Category Archives: Uncategorized

യോവാശ്

യോവാശ് (Joash)

പേരിനർത്ഥം — യഹോവ തന്നു

യെഹൂദയിലെ എട്ടാമത്തെ രാജാവ്; അഹസ്യാവ് രാജാവിനു സിബ്യായിൽ ജനിച്ച് പുത്രൻ. (2ദിന, 24:1). ഭരണകാലം 835-796 ബി.സി. അഹസ്യാവു യിസ്രായേലിൽ വച്ചു യേഹുവിനാൽ വധിക്കപ്പെട്ടു. ഉടൻ അഥല്യാ രാജ്ഞി രാജകുമാരന്മാരെ എല്ലാം വധിച്ചു ഭരണം ഏറ്റെടുത്തു. എന്നാൽ അഹസ്യാവിന്റെ സഹോദരിയായ യെഹോശേബ അഹസ്യാവിന്റെ മകനായ യോവാശിനെ കൊണ്ടുപോയി ഒളിപ്പിച്ചു. അവനു 7 വയസ്സായപ്പോൾ യെഹോയാദാ പുരോഹിതൻ ആളുകളെ വിളിച്ചുകൂട്ടി അവനെ രാജാവാക്കുകയും അഥല്യയെ വധിക്കുകയും ചെയ്തു. (2രാജാ, 11 അ; 2ദിന, 22:10:12; 23 അ). യെഹോയാദാ പുരോഹിതന്റെ കാലം മുഴുവൻ യോവാശ് യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. (2ദിന, 24:2). ദൈവാലയത്തിന്റെ അറ്റകുറ്റം തീർക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചു. യെഹോയാദാ പുരോഹിതന്റെ മരണശേഷം യോവാശ് പാപത്തിൽ വീണു. രാജ്യത്തിൽ വിഗ്രഹാരാധന വ്യാപകമായി. താക്കീതു നല്കിയ പ്രവാചകന്മാരെ ഉപദ്രവിച്ചു. യെഹോയാദാ പുരോഹിതന്റെ പുത്രനായ സെഖര്യാവിനെ മരണത്തിനേല്പിച്ചു. ഹസായേലിന്റെ കീഴിൽ അരാമ്യരുടെ ആക്രമണഭീഷണി ഉണ്ടായപ്പോൾ ദൈവാലയത്തിലെ പൊന്നെടുത്ത് അരാം രാജാവിനു സമ്മാനമായി നല്കി. അവന്റെ കൊട്ടാരത്തിലുള്ള രണ്ടുപേർ അവനെ വധിച്ചു. യോവാശ് 40 വർഷം രാജ്യം ഭരിച്ചു. അവൻ്റെ ശേഷം മകനായ അമസ്യാവ് അവനുപകരം രാജാവായി. (2ദിന, 24:17). യേശുവിന്റെ വംശാവലിയിൽ ഉപേക്ഷിക്കപ്പെട്ട മൂന്നു രാജാക്കന്മാരിലൊരാളാണ് യോവാശ്. (മത്താ, 1:8).

അഥല്യാ

അഥല്യാ (Athaliah)

പേരിനർത്ഥം — യഹോവ വലിയവൻ

യെഹൂദയുടെ സിംഹാസനത്തിലിരുന്ന ഏക സ്ത്രീ. യിസ്രായേൽ രാജാവായ ആഹാബിന്റെയും ഈസേബെലിന്റെയും മകൾ. അഥല്യായെ 2ദിനവൃത്താന്തം 22:2-ൽ ഒമ്രിയുടെ മകൾ എന്നു പറഞ്ഞിരിക്കുന്നു. ഒമ്രി ആഹാബിന്റെ പിതാവാണ്. എന്നാൽ ചെറുമകൾ എന്ന അർത്ഥത്തിൽ ആയിരിക്കണം പ്രസ്തുതി പ്രയോഗം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിനുവേണ്ടി യെഹൂദയിലെ അഞ്ചാമത്തെ രാജാവായ യെഹോരാം അഥല്യായെ വിവാഹം കഴിച്ചു. യെഹോരാം അവളുടെ പ്രേരണയ്ക്ക് വശംവദനായി “ആഹാബ്ഗൃഹം ചെയ്തതു പോലെ അവൻ യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്നു.” (2ദിന, 21:6). എട്ടുവർഷത്തെ ഭരണത്തിനുശേഷം യെഹോരാം മരിക്കയും അഹസ്യാവു രാജാവാകുകയും ചെയ്തു. അമ്മയുടെ ഉപദേശപ്രകാരം ദുഷ്ടത പ്രവർത്തിച്ചുകൊണ്ട് അവനും ആഹാബ് ഗൃഹത്തിന്റെ വഴിയിൽ നടന്നു. (2ദിന, 22:2,3). അഹസ്യാവ് ഒരു വർഷം മാത്രമാണു രാജ്യം ഭരിച്ചത്. യേഹു അവനെ കൊന്നു. ഉടൻ തന്നെ മറ്റു രാജാക്കന്മാരെയെല്ലാം കൊന്നിട്ട് അഥല്യാ രാജ്യഭരണം ഏറ്റെടുത്തു. അഹസ്യാവിന്റെ പുത്രനായ യോവാശ് മാത്രം ഒളിപ്പിക്കപ്പെട്ടു. (2രാജാ, 11:1). അഥല്യായുടെ രാജ്യഭാരം ആറു വർഷത്തേക്കായിരുന്നു. യെഹോയാദാ പുരോഹിതന്റെ ഭാര്യയായ യെഹോശേബ യോവാശിനെ ദൈവാലയത്തിൽ ഒളിപ്പിച്ച് വളർത്തുകയായിരുന്നു. ഏഴാമത്തെ വയസ്സിൽ യോവാശ് സിംഹാസനാരോഹണം ചെയ്തു. പ്രതിരോധത്തിനുവേണ്ട എല്ലാ നടപടികളും സ്വീകരിച്ചുകൊണ്ട് യെഹോയാദാ പുരോഹിതൻ യോവാശിനെ പ്രത്യക്ഷപ്പെടുത്തുകയും രാജാവായി വാഴിക്കുകയും ചെയ്തു. ബാൽക്ഷേത്രത്തിൽ ആരാധിച്ചു കൊണ്ടിരുന്ന അഥല്യാ ആളുകളുടെ ആരവം കേട്ടു. ഈ സംഭവമെല്ലാം കണ്ടപ്പോൾ അവൾ വസ്ത്രം കീറി. ദ്രോഹം ദ്രോഹം എന്നു വിളിച്ചു പറഞ്ഞു. (2രാജാ, 11:14). അഥല്യാ വധിക്കപ്പെട്ടു. (2രാജാ, 11:22). ഈ വിപ്ലവതിൽ കൊലപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് ബാലിൻ്റെ പുരോഹിതനായ മത്ഥാനെ മാത്രമാണ്. (2രാജാ, 11:18). 

അഹസ്യാവ്

അഹസ്യാവ് (Ahaziah)

പേരിനർത്ഥം — യഹോവ പിടിച്ചിരിക്കുന്നു

യെഹൂദയിലെ ആറാമത്തെ രാജാവ്. കാലം ബി.സി. 841. യെഹോരാമിന്റെയും അഥല്യയുടെയും ഇളയപുതനായിരുന്നു. ഒരു വർഷം മാത്രം ഭരിച്ചു. അവനും ആഹാബുഗൃഹത്തിന്റെ വഴികളിൽ നടന്നു. ദുഷ്ടത പ്രവർത്തിക്കാൻ അവനെ ഉപദേശിച്ചതു അമ്മ തന്നെയായിരുന്നു. (2ദിന, 22:1-4) അരാം രാജാവായ ഹസായേലിനോടു യുദ്ധം ചെയ്യുവാൻ യിസ്രായേൽ രാജാവായ യോരാമിനോടൊപ്പം പോയി. യുദ്ധത്തിൽ യിസ്രായേൽ രാജാവിനു മുറിവേറ്റു. ചികിത്സിക്കേണ്ടതിനു അവൻ യിസ്രയേലിലേക്കു മടങ്ങിപ്പോയി. അഹസ്യാവു അവനെ സന്ദർശിച്ചു. ആ സമയം യിസായേലിലെ ഒരു പടനായകനായ യേഹൂവിനാൽ കൊല്ലപ്പെട്ടു. (2രാജാ, 9:1-28). യെഹോവാഹാസ് (2ദിന, 21:17; 25:23) അസര്യാവ് (2ദിന, 22:6) എന്നീ പേരുകളിലും അഹസ്യാവ് അറിയപ്പെടുന്നു. അവൻ്റെ ശേഷം അവൻ്റെ ആമ്മയായ അഥല്യാ ഭരണം ഏറ്റെടുത്തു. (2രാജാ, 11:1-3).

യെഹോരാം

യെഹോരാം (Jehoram)

പേരിനർത്ഥം — യഹോവ ഉന്നതൻ

യെഹൂദയിലെ അഞ്ചാമത്തെ രാജാവ്. യെഹോശാഫാത്തിന്റെ മരണശേഷം യെഹോരാം 32-ാം വയസ്സിൽ രാജാവായി. ബി.സി, 848-841 വരെ 8 വർഷം ഭരിച്ചു. (2 രാജാ, 8:16,17). രാജ്യത്തിന്റെ ചില ഭാഗങ്ങളും പട്ടണങ്ങളും സമ്പത്തും മറ്റു സഹോദരന്മാർക്കും പിതാവു കൊടുത്തിരുന്നതിനാൽ എല്ലാ സഹോദരന്മാരെയും യെഹോരാം കൊന്നു. (2ദിന, 21:1-5). യെഹോരാം യിസ്രായേൽ രാജാവായ ആഹാബിന്റെ മകൾ അഥല്യയെ വിവാഹം കഴിച്ചു. യഹോവയുടെ വഴികളെ വിട്ടുമാറാൻ അതു കാരണമായി. (2രാജാ, 8:18; 2ദിന, 21:6). ഏദോം യെഹൂദയുടെ മേൽക്കോയ്മയെ എതിർത്തു സ്വതന്ത്രമായി. ഫെലിസ്ത്യർ രാജ്യം ആക്രമിച്ചു രാജധാനിയിലുണ്ടായിരുന്ന എല്ലാവരെയും കൊന്നു. ഇളയപുത്രനായ അഹസ്യാവു മാത്രം രക്ഷപ്പെട്ടു. (2ദിന, 22:1). കഠിനവ്യാധിക്കു വിധേയനായി യെഹോരാം കുടൽ പുറത്തു ചാടി മരിച്ചു. (2ദിന, 21:19:20). ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയ അവനുവേണ്ടി ജനം ദു:ഖിച്ചില്ല എന്നു പ്രത്യേകം പറഞ്ഞിരിക്കുന്നു. ഇളയമകനായ അഹസ്യാവു പകരം രാജാവായി. (2ദിന, 22:1).

യെഹോശാഫാത്ത്

യെഹോശാഫാത്ത് (Jehoshaphat)

പേരിനർത്ഥം — യഹോവ ഒരു ശപഥം

യെഹൂദയിലെ നാലാമത്തെ രാജാവ്; ആസയ്ക്കു അസുബയിൽ ജനിച്ച പുത്രൻ. മുപ്പത്തഞ്ചാം വയസ്സിൽ രാജാവായി. ഇരുപത്തഞ്ചു വർഷം രാജ്യം ഭരിച്ചു. ഭരണകാലം  (873-848 ബി.സി.) ആഹാബ്, അഹസ്യാവു, യെഹോരാം എന്നീ രാജാക്കന്മാരുടെ സമകാലികനായിരുന്നു. യിസ്രായേലിനെതിരെ യെഹൂദയെ ഉറപ്പിക്കുവാൻ ശ്രമിച്ചു. യെഹൂദയിലെ പട്ടണങ്ങളെ ബലപ്പെടുത്തുകയും ആസാ കീഴടക്കിയിരുന്ന എഫയീം പട്ടണങ്ങളിൽ കാവൽ പട്ടാളങ്ങളെ ഏർപ്പെടുത്തുകയും ചെയ്തു. (2ദിന, 17:1,2). അധികം താമസിയാതെ പൊതു ശത്രുവായ ദമ്മേശക്കിൽ നിന്നുള്ള അപകടം ഭയന്നു ഇരു രാജാക്കന്മാരും സൗഹാർദ്ദത്തിലേർപ്പെട്ടു. യെഹോശാഫാത്തിന്റെ മൂത്തമകനായ യെഹോരാം യിസ്രായേൽ രാജാവായ ആഹബിന്റെ മകൾ അഥല്യയെ വിവാഹം കഴിച്ചു. 

പിതാവായ ആസ ആരഭിച്ച മതപരമായ പരിഷ്ക്കാരങ്ങൾ യെഹോശാഫാത്ത് തുടർന്നു. എന്നാൽ അദ്ദേഹത്തിനു പൂജാഗിരികളെ നശിപ്പിക്കുവാൻ കഴിഞ്ഞില്ല. ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു പോന്നു. (2രാജാ, 22:43). വാഴ്ചയുടെ മൂന്നാം വർഷത്തിൽ യെഹോശാഫാത്ത് ജനത്തെ ന്യായപ്രമാണം പഠിപ്പിക്കുന്നതിനു പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും യെഹൂദാ നഗരങ്ങളിലെല്ലാം അയച്ചു. (2ദിന, 17:7-9). രാജാവു തന്നെ ജനത്തിന്റെ ഇടയിൽ സഞ്ചരിച്ചു, ജനത്തെ യഹോവയിങ്കലേക്കു മടക്കിക്കൊണ്ടുവന്നു. (2ദിന, 19:4). യഹോവയിൽ നിന്നു ഒരു ഭീതി അയൽ രാജ്യങ്ങളെ ബാധിച്ചിരുന്നതു കൊണ്ടു അവർ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല. ഫെലിസ്ത്യരും അരാബ്യരും യെഹോശാഫാത്തിനു കപ്പം കൊടുത്തു. ഒരു സ്ഥിരസൈന്യം യെരൂശലേമിൽ വിന്യസിച്ചു. (2ദിന, 17:10-13). 

അരാമ്യർക്കെതിരെ ആഹാബുമായി സഖ്യം ചെയ്യുന്നതിനു യെഹോശാഫാത്ത് ശമര്യയിൽ പോയി. ആഹാബുമായി ചേർന്നു ഗിലെയാദിലെ രാമോത്ത് ആക്രമിക്കുവാൻ തീരുമാനിച്ചു. പ്രവാചകന്മാർ എല്ലാം അനുകൂലിച്ചു എങ്കിലും മീഖായാവു മാത്രം എതിരായി പ്രവചിച്ചു. ആഹാബു യുദ്ധത്തിൽ മരിക്കുകയും യെഹോശാഫാത്ത് യെരൂശലേമിൽ സമാധാനത്തോടെ മടങ്ങിവരികയും ചെയ്തു. (2ദിന, 18:1-19:2). അഹസ്യാവിന്റെ മരണശേഷം യെഹോരാം യിസ്രായേലിൽ രാജാവായി. മോവാബിനെതിരെ പടയെടുക്കുവാൻ യെഹോരാം യെഹോശാഫാത്തിനെ പ്രേരിപ്പിച്ചു. ദൈവം അത്ഭുതകരമായി നല്കിയ ജലം നിമിത്തം സൈന്യം രക്ഷപ്പെട്ടു. അനന്തരം അവർ മോവാബ്യരെ തോല്പിച്ചു. മോവാബ്യപട്ടണങ്ങളെ ഇടിച്ചു നല്ല നില മൊക്കെയും കല്ലുവിതറി. (2രാജാ, 3:4-27). ഇത് യെഹോശാഫാത്തിനോടുള്ള മറ്റൊരു മോവാബ്യയുദ്ധത്തിനു കാരണമായി. അമ്മോന്യരും മെയൂന്യരിൽ ചിലരും മോവാബ്യരോടൊപ്പം യെഹോശാഫാത്തിനോടു യുദ്ധത്തിനു വന്നു. തനിക്കു സഹായം യഹോവയിൽ നിന്നാണു വരേണ്ടതെന്നു യെഹോശാഫാത്ത് വിശ്വസിച്ചു, യെഹൂദയിൽ ഉപവാസം പ്രസിദ്ധമാക്കി. യെഹൂദ്യർ ഒന്നിച്ചുകൂടി യഹോവയോടു സഹായം അപേക്ഷിച്ചു. രാജാവു പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ യഹോവയുടെ ആത്മാവു ലേവ്യനായ യഹസീയേലിന്റെമേൽ വന്നു. യുദ്ധം കുടാതെ യെഹൂദ്യർ ജയിക്കുമെന്നു യഹസീയേൽ പ്രവചിച്ചു. ശത്രുക്കൾ കലഹിച്ചു പരസ്പരം നശിപ്പിച്ചു. അങ്ങനെ അവർ തമ്മിൽത്തമ്മിൽ വെട്ടി ശത്രുവിനോടു പൊരുതുവാൻ കഴിയാതെ പോയി. ഈ സംഭവത്തോടു കൂടി ദൈവത്തെക്കുറിച്ചുള്ള ഭീതി സകല രാജ്യങ്ങൾക്കുമുണ്ടായി. അവർ പിന്നീടൊരിക്കലും യെഹോശാഫാത്തിനോടു യുദ്ധം ചെയ്യുവാൻ മുതിർന്നില്ല. (2ദിന, 20:1-30). 

രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി യെഹോശാഫാത്ത് പല ഭരണ പരിഷ്ക്കാരങ്ങളും ഏർപ്പെടുത്തി. യെഹൂദയുടെ ഉറപ്പുള്ള പട്ടണങ്ങളിലെല്ലാം ന്യായാധിപന്മാരെ നിയമിച്ചു. മുഖപക്ഷം കൂടാതെ ന്യായപാലനം ചെയ്യുവാൻ അവരെ ഉപദേശിച്ചു. യെരൂശലേമിൽ ഒരു പരമോന്നത കോടതി സ്ഥാപിച്ചു. പുരോഹിതന്മാരും ലേവ്യരും പിതൃഭവന തലവന്മാരുമായിരുന്നു അതിലെ അംഗങ്ങൾ. പ്രാദേശികമായി തീർക്കുവാൻ കഴിയാത്ത വ്യവഹാരങ്ങൾ ഇവരുടെ മുമ്പാകെ വരും. വിദേശവ്യാപാരത്തിലും യെഹോശാഫാത്ത് ശ്രദ്ധ പതിപ്പിച്ചു. യിസ്രായേൽ രാജാവായ അഹസ്യാവിന്റെ സഹായത്തോടുകൂടി വിദേശവാണിജ്യം ലക്ഷ്യമാക്കി എസ്യോൻ-ഗേബെരിൽ വച്ചു കപ്പലുകൾ നിർമ്മിച്ചു. എന്നാൽ ഈ കപ്പലുകൾ ഉടഞ്ഞുപോയി. അഹസ്യാവോടു സഖ്യത ചെയ്തതാണു കപ്പലുകൾ ഉടയാൻ കാരണമെന്നു എലീയേസർ രാജാവിനോടു പറഞ്ഞു. തന്മൂലം രാജാവു് ആ ശ്രമം ഉപേക്ഷിച്ചു. (2ദിന, 20:35-37; 1രാജാ, 22:49). പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച രാജാവായിരുന്നു യെഹോശാഫാത്ത്. (2ദിന, 22:9). ബുദ്ധിവൈഭവം, പരഗുണകാംക്ഷ, നിഷ്പക്ഷമായി നീതി നിർവ്വഹണം, സംശുദ്ധമായ തീരുമാനം എന്നിവ യെഹോശാഫാത്തിന്റെ ഗുണങ്ങളായി രുന്നു. “യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.” (2ദിന, 21:1).

അബീയാവ്

അബീയാവ്, അബീയാം (Abijah)

പേരിനർത്ഥം — യഹോവ എൻ്റെ പിതാവ്

യെഹൂദയിലെ രണ്ടാമത്തെ രാജാവ്. രെഹബെയാമിന്റെ മകനും ശലോമോന്റെ ചെറുമകനും. (1ദിന, 3:10). അമ്മ അബീശാലോമിന്റെ മകൾ മയഖാ. (1രാജാ, 15:2; 2ദിന, 11:20,22). ‘അവന്റെ അമ്മക്കു മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരിയേലിന്റെ മകൾ’ എന്നു 2ദിനവൃത്താന്തം13:2-ൽ പറഞ്ഞിരിക്കുന്നത് സംശയത്തിനിട നല്കുന്നു. ഈ വൈരുദ്ധ്യം പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗം അബീയാവിന്റെ അമ്മയ്ക്കു രണ്ടുപേരുണ്ടായിരുന്നു (മയഖാ, മീഖായാ) എന്നും അബ്ശാലോം അവളുടെ വല്യപ്പനായിരുന്നു എന്നും കരുതുകയാണ്. പിരിഞ്ഞുപോയ പത്തുഗോത്രങ്ങളെ മടക്കിക്കൊണ്ടു വന്നു യിസ്രായേലിനെ ഏകീകരിക്കുവാൻ അബീയാവു ആത്മാർത്ഥമായി ശ്രമിച്ചു. യിസ്രായേൽ രാജാവായ യൊരോബെയാമിനെതിരെ നാലുലക്ഷം ശ്രഷ്ഠയുദ്ധവീരന്മാരുടെ സൈന്യത്തെ അബീയാവു അണിനിരത്തി; യൊരോബയാം എട്ടുലക്ഷം യുദ്ധവീരന്മാരുടെ സൈന്യത്തെയും. എഫ്രയീം മലനാട്ടിലെ സെമരായീം മലമുകളിൽ നിന്നുകൊണ്ടു ദൈവത്തിന്റെ രാജ്യമായ യെഹൂദയോടും ദാവീദിന്റെ കുടുംബത്തോടും മത്സരിക്കരുതെന്നു യൊരോബെയാമിനോടും സൈന്യത്തോടുമായി പറഞ്ഞു. തുടർന്നുള്ള യുദ്ധത്തിൽ യൊരോബെയാമിനെ തോല്പപിച്ചു ബേഥേൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തു. (2ദിന, 13:1-20). പിതാവിന്റെ പാപവഴികളിൽ അബീയാവു നടന്നു. (1രാജാ, 15:3). അവന്റെ ഭരണകാലം മൂന്നു വർഷമായിരുന്നു. 14 ഭാര്യമാരും 22 പുത്രന്മാരും 16 പുത്രിമാരും ഉണ്ടായിരുന്നു. (2ദിന, 13:21). പുത്രനായ ആസാ അവനുശേഷം രാജാവായി. (2ദിന, 14:1).

രെഹബെയാം

രെഹബെയാം (Rehoboam)

പേരിനർത്ഥം — ജനസംവർദ്ധകൻ  . 

ശലോമോൻ രാജാവിനു അമ്മോന്യ സ്ത്രീയായ നയമായിൽ ജനിച്ച പുത്രൻ. (1രാജാ, 14:21). അവിഭക്ത യിസ്രായേലിന്റെ ഒടുവിലത്തെ രാജാവും വിഭക്ത യിസായേലിൽ ദക്ഷിണ രാജ്യമായ യെഹൂദയിലെ ഒന്നാമത്തെ രാജാവും. രെഹബെയാമിനെ സംബന്ധിക്കുന്ന കാര്യങ്ങൾ 1രാജാക്കന്മാർ 12 അ; 14:21-31; 2ദിനവൃത്താന്തം 9:31-12:16 എന്നീ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

രെഹബെയാമിനെ രാജാവാക്കാൻ യിസ്രായേല്യർ ശൈഖമിൽ വന്നു. ശലോമോൻ ഏർപ്പെടുത്തിയ ഊഴിയവേലയും അമിത നികുതിയും കുറച്ചാൽ രെഹബെയാമിനെ സേവിക്കാമെന്നു ജനം പറഞ്ഞു. രെഹബയാം വൃദ്ധന്മാരുടെ ആലോചനയ്ക്ക് ചെവികൊടുത്തില്ല. മൂന്നു ദിവസത്ത ആലോചനയ്ക്കുശേഷം യൗവ്വനക്കാരുടെ ഉപദേശം അനുസരിച്ചു ഊഴിയവേലയും നികുതിഭാരവും താൻ കൂട്ടുമെന്നു രെഹബെയാം പറഞ്ഞു. ഇതു രാജ്യത്തിന്റെ വിഭജനത്തിനു കാരണമായി. ജനത്തെ ശാന്തമാക്കുവാൻ ഊഴിയവേലയ്ക്കു മേൽവിചാരകനായ അദോരാമിനെ അയച്ചു. എന്നാൽ പൂർവ്വമർദ്ദന ഭരണത്തോടു ബന്ധപ്പെട്ടവനാകയാൽ ജനം അവനെ കല്ലെറിഞ്ഞു കൊന്നു. (1രാജാ, 12:18). രെഹബെയാം യെരൂശലേമിലേക്കോടി. യെഹൂദാഗോത്രവും ബെന്യാമീൻ ഗോത്രവും അദ്ദേഹത്തെ രാജാവായി അംഗീകരിച്ചു. മറ്റു പത്തു ഗോത്രങ്ങൾ യൊരോബെയാമിന്റെ പിന്നിൽ യിസ്രായേൽ രാജ്യമായി തീർന്നു. മത്സരികളെ കീഴടക്കുവാൻ രെഹബെയാം ഒരു വലിയ സൈന്യം രൂപീകരിച്ചു. എന്നാൽ ഇതു ദൈവിഹിതമാണെന്നു പറഞ്ഞു ദൈവപുരുഷനായ ശമയ്യാവു രെഹബെയാമിനെ പിന്തിരിപ്പിച്ചു. (1രാജാ, 12:22-24). 

യെഹൂദയെ ശക്തമാക്കുന്നതിനായി ബേത്ലേഹം, ഏതാം, തെക്കോവ, ബേത്ത്-സൂർ, സോഖോ, ഗത്ത്, ലാഖീശ് തുടങ്ങിയവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു. കോട്ടകളെ ഉറപ്പിച്ചു, അവയിൽ പടനായകന്മാരെ ആക്കി. (2ദിന, 11:11). ഉത്തര രാജ്യത്തിലുള്ള പുരോഹിതന്മാരും ലേവ്യരും യെഹൂദയിൽ വന്നു. (2ദിന, 11:13-17). രാജാവും പ്രജകളും കുറച്ചുകാലം യഹോവയുടെ വഴിയിൽ നടന്നു. ക്രമേണ അവർ ജാതികളുടെ സകലമ്ലേച്ചതകളും അനുകരിച്ചു. പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാ പ്രതിഷ്ഠകളും ഉണ്ടാക്കി; പുരുഷ മൈഥുനക്കാർ രംഗപ്രവേശം ചെയ്തു. (1രാജാ, 14:22-24). തൽഫലമായി മിസ്രയീം രാജാവായ ശീശക് ദേശത്തെ ആക്രമിച്ചു. ദൈവാലത്തിലെയും രാജധാനിയിലെയും ഭണ്ഡാരം മുഴുവൻ അവൻ കവർന്നു; ശലോമോൻ നിർമ്മിച്ച പൊൻ പരിചകളും എടുത്തുകൊണ്ടുപോയി. (1രാജാ, 14:25,26). രെഹബയയാമിന്റെ പ്രതാപം നഷ്ടപ്പെട്ടു. അവനു 8 ഭാര്യമാരും 60 വെപ്പാട്ടികളും ഉണ്ടായിരുന്നു. പതിനേഴു വർഷത്ത ഭരണശേഷം (ബി.സി. 931-913) അവൻ മരിച്ചു; പുത്രനായ അബീയാം അവനു പകരം രാജാവായി.

രാജ്യവിഭജനം

രാജ്യവിഭജനം

ദാവീദിന് ശേഷം ദൈവത്താൽ നിയോഗിക്കപ്പെട്ട രാജാവായിരുന്നു ശലോമോന്‍. ശലോമോന്‍ രാജാവിന്‍റെ ഭരണകാലം യിസ്രായേലിന്‍റെ സുവർണ്ണകാലഘട്ടം എന്നറിയപ്പെട്ടിരുന്നു എങ്കിലും യിസ്രായേലിനു പൊതുവേ അധിക നികുതി ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ യിസ്രായേല്‍ ജനത്തിന് ശലോമോന്‍ പൊതുവേ സമ്മതനല്ലായിരുന്നു. ശലോമോന്‍ പൊതുവേ ആര്‍ഭാടപ്രിയനും സ്ത്രീലമ്പടനും ആയിരുന്നു. ഇത് ശലോമോനെ വിഗ്രഹാരാധയിലേക്ക് നയിച്ചു. തനിക്ക് രണ്ടു പ്രാവശ്യം പ്രത്യക്ഷനായ യഹോവയെ വിട്ടു അന്യദേവന്‍മാരെ സേവിക്കുകയും യഹോവയിങ്കല്‍ നിന്ന് തന്‍റെ ഹൃദയം തിരിക്കുകയും യഹോവ കല്പിച്ചത് ചെയ്യാതിരിക്കുകയും ചെയ്തതുകൊണ്ട് ദൈവം അവനോട് കോപിച്ചു ഇപ്രകാരം കല്പിച്ചു. “എന്‍റെ നിയമവും ഞാന്‍ നിന്നോട് കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്‍റെ മേല്‍ ഇരിക്കകൊണ്ട് ഞാന്‍ രാജത്വം നിങ്കല്‍ നിന്ന് നിശ്ചയമായി പറിച്ചു നിന്‍റെ ദാസന് കൊടുക്കും.എങ്കിലും നിന്‍റെ അപ്പനായ ദാവീദിന്‍ നിമിത്തം നിന്‍റെ ജീവകാലത്ത് അതു ചെയ്കയില്ല; എന്നാല്‍ നിന്‍റെ കയ്യില്‍ നിന്നും അതിനെ പറിച്ചുകളയും. ഏങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്‍റെ ദാസനായ ദാവീദിന്‍ നിമിത്തവും ഞാന്‍ തിരഞ്ഞെടുത്ത യെരുശലേമിന്‍നിമിത്തവും ഒരു ഗോത്രത്തെ ഞാന്‍ നിന്‍റെ മകന് കൊടുക്കും.” (1രാജ.11:13). “ഞാന്‍ രാജത്വം നിന്‍റെ പക്കല്‍ നിന്നു നിശ്ചയമായി പറിച്ചു നിന്‍റെ ദാസന്നു കൊടുക്കും. എന്നാല്‍ നിന്‍റെ അപ്പനായ ദാവീദിന്‍ നിമിത്തം ഞാന്‍ നിന്‍റെ ജീവകാലത്തു അതു ചെയ്കയില്ല. എന്നാല്‍ നിന്‍റെ മകന്‍റെ കയ്യില്‍ നിന്നു അതിനെ പറിച്ചുകളയും.” (1രാജ.11:12).

ദാസനു പത്തു ഗോത്രം: ദൈവം രാജത്വം ശലോമോനില്‍ നിന്നു പറിച്ചു ശലോമോന്‍റെ ദാസന് കൊടുക്കും എന്ന് അരുളിച്ചെയ്തത്  നിവര്‍‍ത്തിച്ചു വിധം: സെരേദയില്‍‍ നിന്നുള്ള എഫ്രയീമ്യയനായ നെബോത്തിന് യൊരോബെയാം എന്ന് പേരുള്ള ഒരുവന്‍ ശലോമോന് ദാസനായി ഉണ്ടായിരുന്നു. ഒരിക്കല്‍ യൊരോബെയാം യെരുശലേമില്‍ നിന്നു വരുമ്പോൾ ശീലോന്യനായ അഹിയാ എന്ന പ്രവാചകന്‍ വഴിയില്‍ വച്ചു അവനെ കണ്ടു; ഈ പ്രവാചകന്‍ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ഇവര്‍ രണ്ടുപേരും ഒരു വയലില്‍ തനിച്ചായിരുന്നു. പ്രവാചകന്‍ താന്‍ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി; യൊരോബായാമിനോട് പറഞ്ഞതെന്തന്നാല്‍: പത്തു ഖണ്ഡം നീ എടുത്തുകൊള്‍ക. ഇതാ ഞാന്‍ രാജത്വം ശലോമോന്‍റെ കയ്യില്‍‍ നിന്നും പറിച്ചുകീറി പത്തു ഗോത്രം നിനക്കു തരുന്നു. (1രാജ.11:26,29-32). ഈ വാര്‍ത്ത കേട്ട ശലോമോന്‍ രാജാവ് യൊരോബയാമിനെ കൊല്ലുവാന്‍ അന്വേഷിച്ചു. എന്നാല്‍ യൊരോബയാം മിസ്രയീമ്യയില്‍ ശീശക്ക് രാജാവിന്‍റെ അടുക്കല്‍ ഓടിപ്പോയി ശലോമോന്‍റെ മരണം വരെ പാര്‍ത്തു(1രാജ.11:40).

പുത്രനു  ഒരു ഗോത്രം: രാജ്യ വിഭജനത്തോടുള്ള ബന്ധത്തില്‍ ദൈവം ശലോമോനോട് ഇപ്രകാരം പറഞ്ഞു: “പത്ത് ഗോത്രം ഞാന്‍ നിന്‍റെ കയ്യില്‍ നിന്ന് പറിച്ച് നിന്‍റെ ദാസന് കൊടുക്കുമ്പോൾ ഒരു ഗോത്രം മാത്രം നിന്‍റെ മകന് ശേഷിപ്പിച്ചിരിക്കും. എന്തുകൊണ്ടെന്നാല്‍ ഞാന്‍ തിരഞ്ഞെടുത്തവനും എന്‍റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്‍റെ ദാസന്‍ ദാവീദിന്‍ നിമിത്തവും എന്‍റെ നാമം സ്ഥാപിക്കേണ്ടുന്നതിന് ഞാന്‍ തിരഞ്ഞെടുത്ത യെരുശലേം നഗരത്തില്‍ എന്‍റെ മുമ്പാകെ എന്‍റെ ദാസനായ ദാവീദിന്നു എന്നേയ്ക്കും ഒരു ദീപം ഉണ്ടായിരിക്കേണ്ടുന്നതിനും വേണ്ടി ഞാന്‍ നിന്‍റെ മകന് ഒരു ഗോത്രത്തെ കൊടുക്കും.” (1രാജ.11:13,34)

ശലോമോൻ നാല്പതു കൊല്ലം ഭരിച്ചു. ശലോമോൻ്റെ മരണശേഷം യഹോവയുടെ കല്പനപോലെ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. ഒന്ന്; യെഹൂദാ (ദാവീദിന്‍ ഗൃഹം), രണ്ട്; യിസ്രായേല്‍ (യിസ്രായേല്‍ ഗൃഹം). യെഹൂദ ഭരിച്ചിരുന്നവരെ യെഹൂദ രാജാക്കന്‍മാര്‍ എന്നും അവരുടെ പ്രവൃത്തികള്‍ എഴുതിയ പുസ്തകത്തെ യെഹൂദ രാജാക്കന്‍മാരുടെ വൃത്താന്ത പുസ്തകം എന്നും; യിസ്രായേല്‍ ഭരിച്ചിരുന്നവരെ യിസ്രയേല്‍ രാജാക്കന്‍മാര്‍ എന്നും അവരുടെ പ്രവൃത്തികള്‍ എഴുതിയ പുസ്തകത്തെ യിസ്രായേല്‍ രാജാക്കന്‍മാരുടെ വൃത്താന്ത പുസ്തകമെന്നും പറയുന്നു.

