സത്യം

സത്യം (truth)

സതേഹിതം യത് (ഉള്ളതിനൊത്തത്) സത്യം. ശപഥത്തിനും യഥാർത്ഥ ഭാഷണത്തിനും സത്യം എന്നു പറയും. ഉണ്മ, വാസ്തവം, യാഥാർത്യം, അസ്തിത്വമുള്ളത്, നിലനില്പുള്ളത്, നിർവ്യാജമായത്, ശപഥം, സദ്ഭാവം ഇതൊക്കെ സത്യത്തിൻ്റെ പര്യായങ്ങളാണ്. എമെത് (സത്യം) എന്ന എബ്രായപദത്തിൽ മൂന്നക്ഷരങ്ങളുണ്ട്: ‘ആലേഫ്, മേം, തൗ’ ഇവ മൂന്നും അക്ഷരമാലയിലെ ഒന്നാമത്തെയും നടുവിലത്തെയും ഒടുവിലത്തെയും അക്ഷരമാണ്. ഹനീനാറബ്ബി പ്രസ്താവിച്ചു; ‘പരിശുദ്ധന്റെ മുദ്ര’ അവന്റെ നാമം വാഴ്ത്തപ്പെടട്ടെ, സത്യമാണ്.’ എമെത് ആദിമദ്ധ്യാന്ത വർണ്ണങ്ങളാൽ രൂപംകൊണ്ടത് പിൻവരുന്ന സത്യം പഠിപ്പിക്കുന്നതിനാണെന്നു മറ്റൊരു റബ്ബി വ്യാഖ്യാനിക്കുന്നു; “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6). മറ്റൊന്നിൽ നിന്ന് ഞാനൊന്നും ആദാനം ചെയ്തിട്ടില്ലായ്കയാൽ ഞാൻ ആദ്യനാണ്. എനിക്കു പങ്കാളി ഇല്ലായ്കയാൽ, “ഞാനല്ലാതെ ഒരു ദൈവവുമില്ല.” എന്റെ പരമാധികാരം മറ്റൊന്നിനു ഒരിക്കലും പകർന്നു കൊടുക്കായ്കയാൽ “ഞാൻ അന്ത്യന്മാരോടു കൂടെ അനന്യനും ആകുന്നു.” (യെശ, 41:4).

സത്യത്തിനു രണ്ടു പ്രധാന ആശയങ്ങളുണ്ട്. 1. പ്രസ്താവനകളുടെ പരസ്പരബന്ധവും അവയ്ക്ക് യഥാർത്ഥ വസ്തുക്കളോടുള്ള പൊരുത്തവും. 2. ഉൺമയായ വസ്തുത. “നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു വരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ, ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ.” (ഉല്പ, 42-16). പറഞ്ഞ കാര്യത്തിന്റെ വാസ്തവികതയാണ് ഇവിടെ വിവക്ഷിതം. ഇവിടെ സത്യത്തിനു നേര് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവിക വെളിപ്പാടിനെ സംബന്ധിച്ച് സത്യം തന്നെ എന്നു പറയുന്ന സന്ദർഭങ്ങൾ കാണാം. ദൈവത്തിന്റെ വെളിപ്പാടുകളും പ്രസ്താവനകളും വിധികളും സത്യമാണ്: (ദാനീ, 8:26; 10:1, 21; സങ്കീ, 19:9; 119:160). ദൈവം സത്യവാനാണ്. (റോമ, 3:4). അതുകൊണ്ട് ദൈവത്തിന്റെ വചനങ്ങളെല്ലാം സത്യമാകുന്നു. (യോഹ, 17:17). മോശെ പ്രാപ്തിയുള്ള പുരുഷന്മാരെക്കുറിച്ചു പറയുമ്പോൾ അവർ ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരും എന്നു പറഞ്ഞിരിക്കുന്നു. (പുറ, 18:21). സ്വഭാവദാർഢ്യത്തെ വെളിപ്പെടുത്തുന്നതാണ് സത്യസന്ധത. വ്യക്തിപരമായ പെരുമാറ്റത്തെ അതു സ്വാധീനിക്കുന്നു. സത്യത്തെക്കുറിച്ചുള്ള ധാരണ ദൈവത്തിന്റെ സ്വഭാവത്തിൽ നിന്നാണ് ലഭിച്ചിരിക്കുന്നത് വ്യാജത്തിന്റെ വിപര്യായമാണ് സത്യം. ദൈവത്തിനു ഭോഷ്കു പറയുവാൻ കഴിയുകയില്ല. (എബ്രാ, 6:18). യേശു പ്രാർത്ഥിച്ചു ‘സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ.’ (യോഹ, 17:17). “തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വത്രന്തന്മാരാക്കുകയും ചെയ്യും.” എന്ന് ക്രിസ്തു വാഗ്ദാനം ചെയ്തു. (യോഹ, 8:31,32). സത്യത്തിനു സാക്ഷി നില്ക്കേണ്ടതിനാണ് ക്രിസ്തു ജനിച്ചത്. ക്രിസ്തു തന്നെയണ് സത്യം. ഈ സത്യം മനസ്സിലാക്കുവാൻ പീലാത്തോസിനു കഴിയാതെ പോയി. സത്യം എന്നാൽ എന്ത് എന്നു പീലാത്തോസ് യേശുവിനോടു ചോദിച്ചു. യേശു നല്കിയ മറുപടി ശ്രദ്ധേയമാണ്: “സത്യത്തിനു സാക്ഷി നില്ക്കേണ്ടതിനു ഞാൻ ജനിച്ചു. അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതൽപരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:37. ഒ.നോ: 8:14; 19:35),

Leave a Reply

Your email address will not be published. Required fields are marked *