നോഹയുടെ പെട്ടകം

നോഹയുടെ പെട്ടകം

ഇന്നേക്ക് ഏകേദശം 5,500 വർഷങ്ങൾക്ക് മുമ്പ് ഭൂമിമുഴുവനും ഉണ്ടായ ജലപ്രളയത്തിൽ നിന്ന് നോഹയും കുടുംബവും അടങ്ങുന്ന ഏട്ടു മനുഷ്യരും, ഭൂമിയിലെ മറ്റെല്ലാ ജീവികളും ഓരോ ജോഡിവീതം കയറി രക്ഷപെട്ട ഒരു പെട്ടകത്തെക്കുറിച്ച് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, ഈ പെട്ടകത്തിന്റെ വലിപ്പത്തെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. മലയാള പരിഭാഷയിൽ അതിന്റെ അളവുകൾ രേഖപ്പെടുത്തിയിരിക്കുന്നത് മുഴത്തിന്റെ അടിസ്ഥാനത്തിലാണ്. ഇംഗ്ലീഷിലെ ക്യുബിറ്റ് (cubit) എന്ന വാക്കാണ് മലയാളത്തിൽ മുഴം എന്നു തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു ക്യുബിറ്റ് 25 ഇഞ്ച് ആണെന്നുള്ള പൊതുവായ കണക്കനുസരിച്ച് നോഹയുടെ പെട്ടകത്തിന് 450 അടി നീളവും 75 അടി വീതിയും 45 അടി ഉയരവും ഉണ്ടായിരുന്നു. പെട്ടകം മൂന്നു തട്ടുകളായാണ് പണിതിരുന്നത്. ഭൂമിയിൽ ആണും പെണ്ണുമായി ദൈവം സൃഷ്ടിച്ച സകല ജീവജാലങ്ങളിൽനിന്നും രണ്ടുവീതം പെട്ടകത്തിൽ പാർപ്പിക്കുവാൻ സ്ഥലമുണ്ടോ എന്നു ചിലരെങ്കിലും സംശയിച്ചേക്കാവുന്നതുകൊണ്ടാണ് പെട്ടകത്തിന്റെ വലിപ്പം വിശദമാക്കുന്നത്. കീടങ്ങൾ, ഈച്ചകൾ തുടങ്ങിയ വിവിധതരം പറക്കുന്ന പ്രാണികൾക്കും, ചിലന്തികൾ, പല്ലികൾ തുടങ്ങിയവയ്ക്കും പരിമിതമായ സ്ഥലം മാത്രമേ ആവശ്യമായിരുന്നുള്ളു; വിവിധതരം ഇഴജന്തുക്കൾക്കും വിശാലമായ സ്ഥലം ആവശ്യമായിരുന്നില്ല. വിവിധതരം പറവജാതികളെ തട്ടിൻപുറങ്ങളിലും, തുക്കിയിട്ടിരിക്കുന്ന കൂടുകളിലും പാർപ്പിക്കുവാൻ കഴിയുമായിരുന്നതുകൊണ്ട് അവയ്ക്ക് പ്രത്യേകമായ സ്ഥലം ആവശ്യമായിരുന്നില്ല. മൃഗങ്ങളെ പാർപ്പിക്കുവാനുള്ള സ്ഥലം ഇന്നത്തെ അളവിൽ ഒരുക്കുകയാണെങ്കിൽപ്പോലും അവയ്ക്കല്ലാം വസിക്കുന്നതിനും 382 ദിവസങ്ങൾ അവയ്ക്കു ഭക്ഷിക്കുന്നതിനുളള ആഹാരം സാക്ഷിക്കുന്നതിനും ആവശ്യമായ സ്ഥലവും പെട്ടകത്തിൽ സജജീകരിച്ചിരുന്നു. ഇപ്രകാരം ആധുനിക ശാസ്ത്രജ്ഞന്മാർക്കും ഗവേഷകന്മാർക്കും നോഹയുടെ പെട്ടകം ഇന്നും നിഷേധിക്കാനാവാത്ത ഒരു സത്യമായി അവശേഷിക്കുന്നു. കാരണം അത് ദൈവത്താൽ പണിയിപ്പിക്കപ്പെട്ട പെട്ടകമായിരുന്നു. 

പെട്ടകത്തിൻ്റെ നീളവും വീതിയും ഉയരവും തമ്മിലുള്ള അനുപാതം നോക്കുക: നീളം 450 അടി അഥവാ 137 മീററർ; വീതി 75 അടി അഥവാ 23 മീറ്റർ; ഉയരം 45 അടി അഥവാ 14 മീറ്റർ. ഒരു വർഷമായിരുന്നു വെള്ളപ്പൊക്കത്തിന്റെ കാലാവധി. (ഉല്പ, 7:11-8:13,14). എഞ്ചിനും കപ്പിത്താനും ഇല്ലാതെ ഒരുവർഷം മുഴുവനും മറിയാതെ വെള്ളത്തിൽ സഞ്ചരിക്കാൻ ഈ അനുപാതം കൃത്യമാണെന്നു ലോകത്തിലുള്ള ഏതൊരു വിദഗ്ധ എഞ്ചിനീയറും സമ്മതിക്കില്ലേ? ബി.സി. 3,500-നോടടുത്തു നടന്ന നോഹയുടെയും ജലപ്രളയത്തിന്റെയും ചരിത്രം സത്യമാണെന്നു ക്രിസ്തുവിനും 700 വർഷംമുമ്പു ജീവിച്ചിരുന്ന പ്രവാചകനായ യെശയ്യാവു രേഖപ്പെടുത്തിയിട്ടുണ്ട്. (54:9). ബി.സി. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യെഹെസ്ക്കേലും (14:14, 20), എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യേശുവിന്റെ ശിഷ്യനായ പത്രൊസും (1പത്രൊ, 3:20; 2പത്രൊ, 2:5), മറ്റൊരു ശിഷ്യനായ പൗലൊസും (എബ്രാ, 11:7) നോഹയുടെ ചരിത്രം സത്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിലുപരി കർത്താവായ യേശുക്രിസ്തു തന്റെ പുനരാഗമനം നോഹ പെട്ടകത്തിൽ കയറി രക്ഷപെട്ട കാലംപോലെ ആയിരിക്കുമെന്നു പറഞ്ഞിട്ടുണ്ട്: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.” (മത്താ, 24:37-39).

കാണുക:👇

ജലപ്രളയം

One thought on “നോഹയുടെ പെട്ടകം”

Leave a Reply

Your email address will not be published. Required fields are marked *