ശലോമോൻ

ശലോമോൻ (Solomon)

പേരിനർത്ഥം — സമാധാന പൂർണ്ണൻ

യിസ്രായേലിലെ മുന്നാമത്തെ രാജാവ് (971-931 ബി.സി.). ദാവീദിനു ഊരീയാവിന്റെ ഭാര്യയായിരുന്ന ബത്ത്-ശേബയിൽ ജനിച്ച പുത്രൻ. (2ശമു, 12:24). നാഥാൻ പ്രവാചകൻ അവനെ ‘യഹോവയുടെ പ്രീതി നിമിത്തം’ യെദീദ്യാവു എന്നു പേർ വിളിച്ചു. (2ശമു, 12:25). 

ദാവീദ് വൃദ്ധനായപ്പോൾ മൂത്തപുത്രനായ അദോനീയാവു സ്വയം രാജാവായി. (1രാജാ, 1:5-9). എന്നാൽ ബത്ത്-ശേബ നാഥാൻ പ്രവാചകന്റെ സഹായത്തോടുകൂടി ദാവീദിനോടു സംസാരിക്കുകയും ദാവീദ് പ്രവാചകന്റെയും പുരോഹിതന്മാരുടെയും മറ്റു സേനാപതികളുടെയും സഹകരണത്തിൽ ശലോമോനെ രാജാവായി വാഴിക്കുകയും ചെയ്തു. (1രാജാ, 1:39). സാദോക് പുരോഹിതനാണാ ശലോമോനെ അഭിഷേകം ചെയ്തത്. മരണസമയത്തു ദാവീദ് ശലോമോനോടു പറഞ്ഞ വാക്കുകൾ പ്രസിദ്ധമാണ്. “ഞാൻ സകല ഭൂവാസികളുടെയും വഴിയായി പോകുന്നു. നീ ധൈര്യം പുണ്ടു പുരുഷനായിരിക്കുക.” (1രാജാ, 2:2). 

തന്റെ രാജത്വത്തോട് എതിർത്തവരെ ശലോമോൻ ക്രൂരമായി ഒടുക്കി. അബ്യാഥാർ പുരോഹിതനെ പൗരോഹിത്യത്തിൽ നിന്നും മാറ്റി അനാഥോത്തിലേക്കു പറഞ്ഞയച്ചു. (1രാജാ, 2:26-27). അദോനീയാവു ശൂനേംകാരത്തിയായ അബീശഗിനെ ഭാര്യയായി ആവശ്യപ്പെട്ടു. മരിച്ച രാജാവിന്റെ ഗൃഹത്തിൽ നിന്നും ഒരു സ്ത്രീയെ ഭാര്യയായി എടുക്കുന്നതു രാജത്വത്തിനുള്ള അവകാശവാദമായി കരുതിയിരുന്നു. അതുകൊണ്ടു ശലോമോൻ ബെനായാവെ അയച്ച് അദോനീയാവിനെ വെട്ടിക്കൊന്നു. (1രാജാ, 2:25). സൈന്യാധിപനായിരുന്ന യോവാബും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നതിനാൽ അവനെയും കൊല്ലിച്ചു. (1രാജാ, 2:34). ശിമെയിയി കിദ്രോൻ തോടു കടക്കരുതെന്നുള്ള വ്യവസ്ഥയിൽ യെരുശലേമിൽ പാർപ്പിച്ചു. എന്നാൽ അവൻ കിദ്രോൻ തോടു കടക്കുകയാൽ അവനെയും വധിച്ചു. (1രാജാ, 2:46). അങ്ങനെ രാജ്യത്തിനകത്തുള്ള തന്റെ ശത്രുക്കളെയെല്ലാം ഒടുക്കി രാജത്വം സ്ഥിരമാക്കി. ഭരണകാലം പൊതുവെ സമാധാനപൂർണ്ണമായിരുന്നു. 

രാജവംശത്തിൽ ജനിച്ച ആദ്യരാജാവാണ് ശലോമോൻ. ശൗലും ദാവീദും ന്യായാധിപന്മാരെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരായിരുന്നു. ദൈവം അവർക്കു പ്രത്യേക കഴിവുകൾ നല്കിയിരുന്നു. ഗിബെയോനിൽ വച്ചു ശലോമോൻ യാഗങ്ങൾ അർപ്പിച്ചു. യഹോവ അവനു പ്രത്യക്ഷനായി വേണ്ടുന്ന വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. ജനത്തിനു ന്യായപാലനം ചെയ്യുവാൻ വിവേകമുള്ള ഹൃദയം അവൻ ചോദിച്ചു. യഹോവ അവന് അതു കൊടുത്തു; കുടാതെ സമ്പത്തും മഹത്വവും കൂടി കൊടുത്തു. (1രാജാ,3:4-15). രണ്ടു വേശ്യമാർ തമ്മിൽ ഒരു കുട്ടിക്കു വേണ്ടിയുണ്ടായ തർക്കത്തിൽ രാജാവിന്റെ ന്യായതീർപ്പ് അവന്റെ ജ്ഞാനം വിളിച്ചറിയിക്കുന്നു. (1രാജാ, 3:16-28). ശലോമോന്റെ ജ്ഞാനം മറ്റെല്ലാ വിദ്വാന്മാരിലും പൂർവ്വ ദിഗ്വാസികളിലും മിസയീമ്യരിലും ശ്രേഷ്ഠമായിരുന്നു. (1രാജാ, 4:29-31). അവൻ 3000 സദൃശവാക്യങ്ങളും 1005 ഗീതങ്ങളും ചമച്ചു. ഉത്തമഗീതത്തിന്റെ കർത്താവ് ശലോമോനാണ്. (1:1). കൂടാതെ സദൃശവാക്യങ്ങളും (1:1), സഭാപ്രസംഗിയും (1:1,12), രണ്ടു സങ്കീർത്തനങ്ങളും (72-ഉം, 127-ഉം) രചിച്ചു. വൃക്ഷങ്ങൾ, മൃഗങ്ങൾ, പക്ഷികൾ എന്നിങ്ങനെ ഏതു വിഷയം സംബന്ധിച്ചും അവനു അറിവുണ്ടായിരുന്നു. (1രാജാ, 4-32-34. ശൈബാ രാജ്ഞി അവന്റെ ജ്ഞാനം ഗ്രഹിപ്പാനും അവനെ പരീക്ഷിക്കുവാനും വന്നിട്ട്, ‘ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു’ എന്നു പ്രസ്താവിച്ചു. (1രാജാ, 10:1-18). 

ശലോമോൻ സൈന്യത്തെ സുസജ്ജമാക്കി. യിസ്രായേലിൽ വൻതോതിൽ രഥങ്ങളും കുതിരകളും ഉപയോഗിച്ചു തുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഒരു സുശക്തമായ രഥ-കുതിര സൈന്യം വിന്യസിച്ചു. (1രാജാ, 4:26). ഗേസെർ, മെഗിദ്ദോ, ഹാസോർ, യെരുശലേം എന്നീ രഥനഗരങ്ങളിൽ ഈ സൈന്യത്തെ താവളമുറപ്പിച്ചു. (1രാജാ, 9:15-19. അദ്ദേഹത്തിന് 1400 രഥങ്ങളും 12000 കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ രഥനഗരങ്ങളിലും യെരുശലേമിലും പാർപ്പിച്ചു. (1രാജാ, 10:26). മെഗിദ്ദോയിൽ 450 കുതിരകളെയും 150 രഥങ്ങളെയും സൂക്ഷിക്കാവുന്ന ലായങ്ങൾ ഉൽഖനനം ചെയ്തിട്ടുണ്ട്. ഹാസോരിൽ നിന്നും മറ്റും ഇതുപോലുള്ള ലായങ്ങൾ കണ്ടത്തിയിട്ടുണ്ട്.

വ്യാപാരസംബന്ധമായി രാജ്യം വളരെയധികം പുരോഗമിച്ചു. കരമാർഗ്ഗവും കടൽമാർഗ്ഗവും വ്യാപാരം വികസിച്ചു. ശലോമോന്റെ കാലത്ത് ഫലഭൂയിഷ്ഠമായ ചന്ദ്രക്കലയ്ക്കും ദക്ഷിണ അറേബ്യയ്ക്കും മദ്ധ്യ വ്യാപകമായ തോതിൽ കച്ചവടം നടന്നിരുന്നുവെന്ന് പുരാവസ്തു വിജ്ഞാനം വ്യക്തമാക്കുന്നു. അറേബ്യയ്ക്കും മെസൊപ്പൊട്ടേമിയയ്ക്കും ഇടയിലും ചെങ്കടൽ മുതൽ പാമീർ വരെയും ഉള്ള സഞ്ചാര വ്യാപാരത്തിന്റെ കുത്തക ശലോമോൻ സ്വായത്തമാക്കി. തന്റെ പ്രദേശത്തിനരികത്തു കുടെ കടന്നു പോയിരുന്ന സഞ്ചാരളവ്യാപാരികളിൽ നിന്നും വർത്തകന്മാരിൽ നിന്നും വലിയ തുക വരുമാനം ലഭിച്ചിരുന്നു. (1രാജാ, 10:15). വ്യാപാരത്തിന്റെ വികസനത്തിനു വേണ്ടിയാണു മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ സംഭാരനഗരങ്ങളും പണിതത്. (2ദിന, 8:4). ഹീരാമിന്റെ കപ്പലുകളെ കൂടാതെ തർശീശ് കപ്പലുകളും ഉണ്ടായിരുന്നു. അവ നവംബറിൽ യാത്ര പുറപ്പെട്ട് മൂന്നാം വർഷം വസന്തത്തിൽ മടങ്ങിവരും. പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ മുതലായവ ഈ കപ്പലുകളിൽ കൊണ്ടുവന്നിരുന്നു. (1രാജാ, 10:22). കച്ചവടച്ചരക്കുകളുടെ പട്ടികയിൽ നിന്നും ശലോമോനു ഭാരതവുമായും വ്യാപാര ബന്ധം ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. 

ഫിനിഷ്യൻ വിദഗ്ദ്ധരാണ് ശലോമോനുവേണ്ടി എസ്യോൻ-ഗേബെർ എന്ന തുറമുഖം പണിതത്. 1938-ൽ നെൽസൻ ഗ്ലുവെക്ക് ഒരു ചെമ്പു സംസ്കരണശാല അവിടെ കണ്ടെത്തി. അത് ഫിനിഷ്യൻ വിദഗ്ദ്ധരുടെ പണിയായിരുന്നു. ഇവിടെ നിന്നും അസംസ്കൃതമായ ചെമ്പയിര് കയറ്റുമതി ചെയ്തിരുന്നു. അതിന്റെ പേരായിരുന്നു തർശീശ്. അതു കയറ്റി അയക്കുന്ന കപ്പലുകളെ തർശീശ് കപ്പലുകളെന്നു വിളിച്ചിരുന്നു. ശലോമോന്റെ അസാധാരണ സമ്പത്തിന്റെ ഒരു പ്രാഭവം കൂടിയായിരുന്നു അത്. അരാബാ താഴ്വരയിൽ ദേശീയതലത്തിൽ ലോഹഖനന വ്യവസായം ആദ്യം തുടങ്ങിയതു ശലോമോനായിരുന്നു. ഇരുമ്പു വ്യവസായം വളർന്നു. ദാവീദ് ഫെലിസ്ത്യരുടെ ഇരുമ്പു വ്യവസായത്തിന്റെ കുത്തക തകർത്തിരുന്നു. (1ശമു, 13:19,20). കുതിര-രഥ വാണിജ്യവും നടന്നിരുന്നു. ഏഷ്യാമൈനറിലെയും ഈജിപ്റ്റിലെയും കുതിരക്കച്ചവടത്തിൽ ശലോമോൻ മദ്ധ്യവർത്തിയായിരുന്നു. ഈജിപ്റ്റിൽ നിന്ന് ഒരു രഥം 600 ശേക്കെൽ വെള്ളിക്കും ഒരു കുതിര 150 ശേക്കെൽ വെള്ളിക്കും ഇറക്കുമതി ചെയ്തിരുന്നു. (1രാജാ, 10:28,29). നാലു കുതിരയുടെ വിലയായിരുന്നു ഒരു രഥത്തിന്. 

