പൂർണ്ണമായത് എന്താണ്?

പൂർണ്ണമായത് എന്താണ്?

“സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു. ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും, ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.” (1കൊരി, 13:8-13).

എന്താണ് പൂർണ്ണമായത്  എന്നതിനെച്ചൊല്ലി മൂന്ന് വാദങ്ങൾ ഞാൻ കേട്ടിട്ടുണ്ട്: 

1. സ്നേഹം: സ്നേഹത്തിന്റെ പൂർണ്ണതയാണ് ഇനിയും വരുവാനുള്ളത്. 

2. കർത്താവ്: കർത്താവിന്റെ രണ്ടാമത്തെ വരമാണ് പൂർണ്ണമായത്. 

3. ദൈവവചനം: വെളിപ്പാടുകളുടെ പൂർണ്ണതയായ ദൈവവചനം. ഇവ ഓരോന്നും വേദപുസ്തക വെളിച്ചത്തിൽ പരിശോധിച്ചാൽ അപ്പൊസ്തലൻ പറയുന്ന പൂർണ്ണമായത് ഏതാണെന്ന് നിസംശയം ഗ്രഹിക്കുവാൻ സാധിക്കും.

സ്നേഹം

1. സ്നേഹത്തിന്റെ പൂർണ്ണത ക്രൂശിൽ നിറവേറിക്കഴിഞ്ഞതാണ്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹ, 3:16). “സ്നേഹിതന്മാർക്ക് വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല.” (യോഹ, 16:13). “തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിനു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.” (1യോഹ, 4:9). “നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രയശ്ചിത്തം ആകുവാൻ അയച്ചതു തന്നെ സാക്ഷാൽ സ്നേഹം ആകുന്നു.” (1യോഹ, 4:10). “ദൈവസ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.” (1യോഹ, 4:12). “സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?” (റോമ, 8:32). ക്രിസ്തുവിൻ്റെ ക്രൂശുമരണം സ്നേഹത്തിൻ്റെ പൂർണ്ണതയല്ലെങ്കിൽ ഇനിയൊരു പൂർണ്ണത ദൈവത്തിൻ്റെ പക്കൽപ്പോലുമില്ല; അതിനായിട്ട് ആരുമിനി മഞ്ഞുകൊള്ളേണ്ട. (എഫെ, 1:3).

കർത്താവ്

1. 8-ാം വാക്യം, ജ്ഞാനമോ അത് നീങ്ങിപ്പോകും: പൂർണ്ണമായത് കർത്താവിന്റെ വരവാണെങ്കിൽ അന്ന് ജ്ഞാനം നീങ്ങിപ്പോകുമെന്ന് പറഞ്ഞാൽ, ദൈവവചനം തന്നിൽത്തന്നെ ഛിദ്രിച്ചുപോയെന്ന് പറയേണ്ടിവരും. പുനരുത്ഥാനം ഇല്ല എന്നു വിശ്വസിക്കുന്ന സദുക്യരുടെ ചോദ്യത്തിന് മറുപടിയായി യേശു പറയുന്നു; “ആ ലോകത്തിനും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവർ വിവാഹം കഴിക്കുകയുമില്ല; വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; അവർക്കു ഇനി മരിക്കുവാനും കഴിയുകയില്ല. അവർ പുനരുത്ഥാന പുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കൊ, 20:35,36). ദൈവദൂതനായിരുന്ന ലുസിഫറിനെ സൃഷ്ടിച്ച നാളിൽ അവൻ എങ്ങനെയായിരുന്നു എന്ന് ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും നോക്കുക; “നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നേ.” (യെഹെ, 28:12). “നിന്റെ സൗന്ദര്യം നിമിത്തം നിന്റെ ഹൃദയം ഗർവ്വിച്ചു; നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി.” (യെഹെ, 28:17). ഇതിൽനിന്ന് കർത്താവിന്റെ വരവിൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരുമാകുന്ന വിശ്വാസികളുടെ ജ്ഞാനം നീങ്ങിപ്പോകുകയല്ല; പ്രത്യുത ജ്ഞാനസമ്പൂർണ്ണരാകുകയാണ് (ഏദെൻ അനുഭവം) ചെയ്യുന്നത്. 

കർത്താവിന്റെ വരവാണ് പൂർണ്ണമായതെന്നു വ്യർത്ഥമായി സ്ഥാപിക്കുവാൻ ശ്രമിക്കുന്നവർ ഇന്ന് ഏറെയാണ്. അവർ പറയുന്നത്; ദൈവവചനമാണ് പൂർണ്ണമായതെങ്കിൽ, പൂർണ്ണമായ വചനം വെളിപ്പെട്ടപ്പോൾ ജ്ഞാനം നിന്നുപോകേണ്ടതല്ലേ? പ്രത്യുത, ഇന്ന് ജ്ഞാനം വർദ്ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഉത്തരം ലളിതമാണ്. അന്ത്യകാലത്ത് വർദ്ധിച്ചിരിക്കുന്ന ജ്ഞാനം കൃപാവരമായ ജ്ഞാനമാണോ? ‘ഭൂമിയെ ദൈവം മനുഷ്യർക്കു കൊടുത്തിരിക്കുന്നു’ (സങ്കീ, 115:16) എന്നു ബൈബിൾ പറയുമ്പോൾ; ചന്ദ്രനിലും, ചൊവ്വയിലും, സൂര്യനിലുംവരെ മനുഷ്യൻ കടന്നുകയറാൻ നോക്കുന്നത് ദൈവീക ജ്ഞാനത്താലാണോ? തമ്മിൽത്തമ്മിൽ സ്നേഹിക്കാൻ ബൈബിൾ പറയുമ്പോൾ; മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതും, രാജ്യം രാജ്യങ്ങളെ നശിപ്പിക്കാൻ ആയുധങ്ങൾ സ്വരുക്കൂട്ടുന്നതും കൃപാവരമായ ജ്ഞാനമോ? ദൈവം ദോഷങ്ങളാൽ ആരെയും പരീക്ഷിക്കുകയില്ലെന്നു പറയുമ്പോൾ; ചൈന കൊറോണ വൈറസിനെ പടച്ചുവിട്ട് ലോകത്തെ തകർക്കാൻ ശ്രമിക്കുന്നത് ദൈവജ്ഞാനത്താലോ? ഇന്ന് വർദ്ധിച്ചിരിക്കുന്ന ജ്ഞാനം മാനുഷീക ജ്ഞാനമാണ്. അതും ദൈവവചനത്തിന്റെ നിവൃത്തിയാണ്; അന്ത്യകാലത്ത് ജ്ഞാനം വർദ്ധിക്കുമെന്ന് വചനത്തിൽ പറഞ്ഞിട്ടുണ്ട്. (ദാനി, 12:4). എന്നാൽ അപ്പൊസ്തലൻ നീങ്ങിപ്പോകുമെന്ന് പറഞ്ഞിരിക്കുന്നത് കൃപാവരമായ ജ്ഞാനമാണ്. ഈ ജ്ഞാനത്താൽ മറ്റുള്ളവരുടെ ഹൃദയരഹസ്യം വരെ കണ്ടെത്തുവാൻ കഴിയുമായിരുന്നു. (പ്രവൃ, 5:3,4, 9). ഈ ജ്ഞാനം പൂർണ്ണമായ ദൈവവചനം വെളിപ്പെട്ടപ്പോൾ നീങ്ങിപ്പോയി. ഇനിയും കർത്താവിന്റെ വരവിൽ മാത്രമേ എല്ലാവരും ജ്ഞാനസമ്പൂർണ്ണരാകുകയുള്ളൂ. ദൈവികമായ ജ്ഞാനം ആർക്കുമില്ലെന്നല്ല പറഞ്ഞതിനർത്ഥം: കൃപാവരമായ ജ്ഞാനം മറ്റുള്ളവരുടെ ഹൃദയരഹസ്യംപോലും കണ്ടെത്താൻ (ദൈവത്തിന്നു മാത്രം കഴിയുന്ന) കഴിയുന്നതാണ്. വരമായ ആ ജ്ഞാനമില്ല; ദൈവമക്കളെന്ന നിലയിലുള്ള ജ്ഞാനം വീണ്ടുംജനിച്ച എല്ലാവർക്കുമുണ്ട്.

