മഗദലക്കാരത്തി മറിയ

മഗദലക്കാരത്തി മറിയ ((Mary Magdalene)

മഗ്ദലക്കാരി എന്ന വിശേഷണത്തിനു നാലു വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. ഒന്ന്; ഗലീലക്കടലിന്റെ പശ്ചിതതീരത്തുളള മഗ്ദല പട്ടണവാസിയാണ്. രണ്ട്;  തലമൂദുകാരന്മാർ ഒരു മറിയം മെഗാദ്ദെലെയെക്കുറിച്ചു (=പിന്നിയ തലമുടിയുളള മറിയം) പറയുന്നു. പാപിനിയായ മറിയ ഇവളാണെന്ന് ദൈവശാസ്തജ്ഞനായ ജെ.ബി. ലൈറ്റ്ഫുട്ട് (1828-1889) അവകാശപ്പെടുന്നു. (ലൂക്കൊ, 7:37). മൂന്ന്; ബൈബിൾ പണ്ഡിതനായ ജെറോം (347-420) മിഗ്ദായുമായി (=വീക്ഷാ ഗോപുരം) ബന്ധിപ്പിക്കുന്നു. ഇതു മറിയയുടെ വിശ്വാസത്തിന്റെ സ്ഥിരതയെക്കുറിക്കുന്നതായി വ്യാഖ്യാനിക്കുന്നു. നാല്; വലുതാകുക എന്നർത്ഥമുള്ള ഗദാലിനോടാണ് ചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ഓറിജൻ (185-254) ഈ പേരിനെ ബന്ധിപ്പിക്കുന്നത്. യേശു അപ്പൊസ്തലന്മാർക്കൊപ്പം

സുവിശേഷം അറിയിച്ചുകൊണ്ട് സഞ്ചരിച്ച സമയത്ത് അവർക്ക് ശുശ്രൂഷ ചെയ്തുപോന്ന സ്തീകളുടെ കൂട്ടത്തിലാണ് ‘ഏഴു ഭൂതങ്ങൾ വിട്ടുപോയ’ മഗ്ദലക്കാരത്തി മറിയയെ ആദ്യമായി കാണുന്നത്. (ലൂക്കോ, 8:1-3). ക്രിസ്തുവിൽ നിന്നും ലഭിച്ച വിവിധ നന്മകൾക്കു വിശിഷ്യാ ഭൂതവിമുക്തിക്ക് നന്ദിയായാണ് ഇവൾ യേശുവിനെ ശുശ്രൂഷിച്ചത്. യേശുവിന്റെ അമ്മ, ശലോമ തുടങ്ങി പലരുമായി പരിചയപ്പെടുവാൻ ഈ സഹകരണം അവളെ സഹായിച്ചു. ക്രൂശീകരണസമയത്ത് അവർ നോക്കിക്കൊണ്ടു ദൂരത്തുനിന്നു. (ലൂക്കൊ, 23:49). യേശുവിന്റെ ശവസംസ്കാരവിധവും അവനെ വച്ച വിധവും അവൾ നോക്കിക്കണ്ടു. (മത്താ, 27:61, മർക്കൊ, 15:47, ലൂക്കൊ, 23:55). മഗ്ദലക്കാരി മറിയയും മറ്റു ചിലരും സുഗന്ധവർഗ്ഗം വാങ്ങി കല്ലറയ്ക്കൽ അതിരാവിലെ എത്തുകയും കല്ലറ തുറന്നിരിക്കുന്നതു കാണുകയും ചെയ്തു. (മത്താ, 28:5, മർക്കൊ, 16:5). അവൾ ചെന്നു പത്രാസിനോടും യോഹന്നാനോടും വിവരം പറഞ്ഞു. (യോഹ, 20:2, ലൂക്കൊ, 24:9-10). അവർ വന്നു കല്ലറ കണ്ടു മടങ്ങിയശേഷവും മറിയ കല്ലറയ്ക്കൽ പുറത്തു കരഞ്ഞുകൊണ്ടുനിന്നു. അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി ദൂതന്മാരെ കണ്ടു. അവളുടെ കരച്ചിലിന്റെ കാരണം അന്വേഷിച്ച ദൂതനോടു; “എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി; അവനെ എവിടെവച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു.” അവൾ പിന്നോക്കം തിരിഞ്ഞപ്പോൾ യേശു നില്ക്കുന്നതു കണ്ടു; എന്നാൽ യേശു എന്നു തിരിച്ചറിഞ്ഞില്ല. യേശു അവളെ മറിയയേ എന്നു വിളിച്ചു. മറിയ തിരിഞ്ഞു റബ്ബൂനി എന്നു പറഞ്ഞു. യേശുവിന്റെ നിയോഗം അനുസരിച്ചു അവൾ ക്രിസ്തുവിനെ കണ്ട കാര്യം ശിഷ്യന്മാരെ അറിയിച്ചു. യോഹ, 20:11-18). ഈ വിവരണത്തോടു കൂടി തിരുവെഴുത്തുകളിൽ മഗദ്ലനമറിയയുടെ ചരിത്രം പൂർണ്ണമാവുന്നു. 

മഗ്ദലനമറിയയും പാപിനിയായ മറിയയും ഒരാളാണെന്നും, പശ്ചാത്താപാർത്തയായ അവൾ യേശുവിനെ തൈലാഭിഷകം ചെയ്തു എന്നും ഒരു സാമാന്യധാരണയുണ്ട്. മറിയയുടെ പാപം ദുർന്നടപ്പാണെന്നു ഇങ്ങനെയുള്ളവർ കരുതുന്നു. മഗ്ദലമറിയ വ്യഭിചാരിണി ആയിരുന്നു എന്നതിനു ബൈബിളിൽ തെളിവൊന്നുമില്ല. പരിമളതൈലം പൂശിയ പാപിനിയുടെ വിവരണത്തിനുശേഷം (ലൂക്കൊ, 7:36-39) മഗ്ദലനമറിയം പരാമൃഷ്ടയായതാണ് (8:2) ഈ തെറ്റിദ്ധാരണയ്ക്കടിസ്ഥാനം. മൂന്നു  സ്ത്രീകൾ മൂന്നു സന്ദർഭങ്ങളിൽ യേശുവിനെ പരിമളതൈലം പൂശിയതായി കാണാം. ഒന്ന്; യേശുവിന്റെ ഗലീലയിലെ ശുശ്രൂഷാകാലത്ത് പാപിനിയായ ഒരജ്ഞാത സ്തീ. (ലൂക്കൊ, 7:36-38). രണ്ട്; ബേഥാന്യയിലെ ലാസറിന്റെ സഹോദരി. (യോഹ, 12:1-8). മൂന്ന്; പെസഹയ്ക്ക് രണ്ടുദിവസം മുമ്പ് കുഷ്ഠരോഗിയായ ശീമോൻ്റെ വീട്ടിൽവെച്ച് പേർ പറയപ്പെടാത്ത സ്ത്രീ. (മത്താ, 26:6-13, മർക്കൊ, 14:3-9). മൂന്നു തൈലം പൂശലുകളുമായി മഗ്ദലക്കാരി മറിയയ്ക്ക് ബന്ധമില്ല. ബേഥാന്യയിലെ മറിയയും മഗ്ദലനമറിയയും ഒരാളല്ല. മറ്റു മറിയമാരിൽ നിന്നും വിവേചിക്കുവാനാണു മഗ്ദലക്കാരി എന്ന വിശേഷണം ഇവൾക്കു നല്കിയിട്ടുളളത്. മഗ്ദലക്കാരിയുടെ പേർ ആദ്യം പറയുന്നിടത്ത് (ലൂക്കൊ, 8:2) പൂർവ്വസംഭവവുമായി (ലൂക്കൊ, 7:37-48) അവളെ ബന്ധിപ്പിക്കുന്ന ഒരു സൂചനയും ഇല്ല.

ആകെ സൂചനകൾ (12) — മത്താ, 27:56, 27:61, 28:1, മർക്കൊ, 15:40, 15:47, 16:1, 16:9, ലൂക്കോ, 8:2, 24:10, യോഹ, 19:25, 20:1, 20:18.

Leave a Reply

Your email address will not be published. Required fields are marked *