ഭരണകാര്യങ്ങളിൽ പരിചയം സിദ്ധിച്ചവരെ നിയമിച്ചു. രാജ്യത്തെ 12 ജില്ലകളായി വിഭജിച്ചു . ഇത് മുമ്പുണ്ടായിരുന്ന ഗോത്രപരമായ അതിരുകളെ ഇല്ലാതാക്കി. (1രാജാ, 4:7-20). ഓരോ ജില്ലയിലെയും കരം പിരിവിനും മറ്റുമായി ഓരോരുത്തരെ നിയമിച്ചു. കൊട്ടാരത്തിനാവശ്യമായ ആഹാരസാധനങ്ങൾ ശേഖരിച്ചു എത്തിച്ചിരുന്നത് ഈ ഉദ്യോഗിസ്ഥന്മാരാണ്. കൊട്ടാരത്തിലെ ഒരു ദിവസത്തെ ചെലവ്, “ദിവസം മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണ മാവും, മാൻ, ഇളമാൻ, മാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തുകാളയും മേച്ചിൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു. (1രാജാ, 4:22,23). പ്രത്യക്ഷനികുതി വർദ്ധിപ്പിച്ചു. യിസ്രായേല്യർ അല്ലാത്തവരുടെ മേൽ സൗജന്യമായ ഊഴിയവേല നിർബന്ധമാക്കി. (1രാജാ, 9:20,21).

ദാവീദിനോടു യഹോവ അരുളിച്ചെയ്തിരുന്നതു പോലെ ശലോമോൻ തന്റെ വാഴ്ചയുടെ 4-ാം വർഷം അതായതാ പുറപ്പാടിന്റെ 480-ാം വർഷം ദൈവാലയത്തിന്റെ പണി ആരംഭിച്ചു. (1രാജാ, 6 :1). ലെബാനോനിൽ നിന്നു ദേവദാരു മരം മുറിപ്പിച്ചു ‘ഹീരാം’ എത്തിച്ചു. തടി ഇറക്കി കൊടുക്കുക മുതലായ പണികൾ ഹീരാമിന്റെ പണിക്കാർ തന്നെ ചെയ്തു. പകരം അവനാവശ്യമായ ആഹാരം ശലോമോൻ എത്തിച്ചു കൊടുത്തു. ഏഴുവർഷം കൊണ്ടു ദൈവാലയത്തിന്റെ പണി പൂർത്തിയായി. (1രാജാ, 5-6 അ). അതിനു ശേഷം 13 വർഷം കൊണ്ടു രാജധാനി പണിതു. ലെബാനോൻ വനഗൃഹവും പണിതു. ശലോമോന്റെ ഭരണകാലത്തു വളരെയധികം കെട്ടിടനിർമ്മാണവും നഗര നിർമ്മാണവും നടന്നിട്ടുണ്ട്. അതിനായി വളരെയധികം ഊഴിയവേലക്കാരെ നിയമിച്ചതും അവരെ നിർബ്ബന്ധിച്ചു പണിയിച്ചതും എതിർപ്പിനു കാരണമായി. ദൈവാലയത്തിന്റെ പ്ലാൻ ഫിനിഷ്യനാണ്. 

ശലോമോൻ ദൈവകല്പന വിട്ടു അന്യജാതികളിൽ നിന്നും ഭാര്യമാരെ എടുത്തു. മിസ്രയീമിലെ രാജകുമാരിയെ വിവാഹം ചെയ്തു. (1രാജാ, 3:1,2). മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സീദോന്യർ, ഹിത്യർ എന്നിവരിൽ നിന്നും ഭാര്യമാരെ സ്വീകരിച്ചു. അന്തഃപുരത്തിൽ 700 കുലീനപത്നികളും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. (1രാജാ, 11:1-3). അവർ രാജാവിനെ അന്യദേവന്മാരിലേക്കും ക്ലേച്ഛവിഗ്രഹങ്ങളിലേക്കും വശീകരിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയെ അവൻ ഉപേക്ഷിച്ചു. ശലോമോൻ 40 വർഷം രാജ്യം ഭരിച്ചു. മരിച്ചപ്പോൾ അവനെ യെരുശലേമിൽ അടക്കി. ശലോമോന്റെ മരണത്തോടു കൂടി രാജ്യം യിസ്രായേൽ, യെഹൂദാ എന്നിങ്ങനെ രണ്ടായി പിളർന്നു. 

ശലോമോന്റെ കുളങ്ങൾ: ശലോമോൻ മൂന്നു കുളങ്ങൾ കുഴിപ്പിച്ചു. ഇവ യെരൂശലേമിൽ നിന്ന് അല്പം അകലെയായിരുന്നു. നീർച്ചാൽ വഴി വെള്ളം കുളങ്ങളിലെത്തിച്ചു. നീർച്ചാലുകൾ മുഖേന തന്നേ കുളങ്ങളിൽ നിന്നു വെള്ളം ദൈവാലയ പ്രാന്തങ്ങളിലും എത്തിച്ചു. (സഭാ, 2:6).  

ശലോമോന്റെ മണ്ഡപം: ദൈവാലയത്തിന്റെ കിഴക്കുഭാഗത്ത് ശലോമോൻ നിർമ്മിച്ച മനോഹരമായ മണ്ഡപം. യേശുവും ശിഷ്യന്മാരും ഈ മണ്ഡപത്തിൽ പ്രവേശിച്ചിരുന്നു. (യോഹ, 10:23; പ്രവൃ, 3:11; 5:12).

ദാവീദ്

ദാവീദ് (David)

പേരിനർത്ഥം — പ്രിയപ്പെട്ടവൻ

പേര്: ഇടയൻ, യോദ്ധാവ്, സംഗീതജ്ഞൻ, വിശ്വസ്ത സുഹൃത്ത്, സാമ്രാജ്യസ്ഥാപകൻ, പാപി, പരിശുദ്ധൻ, പരാജിതനായ പിതാവ്, മാതൃകാ രാജാവ് എന്നിങ്ങനെ വിവിധ നിലകളിൽ പ്രകാശിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ദാവീദ്. ദാവീദ് എന്ന പേരിന്റെ ധാതുവും അർത്ഥവും അവ്യക്തമാണ്. പ്രിയപ്പെട്ടവൻ, നായകൻ എന്നീ അർത്ഥങ്ങൾ പറയപ്പെടുന്നു. യിശ്ശായിയുടെ ഏറ്റവും ഇളയമകനും യിസ്രായേലിന്റെ രണ്ടാമത്തെ രാജാവുമാണ്. പഴയനിയമത്തിൽ എണ്ണൂറോളം പ്രാവശ്യം ദാവീദിന്റെ പേർ പറയപെടുന്നുണ്ട്. യേശുക്രിസ്തുവിന്റെ പേർ പോലെ തന്നെ ബൈബിളിൽ മററാരും ദാവീദ് എന്ന പേരിൽ അറിയപ്പെടുന്നില്ല. പുതിയ നിയമത്തിൽ ദാവീദിനെക്കുറിച്ചുള്ള 58 പരാമർശങ്ങൾ ഉണ്ട്. യേശുക്രിസ്തുവിന് നല്കിയിട്ടുള്ള ദാവീദു പുത്രൻ എന്ന സ്ഥാനപ്പേരും ഇതിലുൾപ്പെടും. ജഡപ്രകാരം യേശു ദാവീദിന്റെ സന്തതിയാണ്. (റോമ, 1:5). വെളിപ്പാടു പുസ്തകത്തിൽ ‘ഞാൻ ദാവീദിന്റെ വേരും വംശവും’ (22:16) എന്ന് ക്രിസ്തു സ്വയം പരിചയപ്പെടുത്തുന്നു. മത്തായി സുവിശേഷത്തിൽ അബ്രാഹാം മുതൽ ക്രിസ്തു വരെയുളള തലമുറകളെ 14 വീതം വിഭജിച്ചാണ് കൊടുത്തിട്ടുളളത്. (മത്താ, 1:17). അക്ഷര സംഖ്യാകലനം അനുസരിച്ചു പതിനാല് ദാവീദിന്റെ സംഖ്യയാണ്. ദാലത്ത്=4; വൌ=6; ദാലത്ത്=4; ദാവീദ്=14. ദാവീദിന്റെ ചരിത്രം 1ശമൂവേൽ 16-ാം അദ്ധ്യായം മുതൽ 1രാജാക്കന്മാ 2-ാം അദ്ധ്യായം വരെയും, 1ദിനവൃത്താന്തം 10 മുതൽ 29 വരെയും ആഖ്യാനം ചെയ്തിട്ടുണ്ട്. 

ശൗലിനോടുള്ള ബന്ധം: ദാവീദ് കിന്നരവായനയിൽ നിപുണനും (1ശമൂ 16 : 18 ) ശൂരനുമായിരുന്നു. പിതാവിന്റെ ആടുകളെ ആക്രമിക്കുവാൻ വന്ന കരടിയെയും സിംഹത്തെയും കൊന്നു. (1ശമൂ, 17:34-36). യോസേഫിനെപ്പോലെ സഹോദരന്മാരുടെ അസൂയയ്ക്ക് ദാവീദ് പാത്രമായി. ദൈവം നല്കിയ താലന്തുകളായിരിക്കണം ഈ അസൂയക്കു കാരണം. (1ശമൂ, 18:28). ദൈവത്തെ അനുസരിക്കാത്തതു കൊണ്ട് ദൈവം ശൗലിനെ ഉപേക്ഷിക്കുയും ദൈവാത്മാവു ശൗലിനെ വിട്ടു പോകുകയും ചെയ്തു. വിഷാദരോഗ ബാധിതനായിത്തീർന്ന ശൗൽ ഉന്മാദത്തിന്റെ വക്കോളമെത്തി. അടുത്ത രാജാവാകുവാൻ ദൈവം നിയമിച്ചു കഴിഞ്ഞ ദാവീദ് രാജാവിനെ ശുശ്രൂഷിച്ചു. ദാവീദ് ശൗലിന്റെ ആയുധവാഹകനായിത്തീർന്നു. (1ശമൂ, 16:17-21). ശൗലിനു ദുരാത്മാവു വരുമ്പോൾ ദാവീദ് കിന്നരം വായിക്കുമായിരുന്നു. ശൗലിന്റെ സ്ഥിതി ഭേദപ്പെടുമ്പോൾ ദാവീദ് മടങ്ങി യെരുശലേമിലേക്കു ചെന്ന് പിതാവിൻറ ആടുകളെ മേച്ചു. ദാവീദിന്റെ സഹോദരന്മാർ ശൗലിന്റെ സൈന്യത്തിൽ ഫെലിസ്ത്യർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു. ഫെലിസ്ത്യമല്ലനായ ഗൊല്യാത്തിന്റെ വെല്ലുവിളിയിൽ ശൗലിന്റെ സൈന്യത്തിനു നേരിട്ട ഭീരുത്വം ദാവീദിന് ലജ്ജാകരമായി അനുഭവപ്പെട്ടു. ഗൊല്യാത്തിനെ കൊല്ലുന്നവന് ശൗൽ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും അവന്റെ പിതൃഭവനത്തെ കരമൊഴിവാക്കുകയും ചെയ്യും എന്നു വാഗ്ദാനം ചെയ്തു. ഒരിടയൻ്റെ ആയുധമായ കല്ലും കവിണയും ഉപയോഗിച്ച് ദാവീദ് ഗൊല്യാത്തിനെ കൊന്നു യിസായേലിലെങ്ങും പ്രസിദ്ധനായി. ഗൊല്യാത്തിനെ കൊന്നു മടങ്ങി വന്നപ്പോൾ: “ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്ത” എന്ന ഗാനപതിഗാനം പാടിയാണ് സ്ത്രീകൾ അവരെ എതിരേറ്റത്. അന്നുമുതൽ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി. (1ശമൂ, 18:9). ഏതു വിധേനയും ദാവീദിനെ നശിപ്പിക്കണമെന്നു നിശ്ചയിച്ച ശൗൽ മീഖളിനു സ്ത്രീധനമായി നൂറു ഫെലിസ്ത്യരുടെ അഗ്രചർമ്മം ആവശ്യപ്പെട്ടു. ദാവീദും അവൻ്റെ ആളുകളും ചെന്നു 200 ഫെലിസ്ത്യരെ കൊന്ന് അവരുടെ അഗ്രചർമ്മം ശൗലിന്റെ അടുക്കൽ എത്തിച്ചു. ശൗൽ തന്റെ മകളായ മീഖളിനെ ദാവീദിനു ഭാര്യയായി കൊടുത്തു. മീഖൾ ദാവീദിനെ വളരെയധികം സ്നേഹിച്ചു. ശൗൽ ദാവീദിനെ അധികം ഭയപ്പെട്ടു ദാവീദിന്റെ നിത്യശ്രതുവായി തീർന്നു. (1ശമൂ, 18:29).

ഓടിപ്പോക്ക്: തുടർന്നുള്ള വർഷങ്ങളിൽ സ്വന്തം ജീവൻ രക്ഷിക്കുവാൻ വേണ്ടി ശൗലിന്റെ ക്രോധത്തിൽ നിന്നു ഒളിച്ചോടേണ്ട സ്ഥിതിയാണ് ദാവീദിനുണ്ടായത്. ശൗൽ തന്റെ മകളായ മീഖളിനെ മറെറാരാൾക്കു വിവാഹം ചെയ്തുകൊടുത്തു. ശൗലിന്റെ മരണ ശേഷമാണ് ദാവീദിനു അവളെ മടക്കിക്കിട്ടിയത്. തൻ്റെ പ്രേഷ്ഠസ്നേഹിതനായ യോനാഥാനെ രഹസ്യമായി മാത്രമാണു് ദാവീദ് കണ്ടിരുന്നത്. ശൗലിന്റെ രണ്ടു മക്കളായ യോനാഥാനും മീഖളുമാണ് സ്വന്തം പിതാവിനെതിരെ ദാവീദിനെ സഹായിച്ചത്. നിഷ്ഠൂരനായ ശൗലിൽ നിന്നും ജീവൻ രക്ഷിക്കുവാൻ വേണ്ടി ദാവീദ് വിവിധസ്ഥാനങ്ങളിൽ ഓടിയൊളിച്ചു. രാമായിലും നോബിലും പോയി. ഒടുവിൽ ഗത്ത് രാജാവായ ആഖീശിന്റെ അടുക്കൽ അഭയം പ്രാപിച്ചു. ഗൊല്യാത്തിന്റെ ഘാതകനായതുകൊണ്ടു ഫെലിസ്ത്യരുടെ കയ്യാൽ മരിക്കാതെ ബുദ്ധിഭ്രമം നടിച്ച് ദാവീദ് അവിടെ നിന്ന് രക്ഷപ്പെട്ടു. (1ശമൂ, 21:10-15). നിയമഭ്രഷ്ടനായ ദാവീദ് അദുല്ലാംഗുഹ കേന്ദ്രമാക്കി നാനൂറുപേരുള്ള ഒരു കൂട്ടത്തെ സംഘടിപ്പിച്ചു. (1ശമൂ, 22:1,2). ഇവർ യിസായേല്യരുടെ കന്നുകാലികളെയും കൃഷികളെയും കൊള്ളക്കാരിൽ നിന്നും ആക്രമണകാരികളിൽ നിന്നും രക്ഷിക്കുകയും അവരുടെ ഔദാര്യത്തിൻമേൽ ജീവിക്കുകയും ചെയ്തു വന്നു. ദാവീദിന് എന്തെങ്കിലും സഹായം നല്കുവാൻ വിസമ്മതിച്ച നാബാലിൻ്റെ ചരിത്രം സുവിദിതമാണ്. ഭാര്യയായ അബീഗയിൽ നാബാലിനുവേണ്ടി ദാവീദിനോടു ക്ഷമായാചനം ചെയ്യുകയും ദാവീദിന്റെ ആൾക്കാർക്ക് വേണ്ടുവോളം ഭക്ഷണം നല്കുകയും ചെയ്തു. കാര്യഗൗരവം കേട്ടപ്പോൾ നാബാൽ നിർജ്ജീവനായി. നാബാലിന്റെ മരണശേഷം അബീഗയിൽ ദാവീദിന്റെ ഭാര്യമാരിൽ ഒരുവളായി. രണ്ടു പ്രാവശ്യം ശൗലിനെ ദാവീദ് നശിപ്പിക്കാതെ വിട്ടു. (1ശമൂ, 24,26 അ). അലഞ്ഞു തിരിഞ്ഞുള്ള ജീവിതം ദാവീദിനു മടുത്തു. ശൗലിന്റെ വൈരം അടങ്ങാത്ത നിലയിലുമാണ്. ഈ അവസ്ഥയിൽ 600 വീരന്മാരുമായി ദാവീദ് ഗത്തിലെ ഫെലിസ്ത്യ രാജാവായ ആഖീശിന്റെ അടുക്കലെത്തി. (1ശമൂ, 27:3,4). അതിർത്തി നഗരമായ സീക്ലാഗ് ആഖീശ് ദാവീദിനു നല്കി. ദാവീദ് സീക്ലാഗിന് അകലെയായിരുന്നപ്പോൾ അമാലേക്യർ പട്ടണം തീക്കിരയാക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും പിടിച്ചുകൊണ്ടു പോയി. ദാവീദ് അമാലേക്യരെ തോല്പിച്ച് ധാരാളം കൊള്ള പിടിച്ചെടുത്തു. ഫെലിസ്ത്യർ ശൗലിനെതിരെ യുദ്ധത്തിനു പുറപ്പെട്ടപ്പോൾ ദാവീദ് കുടെ ചെല്ലാൻ ഒരുങ്ങി. ദാവീദിന്റെ വിശ്വസ്തതയിൽ സംശയാലുക്കളായ ഫെലിസ്ത്യ പ്രഭുക്കന്മാർ വിസമ്മതിച്ചതു കൊണ്ട് ദാവീദ് മടങ്ങി. ഗിൽബോവ യുദ്ധത്തിൽ ശൗലും യോനാഥാനും മരിച്ചു (ബി.സി. 1010). അതിൻ്റെ പേരിൽ ദാവീദ് പാടിയ വിലാപം ഏറ്റവും നല്ല വിലാപകാവ്യങ്ങളിൽ ഒന്നാണ്. (2ശമൂ, 1:19-27). 

ഹെബ്രോനിലെ വാഴ്ച: ശൗൽ രാജാവിന്റെ മരണശേഷം ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. ദൈവഹിതം ആരാഞ്ഞശേഷം ദാവീദ് യെഹൂദയിലേക്കു മടങ്ങി. യെരുശലേമിന് 30 കി.മീറ്റർ തെക്കു പടിഞ്ഞാറുള്ള ഹെബ്രോനിൽ വാസം തുടങ്ങി. യെഹൂദാഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്യപ്പെട്ട ദാവീദ് ഏഴരവർഷം ഹെബ്രോനിൽ ഭരിച്ചു. (2ശമൂ, 2:1-11). ഈ കാലയളവിൽ ആദ്യത്തെ രണ്ടുവർഷം ദാവീദിന്റെ ആളുകളും ശൗലിന്റെ ആളുകളും തമ്മിൽ ആഭ്യന്തരയുദ്ധം നടന്നു. ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ (ബി.സി. 1005) മഹനയീമിൽ രാജാവായി വാഴിച്ചു. ഈശ്-ബോശെത്ത് വെറും പാവയായിരുന്നു. അയാളെ രാജാവാക്കിയത് ശൗലിന്റെ സേനാപതിയായ അബ്നേർ ആയിരുന്നു. ഈശ്-ബോശെത്തും അബ്നേരും കൊല്ലപ്പെട്ടതോടുകൂടി എതിർപ്പുകൾ ഒഴിയുകയും ദാവീദ് യിസ്രായേലിനു മുഴുവൻ രാജാവായി ഹെബ്രാനിൽ വച്ച് അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. (2ശമൂ, 2:8-5:5). യെബൂസ്യരുടെ കയ്യിൽ നിന്ന് യെരൂശലേം പിടിച്ചെടുത്ത് തലസ്ഥാനം യെരുശലേമിലേക്കു മാററി. 

ആക്രമണങ്ങൾ: ദാവീദ് യെരുശലേമിൽ 33 വർഷം ഭരിച്ചു. ദാവീദിന്റെ കീഴിൽ ഒന്നായിത്തീർന്ന യിസ്രായൽ സമീപരാജ്യങ്ങൾക്കു പേടിസ്വപ്നമായി മാറി. ദാവീദിന്റെ കയ്യിൽനിന്നും നിർണ്ണായകമായ പരാജയം എവവാങ്ങിയ ഫെലിസ്ത്യർ ഭയചകിതരായി. ഫെലിസ്ത്യർ, കനാന്യർ, മോവാബ്യർ, അമ്മോന്യർ, അരാമ്യർ, ഏദോമ്യർ, അമാലേക്യർ എന്നിങ്ങനെ ശത്രുക്കളെയെല്ലാം ദാവീദ് വിധേയപ്പെടുത്തി. (2ശമൂ, 8:10; 12:26-31). മിസ്രയീമും മെസൊപ്പൊട്ടേമിയയും ദുർബലമായിരുന്നു. തന്റെ പുത്രനായ ശലോമോനു ഭരിക്കുവാൻ വിശാലമായ ഒരു സാമ്രാജ്യമാണ് ദാവീദ് നേടിയത്. ഈ സാമ്രാജ്യം തെക്ക് എസ്യോൻ-ഗേ ബെർ മുതൽ വടക്ക് ഹമ്മാത്തു വരെ വ്യാപിച്ചിരുന്നു. 

ഭരണസംവിധാനം: ദാവീദിന്റെ ഭരണനൈപുണ്യം പരാക്രമം പോലെതന്നെ പ്രശംസനീയമാണ്. ഭരണത്തിന് ഫലപ്രദമായ സംവിധാനം ഉണ്ടാക്കി. ഭാഗികമായി ഈജിപ്ഷ്യൻ മാതൃകയിലാണ് കാര്യാലയങ്ങൾ സംവിധാനം ചെയ്തത്. രാജകീയ കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന രായസക്കാരനും (മസ്കീർ) ശാസ്ത്രിയും (സോഫൈർ)  ആയിരുന്നു രാജ്യത്തിലെ പ്രധാന ഉദ്യോഗസ്ഥന്മാർ. സെരായാ രായസക്കാരനും യെഹോശാഫാത് മന്ത്രിയും ആയിരുന്നു. മുപ്പതു വീരന്മാരുടെ ഒരു കൗൺസിലുണ്ടായിരുന്നു. (1ദിന, 27:6). സൈന്യത്തെ പ്രയോജനകരമായി രീതിയിൽ സംഘടിപ്പിച്ചു. യോവാബ് ആയിരുന്നു സേനാപതി. (2ശമൂ, 8:16). ക്രേത്യരും പ്ലേത്യരും അടങ്ങുന്ന ഒരു പ്രത്യേക അംഗരക്ഷക സേനയും അദ്ദേഹം ക്രമീകരിച്ചു. ബെനായാവ് ആയിരുന്നു അവർക്കധിപതി. (2ശമൂ, 8:18). അദോരാം ഊഴിയവേലക്കാർക്കു മേൽവിചാരകനായിരുന്നു. സാദോക്കും അബ്യാഥാരും ആയിരുന്നു പുരോഹിതന്മാർ. (2ശമൂ, 20:25,26). രാജാവിന്റെ സ്വകാര്യ പുരോഹിതനായിരുന്നു ഈര. കൊട്ടാരവുമായി ബന്ധം പുലർത്തിയിരുന്ന പ്രവാചകന്മാരാണ് നാഥാനും ഗാദും. 

