മുൻനിർണ്ണയം

മുൻനിർണ്ണയം (predetermination)

“അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം അവൻ നമ്മോടു അറിയിച്ചു.” (എഫെ, 1:9).

ദൈവം മുൻനിയമിച്ചതിനെ ഉറപ്പാക്കുന്ന പ്രവൃത്തിയാണ് നിർണ്ണയം. ദൈവത്തിന്റെ പദ്ധതി അഥവാ സംവിധാനം എന്താണെന്നു മുന്നിയമനം വ്യക്തമാക്കുന്നു. ദൈവം മുന്നിയമിച്ചതിന്റെ ഉറപ്പു സ്ഥിരീകരിക്കുകയാണു ദൈവിക നിർണ്ണയം. അപ്പൊസ്തലൻ അതിനെ സ്ഥിരനിർണ്ണയം എന്നു വിളിക്കുന്നു: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനു അനേകം സാധ്യതകളും പദ്ധതികളും ദൈവത്തിനുണ്ട്. എന്നാൽ ഒരു പ്രത്യേക ഉദ്ദേശ്യവും ഒരു പ്രത്യേക പദ്ധതിയും ദൈവം ഉറപ്പാക്കി, അതിനെ മാറ്റമില്ലാത്ത നിർണ്ണയമായി കല്പിക്കുന്നു. “നീ ഒരുകാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും.” (ഇയ്യോ, 22:28). ഒരു പ്രത്യേക പ്രവർത്തനപദ്ധതി ദൈവം ആജ്ഞാപിക്കുന്നതോടുകൂടി അതു അന്തിമവും ദൃഢവും ആയിത്തീരുകയും ആനിലയിൽ മാത്രം അതു പൂർത്തിയാക്കുവാൻ ദൈവം സ്വയം ബദ്ധനാകുകയും ചെയ്യും. ദാനീയേൽ പ്രവാചകൻ ഈ സത്യം സ്പഷ്ടമാക്കുന്നു: “രാജാവോ ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി മഹത്ത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കുകയും, കോപം നിവൃത്തിയാകുവോളം അവനു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ?” (ദാനീ, 11:36). ദൈവത്തിന്റെ നിർണ്ണയം നിശ്ചയമായും നിവൃത്തിയാകും. കർത്താവായ യേശുക്രിസ്തു തന്റെ ജീവിതത്തിലും മരണത്തിലും എന്തു ചെയ്യുമെന്നു ദൈവം നിർണ്ണയിച്ചിരിക്കുന്നു, അതുപോലെ സംഭവിച്ചു. “നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധ ദാസന് വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി, സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.” (പ്രവൃ, 4:27,28). “നിർണ്ണയിച്ചിരിക്കുന്നതു പോലെ മനുഷ്യപുത്രൻ പോകുന്നു സത്യം, എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനു അയ്യോ കഷ്ടം.” (ലൂക്കൊ, 22:22). ഒരു പ്രത്യേക നിലയിലുള്ള സംഭവഗതിയെ ദൈവം മുന്നിയമിക്കുകയും അതിന്റെ നിശ്ചയവും മാറിക്കൂടായ്മയും നിർണ്ണയത്താൽ ഉറപ്പിക്കുകയും ചെയ്യുന്നു. 

ദൈവിക നിർണ്ണയം ദൈവിക നിർണ്ണയം കേവലവും, നിരുപാധികവും സർവ്വസാന്തസൃഷ്ടികളിൽ നിന്നു സ്വതന്ത്രവും ദൈവഹിതത്തിന്റെ നിത്യമായ ആലോചനയിൽ നിന്നുത്ഭവിക്കുന്നതുമാണ്. ദൈവം പ്രകൃതിയുടെ ഗതിയെ നിയമിക്കുകയും ചരിത്രഗതിയെ അല്പാംശങ്ങളിൽപ്പോലും നിയന്ത്രിക്കുകയും ചെയ്യുന്നു. “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.” (പ്രവൃ, 17:26). ദൈവിക നിർണ്ണയങ്ങൾ നിത്യവും മാറ്റമില്ലാത്തവയും വിശുദ്ധവും വിവേകപൂർണ്ണവും പരമവുമാണ്. ഭാവി സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിവിന്റെ അടിസ്ഥാനത്തിലുള്ളവയാണ് ദൈവിക നിർണ്ണയങ്ങൾ. പ്രപഞ്ചത്തിൽ സംഭവിക്കുന്നവ എല്ലാം ദൈവിക നിർണ്ണയത്തിലും പദ്ധതിയിലും ഉൾപ്പെട്ടവയാണ്. മനുഷ്യന്റെ ദോഷപ്രവൃത്തികൾക്കും അതിൽ സ്ഥാനമുണ്ട്. ദൈവം അവയെ പൂർവ്വവൽദർശിക്കുകയും അനുവദിക്കുകയും ചെയ്തു. എല്ലാം സ്വന്തമഹത്ത്വത്തിനായി ദൈവം നിയന്ത്രിക്കുകയും മാറ്റുകയും ചെയ്യുന്നു. സൃഷ്ടിപ്പിനു മുമ്പുതന്നെ ദുഷ്ടതയുടെ സാദ്ധ്യത സർവ്വജ്ഞനായ ദൈവം അറിഞ്ഞു. ദുഷ്ടത ഉൾക്കൊണ്ട ഒരു സംവിധാനത്തിന്റെ ശില്പി ദൈവമായിരുന്നെങ്കിലും ദുഷ്ടതയ്ക്കുത്തരവാദി ദൈവമല്ല. ലൂസിഫറിന്റെ മത്സരവും ആദാമിന്റെ ലംഘനവും ഒന്നും തന്മൂലം ദൈവത്തിനു അത്ഭുതകരമായിരുന്നില്ല. മനുഷ്യചരിത്രത്തിലെ മഹാദുഷ്ടതയായ ക്രിസ്തുവിന്റെ കൂശീകരണം പോലും ദൈവത്തിന്റെ മുന്നറിവിനും മുന്നിയമനത്തിനും വിധേയമായിരുന്നു. (പ്രവൃ, 2:23; 4:28).

Leave a Reply

Your email address will not be published. Required fields are marked *