2. 9-ാം വാക്യം, അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു: ഇവിടെ കർത്താവിന്റെ രണ്ടാമത്തെ വരവിനെയാണ് പൂർണ്ണമായത് എന്നു പറയുന്നതെങ്കിൽ, അതുവരെയും ദൈവമക്കളുടെ അറിവ് അംശം (അപൂർണ്ണം) ആയിരിക്കും എന്നുകൂടി പറയേണ്ടി വരും. അപ്പൊസ്തലന്റെ പ്രാർത്ഥന ശ്രദ്ധിക്കുക; “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വവുമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിനും , നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിച്ചിട്ടു അവന്റെ വിളിയായുള്ള ആശ ഇന്നതെന്നും, വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും, അവന്റെ ബലത്തിൽ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു.” (എഫെ, 1:17-19 ). “പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാനും പ്രാപ്തരാക്കുകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരുകയും വേണം എന്നും പ്രാർത്ഥിക്കുന്നു.” (എഫെ, 3:19). കർത്താവിൻ്റെ വരവുവരെ ദൈവമക്കൾക്ക് അംശമായ അറിവാണ് ഉണ്ടാകുന്നതെങ്കിൽ അപ്പൊസ്തലൻ്റെ പ്രാർത്ഥനയുടെ അർത്ഥമെന്താണ്? അപ്പൊസ്തലൻ തിമൊഥയൊസിനോടു പറയുന്നു: “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടത് എങ്ങനെയെന്നു നീ അറിയേണ്ടതിന് ഇത് എഴുതുന്നു.” (1തിമൊ, 3:15). “നീയോ ഇന്നവരോടു പഠിച്ചു എന്ന് ഓർക്കുകയും ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാനും മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ അറിയുകയും ചെയ്യുന്നതുകൊണ്ട് നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്കുക.” (2തിമൊ, 3:14,15). വിശ്വാസികളെ ജ്ഞാനിയാക്കുന്നത് തിരുവെഴുത്താണെന്നാണ് ഇവിടെ പറയുന്നത്. “ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിനും, വരം നല്കണം എന്നും, നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്ത് എന്ന് സകല വിശുദ്ധന്മാരോടുകൂടെ ഗ്രഹിക്കണം.” (എഫെ, 3:17,18). ആകയാൽ സൂക്ഷ്മതയോടെ അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ട് നടക്കുവാൻ നോക്കുവിൻ.” (എഫെ, 5:15). “അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു.” (2പത്രൊ, 3:16). “ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.” (എഫെ, 4:15). ഇതിൽനിന്ന് ദൈവമക്കൾക്ക് അംശമായുള്ള അറിവല്ല; പൂർണ്ണമായ അറിവ് വേണമെന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്.

3. 10-ാം വാക്യം, പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും: “അംശമായി മാത്രം അറിയുന്നു ; അംശമായി മാത്രം പ്രവചിക്കുന്നു ; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.” (വാ: 9,10). ഇവിടെ പറയുന്നത്; ഇപ്പോൾ നമ്മുടെ അറിവും പൂർണ്ണമല്ല, പ്രവചനവും പൂർണ്ണമല്ല. ഈ അപൂർണ്ണതയുടെ പൂർണ്ണതയാണ് ഇനിയും വരുവാനുള്ളത്. അല്ലെങ്കിൽ അറിവിന്റെ പൂർണ്ണതയും പ്രവചനത്തിന്റെ പൂർണ്ണതയുമാണ് (വെളി, 22:18,19) വരുവാനുള്ളത്. തന്മൂലം നമുക്ക് ഇപ്പോൾ ഉള്ള അംശമായ (അപൂർണ്ണമായ) അറിവും, അംശമായ പ്രവചനവും നീങ്ങിപ്പോകും. പി.ഒ.സിയിൽ ‘പൂർണ്ണമായവ’ എന്നാണ്. ഇത് കർത്താവിൻ്റെ പ്രത്യക്ഷതയെ കുറിക്കുന്ന പദമാണോ???… ഇവിടെ കർത്താവിന്റെ രണ്ടാമത്തെ വരവിനെയാണ് പൂർണ്ണമായത് എന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചാൽ, കർത്താവിന്റെ ഒന്നാമത്തെ വരവ് അപൂർണ്ണമായിരുന്നു എന്നു സമ്മതിക്കേണ്ടി വരുും. അത് ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ ഇളക്കുന്ന ദുരുപദേശമായി മാറും. തന്മൂലം ഈ വസ്തുത വ്യക്തമായി ഗ്രഹിക്കുവാൻ മറ്റു പരിഭാഷകളിൽ നിന്നുള്ള വാക്യങ്ങൾ ചുവടെ ചേർക്കുന്നു:

“എന്തെന്നാല്‍ നമ്മുടെ ജ്ഞാനം അപൂര്‍ണമാണ്; നമ്മുടെ പ്രവചനവും അപൂര്‍ണമാണ്. എന്നാല്‍ പൂര്‍ണമായതു വരുമ്പോള്‍ അപൂര്‍ണമായത് അപ്രത്യക്ഷമാകും.” (1 കൊരി, 13:9-10: സ.വേ.പു.നൂ.പ)

“ഭാഗീകമായി മാത്രം നാം അറിയുന്നു; ഭാഗീകമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ ഭാഗീകമായതു നീങ്ങിപ്പോകും.” (വി.സ.പു)

