭാഗത്തുള്ളവർ പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കാൻ വാദിക്കുമ്പോൾ, വലത്തുഭാഗത്തുള്ളവർ കുറ്റവാളിയെ ശിക്ഷകൂടാതെ വിടുവിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിക്ക് പ്രതീക്ഷയുള്ള സ്ഥലമാണ് വലത്തുഭാഗം. അഥവാ, പാപികൾക്ക് കരണ ലഭിക്കുന്നയിടം. പക്ഷേ, യേശു ‘വലത്തുഭാഗത്തിരിക്കുന്നു’ എന്നു പറഞ്ഞിരിക്കുന്നത് എന്തിനാണ്? 

ക്രിസ്തു ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും (1തിമൊ, 2:5), പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനും (എബ്രാ, 8:6; 9:15; 12:24) ആകുന്നു. നമ്മുടെ പ്രാർത്ഥന കേൾക്കുന്നവനും മറുപടി നല്കുന്നവനും ക്രിസ്തുവാണ്. (യോഹ, 14:13,14). ആദിമസഭ വിളിച്ചപേക്ഷിച്ചിരുന്നത് ക്രിസ്തുവിനെയാണ്. (പ്രവൃ, 7:59; 1കൊരി, 1:2; 2കൊരി, 12:8; 2തിമൊ, 2:22). രക്ഷണ്യവേല ക്രിസ്തു ക്രൂശിൽ പൂർത്തിയിക്കിയെങ്കിലും, മനുഷ്യരുടെ രക്ഷ ഇതുവരെ പൂർത്തിയായിട്ടില്ല. എന്നുവെച്ചാൽ, ആത്മാവു മാത്രമാണ് രക്ഷിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ സമ്പൂർണ്ണ രക്ഷ വരുവാനിരിക്കുന്നതേ ഉള്ളൂ. (1തെസ്സ, 3:13; 5:23). നാം രക്ഷിക്കപ്പെട്ടവരെങ്കിലും, ഈ പാപലോകത്തിൽ ജീവിക്കുന്ന കാരണത്താൽ അറിഞ്ഞും അറിയാതെയും നമ്മുടെ ജീവിതത്തിൽ പാപം കടന്നുകൂടും. (1യോഹ, 1:8-10). ഈ പാപപരിഹാരത്തിനായി നാം വിളിച്ചപേക്ഷിക്കുമ്പോൾ മറുപടി നല്കുന്നതും (യോഹ, 14:13,14), വിശ്വാസ ജീവിതത്തിൽനിന്ന് വീണുപോകാതെ കാത്തുസൂക്ഷിക്കുന്നതും (യോഹ, 10:28), നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്ന യേശുക്രിസ്തുവാണ്. (റോമ, 8:34). ക്രൂശിൽ പാപപരിഹാരം വരുത്തിയശേഷം, ഈ ദുഷ്ടലോകത്തിൽ നമ്മെ ഉപക്ഷിച്ചുപോയ കർത്താവല്ലവൻ. നമ്മുടെ രക്ഷാപൂർത്തിവരെ സ്വർഗ്ഗത്തിൽ പിതാവിൻ്റെ വലഭാഗത്തിരുന്നു ദൈവമക്കളെ സൂക്ഷിക്കാമെന്ന് യെഹൂദന് മനസ്സിലാകുന്ന ഭാഷയിൽ സൻഹെദ്രിനുമായി ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്നതാണ്. സഹോദരന്മാരെ രാപ്പകൽ കുറ്റംചുമത്തുന്ന ഒരപവാദിയും സ്വർഗ്ഗത്തിലുണ്ട്; അവൻ്റെ സ്ഥാനം ദൈവത്തിൻ്റെ ഇടത്തുവശമായിരിക്കും. (ഇയ്യോ, 1:6; വെളി, 12:10). 

“അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.” (പ്രവൃ, 7:55,56). ഈ വാക്യം പിതാവിൻ്റെയും പുത്രൻ്റെയും വ്യതിരിക്തതയ്ക്ക് തെളിവായിട്ട് ചൂണ്ടിക്കാണിക്കാറുണ്ട്. ബൈബിൾ പഴയനിയമവും പുതിയനിയമവും പഠിപ്പിക്കുന്നത് ദൈവത്തിൻ്റെ പ്രത്യക്ഷതകളെ കുറിച്ചാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ കണ്ടിട്ട് വ്യത്യസ്ത വ്യക്തികളാണെന്നു മനസ്സിലാക്കിയാൽ, ദൈവം മൂന്നു വ്യക്തികളെന്നല്ല, കുറഞ്ഞത് നാലു വ്യക്തികളെങ്കിലും ഉണ്ടെന്നു സമ്മതിക്കേണ്ടിവരും. വിശദമാക്കാം: ആകാശവും ഭൂമിയും നിറഞ്ഞു നില്ക്കുന്നതും (യിരെ, 23:23,24), ആരും ഒരുനാളും കണ്ടിട്ടില്ലാത്തതുമായ ഒരു ദൈവമുണ്ട്. (യോഹ, 1:18; 1യോഹ, 4:12). പ്രപഞ്ചം മുഴുവൻ നിറങ്ങുനില്കുന്ന ഈ ദൈവത്തിനുള്ളിലാണ് സമസ്തവും സ്ഥിതിചെയ്യുന്നത്. (പ്രവൃ, 17:28). അതുകൊണ്ടാണ് ദൈവത്തെ ആർക്കും കാണാൻ കഴിയാത്തത്. ഇതാണ് ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപം. ദൈവത്തിൻ്റെ പദവികൾക്ക് (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്) പ്രത്യേകം പ്രത്യേകം വ്യക്തിത്വം കല്പിച്ചവർ ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപത്തിന് വ്യക്തിത്വമില്ലെന്ന് പറയില്ലല്ലോ? സ്തെഫാനൊസ് പരിശുദ്ധാത്മാവിൽ നിറഞ്ഞപ്പോഴാണ് ഈ കാഴ്ച കണ്ടത്. അതായത്, അവൻ്റെ ഉള്ളിലുള്ള പരിശുദ്ധാത്മാവ്; സ്വർഗ്ഗത്തിൽ നില്ക്കുന്ന യേശു; സിംഹാസനത്തിൽ ഇരിക്കുന്ന ദൈവം; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കണ്ടിട്ടില്ലാത്തവനുമായ യഹോവ. അപ്പോൾ എത്രപേരായി? ഇങ്ങനെയൊക്കെ ബൈബിൾ വ്യാഖ്യാനിച്ചാൽ ശരിയാകുമോ??? യഹോവയുടെ വ്യത്യസ്ത പ്രത്യക്ഷതകളാണ് സ്തെഫാനൊസ് സ്വർഗ്ഗത്തിൽ കണ്ടത്; അല്ലാതെ വ്യത്യസ്ത വ്യക്തികളെയല്ല.

Leave a Reply

Your email address will not be published. Required fields are marked *