യെഹെസ്ക്കേൽ

യെഹെസ്ക്കേൽ പ്രവാചകൻ

പേരിനർത്ഥം — ദൈവം ബലപ്പെടുത്തും

നാലു വലിയപ്രവാചകന്മാരിൽ ഒരാളാണ് യെഹെസ്ക്കേൽ. ഇദ്ദേഹം ബുസി എന്ന പുരോഹിതന്റെ പുത്രനായിരുന്നു. യെരൂശലേമിന്റെ നാശത്തിനു പതിനൊന്നു വർഷം മുമ്പു യെഹോയാഖീൻ രാജാവിനോടൊപ്പം പ്രവാസത്തിലേക്കു പോയി. (2രാജാ, 24:12-15). കെബാർ നദീതീരത്തു മറ്റു പ്രവാസികളോടൊപ്പം കഴിയുമ്പോൾ അദ്ദേഹത്തിനു യഹോവയുടെ അരുളപ്പാടു ലഭിച്ചു. (യെഹെ, 1:3). യെഹോയാഖീൻ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ (ബി.സി. 592) ആണ് പ്രവാചകനു അരുളപ്പാടു ലഭിച്ചത്. പ്രവാചകന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചു വ്യക്തമായ അറിവു നമുക്കു ലഭിച്ചിട്ടില്ല. ബാബേലിൽ അദ്ദേഹത്തിനു ഒരു വീടുണ്ടായിരുന്നു. (യെഹ, 8:1). അദ്ദേഹത്തിന്റെ ഭാര്യ അപ്രതീക്ഷിതമായി മരിച്ചു. യഹോവയുടെ അരുളപ്പാടനുസരിച്ചു മൃതവിലാപം കഴിച്ചില്ല. (യെഹെ, 24:15-18). പ്രവാസത്തിലും ജനം അദ്ദേഹത്തെ ബഹുമാനിക്കുകയും അവരുടെ മുപ്പന്മാർ എല്ലാ സന്ദർഭങ്ങളിലും പ്രവാചകന്റെ അഭിപ്രായം ആരായുവാൻ കൂടി വരികയും ചെയ്തിരുന്നു. (8:1, 11:25, 141, 20:1). പ്രവാചകൻ രേഖപ്പെടുത്തുന്ന ഒടുവിലത്തെ കാലം പ്രവാസത്തിന്റെ 27-ാം വർഷമാണ്. (29:17). അതിൽ നിന്നും യെഹെക്കേൽ പ്രവാചകൻ 22 വർഷത്തോളം പ്രവചന ശുശ്രൂഷ തുടർന്നുവെന്നു മനസ്സിലാക്കാം. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘യെഹസ്ക്കേലിൻ്റെ പുസ്തകം’).

Leave a Reply

Your email address will not be published. Required fields are marked *