ലേവ്യപട്ടണങ്ങളെ പ്രത്യേകം നിലനിർത്തി. സങ്കേത പട്ടണങ്ങളും ഇവയിലുൾപ്പെട്ടിരുന്നു. അന്യായമായി കുറ്റാരോപണം ചെയ്യപ്പെടുന്നവന് സങ്കേതസ്ഥാനമായിട്ടാണ് സങ്കേതപട്ടണങ്ങൾ ഏർപ്പെടുത്തിയത്. ആറു സങ്കേത പട്ടണങ്ങളും നാല്പത്തെട്ടു ലേവ്യപട്ടണങ്ങളും ദാവീദിന്റെ രാഷ്ട്ര പുനഃസംഘടനയിൽ ഉൾപ്പെട്ടിരുന്നു. വളരെ വിനാശകരമായ ഗോത്രസംഘർഷങ്ങൾക്ക് ഇത് അയവു വരുത്തി. സങ്കേത പട്ടണങ്ങൾ രക്തരൂഷിതമായ മത്സരങ്ങളൊഴിവാക്കി. യോർദ്ദാൻ നദിക്ക് ഇക്കരെയും അക്കരെയും മുമ്മൂന്നു വീതമായിരുന്നു സങ്കേത നഗരങ്ങൾ. 

ദാവീദിന്റെ ഭരണത്തിൽ എടുത്തുപറയാവുന്ന മറെറാരു സവിശേഷത യെരൂശലേമിനെ ഒരു മതകേന്ദ്രമായി മാറ്റിയതാണ്. കിര്യത്ത്-യെയാരീമിൽ നിന്നും യഹോവയുടെ പെട്ടകത്തെ ദാവീദ് യെരൂശലേമിലേക്കു മാററി. പെട്ടകം കൊണ്ടുവരാനുളള ആദ്യശ്രമം പരാജയപ്പെട്ടു. പെട്ടകം മാറ്റുന്നതിനു മോശെ നല്കിയിരുന്ന ചട്ടങ്ങൾ അനുസരിക്കാത്തതായിരുന്നു കാരണം. (2ശമൂ, 6:11-15; 1ദിന, 15:13; സംഖ്യാ, 4:5,15,19). യഹോവയുടെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കൊണ്ടുവന്നത് ഉസ്സയുടെ മരണത്തിനു കാരണമായി. നാലുമാസത്തിനു ശേഷം ദാവീദ് ആഘോഷങ്ങളോടുകൂടി പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നു. (2ശമൂ, 6:12-15). ആ സമയം ഏഫോദു ധരിച്ചുകൊണ്ടു് ദാവീദ് നൃത്തം ചെയ്തു. മോശെ നിർമ്മിച്ച സമാഗമന കൂടാരത്തിന്റെ മാതൃക അനുസരിച്ചുതന്നെയാണു ദാവീദ് കുടാരം നിർമ്മിച്ചത്. മന്ദിരത്തിലെ സംഗീത ശുശ്രുഷയെ ദാവീദ് ചിട്ടപ്പെടുത്തി. ദൈവാലയ സംഗീതത്തിന്റെ സംവിധായകനും യെഹൂദസംഗീതത്തിന്റെ രക്ഷകർത്താവും ദാവീദായിരുന്നു. ദേവദാരുകൊണ്ട് നിർമ്മിച്ച തന്റെ കൊട്ടാരവും തിരശ്ശീലയ്ക്കകത്തിരുന്ന ദൈവത്തിന്റെ പെട്ടകവും തമ്മിൽ താരതമ്യപ്പെടുത്തിയശേഷം പെട്ടകത്തിനുവേണ്ടി ദൈവാലയം നിർമ്മിക്കുവാൻ ദാവീദ് ആഗ്രഹിച്ചു. ഈ ആഗ്രഹം നാഥാൻ പ്രവാചകനെ അറിയിച്ചപ്പോൾ ദൈവത്തോട് ആലോചന ചോദിക്കാതെ തന്നെ പ്രവാചകൻ “നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തു കൊൾക; യഹോവ നിന്നോടു കൂടെ ഉണ്ട് എന്നു പറഞ്ഞു.” (2ശമൂ, 7:3). അന്നുരാത്രി നാഥാൻ പ്രവാചകനു യഹോവയുടെ അരുളപ്പാടു ലഭിച്ചു. ദാവീദ് തനിക്ക് ആലയം പണിയണ്ടെന്നും അവന്റെ പുത്രനായ ശലോമോൻ ദൈവാലയം പണിയുമെന്നും ദൈവം അറിയിച്ചു. എന്നാൽ ദാവീദിന്റെ ഗൃഹത്തെ ഉറപ്പിക്കും എന്ന വാഗ്ദത്തം യഹോവ നല്കി. അനന്തരം ദൈവാലയം പണിയുവാനാവശ്യമായ സാമഗ്രികൾ ദാവീദ് സംഭരിച്ചു.  

മെഫീബോശത്ത്: യെരുശലേമിൽ ഉറച്ചുകഴിഞ്ഞപ്പോൾ താൻ യഹോവയുടെ ദയ കാണിക്കേണ്ടതിനു ശൗലിന്റെ സന്തതികളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നു ദാവീദ് അന്വേഷിച്ചു. ശൌലിൻറ ഭൃത്യനായ സീബാ യോനാഥാന്റെ പുത്രനായ മെഫീബോശത്തിനെക്കുറിച്ചു പറഞ്ഞു. രണ്ടുകാലും മുടന്തനായിരുന്ന മെഫീബോശെത്തിനെ ദാവീദു വരുത്തി ശൌലിന്റെ കുടുംബാവകാശം മുഴുവൻ അവനു നല്കി. (ബി.സി. 995). മെഫീബോശത്ത് യെരുശലേമിൽ പാർത്തു രാജാവിന്റെ മേശയിൽ ഭക്ഷിച്ചു പോന്നു. (2ശമൂ, 9:1-13). 

ക്ഷാമം: ഈ കാലത്ത് യിസ്രായേലിൽ മൂന്നു വർഷം കഠിനക്ഷാമം ഉണ്ടായി. ക്ഷാമകാരണം ദൈവത്തോടു ചോദിച്ചപ്പോൾ ശൗൽ ഗിബെയോന്യരെ കൊന്നതാണെന്നു മറുപടി ലഭിച്ചു. അതിനു താൻ എന്തു പ്രതിശാന്തി ചെയ്യണമെന്നു ദാവീദ് ഗിബെയോന്യരോടു ചോദിച്ചു. അവർ ശൗലിന്റെ മക്കളിൽ ഏഴുപേരെ ആവശ്യപ്പെട്ടു. ശൗലിന്റെ വെപ്പാട്ടിയായ രിസ്പാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരെയും ശൗലിന്റെ മകളായ മീഖൾ അദ്രീയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും ദാവീദ് ഗിബെയോന്യർക്കേല്പിച്ചു കൊടുത്തു. ഗിബെയോന്യർ അവരെ കൊന്നു തൂക്കിക്കളഞ്ഞു. രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തു നിന്നു മഴപെയ്തതു വരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടാൻ സമ്മതിക്കാതെ കാത്തു സൂക്ഷിച്ചു. ഇതറിഞ്ഞ ദാവീദ് അവരുടെ അസ്ഥികളെയും ശൗലിന്റെയും യോനാഥാന്റെയും അസ്ഥികളെയും യാബേശിൽനിന്നു വരുത്തി ബെന്യാമീൻ ദേശത്തു സേലയിലെ കുടുംബകല്ലറയിൽ അടക്കി. ഈ കാലത്തായിരിക്കണം യോനാഥാനോടുള്ള തന്റെ ഉടമ്പടി നിറവേറ്റുന്നതിനാ മെഫീബോശെത്തിനെ കൊട്ടാരത്തിലേക്കു വരുത്തിയത്. (2ശമൂ, 21:1-14). 

ബത്ത്-ശേബ: ഭൗതിക സമൃദ്ധിയുടെയും ആദ്ധ്യാത്മിക തീക്ഷ്ണതയുടെയും കാലത്താണ് ദാവീദ് ഏറ്റവും ഹീനമായ പാപത്തിൽ വീണത്. ഒരു ദിവസം സന്ധ്യയാകാറായ സമയത്ത് ദാവീദ് മാളികയിൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അന്വേഷണത്തിൽ അവൾ ഏലീയാമിന്റെ മകളും ഹിത്യനായ ഊരീയാവിൻ്റെ ഭാര്യയുമായ ബത്ത്-ശേബ എന്നറിഞ്ഞു. മറ്റൊരുവന്റെ ഭാര്യയാണെന്നു അറിഞ്ഞു കൊണ്ടുതന്നെ ദാവീദ് ബത്ത്-ശേബയെ വരുത്തി അവളുമായി ലൈംഗികബന്ധം പുലർത്തി. അവൾ ഗർഭിണിയായെന്നറിഞ്ഞ ദാവീദ് ഊരീയാവിനെ തന്ത്രപൂർവ്വം പടയുടെ മുന്നിൽ നിറുത്തി കൊല്ലിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഊരീയാവു പടയിൽ പട്ടു എന്നറിഞ്ഞപ്പോൾ ദാവീദ് ബത്ത്-ശേബയെ ഭാര്യയായി സ്വീകരിച്ചു. വ്യഭിചാരക്കുറ്റം മറച്ചുവയ്ക്കാൻ വേണ്ടി ദാവീദ് കൊലക്കുറ്റവും ചെയ്തു. ബത്ത്-ശേബയെ ഭാര്യയായി എടുത്തതുകൊണ്ടു് വാൾ ദാവീദിന്റെ ഗൃഹത്തിൽ നിന്നും വിട്ടു മാറിയില്ല. (2ശമൂ, 12:10). ഈ സംഭവത്തിനു ശേഷമാണ് ദാവീദിന്റെ മൂത്തമകനായ അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തിയതും (ബി.സി. 990) അബ്ശാലോമിന്റെ ഭത്യന്മാർ രണ്ടു വർഷത്തിനു ശേഷം അമ്നോനെ വധിച്ചതും. (ബി.സി. 988). (2ശമൂ, 11:1-13:29).  

അബ്ശാലോമിന്റെ മത്സരം: അമ്നോന്റെ വധത്തിനു ശേഷം അബ്ശാലോം ഗെശൂർ രാജാവായ തല്മായിയുടെ അടുക്കലേക്കു ഓടിപ്പോയി. അബ്ശാലോം മൂന്നുവർഷം അവിടെ താമസിച്ചു. അനന്തരം അബ്ശാലോമിനെ യെരുലേമിലേക്കു വരുത്തി (ബി.സി. 985). എന്നാൽ രണ്ടുവവഷം അവൻ രാജാവിൻറെ മുഖം കാണാതെ സ്വന്തം വീട്ടിൽ പാർത്തു. അനന്തരം യോവാബിനെ അയച്ച് യോവാബിന്റെ മദ്ധ്യസ്ഥതയിൽ അബ്ശാലോം പിതാവിൻറ അടുക്കൽ വന്ന് സാഷ്ടാംഗം നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു (ബി.സി. 983). ഏറെത്താമസിയാതെ സിംഹാസനം കരസ്ഥമാക്കാനുളള ശ്രമം അബ്ശാലോം ആരംഭിച്ചു. അവൻ യിസ്രായേല്യരുടെ ഹൃദയം വശീകരിക്കുവാൻ തുടങ്ങി. ഹെബ്രോനിൽ ചെന്ന് ഒരു നേർച്ച കഴിക്കുവാൻ പിതാവിനോടു അനുവാദം വാങ്ങി. അവൻ ഹെബ്രോനിൽ ചെന്ന് രാജാവാകാൻ ഗൂഢശ്രമം നടത്തി. അവന്റെ കൂട്ടുകെട്ടിന് ശക്തി കൂടിവന്നു. ഒരു ദൂതൻ ഓടിവന്നു ദാവീദിനെ വിവരം അറിയിച്ചു. ദാവീദ് യെരുശലേമിൽ നിന്നു ഓടിപ്പോയി. പ്രവാസ കാലത്ത് ദാവീദിന്റെ തലസ്ഥാനം മഹനയീം ആയിരുന്നു. ദാവീദ് സൈന്യത്തെ മൂന്നു സൈന്യാധിപന്മാരുടെ കീഴിൽ ക്രമീകരിച്ചു. യോവാബ്, അബീശായി, ഇത്ഥായി എന്നീ മൂന്നുപേരും ദാവീദിനോടു നിരന്തരം കുറു പുലർത്തിയവരാണ്. അബ്ശാലോമിന്റെ സേനാപതി അമാസ ആയിരുന്നു. (2ശമൂ, 17:25). അവസാനയുദ്ധം എഫയീം വനത്തിലായിരുന്നു. അബ്ശാലോമിനോടു കനിവോടു പെരുമാറണമെന്ന് മൂന്നു സേനാധിപതികളോടും ദാവീദ് കല്പിച്ചിരുന്നു. യിസ്രായേൽ ജനം തോറ്റു. കോവർ കഴുതപ്പുറത്തു ഓടിച്ചു പോകുമ്പോൾ അബ്ശാലോമിന്റെ തലമുടി കരുവേലകത്തിൽ പിടിപെട്ടു. ഇതറിഞ്ഞ യോവാബ് ഓടിച്ചെന്ന് അബ്ശാലോമിനെ കൊന്നു. (2ശമൂ,18:1-33). അബ്ശാലോമിന്റെ മത്സരത്തിൽ വടക്കെ രാജ്യം ദാവീദിനോടു കൂറുപുലർത്തി. തുടർന്നു ബെന്യാമീന്യനായ ശേബയുടെ നേതൃത്വത്തിൽ ഒരു വിപ്ലവം നടന്നു. യോവാബ് അതിനെ അടിച്ചമർത്തി. അമാസയുടെ വധത്തിനു ശേഷം ദേശത്തു സമാധാനം ഉണ്ടായി. (2ശമൂ, 20:1-22). 

മൂന്നുദിവസത്തെ മഹാമാരി: ജനസംഖ്യ എടുക്കുന്നതിനു രാജാവു സേനാധിപതിയായ യോവാബിനോടു കല്പിച്ചു. ആദ്യം എതിർത്തെങ്കിലും രാജാവിന്റെ നിർബന്ധം മൂലം യോവാബ് ജനസംഖ്യയെടുത്തു. (2ശമൂ, 24:1-9; 1ദിന, 21:1-7,24). രാജാവിന്റെ കല്പന വെറുപ്പായിരുന്ന കാരണത്താൽ യോവാബ് ലേവിയെയും ബെന്യാമീനെയും എണ്ണിയില്ല. (1ദിന, 21:6). യിസ്രായേലിന്മേൽ യഹോവയുടെ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്ത പുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടില്ല. (1ദിന, 27:23,24). ഇതിന്റെ ശിക്ഷയായി ഗാദ് പ്രവാചകൻ അറിയിച്ചതനുസരിച്ച് യിസ്രായേലിൽ മൂന്നു ദിവസത്തെ മഹാമാരി ഉണ്ടായി. ജനത്തിൽ എഴുപതിനായിരം പേർ മരിച്ചു. യഹോവയുടെ ദൂതൻ മഹാസംഹാരവുമായി അരവനയുടെ മെതിക്കളത്തിൽ നില്ക്കുകയായിരുന്നു. ആ സ്ഥലം അരവനയോടു വിലയ്ക്കുവാങ്ങി അവിടെ യാഗപീഠം പണിതു യാഗം കഴിച്ചു. അതോടുകൂടി ബാധ യിസ്രായേലിനെ വിട്ടുമാറി. ഈ സ്ഥലമാണ് ദൈവാലയത്തിലെ യാഗപീഠമായി മാറിയത്. (2ശമൂ, 24:10-25). 

അന്ത്യനാളുകൾ: ദാവീദിന്റെ മൂത്ത പുത്രന്മാരിൽ ഒരുവനായിരുന്നു അദോനീയാവ്. ബത്ത്-ശേബയുടെ പ്രേരണകൊണ്ട് ശലോമോൻ രാജാവായിത്തീരുമെന്ന് അദോനീയാവു മനസ്സിലാക്കി സ്വയം രാജാവായി പ്രഖ്യാപിച്ചു. നാഥാൻ പ്രവാചകന്റെയും മറ്റും ഇടപെടലിലൂടെ ദാവീദ് ശലോമോനെ രാജാവാക്കി. വൃദ്ധനായ ദാവീദിന് ശരീരബലം ക്ഷയിച്ചു. രാജാവിന്റെ കുളിർ മാറ്റുവാൻ ശൂനേംകാരിയായ അബീശഗ് എന്ന സുന്ദരിയെ കൊണ്ടു വന്നു. അവൾ രാജാവിനെ ശുശ്രൂഷിച്ചു. മരണകാലം അടുത്തപ്പോൾ ശലോമോൻ ചെയ്യേണ്ടകാര്യങ്ങൾ അവനെ ഓർപ്പിച്ചു. (1രാജാ, 2:19). ബി.സി. 970-ൽ തൻറ എഴുപതാമത്തെ വയസിൽ ദാവീദ് ആയുസ്സും ധനവും മാനവും തികഞ്ഞവനായി മരിച്ചു. ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. (1രാജാ, 2:10,11; 1ദിന, 29:27,28). ദാവീദിൻ്റെ ഭരണകാലം നാല്പതു വർഷമായിരുന്നു; ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴു സംവത്സരവും യെരൂശലേമിൽ മുപ്പത്തുമൂന്നു സംവത്സരവും വാണു. (1രാജാ, 2:11). പ്രവാസത്തിനു ശേഷം മടങ്ങിവന്നപ്പോഴും ദാവീദിൻ്റെ കല്ലറകൾ പ്രത്യേകം ചൂണ്ടിക്കാണിക്കാവുന്ന നിലയിൽ ഉണ്ടായിരുന്നു. (നെഹെ, 3:16). 

ദാവീദിന്റെ സ്വഭാവം പരസ്പര വൈരുദ്ധ്യങ്ങളുടെ സംയോജനമാണ്. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിന്റെ പെരുമാററം തികച്ചും യോഗ്യമായിരുന്നു. ഫെലിസ്ത്യരെ അഭയം പ്രാപിച്ച കാലത്തുപോലും ദാവീദ് ശൗലിനോടു കൂറുപുലർത്തി. തന്റെ ശത്രുവായി മാറിയ ശൗലിനെ കൊല്ലാൻ സന്ദർഭം കിട്ടിയിട്ടും ദാവീദ് അതിനൊരുമ്പെട്ടില്ല. ശൗലിൻ്റെയും യോനാഥാൻറയും മരണത്തിൽ ദാവീദ് ആത്മാർത്ഥമായി വിലപിച്ചു. യോനാഥാന്റെ പുത്രനായ മെഫീബോശത്തിനു കുടുംബാവകാശം നല്കുകയും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കല്പിക്കുകയും ചെയ്തു. ഇവയെല്ലാം ദാവീദിന്റെ സ്വഭാവ വൈശിഷ്ട്യത്തിനു നിദർശനങ്ങളാണ്. 

ദാവീദ് ഉത്തമ ഭക്തനായിരുന്നു. ദൈവത്തോടു അരുളപ്പാടു ചോദിക്കാതെ ഒരു പ്രവൃത്തിയും ചെയ്തിരുന്നില്ല. പുരോഹിതന്മാരും പ്രവാചകന്മാരും പ്രവർത്തന രംഗങ്ങളിലെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ദൈവത്തിന്റെ പെട്ടകം യെരുശലേമിലേക്കു കൊണ്ടുവന്നപ്പോൾ വികാരവിവശനായ രാജാവ് ഏഫോദു ധരിച്ചു നൃത്തം ചെയ്തു. ബത്ത്-ശേബയുടെ കാര്യത്തിൽ ദാവീദ് ചെയ്ത പാപം നാഥാൻ പ്രവാചകൻ വെളിപ്പെടുത്തിയപ്പോൾ ദാവീദ് അനുതപിച്ചു. ജനസംഖ്യ എടുത്ത പാപത്തിലും ദാവീദ് യഹോവയുടെ കയ്യിൽ വീണു.

ഒരു കവിയും ഗായകനുമായിരുന്നു ദാവീദ്. ശൗലിന്റെയും യോനാഥാന്റെയും മരണത്തിൽ ഒരു വിലാപഗാനം എഴുതി. (2ശമൂ, 1:19-27). 2ശമൂവേൽ 22-ലെ ഗീതം പ്രസിദ്ധമാണ്.. ശൗലിന്റെ കൊട്ടാരത്തിൽ ദാവീദിനെ കൊണ്ടുവന്നതു തന്നെ കിന്നരവായനയിലെ നൈപുണ്യം കൊണ്ടായിരുന്നു. (1ശമൂ, 16:23). ആമോസ് പ്രവാചകൻ്റെ കാലത്തും ദാവീദ് സംഗീതത്തിന്റെ പ്രതീകമായിരുന്നു. (ആമോ, 6:5). യിസ്രായേലിന്റെ മധുരഗായകൻ (2ശമൂ, 23:1) എന്നു പ്രഖ്യാതി നേടി. സങ്കീർത്തനങ്ങളിൽ അധികവും ദാവീദിന്റെ രചനയാണ്. 73 സങ്കീർത്തനങ്ങളുടെ ശീർഷകങ്ങളിൽ ദാവീദിന്റെ പേര് ചേർത്തിട്ടുണ്ട്. ദൈവാലയസംഗീതം സംവിധാനം ചെയ്തത് ദാവീദത്രേ. ദാവീദിന്റെ സ്വഭാവത്തിലെ വൈകല്യങ്ങൾ ‘ഉന്നതന്മാരുടെ വീഴ്ച ഭയങ്കരം’ എന്ന സത്യത്തിന്റെ അനാവരണമാണ്. ഭാര്യമാരിലും വെപ്പാട്ടിമാരിലും കൂടി അസംഖ്യം പുത്രന്മാർ ദാവീദിനുണ്ടായിരുന്നു. അവരുടെ ശിക്ഷണത്തിലും പരിപാലനത്തിലും അല്പം പോലും ശ്രദ്ധിക്കുവാൻ ദാവീദിനു കഴിഞ്ഞില്ല. ദാവീദ് ഗൃഹത്തിന്റെ നിലനില്പ് ദൈവിക ഉടമ്പടിയിലും ദൈവത്തിന്റെ നിശ്ചലകൃപകളിലും മാത്രം അധിഷ്ഠിതമാണ്. 

ബത്ത്-ശേബയുടെയും ഊരീയാവിന്റെയും സംഭവത്തിൽ ദാവീദ് ചെയ്ത പാപം വളരെ നിന്ദ്യവും നീചവുമാണ്. ദൈവനാമ മഹത്വത്തിന് അശ്രാന്തം പ്രയത്നിച്ച ഒരു വ്യക്തിത്വത്തിൽ എത്ര വലിയ കളങ്കമാണ് അത് ചാർത്തി എന്നത് ദൈവജനത്തിന് ഒരു ഭയനിർദ്ദേശമാണ്. ദാവീദിൻറ പല പ്രവൃത്തികളും പുതിയനിയമ വിശ്വാസികൾക്കു അരോചകമാണ്. എങ്കിലും ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക് ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു എന്നാണാ തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നത്. (പ്രവൃ, 13:36). ആ കാലത്ത് ദാവീദ് ദൈവനാമ മഹത്വത്തിനായി എരിഞ്ഞു പ്രകാശിച്ച വിളക്കായിരുന്നു. യിസായേൽ രാജ്യത്തിൻ്റെ സ്ഥാപകനായി യെഹൂദജനം അഭിമാനത്തോടും സ്നേഹത്തോടും നോക്കുന്നതു ശൗലിനെയല്ല ദാവീദിനെയാണ്. രാജത്വത്തിന്റെ മാതൃകാമുദ്രയാണു അദ്ദേഹം. വരുവാനിരിക്കുന്ന മശീഹയുടെ പ്രതിരൂപം അവർ ദാവീദിൽ കണ്ടു. സകല ശത്രുക്കളിൽ നിന്നും ജനത്തെ മോചിപ്പിച്ച് ദാവീദിന്റെ സിംഹാസനത്തിൽ മശീഹ എന്നേക്കും വാഴും. ദാവീദിന്റെ സന്തതിയായാണ് ജഡപ്രകാരം മശീഹ ഭൂജാതനായത്. (റോമ, 1:5).