സൗമ്യത

സൗമ്യത (meekness)

പരസ്പരബന്ധമുള്ള ഗുണങ്ങളാണ് സൗമ്യതയും താഴ്ചയും. പഴയനിയമത്തിലും ഒരു സുകൃതമായി സൗമ്യത പറയപ്പെട്ടിട്ടുണ്ട്. ‘സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും’ (സങ്കീ, 37:11) എന്ന വാക്യത്തെ ഗിരിപ്രഭാഷണത്തിൽ മൂന്നാമത്തെ ഭാഗ്യവചനമായി ക്രിസ്തു ഉദ്ധരിച്ചു. (മത്താ, 5:5). മോശെയുടെ സൗമ്യത പ്രസിദ്ധമായിരുന്നു. (സംഖ്യാ, 12:1-3). സൗമ്യതയ്ക്കുപയോഗിക്കുന്ന ഗ്രീക്കു പദത്തിന്റെ (പ്രാവൊടീസ്) മലയാളവിവർത്തനം സുകരമല്ല. കോപത്തിനും കോപമില്ലായ്മയ്ക്കും മദ്ധ്യേയുളള ഒരവസ്ഥയാണിത്. പുതിയനിയമത്തിൽ ഈ പദം സഹിഷ്ണുതയെയും പരപരിഗണനയെയും പൊതുനന്മയ്ക്കു വേണ്ടി സ്വാർത്ഥത ഉപേക്ഷിക്കുവാനുള്ള മനോഭാവത്തെയും കാണിക്കുന്നു. മറ്റുള്ളവരുടെ മേൽ അധീശത്വം കാണിക്കുവാനുള്ള വാസനയെ സൗമ്യത നിയന്ത്രിക്കുന്നു. സൗമ്യത ആത്മാവിന്റെ ഫലമാണ്. (ഗലാ, 5:23). ജീവിതത്തിൽ അനുഭവപ്പെടുന്ന കഷ്ടപ്പാടുകൾ മാത്രമല്ല, മനുഷ്യർ ചെയ്യുന്ന അപകാരങ്ങളും ക്ഷമയോടു സഹിക്കുവാൻ സൗമ്യത നമുക്കു കഴിവു തരുന്നു. ക്രിസ്തു സൗമ്യതയ്ക്ക് മാതൃകയാണ്. (മത്താ, 11:29). വിരോധികളോടു സൗമ്യതയോടുകൂടെ ഇടപെടണം. (2തിമൊ, 2:26). പ്രതിവാദം ചെയ്യുന്നത് സൗമ്യതയോടെ ആയിരിക്കണം. (1പത്രൊ, 3:15). പരസ്പരം ക്ഷമിക്കുന്നതിനു സൗമ്യത വേണം. (എഫെ, 4:2).

Leave a Reply

Your email address will not be published. Required fields are marked *