പേക്കഹ്

പേക്കഹ് (pekah)

പേരിനർത്ഥം — തുറന്ന കണ്ണുള്ളവൻ

വിഭക്ത യിസ്രായേലിലെ പത്തൊമ്പതാമത്തെ രാജാവ്. ഭരണകാലം ബി.സി. 740/39-732/31. യിസ്രായേൽ രാജാവായ പെക്കഹ്യാവിന്റെ അകമ്പടി നായകനായിരുന്നു രെമല്യാവിന്റെ മകനായ പേക്കഹ്. ഗൂഢാലോചനയിലൂടെ പെക്കഹ്യാവിനെ വധിച്ചു് രാജാവായി. (2രാജാ, 15:25). ഗിലെയാദ്യരിൽ അമ്പതുപേർ പേക്കഹിനോടു ഒപ്പമുണ്ടായിരുന്നു. ഇതിൽ നിന്നും പേക്കഹ് ഗിലെയാദ്യനായിരുന്നു എന്നു കരുതപ്പെടുന്നു. ആഭ്യന്തരയുദ്ധങ്ങളും ഉപജാപങ്ങളും നിമിത്തവും അശ്ശൂരിന് ഭാരിച്ച കപ്പം കൊടുക്കേണ്ടിവന്നതു മൂലവും യിസ്രായേൽ ദുർബ്ബലമായിത്തീർന്നു. (2രാജാ, 15:20). പേക്കഹ് യിസ്രായേലിനെ ശക്തമാക്കാനുള്ള ശ്രമം നടത്തി. അതിനു ഒരു വിദേശസഖ്യം ആവശ്യമായിരുന്നു. അരാംരാജാവായ രെസീനുമായി പേക്കഹ് സഖ്യം ചെയ്തു. (2രാജാ, 15:37). ഇരുവരും ചേർന്നു യെഹൂദാരാജാവായ യോഥാമിന്റെ മേൽ സമ്മർദ്ദം ചെലുത്തി. യോഥാമിനോടും അനന്തരഗാമിയായ ആഹാസിനോടും നിഷ്പക്ഷത പാലിക്കുവാൻ യെശയ്യാ പ്രവാചകൻ ഉപദേശിച്ചു. ആഹാസ് ദുർബ്ബലനായിരുന്നു. പേക്കഹ് ഒട്ടും താമസിയാതെ സുശക്തമായ സൈന്യത്തോടുകൂടി യെരൂശലേമിനെ നിരോധിച്ചു. (2രാജാ, 16:5; യെശ, 7-9). പ്രവചനങ്ങളുടെ സന്ദർഭം ഇതായിരുന്നു. ആഹാസിനെ ജയിക്കുവാൻ അവർക്കു കഴിഞ്ഞില്ല. പേക്കഹുമായി സഖ്യത്തിലേർപ്പെട്ടിരുന്ന അരാമ്യർ തെക്കോട്ടു ചെന്നാ ഏലാത്ത് പിടിച്ചു. പേക്കഹിന്റെ സൈന്യം യെരീഹോയിൽ കൊള്ളയും കൂട്ടക്കൊലയും നടത്തി. യെഹൂദ്യരിൽ അനേകം പേരെ ബദ്ധരാക്കി ശമര്യയിലേക്കു കൊണ്ടുപോയി. ഒടുവിൽ ഓദേദ് പ്രവാചകൻ ഇടപെട്ടു അവരെ മോചിപ്പിച്ചു. (2ദിന, 28:5-15). 

യെഹൂദാരാജാവായ ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത് പിലേസർ തൃതീയന്റെ സഹായം അപേക്ഷിച്ചു. ബി.സി. 732-ൽ അശ്ശൂർ ദമ്മേശെക്ക് കീഴടക്കി. യിസ്രായേലിൽ ഗലീലവരെയുളള പ്രദേശങ്ങൾ പിടിച്ചു. (2രാജാ, 15:29). യിസ്രായേലിന്റെ പകുതിയിലധികവും അശ്ശൂരിന്നധീനമായി. ഒരു വർഷത്തിനുശേഷം ഏലാമിന്റെ മകൻ ഹോശേയ പേക്കഹിനെതിരെ ഗൂഢാലോചന നടത്തി പേക്കഹിനെ വധിച്ചു് സിംഹാസനം കരസ്ഥമാക്കി. (2രാജാ, 15:30). അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യൊരോബെയാമിന്റെ പാപങ്ങളെ മുറുകെപ്പിടിച്ചു. (2രാജാ, 15:28).

Leave a Reply

Your email address will not be published. Required fields are marked *