“കാരണം നമ്മുടെ അറിവും പൂർണ്ണമല്ല, നമ്മുടെ പ്രവചനവും പൂർണ്ണമല്ല. പൂർണ്ണമായതു വരുമ്പോൾ അപുർണ്ണമായത് ഇല്ലാതാകും.” (1കൊരി, 13:9,10, മ.ബൈ)

“നമ്മുടെ അറിവും പ്രവചനവും അപൂർണ്ണമാണ്. പൂർണ്ണമായവ ഉദിക്കുമ്പോൾ അപൂർണ്ണമായവ അസ്തമിക്കുന്നു.” (പി.ഒ.സി) 

മേലുദ്ധരിച്ച വാക്യങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. എന്താണ് അംശമായിരുന്നത്, അല്ലെങ്കിൽ അപൂർണ്ണമായിരുന്നത്, അതുമല്ലെങ്കിൽ എന്താണ് ഭാഗീകമായിരുന്നത് അതിന്റെ പൂർണ്ണതയാണ് വെളിപ്പെടുവാനുള്ളത്. അത് ഒരിക്കലും യേശുക്രിസ്തു അല്ല. കാരണം, എബ്രായലേഖകൻ പറയുന്നു: “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ (ഒരേ ആൾ) തന്നേ.” (എബ്രാ, 13:8). അവൻ മാറ്റമില്ലാത്ത കർത്താവാകുന്നു.

4. 10-ാം വാക്യത്തിൽ ‘പൂർണ്ണമായതു’ എന്നാണ് എഴുതിയിരിക്കുന്നത്; പി.ഒ.സിയിൽ ‘പൂർണ്ണമായവ’ എന്നും: ഇത് നപുംസകലിംഗമാണ്. World Bible Translation Center (ERV)-യിൽനിന്ന് ആ വാക്യം ചേർക്കുന്നു. “പക്ഷേ എപ്പോള്‍ പൂര്‍ണ്ണത കൈവരുന്നുവോ അപ്പോള്‍ അപൂര്‍ണ്ണമായവ അവസാനിക്കും.” കർത്താവിൻ്റെ വരവിനെപ്പറ്റിയല്ലല്ലോ പൗലൊസ് അവിടെ പറയുന്നത്. മാത്രമല്ല, കർത്താവിന്റെ വരവിനെക്കുറിക്കുന്ന വേദഭാഗങ്ങളൊന്നും അത്, അവ എന്നിങ്ങനെ നപുംസകലിംഗത്തിലല്ല എഴുതിയിരിക്കുന്നത്. ചുവടെ ചേർക്കുന്നു: 

1. പിതാവിൻ്റെ മഹത്വത്തിൽ ദൂതന്മാരുമായി വരും (മത്താ, 16:27; മർക്കൊ, 8:38)
2. മനുഷ്യപുത്രൻ തൻ്റെ തേജസ്സിൽ ദൂതന്മാരുമായി വരും (മത്താ, 25:31)
3. മനുഷ്യപുത്രന്റെ വരവ് (മത്താ, 24:3,27,37,39,44)
4. മനുഷ്യപുത്രൻ ആകാശമേഘങ്ങളെ വാഹനമാക്കി വരും (മത്താ, 26:64; മർക്കൊ, 13:26; 14:62; ലൂക്കൊ, 21:27)
5. മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ (ലൂക്കൊ, 9:36)
6. മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ (ലൂക്കൊ, 17:30)
7. പിന്നെയും വന്ന് നിങ്ങളെ ചേർക്കും( യോഹ, 14:3)
8. അവൻ വീണ്ടും വരും: (പ്രവൃ, 1:11)
9. കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത (1കൊരി, 1:7; 1തെസ്സ, 5:23; 2തെസ്സ, 2:1)
10. കർത്താവായ യേശുക്രിസ്തുവിന്റെ നാൾ (1കൊരി, 1:8, 5:5, 2കൊരി, 1:14, ഫിലി, 1:4, 10, 2:16, 1തെസ്സ, 5:2, 2തെസ്സ, 2:2)
11. കർത്താവ് വരുവോളം (1കൊരി, 11:26)
12. അവന്റെ വരവ് (1കൊരി, 15:23)
13. ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ (കൊലൊ, 3:4)
14. അവന്റെ പ്രത്യക്ഷത (1തെസ്സ, 2:19, 2തിമൊ, 4:1,8, 2പത്രൊ 3:3, 1യോഹ, 2:28)
15. സകല വിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷത (1തെസ്സ, 3:13)
16. കർത്താവിന്റെ പ്രത്യക്ഷത (1തെസ്സ, 4:15, യാക്കോ, 5:7,8)
17. കർത്താവ് സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും (1തെസ്സ, 4:16)
18. സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി (2തെസ്സ, 1:6)
18. കർത്താവിൻ്റെ നാൾ അടുത്തിരിക്കുന്നു (2തെസ്സ, 2:2)
20. തന്റെ പ്രത്യക്ഷത (2തെസ്സ, 2:8)
15. കർത്താവായ യേശുവിന്റെ പ്രത്യക്ഷത (1തിമൊ, 6:13)
21. യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷത (തീത്തൊ, 2:12)
22. രണ്ടാമത് പ്രത്യക്ഷനാകും (എബ്രാ, 9:28)
18. വരുവാനുള്ളവൻ വരും താമസിക്കുകയില്ല (എബ്രാ, 10:37)
23. യേശുക്രിസ്തുവിന്റെ പ്രത്യക്ഷത (1പത്രൊ, 1:7, 13)
24. അവന്റെ തേജസ്സിന്റെ പ്രത്യക്ഷത (1പത്രൊ, 4:13)
21. ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ (1പത്രൊ, 5:4)
25. കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും (2പത്രൊ, 1:16)
26. കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല (2പത്രൊ, 3:9)
27. കർത്താവിന്റെ ദിവസം കള്ളനെപ്പോലെ വരും (2പത്രൊ, 3:10)
28. ദൈവദിവസത്തിന്റെ വരവ് (2പത്രാ, 3:11)
26. അവൻ പ്രത്യക്ഷനാകുമ്പോൾ (1യോഹ, 3:2)
29. ആയിരമായിരം വിശീദ്ധന്മാരോടുകൂടി വന്നിരിക്കുന്നു (യൂദാ, 1:14). മേലുദ്ധരിച്ചതിൽനിന്ന് പൂർണ്ണമായത് കർത്താവിന്റെ വരവിനെ സൂചിപ്പിക്കുന്ന പദമല്ലെന്ന് നിസംശയം മനസ്സിലാക്കാം. തന്നെയുമല്ല, പണ്ഡിതശ്രേഷ്ടനായ പൗലൊസ് കർത്താവിന്റെ മഹത്വപൂർണ്ണമായ പ്രത്യക്ഷതയെ നപുംസകലിംഗത്തിൽ കേവലം അവ്യക്തമായി എഴുതിയെന്നു പറഞ്ഞാൽ അത് അദ്ദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. 

