മദ്യപാനം

മദ്യപാനം

മദ്യപാനം ഇന്നു പുരോഗമന സംസ്കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. മദ്യപിക്കുന്നവരെ സമൂഹം അവജ്ഞയോടെ വീക്ഷിച്ചിരുന്ന കാലവും കഴിഞ്ഞുപോയി. വിശേഷ അവസരങ്ങളിലെങ്കിലും അല്പം മദ്യപിക്കാത്തവരെ പുച്ഛത്തോടെ വീക്ഷിക്കുന്ന അവസ്ഥയിൽ ആധുനിക സമൂഹം എത്തിനിൽക്കുന്നു. തന്നിമിത്തം ക്രൈസ്തവ സഹോദരങ്ങൾക്കുപോലും മദ്യപാനത്തെ ഒരു പാപമായി കണക്കാക്കുവാൻ കഴിയുന്നില്ല. മദ്യത്തിന്റെ ലഹരി വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് തിരുവചനം നൽകുന്ന താക്കീതുകൾ പലരും വിസ്മരിച്ചുകളയുന്നു. പുരോഹിതൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കാൻ പാടില്ല. (ലേവ്യ, 10:9). സങ്കീർത്തനക്കാരന്റെ ആവലാതി “ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു” എന്നത്രേ. (സങ്കീ, 69:12). വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കും മദ്യാസക്തി പ്രഭുക്കന്മാർക്കും ചേർന്നതല്ല. അവർ കുടിച്ചിട്ടു നിയമം മറക്കുകയും ന്യായം മറിച്ചുകളയുകയും ചെയ്യും. (സദൃ, 31:4,5). മദ്യത്തിന്റെ ദോഷത്തെക്കുറിച്ചു വ്യക്തമായ വിവരണം സദൃശവാക്യങ്ങളിലുണ്ട്: ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം , ആർക്കു ആവലാതി, ആർക്കു അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പു? വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചിച്ചുനോക്കുവാൻ പോകുന്നവർക്കും തന്നേ. വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്. ഒടുക്കം അതു സർപ്പം പോലെ കടിക്കും; അണലിപോലെ കൊത്തും. നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും. നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും. അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതുതന്നേ തേടും എന്നു നീ പറയും.” (സദൃ, 23:29 – 35). 

മദ്യം ജഡത്തെയാണ് ഉത്തേജിപ്പിക്കുന്നത്. ആത്മാവിനോ ആത്മീയ ജീവിതത്തിനോ അതു ഗുണകരമല്ല. മദ്യം ആദ്യം കണ്ണുകളെ മോഹിപ്പിക്കുന്നു. തുടർന്നു അതിന്റെ രുചി മദ്യപനെ വശീകരിക്കുന്നു. പലരും മദ്യപാനം ആരംഭിക്കുന്നതു ജീവിതപ്രശ്നങ്ങളെയും ദുഃഖങ്ങളെയും മറക്കുവാനാണ്. പക്ഷേ ഈ മറവി താൽക്കാലികം മാത്രമാണ്. ബോധം തെളിയുമ്പോൾ അവ പതിന്മടങ്ങു വർദ്ധിക്കുകയേയുള്ളൂ. കഷ്ടം, സങ്കടം, കലഹം, ആവലാതി, ശരീരത്തിൽ അനാവശ്യമായ മുറിവുകൾ, കൺചുവപ്പു ഇവയെല്ലാം മദ്യപന്റെ നിരന്തരാനുഭവങ്ങളാണ്. മദ്യം കാണ്മാൻ മനോഹരവും പാനം ചെയ്യുവാൻ രൂചികരവുമാണ്. ദുർന്നടപ്പിന് മദ്യപാനം കാരണമാണ്. ദൈവകൃപ പ്രാപിച്ചവനും ദൈവത്തോടുകൂടെ നടന്നവനുമായ നോഹ ജലപ്രളയത്തിനു ശേഷം മുന്തിരിത്തോട്ടം നട്ടുണ്ടാക്കി വീഞ്ഞു കുടിച്ചു ബോധം നഷ്ടപ്പെട്ടു വിവസ്ത്രനായി കിടന്നു. അതുമൂലം തന്റെ പൗത്രനെ (കനാൻ) ശപിക്കുവാൻ ഇടയായി. (ഉല്പ, 9:21-26). ലോത്തിന്റെ പുത്രിമാർ ലോത്തിനെ മദ്യം കുടിപ്പിച്ച ശേഷമാണ് അനാശാസ്യ പ്രവർത്തനത്തിനു വിധേയനാക്കിയത്. (ഉല്പ, 19:30:38). അബ്ശാലോമിന്റെ സഹോദരിയായ താമാരിനെ മാനഭംഗപ്പെടുത്തിയ അമ്നോനെ അബ്ശാലോമിന്റെ അനുയായികൾ കൊന്നത് അവൻ വീഞ്ഞു കുടിച്ച് ഉന്മത്തനായപ്പോഴായിരുന്നു. (2ശമൂ, 13:28-29). അരാം രാജാവായ ബെൻ-ഹദദും കൂട്ടരും മദ്യപാനം നിമിത്തം യുദ്ധത്തിൽ പരാജയപ്പെട്ടു. (1രാജാ, 20:16-21). അഹശ്വേരോശ് രാജാവ് തന്റെ പത്നിയായിരുന്ന വസ്ഥിരാജ്ഞിയെ ഉപേക്ഷിക്കുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടതും അയാൾ വീഞ്ഞിന് അടിമപ്പെട്ടപ്പോഴായിരുന്നു. (എസ്ഥേ, 1:9-22). ബേൽശസ്സർ രാജാവു മദ്യപാനാഘോഷം നടത്തിയ രാത്രിയിലാണ് കൊല്ലപ്പെട്ടത്. (ദാനീ, 5:1-31). കൊരിന്തിലെ ചില വിശ്വാസികൾ സഭയായി കൂടി വരുമ്പോൾ ഭക്ഷണം കഴിക്കയും ലഹരി പിടിക്കയും ചെയ്തിരുന്നു. (1കൊരി, 11:21). സ്വയം മദ്യപിക്കുന്നതു മാത്രമല്ല, മറ്റുള്ളവരെ മദ്യപിപ്പിക്കുന്നതും പാപമാണെന്ന് ഹബക്കുക് പ്രവാചകൻ ഉദ്ബോധിപ്പിക്കുന്നു. (ഹബ, 2:15).

പുരോഹിതന്മാരും പ്രവാചകന്മാരും വീഞ്ഞു കുടിച്ചു ചാഞ്ചാടി നടക്കുന്നുവെന്നു യെശയ്യാവു കുറ്റപ്പെടുത്തി. (യെശ, 28:7-9). പലരും അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്ത് വൈകിയിരിക്കുകയും ചെയ്യും. (യെശ, 5:11). ജഡത്തിന്റെ പ്രവൃത്തികളിൽ ഒന്നാണ് മദ്യപാനം. (ഗലാ, 5:21). മദ്യപാനികൾ ദൈവരാജ്യം അവകാശമാക്കിയില്ല. (1കൊരി, 6:10). വെറിക്കുത്ത്, മദ്യപാനം തുടങ്ങിയവയിൽ നിന്നു വിശ്വാസികൾ വേർപെട്ടിരിക്കേണ്ടതാണ്. (1പത്രൊ, 4:3). വീഞ്ഞുകുടിച്ചു മത്തരാകരുത്, അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. (എഫെ, 5:18). സഭാശുശ്രഷകന്മാരും അദ്ധ്യക്ഷന്മാരും മദ്യപ്രിയരായിരിക്കുവാൻ പാടില്ല. (1തിമൊ, 3:3; തീത്തൊ, 1:7). “വീഞ്ഞു ചുവന്നിരിക്കുമ്പോഴും അത് പാത്രത്തിൽ തിളങ്ങുമ്പോഴും രസമായി ഇറങ്ങുമ്പോഴും നീ നോക്കരുത്” എന്നുള്ള ശലോമോന്റെ കർശനമായ താക്കീത്, മദ്യം മനുഷ്യനെ പാപത്തിന്റെ അഗാധ ഗർത്തത്തിലേക്കു ക്ഷണത്തിൽ തള്ളിയിടുമെന്നുള്ള മുന്നറിയിപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *