മദ്ധ്യസ്ഥൻ

മദ്ധ്യസ്ഥൻ (mediator)

മദ്ധ്യസ്ഥൻ, മാദ്ധ്യസ്ഥ്യം എന്നീ പ്രയോഗങ്ങൾ വിരളമാണെങ്കിലും പ്രസ്തുത ആശയം തിരുവെഴുത്തുകളിൽ പ്രബലമാണ്. രണ്ടു വ്യക്തികളോ കക്ഷികളോ തമ്മിലുളള ബന്ധം നഷ്ടപ്പെടുകയും ആ ബന്ധം അവർക്കു പുനഃസ്ഥാപിക്കുവാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ മദ്ധ്യവർത്തിയായി നിന്നു അവരെ നിരപ്പിക്കുന്ന വ്യക്തിയാണ് മദ്ധ്യസ്ഥൻ. “ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടി വരികയില്ല.” (ഗലാ, 3:20). ഒന്നിലധികം പേർ തമ്മിലുള്ള പ്രശ്നത്തിലാണ് മദ്ധ്യസ്ഥൻ വേണ്ടിവരുന്നത്. ദാവീദും അബ്ശാലോമും തമ്മിലുള്ള പിതൃപുത്രബന്ധം നഷ്ടപ്പെട്ടപ്പോൾ മദ്ധ്യസ്ഥനായി വർത്തിച്ചത് യോവാബ് ആയിരുന്നു. (1ശമൂ, 14:1-23). ‘ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിനു ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല’ (ഇയ്യോ, 9:33) എന്നു ഒരു മദ്ധ്യസ്ഥന്റെ ആവശ്യത്തെക്കുറിച്ചു ഇയ്യോബു പറഞ്ഞു. പഴയനിയമത്തിൽ വ്യക്തികളും ദൂതന്മാരും മദ്ധ്യസ്ഥന്മാരായി പ്രവർത്തിച്ചിരുന്നു. എന്നാൽ പുതിയനിയമത്തിൽ ഈ ശുശ്രുഷ ക്രിസ്തുവിൽ സമ്മുഖമാണ്. അബീമേലെക്കിനു വേണ്ടി അബാഹാം മാദ്ധ്യസ്ഥ്യം വഹിച്ചു. (ഉല്പ, 20:7). സൊദോം നശിപ്പിക്കാതിരിക്കുവാൻ അബ്രാഹാം ദൈവത്തോടപേക്ഷിച്ചു. (ഉല്പ, 18:23-33). ഫറവോനു വേണ്ടിയും (പുറ, 8:8-13; 9:28-33), യിസ്രായേലിനു വേണ്ടിയും (പുറ, 33:12-17 ) മോശെ പ്രാർത്ഥിച്ചു. യിസ്രായേലിനു രാജാവിനെ നല്കിയപ്പോഴും യിസ്രായേൽ പാപത്തിൽ വീണപ്പോഴും മദ്ധ്യസ്ഥനായി വർത്തിച്ചത് ശമൂവേൽ പ്രവാചകനായിരുന്നു. 

പഴയനിയമകാലത്ത് ദൈവവും സ്വന്തജനവുമായുളള ബന്ധത്തിൽ സ്ഥാപിച്ച നിയമത്തിൽ മദ്ധ്യസ്ഥന്റെ ജോലി നിറവേറ്റിയിരുന്നത് പ്രവാചകന്മാരും പുരോഹിതന്മാരും ആയിരുന്നു. പ്രവാചകന്മാർ ദൈവത്തിന്റെ വക്താക്കളായിരുന്നു. മനുഷ്യരുടെ മുമ്പിൽ അവർ ദൈവത്തിനു വേണ്ടി പ്രവർത്തിച്ചു. (ആവ, 18:18-22). പുരോഹിതന്മാർ ദൈവസന്നിധിയിൽ മനുഷ്യനു പ്രാതിനിധ്യം വഹിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു. (പുറ, 28:1; ലേവ്യ, 9:7; 16:6; സംഖ്യാ, 16:40; 2ദിന, 26:18; എബ്രാ, 5:1-4). പഴയനിയമത്തിന്റെ മദ്ധ്യസ്ഥൻ മോശെയായിരുന്നു. (പുറ, 32:30-32; സംഖ്യാ, 12:6-8; ഗലാ, 3:19; എബ്രാ, 3:2-5). പുതിയനിയമത്തിന്റെ മദ്ധ്യസ്ഥൻ ക്രിസ്തുവാണ്. ക്രിസ്തുവിന്റെ പ്രതിരൂപമായിരുന്നു മോശെ. 

മാദ്ധ്യസ്ഥ്യത്തെ സംബന്ധിക്കുന്ന ചില വസ്തുതകൾ ശ്രദ്ധേയമാണ്: 

1. ദൈവത്തിന്റെ വിശുദ്ധിയും മനുഷ്യന്റെ പാപപൂർണ്ണതയും ഒരു മദ്ധ്യസ്ഥന്റെ ശുശ്രൂഷ അനിവാര്യമാക്കിത്തീർത്തു. ക്രിസ്തു ദൈവത്തെ മനുഷ്യനോടും മനുഷ്യനെ ദൈവത്തോടും നിരപ്പിച്ചു: (2കൊരി, 5:18-20). ദൈവസ്നേഹമാണ് ഈ നിരപ്പിക്കലിന്റെ അടിസ്ഥാനം. 

2. ക്രിസ്തുവാണ് ഏക മദ്ധ്യസ്ഥൻ: (1തിമൊ, 2:5; എബ്രാ, 8:6; 9:15; 12:24). ക്രിസ്തുവിന്റെ മദ്ധ്യസ്ഥശുശൂഷയിലെ കേന്ദ്രബിന്ദു തന്റെ പ്രായശ്ചിത്തമരണമാണ്: (മത്താ, 20:28; 26:28; റോമ, 5:6; 1കൊരി, 1:18; 2:2; 1പത്രൊ, 2:24; 3:18). പ്രവാചകൻ, പുരോഹിതൻ, രാജാവു എന്നീ നിലകളിലുള്ള ക്രിസ്തുവിന്റെ വേല മുഴുവൻ ഇതിൽ ഉൾപ്പെട്ടതാണ്.

3. മദ്ധ്യസ്ഥനാവശ്യമായ എല്ലാ ഗുണങ്ങളും ക്രിസ്തുവിൽ സമന്വയിക്കുന്നു. ക്രിസ്തു പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമാണ്. ക്രിസ്തു ദൈവമല്ലെങ്കിൽ സ്വന്തം യാഗത്തിലൂടെ പാപപരിഹാരം സാദ്ധ്യമല്ല. മാത്രവുമല്ല, മനുഷ്യർക്ക് ദൈവത്തിന്റെ സമ്പൂർണ്ണ വെളിപ്പാടോ വിശ്വാസികൾക്കു നിത്യജീവന്റെ ഉറവയോ ആകാനും കഴിയുകയില്ല. (എബ്രാ, 9:14; റോമ, 8:3; യോഹ, 10:10; 1കൊരി, 15:25). മദ്ധ്യസ്ഥൻ മനുഷ്യനുമായിരിക്കണം. അല്ലെന്നു വരികിൽ അവനു മരിക്കുവാനോ ദൈവ നിയമത്തിനു മുമ്പിൽ മനുഷ്യനു പ്രാതിനിധ്യം വഹിക്കുവാനോ മാനുഷികാനുഭവങ്ങളിൽ പങ്കാളിയാവാനോ കഴിയുകയില്ല. (എബ്രാ, 2:11-16; 4:15; റോമ, 8:3; ഫിലി, 2:7). 

മദ്ധ്യസ്ഥൻ പാപം കൂടാത്തവനാണ്. ന്യായപ്രമാണ കല്പനയനുസരിച്ചു യാഗമൃഗം ഊനമില്ലാത്തതായിരിക്കണം. ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവകുഞ്ഞാടു പാപത്തിൽ നിന്നും മുക്തനായിരിക്കണം. അല്ലെന്നുവരികിൽ അവന്റെ യാഗം ദൈവത്തിനു സ്വീകാര്യമാകയില്ല. പാപമില്ലാത്ത വ്യക്തിക്കു മാത്രമേ ദൈവത്തെ സമീപിക്കുന്നതിനും സ്വന്തം ജനത്തിനു വിശുദ്ധ ജീവിതത്തിന്റെ ഉറവ ആയിരിക്കുന്നതിനും സാധിക്കൂ. (എബ്രാ, 7:26; 4:15,16; 1പത്രൊ, 1:19; 2:22). ക്രിസ്തുവിന്റെ മദ്ധ്യസ്ഥത നിരന്തരമാണ്. വർത്തമാനകാലത്ത് ക്രിസ്തു സ്വജനത്തിനു വേണ്ടി പിതാവായ ദൈവത്തോടു പക്ഷവാദം ചെയ്യുന്നു. “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). നമ്മുടെ സ്തുകളും സ്തോത്രങ്ങളും പ്രാർത്ഥനയും ക്രിസ്തു നല്കുന്ന കൃപയിൽ അധിഷ്ഠിതവും ക്രിസ്തുവിലൂടെ ദൈവത്തിനു സമർപ്പിക്കപ്പെടുന്നതും ആണ്. (യോഹ, 14:14; റോമ, 7:25; കൊലൊ, 3:17; എബ്രാ, 13:15). പുനരുത്ഥാനവും ന്യായവിധിയും ക്രിസ്തുവിലൂടെയാണ് നടക്കുന്നത്. (1കൊരി, 15:22; 1തെസ്സ, 4:16).

Leave a Reply

Your email address will not be published. Required fields are marked *