5. 11-ാം വാക്യം, കർത്താവിന്റ വരവുവരെ സഭ ശൈശവപ്രായത്തിൽ തുടരും: “ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു , ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു.” പൂർണ്ണമായത് കർത്താവിന്റെ വരവാണെങ്കിൽ, 11-ാം വാക്യപ്രകാരം കർത്താവിന്റെ വരവുവരെ സഭ ശൈശവ്രപ്രായത്തിൽ തുടരേണ്ടിവരും. അങ്ങനെ വന്നാൽ അത് വേദവിപരീതവും, സഭകളുടെ ആത്മീയാധഃപതനത്തിനു കാരണവും ആയിത്തീരും. കൊരിന്ത്യരുടെ ആത്മീയ ശൈശവത്തെ അപ്പൊസ്തലൻ ശാസിക്കുന്നതായി കാണാം. “എന്നാൽ സഹോദരന്മാരെ, നിങ്ങളോട് എനിക്ക് ആത്മീകന്മാരോട് എന്നപോലെയല്ല, ജഡികന്മാരോട് എന്നപോലെ ക്രിസ്തുവിൽ ശിശുക്കളായവരോട് എന്നപോലെ അത് സംസാരിക്കുവാൻ കഴിഞ്ഞുള്ളൂ. ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നത്, ഭക്ഷിക്കുവാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ; നിങ്ങളുടെ ഇടയിൽ ഈഷ്യയും പിണക്കവും ഇരിക്കെ നിങ്ങൾ ജഡികമാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ.” (1കൊരി, 3:1-3). “സഹോദരന്മാരെ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; തിന്മയ്ക്ക് ശിശുക്കൾ ആയിരിക്കുവിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.” (1കൊരി, 14:20 ). “അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും, ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മീക വർദ്ധനയ്ക്കും ആകുന്നു.” (എഫെ, 4:12,13). “അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.” (എഫെ, 4:14,15). “പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ, അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിയുവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.” (എബ്രാ, 5:13,14). ശിശുക്കളായിരിക്കുവാനല്ല; പ്രത്യുത പരിജ്ഞാനപൂർത്തി പ്രാപിക്കുവാനാണ് ദൈവവചനം നമ്മോട് ആവശ്യപ്പെടുന്നത്. മനുഷ്യരെ സംബന്ധിച്ച് ആത്മീയമായി വളരുവാൻ ഒരു പരിധിയും വെച്ചിട്ടില്ലെന്ന് മുകളിൽ എഴുതിയ വാക്യങ്ങളിൽനിന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഇവിടെ പറഞ്ഞിരിക്കുന്ന ‘പൂർണ്ണമായതു’ കർത്താവിന്റെ വരവല്ലെന്നും പൂർണ്ണമായ ദൈവവചനം വെളിപ്പെടുമ്പോൾ; വചനമെന്ന കട്ടിയാഹാരം ഭക്ഷിച്ച് പുരുഷനായ ശേഷം ശിശുവിനുള്ളത് ത്യജിച്ചു കളയുമെന്നുമാണ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നതെന്ന് യാതൊരു ഉപാധികളും കൂടാതെ ഗ്രഹിക്കാവുന്നതാണ്. 

6. 12-ാം വാക്യം, ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി (അവ്യക്തം) കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും: അപ്പോൾ മുഖാമുഖം കാണും എന്നു പറഞ്ഞിരിക്കുന്നതുകൊണ് കർത്താവിനെ മുഖാമുഖം കാണും എന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് വാക്യം ശരിയായിട്ട് മനസ്സിലാകാഞ്ഞിട്ടാണ്. ഇപ്പോൾ കണ്ണാടിയിൽ കടമൊഴിയായി അഥവാ അവ്യക്തമായി കാണുന്നു. അവ്യക്തതയുടെ പൂർണ്ണതയാണ് ഇനി വരുവാനുള്ളത്. അത് കർത്താവിന്റെ മുഖമല്ല പ്രത്യുത വ്യക്തമായ കാഴ്ച എന്നാണ് അർത്ഥമാക്കുന്നത്. ഇന്ന് അവ്യക്തമായി കാണുന്നത് നാളെ വ്യക്തമായി കാണുവാനിടയാകും. മറ്റൊരു പരിഭാഷ ചേർക്കുന്നു: “ഇപ്പോള്‍ നമ്മള്‍ കാണുന്നത് ഒരു ഇരുണ്ട കണ്ണാടിയിലേക്കു നോക്കുന്നപോലെയാണ്. എന്നാല്‍ ആ സമയം, ഭാവിയില്‍ നമുക്കു വ്യക്തമായി കാണാം. ഇപ്പോള്‍ എനിക്കു ഒരു ഭാഗം മാത്രമേ അറിയൂ.” ഇവിടെ വ്യക്തമല്ലേ, കർത്താവിൻ്റെ മുഖമല്ല കാണുന്നത്; വ്യക്തമായ കാഴ്ചയെക്കുറിച്ചാണ് പറയുന്നത്. അടുത്തഭാഗം: “എന്നാല്‍ ആ സമയം, ദൈവം എന്നെ അറിയുന്നപോലെ എനിക്ക് എല്ലാമറിയാന്‍ കഴിയും.” (ERV-ml, 2007). 

“അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും.” (പി.ഒ.സി)

“അപ്പോൾ, ദൈവം എന്നെ സമ്പൂർണമായി അറിയുന്നതുപോലെ എന്റെ അറിവും പൂർണതയുള്ളതായിരിക്കും.” (മ.ബൈ)

ഇവിടെ ദൈവത്തെ കാണുകയല്ല . പ്രത്യുത അറിയുകയാണെന്ന് വ്യക്തമാകുന്നു. ഇന്നത്തെ കണ്ണാടികൾ വ്യക്തമായി കാണുന്നതു കൊണ്ട് അന്നത്തെ കണ്ണാടികളും വ്യക്തമായാണ് കണ്ടിരുന്നത് എന്ന് ധരിക്കരുത്. അന്നത്തെ കണ്ണാടികൾ ലോഹം മിനുക്കി ഉണ്ടാക്കിയതായിരുന്നു. അതിലെ കാഴ്ച അവ്യക്തവും വികൃതവുമായിരുന്നു. കൊരിന്തു പട്ടണം ഇത്തരം കണ്ണാടികൾക്ക് പ്രസിദ്ധമായിരുന്നു. അതുകൊണ്ടാണ് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെയൊരു ഉപമ എഴുതിച്ചേർത്തത്. മറിച്ച് കർത്താവിന്റെ വരവുവരെ നമ്മുടെ കാഴ്ച അവ്യക്തമായിരിക്കുമെന്നു വന്നാൽ നാം ഉപയോഗിക്കുന്ന വേദപുസ്തകത്തിന് എന്ത് വിശ്വാസിയതയാണുള്ളത്. ദൈവവചനം അപൂർണ്ണമാണെന്ന് സമ്മതിക്കേണ്ടിവരും. എന്നാൽ ദൈവവചനം അതിൽത്തന്നെ പൂർണ്ണമാണെന്ന് ചരിതഭാഗത്തും, ഉപദേശഭാഗത്തും, പ്രവചനഭാഗത്തും തിരുവെഴുത്തുകൾ തന്നെ സാക്ഷ്യം നൽകുന്നു. 

ചരിത്രഭാഗം: “ഞാൻ നിങ്ങളോടു കല്പ്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കുകയോ ചെയ്യരുത്.” (ആവ, 4:2). 

ഉപദേശഭാഗം: “അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുത്; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇടവരരുത്.” (സദൃ, 30:6). 

പ്രവചനഭാഗം: “ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന എവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോട് ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും. ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും.” (വെളി, 22:18,19). 

ദൈവചനത്തോട് ഒന്നും കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുതെന്നു പറഞ്ഞാൽ, അതിനർത്ഥം ബൈബിൾ പൂർണ്ണമാണെന്നല്ലേ? ഇനിയും കർത്താവിന്റെ വരവുവരെ നമ്മുടെ കാഴ്ച അവ്യക്തമായിരുക്കുമെന്നു പറയുന്നവർ ശ്രദ്ധിക്കുക. അത് വചനമാകുന്ന കർത്താവിനോടും, ലിഖിതവചനമാകുന്ന വേദപുസ്തകത്തിനോടുമുള്ള അവഗണന എന്നേ വരൂ.

7. 13-ാം വാക്യം, ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ: ‘പൂർണ്ണമായതു’ കർത്താവിന്റെ വരവാണെങ്കിൽ കർത്താവ് വന്നതിനു ശേഷവും നിലനിൽക്കുന്ന മൂന്ന് വരങ്ങളെക്കുറിച്ചാണ് അപ്പൊസ്തലൻ ഓർമ്മിപ്പിക്കുന്നത്. ഏതാണ്ട് മുപ്പത് വരങ്ങളെപ്പറ്റി ബൈബിളിൽ പറഞ്ഞിട്ടുണ്ട്:

1. നിത്യജീവൻ ( റോമ, 6:23)
2. അപ്പൊസ്തലന്മാർ (1കൊരി, 12:28; എഫെ, 4:11)
3. പ്രവാചകൻ (റോമ, 12:6; 1കൊരി, 12:10; 12:28; എഫെ, 4:11)
4. ഉപദേശം, ഉപദേഷ്ടാവ് (റോമ, 12:7; 1കൊരി, 12:28; 14:26; എഫെ, 4:11)
5. അടയാളങ്ങൾ (പ്രവൃ, 14:3)
6. അത്ഭുതങ്ങൾ (പ്രവൃ, 14:3)
7. വീര്യപ്രവൃത്തികൾ (പ്രവൃ, 8:13; 14:3)
8. രോഗശാന്തികളുടെ വരം (1കൊരി, 12:9; 12:28)
9. ജ്ഞാനത്തിൻ്റെ വചനം (1കൊരി, 12:8)
10. പരിജ്ഞാനത്തിൻ്റെ വചനം (1കൊരി, 12:8)
11. വിശ്വാസം (1കൊരി, 12:9; 13:13)
12. പ്രത്യാശ (1കൊരി, 13:13)
13. സ്നേഹം (1കൊരി, 13:8, 13)
14. ആത്മാക്കളുടെ വിവേചനം (1കൊരി, 12:10)
15. ഭാഷാവരം (1കൊരി, 12:10; 12:28; 13:8)
16. ഭാഷകളുടെ വ്യാഖ്യാനം (1കൊരി, 12:10, 31; 14:13, 27,28)
17. സഹായം കെയ്യുവാനുള്ള വരം (1കൊരി, 12:28)
18. പരിപാലനവരം (1കൊരി, 12:28)
19. സങ്കീർത്തനം (1കൊരി, 14:26)
20. വെളിപ്പാട് (1കൊരി, 14:26)
21. സുവിശേഷവരം (എഫെ, 4:11)
22. ഇടയൻ (എഫെ, 4:11)
23. ശുശ്രൂഷ (റോമ, 12:7)
24. പ്രബോധനം (റോമ, 12:8)
25. ദാനം ചെയ്യൽ (റോമ, 12:8)
26. സഭാഭരണം (റോമ, 12:8)
27. കരുണ കാണിക്കൽ (റോമ, 12:8)
28. കഷ്ടം അനുഭവിപ്പാനുള്ള വരം (ഫിലി, 1:29)
29. വിവാഹജീവിതം (1കൊരി, 7:7)
30. അവിവാഹിത ജീവിതം (1കൊരി, 7:7). [കൃപാവരങ്ങളെക്കുറിച്ച് വിശദമായറിയാൻ കാണുക: കൃപാവരങ്ങൾ]

അതിൽ പൂർണ്ണമായത് വരുമ്പോൾ മൂന്നു വരങ്ങൾ നിന്നുപോകുമെന്നും (13:8), മൂന്നു വരങ്ങൾ നിലനില്ക്കുമെന്നും (13:3), അതിൽ ഒരു വരമായ സ്നേഹം ‘ഒരുനാളും ഉതിർന്നുപോകയില്ല (13:8)’ എന്നും 8-മുതൽ 13-വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ,  ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൻ്റെ ഫലവും ദൈവത്തിൻ്റെ കൃപാവരവുമായ നിത്യജീവനും എന്നേക്കും നില്ക്കുന്ന കൃപാവരമാണ്. (റോമ, 6:23). ഇവിടെ സ്നേഹം ഒരുനാളും ഉതിർന്നുപോകുകയില്ല എന്നെഴുതിയിരിക്കുന്നതുകൊണ്ട് സ്നേഹത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. അത് നിത്യതവരെയും നിലനില്ക്കുന്ന വരമാണെന്ന് മനസ്സിലാക്കാം. എന്നാൽ കർത്താവിന്റെ വരവിനുശേഷം വിശ്വാസത്തിന്റേയും പ്രത്യാശയുടേയും ആവശ്യമെന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്. 

വിശ്വാസം: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (എബ്രാ, 11:1). ഇതിന് വേറെ ചില മലയാള പരിഭാഷകൾ കൂടി ചുവടെ ചേർക്കുന്നു: 

“വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നതിനെക്കുറിച്ചുള്ള ഉറപ്പും, അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയവുമാണ്.” (സ.വേ.പു.നൂ.പ)

“വിശ്വാസം എന്നതോ, പ്രത്യാശിക്കുന്നതിൻ്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (വി.സ.വേ.പു)

“വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.” (പി.ഒ.സി)  

“നാം പ്രത്യാശിക്കുന്ന വസ്തുക്കളെ സംബന്ധിച്ച ഉറപ്പും, കാണുന്നില്ലെങ്കിലും അവ യാഥാര്‍ത്ഥ്യവും എന്ന് അറിയുന്നതുമാണ് വിശ്വാസം.” (ഇ.ആർ.വി.മ)

“വിശ്വാസം പ്രതീക്ഷയിൽ ഇരിക്കുന്നവയെക്കുറിച്ചു അവ പ്രവൃത്തി രൂപത്തിൽ ആയിത്തീർന്നിരുന്നാൽ എന്നപോലെയുള്ള ഉറപ്പും കാണപ്പെടാത്തവയുടെ വെളിപാടും ആകുന്നു.” (റോമ, ക.പ.മാ) 

“വിശ്വാസം എന്നതു ആശയിൽ ഇരിക്കുന്ന സംഗതികളുടെ പ്രവർത്തന രൂപത്തിലുള്ള നിർണ്ണയവും അദ്യശ്യവിഷയങ്ങളുടെ ദർശനവും ആകുന്നു.” (കോ.മ.പ) 

“എന്നാൽ വിശ്വാസം എന്നതോ, ധൈര്യത്തോടെ ചിലത് പ്രതീക്ഷിക്കുന്ന ഒരുവന്റെ ഉറപ്പാണ്. അത് കാണാൻ കഴിയാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (മ.ബൈ)

“വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നവയുടെ ഉറപ്പും നമുക്ക് അദൃശ്യമായ കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (മ.ബൈ.നൂ)

കാണുന്ന കാര്യത്തെക്കുറിച്ചല്ല; ഇനിയും കാണാത്ത ഒരു സംഗതിയെക്കുറിച്ചുള്ള (ബോധ്യവും , ഉറപ്പും, ദർശനവും, വെളിപ്പാടും) നിശ്ചയമാണ് വിശ്വാസം. അദൃശ്യകാര്യങ്ങളെ കാണാനുള്ള കണ്ണാണ് വിശ്വാസം. (എബാ, 11:27.  അദൃശ്യകാര്യങ്ങൾ സ്ഥിതിചെയ്യുന്നു എന്ന് ഉറപ്പു തരിക മാത്രമല്ല വിശ്വാസം ചെയ്യുന്നത്, അവയെ വിശ്വാസിയുടെ പ്രയോഗിക ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു.  

പ്രത്യാശ: വരാനുള്ളവയെ മാത്രം വിശ്വാസത്തോടെ നോക്കിപ്പാർക്കുന്നതാണ് പ്രത്യാശ. നാം വിശ്വസിക്കുന്നതുകൊണ്ടാണ് പ്രത്യാശിക്കുന്നത്. വിശ്വാസം അവസാനിക്കുമ്പോൾ പ്രത്യാശ തിരോഭവിക്കുന്നു. അല്ലെങ്കിൽ വിശ്വാസത്തിന്റെ പൂർണ്ണതയാണ് പ്രത്യാശ. പ്രത്യാശയുടെ അടിസ്ഥാനം വിശ്വാസവും വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവ വാഗ്ദത്തങ്ങളുമാണ്. “പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്, കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു . എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.” (റോമ, 8:24,25). “ഞങ്ങളോ വിശ്വാസത്താൽ നീതിലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.” (ഗലാ, 5:5). ലോകമെമ്പാടുമുള്ള വിശുദ്ധന്മാരുടെ ആശയും ഉറപ്പും പ്രത്യാശയും കർത്താവായ യേശുക്രിസ്തുവാണ്. 

“ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.” (2കൊരി, 11:2). മണവാളൻ തന്നെ ചേർക്കുവാൻ വേഗത്തിൽ വരുമെന്നതാണ് കാന്തയുടെ വിശ്വാസം; കാന്തനുമായി ചേർന്നുകഴിയുമ്പോൾ കാന്തയുടെ പ്രത്യാശയും പൂർണ്ണമാകും. “കർത്താവ് താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുകയും ക്രിസ്തുവിൽ മരിച്ചവർ മുമ്പേ ഉയർത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (1തെസ്സ, 4:16,17). ഇതാണ് സഭയുടെ വിശ്വാസത്തിന്റേയും പ്രത്യാശയുടേയും പൂർണ്ണത. തന്മൂലം കർത്താവിനോടുകൂടെ എടുക്കപ്പെട്ടുകഴിഞ്ഞാൽ വിശ്വസത്തിന്റേയും പ്രത്യാശയുടേയും ആവശ്യമില്ല. (റോമ, 8:24). അതുകൊണ്ടുതന്നെ ‘പൂർണ്ണമായതു’ എന്ന് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത് ഒരിക്കലും കർത്താവിന്റെ വരവല്ല. മറിച്ചായാൽ കർത്താവിന്റെ വരവിനുശേഷവും വിശ്വാസവും പ്രത്യാശയും നിലനില്ക്കും. (1കൊരി, 13:3). അങ്ങനെ വന്നാൽ സഭ കർത്താവിനോടുകൂടെ മണിയറവാസം ചെയ്യുമ്പോഴും വേറൊരുത്തനെ വിശ്വസിക്കുകയും അവനായി പ്രത്യാശിക്കുകയും ചേയ്യേണ്ടിവരും. അതിനെ ദൈവവചനം പരസംഗമെന്നും, വ്യഭിചാരവുമെന്നാണ് പറയുന്നത്. ഇങ്ങനെയൊരു നീചപ്രവൃത്തി സഭയെക്കൊണ്ട് ചെയ്യിക്കണമെന്ന് ആർക്കാണ് ഇത്രയാഗ്രഹം. 

അപ്പൊസ്തലൻ ഈ അദ്ധ്യായത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്ന കാര്യം പൂർണ്ണമായത് വരുമ്പോൾ അംശമായ പ്രവചനവും, അന്യഭാഷയും ജ്ഞാനവും നിന്നുപോകുമെന്നാണ്. പ്രത്യുത, ഇത് കർത്താവിന്റെ വരവിലാണ് നിന്നുപോകുന്നതെന്ന ദുരുപദേശം സഭയെ പഠിപ്പിക്കുന്നവർ, കർത്താവു വന്നശേഷം മറ്റു കൃപാവരങ്ങളുടെ ആവശ്യമെന്താണ് എന്നുകൂടി പഠിപ്പിക്കേണ്ടതല്ലേ??? ‘പൂർണ്ണമായതു’ കർത്താവിൻ്റെ വരവാണെന്ന് കരുതുന്നവർ പറയുന്നത്; അന്യഭാഷയും, പ്രവചനവും, ജ്ഞാനവും കർത്താവിൻ്റെ വരവുവരെ ഉണ്ടാകുമെന്നാണ്. അക്കൂട്ടർ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ പൂർണ്ണമായത് കർത്താവിൻ്റെ വരവുതന്നേ: 

ഒന്ന്: കർത്താവിൻ്റെ വരവിനുശേഷം ബാക്കി കൃപാവരങ്ങൾ എന്തുചെയ്യും??? ചോദ്യം വിശദമായി: വരങ്ങൾ നീങ്ങിപ്പോകുമെന്നല്ല; മൂന്ന് വരങ്ങൾ നീങ്ങിപ്പോകുമെന്ന് കൃത്യമായിട്ടാണ് എഴുതിയിരിക്കുന്നത്. (13:8). കർത്താവ് വന്നുകഴിഞ്ഞാൽ സഭ ഭൂമിയിലുണ്ടാകില്ല; സ്വർഗ്ഗത്തിലായിരിക്കും; അവിടെ ബാക്കി വരങ്ങളുടെ ആവശ്യമെന്താണ്??? ഉദാ: സ്വർഗ്ഗത്തിൽ ആര് ആരെ ഉപദേശിക്കും? ആരുടെ രോഗം സൗഖ്യമാക്കും? ആരെ പരിപാലിക്കും? ആർക്ക് സഹായം ചെയ്യും? ആരോട് സുവിശേഷം അറിയിക്കും? ആരെ ശുശ്രൂഷിക്കും? ആരെ പ്രബോധിപ്പിക്കും? ആർക്ക് ദാനം ചെയ്യും? ആരോട് കരുണ കാണിക്കും? അപ്പൊസ്തലൻ വിവാഹ ജീവിതത്തെയും കൃപാവരമായിട്ടാണ് (1കൊരി, 7:7) പറയുന്നത്. എന്നാൽ യേശുക്രിസ്തു വളരെ സ്പഷ്ടമായിട്ടു പറയുന്നു; ദൈവരാജ്യത്തിൽ ആരും വിവാഹം കഴിക്കുകയില്ല. (ലൂക്കൊ, 20:34,35). പഠിപ്പിക്കുന്നത് ദുരുപദേശമാണെങ്കിലും ഒരു ചേർച്ചയൊക്കെ വേണ്ടേ?  

രണ്ട്: കർത്താവിൻ്റെ വരവിനുശേഷം വിശ്വാസത്തിൻ്റെയും പ്രത്യാശയുടേയും ആവശ്യമെന്താണ്??? ചോദ്യം വിശദമായി: നീങ്ങിപ്പോകുന്ന വരങ്ങളെക്കുറിച്ചു മാത്രമല്ല; നിലനില്ക്കുന്ന മൂന്ന് വരങ്ങളെക്കുറിച്ചും ആ വേദഭാഗത്തുതന്നെ പറഞ്ഞിട്ടുണ്ട്; വിശ്വാസം, പ്രത്യാശ, സ്നേഹം. (13:13). അവിടെ ‘സ്നേഹം അനശ്വരമാകുന്നു’ (13:8) എന്നെഴുതിയിട്ടുണ്ട്. അതിനാൽ സ്നേഹത്തെക്കുറിച്ചല്ല ചോദ്യം. കർത്താവ് തൻ്റെ സഭയെ ചേർത്തുകഴിഞ്ഞാൽ സഭയ്ക്ക് പിന്നെ വിശ്വാസവും, പ്രത്യാശയും എന്തിനാണ്? ആരോടാണ്???

പരിശുദ്ധാത്മാവാണ് താൻ ഇച്ഛിക്കുംപോലെ ഓരോരുത്തനും വരങ്ങൾ കൊടുക്കുന്നത്. (1കൊരി, 12:11). കർത്താവ് വന്നുകഴിഞ്ഞാൽ പരിശുദ്ധാത്മാവും, സഭയും, വരങ്ങളും ഒന്നും ഭൂമിയിലുണ്ടാകില്ല; വേദപുസ്തകം പോലും നിഷ്ക്രിയമാകും. പിന്നെ, കർത്താവിൻ്റെ വരവിൽ മൂന്ന് വരങ്ങൾ മാത്രം നീങ്ങിപ്പോകുമെന്ന് അപ്പൊസ്തലൻ പറയുമോ??? വേദപുസ്തകത്തിലുള്ളത് ദൈവത്തിൻ്റെ അരുളപ്പാടുകളാണന്ന് അറിയുക; വല്ലവിധേനയും വായിച്ചാൽ എന്തുചെയ്യും?

ദൈവവചനം 

മേൽവിവരിച്ചതിൽ നിന്ന് ‘പൂർണ്ണമായതു’ സ്നേഹവുമല്ല കർത്താവിന്റെ വരവുമല്ല എന്നു തെളിയുന്നു. തന്മൂലം അപ്പൊസ്തലൻ പറയുന്ന പൂർണ്ണമായത്  ദൈവവചനമാണെന്ന് ഒരു വിശദീകരണവും കൂടാതെ ആർക്കും മനസ്സിലാകും. എന്നാലും എല്ലാവരുടേയും ഉറപ്പിനായി ചില കാര്യങ്ങൾകൂടി ചുവടെ ചേർക്കുന്നു. അപ്പൊസ്തലൻ A.D.57-ൽ ആണ് മക്കദോന്യയിലിരുന്ന് കൊരിന്ത്യർക്ക് ലേഖനമെഴുതുന്നത്. താൻ ലേഖനമെഴുതുന്ന കാലത്തൊന്നും പൂർണ്ണമായ ദൈവീക വെളിപ്പാടുകൾ സഭയ്ക്ക് രേഖയാക്കി കിട്ടിയിരുന്നില്ല. സഭയ്ക്ക് ആവശ്യമുള്ളതൊക്കെയും അപ്പൊസ്തലന്മാർക്കും, പ്രവാചകന്മാർക്കും ദൈവം അപ്പപ്പോൾ വെളിപ്പെടുത്തി കൊടുക്കുകയായിരുന്നു. (1കൊരി, 2:7, എഫെ, 3:5). പുതിയനിയമത്തിലെ പുസ്തകങ്ങളെല്ലാം രേഖയാക്കി കിട്ടുവാൻ പിന്നെയും വർഷങ്ങളെടുത്തു. താൻ AD 67-ൽ റോമിൽ വച്ച് തിമൊഥയാസിനുള്ള രണ്ടാമത്തെ ലേഖനവും എഴുതിക്കഴിഞ്ഞ് ഇഹലോകവാസം വെടിഞ്ഞു. പിന്നെയും ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് യോഹന്നാൻ അപ്പൊസ്തലൻ തന്റെ പുസ്തകങ്ങൾ എഴുതുന്നത്. പുതിയനിയമത്തിലെ ഒടുവിലത്തെ പുസ്തകവും എഴുതിക്കഴിഞ്ഞപ്പോൾ. വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ എല്ലാം പൂർണ്ണമായി, പൂർണ്ണമായതുവന്നു. തിരുവെഴുത്തുകൾ പൂർണ്ണമായി എഴുതിക്കിട്ടുന്നതുവരെ അപ്പൊസ്തലന്മാരും പ്രവാചകമാരും വായ്മൊഴിയായ് നൽകുന്ന ഉപദേശങ്ങൾ ദൈവനിശ്വസ്തമാണെന്ന് തെളിയിക്കുവാനും അതിനെ ഉറപ്പിക്കുവാനും വേണ്ടിയായിരുന്നു അത്ഭുതവരങ്ങളെ കർത്താവ് നൽകിയിരുന്നത്. (മർക്കൊ, 16 20). പ്രവചനം, അന്യഭാഷ, ജ്ഞാനം, വീര്യപവ്യത്തികൾ ഇവയെല്ലാം അത്ഭുതവരങ്ങളായിരുന്നു. 

യോഹന്നാൻ അപ്പൊസ്തലന്റെ പുസ്തകങ്ങളെക്കൂടാതെ വേദപുസ്തകം അപൂർണ്ണമാണെന്നുള്ളത് തർക്കമറ്റ കാര്യമാണ്. സങ്കീർത്തനവും, റോമാലേഖനവും കഴിഞ്ഞാൽ യോഹന്നാന്റെ സുവിശേഷത്തപ്പോലെ സ്വാധീനത ചെലുത്തിയിട്ടുള്ള മറ്റൊരു പുസ്തകമില്ല. അക്രൈസ്തവരോട് സുവിശേഷം അറിയിക്കാൻ നാല് സുവിശേഷങ്ങളിലും വെച്ച് ഇതാണ് തിരഞ്ഞെടുക്കാറുള്ളത്. ഈ സുവിശേഷത്തിന്റെ പ്രാധാന്യവും സ്വാധീനതയും അതിൽത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു: “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു.” (യോഹ, 20:31). നിത്യജീവനേക്കാൾ വലുതാണോ അന്യഭാഷയും, പ്രവചനവും ജ്ഞാനവും???

പൗലൊസ് അപ്പൊസ്തലനു ലഭിച്ച വെളിപ്പാടനുസരിച്ച്: “പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടൊരുമിച്ച് ആകാശത്തിൽ കർത്താവിനെ എതിരേല്ക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും” (1തെസ്സ, 4:17) എന്നായിരുന്നു. ആയിരമാണ്ടു വാഴ്ചയെക്കുറിച്ചും, നിത്യതയെക്കുറിച്ചും വെളിപ്പെട്ടത് യോഹന്നാൻ അപ്പൊസ്തലനായിരുന്നു. അതുകൊണ്ടാണ് പൂർണ്ണമായത് വെളിപ്പെടുംവരെ അംശങ്ങളായ പ്രവചനവും, അന്യഭാഷയും, ജ്ഞാനവും ഉണ്ടാകുമെന്നും, പൂർണ്ണമായ ദൈവവചനം വെളിപ്പെട്ടുകഴിഞ്ഞാൽ അതെല്ലാം നീങ്ങിപ്പോകുമെന്നും പറഞ്ഞത്. ദൈവമൊഴികെ ഭൂമിയിൽ എന്തെങ്കിലും പൂർണ്ണതയുള്ളതുണ്ടെങ്കിൽ അത് ദൈവവചനം (ബൈബിൾ) മാത്രമാണ്. അതുകൊണ്ടുതന്നെ ഈ കൃപായുഗത്തിൽ ദൈവവചനത്തിന് മുകളിൽ മറ്റൊരു കൃപാവരങ്ങളും ദൈവം ആർക്കും നൽകിയിട്ടില്ല. വചനമായി വെളിപ്പെട്ട കർത്താവ് ലിഖിതവചനത്തിലൂടെയാണ് തൻ്റെ മക്കളെ നടത്തുന്നത്. എപ്പോൾ പൂർണ്ണമായ ദൈവവചനം ലഭിച്ചുവോ, അപ്പോൾ അംശവും അപൂർണ്ണവുമായ വരങ്ങളൊക്കെയും അസ്തമിച്ചു. “പക്ഷേ എപ്പോള്‍ പൂര്‍ണ്ണത കൈവരുന്നുവോ അപ്പോള്‍ അപൂര്‍ണ്ണമായവ അവസാനിക്കും.” (1കൊരി, 13:10. World Bible Translation Center, ERV). ഒന്നുകൂടി പറഞ്ഞാൽ: 1കൊരിന്തർ 13:10-ൽ പൗലൊസ് പറയുന്നത് ആസന്നഭാവിയിൽത്തന്നെ നിന്നുപോകുന്ന മൂന്നു വരങ്ങളെക്കുറിച്ചാണ്. പൂർണ്ണമായ വേദപുസ്തകം വന്നപ്പോൾ ആ വരങ്ങൾ നിന്നുപോകുകയും ചെയ്തു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കട്ടെ;

ബൈബിളിൽനിന്നു പരിശോധിച്ച് ഉറപ്പുവന്നാൽമാത്രം വിശ്വസിക്കുക; ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ട!

3 thoughts on “പൂർണ്ണമായത് എന്താണ്?”

  1. പൂർണ്ണമായത് ഒന്നേയുള്ളൂ. യേശു യേശുവുള്ളവരിൽപോലും പൂർണ്ണമായതുണ്ടാവില്ല ഉണ്ടായാൽ യേശു അപൂർണ്ണനായി. അതിനാൽ യേശുവിനോടൊപ്പമുള്ളവർ പോലും യേശുവിന്റെ അംശമായേ കാണൂ.

  2. 1 കോരിന്ത്യർ 15:51 – 52 കർത്താവിന്റെ വരവിനെക്കുറിച്ചാണ് അപ്പോസ്തലൻ പറയുന്നത് ഈ ലേഖനത്തിൽ കർത്താവിന്റെ വരവിനെ കുറിച്ച് ഇല്ല എന്ന് താങ്കൾ പറഞ്ഞത് നുണയാണ്.

    1. സാറെ, ലേഖനം സാറ് മുഴുവൻ വായിച്ചോ? കൊരിന്ത്യരിൽ കർത്താവിൻ്റെ വരവിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് ഞാനെഴുതിയിട്ടില്ല. അവിടെ ലിസ്റ്റു ചെയ്ത് എഴുതിയിരിക്കുന്നത് കർത്താവിൻ്റെ വരവിനെക്കുറിച്ചുള്ള പ്രയോഗങ്ങളാണ്. 1കൊരിന്ത്യർ 15:51,52-ൻ്റെ വിഷയം കർത്താവിൻ്റെ വരവാണ്. എന്നാൽ വരവിനെക്കുറിക്കുന്ന ഒരു പ്രയോഗം അവിടെയില്ല. കർത്താവിൻ്റെ വരവിനെ കുറിക്കുന്ന വ്യത്യസ്ത പ്രയോഗങ്ങളാണ് ഞാനവിടെ ലിസ്റ്റുചെയ്ത് എഴുതിയിരിക്കുന്നത്. അല്ലാതെ ഏതെങ്കിലും പുസ്തകത്തിൽ കർത്താവിൻ്റെ വരവ് പ്രതിപാദിച്ചിട്ടുണ്ടോ, ഇല്ലയോ എന്നതല്ല വിഷയം. മുൻവിധിയോടെ വായിക്കാതെ, വായിച്ചശേഷം കമൻ്റുചെയ്യുക. ദൈവം അനുഗ്രഹിക്കട്ടെ!

Leave a Reply

Your email address will not be published. Required fields are marked *