യെഹൂദ്യ

യെഹൂദ്യ (Judea)

റോമാ സർക്കാർ പലസ്തീനെ വിഭജിച്ചതിൽ തെക്കെ അറ്റത്തുള്ള ഭാഗത്തിന്റെ പേരാണ് യെഹൂദ്യ. യെഹൂദ്യയ്ക്കു ബേത്ലേഹെം മുതൽ ബേർ-ശേബ വരെ ഏകദേശം 85 കി.മീ. നീളവും 48 കി.മീ. വീതിയുമുണ്ട്. പ്രദേശത്തിൽ പകുതിയും മരുഭൂമിയാണ്. യെഹൂദയുടെ വടക്കു ശമര്യയും തെക്കു മരുഭൂമിയും കിഴക്കു യോർദ്ദാൻ താഴ്വരയും ചാവുകടലും പടിഞ്ഞാറു മരുഭൂമിയും ആണ്. ചാവുകടൽത്തീരം മുതൽ മദ്ധ്യപീഠഭൂമിവരെ വ്യാപിച്ചു കിടക്കുകയാണ് യെഹൂദ്യമരുഭൂമി. അതിന്റെ കിഴക്കെ അറ്റത്തു ജലസമൃദ്ധിയുള്ള മൂന്നു സ്ഥലങ്ങളുണ്ട്: യെരീഹോ, ഐൻ ഫെഷ്ക്കാ (16 കി.മീ. തെക്ക്), ഐൻജിദി അഥവാ ഏൻ-ഗെദി. യെഹൂദ്യയിലേക്കു യെരീഹോയിൽ നിന്നു മൂന്നും, ഐൻ ഫൈഷ്ക്കയിൽ നിന്നു ഒന്നും ഏൻ-ഗെദിയിൽ നിന്നു ഒന്നും റോഡുകൾ പോകുന്നു. യെഹൂദ്യയുടെ ഭൂമിശാസ്ത്രത്തിനു മൂന്നു പ്രത്യേകതകളുണ്ട്. 1. ഇടയസ്വഭാവം. 2. മരുഭൂമിയോടുള്ള അടുപ്പം. 3. ഒരു വലിയ പട്ടണം വളരാനുള്ള സാഹചര്യമില്ലായ്മ. ഈ മൂന്നു പ്രത്യേകതകളും യെഹൂദ്യയുടെ ചരിത്രത്ത വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. 

യെഹൂദ്യയെക്കുറിച്ചുള്ള ഒന്നാമത്തെ ബൈബിൾ പരാമർശം എസ്രാ 5:8-ലാണ്. അവിടെ യെഹൂദ്യ പേർഷ്യൻ സംസ്ഥാനത്തെ കുറിക്കുന്നു. അപ്പൊക്രിഫാ ഗ്രന്ഥങ്ങൾളിലും യെഹൂദ്യയെക്കുറിച്ചു പറയുന്നുണ്ട്. (1. എസ്ദ്രാസ്, 1:30; 1മക്കാ, 5:45; 710). ബാബിലോന്യ പ്രവാസത്തിൽ നിന്നു മടങ്ങിവന്നവരിലധികവും യെഹൂദാ ഗോത്രത്തിൽ ഉള്ളവരാകയാൽ അവരെ യെഹൂദന്മാരെന്നും ദേശത്തെ യെഹൂദ്യയെന്നും വിളിച്ചു. പേർഷ്യൻ സാമ്രാജ്യത്തിനു കീഴിൽ യെഹൂദ്യ ഒരു പ്രവിശ്യയായിരുന്നു. യെഹൂദാ ദേശാധിപതി ഒരു യെഹൂദനായിരുന്നു. (ഹഗ്ഗാ, 1:14; 2:2). അർക്കെലെയൊസിന്റെ നാടുകടത്തലിനു ശേഷം യെഹൂദ്യയെ റോമൻ പ്രവിശ്യയായ സുറിയയോടു ചേർത്തു. അതിന്റെ ദേശാധിപതി റോമൻ ചക്രവർത്തി നിയമിക്കുന്ന ഇടപ്രഭു ആയിരുന്നു. ഇടപ്രഭുവിന്റെ ഔദ്യോഗിക വസതി കൈസര്യയിലായിരുന്നു. രണ്ടു പ്രവാചകന്മാരെങ്കിലും യെഹൂദ്യാ മരുഭൂമിയിൽ നിന്നുള്ളവരാണ്; തെക്കോവയിലെ ആമോസും, അനാഥോത്തിലെ യിരെമ്യാവും. ശൗലിൽ നിന്നു ദാവീദ് അഭയം പ്രാപിച്ചിരുന്നത് ഈ മരുഭൂമിയെയാണ്. യോഹന്നാൻ സ്നാപകൻ തന്റെ ശുശ്രൂഷയ്ക്കു വേണ്ടി ഒരുക്കപ്പെട്ടതും യേശു പരീക്ഷിക്കപ്പെട്ടതും യെഹൂദ്യ മരുഭൂമിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *