യെഹൂദാ

യെഹൂദാരാജ്യം (Kingdom of Judah) 

അവിഭക്തയിസ്രായേലിന്റെ ആദ്യ രാജാവായിരുന്നു ബെന്യാമീൻ ഗോത്രത്തിലെ കീശിന്റെ മകനായ ശൗൽ. അദ്ദേഹത്തിന്റെ ഭരണം വിജയകരമായിരുന്നില്ല. ശൗലിന്റെ മരണത്തോടു കൂടി ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ഈ അരാജകത്വത്തിൽ നിന്നും ദാവീദ് രംഗപ്രവേശം ചെയ്തു. ബി.സി. 587-ൽ ബാബേൽരാജാവായ നെബുഖദ്നേസർ യെരൂശലേം നശിപ്പിക്കുന്നതുവരെ യെരുശലേം ഭരിച്ചത് ദാവീദിന്റെ രാജവംശമായിരുന്നു. ദാവീദ് യെഹൂദാഗോത്രജൻ ആയിരുന്നു. എബ്രായഗോത്രങ്ങളെ ഏകോപിപ്പിച്ചു ഭരിക്കുവാൻ ദാവീദിനും ശലോമോനും കഴിഞ്ഞു. ശലോമോന്റെ മരണത്തോടു കൂടി യൊരോബെയാമിന്റെ കീഴിൽ പത്തുഗോത്രങ്ങൾ പിരിഞ്ഞുപോയി, വടക്കെ രാജ്യമായ യിസ്രായേൽ സ്ഥാപിച്ചു. ബെന്യാമീൻ, യെഹൂദാ എന്നീ ഗോത്രങ്ങൾ ഉൾപ്പെട്ട തെക്കെരാജ്യം യെഹൂദാ എന്ന പേരിൽ അറിയപ്പെട്ടു. മുന്നൂറ്റി അമ്പതോളം വർഷം (ബി.സി. 931-586) യെഹൂദാ നിലനിന്നു. ദാവീദിന്റെ വംശത്തിലെ ഇരുപതു രാജാക്കന്മാരാണ് യെഹൂദാ ഭരിച്ചത്. 

ശലോമോന്റെ പുത്രനായ രെഹബെയാമിന്റെ അപ്രാപ്തിയാണു രാജ്യവിഭജനത്തിനു കാരണമായതെന്നു കരുതുവാൻ ന്യായമില്ല. കനാനിൽ പാർപ്പുറപ്പിച്ചതു മുതൽ യിസ്രായേൽ ഗോത്രങ്ങൾ സ്വാതന്ത്ര്യം പ്രകടിപ്പിക്കുകയും ഗോത്രപരമാധികാരം കൈമാറുവാൻ വിസമ്മതിക്കുകയും ചെയ്തുവന്നു. ന്യായാധിപന്മാരുടെ കാലത്തു പല സന്ദർഭങ്ങളിലും കലഹവും തുറന്ന യുദ്ധവും (ന്യായാ, 8:1-3; 12:1-6, 20) ഗോത്രങ്ങൾ തമ്മിൽ നടന്നിരുന്നു. ശൗലിന്റെ മരണത്തിനും ദാവീദ് യെരുശലേമിലേക്കു തലസ്ഥാനം മാറ്റുന്നതിനും (2ശമൂ, 2:4) ഇടയ്ക്കുള്ള കാലയളവിൽ ഉണ്ടായ പ്രശ്നങ്ങൾ ഒരു വിഭക്ത രാജ്യത്തിന്റെ പ്രതീതി ഉളവാക്കി. യെഹൂദാ ദാവീദിനോടു കൂറു പുലർത്തിയപ്പോഴും ദാവീദിൽ നിന്നു അകലെയായിരുന്ന യിസ്രായേൽ ശൗലിന്റെ മകനായ ഈശ്-ബോത്തിനെ രാജാവാക്കാൻ ശ്രമിച്ചു. ദാവീദ് യെരൂശലേമിൽ തലസ്ഥാനം ഉറപ്പിക്കുകയും എല്ലാ ഗോത്രങ്ങളെയും വിധേയപ്പെടുത്തുകയും ചെയ്തു കൊണ്ടു രാജ്യത്തിന്റെ ഐക്യം ഭദ്രമാക്കി. ശലോമോൻ ഭാരിച്ച നികുതിയും ഊഴിയ വേലയും ഏർപ്പെടുത്തി ഉറച്ച ഭരണം നടത്തി. ശലോമോൻ മരിച്ചപ്പോൾ യൊരോബെയാമിന്റെ കീഴിൽ ഒരു യിസ്രായേല്യ സർക്കാർ പ്രവാസത്തിലുണ്ടായിരുന്നു. (1രാജാ, 11:26-40). യൊരോബെയാമും യിസ്രായേൽ സഭയൊക്കെയും വന്നു തങ്ങളുടെ മേൽ വച്ചിരുന്ന ഭാരമുള്ള നുകത്തിന്റെ ഭാരം കുറച്ചുതന്നാൽ രെഹബെയാമിനെ സേവിക്കാം എന്നു പറഞ്ഞു. (1രാജാ, 12:11). രെഹബെയാം അതു നിരസിച്ചു. യൊരോബെയാം പിരിഞ്ഞുപോയി യിസ്രായേൽ രാജ്യം സ്ഥാപിച്ചു. 

യെഹൂദയുടെ പ്രദേശത്തിനു തുല്യമായ ഒരു ചെറിയ പ്രദേശമായിരുന്നു രെഹബെയാമിന്റെ കീഴിൽ ഉണ്ടായിരുന്നത്. ബെന്യാമീന്റെ പ്രദേശം അധികവും യിസ്രായേലിനോടു ചേർന്നതായിട്ടാണു കാണുന്നത്. (1രാജാ, 12:20). ബെന്യാമീന്റെ തെക്കെ അറ്റത്തു കിടന്ന യെരുശലേം യെഹൂദയോടു ചേർന്നു. രെഹബെയാമിന്റെ സൈന്യത്തിന്റെ സാന്നിദ്ധ്യമായിരുന്നു അതിനു കാരണം. യെഹൂദാരാജ്യത്തിനു യിസ്രായേൽ രാജ്യത്തിന്റെ പകുതിയോളം വ്യാപ്തിയേ ഉണ്ടായിരുന്നുള്ളൂ. യിസ്രായേലിന്റെ കൃഷിഭൂമിയുടെ നാലിലൊന്നിൽ കുറവായിരുന്ന യെഹൂദയുടെ കൃഷിഭൂമി. ഫലഭൂയിഷ്ഠമായ കൃഷിഭൂമിയും വർഷ പാതവുംകൊണ്ടു യിസ്രായേൽ അനുഗൃഹീതമായിരുന്നു. ദൈവം ഏർപ്പെടുത്തിയ ആരാധനാസ്ഥലമായ യെരുശലേം ദൈവാലയം, ദാവീദിന്റെ രാജവംശം എന്നിവ യെഹൂദയുടെ പ്രത്യേക ആനുകൂല്യങ്ങളായിരുന്നു. ഒരു ഏകതാനമായ ജനസംഖ്യയും ശക്തമായ അധികാര കേന്ദ്രീകരണവും യെഹൂദയ്ക്കുണ്ടായിരുന്നു; ഒപ്പം യെരുശലേം ദൈവാലയത്തോടു ബന്ധപ്പെട്ട ലേവ്യ പൗരോഹിത്യവും. ശലോമോന്റെ മരണശേഷം രണ്ടു നൂറ്റാണ്ടോളം യെഹൂദയും യിസ്രായേലും പാർശ്വസ്ഥരായി കഴിഞ്ഞു. ആദ്യത്തെ രണ്ടു തലമുറകളിൽ യിസ്രായേലിനെ യെഹൂദായോടു ചേർക്കാൻ വേണ്ടി യെഹൂദാരാജാക്കന്മാർ യുദ്ധം ചെയ്തു. യെഹോശാഫാത്തിന്റെ കാലത്തോടു കൂടി അതു അസാദ്ധ്യം എന്നവർ മനസ്സിലാക്കി. യെഹൂദയെക്കാൾ ശക്തമായിരുന്നു യിസായേൽ. യെഹോശാഫാത്തിന്റെ കാലം മുതൽ യിസ്രായേലുമായി രമ്യതയിൽ കഴിയുവാൻ യെഹൂദാ ഒരുങ്ങി. വിഭജനത്തോടു കൂടി യെഹൂദാ രാജ്യം ഒരു രണ്ടാംകിട ശക്തിയായി മാറി. ഈജിപ്റ്റിലെ രാജാവു ശീശക് മിസയീമ്യസാമ്രാജ്യം പുനർജ്ജീവിപ്പിക്കാനായി പലസ്തീൻ ആക്രമിച്ചു . ശീശക് ദൈവാലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും കവർന്നു. ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളെയും അവൻ എടുത്തുകൊണ്ടുപോയി. അവയ്ക്കു പകരം രെഹബെയാം രാജാവു താമ്രം കൊണ്ടു പരിചയുണ്ടാക്കി. (1രാജാ, 14:25-28). മഹത്വം പൊയ്പോയ യെഹൂദായുടെ പ്രതിരൂപമാണിത്. രെഹബെയാമും പുത്രനായ അബീയാമും വിജാതീയാരാധനകൾക്കു പ്രോത്സാഹനം നല്കി. ആസായും യെഹോശാഫാത്തും അവയെ തുടച്ചു മാറ്റുവാൻ ശ്രമിച്ചു. യെഹോശാഫാത്തിന്റെ പുത്രനായ യെഹോരാം യിസ്രായേൽ രാജാവായ ആഹാബിന്റെ പുത്രി അഥല്യയെ വിവാഹം കഴിച്ചു. ഇതു യിസ്രായേലുമായി സൗഹാർദ്ദത്തിൽ കഴിയുവാനുള്ള യെഹോശാഫാത്തിന്റെ താൽപര്യത്തെ വ്യക്തമാക്കുന്നു. ഈ സൗഹാർദ്ദം യെഹൂദയുടെ അഭിവൃദ്ധിക്കു കാരണമായെങ്കിൽ അതു മതപരമായ അപചയത്തിനു വഴിതെളിച്ചു. അഥല്യാ രാജ്ഞിയുടെ ഭരണകാലത്തു യെഹൂദാ രാജവംശത്തെ നിർമ്മൂലമാക്കുവാനും ബാൽപൂജ യെഹൂദയിൽ ഉറപ്പിക്കാനും ശ്രമിച്ചു. തുടർന്നുണ്ടായ കലാപത്തിൽ അഥല്യ വധിക്കപ്പെട്ടു. (ബി.സി. 835). തുടർന്നു ബാലനായ യോവാശ് രാജാവായി. മഹാപുരോഹിതനായ യെഹോയാദായുടെ നേതൃത്വത്തിൽ യഹോവയുടെ ആരാധന പുന:സ്ഥാപിതമായി. രാഷ്ട്രീയവും സാമ്പത്തികവുമായ ഐശ്വര്യം മുറ്റിനിന്ന കാലത്താണ് അമസ്യാവും ഉസ്സീയാവും രാജ്യഭാരം ചെയ്തത്. തുടർന്നു അശ്ശൂരിന്റെ ആക്രമണം ഉണ്ടാകുകയും യിസ്രായേൽ പ്രവാസത്തിലേക്കു പോവുകയും ചെയ്തു. 

എട്ടാം നൂറ്റാണ്ടിന്റെ മുന്നാം പാദത്തിൽ അശ്ശൂർ സാമ്രാജ്യം പടിഞ്ഞാറോട്ടു വ്യാപിച്ചു. ബി.സി. 722-ൽ അശ്ശൂർ യിസ്രായേലിനെ നശിപ്പിക്കുകയും യെഹൂദയ്ക്ക് കനത്ത നാശം വരുത്തുകയും ചെയ്തു. അരാം, യിസ്രായേൽ എന്നീ സഖ്യശക്തികളുടെ ആക്രമണത്തിൽ നിന്നു രക്ഷ നേടുന്നതിനായി ആഹാസ് രാജാവു അശ്ശൂരിന്റെ സഹായം തേടി. യെഹൂദാ രക്ഷപ്പെട്ടു. അശ്ശൂരിലെ പൂജാസമ്പ്രദായങ്ങളെ ആഹാസ് യെരുശലേമിൽ ഏർപ്പെടുത്തി. ആഹാസിന്റെ വാഴ്ചയുടെ അവസാനകാലത്തു യിസ്രായേലിന്റെ അസ്തിത്വം നഷ്ടപ്പെട്ടു. ആഹാസിന്റെ പുത്രനായ ഹിസ്കീയാവു അശ്ശൂരിന്റെ ആധിപത്യത്തെ ഒഴിവാക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ കീഴിൽ യെഹൂദാ സൻഹേരീബിന്റെ ആക്രമണത്തെ അതിജീവിച്ചു. ബാബേലുമായി അദ്ദേഹം ചെയ്ത സഖ്യതയെ യെശയ്യാവു അപലപിച്ചു. പ്രവാചകന്മാരായ യെശയ്യാവും മീഖായും തങ്ങളുടെ ശുശ്രൂഷ ഈ കാലത്ത് തുടരുകയായിരുന്നു. ഹിസ്കീയാ രാജാവിന്റെ മതനവീകരണത്തെ യെശയ്യാവു സഹായിച്ചു. യെഹൂദാരാജ്യത്തിന്റെ അവസാന നൂറ്റാണ്ടിൽ പലസ്തീൻ നിരന്തരമായ യുദ്ധത്തിന്റെ രംഗഭൂമിയായി മാറി. സാമ്രാജ്യങ്ങൾ ഏറ്റുമുട്ടുകയും തകർന്നു വീഴുകയും ചെയ്തു. ബി.സി. 612-ൽ നീനെവേ നശിപ്പിക്കപ്പെട്ടതോടു കൂടി അശ്ശൂർ സാമ്രാജ്യം തകർന്നു. തൽസ്ഥാനത്തു നെബുഖദ്നേസറിന്റെ കീഴിൽ നവബാബിലോണിയൻ സാമ്രാജ്യം ഉദയം ചെയ്തു. ഈജിപ്റ്റും പലസ്തീനോടുള്ള സാമീപ്യം മൂലം മേൽക്കോയ്മയ്ക്ക് ശ്രമിച്ചു. ലോകത്തിലെ രണ്ടു മഹാശക്തികൾക്കിടയിലായ യെഹൂദാ ദൈവത്തിലാശ്രയിക്കാതെ ഈ രണ്ടു ശക്തികളെയും മാറി മാറി ആശ്രയിച്ചു. 

ഹിസ്കീയാ രാജാവിന്റെ പുത്രനായ മനശ്ശെ അശ്ശൂരിന്റെ രാഷ്ട്രീയവും മതപരവുമായ നിയന്ത്രണത്തിനു സ്വയം വിധേയപ്പെട്ടു. എബായ രാജാക്കന്മാരിൽ ഒടുവിലത്തെ നല്ല രാജാവു യോശീയാവ് ആയിരുന്നു. ബി.സി. 621-ൽ അദ്ദേഹം മതപരമായ ഒരു നവീകരണം നടത്തി. അതിനു കാരണമായി തീർന്നത് ദൈവാലയത്തിൽ നിന്നു മോശെയുടെ ന്യായപ്രമാണം (ആവർത്തന പുസ്തകമായിരിക്കണം) കണ്ടെത്തിയതാണ്. ഈ നവീകരണം അശ്ശൂരിനെതിരായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണു് അശ്ശൂർ സാമ്രാജ്യം വിഘടിച്ചത്. മിസ്രയീമിലെ ഫറവോനായ നെഖോയുടെ സൈന്യത്തെ എതിർക്കുവാൻ ശ്രമിച്ച യോശീയാവ് വധിക്കപ്പെട്ടു. യോശീയാവിന്റെ വാഴ്ചക്കാലത്താണ് യിരെമ്യാവു പ്രവാചകശുശൂഷ ആരംഭിച്ചത്. യെഹൂദയുടെ വീഴ്ചയെക്കുറിച്ചു യിരെമ്യാവ് പ്രവചിച്ചിരുന്നു. 

യോശീയാവിന്റെ മരണശേഷം യെഹൂദയെ ദുഷ്ക്കാലങ്ങൾ വലയം ചെയ്തു. പുത്രനായ യെഹോയാക്കീം ഈജിപ്റ്റിന്റെ പാവയായിരുന്നു. ഇയാളുടെ വാഴ്ചക്കാലത്തു ബാബിലോന്യർ യെരൂശലേം കൊള്ളയടിച്ചു. (ബി.സി. 605). ആഭ്യന്തര കലാപത്തിൽ രാജാവു കൊല്ലപ്പെടുകയും പുത്രനായ യെഹോയാഖീൻ രാജാവാകുകയും ചെയ്തു. മൂന്നുമാസത്തിനു ശേഷം ബാബിലോന്യർ യെരുശലേം പിടിക്കുകയും (ബി.സി. 597) രാജാവിനോടൊപ്പം പ്രധാന വ്യക്തികളെ ബാബിലോണിലേക്കു ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്തു. യെഹോയാഖീന്റെ സ്ഥാനത്തു യോശീയാവിന്റെ മറ്റൊരു പുത്രനായ സിദെക്കീയാവിനെ വാഴിച്ചു. സിദെക്കീയാവു ബാബിലോണിനോടു മത്സരിച്ചു. ഈജിപ്റ്റിനോടു സഖ്യം ചെയ്തു. തന്മൂലം യെരുശലേമിനെ നശിപ്പിക്കുവാൻ ബാബിലോന്യർ തീരുമാനിച്ചു. ഒന്നര വർഷത്തെ കഠിന നിരോധനത്തിനു ശേഷം യെരുശലേം നെബൂഖദ്നേസറിനു കീഴsങ്ങി. നെബൂഖദ്നേസർ പട്ടണം നശിപ്പിച്ചു. സിദെക്കീയാവിനെ കണ്ണു കുത്തിപ്പൊട്ടിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി. ജനത്തിൽ ഒരു വലിയ ഭാഗത്തെ ബന്ദികളാക്കി. (ബി.സി. 587). ഇങ്ങനെ മഹത്വപൂർണ്ണയായിരുന്ന യെഹൂദാ രാജ്യം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *